02/03/2025
#കഥ
**അതിരിനപ്പുറം **
ചുറ്റും ഇരുൾ മൂടി കിടക്കുന്നു. കടുത്ത നിശബ്ദത. ഭാരം നിലച്ച അവസ്ഥ. അടുത്ത നിമിഷം ഒരു മിന്നൽപിണർ. പിന്നാലെ വെളിച്ചം. ആദിത്യ ചുറ്റുപാടും നോക്കി. ഇളം പച്ച നിറത്തിലുള്ള ഒരു പുൽമേട്. പുൽനാമ്പുകളിൽ തുളുമ്പി നിൽക്കുന്ന വെള്ളത്തുള്ളികൾ. അതിൽ പ്രകാശം പതിച്ചപ്പോൾ അവ വൈരങ്ങൾ പോലെ തിളങ്ങി. ആദിത്യ ആ പുൽമേട്ടിലൂടെ ഓടി. അതിനപ്പുറം ഒഴുകുന്ന പുഴ.പുഴയ്ക്ക് ഇരുവശവും വിവിധ നിറത്തിലുള്ള പൂക്കൾ വിടർന്നു നിൽക്കുന്ന ചെടികൾ. പുഴയ്ക്ക് കുറുകെ ഇളകുന്ന ഒരു പാലം. അത് കടന്നു ചെല്ലുമ്പോൾ ദൂരെയായി കരിംപച്ച നിറത്തിൽ കുന്നുകൾ.
താനിത് എവിടെയാണ്?
പെട്ടെന്നൊരു ശബ്ദം
ആദിത്യ തിരിഞ്ഞുനോക്കി.
അതാ അവിടെ അയാളുടെ അമ്മൂമ്മ നിൽക്കുന്നു. അമ്മൂമ്മ സുന്ദരിയായിരിക്കുന്നു. അവസാനമായി അയാൾ അമ്മൂമ്മയെ കണ്ടപ്പോൾ ഉണ്ടായിരുന്നതിലും സുന്ദരി. അയാൾക്ക് ചെറുപ്പത്തിൽ അനേകം കഥകൾ പറഞ്ഞു കൊടുത്തിരുന്ന അമ്മൂമ്മ. അയാളുടെ ഉള്ളിലെ ഭാവന വികസിപ്പിക്കാൻ എന്നും കൂട്ടായി നിന്ന അയാളുടെ പ്രിയപ്പെട്ട അമ്മൂമ്മ.
ഒരു തണുത്ത കാറ്റ് വീശി.അയാൾ പത്തു വയസ്സുള്ള ഗ്രാമീണനായ ആ പഴയ കുട്ടിയായി മാറിയിരിക്കുന്നു. പാലക്കാടിന്റെ പാട വരമ്പുകളിലൂടെ അമ്മൂമ്മയുടെ കൈപിടിച്ച് ക്ഷേത്രദർശനത്തിന് പോയിരുന്ന ആ പഴയ കുറുമ്പനായ കുട്ടി.
അവൻ അമ്മൂമ്മയുടെ നേർക്ക് ഓടിയടുത്തു. അമ്മൂമ്മയെ കെട്ടിപ്പിടിച്ചു. ആ ശരീരത്തിലെ ചൂട് അവന് ആഹ്ലാദം പകർന്നു. അമ്മൂമ്മയെ വീണ്ടും കാണാനാകുമെന്ന് അയാൾ ഒരിക്കലും കരുതിയതല്ല.
അന്നൊരിക്കൽ അവൻ അമ്മൂമ്മയോട് ചോദിച്ചു
"പക്ഷികളെപ്പോലെ, ശലഭങ്ങളെപോലെ നമ്മളും ഒരു ദിവസം ഈ ഭൂമിയിൽ നിന്നും പറന്നു പോകും അല്ലേ".
"അതെ,നിന്റെ പ്രവർത്തികൾ നല്ലതാണെങ്കിൽ പറന്നു ചെല്ലുന്നത് സ്വർഗ്ഗത്തിൽ ആയിരിക്കും.
സ്വർഗ്ഗം അതിമനോഹരമാണ്.അവിടെ പൂക്കളും പുൽമേടുകളും നദികളും പിന്നെ നിനക്ക് ഇഷ്ടമുള്ളതും നീ ആഗ്രഹിക്കുന്നതും ഒക്കെ നിനക്ക് ലഭിക്കും." അമ്മൂമ്മ പറഞ്ഞു
"ഭൂമിയും മനോഹരമാണ് അമ്മൂമ്മേ. എനിക്ക് ഒരിക്കലും ഇവിടെനിന്നും പോകണ്ട.
അമ്മൂമ്മയും പോകരുത് "ആദിത്യ പറഞ്ഞു
"എന്റെ മോൻ മരണത്തെ ഭയപ്പെടരുത്.
മരണം ഒരു വാതിൽ മാത്രമാണ്.അതിനപ്പുറം ഒരുവന്റെ ജീവിതസാഫല്യവും. അവിടെ നിനക്ക് നിന്റെ പ്രിയപ്പെട്ടവരെ കാണാനാകും. മരണത്തിനപ്പുറം ഉള്ളതാണ് സത്യം. ഭൂമി വെറും മായയാണ്."
"എന്നാലും എനിക്ക് അമ്മൂമ്മയുടെ കൂടെ ഇവിടെ ജീവിച്ചാൽ മതി."
അതേസമയം കൊച്ചിയിലെ പ്രമുഖ ഹോസ്പിറ്റലിലേക്ക് ആംബുലൻസ് കാതടപ്പിക്കുന്ന സൈറണോടെ പാഞ്ഞടുത്തു.
ആശുപത്രിയുടെ എമർജൻസി റൂമിലേക്ക് മരണത്തോട് മല്ലിടുന്ന ഒരു മനുഷ്യനെ എത്തിച്ചിരിക്കുന്നു.
ഡോക്ടർ ആദിത്യരാമൻ എന്ന പ്രശസ്ത ബയോമെഡിക്കൽ ശാസ്ത്രജ്ഞൻ
ഹൃദയാഘാതത്തെ തുടർന്ന് നിലം പതിച്ചിട്ട് മിനിറ്റുകൾ മാത്രം.
എമർജൻസി റൂമിൽ ഡോക്ടർമാരും നേഴ്സുമാരും എല്ലാം തയ്യാറായി.
"ഡോക്ടർ പൾസ് ഫീബിൾ ആണ്". നഴ്സ് മായ ഉറക്കെ വിളിച്ചു പറഞ്ഞു
"മായ,ഫ്ലൂയിഡ് സ്റ്റാർട്ട് ചെയ്യൂ ".ഡോക്ടർ രാജീവ് ഇതും പറഞ്ഞ് ഇസിജി ലീഡുകൾ കണക്ട് ചെയ്തു.
ഇതിനിടയിൽ അദ്ദേഹം ആദിത്യരാമന്റെ പൾസ് പരിശോധിച്ചു.
"നോ കരോറ്റിഡ് പൾസ്,ഗെറ്റ് റെഡി ഫോർ സി പി ആർ."
ഡോക്ടർ രാജീവ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
അദ്ദേഹം ഇതും പറഞ്ഞുകൊണ്ട് ആദിത്യ രാമന്റെ നെഞ്ചിൽ വേഗത്തിൽ അമർത്താൻ തുടങ്ങി.
അതേസമയം നേഴ്സ് മായ ആദിത്യയുടെ തലയുടെ ഭാഗത്തായി നിലയുറപ്പിച്ചു.
അദ്ദേഹത്തിന്റെ വായുടെയും മൂക്കിന്റെയും മുകളിലായി ബാഗ് വാൽവ് മാസ്ക് ഘടിപ്പിക്കുകയും തന്റെ കൂടെയുള്ള ട്രെയിനി നഴ്സിനോട് ഡോക്ടർ 30 തവണ നെഞ്ചിൽ അമർത്തി കഴിയുമ്പോൾ രണ്ട് തവണ ബാഗിൽ ഞെക്കണം എന്ന് നിർദ്ദേശം കൊടുക്കുകയും ചെയ്തു.
രണ്ട് മിനിറ്റോളം ഈ പ്രക്രിയ നീണ്ടു.
അതിനിടയിൽ ഡോക്ടർ സീന കൂടി അവിടേക്ക് സഹായത്തിനായി എത്തി.
ഡോക്ടർ സീന നെഞ്ചിലെ അമർത്തലുകൾ തുടരുകയും ഡോക്ടർ രാജീവ് ഓട്ടോമേറ്റഡ് ഡീഫിബ്രില്ലേറ്റർ പാഡുകൾ ആദിത്യയുടെ നെഞ്ചിൽ ഘടിപ്പിക്കുകയും ചെയ്തു.
അതിനുശേഷം രാജീവ് നിർദ്ദേശിച്ചു
" സ്റ്റാൻഡ് ക്ലിയർ. "
ഇത് കേട്ടതോടെ എല്ലാവരും ആദിത്യയുടെ അടുത്തു നിന്നും മാറിനിന്നു.
ഡോക്ടർ ഡെഫിബ്രില്ലറേറ്റർ ഓൺ ചെയ്തു.
ആദിത്യ രാമന്റെ ഹൃദയത്തിന്റെ മിടുപ്പുകൾ സ്ക്രീനിൽ മലനിരകളെ ഓർമിപ്പിക്കുമാറ് തെളിഞ്ഞു.
"ആദ്യത്യരാമൻ ദൂരെയുള്ള മലനിരകളുടെ ഭംഗി ആസ്വദിച്ച് തന്റെ അമ്മൂമ്മയുടെ കൈപിടിച്ച് പുൽമേട്ടിലൂടെ നടക്കുകയായിരുന്നു.
ആ മലകൾക്കപ്പുറം എന്താണ് അമ്മൂമ്മേ?
അമ്മൂമ്മ അവിടെ പോയിട്ടുണ്ടോ?"
"ഉണ്ട് മോനെ,
എന്റെ കുഞ്ഞിനും തീർച്ചയായും അവിടെ പോകാൻ സാധിക്കും.
അവിടെയാണ് സ്വർഗ്ഗത്തിന്റെ ഹൃദയം. ഏറ്റവും മനോഹരമായ ഭാഗം..
അത് നിലയ്ക്കാത്ത ആനന്ദത്തിന്റെ താഴ് വരയാണ്. അതിനുള്ളിൽ ദൈവം വസിക്കുന്നുണ്ട്.
അതിന്റെ വാതിൽ കടക്കുന്നതിനു മുൻപ് ഒരു വിചാരണ ഉണ്ടാകും."
"അമ്മൂമ്മ എന്താ അവിടേക്ക് പോകാത്തത്"
"എന്തുകൊണ്ടോ എനിക്കിപ്പോൾ അതിന് കഴിയുന്നില്ല."
"ഇത് സ്വർഗം അല്ലേ.ഇവിടെ ആഗ്രഹിക്കുന്നത് എന്തും കിട്ടുമല്ലോ.
അങ്ങോട്ട് പോകാനായി അമ്മൂമ്മ ആഗ്രഹിച്ചു നോക്കൂ ".
"നീ എനിക്ക് വേണ്ടി ആഗ്രഹിക്ക്."
ആദിത്യ കണ്ണടച്ച് അമ്മൂമ്മയോടൊപ്പം ആ മലനിരകൾ കടന്ന് ആനന്ദത്തിന്റെ താഴ് വ രയിൽ എത്താനായി ആഗ്രഹിച്ചു.
ഡീഫിബ്രില്ലറേറ്റർ നിന്നും ശബ്ദ സന്ദേശം വന്നു.
"ഷോക്ക് അഡ്വൈസ്ഡ്.സ്റ്റാൻഡ് ക്ലിയർ "
എല്ലാവരും ആദിത്യയുടെ സമീപത്ത് നിന്ന് മാറിയെന്ന് ഉറപ്പുവരുത്തിയശേഷം ഡോക്ടർ രാജീവ് ഷോക്ക് ബട്ടൺ അമർത്തി
ഡീഫിബ്രില്ലറേറ്ററിൽ നിന്നും വീണ്ടും ശബ്ദ സന്ദേശം
"ഷോക്ക് ഡെലിവെർഡ്."
"സ്റ്റാർട്ട് ചെസ്റ്റ് കംപ്രഷൻസ് "ഡോക്ടർ രാജീവ് ഉടനെ പറഞ്ഞു.
ഡോക്ടർ സീന ആദിത്യയുടെ നെഞ്ചിൽ വീണ്ടും അമർത്തുവാൻ തുടങ്ങി.
ഒപ്പം ബാഗിലൂടെയുള്ള ശ്വസനശ്രമങ്ങളുമായി നേഴ്സ് മായയും സഹായിയും.
രണ്ടു നിമിഷങ്ങൾക്ക് ശേഷം രാജീവ് വീണ്ടും ഡീഫിബ്രില്ലറേറ്റർ ഓൺ ചെയ്യുകയും എല്ലാവരോടും മാറിനിൽക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
രണ്ടാമതൊരു ഷോക്ക് കൂടി കൊടുത്തു.
"സ്റ്റിൽ നോ പൾസ്, കണ്ടിന്യൂ ചെസ്റ്റ് കംപ്രഷൻസ്."രാജീവ് നിർദ്ദേശിച്ചു
സീനയും മായയും വീണ്ടും നെഞ്ചിലെയും ബാഗിലെ അമർത്തലുകൾ തുടർന്നു.
അതിനിടയിൽ രാജീവ് ആദിത്യരാമന് അഡ്രിനാലിൻ ഇഞ്ചക്ഷൻ നൽകി.
രാജീവ് അപ്പോഴാണ് അത് ശ്രദ്ധിച്ചത്. മായയുടെ കണ്ണ് നിറഞ്ഞിരിക്കുന്നു. കണ്ണുനീർത്തുള്ളികൾ അവളുടെ സർജിക്കൽ ഫേസ് മാസ്കിനെ നനയ്ക്കുന്നുണ്ട്.
"മായ,ഇവിടെ വ്യക്തിപരമായ വികാരങ്ങൾക്ക് സ്ഥാനമില്ല.നിങ്ങളുടെ മുന്നിലുള്ളത് രോഗിയാണ്. നേഴ്സ് എന്ന കടമയാണ് നിങ്ങൾ ഇവിടെ നിർവഹിക്കേണ്ടത്. അതിന് കഴിയുന്നില്ലെങ്കിൽ മറ്റൊരാളെ ഏൽപ്പിക്കുക."
"ക്ഷമിക്കണം ഡോക്ടർ.ഞാൻ എന്റെ ജോലിയെക്കുറിച്ച് ബോധവതിയാണ്."
"ഉം "എന്ന് ഡോക്ടർ രാജീവ് അമർത്തി മൂളി.
ആദിത്യയും അമ്മൂമ്മയും ആ പുൽമേട്ടിൽ നിന്ന് പതുക്കെ പറന്നുയരുകയാണ്. ആദിത്യക്ക് വല്ലാത്ത സന്തോഷം തോന്നി
അമ്മൂമ്മ പറഞ്ഞത് ശരിയാണല്ലോ.തന്റെ ആഗ്രഹം നടക്കാൻ പോവുകയാണ്.
ആ മലനിരകൾക്ക് അപ്പുറം എന്തായിരിക്കും. അത് അറിയാൻ ആദിത്യക്ക് കൗതുകമായി.
ആ മലനിരകൾ കടന്ന് താഴ്വരയിൽ എത്തി. അവിടെ ഒരു കവാടം.അതിനു മുന്നിൽ കറുത്ത വേഷധാരികളായ കാവൽക്കാർ. അമ്മൂമ്മയെ കാണുന്നില്ല.ആദ്യത്യ ചുറ്റും നോക്കി. അവൻ കവാടത്തിന് അടുത്തേക്ക് നടന്നു. കാവൽക്കാരിൽ ഒരാൾ ആദിത്യയോട് ചോദിച്ചു
"പേര്?"
" ഡോക്ടർ ആദിത്യ രാമൻ. "
"സാക്ഷ്യപത്രം എവിടെ?"
"എന്ത് സാക്ഷ്യപത്രം?"
"ജീവിതം ജീവിച്ചതിന്റെ തെളിവ്."
ആദ്യത്യ ചിരിച്ചുകൊണ്ട് പറഞ്ഞു "എന്റെ പ്രസ്താവനകൾ,ഞാൻ നടത്തിയ പഠനങ്ങൾ, എന്റെ പ്രബന്ധങ്ങൾ,എല്ലാം തെളിവാണ്."
"അവയൊക്കെ ആർക്കുവേണ്ടി?"
"മനുഷ്യർക്ക് വേണ്ടി."
കാവൽക്കാരൻ പരിഹാസത്തോടെ ചിരിച്ചു
"നിങ്ങൾ ദൈവത്തിനു വേണ്ടി എന്ത് ചെയ്തു? നിങ്ങൾ പ്രാർത്ഥിക്കാറുണ്ടോ? ദൈവ സ്തുതികൾ ചൊല്ലാറുണ്ടോ?"
ആദിത്യ ചിരിച്ചു
"നിങ്ങളുടെ സിദ്ധികൾ വച്ച് കണ്ടുപിടിച്ചോളൂ ".
കാവൽക്കാരന് അരിശം വന്നു.
"മനുഷ്യർക്ക് വേണ്ടി മാത്രം ജീവിച്ചവർക്ക് ഇതിനുള്ളിൽ സ്ഥാനമില്ല.
പുറമേയുള്ളത് മാത്രം ആസ്വദിച്ച് നിനക്ക് തിരിച്ചു പോകാം ".
പെട്ടെന്ന് ഡോക്ടർ രാജീവിന്റെ ശബ്ദം ഉയർന്നു കേട്ടു
"തേർ ഈസ് പൾസ് നൗ".
അദ്ദേഹം വേഗം ഡീഫിബ്രില്ലറേറ്റർ മോണിറ്ററിലേക്ക് നോക്കി.
അവിടെ ആദിത്യരാമന്റെ ഹൃദയത്തിന്റെ തുടിപ്പ് ക്രമത്തിൽ അങ്ങനെ ഉയർന്നുതാഴ്ന്നു.
നിമിഷങ്ങൾക്ക് മുൻപുള്ള അനിശ്ചിതത്വത്തിന് തിരശ്ശീല വീണിരിക്കുന്നു.
പരസഹായം ഇല്ലാതെ ഹൃദയം രക്തത്തെ ആദിത്യയുടെ ശരീരത്തിലേക്ക് പായിച്ചു.
ആദ്യത്യരാമൻ മെല്ലെ കണ്ണ് തുറന്നു.
അദ്ദേഹം ചുറ്റും നോക്കി.
അയാൾ ഒരു കട്ടിലിൽ കിടക്കുന്നു. ചുറ്റിനും യന്ത്രങ്ങളുടെ ബീപ്പ് ശബ്ദം. ആഹ്ലാദത്തിന്റെ താഴ്വരയിൽ നിന്നും താൻ ഇവിടെ എങ്ങനെ എത്തി!
ആദിത്യരാമൻ ഉണർന്നത് കണ്ട് നേഴ്സ് മായ അദ്ദേഹത്തിന് അരികിലെത്തി.
"ആദിത്യ,നിങ്ങൾ ഒക്കെയല്ലേ?"
"മായ,നീ ഇപ്പോൾ എവിടെ നിന്ന് വന്നു?
നീയും സ്വർഗ്ഗത്തിൽ എത്തിയോ?
ആ പുൽമേടുകൾ എവിടെപ്പോയി...എന്റെ അമ്മൂമ്മ എവിടെ..."
"ആദിത്യ,സമാധാനിക്കൂ. നിങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ല".
അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായതും മറ്റും മായ വിശദീകരിച്ചു കൊടുത്തു.
" മായ നിനക്കെന്നെ മനസ്സിലായില്ലേ? "
"ആ ചോദ്യത്തിന്റെ ആവശ്യമുണ്ടോ ആദിത്യ!
നിങ്ങൾ ഇപ്പോഴും എന്റെ ഹൃദയത്തിൽ ഉണ്ട്
എന്നോടൊപ്പം സ്കൂളിലേക്ക് നടന്നു പോകുന്ന അതെ പത്താംക്ലാസുകാരനായി തന്നെ".
" എന്റെ ഭാഗ്യം. " ആദിത്യ പറഞ്ഞു
" നിങ്ങളുടെ ഹൃദയസ്പന്ദനങ്ങൾ ഞാൻ കണ്ടതാണല്ലോ.അതിൽ ഞാനില്ല. "
"ശരിയാണ് മായ.നിന്നെ ഞാൻ ബോധപൂർവ്വം വിസ്മരിച്ചതല്ല.കാലത്തിന്റെ പ്രയാണത്തിൽ സംഭവിച്ചു പോയതാണ്."
'അതുപോട്ടെ,ഇതിനിടയിൽ സ്വർഗ്ഗത്തിനെക്കുറിച്ചും അമ്മൂമ്മയെ കുറിച്ചുമൊക്കെ പറയുന്നത് കേട്ടല്ലോ."
ആദിത്യ താൻ കണ്ട കാഴ്ചകൾ വിശദീകരിച്ചു
"നിങ്ങൾ മഹാനാണ്.ഭാഗ്യവാനാണ്. നിങ്ങൾക്കുള്ളതാണ് സ്വർഗം."
ഡോക്ടർ ആദിത്യരാമൻ ഇന്ന് ആശുപത്രി വിടുകയാണ്. പോകാനുള്ള വാഹനത്തിനടുത്തേക്ക് നടന്ന അദ്ദേഹത്തിന് നേരെ മാധ്യമപ്രവർത്തകർ ഓടിയടുത്തു.
" ഡോക്ടർ ആദിത്യ,വെൽക്കം ബാക്ക് ടു ലൈഫ്. "
"നന്ദി."
"നിങ്ങൾ സ്വർഗ്ഗത്തിൽ എത്തിയിരുന്നു എന്ന് കേൾക്കുന്നത് ശരിയാണോ?"
"ശരിയല്ല."
"അപ്പോൾ നിങ്ങൾ കണ്ടത് എന്താണ്?"
"അതിമനോഹരമായ ചില കാഴ്ചകൾ ഞാൻ അനുഭവിച്ചു."
"അത് സ്വർഗ്ഗമായിരിക്കില്ലേ?"
"അല്ല,എന്റെ ഓർമ്മകൾ,എന്റെ സ്വപ്നങ്ങൾ ഞാൻ കേട്ട കഥകളുടെ പ്രതിഫലനങ്ങൾ."
"മരണത്തിനപ്പുറമുള്ള ഒരു ലോകം അല്ല അതെങ്കിൽ പിന്നെ നിമിഷങ്ങളോളം മരിച്ച നിങ്ങൾക്ക് എങ്ങനെ കാഴ്ചകൾ ഉണ്ടാവും?"
" ആവശ്യത്തിന് ഓക്സിജൻ മസ്തിഷ്കത്തിൽ എത്താതിരിക്കുമ്പോൾ അത് നമ്മളെ കബളിപ്പിക്കുന്ന പല അനുഭവങ്ങളിലേക്കും എത്തിക്കും. "
"അപ്പോൾ സ്വർഗ്ഗം ഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലേ?
നിങ്ങൾക്ക് ദൈവവിശ്വാസം ഇല്ലേ?"
" ഞാൻ ഒന്നിലും വിശ്വസിക്കാറില്ല. വസ്തുതകൾ അംഗീകരിക്കുകയാണ് ചെയ്യുന്നത്. വിശ്വസിച്ചാലും ഇല്ലെങ്കിലും വസ്തുതയാണെങ്കിൽ അവ നിലനിൽക്കും. സൂര്യനിൽ നിന്നാണ് നമുക്ക് പ്രകാശം ലഭിക്കുന്നത് എന്നത് ഒരു വസ്തുതയാണ്. അതിനു തെളിവുകളും ഉണ്ട്.വിശ്വസിച്ചാലും ഇല്ലെങ്കിലും ആ പ്രക്രിയ നടന്നുകൊണ്ടിരിക്കും. എന്നാൽ നിങ്ങൾ വിശ്വസിച്ചാൽ മാത്രമേ അവിടെ സ്വർഗം ഉള്ളൂ. വിശ്വസിക്കാത്തവർക്ക് സ്വർഗ്ഗമില്ല. "
"നിങ്ങൾ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ദൈവത്തിന്റെ ഇടപെടൽ കൊണ്ടല്ലേ?"
"അല്ല,മനുഷ്യരുടെ പരിശ്രമം കൊണ്ട്!"
(അഭിപ്രായങ്ങൾ അറിയിക്കുമല്ലോ )