Salini's Cozy Nook

  • Home
  • Salini's Cozy Nook

Salini's Cozy Nook A doctor by profession,
A wordsmith by passion
A food enthusiast by heart

 #തുടർക്കഥ.      #**എന്നിടം **ഉള്ളടക്കം അദ്ധ്യായം -1https://www.facebook.com/share/p/e2ABiFqnhpvBZmMV/അദ്ധ്യായം -2https:...
07/07/2025

#തുടർക്കഥ. #**എന്നിടം **
ഉള്ളടക്കം
അദ്ധ്യായം -1
https://www.facebook.com/share/p/e2ABiFqnhpvBZmMV/

അദ്ധ്യായം -2
https://www.facebook.com/share/p/VCzsgqcafFvbaUxq/

അദ്ധ്യായം -3
https://www.facebook.com/share/p/kBVaVqhC8qGcEvUc/

അദ്ധ്യായം -4
https://www.facebook.com/share/p/ddwNGc7Hcssn5Xgf/

അദ്ധ്യായം -5
https://www.facebook.com/share/p/nz2GP3HdB7dJ7SoA/

അദ്ധ്യായം -6
https://www.facebook.com/share/p/KEtQn4Jg64PDDbW1/

അദ്ധ്യായം -7
https://www.facebook.com/share/TYmPj8zX6pcM9GD9/

അദ്ധ്യായം -8
https://www.facebook.com/share/p/XdXtTqjyCSbmgH9P/

അദ്ധ്യായം -9
https://www.facebook.com/share/p/ydacA7DLfTFs1nHn/
അദ്ധ്യായം 10
https://www.facebook.com/share/p/1DovtpxiBx/

അദ്ധ്യായം 11
https://www.facebook.com/share/p/19AYnPUBMu/

അദ്ധ്യായം 12
https://www.facebook.com/share/p/1A5S5pCgmV/

അദ്ധ്യായം 13
https://www.facebook.com/share/p/1AY87J2w5m/

അദ്ധ്യായം 14
https://www.facebook.com/share/p/1PYXLYV1Sk/

അദ്ധ്യായം 15
https://www.facebook.com/share/p/1BoXZD4gsr/

അദ്ധ്യായം 16
https://www.facebook.com/share/p/17vVDm8ysb/

അദ്ധ്യായം 17
https://www.facebook.com/share/p/195N8gbTsV/

അദ്ധ്യായം 18
https://www.facebook.com/share/p/1L47xhtpxP/

അദ്ധ്യായം 19
https://www.facebook.com/share/p/16mxhv66sf/

അദ്ധ്യായം 20
https://www.facebook.com/share/p/16RB2mv1B6/

അദ്ധ്യായം 21
https://www.facebook.com/share/p/1CTy7aoBLS/

അദ്ധ്യായം 22
https://www.facebook.com/share/p/1AnMs2ePxJ/

അദ്ധ്യായം 23
https://www.facebook.com/share/p/1XACTbEgyr/

അദ്ധ്യായം 24
https://www.facebook.com/share/p/1BzexC1RCd/

അദ്ധ്യായം 25
https://www.facebook.com/share/p/1HjjHhfQyM/

അദ്ധ്യായം 26
https://www.facebook.com/share/p/1XwgPAb8ZD/

അദ്ധ്യായം 27
https://www.facebook.com/share/p/1AnSkefEWz/

02/03/2025

#കഥ

**അതിരിനപ്പുറം **

ചുറ്റും ഇരുൾ മൂടി കിടക്കുന്നു. കടുത്ത നിശബ്ദത. ഭാരം നിലച്ച അവസ്ഥ. അടുത്ത നിമിഷം ഒരു മിന്നൽപിണർ. പിന്നാലെ വെളിച്ചം. ആദിത്യ ചുറ്റുപാടും നോക്കി. ഇളം പച്ച നിറത്തിലുള്ള ഒരു പുൽമേട്. പുൽനാമ്പുകളിൽ തുളുമ്പി നിൽക്കുന്ന വെള്ളത്തുള്ളികൾ. അതിൽ പ്രകാശം പതിച്ചപ്പോൾ അവ വൈരങ്ങൾ പോലെ തിളങ്ങി. ആദിത്യ ആ പുൽമേട്ടിലൂടെ ഓടി. അതിനപ്പുറം ഒഴുകുന്ന പുഴ.പുഴയ്ക്ക് ഇരുവശവും വിവിധ നിറത്തിലുള്ള പൂക്കൾ വിടർന്നു നിൽക്കുന്ന ചെടികൾ. പുഴയ്ക്ക് കുറുകെ ഇളകുന്ന ഒരു പാലം. അത് കടന്നു ചെല്ലുമ്പോൾ ദൂരെയായി കരിംപച്ച നിറത്തിൽ കുന്നുകൾ.
താനിത് എവിടെയാണ്?
പെട്ടെന്നൊരു ശബ്ദം
ആദിത്യ തിരിഞ്ഞുനോക്കി.
അതാ അവിടെ അയാളുടെ അമ്മൂമ്മ നിൽക്കുന്നു. അമ്മൂമ്മ സുന്ദരിയായിരിക്കുന്നു. അവസാനമായി അയാൾ അമ്മൂമ്മയെ കണ്ടപ്പോൾ ഉണ്ടായിരുന്നതിലും സുന്ദരി. അയാൾക്ക് ചെറുപ്പത്തിൽ അനേകം കഥകൾ പറഞ്ഞു കൊടുത്തിരുന്ന അമ്മൂമ്മ. അയാളുടെ ഉള്ളിലെ ഭാവന വികസിപ്പിക്കാൻ എന്നും കൂട്ടായി നിന്ന അയാളുടെ പ്രിയപ്പെട്ട അമ്മൂമ്മ.

ഒരു തണുത്ത കാറ്റ് വീശി.അയാൾ പത്തു വയസ്സുള്ള ഗ്രാമീണനായ ആ പഴയ കുട്ടിയായി മാറിയിരിക്കുന്നു. പാലക്കാടിന്റെ പാട വരമ്പുകളിലൂടെ അമ്മൂമ്മയുടെ കൈപിടിച്ച് ക്ഷേത്രദർശനത്തിന് പോയിരുന്ന ആ പഴയ കുറുമ്പനായ കുട്ടി.

അവൻ അമ്മൂമ്മയുടെ നേർക്ക് ഓടിയടുത്തു. അമ്മൂമ്മയെ കെട്ടിപ്പിടിച്ചു. ആ ശരീരത്തിലെ ചൂട് അവന് ആഹ്ലാദം പകർന്നു. അമ്മൂമ്മയെ വീണ്ടും കാണാനാകുമെന്ന് അയാൾ ഒരിക്കലും കരുതിയതല്ല.
അന്നൊരിക്കൽ അവൻ അമ്മൂമ്മയോട് ചോദിച്ചു
"പക്ഷികളെപ്പോലെ, ശലഭങ്ങളെപോലെ നമ്മളും ഒരു ദിവസം ഈ ഭൂമിയിൽ നിന്നും പറന്നു പോകും അല്ലേ".
"അതെ,നിന്റെ പ്രവർത്തികൾ നല്ലതാണെങ്കിൽ പറന്നു ചെല്ലുന്നത് സ്വർഗ്ഗത്തിൽ ആയിരിക്കും.
സ്വർഗ്ഗം അതിമനോഹരമാണ്.അവിടെ പൂക്കളും പുൽമേടുകളും നദികളും പിന്നെ നിനക്ക് ഇഷ്ടമുള്ളതും നീ ആഗ്രഹിക്കുന്നതും ഒക്കെ നിനക്ക് ലഭിക്കും." അമ്മൂമ്മ പറഞ്ഞു

"ഭൂമിയും മനോഹരമാണ് അമ്മൂമ്മേ. എനിക്ക് ഒരിക്കലും ഇവിടെനിന്നും പോകണ്ട.
അമ്മൂമ്മയും പോകരുത് "ആദിത്യ പറഞ്ഞു

"എന്റെ മോൻ മരണത്തെ ഭയപ്പെടരുത്.
മരണം ഒരു വാതിൽ മാത്രമാണ്.അതിനപ്പുറം ഒരുവന്റെ ജീവിതസാഫല്യവും. അവിടെ നിനക്ക് നിന്റെ പ്രിയപ്പെട്ടവരെ കാണാനാകും. മരണത്തിനപ്പുറം ഉള്ളതാണ് സത്യം. ഭൂമി വെറും മായയാണ്."

"എന്നാലും എനിക്ക് അമ്മൂമ്മയുടെ കൂടെ ഇവിടെ ജീവിച്ചാൽ മതി."

അതേസമയം കൊച്ചിയിലെ പ്രമുഖ ഹോസ്പിറ്റലിലേക്ക് ആംബുലൻസ് കാതടപ്പിക്കുന്ന സൈറണോടെ പാഞ്ഞടുത്തു.
ആശുപത്രിയുടെ എമർജൻസി റൂമിലേക്ക് മരണത്തോട് മല്ലിടുന്ന ഒരു മനുഷ്യനെ എത്തിച്ചിരിക്കുന്നു.
ഡോക്ടർ ആദിത്യരാമൻ എന്ന പ്രശസ്ത ബയോമെഡിക്കൽ ശാസ്ത്രജ്ഞൻ
ഹൃദയാഘാതത്തെ തുടർന്ന് നിലം പതിച്ചിട്ട് മിനിറ്റുകൾ മാത്രം.

എമർജൻസി റൂമിൽ ഡോക്ടർമാരും നേഴ്സുമാരും എല്ലാം തയ്യാറായി.
"ഡോക്ടർ പൾസ് ഫീബിൾ ആണ്". നഴ്സ് മായ ഉറക്കെ വിളിച്ചു പറഞ്ഞു
"മായ,ഫ്ലൂയിഡ് സ്റ്റാർട്ട് ചെയ്യൂ ".ഡോക്ടർ രാജീവ് ഇതും പറഞ്ഞ് ഇസിജി ലീഡുകൾ കണക്ട് ചെയ്തു.
ഇതിനിടയിൽ അദ്ദേഹം ആദിത്യരാമന്റെ പൾസ് പരിശോധിച്ചു.
"നോ കരോറ്റിഡ് പൾസ്,ഗെറ്റ് റെഡി ഫോർ സി പി ആർ."
ഡോക്ടർ രാജീവ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
അദ്ദേഹം ഇതും പറഞ്ഞുകൊണ്ട് ആദിത്യ രാമന്റെ നെഞ്ചിൽ വേഗത്തിൽ അമർത്താൻ തുടങ്ങി.
അതേസമയം നേഴ്സ് മായ ആദിത്യയുടെ തലയുടെ ഭാഗത്തായി നിലയുറപ്പിച്ചു.
അദ്ദേഹത്തിന്റെ വായുടെയും മൂക്കിന്റെയും മുകളിലായി ബാഗ് വാൽവ് മാസ്ക് ഘടിപ്പിക്കുകയും തന്റെ കൂടെയുള്ള ട്രെയിനി നഴ്സിനോട് ഡോക്ടർ 30 തവണ നെഞ്ചിൽ അമർത്തി കഴിയുമ്പോൾ രണ്ട് തവണ ബാഗിൽ ഞെക്കണം എന്ന് നിർദ്ദേശം കൊടുക്കുകയും ചെയ്തു.
രണ്ട് മിനിറ്റോളം ഈ പ്രക്രിയ നീണ്ടു.
അതിനിടയിൽ ഡോക്ടർ സീന കൂടി അവിടേക്ക് സഹായത്തിനായി എത്തി.
ഡോക്ടർ സീന നെഞ്ചിലെ അമർത്തലുകൾ തുടരുകയും ഡോക്ടർ രാജീവ് ഓട്ടോമേറ്റഡ് ഡീഫിബ്രില്ലേറ്റർ പാഡുകൾ ആദിത്യയുടെ നെഞ്ചിൽ ഘടിപ്പിക്കുകയും ചെയ്തു.
അതിനുശേഷം രാജീവ് നിർദ്ദേശിച്ചു
" സ്റ്റാൻഡ് ക്ലിയർ. "
ഇത് കേട്ടതോടെ എല്ലാവരും ആദിത്യയുടെ അടുത്തു നിന്നും മാറിനിന്നു.
ഡോക്ടർ ഡെഫിബ്രില്ലറേറ്റർ ഓൺ ചെയ്തു.
ആദിത്യ രാമന്റെ ഹൃദയത്തിന്റെ മിടുപ്പുകൾ സ്ക്രീനിൽ മലനിരകളെ ഓർമിപ്പിക്കുമാറ് തെളിഞ്ഞു.

"ആദ്യത്യരാമൻ ദൂരെയുള്ള മലനിരകളുടെ ഭംഗി ആസ്വദിച്ച് തന്റെ അമ്മൂമ്മയുടെ കൈപിടിച്ച് പുൽമേട്ടിലൂടെ നടക്കുകയായിരുന്നു.
ആ മലകൾക്കപ്പുറം എന്താണ് അമ്മൂമ്മേ?
അമ്മൂമ്മ അവിടെ പോയിട്ടുണ്ടോ?"
"ഉണ്ട് മോനെ,
എന്റെ കുഞ്ഞിനും തീർച്ചയായും അവിടെ പോകാൻ സാധിക്കും.
അവിടെയാണ് സ്വർഗ്ഗത്തിന്റെ ഹൃദയം. ഏറ്റവും മനോഹരമായ ഭാഗം..
അത് നിലയ്ക്കാത്ത ആനന്ദത്തിന്റെ താഴ് വരയാണ്. അതിനുള്ളിൽ ദൈവം വസിക്കുന്നുണ്ട്.
അതിന്റെ വാതിൽ കടക്കുന്നതിനു മുൻപ് ഒരു വിചാരണ ഉണ്ടാകും."

"അമ്മൂമ്മ എന്താ അവിടേക്ക് പോകാത്തത്"

"എന്തുകൊണ്ടോ എനിക്കിപ്പോൾ അതിന് കഴിയുന്നില്ല."

"ഇത് സ്വർഗം അല്ലേ.ഇവിടെ ആഗ്രഹിക്കുന്നത് എന്തും കിട്ടുമല്ലോ.
അങ്ങോട്ട് പോകാനായി അമ്മൂമ്മ ആഗ്രഹിച്ചു നോക്കൂ ".

"നീ എനിക്ക് വേണ്ടി ആഗ്രഹിക്ക്."

ആദിത്യ കണ്ണടച്ച് അമ്മൂമ്മയോടൊപ്പം ആ മലനിരകൾ കടന്ന് ആനന്ദത്തിന്റെ താഴ് വ രയിൽ എത്താനായി ആഗ്രഹിച്ചു.

ഡീഫിബ്രില്ലറേറ്റർ നിന്നും ശബ്ദ സന്ദേശം വന്നു.
"ഷോക്ക് അഡ്വൈസ്ഡ്.സ്റ്റാൻഡ് ക്ലിയർ "

എല്ലാവരും ആദിത്യയുടെ സമീപത്ത് നിന്ന് മാറിയെന്ന് ഉറപ്പുവരുത്തിയശേഷം ഡോക്ടർ രാജീവ് ഷോക്ക് ബട്ടൺ അമർത്തി
ഡീഫിബ്രില്ലറേറ്ററിൽ നിന്നും വീണ്ടും ശബ്ദ സന്ദേശം
"ഷോക്ക് ഡെലിവെർഡ്."

"സ്റ്റാർട്ട് ചെസ്റ്റ് കംപ്രഷൻസ് "ഡോക്ടർ രാജീവ് ഉടനെ പറഞ്ഞു.
ഡോക്ടർ സീന ആദിത്യയുടെ നെഞ്ചിൽ വീണ്ടും അമർത്തുവാൻ തുടങ്ങി.
ഒപ്പം ബാഗിലൂടെയുള്ള ശ്വസനശ്രമങ്ങളുമായി നേഴ്സ് മായയും സഹായിയും.
രണ്ടു നിമിഷങ്ങൾക്ക് ശേഷം രാജീവ് വീണ്ടും ഡീഫിബ്രില്ലറേറ്റർ ഓൺ ചെയ്യുകയും എല്ലാവരോടും മാറിനിൽക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
രണ്ടാമതൊരു ഷോക്ക് കൂടി കൊടുത്തു.
"സ്റ്റിൽ നോ പൾസ്, കണ്ടിന്യൂ ചെസ്റ്റ് കംപ്രഷൻസ്."രാജീവ് നിർദ്ദേശിച്ചു

സീനയും മായയും വീണ്ടും നെഞ്ചിലെയും ബാഗിലെ അമർത്തലുകൾ തുടർന്നു.
അതിനിടയിൽ രാജീവ് ആദിത്യരാമന് അഡ്രിനാലിൻ ഇഞ്ചക്ഷൻ നൽകി.
രാജീവ് അപ്പോഴാണ് അത് ശ്രദ്ധിച്ചത്. മായയുടെ കണ്ണ് നിറഞ്ഞിരിക്കുന്നു. കണ്ണുനീർത്തുള്ളികൾ അവളുടെ സർജിക്കൽ ഫേസ് മാസ്കിനെ നനയ്ക്കുന്നുണ്ട്.

"മായ,ഇവിടെ വ്യക്തിപരമായ വികാരങ്ങൾക്ക് സ്ഥാനമില്ല.നിങ്ങളുടെ മുന്നിലുള്ളത് രോഗിയാണ്. നേഴ്സ് എന്ന കടമയാണ് നിങ്ങൾ ഇവിടെ നിർവഹിക്കേണ്ടത്. അതിന് കഴിയുന്നില്ലെങ്കിൽ മറ്റൊരാളെ ഏൽപ്പിക്കുക."

"ക്ഷമിക്കണം ഡോക്ടർ.ഞാൻ എന്റെ ജോലിയെക്കുറിച്ച് ബോധവതിയാണ്."
"ഉം "എന്ന് ഡോക്ടർ രാജീവ് അമർത്തി മൂളി.

ആദിത്യയും അമ്മൂമ്മയും ആ പുൽമേട്ടിൽ നിന്ന് പതുക്കെ പറന്നുയരുകയാണ്. ആദിത്യക്ക് വല്ലാത്ത സന്തോഷം തോന്നി
അമ്മൂമ്മ പറഞ്ഞത് ശരിയാണല്ലോ.തന്റെ ആഗ്രഹം നടക്കാൻ പോവുകയാണ്.
ആ മലനിരകൾക്ക് അപ്പുറം എന്തായിരിക്കും. അത് അറിയാൻ ആദിത്യക്ക് കൗതുകമായി.

ആ മലനിരകൾ കടന്ന് താഴ്വരയിൽ എത്തി. അവിടെ ഒരു കവാടം.അതിനു മുന്നിൽ കറുത്ത വേഷധാരികളായ കാവൽക്കാർ. അമ്മൂമ്മയെ കാണുന്നില്ല.ആദ്യത്യ ചുറ്റും നോക്കി. അവൻ കവാടത്തിന് അടുത്തേക്ക് നടന്നു. കാവൽക്കാരിൽ ഒരാൾ ആദിത്യയോട് ചോദിച്ചു

"പേര്?"

" ഡോക്ടർ ആദിത്യ രാമൻ. "

"സാക്ഷ്യപത്രം എവിടെ?"

"എന്ത് സാക്ഷ്യപത്രം?"

"ജീവിതം ജീവിച്ചതിന്റെ തെളിവ്."
ആദ്യത്യ ചിരിച്ചുകൊണ്ട് പറഞ്ഞു "എന്റെ പ്രസ്താവനകൾ,ഞാൻ നടത്തിയ പഠനങ്ങൾ, എന്റെ പ്രബന്ധങ്ങൾ,എല്ലാം തെളിവാണ്."

"അവയൊക്കെ ആർക്കുവേണ്ടി?"

"മനുഷ്യർക്ക് വേണ്ടി."

കാവൽക്കാരൻ പരിഹാസത്തോടെ ചിരിച്ചു
"നിങ്ങൾ ദൈവത്തിനു വേണ്ടി എന്ത് ചെയ്തു? നിങ്ങൾ പ്രാർത്ഥിക്കാറുണ്ടോ? ദൈവ സ്തുതികൾ ചൊല്ലാറുണ്ടോ?"
ആദിത്യ ചിരിച്ചു
"നിങ്ങളുടെ സിദ്ധികൾ വച്ച് കണ്ടുപിടിച്ചോളൂ ".
കാവൽക്കാരന് അരിശം വന്നു.

"മനുഷ്യർക്ക് വേണ്ടി മാത്രം ജീവിച്ചവർക്ക് ഇതിനുള്ളിൽ സ്ഥാനമില്ല.
പുറമേയുള്ളത് മാത്രം ആസ്വദിച്ച് നിനക്ക് തിരിച്ചു പോകാം ".

പെട്ടെന്ന് ഡോക്ടർ രാജീവിന്റെ ശബ്ദം ഉയർന്നു കേട്ടു
"തേർ ഈസ് പൾസ് നൗ".
അദ്ദേഹം വേഗം ഡീഫിബ്രില്ലറേറ്റർ മോണിറ്ററിലേക്ക് നോക്കി.
അവിടെ ആദിത്യരാമന്റെ ഹൃദയത്തിന്റെ തുടിപ്പ് ക്രമത്തിൽ അങ്ങനെ ഉയർന്നുതാഴ്ന്നു.
നിമിഷങ്ങൾക്ക് മുൻപുള്ള അനിശ്ചിതത്വത്തിന് തിരശ്ശീല വീണിരിക്കുന്നു.
പരസഹായം ഇല്ലാതെ ഹൃദയം രക്തത്തെ ആദിത്യയുടെ ശരീരത്തിലേക്ക് പായിച്ചു.

ആദ്യത്യരാമൻ മെല്ലെ കണ്ണ് തുറന്നു.
അദ്ദേഹം ചുറ്റും നോക്കി.
അയാൾ ഒരു കട്ടിലിൽ കിടക്കുന്നു. ചുറ്റിനും യന്ത്രങ്ങളുടെ ബീപ്പ് ശബ്ദം. ആഹ്ലാദത്തിന്റെ താഴ്വരയിൽ നിന്നും താൻ ഇവിടെ എങ്ങനെ എത്തി!
ആദിത്യരാമൻ ഉണർന്നത് കണ്ട് നേഴ്സ് മായ അദ്ദേഹത്തിന് അരികിലെത്തി.

"ആദിത്യ,നിങ്ങൾ ഒക്കെയല്ലേ?"

"മായ,നീ ഇപ്പോൾ എവിടെ നിന്ന് വന്നു?
നീയും സ്വർഗ്ഗത്തിൽ എത്തിയോ?
ആ പുൽമേടുകൾ എവിടെപ്പോയി...എന്റെ അമ്മൂമ്മ എവിടെ..."

"ആദിത്യ,സമാധാനിക്കൂ. നിങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ല".
അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായതും മറ്റും മായ വിശദീകരിച്ചു കൊടുത്തു.

" മായ നിനക്കെന്നെ മനസ്സിലായില്ലേ? "

"ആ ചോദ്യത്തിന്റെ ആവശ്യമുണ്ടോ ആദിത്യ!
നിങ്ങൾ ഇപ്പോഴും എന്റെ ഹൃദയത്തിൽ ഉണ്ട്
എന്നോടൊപ്പം സ്കൂളിലേക്ക് നടന്നു പോകുന്ന അതെ പത്താംക്ലാസുകാരനായി തന്നെ".

" എന്റെ ഭാഗ്യം. " ആദിത്യ പറഞ്ഞു

" നിങ്ങളുടെ ഹൃദയസ്പന്ദനങ്ങൾ ഞാൻ കണ്ടതാണല്ലോ.അതിൽ ഞാനില്ല. "

"ശരിയാണ് മായ.നിന്നെ ഞാൻ ബോധപൂർവ്വം വിസ്മരിച്ചതല്ല.കാലത്തിന്റെ പ്രയാണത്തിൽ സംഭവിച്ചു പോയതാണ്."

'അതുപോട്ടെ,ഇതിനിടയിൽ സ്വർഗ്ഗത്തിനെക്കുറിച്ചും അമ്മൂമ്മയെ കുറിച്ചുമൊക്കെ പറയുന്നത് കേട്ടല്ലോ."

ആദിത്യ താൻ കണ്ട കാഴ്ചകൾ വിശദീകരിച്ചു

"നിങ്ങൾ മഹാനാണ്.ഭാഗ്യവാനാണ്. നിങ്ങൾക്കുള്ളതാണ് സ്വർഗം."

ഡോക്ടർ ആദിത്യരാമൻ ഇന്ന് ആശുപത്രി വിടുകയാണ്. പോകാനുള്ള വാഹനത്തിനടുത്തേക്ക് നടന്ന അദ്ദേഹത്തിന് നേരെ മാധ്യമപ്രവർത്തകർ ഓടിയടുത്തു.

" ഡോക്ടർ ആദിത്യ,വെൽക്കം ബാക്ക് ടു ലൈഫ്. "

"നന്ദി."

"നിങ്ങൾ സ്വർഗ്ഗത്തിൽ എത്തിയിരുന്നു എന്ന് കേൾക്കുന്നത് ശരിയാണോ?"

"ശരിയല്ല."

"അപ്പോൾ നിങ്ങൾ കണ്ടത് എന്താണ്?"

"അതിമനോഹരമായ ചില കാഴ്ചകൾ ഞാൻ അനുഭവിച്ചു."

"അത് സ്വർഗ്ഗമായിരിക്കില്ലേ?"

"അല്ല,എന്റെ ഓർമ്മകൾ,എന്റെ സ്വപ്നങ്ങൾ ഞാൻ കേട്ട കഥകളുടെ പ്രതിഫലനങ്ങൾ."

"മരണത്തിനപ്പുറമുള്ള ഒരു ലോകം അല്ല അതെങ്കിൽ പിന്നെ നിമിഷങ്ങളോളം മരിച്ച നിങ്ങൾക്ക് എങ്ങനെ കാഴ്ചകൾ ഉണ്ടാവും?"

" ആവശ്യത്തിന് ഓക്സിജൻ മസ്തിഷ്കത്തിൽ എത്താതിരിക്കുമ്പോൾ അത് നമ്മളെ കബളിപ്പിക്കുന്ന പല അനുഭവങ്ങളിലേക്കും എത്തിക്കും. "

"അപ്പോൾ സ്വർഗ്ഗം ഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലേ?
നിങ്ങൾക്ക് ദൈവവിശ്വാസം ഇല്ലേ?"

" ഞാൻ ഒന്നിലും വിശ്വസിക്കാറില്ല. വസ്തുതകൾ അംഗീകരിക്കുകയാണ് ചെയ്യുന്നത്. വിശ്വസിച്ചാലും ഇല്ലെങ്കിലും വസ്തുതയാണെങ്കിൽ അവ നിലനിൽക്കും. സൂര്യനിൽ നിന്നാണ് നമുക്ക് പ്രകാശം ലഭിക്കുന്നത് എന്നത് ഒരു വസ്തുതയാണ്. അതിനു തെളിവുകളും ഉണ്ട്.വിശ്വസിച്ചാലും ഇല്ലെങ്കിലും ആ പ്രക്രിയ നടന്നുകൊണ്ടിരിക്കും. എന്നാൽ നിങ്ങൾ വിശ്വസിച്ചാൽ മാത്രമേ അവിടെ സ്വർഗം ഉള്ളൂ. വിശ്വസിക്കാത്തവർക്ക് സ്വർഗ്ഗമില്ല. "

"നിങ്ങൾ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ദൈവത്തിന്റെ ഇടപെടൽ കൊണ്ടല്ലേ?"

"അല്ല,മനുഷ്യരുടെ പരിശ്രമം കൊണ്ട്!"

(അഭിപ്രായങ്ങൾ അറിയിക്കുമല്ലോ )

06/02/2025

(ചില വ്യക്തിപരമായ തിരക്കുകൾ കാരണമാണ് അദ്ധ്യായം വൈകിയത്. സവിനയം ക്ഷമ ചോദിക്കുന്നു. തുടർന്നും പിന്തുണ പ്രതീക്ഷിക്കുന്നു).

#എന്നിടം ( തുടർക്കഥ )

അദ്ധ്യായം 27

പിറ്റേന്ന് ആശുപത്രിയിലേക്ക് പോകാൻ അമ്മായിയും ഞങ്ങളോടൊപ്പം വന്നു. ഡോക്ടറുടെ മുറിയുടെ മുന്നിൽ ഞങ്ങളുടെ ഊഴത്തിനായി കാത്തിരുന്നപ്പോൾ അമ്മായി രവിയോട് പറഞ്ഞു
" ഞാനും അകത്തേക്ക് വരുന്നുണ്ട്. ഡോക്ടറോട് എനിക്ക് സംസാരിക്കണം "
"അതിനു അമ്മക്ക് എന്താ അസുഖം "രവി ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
"പോടാ! നിന്നെ വളർത്തി ഒരു നിലയിലാക്കിയ എന്നെയാണ് നീ പരിഹസിക്കുന്നത് " അമ്മായിക്ക് രവിയുടെ ചോദ്യം അത്ര രസിച്ചില്ല.
"അമ്മേ, ചിലപ്പോൾ രണ്ട് പേരെ മാത്രമേ കൺസൾറ്റേഷൻ റൂമിൽ കയറ്റുള്ളൂ ".രവി പറഞ്ഞു.
"അതിനെന്താ, നീ ഇവിടെയിരിക്കും, ഞാനും അവളുടെ കൂടെ കയറും " അമ്മായിയുടെ മറുപടി കേട്ട് രവി തലയിൽ കൈ വക്കുന്നത് ഞാൻ കണ്ടു.
എന്നെ ഒന്നു പാളി നോക്കുകയും ചെയ്തു. എന്റെ അതൃപ്തി ഞാൻ മുഖത്ത് പ്രകടിപ്പിച്ചു.

അങ്ങനെ ഞങ്ങളുടെ ഊഴം ആയി. എന്റെ പേര് വിളിച്ചപ്പോൾ ഞങ്ങൾ മൂന്ന് ആളുകൾ തയ്യാറാകുന്നത് കണ്ടിട്ടാവണം പേര് വിളിച്ച പെൺകുട്ടി പറഞ്ഞു
"രോഗിയും കൂടെ ഒരാളും മാത്രം കയറിയാൽ മതിയാവും.".
അമ്മായി രവിയെ പിന്തള്ളി എനിക്കൊപ്പം കയറി. അമ്മായിയുടെ സാന്നിധ്യത്തിൽ ഡോക്ടറോട് കാര്യങ്ങൾ വിശദീകരിക്കുന്നതിന്റെ ജാള്യത എനിക്കുണ്ടായിരുന്നു.
ഭാഗ്യത്തിന് ഡോക്ടർ ഭർത്താവ് വന്നിട്ടില്ലേ എന്ന് ചോദിച്ചു. ഞാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അമ്മായിയോട് പുറത്തിരിക്കാനും രവിയോട് അകത്തേക്ക് വരുവാനും ആവശ്യപ്പെട്ടു. എന്നോടും രവിയോടും കാര്യങ്ങളൊക്കെ ഡോക്ടർ ചോദിച്ചു മനസ്സിലാക്കി എനിക്ക് ആർത്തവം ക്രമം അല്ലാതെ വരുന്നതിനാൽ ചില ടെസ്റ്റുകൾക്കും സ്കാനിങ്ങിനും മറ്റും എഴുതിത്തന്നു.മാത്രവുമല്ല മാനസിക സമ്മർദ്ദം ഒഴിവാക്കണമെന്ന് പറയുകയും ചെയ്തു.

അമ്മായി എന്നോട് അമർഷം പ്രകടിപ്പിച്ചുകൊണ്ട് തന്നെ ഇരുന്നു. അകത്ത് ഞങ്ങൾ എന്തൊക്കെ സംസാരിച്ചു എന്ന് കൃത്യമായി ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു.
"എത്ര ശതമാനം സാധ്യതയുണ്ട്?"
അമ്മായി ചോദിച്ചു
"കൃത്യമായി ഒന്നും ഡോക്ടർ പറഞ്ഞില്ല."രവി മറുപടി കൊടുത്തു.
"കൃത്യമായി കാര്യങ്ങൾ അറിയാൻ വേണ്ടിയാണ് ഞാനും കൂടെ കയറിയത്. അപ്പോൾ അവിടെ ഇരിക്കാൻ സമ്മതിച്ചില്ല പ്രതീക്ഷയ്ക്ക് വകയില്ലെങ്കിൽ വേറെ വഴി എന്തെങ്കിലും നോക്ക് മോനെ.വെറുതെ സമയം കളയുന്നത് എന്തിനാ!".ഇതും പറഞ്ഞു അമ്മായി രൂക്ഷമായി എന്നെ നോക്കി.
രവി മറുപടിയൊന്നും പറയാതെ എഴുന്നേറ്റ് മുറിയിലേക്ക് പോയി.
ചികിത്സയുടെ ഭാഗമായി ഞങ്ങൾ പലതവണ ആശുപത്രി സന്ദർശിച്ചു.
അണ്ഡോല്പാദനത്തിനുള്ള മരുന്നുകൾ കഴിച്ചു. അതുകൊണ്ട് പ്രയോജനം ഇല്ലാതെ വന്നപ്പോൾ ഇൻയൂട്രോ ഇൻസെമിനേഷൻ മുതൽ ഇൻവിട്രോഫേർട്ടിലിസേഷൻ വരെയുള്ള ചികിത്സകളിലൂടെ ഞങ്ങൾ കടന്നുപോയി.

ഇതിനിടയിൽ വർഷങ്ങൾ കടന്നു പോവുകയും അത് എന്നെ കൃത്യമായി അമ്മായി ഓർമ്മപ്പെടുത്തികൊണ്ടിരിക്കുകയും ചെയ്തു.
വളരെ ലളിതമായ ജീവിതത്തെ കണ്ടിരുന്ന രവിയുടെയും എന്റെയും ബന്ധത്തിൽ പിരിമുറുക്കങ്ങൾ കൂടി.
കാര്യങ്ങൾ ഞങ്ങളുടെ കയ്യിൽ നിന്നും വിട്ടു പോകുന്നത് ഞാൻ അറിഞ്ഞു.
അമ്മായി എന്നെ നിർബന്ധിച്ച് പല അമ്പലങ്ങളിലും ആൾദൈവങ്ങളുടെ അടുത്തും കൊണ്ടുപോയി.
ചിലരുടെ പ്രവചനങ്ങൾ കേട്ടിരുന്നപ്പോൾ എനിക്ക് ഓക്കാനിച്ചു.
പുറത്തേക്ക് തുപ്പാൻ കഴിയാതെ വിഴുങ്ങേണ്ടി വന്നു .
സ്വന്തം മതത്തിലെ ദൈവങ്ങൾ തഴയുന്നതാണ് എന്നുള്ള ആശങ്കയിൽ ആവണം അമ്മായി ചില രോഗശാന്തി ശുശ്രൂഷകളിലും ധ്യാനത്തിലും എല്ലാം എന്നെ എത്തിച്ചു.
എതിർത്തു നിൽക്കുമ്പോൾ അമ്മായി എന്നെ അപമാനിക്കുന്നതിന്റെ ആക്കം കൂടിയതിനാലും രവിയുടെ മനോഭാവത്തിൽ വന്ന വ്യത്യാസവും കാരണം ഞാൻ അനുസരണയുള്ള പാവയായി മാറി.

ഐവിഎഫ് കഴിഞ്ഞിട്ടും ഗർഭം ധരിക്കാതെ ആയപ്പോൾ അമ്മായി അവസാന ചീട്ട് ഇറക്കി.
മാനസികമായും ശാരീരികമായും ഞാൻ ഏറ്റവും ദുർബലയായിരുന്ന അവസരമായിരുന്നു അത്. മനസ്സ് പൂർണ്ണമായും കൈവിട്ടു പോയ അവസ്ഥ.
അന്ന് ഞങ്ങൾ അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ അമ്മായി പറഞ്ഞു. "ഒരു സിദ്ധൻ ഉണ്ട് മഹാജ്ഞാനി.ഞാൻ പോയി കണ്ടിരുന്നു.കുടുംബത്തെ ബാധിച്ചിരിക്കുന്ന ദോഷത്തെ കുറിച്ചൊക്കെ അദ്ദേഹം പറഞ്ഞു വീട്ടിൽ വന്നു പൂജ ചെയ്തു തരും."
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ദയനീയമായ രവിയുടെ മുഖത്തേക്ക് നോക്കി രവി വേഗം തന്നെ ഭക്ഷണം മതിയാക്കി കൈ കഴുകാൻ പോയി.
"എടാ ഞാൻ പറഞ്ഞത് വല്ലതും നീ കേട്ടോ?" അമ്മായി ക്ഷുഭിതയായി.
"അമ്മ എന്തെങ്കിലും ചെയ്യ്.എന്റെ കയ്യിൽ നിന്ന് ഇനി പൂജക്കൊന്നും പണം പ്രതീക്ഷിക്കേണ്ട.
"അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും. തലമുറ നിലനിർത്താനുള്ള ഉത്തരവാദിത്വം നിനക്കുണ്ട്.ഒന്നുകിൽ പൂജ ചെയ്യണം അല്ലെങ്കിൽ നീ മറ്റൊരുത്തിയ വിവാഹം കഴിക്കണം.നിനക്ക് ഒരു കുഞ്ഞിനെ തരാൻ കഴിയാത്ത ഇവളെ നീ എന്തിനു ചുമക്കണം!".

"സാവിത്രി, നീ അതിരു കടക്കുകയാണ്." പെട്ടെന്നായിരുന്നു അമ്മാവന്റെ സ്വരം ഉയർന്നത്.
"നിങ്ങൾ ഒന്നും പറയണ്ട. എനിക്കറിയാം എന്ത് വേണമെന്ന്. "
അമ്മാവൻ വീണ്ടും എന്തോ പറയാൻ തുടങ്ങിയെങ്കിലും നാവു പിൻവലിച്ചു കുമ്പിട്ടിരുന്നു.
രവിയുടെ അമ്മായി ആ പൂജ നടത്തി.ഞാനൊരു പ്രതിമയെപ്പോലെ പ്രത്യേകിച്ച് ഒരു വികാരവും ഇല്ലാതെ പൂജാരി സിദ്ധൻ പറഞ്ഞയിടത്തിരുന്നു.
രവിയുടെ മുഖത്ത് താൽപര്യമില്ലായ്മ പ്രകടമായിരുന്നു.ഒന്ന് രണ്ട് മണിക്കൂർ നീണ്ടുനിന്ന മന്ത്രോച്ചാരണങ്ങൾക്കും പൂജാക്രിയകൾക്കും ശേഷം പൂജാരി എല്ലാ ദോഷങ്ങളും അകന്നതായി പ്രഖ്യാപിച്ചു. അമ്മായിയുടെ മുഖം താമര പോലെ വിടർന്നു.
പിന്നീടുള്ള ഓരോ മാസവും അമ്മായിയുടെ ചോദ്യങ്ങൾ ഉണ്ടായിരുന്നു.ഓരോ തവണ ആർത്തവം വരുമ്പോഴും അമ്മായി എന്നെ പ്രാകി. ആ വീട്ടിലെ ജീവിതം ഞാൻ മടുത്തു തുടങ്ങി. രവിയും എന്നെ കൈവിട്ട മട്ടാണ്.

ആയിടെടെയാണ് ഒരു ദിവസം രവിയും അമ്മായിയുമായുള്ള സംഭാഷണം ഞാൻ കേൾക്കാനിടയായത്.അത് ഇപ്രകാരമായിരുന്നു.
"എടാ,നീ വേറെ കെട്ട്. കുഞ്ഞുണ്ടാവാൻ കെൽപ്പ് ഇല്ലാത്തവൾക്കായി നീ എന്തിനു ജീവിതം ഹോമിക്കണം."അമ്മായി പറയുന്നു
"അമ്മേ അത്..."രവിയെ കൂടുതൽ പറയാൻ അനുവദിക്കാതെ അമ്മായി തുടർന്നു
" നീ കൂടുതൽ ഒന്നും പറയണ്ട. ഞാൻ ബ്രോക്കറോട് അന്വേഷിക്കാൻ പറയാൻ പോവുകയാണ്."
"അമ്മ എന്തെങ്കിലും ചെയ്യ്!"രവി പറഞ്ഞു
"എടാ മിനിയെ അവളുടെ വീട്ടിൽ കൊണ്ട് വിട്.ബന്ധം പിരിയാനുള്ള നോട്ടീസും അയച്ചേക്ക്!"
"അമ്മേ ഇതൊക്കെ ഞാൻ എങ്ങനെ അവളോട് പറയും!"രവി
"നിനക്ക് വയ്യെങ്കിൽ ഞാൻ പറയാം". അമ്മായി
"അമ്മയുടെ ഇഷ്ടം പോലെ ചെയ്യ്!"രവി
ഞാൻ ഉരുകി ഒലിക്കുന്ന പോലെ തോന്നി. അടുത്ത നിമിഷം എനിക്ക് തോന്നിയത് ആ വീട്ടിൽ നിന്നും ഇറങ്ങിയോടാനാണ്.

പിറ്റേദിവസം സ്കൂളിലേക്ക് പോയ ഞാൻ വീട്ടിലേക്ക് മടങ്ങിയില്ല.ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ മുറി തരപ്പെടുത്തി.അന്ന് രാത്രി മുഴുവൻ എന്റെ ഫോൺ ശബ്ദിച്ചുകൊണ്ടിരുന്നു രവിയുടെ കോളുകൾ ആയിരുന്നു.അവസാനം കോൾ അറ്റൻഡ് ചെയ്ത് ഇത്രമാത്രം പറഞ്ഞു "രവി ഇനി എന്നെ അന്വേഷിക്കേണ്ട.എനിക്കൊന്നും സംഭവിച്ചിട്ടില്ല. ഞാൻ സുരക്ഷിതയാണ്.ഇനി അവിടേക്ക് ഒരു മടങ്ങിവരവ് ഞാൻ ആഗ്രഹിക്കുന്നില്ല.എന്തുകൊണ്ടെന്ന് എന്നോട് ചോദിക്കരുത്.മറ്റൊരു വിവാഹം കഴിച്ചു സുഖമായി ജീവിക്കൂ." ഞാൻ കോൾ കട്ട് ചെയ്തു.
രവി പിന്നെയും പലതവണ വിളിച്ചു.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ അമ്മയും അനിയനും എന്നെ കാണാൻ ഹോസ്റ്റലിൽ വന്നു.
രവിയുടെ വീട്ടിലേക്ക് മടങ്ങി പോകണമെന്ന് അമ്മ എന്നെ നിർബന്ധിച്ചു. സാധ്യമല്ലെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു.
അമ്മ :അല്ലെങ്കിലും നീ പണ്ടേ നിഷേധി ആണല്ലോ.അച്ഛന്റെ അതേ സ്വഭാവം.

ഞാൻ :അതെ,ഞാൻ നിഷേധിയായതുകൊണ്ടാണല്ലോ അമ്മയും പിന്നെ മറ്റാരൊക്കെയോ കൂടി തീരുമാനിച്ച കല്യാണത്തിന് ഞാൻ നിന്നു തന്നത്.
അമ്മ :അതുകൊണ്ടായിരിക്കും ഇട്ടെറിഞ്ഞു പോയത് ഇറങ്ങിയത്.
ഞാൻ: ഞാൻ പിന്നെ എന്തു ചെയ്യണം ആയിരുന്നു. അയാൾ എന്നെ അവിടുന്ന് ഇറക്കിവിടുന്നത് വരെ കാത്തിരിക്കണമായിരുന്നോ!
അമ്മ :നിന്റെ ഭാഗത്തും പ്രശ്നങ്ങളുണ്ട്. ഭക്തിയും ദൈവവിചാരവും ഒന്നും ഇല്ലല്ലോ. പിന്നെങ്ങനെ കുട്ടികൾ ഉണ്ടാവും.

എനിക്ക് തല ചുറ്റുന്നത് പോലെയും ചുറ്റുമുള്ളതെല്ലാം ഇരുളുന്നതുപോലെയും തോന്നി.തൊണ്ടമുറുകി വല്ലാതെ വേദനിച്ചു. മറുപടി പറയാൻ തുടങ്ങിയതെല്ലാം തൊണ്ടയിൽ ഉടക്കി കിടന്നു. കുറച്ച് നിമിഷങ്ങൾ വേണ്ടിവന്നു സമചിത്തത കൈവരാൻ.
ഞാൻ :ഞാൻ ആർക്കും ഒരു ഭാരമാകില്ല. എന്നെ നോക്കാൻ എനിക്കറിയാം.
അമ്മ :ഞാൻ വിഷമം കൊണ്ട് പറഞ്ഞു പോയതാ. നീ വീട്ടിലേക്ക് വാ.
അത്രയും നേരം മൗനം ഭജിച്ചിരുന്ന അനിയൻ സംസാരിച്ചു തുടങ്ങി.
"എടി ചേച്ചി നീ വീട്ടിലേക്ക് വാ.അവിടെ വന്ന് റിലാക്സ് ചെയ്യ്".
ഞാൻ :അവിടെ വന്നാൽ എനിക്ക് റിലാക്സ് ചെയ്യാൻ പറ്റും എന്ന് നീ കരുതുന്നുണ്ടോ? രവിയുടെ അമ്മയെക്കാൾ കുത്തുവാക്കുകൾ പറയുക എന്റെ പ്രിയപ്പെട്ട അമ്മ തന്നെയാകും.

അനിയൻ: അങ്ങനെയൊന്നും ഉണ്ടാകില്ല നിനക്ക് അവിടെ താമസിച്ചു ജോലിക്ക് പോകാം.അധികം ദൂരം ഒന്നും ഇല്ലല്ലോ.
ഒടുവിൽ എനിക്ക് അവരുടെ നിർബന്ധത്തിന്.

അങ്ങനെ വീട്ടിൽ നിന്നും ജോലിക്ക് പോയി തുടങ്ങി.കുറച്ച് ആഴ്ചകൾ അങ്ങനെ കടന്നുപോയി. രവി എനിക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചു. പ്രതീക്ഷിച്ചതാണെങ്കിലും ആ അവസ്ഥ നേരിടേണ്ടി വന്നപ്പോൾ ഞാൻ അത് ഉൾക്കൊള്ളാൻ ആകാതെ പിടഞ്ഞു.
ഞങ്ങളുടെ സ്നേഹത്തിന് ഇത്ര ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളോ! ഒരു കുഞ്ഞുണ്ടെങ്കിൽ മാത്രം നിലനിൽക്കുന്ന തരത്തിൽ അത്ര ശിഥിലമായ ഒരു ബന്ധമേ എനിക്ക് ഇത്ര കാലം കൊണ്ട് ഉണ്ടാക്കാൻ കഴിഞ്ഞുള്ളോ!
നിരവധി ചോദ്യശരങ്ങൾ എന്റെ മസ്തിഷ്കത്തിൽ ഉത്തരമില്ലാതെ മറിഞ്ഞുതിരിഞ്ഞു.
അവിടുന്ന് അങ്ങോട്ട് ചിന്തകളുടെ ഒരു വേലിയേറ്റം ആയിരുന്നു. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല.
ടീച്ചിങ് നോട്ട്സ് ഉണ്ടാക്കാനോ ശ്രദ്ധയോടെ ക്ലാസ്സുകൾ എടുക്കാനോ കഴിയാതെ വന്നു. ഒടുവിൽ ജോലിയിൽ നിന്നും അവധിയെടുക്കേണ്ടി വന്നു.
വരുമാനം നിലച്ചു.അത് മാനസിക സംഘർഷത്തിന്റെ തോത് വർദ്ധിപ്പിച്ചു.
ഉത്കണ്ഠയും ആകുലതകളും എന്നെ വേട്ടയാടി.ഉറക്കവും വിശപ്പും എന്നെ ഉപേക്ഷിച്ച മട്ടായി.

ദിവസങ്ങൾ കടന്നുപോയത് അറിഞ്ഞതേയില്ല.
പിന്നീട് കുറെ ദിവസങ്ങൾ നടന്ന കാര്യങ്ങൾ ഒന്നും എനിക്ക് ഓർമ്മയില്ല. അമ്മയും അനിയനും കൂടി ഒരു മാനസികരോഗ വിദഗ്ധന്റെ ക്ലിനിക്കിൽ എന്നെ എത്തിച്ചു. മരുന്നുകൾ കഴിക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നതെന്ന് എനിക്ക് അമ്മ പറഞ്ഞു തന്ന അറിവാണ്.
അങ്ങനെ ഒരു ദിവസം ഡോക്ടറുടെ ക്ലിനിക്കിൽ ചെക്കപ്പിന് വരുമ്പോഴാണ് ഇമേ നിന്നെ ഞാൻ കാണുന്നത്. എന്റെ മസ്തിഷ്കത്തെ ഉത്തേജിപ്പിച്ചത് നിന്റെ ആ പുഞ്ചിരി ആയിരുന്നു.നിന്റെ വാക്കുകൾ എന്നെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രേരിപ്പിക്കുകയായിരുന്നു. അതിനൊരു ആയിരം നന്ദി.

ഇത്രയും എഴുതി കഴിഞ്ഞപ്പോൾ ചിന്തയെ മറച്ചിരുന്ന ആ വലിയ മഞ്ഞുമല ഒരുക്കിയത് പോലെ.മനസ്സ് എന്റെ കൈപ്പിടിയിലേക്ക് തിരിച്ചു വന്നതുപോലെ.നിന്റെ സഹായങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല.ഇന്ന് ഞാൻ നിന്നോളം ആരെയും സ്നേഹിക്കുന്നില്ല. വിശ്വസിക്കുന്നില്ല.ജീവിതത്തിലേക്ക് എന്നെ കൈപിടിച്ച് കയറ്റിയ കൂട്ടുകാരീ നിനക്ക് ഒരായിരം സ്നേഹ ചുംബനങ്ങൾ

മിനി പേന താഴെവച്ച് വിദൂരതയിലേക്ക് കണ്ണുനട്ടിരുന്നു.
കുട്ടിക്കാലത്തെ കുറിച്ചുള്ള ഓർമ്മകൾ അവളുടെ ഹൃദയത്തെ മദിച്ചു.
ആനന്ദൻ, നീലിമ,രോഹിണി ഇവരെയൊക്കെ വീണ്ടും കാണണമെന്ന് മിനി വല്ലാതെ മോഹിച്ചു.ആനന്ദൻ ഇപ്പോൾ എവിടെയായിരിക്കും?ഒന്ന് കാണാൻ എന്താണ് വഴി?തന്റെ പ്രിയപ്പെട്ട ജ്യോതിയുടെ കുഞ്ഞ് ഇപ്പോൾ എവിടെയായിരിക്കും? അച്ഛന്റെ മരണശേഷം വീടു മാറിയപ്പോൾ പുഴക്കൽ വീടുമായുള്ള ബന്ധം അറ്റു പോയിരുന്നു.പിന്നെയും ബന്ധം ഉണ്ടായിരുന്നത് പൊന്നമ്മച്ചിയുമായിട്ടായിരുന്നു.എന്നാൽ അവരുടെ മരണത്തോടെ മിനിക്ക് പുഴക്കൽ വീടുമായുള്ള എല്ലാ ബന്ധവും അവസാനിച്ചു. ആനന്ദന്റെ ജയിൽ ശിക്ഷ കഴിഞ്ഞിട്ടുണ്ടാകുമെന്ന് മിനി കണക്കുകൂട്ടി. ഒരുപക്ഷേ ജയിലിൽ അന്വേഷിച്ചാൽ അയാൾ എങ്ങോട്ട് പോയെന്ന് അറിയാൻ കഴിഞ്ഞേക്കും.
( തുടരും )

#നോവൽ #തുടർക്കഥ

16/01/2025

#തുടർക്കഥ

** #എന്നിടം **
അദ്ധ്യായം 26

സ്കൂളിലെ എന്റെ ലീവ് കഴിയാറായിരുന്നു. ഞാൻ ജോലി ചെയ്യുന്ന സ്കൂളിലേക്ക് എത്താൻ രവിയുടെ വീട്ടിൽ നിന്നും ഒരു മണിക്കൂറോളം യാത്രയുണ്ട് . ജോലിക്ക് പോയി തുടങ്ങുന്നതിനെക്കുറിച്ച് അമ്മായിയോട് പറഞ്ഞപ്പോൾ "ഇനി മുതൽ ജോലിക്കൊന്നും പോകണ്ട.ജോലിക്കാരി ആണെന്ന് കണ്ടിട്ട് ഒന്നുമല്ലല്ലോ ഞങ്ങൾ ഇങ്ങോട്ട് കൊണ്ടുവന്നത്. വലിയ ശമ്പളമുള്ള ജോലിയും അല്ല.വീട്ടിൽ സഹായത്തിന് ഒരാൾ ആകട്ടെ.ഇത്രനാളും അവന്റെ കാര്യങ്ങളൊക്കെ ഞാൻ നോക്കി.ഇനി നീയാണ് അതൊക്കെ നോക്കേണ്ടത്.എനിക്ക് വയസ്സായി."എന്ന മറുപടി കിട്ടി.
"കാര്യങ്ങൾ നോക്കി കൊടുക്കാൻ ചെറിയ കുട്ടി ഒന്നുമല്ലല്ലോ "എന്ന് പറയണമെന്ന് എനിക്ക് തോന്നി, പക്ഷേ പറഞ്ഞില്ല.
പകരം ഇപ്രകാരം പറഞ്ഞു
"ജോലി ഞാൻ കളയില്ല.വയസ്സാകാത്ത വേറെയും ആളുകൾ ഇവിടെ ഉണ്ടല്ലോ. അവരെല്ലാവരും കൂടി ചേർന്ന് വീട്ടുകാര്യങ്ങൾ ചെയ്യട്ടെ!"
"നീയെന്താ ഉദ്ദേശിക്കുന്നത്!" അമ്മായി അമർഷത്തോടെ തിരിച്ചടിച്ചു.
"അമ്മായിയുടെ മകന്റെ കാര്യം തന്നെ.ഞങ്ങൾ രണ്ടാളും കൂടെ വിചാരിച്ചാൽ വീട്ടിലെ കാര്യങ്ങൾ ചെയ്യാൻ കഴിയില്ലേ!അത് കഴിഞ്ഞ് ജോലിക്കും പോകാമല്ലോ."ഞാനും വിട്ടുകൊടുത്തില്ല.
"ആണുങ്ങൾ അടുക്കളയിൽ കയറുന്ന പതിവൊന്നും ഇവിടെയില്ല.പുതിയ ഭരണപരിഷ്കരണം ഒന്നും ഇവിടെ വേണ്ട."ഇപ്രകാരം പറഞ്ഞു കൊണ്ട് അമ്മയി എന്നെ തുറിച്ച് നോക്കി.
"എന്തൊക്കെ പറഞ്ഞാലും ഞാൻ ജോലിക്ക് പോകും."
അതും പറഞ്ഞു ഞാൻ നേരെ മുറിയിലേക്ക് ചെന്നു.രവിയോട് കാര്യം പറഞ്ഞു.
"താൻ ജോലിക്ക് പോടോ. അമ്മ അതൊക്കെ പറയും.കേട്ടില്ലെന്നു നടിച്ചാൽ മതി."
ഞാനൊന്ന് അമർത്തി മൂളി.

ജോലിക്ക് പോവുക എന്നത് എന്നെ സംബന്ധിച്ച് കഠിനമായിരുന്നു അക്കാലത്ത്. അതിനുവേണ്ടി രാവിലെ എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്യുകയും വീടു വൃത്തിയാക്കുകയും ചെയ്യേണ്ടിവന്നു.തിരിച്ചുവന്നാലും കുറെ ജോലികൾ അമ്മായി എനിക്ക് വേണ്ടി മാറ്റി വച്ചിരുന്നു. മറ്റൊരു വീട്ടിലേക്ക് രവിയും ഞാനുമായി മാറി താമസിക്കുന്ന കാര്യം ഞാൻ രവിയോട് അവതരിപ്പിച്ചെങ്കിലും അതിനോട് അയാൾക്ക് വലിയ താല്പര്യമുണ്ടായിരുന്നില്ല. അങ്ങനെ കഠിനാധ്വാനം ചെയ്ത് എന്റെ നാളുകൾ കഴിഞ്ഞുപോയി.ഇതിനിടയിൽ സർക്കാർ സ്കൂളിൽ ജോലിക്ക് വേണ്ടി പരീക്ഷകൾ എഴുതിയെങ്കിലും ഫലം ഒന്നുമുണ്ടായില്ല.ഒരു വർഷത്തിനുശേഷം രവിയുടെ വീടിനടുത്തുള്ള ഒരു പ്രൈവറ്റ് സ്കൂളിലേക്ക് ഞാൻ ജോലി തരപ്പെടുത്തി. താൽക്കാലികമായ ആശ്വാസം ലഭിച്ചുവെങ്കിലും പുതിയ പ്രശ്നങ്ങൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

വിവാഹം കഴിഞ്ഞ് ഒരു വർഷമായിട്ടും കുട്ടികൾ ആവാഞ്ഞതിൽ അമ്മായി അമർഷം പ്രകടിപ്പിച്ചു തുടങ്ങി. അമ്മായി മാത്രമല്ല ബന്ധുജനങ്ങളിൽ പലരും ചോദ്യങ്ങൾ തുടങ്ങിയിരുന്നു. എന്തിനേറെ പറയുന്നു എന്റെ അമ്മ പോലും ഇക്കാര്യത്തിൽ പിന്നിലായിരുന്നില്ല.
ഞാൻ അമ്മയെ ഫോൺ ചെയ്യുന്നതും വീട്ടിൽ പോയി കാണുന്നതും ഈ കാരണം കൊണ്ട് തന്നെ കുറച്ചിരുന്നു. എന്നെയും രവിയേയും സംബന്ധിച്ചിടത്തോളം കുഞ്ഞുണ്ടാവാത്തത് വലിയ വിഷമം ഒന്നുമായിരുന്നില്ല.
ഞങ്ങൾ തമ്മിൽ അതിനെക്കുറിച്ച് കാര്യമായ ചർച്ചകൾ ഉണ്ടായിട്ടും ഇല്ല.കുഞ്ഞുണ്ടാകുന്നത് കുറച്ചു കഴിഞ്ഞായാലും മതി എന്ന പക്ഷക്കാരനായിരുന്നു രവി.
പിന്നെയും ഒരു വർഷക്കാലത്തോളം ഞങ്ങൾ ചോദ്യങ്ങൾക്ക് മുന്നിൽ പുഞ്ചിരിച്ചും ഒഴിവു കഴിവുകൾ പറഞ്ഞും മുന്നോട്ടുപോയി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ചോദ്യകർത്താക്കളോട് എനിക്ക് അമർഷം കൂടി വന്നു.
ഞങ്ങളുടെ സ്വകാര്യതയിലേക്ക് ചൂണ്ടിയുള്ള അന്വേഷണങ്ങൾ ചിലപ്പോഴൊക്കെ എന്നിൽ വലിയ തോതിലുള്ള അസഹിഷ്ണുത ഉളവാക്കി. ക്രമേണ കല്യാണങ്ങൾക്കും മറ്റു പരിപാടികൾക്കും പങ്കെടുക്കുന്നതിൽ നിന്ന് ഞാൻ ഒഴിഞ്ഞുമാറി.

ഒരു ദിവസം അമ്മായി എന്നോട് ചോദിച്ചു. "എന്താ ഇനി നിന്റെ ഭാവം!"
" എന്ത് ഭാവം!"ഞാൻ തിരിച്ചും ചോദിച്ചു
"അല്ല,ഞങ്ങൾക്ക് മരിക്കുന്നതിനു മുന്നേ ഒരു കുഞ്ഞിക്കാല് കാണാൻ കഴിയുമോ!"
"സമയമാകുമ്പോൾ കണ്ടോളും!" ഞാൻ അമർഷം മറച്ചുവച്ചില്ല
"രണ്ടുവർഷമായി നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നിട്ട്.ഈ കുടുംബത്തിന് എന്തെങ്കിലും നേട്ടം വേണ്ടേ. സ്ത്രീധനമോ ഇല്ല. കുടുംബത്തിന് അനന്തരാവകാശി എങ്കിലും ഉണ്ടാകണ്ടേ ".അമ്മായി തുടർന്നു
"രവിയുടെ സഹോദരിക്ക് രണ്ടു കുട്ടികൾ ഉണ്ടല്ലോ.പിന്നെന്താ പ്രശ്നം."ഞാനും വിട്ടുകൊടുത്തില്ല
"അവർ എങ്ങനെ ഇവിടത്തെ അവകാശിയാകും.എന്ത് ചോദിച്ചാലും ഒരുതരം തർക്കുത്തരമാണ് ഈ കുട്ടിക്ക്.എന്റെ മോന്റെ യോഗം.ജാതകത്തിൽ അവന് സന്താനയോഗമുണ്ട്.നിങ്ങളിൽ ആർക്കാ കുഴപ്പം?"
"കുഴപ്പമോ! എന്തു കുഴപ്പം!" എനിക്ക് വല്ലാത്ത അരിശം തോന്നി.ഒന്ന് ജീവിക്കണമെങ്കിൽ എന്തൊക്കെ തരത്തിലുള്ള വിസ്താരത്തിന് വിധേയമാകണം. കഷ്ടം തന്നെ!ഞാൻ മനസ്സിൽ ഓർത്തു.
"നിങ്ങൾക്ക് ഡോക്ടറെ പോയി കണ്ടുകൂടെ? നാട്ടുകാർ ചോദിച്ചു തുടങ്ങി."അമ്മായി തുടർന്നും പലതും പറഞ്ഞുകൊണ്ടിരുന്നു
നാട്ടുകാരെക്കൊണ്ട് ജീവിക്കാൻ വയ്യാതായല്ലോ എന്ന് ഞാൻ മനസ്സിൽ ഓർത്തു.
അന്ന് രവിയോട് ഇക്കാര്യം ഗൗരവമായി തന്നെ ഞാൻ സംസാരിച്ചു.
"അമ്മ എപ്പോഴും കുഞ്ഞുണ്ടാകാത്തത് എന്തെന്നുള്ള ചോദ്യങ്ങളാണ്.നമുക്ക് ഗൈനക്കോളജിസ്റ്റ് പോയി കണ്ടാലോ!"
"ഇപ്പോഴേ വേണോ കുറച്ചു കൂടി വെയിറ്റ് ചെയ്തുകൂടെ!"രവി പറഞ്ഞു.

"എനിക്ക് കാത്തിരിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. ഉടനെ ഒരു കുഞ്ഞിനെ വളർത്താൻ മാനസികമായി ഞാൻ ഒരുങ്ങിയിട്ടുമില്ല.പക്ഷേ മനസമാധാനം വേണ്ടേ.കാണുന്നവർക്ക് ഒക്കെ ഇതാണ് ചോദ്യം.എനിക്ക് മനസ്സിലാകാത്തത് ഈ കുഞ്ഞുണ്ടാവുക എന്ന് പറയുന്നത് നിർബന്ധമായും എല്ലാ ദമ്പതികളും അനുഷ്ഠിക്കേണ്ട വല്ല ചടങ്ങുമാണോ!.കുഞ്ഞില്ലെങ്കിൽ സ്വൈര്യമായി ജീവിക്കാൻ വിടില്ലെന്ന അവസ്ഥയാണ്.
ബന്ധുജനങ്ങളെ കാണുന്നത് തന്നെ എനിക്കിപ്പോൾ പേടിയാണ്."

"എനിക്ക് നിന്റെ അവസ്ഥ മനസ്സിലാകുന്നുണ്ട് സാരമില്ല ആവശ്യമില്ലാത്ത ചോദ്യങ്ങളെ അവഗണിക്കാൻ ശീലിക്കൂ "രവി എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

രവി എപ്പോഴും ഇങ്ങനെയായിരുന്നു എല്ലാത്തിനോടും ഒരു തണുപ്പൻ പ്രതികരണം. ചുറ്റും സംഭവിക്കുന്നത് ഒന്നും ചിലപ്പോൾ അയാളെ അലട്ടുക പോലുമില്ല.
ഒടുവിൽ ഞാൻ നിർബന്ധിച്ചത് കാരണം നഗരത്തിലുള്ള ഒരു പ്രമുഖ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പോയി കാണാൻ തീരുമാനിച്ചു.
അമ്മായിയോട് ഈ വിവരം പറയണം എന്ന് ഞാൻ വിചാരിച്ചിരുന്നില്ല. എന്നാൽ രവി അമ്മായിയോട് കാര്യം പറഞ്ഞു. അവർക്ക് വലിയ സന്തോഷമായി. അവർ ഇപ്രകാരം പറഞ്ഞു
" ഞാനും കൂടി വരാം. കാര്യങ്ങൾ കൃത്യമായി ഡോക്ടറെ ബോധിപ്പിക്കാൻ എനിക്കേ അറിയൂ.എത്രകാലത്തെ കാത്തിരിപ്പാണെന്ന് അറിയാമോ!"ഇതുപറയുമ്പോൾ അവരുടെ മുഖം വിടരുന്നത് ഞാൻ കണ്ടു.
ഞാനൊന്ന് ഞെട്ടി ഇവർക്ക് ബോധം നശിച്ചു പോയതാണോ എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു.
"അമ്മ വരേണ്ട കാര്യമില്ല.മാത്രവുമല്ല ആശുപത്രിയിൽ നല്ല തിരക്കായിരിക്കും. കാത്തിരുന്നു മുഷിയും". രവി അമ്മയെ തടയാൻ നോക്കി
"എനിക്കൊരു മുഷിച്ചിലും ആവില്ല.എനിക്ക് സന്തോഷമാണ്.ഒരു കുഞ്ഞിനെ ഒന്ന് പെറ്റ് കിട്ടിയാൽ മതി.വളർത്തുന്ന കാര്യം ഞാനേറ്റു."

ഞാൻ വീണ്ടും ഞെട്ടി.അവരുടെ വംശം നിലനിർത്താനുള്ള സന്തതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീണ്ടു പോയതിലുള്ള അതൃപ്തിയും അതിലേക്കുള്ള ആദ്യപടി വയ്ക്കാൻ ഒരുങ്ങുന്നതിന്റെ ആവേശവും അവരുടെ മുഖത്ത് ഉണ്ടായിരുന്നു. അവർ മകനെ കൊണ്ട് എന്നെ കല്യാണം കഴിപ്പിച്ചത് തന്നെ ആ ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടി ആയിരിക്കുമല്ലോ . എനിക്കൊരു മകനോ മകളോ ഉണ്ടായാൽ ഞാൻ അവരെ കല്യാണം കഴിപ്പിക്കുക എന്റെ വംശവർദ്ധനവിനായിട്ടു മാത്രമായിരിക്കുമോ!. വിവാഹത്തിന് ഈയൊരു ഉദ്ദേശം മാത്രമേ ഉണ്ടാകേണ്ടതുള്ളുവോ!ഓരോ മനുഷ്യനും എത്ര സ്വാർത്ഥനാണ്.പ്രണയവും മക്കളോടുള്ള വാത്സല്യവും പോലും തിരിച്ച് എന്തൊക്കെയോ പ്രതീക്ഷിച്ചുകൊണ്ട് മാത്രം. നിസ്വാർത്ഥം എന്ന് വെറുതെ നടിക്കുകയും ചെയ്യും.പക്ഷേ പ്രവർത്തികളിലൂടെയോ വാക്കുകളിലൂടെയോ എപ്പോഴെങ്കിലും ആ കാപട്യം പുറത്തുവരും. അപ്പോഴും നാം അങ്ങനെയല്ലെന്ന് നിഷേധിച്ചുകൊണ്ടിരിക്കും.

മുറിയിൽ എത്തിയപ്പോൾ രവി ആശുപത്രിയിൽ അപ്പോയിൻമെന്റ് എടുക്കുവാൻ വേണ്ടി ഫോൺ ചെയ്യുകയായിരുന്നു. ഞാൻ കസേരയിൽ എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരുന്നു "താനെന്താ ആലോചിക്കുന്നത്?"രവി ചോദിച്ചു

"എത്ര സ്വാർത്ഥരാണ് നമ്മൾ മനുഷ്യർ "!

"അതിനെന്താ! മനുഷ്യകുലത്തിന് അതിജീവിക്കാൻ സഹായിച്ചിട്ടുള്ളത് ഈ സ്വാർത്ഥത തന്നെയല്ലേ!"

"ആണോ!ഞാനറിഞ്ഞില്ല ".എനിക്ക് ദേഷ്യം വന്നു.

"പിണങ്ങാതെടോ!താൻ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി".

"എല്ലാ മനുഷ്യരും പ്രജനനം നടത്തണമെന്ന് എന്തിനാ ഈ മാലോകർക്ക് ഇത്ര വാശി.ലോകത്ത് ആവശ്യത്തിൽ കൂടുതൽ മനുഷ്യർ ഉണ്ടല്ലോ.ആഗ്രഹമുള്ളവർ ആ കാര്യം ചെയ്തു കൊള്ളട്ടെ."

"അമ്മയൊക്കെ പഴയ ആളല്ലേ!അവരുടെ ചിന്താഗതി വ്യത്യസ്തമായിരിക്കും."

"വ്യത്യസ്തമാകുന്നതിൽ ദോഷമൊന്നുമില്ല. അത് മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കേണ്ടതുണ്ടോ!"

"അതൊന്നുമില്ല!"

"പ്രായമാകുമ്പോൾ അനുഭവം കൊണ്ട് ബോധം വയ്ക്കുകയല്ലേ വേണ്ടത്!"

"തീർച്ചയായും.അമ്മ അങ്ങനെ ആയതുകൊണ്ട് പ്രായമുള്ള എല്ലാവരും അങ്ങനെ ആവണമെന്നില്ല.അച്ഛൻ ഇക്കാര്യത്തിൽ ഒന്നും ഒരു അഭിപ്രായവും പറയാൻ വരുന്നില്ലല്ലോ. അങ്ങനെയും ഉണ്ട് മനുഷ്യർ".

" തനിക്ക് താല്പര്യമില്ലെങ്കിൽ നമുക്ക് ആശുപത്രിയിൽ ഒന്നും പോകേണ്ട. താൻ പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ ഇതിൽ താല്പര്യം എടുക്കുന്നത്.
അമ്മ വിചാരിക്കുന്നുണ്ടാവും അമ്മയുടെ തലമുറ അന്യം നിന്നു പോകരുതെന്ന്. വയസ്സാകുമ്പോൾ ഒരു കുഞ്ഞിന്റെ കളിചിരി കാണാനുള്ള ആഗ്രഹവും ഉണ്ടാകാം.പിന്നെ അവരുടെ ആരോഗ്യം നശിക്കുന്ന കാലത്ത് ഞാൻ അവരെ നോക്കണമെന്നും എന്റെ ആരോഗ്യം നശിക്കുന്ന കാലത്ത് എന്റെ അടുത്ത തലമുറ എന്നെ നോക്കാൻ ഉണ്ടാകണമെന്നും ഉള്ള ആഗ്രഹം കൂടി ഉണ്ടാകാം".

"അതെ എന്തൊരു നല്ല ആലോചന.ലോകം പുരോഗമിച്ച് നമ്മളെല്ലാം 21ആം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്.ഈ ലോകവും അതിന്റെ ഭൗതികസാഹചര്യങ്ങളും ചിന്തകളും മാറി. പഴയ കാലത്തിന്റെ അളവ് കോലുകൊണ്ട് ഈ പുതിയ കാലത്തിൽ പ്രതിഷ്ഠിച്ചാൽ അത് മുഴച്ചു നിൽക്കും."

" താൻ ഒന്ന് അടങ്ങ്.ഞാൻ പറഞ്ഞില്ലേ, താല്പര്യമില്ലെങ്കിൽ നമുക്കിത് വിട്ടുകളയാം അമ്മയോട് ഞാൻ എന്തെങ്കിലും കളവ് പറഞ്ഞു കൊള്ളാം. "

"എനിക്കും താല്പര്യമുണ്ട്.ഒരു കുഞ്ഞിനെ വളർത്തുവാൻ അതിന്റെ കളിചിരികൾ കാണാൻ,അത് ആസ്വദിക്കാൻ അങ്ങനെ പലതും.
അതിന് ഞാൻ മാനസികമായും ശാരീരികമായും തയ്യാറെടുക്കണം എന്ന് മാത്രം.
മാത്രവുമല്ല ഒരിക്കലും ആ കുട്ടിയെ കൊണ്ട് ഭാവിയിൽ എനിക്ക് ഉപകരിക്കാൻ വേണ്ടിയാണ് അതെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് പ്രായമാകുമ്പോൾ ജീവിക്കാനുള്ളത് ഞാൻ ആരോഗ്യമുള്ള കാലത്ത് സമ്പാദിച്ചു വയ്ക്കണം.അല്ലാതെ എല്ലാം കുട്ടികൾക്ക് കൊടുത്ത അവരുടെ ഔദാര്യത്തിന് കാത്തിരുന്നു കിട്ടാതെ വരുമ്പോൾ നിരാശരാകണ്ടല്ലോ."

"ആദർശമൊക്കെ കൊള്ളാം.പക്ഷേ എത്ര കണ്ട് പ്രാവർത്തികമാകും."

"അതൊക്കെ ആകും. നോക്കിക്കോ
ഒരു കുട്ടിയെ ലാളിച്ചു വളർത്താൻ അത് സ്വന്തം കുട്ടി തന്നെ ആകണമെന്നുണ്ടോ! എനിക്കൊരു അമ്മയാവാൻ തനിക്കൊരു അച്ഛനാകാൻ ഈ ലോകത്ത് എത്രയോ കുഞ്ഞുങ്ങളുണ്ട്."

"എനിക്കതിൽ എതിർപ്പില്ല! നോക്കൂ, അമ്മ പഴയ വ്യക്തിയാണ്.അവർക്ക് ഒന്നും ഇത് ദഹിക്കില്ല"

"ദഹിക്കില്ലെങ്കിൽ ദഹനത്തിനുള്ള വല്ല മരുന്നും വാങ്ങിച്ചു കൊടുക്കൂ."

" ഇതാണ് തന്റെ പ്രശ്നം.എല്ലാത്തിനും ഇങ്ങനെ ഉത്തരം.പിന്നെ എടുത്തുചാട്ടം".

"അതെ ഞാൻ ആണല്ലോ ഇവിടുത്തെ പ്രശ്നക്കാരി.എന്തെല്ലാം ഞാൻ ഇവിടെ കേൾക്കുന്നുണ്ട്.എന്റെ നിറം പ്രശ്നമാണ് എന്റെ കുടുംബം പ്രശ്നമാണ്.എന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പ്രശ്നമാണ്.എന്റെ ജോലി പ്രശ്നമാണ്. എന്താണ് പ്രശ്നമല്ലാത്തത്."ഞാൻ വികാരാധീനയായി എന്തെല്ലാമോ പറഞ്ഞു.

രവിക്ക് പറയാനുള്ളത് ചെവി കൊടുക്കാതെ ഞാൻ മുറിക്ക് പുറത്തേക്കിറങ്ങി.
രവിയുടെ അച്ഛൻ ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു.അധികം സംസാരിക്കുന്ന ആൾ ആയിരുന്നില്ല അദ്ദേഹം. ആ രണ്ടു വർഷക്കാലത്തിനിടയ്ക്ക് വളരെ കുറച്ചു മാത്രമേ ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുള്ളൂ.പലപ്പോഴും മറുപടികൾ ഒരു മൂളലിലോ പുഞ്ചിരിയിലോ മാത്രം ഒതുക്കുന്ന മനുഷ്യൻ. എന്നെ കണ്ടപ്പോൾ ഞാൻ പ്രശ്നത്തിലാണെന്ന് മനസ്സിലാക്കിയിട്ട് ആകണം അദ്ദേഹം എന്നോട് പറഞ്ഞു
"മിനിമോളെ വിഷമിക്കാതെ, സന്തോഷത്തോടെ ജീവിക്കുക എന്നതല്ലേ പ്രധാനം. നിങ്ങളുടെ സന്തോഷം എങ്ങനെ വേണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. രവിയുടെ അമ്മ ഒരു കർക്കശകാരിയും പഴഞ്ചനും ആണ്. അവൾക് പറയുന്നതൊന്നും വലിയ കാര്യമാക്കണ്ട."
ഇടനെഞ്ചിലെ ഇറക്കം പെട്ടെന്ന് വിട്ടതുപോലെ തോന്നി. തൊണ്ട ശക്തമായി വേദനിക്കുന്നുണ്ടായിരുന്നതിന് ഒരു അയവു വന്നു.ഞാൻ അദ്ദേഹത്തെ നോക്കി ചിരിച്ചു.
(തുടരും )
#നോവൽ

Address


Website

Alerts

Be the first to know and let us send you an email when Salini's Cozy Nook posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share