Salini's Cozy Nook

Salini's Cozy Nook A doctor by profession,
A wordsmith by passion
A food enthusiast by heart

18/08/2025

#കഥ

തുലാസ്

അതൊരു സ്വപ്നദ്വീപ് തന്നെയായിരുന്നു. മനോഹരമായ സ്വപ്നം പോലെ ഒരു സ്ഥലം. ശാന്തനായ വിവേകശാലിയായ ഭരണാധികാരിയുടെ മേൽനോട്ടത്തിൽ സ്വപ്ന ദ്വീപിലെ ജനങ്ങൾ സ്വപ്നങ്ങൾ കണ്ടു. അത് സഫലമാക്കാനായി അവർ പ്രയത്നിച്ചു.
ഇരുമ്പിൽ നിന്ന് ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിറ്റിരുന്ന അജയനും അരിപ്പൊടി കൊണ്ട് കൊഴുക്കട്ട ഉണ്ടാക്കി വ്യാപാരം നടത്തിയിരുന്ന ദേവകിയമ്മയും മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന നാരായണനും അങ്ങനെ പലരും ആസ്വദിച്ച് പണിയെടുത്ത് സന്തോഷത്തോടെ ജീവിച്ചു.

ദ്വീപിൽ ഉണ്ടായിരുന്ന അനേകം വസ്തുക്കളിൽ നിന്നും ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറികൾ. തങ്ങൾക്ക് വേണ്ടതിൽ കൂടുതൽ അവർ ഉണ്ടാക്കുകയും മറ്റു സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു.
പലതരം യന്ത്രങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ചിരുന്ന ഭാഗ്യയും രഘുവും. അവർ തങ്ങളുടെ ചെറിയ വീടിന്റെ വശത്തായുള്ള ഷെഡ്ഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. പ്രവർത്തനങ്ങൾക്കായി ഭരണാധികാരിയുടെ വക ധനസഹായവും ലഭിച്ചിരുന്നു.ഇവർ മാത്രമല്ല മറ്റ് അനേകം ചെറുപ്പക്കാരും ദ്വീപിൽ ചെറുകിട വ്യവസായശാലകൾ പ്രവർത്തിപ്പിച്ചു. വിജയിക്കുന്ന യന്ത്രങ്ങൾ കൂടുതൽ നിർമിച്ച്‌ അവർ ദ്വീപിലും അന്യനാടുകളിലും വിറ്റഴിക്കുകയും ചെയ്തു.

ഒരിക്കൽ സ്വപ്നദ്വീപിൽ നിന്നും വൻകരയിലേക്ക് വിദ്യാഭ്യാസത്തിനായി പോയ കുറച്ച് ചെറുപ്പക്കാർ വേറിട്ട ചില ആശയങ്ങളുമായി തിരിച്ചെത്തി.അവരിൽ പ്രധാനിയായിരുന്നു പപ്പു.പുതിയ ആശയം അവന്റെ മസ്തിഷ്കത്തിൽ തീ പാറിച്ചു. തന്റെ ദ്വീപിൽ അത് നടപ്പാക്കുന്നതിനെ കുറിച്ച് അവൻ സ്വപ്നം കണ്ടു. ഒടുവിൽ അവൻ ഭരണാധികാരിയെ സന്ദർശിച്ച്‌ തന്റെ ആശയം അവതരിപ്പിച്ചു. ആശയം കേട്ട ഭരണാധികാരിക്ക് ആദ്യം കൗതുകവും ശേഷം ആശങ്കയും ഉണ്ടായി.
"സമത്വസുന്ദരമായ നാട്!! കൊള്ളാം, ഈ നാട് ഇപ്പോൾ അങ്ങനെ ഒരു അവസ്ഥയിൽ തന്നെയല്ലേ?" ഭരണാധികാരി പപ്പുവിനോട് ചോദിച്ചു.
ഇതുകേട്ട് പപ്പുവിന്റെ നെറ്റി ചുളിഞ്ഞു. ഉത്തരത്തിന് പകരം അവൻ മറു ചോദ്യങ്ങൾ ചോദിച്ചു.
"സമത്വമുണ്ടെന്ന് തോന്നാനുള്ള കാരണങ്ങൾ പറയാമോ?"

ഭരണാധികാരി ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു
"ഇവിടെ ഒരുതരത്തിലുള്ള വിവേചനവും നിയമം കൊണ്ട് അനുവദനീയമല്ല.ജനങ്ങൾ ഭൂരിഭാഗവും നിയമത്തിന് വിധേയമായി ജീവിക്കുന്നു. നാട്ടിലെ നിയമത്തിന്റെ പരിധിക്ക് ഉള്ളിൽ നിന്നുകൊണ്ട് എന്ത് പ്രവർത്തനത്തിലും ഏർപ്പാട് ഏർപ്പെടാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. മാത്രവുമല്ല എല്ലാ മേഖലകളിലും തുല്യമായ അവസരങ്ങളും നിയമം അനുവദിച്ചു നൽകുന്നുണ്ട്.ജനങ്ങൾ സന്തുഷ്ടരാണെന്ന് തന്നെയാണ് ഞാൻ വിലയിരുത്തുന്നത്."
പപ്പു ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു.തന്റെ ആശയം ഭരണാധികാരിക്ക് പൂർണമായി ബോധ്യമാകാത്തതിലുള്ള വൈഷമ്യം അവന്റെ മുഖത്ത് പടർന്നു. ഒരു ദീർഘനിശ്വാസത്തോട് കൂടി അവൻ ഭരണാധികാരിയുടെ അടുത്തേക്ക് നടന്നു.ശബ്ദം ഉയർത്തി തന്റെ ആശയത്തെ വിശദീകരിക്കാൻ തുടങ്ങി.
"പറഞ്ഞതൊക്കെ സമ്മതിക്കുന്നു.പക്ഷേ ജനങ്ങൾ സന്തുഷ്ടരാണെന്ന് തോന്നുന്നുണ്ടോ?
ഫാക്ടറി ഉടമയായ ഭദ്രനും കൊഴുക്കട്ട ഉണ്ടാക്കി വിൽക്കുന്ന ദേവകിയമ്മയും തമ്മിൽ എന്ത് തുല്യത? എന്ത് സമഭാവന? അവരുടെ ജീവിത രീതികൾ ശ്രദ്ധിച്ചിട്ടുണ്ടോ? ദേവകിയമ്മ ചെറിയൊരു ഓല മേഞ്ഞ വീട്ടിൽ താമസിക്കുമ്പോൾ ഭദ്രൻ വലിയ ഇരുനില മാളികയിൽ വിലസുന്നു.
ഭരണാധികാരി ഒന്ന് ആലോചിച്ചിട്ട് പ്രകാരം പറഞ്ഞു
"എന്താണ് ഉദ്ദേശിക്കുന്നത്? ഈ അന്തരം ഞാൻ എങ്ങനെയാണ് നികത്തേണ്ടത്? ഭദ്രനെ ദേവകിയമ്മയുടെ നിലയിലേക്ക് എത്തിക്കണോ, അതോ ദേവകിയമ്മയെ ഭദ്രന്റെ നിലയിലേക്ക് എത്തിക്കണമോ?"

പപ്പു :ആവശ്യത്തിൽ കൂടുതൽ ആർക്കും ലഭിക്കേണ്ട കാര്യമില്ല.

ഭരണാധികാരി : കഴിവിനും അധ്വാനത്തിനും ഉള്ള ഫലം ലഭിക്കുന്നതിൽ കുഴപ്പമുണ്ടോ? ചൂഷണം ഇവിടെ നിയമം നിരോധിച്ചിട്ടുണ്ട് പിന്നെ എന്താണ് പ്രശ്നം?

പപ്പുവിന്റെ ശബ്ദം കുറച്ചുകൂടി ഉച്ചത്തിൽ ആയി. അവന്റെ കഴുത്തിലെ പേശികൾ വലിഞ്ഞു മുറുകി.
പപ്പു : ഓരോ വ്യക്തിയിൽ നിന്നും അവന്റെ ആവശ്യത്തിൽ കൂടുതൽ എല്ലാം ഉള്ളതെല്ലാം പൊതുഖജനാവിലേക്ക് കണ്ടു കെട്ടണം. ആവശ്യത്തിനു വരുമാനം ഇല്ലാത്തവർക്ക് ഉണ്ടാകുന്ന വിടവ് നികത്തപ്പെടണം. ബാക്കിവരുന്നത് പൊതുകാര്യ വികസനത്തിനായി പ്രയോജനപ്പെടുത്തണം.
ഭരണാധികാരി : ഈ 'ആവശ്യം 'എങ്ങനെ തിട്ടപ്പെടുത്തും?
പപ്പു : ഓരോ നാട്ടിലെയും പൊതുഖജനാവിന്റെ സ്ഥിതി അനുസരിച്ച് ആയിരിക്കണം ഈ ആവശ്യം നിജപ്പെടുത്തേണ്ടത്.
കാര്യങ്ങൾ എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്നതിനെക്കുറിച്ച് പപ്പുവും ഭരണാധികാരിയുമായി പിന്നെയും ചർച്ചകൾ നടന്നു.

അനന്തരഫലമായി എല്ലാ പ്രധാന കവലകളിലും അവശ്യസാധന വിതരണശാലകളും തൂക്കുമുറികളും സ്ഥാപിക്കപ്പെട്ടു. വ്യവസായ സ്ഥാപനങ്ങൾ ഭരണാധികാരി ഏറ്റെടുത്തു.ഗ്രാമത്തിലെ വ്യാപാര കേന്ദ്രങ്ങൾ അടച്ചുപൂട്ടി. വ്യാപാരകേന്ദ്രങ്ങളിൽ പണിയെടുത്തിരുന്നവർക്ക് ഭരണാധികാരി പുതിയ ജോലികൾ നൽകി.
പ്രതിഫലം എല്ലാവർക്കും ആവശ്യസാധനങ്ങളുടെ രൂപത്തിൽ ആയി.

ജനങ്ങളിൽ ആശങ്കയും പരിഭ്രാന്തിയും ജനിച്ചു ദേവകിയമ്മയും അജയനും നാരായണനും മറ്റും വീടുകളിൽ ഒത്തുകൂടി തങ്ങളുടെ ആശങ്കകൾ പരസ്പരം പങ്കുവെച്ചു.പരസ്പരം പൊള്ളയായ ആശ്വാസവാക്കുകൾ കൈമാറാൻ അല്ലാതെ അവർക്ക് മറ്റൊന്നിനും കഴിഞ്ഞില്ല. ഭരണാധികാരിയുടെ പുതിയ ഭരണപരിഷ്കാരത്തിനെതിരെ ശബ്ദിക്കുന്നവർക്ക് കഠിനമായ ശിക്ഷ നൽകുമെന്നും വേണ്ടിവന്നാൽ തടവിലാക്കും എന്നും വിളംബരം ചെയ്തു കഴിഞ്ഞിരുന്നു.
പുതിയ ആശയം ജനങ്ങൾ പരിഭ്രാന്തി ഉണ്ടാക്കും എന്നും അതിനാൽ മികച്ച രീതിയിലുള്ള ഫലം ഉണ്ടാകാനായി പ്രകാരമുള്ള നടപടികൾ വേണമെന്നുമുള്ള
പപ്പുവിന്റെ നിർദ്ദേശപ്രകാരമായിരുന്നു ആ വിളംബരം.

ആഴ്ചയിൽ ഒരിക്കൽ ജനങ്ങൾ അവശ്യസാധനങ്ങൾക്കായി അവരവരുടെ ഗ്രാമത്തിലെ പ്രധാന കവലകളിൽ എത്തി. ഉദ്യോഗസ്ഥർ തൂക്കുമുറിയിലെ തുലാസ്സിൽ സാധനങ്ങൾ അളന്ന് തിട്ടപ്പെടുത്തി ഓരോരുത്തർക്കും നൽകി.
കടുകിട വ്യത്യാസമില്ലാതെ തുല്യമായി എല്ലാം എല്ലാവർക്കും ലഭിച്ചു.
അജയനും ദേവകിയമ്മയും ആദ്യയാഴ്ചയിലെ അവശ്യസാധന വിതരണത്തിനു ശേഷം ആഹ്ലാദിച്ചു.അത്രയും സാധനങ്ങൾ അവർക്ക് അതിനു മുൻപ് ഒരാഴ്ചയിൽ ലഭിച്ചിരുന്നില്ല.
എന്നാൽ അവശ്യസാധനങ്ങൾ കിട്ടിയപ്പോൾ ഫാക്ടറി ഉടമയായിരുന്നു ഭദ്രന് ഒട്ടും സന്തോഷം തോന്നിയില്ല.അയാൾക്ക് തന്റെ ജീവിതത്തിന്റെ നിലവാരം ഇടിഞ്ഞതായി അനുഭവപ്പെട്ടു. ക്രോധവും നിരാശയും കണ്ണുകളിൽ നിഴലിച്ചു. പക്ഷേ അയാൾ വികാരങ്ങൾ ഉള്ളിൽ ഒതുക്കി ശാന്തത കൈവരിക്കാൻ ശ്രമിച്ചു.നിയമങ്ങൾ അനുസരിക്കാനുള്ള ബാധ്യത തനിക്ക് ഉണ്ടെന്ന് അയാൾക്ക് ബോധ്യം ഉണ്ടായിരുന്നു.

പപ്പു വൻകരയിൽ നിന്നും ഒരു ഒരു ചില്ല് ഭരണി എത്തിച്ചു നൽകിയിരുന്നു.അത് ഒരു സാധാരണ ഭരണിയായിരുന്നില്ല.ഭരണാധികാരി നിശ്ചയിച്ച ആവശ്യങ്ങൾക്ക് മുകളിൽ ജനങ്ങൾക്ക് മറ്റെന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ നിർണയാധികാരം ഈ ഭരണിക്കായിരുന്നു. ആവശ്യം കടലാസിൽ എഴുതി ഭരണിയിൽ സമർപ്പിക്കണം.
അപേക്ഷയിലുള്ള ആവശ്യം ഒരു അത്യാവശ്യമാണെന്നും അത് നടപ്പാക്കി കൊടുക്കേണ്ടതാണെന്നും ഭരണിക്ക് ബോധ്യം വന്നാൽ കടലാസ് ഭരണിക്കുള്ളിൽ നിന്നും പൊങ്ങി പുറത്തേക്ക് വരും.
നിഷേധിക്കപ്പെടുകയാണെങ്കിൽ കടലാസ് ഭരണിക്കുള്ളിൽ കുടുങ്ങിക്കിടക്കും.
ദിവസങ്ങൾ കഴിഞ്ഞു.

തുടക്കത്തിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും പൊതുവിൽ ദ്വീപ് സന്തോഷഭരിതമായി തന്നെ തുടർന്നു.
കുറച്ചു മാസങ്ങൾ പിന്നിട്ടപ്പോൾ ജനങ്ങൾക്ക് അധിക ആവശ്യങ്ങൾ വന്നു തുടങ്ങി. ഭരണാധികാരി നിർദ്ദേശിച്ചത് അനുസരിച്ച് അപേക്ഷ തയ്യാറാക്കി അവർ ചില്ലു ഭരണിയിൽ നിക്ഷേപിച്ചു. ചിലത് സ്വീകരിക്കപ്പെട്ടു,ചിലത് നിഷേധിക്കപ്പെട്ടു. ക്രമേണ ഭരണിയിൽ നിഷേധിക്കപ്പെട്ട കടലാസുകളുടെ എണ്ണം കൂടാൻ തുടങ്ങി.
ആദ്യത്തെ നിഷേധിക്കപ്പെട്ട അപേക്ഷ ദേവകിയമ്മയുടെതായിരുന്നു. ദേവ കിയമ്മയ്ക്ക് ഈ നിയമം പ്രാബല്യത്തിൽ വരുന്നതിന് കുറച്ചുനാൾ മുൻപ് വൻകരയിൽ നിന്നും കൊഴുക്കട്ട ഉണ്ടാക്കാൻ സഹായിക്കുന്ന യന്ത്രം എത്തിച്ചു കിട്ടിയിരുന്നു. അതിനാൽ ദേവകി അമ്മയ്ക്ക് ഇപ്പോൾ ജോലി എളുപ്പമായി മാറിയിരിക്കുന്നു. അധികസമയം ഉണ്ട് താനും.അവർ ഈ സമയം കൂടുതൽ കൊഴുക്കട്ടകൾ ഉണ്ടാക്കാൻ ആഗ്രഹിച്ചു.അതിനുള്ള സാധനസാമഗ്രികൾക്കായി അപേക്ഷ സമർപ്പിച്ചു. എന്നാൽ ചില്ലുഭരണി അത് നിഷേധിച്ചു.അവർ ഭരണിയുടെ കാര്യക്കാരനായ ഉദ്യോഗസ്ഥനോട് കാരണം അന്വേഷിച്ചു
"ദ്വീപിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി ഇതിന് അനുവദിക്കുന്നുണ്ടാവില്ല.ഇപ്പോഴത്തെ അവസ്ഥയിൽ ഇതൊരു അത്യാവശ്യമോ ആവശ്യമോ അല്ലായിരിക്കാം."
ചില്ലുഭരണിയ സമീപിച്ച പലരും മ്ലാനവദനരായി മടങ്ങി.

ഫാക്ടറി ഉടമയായിരുന്ന ഭദ്രന് വർഷത്തിലൊരിക്കൽ അവധി ആഘോഷിക്കാൻ അന്യനാടുകളിലേക്ക് പോകുന്ന ഒരു ശീലമുണ്ടായിരുന്നു. അതിനുള്ള പണം അയാൾ കഠിനാധ്വാനം ചെയ്തു കണ്ടെത്തുമായിരുന്നു..
എന്നാൽ അവധി ആഘോഷത്തിനുള്ള അപേക്ഷ ഭരണി തള്ളുകയാണ് ഉണ്ടായത്. നിരാശനായി കാര്യക്കാരനെ നോക്കിയ
ഭദ്രനോട് " ഇതൊന്നും ജീവിതത്തിന് അത്യന്താപേക്ഷിതമല്ല, അതാണ് നിഷേധിക്കപ്പെട്ടത്" എന്നയാൾ അറിയിച്ചു.
കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ ആ കൂറ്റൻ ഭരണി പകുതിയോളം നിറഞ്ഞു കഴിഞ്ഞിരുന്നു. അതുപോലെതന്നെ പുതിയ യന്ത്ര പരീക്ഷണങ്ങൾ നടത്താനുള്ള സാമഗ്രികൾക്കായുള്ള രഘുവിന്റെയും ഭാഗ്യയുടെയും
അപേക്ഷയും നിഷേധിക്കപ്പെട്ടു.

കഠിനാധ്വാനികൾക്ക് തൊഴിൽ ചെയ്യാനുള്ള ആഗ്രഹം കുറഞ്ഞുവന്നു. അധ്വാനത്തിനനുസരിച്ച്‌ വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാകാത്തതിൽ പലർക്കും നിരാശയുണ്ടായി.ഭരണാധികാരിയോടും നിയമ വ്യവസ്ഥയോടുമുള്ള ഭയം കാരണം ജനങ്ങൾ തങ്ങളുടെ എതിർപ്പ് ഉള്ളിൽ ഒതുക്കി.
നാരായണൻ ഇപ്പോൾ മത്സ്യബന്ധനത്തിന് പോയാലും മുൻപ് പിടിക്കുന്നതിന്റെ പകുതിയിൽ താഴെ മത്സ്യം മാത്രം പിടിച്ചു. തന്റെ ഭവനത്തിലെ ആവശ്യങ്ങൾ നടന്നു പോകുന്നുണ്ട്.പിന്നെ താനെന്തിന് അധികഭാരം ചുമക്കണം അയാൾ ചിന്തിച്ചു.

ദ്വീപിലെ പൊതുജനാവ് മുൻപത്തെപ്പോലെ ഇപ്പോൾ നിറയുന്നില്ല.ഭരണാധികാരി ആശങ്കയിലായി ദ്വീപിൽ പലസ്ഥലങ്ങളിലും അയാൾ നേരിട്ട് സന്ദർശനം നടത്തി. ദ്വീപുനിവാസികളിൽ പലരും പ്രവർത്തി ദിവസമായിട്ട് പോലും അലസരായി കവലകളിൽ കാണപ്പെട്ടു.തൊഴിൽ ചെയ്യുന്ന കുറച്ചുപേർ മാത്രം. അവരിൽ ആകട്ടെ ഉത്സാഹവും പ്രസരിപ്പും നഷ്ടപ്പെട്ടതായി ഭരണാധികാരിക്ക് തോന്നി.
ചില്ലു ഭരണിയുടെ അടുത്ത് എത്തിയപ്പോൾ അത് നിറഞ്ഞ് കവിഞ്ഞ് കാണപ്പെട്ടു.ഭാണാധികാരി അത്ഭുതപ്പെട്ടു.
"ഭരണി ഇപ്പോൾ പുതിയ അപേക്ഷകൾ ഒന്നും സ്വീകരിക്കുന്നില്ല."കാര്യക്കാരൻ അറിയിച്ചു. അടുത്തു കണ്ട വലിയ തടി ഉപയോഗിച്ച് ഭരണാധികാരി ചില്ലു ഭരണി അടിച്ചു പൊട്ടിച്ചു. അവശ്യസാധനശാലകളും തൂക്കുമുറിയും പൂട്ടാനുള്ള നിർദ്ദേശവും നൽകി അയാൾ മടങ്ങി.


#തുലാസ്
#കഥ

06/08/2025

മുഖ്യധാര മാധ്യമങ്ങളിലുൾപ്പെടെയുള്ള ചർച്ചകളിലും അഭിമുഖങ്ങളിലും പിന്നോക്കക്കാർ എന്ന് പലയാവർത്തി പറയുന്നത് കേൾക്കുവനിടയായി. പ്രബുദ്ധർ എന്നു സ്വയം അവകാശപ്പെടുന്ന ഒരു നാടാണല്ലോ!. ആ വാക്ക് ഒഴിവാക്കിക്കൂടെ. സമൂഹത്തിലെ കുറച്ച് പേർ മാത്രം എങ്ങനെ പിന്നോക്കമായി? പിന്നോക്കമായി ജനിച്ചതോ അല്ലെങ്കിൽ അങ്ങനെ ജീവിക്കാൻ സ്വയം തിരഞ്ഞെടുത്തതോ അല്ലല്ലോ!

ശ്രേണീബദ്ധമായിരുന്ന അല്ലെങ്കിൽ ഇപ്പോഴും പലനിലകളിലും അങ്ങനെയുള്ള പൊതുസമൂഹം കാലങ്ങളായി കുറച്ച് പേരെ അടിച്ചമർത്തിവച്ചും നീതിയും അവകാശങ്ങളും നിഷേധിച്ചും അത്തരത്തിൽ പരുവപ്പെടുത്തിയെടുത്തല്ലേ.? അങ്ങനെവരുമ്പോൾ വിരലുകൾ പൊതുസമൂഹത്തിലേക്കല്ലേ ചൂണ്ടപ്പെടേണ്ടത്.? അല്ലാതെ അടിച്ചമർത്തലിനു വിധേയമായി അതിനെ അതിജീവിക്കാൻ ശ്രമിക്കുന്ന ആളുകളെ വീണ്ടും വീണ്ടും പിന്നോക്കം എന്ന് ലേബൽ ചെയ്തുകൊണ്ടുള്ള അമ്പുകൾ എയ്തുകൊണ്ടല്ലല്ലോ!

ആധുനികകാലത്തു എന്തിനേം ഏതിനേം പുനർനാമകരണം ചെയ്യുന്ന ഒരു സമൂഹത്തിന് എന്തുകൊണ്ട് ഇത്തരം വാക്കുകൾ ഒഴിവാക്കാൻ സാധിക്കുന്നില്ല. ആരെങ്കിലുമൊക്കെ എല്ലാകാലത്തും പിന്നോക്കമായി തന്നെ നിലനിൽക്കട്ടെ എന്ന ചിന്തയാണോ!

എന്തെങ്കിലുമൊക്കെ പദങ്ങൾ ഉപയോഗിച്ചുകൊണ്ട് ലേബൽ ചെയ്തേ മതിയാകുള്ളൂവെങ്കിൽ
"പാർശ്വവൽക്കരിയ്ക്കപ്പെട്ട" എന്ന വാക്ക് പരക്കെ ഉപയോഗിച്ചുകൊണ്ട് അടിച്ചമർത്തലിന്റെ വക്താക്കളായിരുന്നവർക്ക് നേരെ എന്തുകൊണ്ട് വിരൽ ചൂണ്ടുന്നില്ല?
വളരെ കുറച്ച് പേരെങ്കിലും ആധുനികമൂല്യങ്ങളിലൂന്നിയ രീതിയിലുള്ള ഇത്തരം പദങ്ങൾ ഉപയോഗിച്ച് കാണുന്നതിൽ സന്തോഷം.

26/07/2025

#കഥ
** ചിറകുകൾ മുളയ്ക്കുമ്പോൾ**

ഓപ്പറേഷൻ മുറിയിലെ എസിയുടെ തണുപ്പിൽ തന്റെ കഴുത്തിലെ വേദന വർധിക്കുന്നതായി ഡോക്ടർ നാരായണന് തോന്നി. "കൈകളുടെ ബലം കുറയുകയാണോ?, അതോ വെറും തോന്നലാണോ?" എന്ന സംശയത്തിൽ അദ്ദേഹം, രോഗിയുടെ അപ്പൻഡിക്സ് മുറിച്ചുമാറ്റിയ ഭാഗത്ത് തുന്നൽ ഇടാൻ തുടങ്ങി.

അല്പസമയത്തിനുള്ളിൽ, ഡോക്ടർ നാരായണനെ അസിസ്റ്റ് ചെയ്തുകൊണ്ടിരുന്ന നഴ്സ് വീണ ചോദിച്ചു:
"എന്താണ് സംഭവിച്ചത്, ഡോക്ടറേ? രണ്ടു കേസുകൾ മാറ്റിവെച്ചത് എന്തുകൊണ്ടാണ്?
രണ്ടുപേരും വിവരമറിഞ്ഞ് വളരെയധികം അസ്വസ്ഥരായിരുന്നു."

"അത് സാരമില്ല. ഞാൻ അവരോട് സംസാരിക്കാം. കാര്യം പറഞ്ഞാൽ അവർക്ക് മനസ്സിലാകും."

"എന്താ ഡോക്ടറെ കാര്യം?"

"എന്റെ കഴുത്തിലെ വേദന കഴിഞ്ഞ ദിവസങ്ങളിൽ കുറച്ചു കൂടിയിട്ടുണ്ട്. ഇന്നത്തെ അപ്പൻഡിസെക്ടമിയും അടുത്ത കേസായ കൊളിസിസ്റ്റക്ടമിയും മാറ്റിവയ്ക്കാൻ കഴിയാത്തതുകൊണ്ട് ഇന്ന് തന്നെ ചെയ്യാൻ തീരുമാനിച്ചു."

"അഭിലാഷ് ഡോക്ടർ ഉണ്ടായിരുന്നല്ലോ? അദ്ദേഹം ചെയ്യുമായിരുന്നില്ലേ?"

വീണ അങ്ങനെയാണ് കാര്യങ്ങൾ മുഖത്തുനോക്കിയങ്ങ് ചോദിക്കും

ഡോക്ടർ നാരായണൻ തുന്നൽ ഇടുന്നത് നിർത്തി, വീണയെ നോക്കി:
"അത് രണ്ടും ഗ്യാസ്ട്രിക് ബൈപ്പാസ് കേസുകളാണ്. ഞാൻ തന്നെ ചെയ്യണം."

"നിങ്ങൾ ഇതുവരെ കഴുത്തിന്റെ സ്കാൻ ചെയ്യാതെന്താണ്?" വീണ വീണ്ടും ചോദിച്ചു

"നോക്കാം, സിസ്റ്റർ,"

" ഇതുതന്നെയല്ലേ ഡോക്ടർ കഴിഞ്ഞ കുറേ മാസങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്?"

"ഇത് അതുപോലെയല്ല. നാളെ തീർച്ചയായും സ്കാൻ എടുക്കും."

"താൻ ഇടുന്ന തോന്നലുകൾ എല്ലാം ശരിയാവുന്നില്ലല്ലോ..." നാരായണൻ ഓർത്തു.
വീണ്ടും ശ്രമിച്ചിട്ടും, തുന്നലുകൾ കൂടാൻ വിസമ്മതിച്ചു.

"അഭിലാഷ് തനിതൊന്ന് തുന്നലിടൂ. എനിക്ക് നല്ല സുഖം തോന്നുന്നില്ല. അടുത്ത കേസ് നാളത്തേക്ക് മാറ്റാം" ഡോക്ടർ പറഞ്ഞു.

"ഡോക്ടർക്കു സമ്മതമാണെങ്കിൽ, ഞാൻ ആ കേസ് ചെയ്യാം," അഭിലാഷ് പറഞ്ഞു.

"അത് ശരിയാണ് ഡോക്ടർ," വീണയും അഭിലാഷിനെ പിന്താങ്ങി.
"ഇനി നാളെയും വേദന കുറഞ്ഞില്ലെങ്കിലോ,മാത്രവുമല്ല നാളെ ഡോക്ടർക്ക് സ്കാനിംഗ് ചെയ്യണ്ടേ?"

"എങ്കിൽ ശരി," നാരായണൻ ഒരു നിമിഷം ചിന്തിച്ചു.
"നിനക്ക് കോൺഫിഡൻസ് ഉണ്ടെങ്കിൽ ചെയ്തോളൂ. ഞാൻ കഴിയുന്നവരെ ഇവിടെ തന്നെയിരിക്കും."
ഇത്രയും പറഞ്ഞ ശേഷം, ശസ്ത്രക്രിയയുടെ വിശദാംശങ്ങൾ ഫയലിൽ രേഖപ്പെടുത്താനായി നാരായണൻ പേന എടുത്തു.
പേന വിരലുകളിൽ പിടിപ്പിക്കാൻ ബുദ്ധിമുട്ടി, ഒരു അക്ഷരമെങ്കിലും എഴുതുന്നതിനു മുമ്പ് പേന ഊർന്നു മേശയിലേക്ക് വീണുപോയി. വീണ്ടും ശ്രമിച്ചെങ്കിലും വൃഥാവിലായി.

"ഡോക്ടർ, നിങ്ങൾക്ക് എന്ത് പറ്റി?
ഇത് കണ്ട് നിൽക്കുകയായിരുന്നു അറ്റെൻഡർ പ്രഭാകരൻ ചോദിച്ചു

"എന്റെ കൈകളിലെ ബലം കുറഞ്ഞിരിക്കുന്നു, പ്രഭാകരാ... എന്നെ ഡോ. ജോർജിന്റെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാമോ? മെഡിക്കൽ മിഷനിൽ. എനിക്കറിയാം എന്താണ് സംഭവിച്ചിരിക്കുന്നത്..."

പ്രഭാകരൻ അങ്ങനെ തന്നെ ചെയ്തു.
മെഡിക്കൽ മിഷൻ ആശുപത്രിയിലെ നട്ടെല്ല് വിഭാഗത്തിൽ ഡോ. ജോർജ് ഉണ്ടായിരുന്നില്ല. — പകരം, അദ്ദേഹത്തിന്റെ ശിഷ്യനായ യുവ ഡോക്ടർ ഡോ ഷെറിൻ . സ്കാനിങ് കഴിഞ്ഞ്, ആ യുവ ഡോക്ടർ നാരായണനോട് കാര്യങ്ങൾ വിശദമായി പറഞ്ഞു:

"ഡോക്ടർ, നിങ്ങൾക്ക് കഴുത്തിൽ സ്പോണ്ടൈലോസിസ് മൂർച്ഛിച്ച്‌ സർവിക്കൽ റാഡിക്കുലോപതി എന്ന അവസ്ഥ ആയിരിക്കുകയാണ്. നല്ല രീതിയിലുള്ള കംപ്രഷൻ ഉണ്ട്. ഓപ്പറേഷൻ ചെയ്താൽ കൂടുതൽ പ്രശ്നങ്ങൾ വരാതെ തടയാമെങ്കിലും, ഇപ്പോഴുള്ള ബലക്കുറവ് തുടരാനാണ് സാധ്യത."

ഇത് കേട്ട് നാരായണൻ വിയർക്കാൻ തുടങ്ങി.
തനിക്കിനി ശസ്ത്രക്രിയകൾ ചെയ്യാൻ ആവില്ല എന്നല്ലേ പറഞ്ഞതിന്റെ അർത്ഥം

"ഡോ. ജോർജിനെ ഒന്ന് കണക്ട് ചെയ്യാമോ?
"അവൻ എന്റെ സഹപാഠിയാണ്. എനിക്ക് സംസാരിച്ചേ തീരൂ."

"ഡോ. ജോർജ് പ്രാക്ടീസ് നിർത്തിയിട്ട് മൂന്നു നാലു വർഷമായി ഡോക്ടറേ..."
നാരായണന് ലോകം കീഴ്മേൽമറിയുന്നതുപോലെ തോന്നി.
നേരിട്ട് അറിയാവുന്ന ഒരു മികച്ച സ്‌പൈൻ സർജനെ കണ്ടെത്താൻ അദ്ദേഹം ഓർമകളിലൂടെ പരതി. എത്ര ശ്രമിച്ചിട്ടും, ഒരു പേരുപോലും മനസ്സിലേക്ക് വന്നില്ല.

"ജോർജിന്റെ നമ്പർ ഒന്ന് ഡയൽ ചെയ്ത് തരാമോ?"
നാരായണൻ അപേക്ഷാഭാവത്തിൽ ഡോ. ഷെറിനോടായി പറഞ്ഞു.

ഷെറിൻ ഉടൻ തന്നെ ഫോൺ എടുത്ത് ഡയൽ ചെയ്തു.
ഡോ. ജോർജിനോട് കാര്യങ്ങൾ വിശദമായി പറഞ്ഞശേഷം ഫോൺ നാരായണന് കൈമാറി.

"നീ തിരിച്ച് വരണം ജോർജ്.
എനിക്ക് ഓപ്പറേഷൻ ചെയ്തു തരണം."
"ശാന്തനാകെടോ … നമുക്ക് പരിഹാരമുണ്ടാക്കാം." ഡോക്ടർ ജോർജ് പറഞ്ഞു.
"പറയൂ ജോർജ് എന്റെ ഓപ്പറേഷൻ നീ എന്നത്തേക്ക് ചെയ്യും"
"എടോ നാരായണാ, ഞാൻ ഓപ്പറേഷൻ ഒക്കെ നിർത്തിയിട്ട് വളരെ കാലമായി.ഡോക്ടർ ഷെറിൻ ഉള്ളപ്പോൾ തനിക്ക് എന്റെ ആവശ്യം വരില്ല:
ഡോക്ടർ നാരായണൻ ആശ നശിച്ചവനെ പോലെ വീണ്ടും അപേക്ഷിച്ചു. ഒരു കുട്ടിയെ പോലെ വാശിപിടിച്ചു.
"ജോർജ്, നീ എന്നെ പരീക്ഷിക്കരുത്.
നീ തിരിച്ചു വരണം.
എനിക്ക് എന്റെ കൈ തിരിച്ച് വേണം…
എനിക്ക് വീണ്ടും ആ ഓപ്പറേഷനും രോഗികളുമുള്ള ജീവിതത്തിലേക്ക് തിരിച്ച് പോകണം."

"നാരായണാ, മികച്ച ഒരു സർജൻ ആണ്
നിന്റെ മുൻപിൽ ഇരിക്കുന്നത്.
ഷെറിൻ നിന്നോട് പറഞ്ഞത് തന്നെയാണ് എനിക്ക് പറയാനുള്ളത്.–
കൈയുടെ ബലം എത്രമാത്രം തിരിച്ചു വരും എന്നതിൽ ഉറപ്പില്ല.
നല്ല രീതിയിൽ കംപ്രഷൻ ഉണ്ട്."

ശസ്ത്രക്രിയ കഴിഞ്ഞ് ബോധം തെളിഞ്ഞ നിമിഷം മുതൽ നാരായണൻ ആകെ അസ്വസ്ഥനാണ്. തന്റെ വലതു കൈ പൊക്കുവാനും മടക്കുവാനും ഒക്കെയുള്ള ശ്രമം കുറെയൊക്കെ വിജയിച്ചെങ്കിലും വിരലുകൾക്ക് തീരെ ബലം വരുന്നില്ല.

പേന പിടിക്കാൻ ഒട്ടനവധി ശ്രമങ്ങൾ നടത്തിയെങ്കിലും,
ഒരു അക്ഷരമെങ്കിലും എഴുതാനാകാതെ ശ്രമങ്ങൾ എല്ലാം പരാജയമായി.

ജീവിതത്തിൽ ഒരിക്കൽ പോലും,
ഇത്തരം ഒരു അവസ്ഥയിലേക്ക് താൻ എത്തുമെന്ന്
നാരായണൻ കരുതിയിട്ടില്ല.

രോഗികൾ ഇല്ലാത്ത,
ശസ്ത്രക്രിയകൾ ചെയ്യാനാകാത്ത ഒരു കാലം തനിക്ക് വേണ്ട. അങ്ങനെ ഒരു ദിവസം പോലും തന്റെ ജീവിതത്തിൽ ഉണ്ടാകാൻ പാടില്ല. നാരായണൻ മനസ്സിൽ പലതും ഉറപ്പിച്ചു

"എന്താ ഡോക്ടർ വേദനയുണ്ടോ? "
ഡോക്ടർ ഷെറിന്റെ ചോദ്യം കേട്ടാണ് നാരായണൻ ചിന്തയിൽ നിന്ന് ഉണർന്നത്. വേദന മനസ്സിനാണെടോ!"

"വിഷമിക്കരുത് ഡോക്ടർ. ഫിസിയോതെറാപ്പിയിലൂടെ കുറെയൊക്കെ ഭേദപ്പെടുത്താൻ കഴിയും," ഷെറിൻ പറഞ്ഞു.

"കുറെയൊക്കെ മാത്രം… പൂർണമായി കിട്ടില്ലല്ലോ…" നാരായണൻ ആരോടെന്നില്ലാതെ പറഞ്ഞു
"നമുക്ക് ശ്രമിക്കാം, ഡോക്ടർ. "

"ദയവായി... മറ്റു രോഗികളോട് പറയുന്നതുപോലെ എന്നോടും പറയരുത്."

"റിലാക്‌സ്, ഡോക്ടർ..."

അടുത്ത ദിവസം ഡോ. ഷെറിൻ ഡിസ്ചാർജ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞെങ്കിലും, നാരായണൻ അതിനൊരുക്കമായിരുന്നില്ല.
നാരായണന് എവിടേക്കും പോകാൻ ഉണ്ടായിരുന്നില്ല.അയാളുടെ കാഴ്ചപ്പാടിൽ അയാൾ മരിച്ചു കഴിഞ്ഞു. ഇനി താൻ എവിടെയാണെങ്കിലും അയാൾക്ക് ഒരുപോലെയാണ്.

ആശുപത്രിമുറിയിൽ നാരായണൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.
ഒടുവിൽ, ജനാലയുടെ കർട്ടൻ നീക്കി പുറത്തേക്ക് നോക്കി. ഓപ്പറേഷന് ശേഷം അയാൾ പുറംലോകം ആദ്യമായി കണ്ടു .

പുറത്തെ പ്രകാശം മുഖത്തേക്ക് അടിച്ചു.
അവിടെ ഒരു നടുമുറ്റം പോലെ വിശാലമായ ഒരു സ്ഥലം. ധാരാളം പൂച്ചെടികൾ നിരയൊപ്പിച്ച് നട്ടുപിടിപ്പിച്ചിരിക്കുന്നു

ഇടയിലുള്ള ഇരിപ്പിടങ്ങളിലും വീൽചെയറുകളിലുമായി മനുഷ്യർ. ചിലർ മൂകരായിരിക്കുന്നു. ചിലർ കുശലം പറയുന്നു. ചിലർ ഉച്ചത്തിൽ ചിരിക്കുന്നു.
രോഗങ്ങൾ ഉള്ളപ്പോൾ ഇവർക്കൊക്കെ എങ്ങനെ ചിരിക്കാൻ സാധിക്കുന്നു.
മുമ്പൊരിക്കലും തന്റെ മുമ്പിൽ രോഗികൾ ചിരിക്കുമ്പോൾ, നാരായണന് ഇപ്രകാരം ഒരു ചിന്ത ഉണ്ടായിട്ടില്ല.
അന്നാണ് മനസ്സിലാകുന്നത്, "ചിരി" പലർക്കും "മുക്തി" ആകാമെന്ന്.

ആ ബഹളത്തിനിടയിൽ,
ഒരു സ്ത്രീ വീൽചെയറിലിരിക്കുന്ന ഒരു വൃദ്ധനോട് സംസാരിക്കുന്നതും ചിരിക്കുന്നതും
നാരായണൻ ശ്രദ്ധിച്ചു.

സ്ത്രീയുടെ കയ്യിൽ ഒരു നോട്ട് ബുക്കും പേനയും ഉണ്ട്.
അവൾ ഇടയ്ക്കിടെ അതിൽ എന്തൊക്കെയോ കുറിക്കുന്നു.
വീണ്ടും വൃദ്ധനോട് സംസാരിക്കുന്നു.

വൃദ്ധൻ തിരിച്ച് ഒന്നും പറയുന്നില്ല.
പക്ഷേ ഇടയ്ക്കിടെ പുഞ്ചിരിക്കുന്നു, ചെറുതായി തലയനക്കുന്നു.
അതിനപ്പുറം പ്രതികരണം ഒന്നും കാണുന്നില്ല.

നാരായണന് കൗതുകം തോന്നി.
"ആ സ്ത്രീ എന്തായിരിക്കും ആ നോട്ട് ബുക്കിൽ എഴുതുന്നത്?"

മുറിയിലേക്ക് മരുന്ന് കൊണ്ടുവന്ന നഴ്‌സിനോട് അദ്ദേഹം ചോദിച്ചു.

"ആ സ്ത്രീ ആരാണ്?"
"ഓ... അതോ" നഴ്‌സ് പറഞ്ഞു.
"അവൾ ഭാനു.
മുമ്പ് ഈ നഗരത്തിലെ തിരക്കേറിയ ഒരു നഴ്‌സായിരുന്നവളാണ്.
ഇവിടെയും ജോലി ചെയ്തിട്ടുണ്ട്.
പിന്നീട് ജോലിയെല്ലാം ഉപേക്ഷിച്ചു."

"അപ്പോൾ ഇവിടെയെന്താണ് അവർ ചെയ്യുന്നത്?"
"അവർ ചെയ്യുന്നത് എന്തെന്ന് ഒറ്റ വാക്കുകൊണ്ടോ ഒരു വരി കൊണ്ടോ നിർവചിക്കാൻ ആവില്ല ഡോക്ടർ.
ശബ്ദമില്ലാത്തവരുടെ ശബ്ദം എന്നൊക്കെ വേണമെങ്കിൽ പറയാം.
ഒരു കടലോളം അലയൊലികൾ ഉള്ളിൽ ഒളിപ്പിച്ച്‌ വിങ്ങുന്നവർക്ക് അത് പകരാൻ ഒരു പാത്രം. അവർ ഇനിയും എന്തെല്ലാമോ ആണ് ഡോക്ടർ."

"എനിക്ക് ഒന്നും മനസ്സിലാകുന്നില്ല."

"അവരോട് ഇവിടെ വരാൻ ഞാൻ പറയാം."

പിറ്റെന്ന് രാവിലെ,
ഭക്ഷണം കഴിച്ചുകൊണ്ടിരിമ്പോളാണ് ഭാനു അവിടെ എത്തിയത്..
"ഹലോ ഡോക്ടർ... ഞാൻ ഭാനു."

"അറിയാം… വന്നതിൽ സന്തോഷം. ഇരിക്കൂ,"
നാരായണൻ പറഞ്ഞു.

ഭാനു ഡോക്ടർക്ക് അഭിമുഖമായുള്ള കസേരയിൽ ഇരുന്നു.
ഡോക്ടർ : നിങ്ങളുടെ പ്രവർത്തനം കണ്ടപ്പോൾ എനിക്ക് കൗതുകം തോന്നി.
അതാണ് കാണാൻ ആഗ്രഹിച്ചത് …"

"പലർക്കും അതൊരു കൗതുകമാണ്, ഡോക്ടർ," ഭാനു തുടർന്നു.
"എന്നാൽ എനിക്കും, എന്റെ മുന്നിലിരിക്കുന്നവർക്കും,
അത് കൗതുകമല്ല…
ഞങ്ങൾ ചെയ്യുന്നത് ഒരു അനിവാര്യതയാണ്."

"നിങ്ങൾ ഒരു നഴ്‌സ് ആയിരുന്നല്ലോ?"
"ആയിരുന്നു…
ഒരു നഴ്‌സ് ആകാൻ നൂറുപേർക്ക് കഴിയും.
ഒരു ഡോക്ടർ ആകാനും… എന്നാൽ ഇവർക്കാർക്കും
ഹൃദയം വേദനിക്കുന്നവരുടെ ശബ്ദം ആകാൻ
കഴിയണമെന്നില്ല. "—

"നിങ്ങൾ എന്താണ് എഴുതുന്നത്?"

"ഡോക്ടർ കണ്ടിട്ടില്ലേ …
രോഗം വന്നുപെട്ടെന്ന് സംസാരിക്കാൻ കഴിയാതെ വരുന്നവരുടെ നിസ്സഹായത. ക്ഷീണം കൊണ്ട് അവർക്ക് എഴുതാൻ കൂടി കഴിയാതെ വന്നാലോ! തങ്ങൾ ജീവിതാന്ത്യത്തിലേക്ക് അടുക്കുകയാണെന്ന് അറിയുക കൂടി ചെയ്യുമ്പോഴുള്ള അവസ്ഥ ഊഹിക്കാൻ കഴിയുമോ! ശാരീരിക വേദനയെക്കാൾ മാനസിക വേദന കൊണ്ടാവും അവർ കൂടുതൽ ദുർബലരാവുക.
അവർക്ക് പറയാനുണ്ടാവും ഡോക്ടർ, ഈ ലോകത്തോട്, അവരുടെ പ്രിയപ്പെട്ടവരോട്, പലതും. അങ്ങനെയുള്ളവരുടെ ചെറിയ ഒരു
നോട്ടത്തിനു പോലും ഏറെ അർത്ഥമുണ്ടാകും. ഭർത്താവിനോട്,ഭാര്യയോട്, മക്കളോട്, ചിലപ്പോൾ മനസ്സുതുറക്കാൻ ആഗ്രഹിക്കുന്നുണ്ടാവും. ചിലപ്പോൾ ഒരു മാപ്പ് പറച്ചിൽ അല്ലെങ്കിൽ ഒരു കുറ്റസമ്മതം, മറ്റു ചിലപ്പോൾ അന്നുവരെ അറിയിക്കാതെ മൂടിവച്ച സ്നേഹം അറിയിക്കാനുള്ള ആഗ്രഹം അങ്ങനെ പലതും. അവരുടെ ഹൃദയത്തിൽ തങ്ങിനിൽക്കുന്നത് വാക്കുകളായി എഴുതപ്പെടുമ്പോൾ അവരുടെ കണ്ണുകളിൽ ജന്മസാഫല്യത്തിന്റെ ആഹ്ലാദം ഞാൻ കണ്ടിട്ടുണ്ട്."

നാരായണൻ വീണ്ടും കൗതുകത്തോടെ ചോദിച്ചു:
"അവർക്ക് പറയാനുള്ളത് എന്തെന്ന് നിങ്ങൾ എങ്ങനെ മനസ്സിലാക്കുന്നു?"

ഭാനു മെല്ലെ ചിരിച്ചു:
"അത് ഒരു നിശബ്ദസംവേദനമാണ്, ഡോക്ടർ.
ശബ്ദം ഇല്ലെങ്കിൽ പിന്നെ
അവരുടെ ശരീരത്തിലെ ഓരോ അണുവും നമ്മളോട് സംസാരിച്ചു തുടങ്ങും.
അതെല്ലാം കേൾക്കാനുള്ള ക്ഷമയും ശ്രദ്ധയും ഉണ്ടാകണമെന്നു മാത്രം.
അവരുടെ നിശ്വാസം…
കണ്ണുകളിലെ ചലനം, ഒരു പുഞ്ചിരി…
എല്ലാം ഭാഷയാവുന്നു. അവരുടെ വാക്കുകളെ അല്ല ഞാൻ കുറിച്ച് ഇടുന്നത്.അവരുടെ നിശബ്ദതയുടെ നിലവിളിയാണ് ഞാൻ പേനയിലൂടെ പുറത്തേക്ക് എത്തിക്കുന്നത്."

ഡോക്ടർ നാരായണൻ ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന മിക്ക ദിവസങ്ങളിലും അദ്ദേഹം ഭാനുവിനെ കണ്ടു.അവരോട് സംസാരിക്കുമ്പോൾ അദ്ദേഹത്തിന് സ്വന്തം പ്രശ്നങ്ങൾ മറക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ആത്മവിശ്വാസവും പ്രസരിപ്പും തിരിച്ചെത്തി.
ഡോക്ടർ നാരായണൻ ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി.ഭാനുവിനോട് തിരക്കൊഴിയുമ്പോഴൊക്കെ തന്നെ കാണാൻ വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ അവൾ ഡോക്ടറുടെ വീട്ടിലെത്തി. സംസാരത്തിന് ഇടയ്ക്ക് ഭാനു ചോദിച്ചു
"ഒരു ചായ ആയാലോ?"
"അതിനെന്താ ആകാമല്ലോ! ആ ഫ്ലാസ്കിൽ ഉണ്ട്.മെയ്ഡ് ഉണ്ടാക്കിയതാണ്.അവർ രാവിലെ വന്ന് എല്ലാം ഉണ്ടാക്കി വെച്ചിട്ട് പോകും."
"അല്ല!എനിക്ക് ഡോക്ടർ ഉണ്ടാക്കിയ ഒരു ചായ കിട്ടുമോ?ആഗ്രഹം കൊണ്ട് ചോദിച്ചതാണ്" ഭാനു ചിരിച്ചു
"അത് നടക്കും എന്ന് തോന്നുന്നില്ല.കാരണം എനിക്ക് ചായ ഉണ്ടാക്കാൻ അറിയില്ല.ഒരു കപ്പ് വെള്ളം പോലും ഞാൻ ഇന്നുവരെ ചൂടാക്കിയിട്ടില്ല."
ഭാനു ഇതുകേട്ട് പൊട്ടിച്ചിരിച്ചു.
ഡോക്ടർ പെട്ടെന്ന് മ്ലാനവദനനായി. കുറേനേരം നിശബ്ദനായിരുന്നു.
ഭാനു ചോദിച്ചു "എന്തുപറ്റി ഡോക്ടർ?എന്താണ് ആലോചിക്കുന്നത്?"
ഡോക്ടർ :എനിക്കിനി ഓപ്പറേഷൻ ചെയ്യാൻ കഴിയില്ലെടോ!ഫിസിയോതെറാപ്പിയിലൂടെ ഭേദമാകും എന്ന് ഞാൻ കരുതി.പക്ഷേ വലിയ മാറ്റം ഒന്നുമില്ല. ഭാനുവിന് അറിയാമോ,ഒരു സർജൻ അല്ലാതെ ഒരു ജീവിതം എനിക്കില്ല."

ഭാനു ഒട്ടും കരുണ ഇല്ലാത്ത ശബ്ദത്തിൽ ചോദിച്ചു "എന്തുകൊണ്ട് ഡോക്ടർ!"
ഡോക്ടർ :എനിക്ക് ജീവിതത്തിൽ മറ്റൊന്നും ചെയ്യാനില്ലടോ മറ്റൊന്നും ചെയ്യാൻ എനിക്ക് അറിയില്ല."

ഭാനു ഗൗരവം വിടാതെ തന്നെ പറഞ്ഞു "അതെനിക്ക് മനസ്സിലായി സ്വന്തമായി ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാത്ത നിങ്ങൾ ജീവിച്ചിരിക്കുന്നതും മരിച്ചതിനു തുല്യം തന്നെ ".
ഡോക്ടർ അത് പ്രതീക്ഷിച്ചില്ല.
"ഭാനു, നീ എന്താണ് ഒരു ദയയും ഇല്ലാതെ ഇങ്ങനെയൊക്കെ പറയുന്നത്.
ഭാനു :നിങ്ങൾ ഇതേ അർഹിക്കുന്നുള്ളൂ

ഡോക്ടർ : എന്നുവച്ചാൽ?
ഭാനു :നിങ്ങൾക്ക് 70 വയസുണ്ടല്ലോ,ഈ പ്രായത്തിൽ ഇത്രയും ജീവിതാനുഭവം വെച്ച് നിങ്ങൾ ഈ ലോകത്തെ ഒരു ട്യൂബിനുള്ളിലൂടെ മാത്രം വീക്ഷിക്കുന്നു. ആ നിങ്ങളോട് എനിക്ക് ഒരു കാരുണ്യവും ഇല്ല.

ഡോക്ടർ :ഭാനുവിന് അറിയാമോ ഞാൻ മരിക്കാൻ വരെ തീരുമാനിച്ചത് ആയിരുന്നു.

ഭാനു :ഈ ലോകം ഭീരുക്കൾക്കുള്ളതല്ല.

ഡോക്ടർ :ഭാനു കുറച്ചുകൂടി ദയ ആകാം എന്നോട്. നിന്നെ പരിചയപ്പെട്ടതിനുശേഷം ആണ് എനിക്ക് മരണം എന്ന ചിന്തയെ അതിജീവിക്കാൻ കഴിഞ്ഞത്.

ഭാനു :നല്ലത്
ഡോക്ടർ : പക്ഷെ,ഞാൻ ഇപ്പോഴും നിരാശനാണ്. എനിക്ക് സ്കാൽപ്പൽ കയ്യിൽ പിടിക്കാൻ കഴിയുന്നതുവരെ ആനന്ദം ഉണ്ടാകില്ലടോ!
ഭാനു :തീരുമാനിച്ചു കഴിഞ്ഞെങ്കിൽ പിന്നെ ഒന്നും ചെയ്യാൻ ആവില്ല ഡോക്ടർ.
ഡോക്ടർ: ഭാനു,നീ പറയൂ ഞാൻ എന്താണ് ചെയ്യേണ്ടത്?

ഭാനു :നിങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് പറയാൻ ആകില്ല.
എന്നാൽ ഞാൻ ഒരു കാര്യം പറയാം. മരണം വരെ ഒരേ കാര്യം ചെയ്തു കൊണ്ട് ജീവിക്കണം എന്ന ചിന്ത ബുദ്ധിയല്ല. ജീവിതത്തിൽ നമുക്ക് നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്.
നോക്കൂ,ഒരു വിരാമം ഇട്ടുകൊണ്ട് ഒരു എഴുത്ത് പൂർണമായി അവസാനിപ്പിക്കാൻ മാത്രമല്ല, മറ്റൊരു വാക്യം തുടങ്ങാനുള്ള സാധ്യത കൂടി അവിടെ അവശേഷിക്കുന്നുണ്ട്. ശ്രമം ആരംഭിക്കുന്നതിനു മുൻപ് തന്നെ പരാജയം സമ്മതിക്കുന്നവൻ വിഡ്ഢിയാണ്.

ഡോക്ടർ നാരായണന് അന്നേദിവസം ഉറങ്ങാൻ കഴിഞ്ഞില്ല.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഭാനു വീണ്ടും അദ്ദേഹത്തെ കാണുവാൻ എത്തി. അന്ന് ഡോക്ടർ അവരോട് ചോദിച്ചു
"ഭാനു നിനക്ക് കുറച്ചുദിവസം ഈ വീട്ടിൽ എനിക്കൊപ്പം കഴിയാമോ?"
"എന്തുപറ്റി നിങ്ങളുടെ മെയ്ഡ് ജോലി മതിയാക്കി പോയോ?ചായ ഉണ്ടാകാൻ ആളെ ആവശ്യമുണ്ടോ?"ഭാനു പരിഹസിച്ചു

"ഭാനു,ഞാൻ ചായ ഉണ്ടാക്കാൻ പഠിച്ചു. നീ വാടക തന്നുകൊണ്ട് ഇവിടെ നിന്നോളൂ.ഒരു കൂട്ടുകാരിയായി.നിനക്കുള്ള ഭക്ഷണം ഞാൻ ഉണ്ടാക്കി തരാം."
ഭാനു :ഓഹോ,ആ നിലയിലേക്ക് എത്തിയോ!"

ഡോക്ടർ മനോഹരമായി ഭാനുവിനെ നോക്കി ഒന്ന് ചിരിച്ചു.

നഗരത്തിലെ പ്രമുഖ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നാരായണന്റെ മുഖം പ്രകാശിച്ചു. കഴുത്തിൽ സ്തെതസ്കോപ്പ് ഇല്ല. വെള്ള കോട്ടുമില്ല.
കാർഡിയോ പൾമനറി റിസസ്സിറ്റേഷന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു. ഡമ്മിയിൽ അത് ചെയ്തു കാണിച്ചുകൊടുത്തു. കുട്ടികൾ ആവേശത്തോടെ അത് ശ്രദ്ധിച്ചിരുന്നു. വീട്ടിലേക്കുള്ള യാത്രയിൽ ഡോക്ടർ വളരെ ഉന്മേഷവാനായിരുന്നു.ഒരു കുട്ടിയെപോലെ അദ്ദേഹം സന്തോഷിച്ചു. നിശബ്ദതയ്ക്ക് ചിറകുകൾ നൽകിയ ഭാനുവിനെ ഓർത്തു. അവളുടെ വാക്കുകൾ തനിക്കും ഒരു പുതുജീവൻ തന്നിരിക്കുന്നു. വിത്തിൽ നിന്നും മുളപൊട്ടിയ ചെടി പോലെ പടർന്നു പന്തലിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു മനസ്സുമായി അദ്ദേഹം വീട്ടിലേക്ക് മടങ്ങി.

#കഥ

 #തുടർക്കഥ.      #**എന്നിടം **ഉള്ളടക്കം അദ്ധ്യായം -1https://www.facebook.com/share/p/e2ABiFqnhpvBZmMV/അദ്ധ്യായം -2https:...
07/07/2025

#തുടർക്കഥ. #**എന്നിടം **
ഉള്ളടക്കം
അദ്ധ്യായം -1
https://www.facebook.com/share/p/e2ABiFqnhpvBZmMV/

അദ്ധ്യായം -2
https://www.facebook.com/share/p/VCzsgqcafFvbaUxq/

അദ്ധ്യായം -3
https://www.facebook.com/share/p/kBVaVqhC8qGcEvUc/

അദ്ധ്യായം -4
https://www.facebook.com/share/p/ddwNGc7Hcssn5Xgf/

അദ്ധ്യായം -5
https://www.facebook.com/share/p/nz2GP3HdB7dJ7SoA/

അദ്ധ്യായം -6
https://www.facebook.com/share/p/KEtQn4Jg64PDDbW1/

അദ്ധ്യായം -7
https://www.facebook.com/share/TYmPj8zX6pcM9GD9/

അദ്ധ്യായം -8
https://www.facebook.com/share/p/XdXtTqjyCSbmgH9P/

അദ്ധ്യായം -9
https://www.facebook.com/share/p/ydacA7DLfTFs1nHn/
അദ്ധ്യായം 10
https://www.facebook.com/share/p/1DovtpxiBx/

അദ്ധ്യായം 11
https://www.facebook.com/share/p/19AYnPUBMu/

അദ്ധ്യായം 12
https://www.facebook.com/share/p/1A5S5pCgmV/

അദ്ധ്യായം 13
https://www.facebook.com/share/p/1AY87J2w5m/

അദ്ധ്യായം 14
https://www.facebook.com/share/p/1PYXLYV1Sk/

അദ്ധ്യായം 15
https://www.facebook.com/share/p/1BoXZD4gsr/

അദ്ധ്യായം 16
https://www.facebook.com/share/p/17vVDm8ysb/

അദ്ധ്യായം 17
https://www.facebook.com/share/p/195N8gbTsV/

അദ്ധ്യായം 18
https://www.facebook.com/share/p/1L47xhtpxP/

അദ്ധ്യായം 19
https://www.facebook.com/share/p/16mxhv66sf/

അദ്ധ്യായം 20
https://www.facebook.com/share/p/16RB2mv1B6/

അദ്ധ്യായം 21
https://www.facebook.com/share/p/1CTy7aoBLS/

അദ്ധ്യായം 22
https://www.facebook.com/share/p/1AnMs2ePxJ/

അദ്ധ്യായം 23
https://www.facebook.com/share/p/1XACTbEgyr/

അദ്ധ്യായം 24
https://www.facebook.com/share/p/1BzexC1RCd/

അദ്ധ്യായം 25
https://www.facebook.com/share/p/1HjjHhfQyM/

അദ്ധ്യായം 26
https://www.facebook.com/share/p/1XwgPAb8ZD/

അദ്ധ്യായം 27
https://www.facebook.com/share/p/1AnSkefEWz/

02/03/2025

#കഥ

**അതിരിനപ്പുറം **

ചുറ്റും ഇരുൾ മൂടി കിടക്കുന്നു. കടുത്ത നിശബ്ദത. ഭാരം നിലച്ച അവസ്ഥ. അടുത്ത നിമിഷം ഒരു മിന്നൽപിണർ. പിന്നാലെ വെളിച്ചം. ആദിത്യ ചുറ്റുപാടും നോക്കി. ഇളം പച്ച നിറത്തിലുള്ള ഒരു പുൽമേട്. പുൽനാമ്പുകളിൽ തുളുമ്പി നിൽക്കുന്ന വെള്ളത്തുള്ളികൾ. അതിൽ പ്രകാശം പതിച്ചപ്പോൾ അവ വൈരങ്ങൾ പോലെ തിളങ്ങി. ആദിത്യ ആ പുൽമേട്ടിലൂടെ ഓടി. അതിനപ്പുറം ഒഴുകുന്ന പുഴ.പുഴയ്ക്ക് ഇരുവശവും വിവിധ നിറത്തിലുള്ള പൂക്കൾ വിടർന്നു നിൽക്കുന്ന ചെടികൾ. പുഴയ്ക്ക് കുറുകെ ഇളകുന്ന ഒരു പാലം. അത് കടന്നു ചെല്ലുമ്പോൾ ദൂരെയായി കരിംപച്ച നിറത്തിൽ കുന്നുകൾ.
താനിത് എവിടെയാണ്?
പെട്ടെന്നൊരു ശബ്ദം
ആദിത്യ തിരിഞ്ഞുനോക്കി.
അതാ അവിടെ അയാളുടെ അമ്മൂമ്മ നിൽക്കുന്നു. അമ്മൂമ്മ സുന്ദരിയായിരിക്കുന്നു. അവസാനമായി അയാൾ അമ്മൂമ്മയെ കണ്ടപ്പോൾ ഉണ്ടായിരുന്നതിലും സുന്ദരി. അയാൾക്ക് ചെറുപ്പത്തിൽ അനേകം കഥകൾ പറഞ്ഞു കൊടുത്തിരുന്ന അമ്മൂമ്മ. അയാളുടെ ഉള്ളിലെ ഭാവന വികസിപ്പിക്കാൻ എന്നും കൂട്ടായി നിന്ന അയാളുടെ പ്രിയപ്പെട്ട അമ്മൂമ്മ.

ഒരു തണുത്ത കാറ്റ് വീശി.അയാൾ പത്തു വയസ്സുള്ള ഗ്രാമീണനായ ആ പഴയ കുട്ടിയായി മാറിയിരിക്കുന്നു. പാലക്കാടിന്റെ പാട വരമ്പുകളിലൂടെ അമ്മൂമ്മയുടെ കൈപിടിച്ച് ക്ഷേത്രദർശനത്തിന് പോയിരുന്ന ആ പഴയ കുറുമ്പനായ കുട്ടി.

അവൻ അമ്മൂമ്മയുടെ നേർക്ക് ഓടിയടുത്തു. അമ്മൂമ്മയെ കെട്ടിപ്പിടിച്ചു. ആ ശരീരത്തിലെ ചൂട് അവന് ആഹ്ലാദം പകർന്നു. അമ്മൂമ്മയെ വീണ്ടും കാണാനാകുമെന്ന് അയാൾ ഒരിക്കലും കരുതിയതല്ല.
അന്നൊരിക്കൽ അവൻ അമ്മൂമ്മയോട് ചോദിച്ചു
"പക്ഷികളെപ്പോലെ, ശലഭങ്ങളെപോലെ നമ്മളും ഒരു ദിവസം ഈ ഭൂമിയിൽ നിന്നും പറന്നു പോകും അല്ലേ".
"അതെ,നിന്റെ പ്രവർത്തികൾ നല്ലതാണെങ്കിൽ പറന്നു ചെല്ലുന്നത് സ്വർഗ്ഗത്തിൽ ആയിരിക്കും.
സ്വർഗ്ഗം അതിമനോഹരമാണ്.അവിടെ പൂക്കളും പുൽമേടുകളും നദികളും പിന്നെ നിനക്ക് ഇഷ്ടമുള്ളതും നീ ആഗ്രഹിക്കുന്നതും ഒക്കെ നിനക്ക് ലഭിക്കും." അമ്മൂമ്മ പറഞ്ഞു

"ഭൂമിയും മനോഹരമാണ് അമ്മൂമ്മേ. എനിക്ക് ഒരിക്കലും ഇവിടെനിന്നും പോകണ്ട.
അമ്മൂമ്മയും പോകരുത് "ആദിത്യ പറഞ്ഞു

"എന്റെ മോൻ മരണത്തെ ഭയപ്പെടരുത്.
മരണം ഒരു വാതിൽ മാത്രമാണ്.അതിനപ്പുറം ഒരുവന്റെ ജീവിതസാഫല്യവും. അവിടെ നിനക്ക് നിന്റെ പ്രിയപ്പെട്ടവരെ കാണാനാകും. മരണത്തിനപ്പുറം ഉള്ളതാണ് സത്യം. ഭൂമി വെറും മായയാണ്."

"എന്നാലും എനിക്ക് അമ്മൂമ്മയുടെ കൂടെ ഇവിടെ ജീവിച്ചാൽ മതി."

അതേസമയം കൊച്ചിയിലെ പ്രമുഖ ഹോസ്പിറ്റലിലേക്ക് ആംബുലൻസ് കാതടപ്പിക്കുന്ന സൈറണോടെ പാഞ്ഞടുത്തു.
ആശുപത്രിയുടെ എമർജൻസി റൂമിലേക്ക് മരണത്തോട് മല്ലിടുന്ന ഒരു മനുഷ്യനെ എത്തിച്ചിരിക്കുന്നു.
ഡോക്ടർ ആദിത്യരാമൻ എന്ന പ്രശസ്ത ബയോമെഡിക്കൽ ശാസ്ത്രജ്ഞൻ
ഹൃദയാഘാതത്തെ തുടർന്ന് നിലം പതിച്ചിട്ട് മിനിറ്റുകൾ മാത്രം.

എമർജൻസി റൂമിൽ ഡോക്ടർമാരും നേഴ്സുമാരും എല്ലാം തയ്യാറായി.
"ഡോക്ടർ പൾസ് ഫീബിൾ ആണ്". നഴ്സ് മായ ഉറക്കെ വിളിച്ചു പറഞ്ഞു
"മായ,ഫ്ലൂയിഡ് സ്റ്റാർട്ട് ചെയ്യൂ ".ഡോക്ടർ രാജീവ് ഇതും പറഞ്ഞ് ഇസിജി ലീഡുകൾ കണക്ട് ചെയ്തു.
ഇതിനിടയിൽ അദ്ദേഹം ആദിത്യരാമന്റെ പൾസ് പരിശോധിച്ചു.
"നോ കരോറ്റിഡ് പൾസ്,ഗെറ്റ് റെഡി ഫോർ സി പി ആർ."
ഡോക്ടർ രാജീവ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
അദ്ദേഹം ഇതും പറഞ്ഞുകൊണ്ട് ആദിത്യ രാമന്റെ നെഞ്ചിൽ വേഗത്തിൽ അമർത്താൻ തുടങ്ങി.
അതേസമയം നേഴ്സ് മായ ആദിത്യയുടെ തലയുടെ ഭാഗത്തായി നിലയുറപ്പിച്ചു.
അദ്ദേഹത്തിന്റെ വായുടെയും മൂക്കിന്റെയും മുകളിലായി ബാഗ് വാൽവ് മാസ്ക് ഘടിപ്പിക്കുകയും തന്റെ കൂടെയുള്ള ട്രെയിനി നഴ്സിനോട് ഡോക്ടർ 30 തവണ നെഞ്ചിൽ അമർത്തി കഴിയുമ്പോൾ രണ്ട് തവണ ബാഗിൽ ഞെക്കണം എന്ന് നിർദ്ദേശം കൊടുക്കുകയും ചെയ്തു.
രണ്ട് മിനിറ്റോളം ഈ പ്രക്രിയ നീണ്ടു.
അതിനിടയിൽ ഡോക്ടർ സീന കൂടി അവിടേക്ക് സഹായത്തിനായി എത്തി.
ഡോക്ടർ സീന നെഞ്ചിലെ അമർത്തലുകൾ തുടരുകയും ഡോക്ടർ രാജീവ് ഓട്ടോമേറ്റഡ് ഡീഫിബ്രില്ലേറ്റർ പാഡുകൾ ആദിത്യയുടെ നെഞ്ചിൽ ഘടിപ്പിക്കുകയും ചെയ്തു.
അതിനുശേഷം രാജീവ് നിർദ്ദേശിച്ചു
" സ്റ്റാൻഡ് ക്ലിയർ. "
ഇത് കേട്ടതോടെ എല്ലാവരും ആദിത്യയുടെ അടുത്തു നിന്നും മാറിനിന്നു.
ഡോക്ടർ ഡെഫിബ്രില്ലറേറ്റർ ഓൺ ചെയ്തു.
ആദിത്യ രാമന്റെ ഹൃദയത്തിന്റെ മിടുപ്പുകൾ സ്ക്രീനിൽ മലനിരകളെ ഓർമിപ്പിക്കുമാറ് തെളിഞ്ഞു.

"ആദ്യത്യരാമൻ ദൂരെയുള്ള മലനിരകളുടെ ഭംഗി ആസ്വദിച്ച് തന്റെ അമ്മൂമ്മയുടെ കൈപിടിച്ച് പുൽമേട്ടിലൂടെ നടക്കുകയായിരുന്നു.
ആ മലകൾക്കപ്പുറം എന്താണ് അമ്മൂമ്മേ?
അമ്മൂമ്മ അവിടെ പോയിട്ടുണ്ടോ?"
"ഉണ്ട് മോനെ,
എന്റെ കുഞ്ഞിനും തീർച്ചയായും അവിടെ പോകാൻ സാധിക്കും.
അവിടെയാണ് സ്വർഗ്ഗത്തിന്റെ ഹൃദയം. ഏറ്റവും മനോഹരമായ ഭാഗം..
അത് നിലയ്ക്കാത്ത ആനന്ദത്തിന്റെ താഴ് വരയാണ്. അതിനുള്ളിൽ ദൈവം വസിക്കുന്നുണ്ട്.
അതിന്റെ വാതിൽ കടക്കുന്നതിനു മുൻപ് ഒരു വിചാരണ ഉണ്ടാകും."

"അമ്മൂമ്മ എന്താ അവിടേക്ക് പോകാത്തത്"

"എന്തുകൊണ്ടോ എനിക്കിപ്പോൾ അതിന് കഴിയുന്നില്ല."

"ഇത് സ്വർഗം അല്ലേ.ഇവിടെ ആഗ്രഹിക്കുന്നത് എന്തും കിട്ടുമല്ലോ.
അങ്ങോട്ട് പോകാനായി അമ്മൂമ്മ ആഗ്രഹിച്ചു നോക്കൂ ".

"നീ എനിക്ക് വേണ്ടി ആഗ്രഹിക്ക്."

ആദിത്യ കണ്ണടച്ച് അമ്മൂമ്മയോടൊപ്പം ആ മലനിരകൾ കടന്ന് ആനന്ദത്തിന്റെ താഴ് വ രയിൽ എത്താനായി ആഗ്രഹിച്ചു.

ഡീഫിബ്രില്ലറേറ്റർ നിന്നും ശബ്ദ സന്ദേശം വന്നു.
"ഷോക്ക് അഡ്വൈസ്ഡ്.സ്റ്റാൻഡ് ക്ലിയർ "

എല്ലാവരും ആദിത്യയുടെ സമീപത്ത് നിന്ന് മാറിയെന്ന് ഉറപ്പുവരുത്തിയശേഷം ഡോക്ടർ രാജീവ് ഷോക്ക് ബട്ടൺ അമർത്തി
ഡീഫിബ്രില്ലറേറ്ററിൽ നിന്നും വീണ്ടും ശബ്ദ സന്ദേശം
"ഷോക്ക് ഡെലിവെർഡ്."

"സ്റ്റാർട്ട് ചെസ്റ്റ് കംപ്രഷൻസ് "ഡോക്ടർ രാജീവ് ഉടനെ പറഞ്ഞു.
ഡോക്ടർ സീന ആദിത്യയുടെ നെഞ്ചിൽ വീണ്ടും അമർത്തുവാൻ തുടങ്ങി.
ഒപ്പം ബാഗിലൂടെയുള്ള ശ്വസനശ്രമങ്ങളുമായി നേഴ്സ് മായയും സഹായിയും.
രണ്ടു നിമിഷങ്ങൾക്ക് ശേഷം രാജീവ് വീണ്ടും ഡീഫിബ്രില്ലറേറ്റർ ഓൺ ചെയ്യുകയും എല്ലാവരോടും മാറിനിൽക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
രണ്ടാമതൊരു ഷോക്ക് കൂടി കൊടുത്തു.
"സ്റ്റിൽ നോ പൾസ്, കണ്ടിന്യൂ ചെസ്റ്റ് കംപ്രഷൻസ്."രാജീവ് നിർദ്ദേശിച്ചു

സീനയും മായയും വീണ്ടും നെഞ്ചിലെയും ബാഗിലെ അമർത്തലുകൾ തുടർന്നു.
അതിനിടയിൽ രാജീവ് ആദിത്യരാമന് അഡ്രിനാലിൻ ഇഞ്ചക്ഷൻ നൽകി.
രാജീവ് അപ്പോഴാണ് അത് ശ്രദ്ധിച്ചത്. മായയുടെ കണ്ണ് നിറഞ്ഞിരിക്കുന്നു. കണ്ണുനീർത്തുള്ളികൾ അവളുടെ സർജിക്കൽ ഫേസ് മാസ്കിനെ നനയ്ക്കുന്നുണ്ട്.

"മായ,ഇവിടെ വ്യക്തിപരമായ വികാരങ്ങൾക്ക് സ്ഥാനമില്ല.നിങ്ങളുടെ മുന്നിലുള്ളത് രോഗിയാണ്. നേഴ്സ് എന്ന കടമയാണ് നിങ്ങൾ ഇവിടെ നിർവഹിക്കേണ്ടത്. അതിന് കഴിയുന്നില്ലെങ്കിൽ മറ്റൊരാളെ ഏൽപ്പിക്കുക."

"ക്ഷമിക്കണം ഡോക്ടർ.ഞാൻ എന്റെ ജോലിയെക്കുറിച്ച് ബോധവതിയാണ്."
"ഉം "എന്ന് ഡോക്ടർ രാജീവ് അമർത്തി മൂളി.

ആദിത്യയും അമ്മൂമ്മയും ആ പുൽമേട്ടിൽ നിന്ന് പതുക്കെ പറന്നുയരുകയാണ്. ആദിത്യക്ക് വല്ലാത്ത സന്തോഷം തോന്നി
അമ്മൂമ്മ പറഞ്ഞത് ശരിയാണല്ലോ.തന്റെ ആഗ്രഹം നടക്കാൻ പോവുകയാണ്.
ആ മലനിരകൾക്ക് അപ്പുറം എന്തായിരിക്കും. അത് അറിയാൻ ആദിത്യക്ക് കൗതുകമായി.

ആ മലനിരകൾ കടന്ന് താഴ്വരയിൽ എത്തി. അവിടെ ഒരു കവാടം.അതിനു മുന്നിൽ കറുത്ത വേഷധാരികളായ കാവൽക്കാർ. അമ്മൂമ്മയെ കാണുന്നില്ല.ആദ്യത്യ ചുറ്റും നോക്കി. അവൻ കവാടത്തിന് അടുത്തേക്ക് നടന്നു. കാവൽക്കാരിൽ ഒരാൾ ആദിത്യയോട് ചോദിച്ചു

"പേര്?"

" ഡോക്ടർ ആദിത്യ രാമൻ. "

"സാക്ഷ്യപത്രം എവിടെ?"

"എന്ത് സാക്ഷ്യപത്രം?"

"ജീവിതം ജീവിച്ചതിന്റെ തെളിവ്."
ആദ്യത്യ ചിരിച്ചുകൊണ്ട് പറഞ്ഞു "എന്റെ പ്രസ്താവനകൾ,ഞാൻ നടത്തിയ പഠനങ്ങൾ, എന്റെ പ്രബന്ധങ്ങൾ,എല്ലാം തെളിവാണ്."

"അവയൊക്കെ ആർക്കുവേണ്ടി?"

"മനുഷ്യർക്ക് വേണ്ടി."

കാവൽക്കാരൻ പരിഹാസത്തോടെ ചിരിച്ചു
"നിങ്ങൾ ദൈവത്തിനു വേണ്ടി എന്ത് ചെയ്തു? നിങ്ങൾ പ്രാർത്ഥിക്കാറുണ്ടോ? ദൈവ സ്തുതികൾ ചൊല്ലാറുണ്ടോ?"
ആദിത്യ ചിരിച്ചു
"നിങ്ങളുടെ സിദ്ധികൾ വച്ച് കണ്ടുപിടിച്ചോളൂ ".
കാവൽക്കാരന് അരിശം വന്നു.

"മനുഷ്യർക്ക് വേണ്ടി മാത്രം ജീവിച്ചവർക്ക് ഇതിനുള്ളിൽ സ്ഥാനമില്ല.
പുറമേയുള്ളത് മാത്രം ആസ്വദിച്ച് നിനക്ക് തിരിച്ചു പോകാം ".

പെട്ടെന്ന് ഡോക്ടർ രാജീവിന്റെ ശബ്ദം ഉയർന്നു കേട്ടു
"തേർ ഈസ് പൾസ് നൗ".
അദ്ദേഹം വേഗം ഡീഫിബ്രില്ലറേറ്റർ മോണിറ്ററിലേക്ക് നോക്കി.
അവിടെ ആദിത്യരാമന്റെ ഹൃദയത്തിന്റെ തുടിപ്പ് ക്രമത്തിൽ അങ്ങനെ ഉയർന്നുതാഴ്ന്നു.
നിമിഷങ്ങൾക്ക് മുൻപുള്ള അനിശ്ചിതത്വത്തിന് തിരശ്ശീല വീണിരിക്കുന്നു.
പരസഹായം ഇല്ലാതെ ഹൃദയം രക്തത്തെ ആദിത്യയുടെ ശരീരത്തിലേക്ക് പായിച്ചു.

ആദ്യത്യരാമൻ മെല്ലെ കണ്ണ് തുറന്നു.
അദ്ദേഹം ചുറ്റും നോക്കി.
അയാൾ ഒരു കട്ടിലിൽ കിടക്കുന്നു. ചുറ്റിനും യന്ത്രങ്ങളുടെ ബീപ്പ് ശബ്ദം. ആഹ്ലാദത്തിന്റെ താഴ്വരയിൽ നിന്നും താൻ ഇവിടെ എങ്ങനെ എത്തി!
ആദിത്യരാമൻ ഉണർന്നത് കണ്ട് നേഴ്സ് മായ അദ്ദേഹത്തിന് അരികിലെത്തി.

"ആദിത്യ,നിങ്ങൾ ഒക്കെയല്ലേ?"

"മായ,നീ ഇപ്പോൾ എവിടെ നിന്ന് വന്നു?
നീയും സ്വർഗ്ഗത്തിൽ എത്തിയോ?
ആ പുൽമേടുകൾ എവിടെപ്പോയി...എന്റെ അമ്മൂമ്മ എവിടെ..."

"ആദിത്യ,സമാധാനിക്കൂ. നിങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ല".
അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായതും മറ്റും മായ വിശദീകരിച്ചു കൊടുത്തു.

" മായ നിനക്കെന്നെ മനസ്സിലായില്ലേ? "

"ആ ചോദ്യത്തിന്റെ ആവശ്യമുണ്ടോ ആദിത്യ!
നിങ്ങൾ ഇപ്പോഴും എന്റെ ഹൃദയത്തിൽ ഉണ്ട്
എന്നോടൊപ്പം സ്കൂളിലേക്ക് നടന്നു പോകുന്ന അതെ പത്താംക്ലാസുകാരനായി തന്നെ".

" എന്റെ ഭാഗ്യം. " ആദിത്യ പറഞ്ഞു

" നിങ്ങളുടെ ഹൃദയസ്പന്ദനങ്ങൾ ഞാൻ കണ്ടതാണല്ലോ.അതിൽ ഞാനില്ല. "

"ശരിയാണ് മായ.നിന്നെ ഞാൻ ബോധപൂർവ്വം വിസ്മരിച്ചതല്ല.കാലത്തിന്റെ പ്രയാണത്തിൽ സംഭവിച്ചു പോയതാണ്."

'അതുപോട്ടെ,ഇതിനിടയിൽ സ്വർഗ്ഗത്തിനെക്കുറിച്ചും അമ്മൂമ്മയെ കുറിച്ചുമൊക്കെ പറയുന്നത് കേട്ടല്ലോ."

ആദിത്യ താൻ കണ്ട കാഴ്ചകൾ വിശദീകരിച്ചു

"നിങ്ങൾ മഹാനാണ്.ഭാഗ്യവാനാണ്. നിങ്ങൾക്കുള്ളതാണ് സ്വർഗം."

ഡോക്ടർ ആദിത്യരാമൻ ഇന്ന് ആശുപത്രി വിടുകയാണ്. പോകാനുള്ള വാഹനത്തിനടുത്തേക്ക് നടന്ന അദ്ദേഹത്തിന് നേരെ മാധ്യമപ്രവർത്തകർ ഓടിയടുത്തു.

" ഡോക്ടർ ആദിത്യ,വെൽക്കം ബാക്ക് ടു ലൈഫ്. "

"നന്ദി."

"നിങ്ങൾ സ്വർഗ്ഗത്തിൽ എത്തിയിരുന്നു എന്ന് കേൾക്കുന്നത് ശരിയാണോ?"

"ശരിയല്ല."

"അപ്പോൾ നിങ്ങൾ കണ്ടത് എന്താണ്?"

"അതിമനോഹരമായ ചില കാഴ്ചകൾ ഞാൻ അനുഭവിച്ചു."

"അത് സ്വർഗ്ഗമായിരിക്കില്ലേ?"

"അല്ല,എന്റെ ഓർമ്മകൾ,എന്റെ സ്വപ്നങ്ങൾ ഞാൻ കേട്ട കഥകളുടെ പ്രതിഫലനങ്ങൾ."

"മരണത്തിനപ്പുറമുള്ള ഒരു ലോകം അല്ല അതെങ്കിൽ പിന്നെ നിമിഷങ്ങളോളം മരിച്ച നിങ്ങൾക്ക് എങ്ങനെ കാഴ്ചകൾ ഉണ്ടാവും?"

" ആവശ്യത്തിന് ഓക്സിജൻ മസ്തിഷ്കത്തിൽ എത്താതിരിക്കുമ്പോൾ അത് നമ്മളെ കബളിപ്പിക്കുന്ന പല അനുഭവങ്ങളിലേക്കും എത്തിക്കും. "

"അപ്പോൾ സ്വർഗ്ഗം ഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലേ?
നിങ്ങൾക്ക് ദൈവവിശ്വാസം ഇല്ലേ?"

" ഞാൻ ഒന്നിലും വിശ്വസിക്കാറില്ല. വസ്തുതകൾ അംഗീകരിക്കുകയാണ് ചെയ്യുന്നത്. വിശ്വസിച്ചാലും ഇല്ലെങ്കിലും വസ്തുതയാണെങ്കിൽ അവ നിലനിൽക്കും. സൂര്യനിൽ നിന്നാണ് നമുക്ക് പ്രകാശം ലഭിക്കുന്നത് എന്നത് ഒരു വസ്തുതയാണ്. അതിനു തെളിവുകളും ഉണ്ട്.വിശ്വസിച്ചാലും ഇല്ലെങ്കിലും ആ പ്രക്രിയ നടന്നുകൊണ്ടിരിക്കും. എന്നാൽ നിങ്ങൾ വിശ്വസിച്ചാൽ മാത്രമേ അവിടെ സ്വർഗം ഉള്ളൂ. വിശ്വസിക്കാത്തവർക്ക് സ്വർഗ്ഗമില്ല. "

"നിങ്ങൾ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ദൈവത്തിന്റെ ഇടപെടൽ കൊണ്ടല്ലേ?"

"അല്ല,മനുഷ്യരുടെ പരിശ്രമം കൊണ്ട്!"

(അഭിപ്രായങ്ങൾ അറിയിക്കുമല്ലോ )

Address

London

Website

Alerts

Be the first to know and let us send you an email when Salini's Cozy Nook posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share