09/03/2026
ശ്രീ. പി.കെ. ഗോപിയുടെ കവിതകൾ
വേര്
---------
ആയിരം
ക്യാമറക്കണ്ണിലും
പെട്ടില്ല
ആത്മസത്യത്തിൻ്റെ
തീമുഖഛായകൾ
ആരൊക്കെ
നോക്കിപ്പഠിച്ചിട്ടും
കണ്ടില്ല
ആത്മദുഃഖത്തിൻ്റെ
ആധാരവേരുകൾ!
മകുടം
-----------
മതവിദ്വേഷത്തിൻ്റെ
മാരകവിഷം ചീറ്റി
മനുഷ്യവിശ്വത്തിൻ്റെ
മകുടം തകർത്തെന്നാൽ
സകല വിജ്ഞാനവും
ചാമ്പലായ്ത്തീരും നിൻ്റെ
സമസ്തസൗഖ്യങ്ങളും
കണ്മുന്നിൽ മാഞ്ഞേ
പോവും!
രക്തസംഗീതം
-------------------------
അക്രമിക്കൂട്ട -
മഴിഞ്ഞാടിയാലതു
വിപ്ളവമാകുമെന്നാരു
ചൊല്ലീ സഖേ ?
അശ്ലീലഭാഷയി -
ലാറാടിയാലതു
വിശ്വസാഹിത്യമെന്നാരു
ചൊല്ലീ സഖേ ?
വിഡ്ഢിച്ചെകുത്താൻ്റെ -
യാസ്ഥാനവീണയിൽ
രക്തസംഗീതമൊഴുക്കുന്ന
രാത്രിയിൽ
നക്ഷത്രമോരോന്നണയുന്നു
ജീവൻ്റെ
സുപ്രഭാതങ്ങളിരുട്ടിൽ
മരിക്കുന്നു!!
പുൽക്കൊടി
-----------------------
ഭൂമിയമ്മയെ പുല്കി
ജീവിക്കാനറിയാത്ത
പാപികൾ കൊടുംഹിംസ
തുടരും ദുരന്തത്തിൽ
മാനവസ്നേഹത്തിൻ്റെ
പുൽക്കൊടിത്തുരുത്തിൽ ഞാൻ
ചേതന കെട്ടിപ്പിടിച്ചിങ്ങനെ
വിതുമ്പുന്നു !
തുഴ
-------
കാടെനിക്കേകിയ
തോണിയിൽ
ജീവൻ്റെ
കാലക്കടൽ തുഴ -
ഞ്ഞെങ്ങോട്ടു
പോവുന്നു?
ആയുസ്സിൻ്റെ
വിളിപ്പുറത്തജ്ഞാത -
ദ്വീപു കാണാൻ
പുറപ്പെട്ടു പോവുന്നു!
ആനന്ദമോ
മഹാദുഃഖമോ
ഭാവിയെന്നാർക്കറിയാം
ഞാൻ
തുഴയുകയാണെടോ!
ആത്മശില്പം
---------------------
ആർക്കുമാരെയും
വേണ്ടാത്ത കാലത്തു
വാർത്തുവയ്ക്കേണ്ട
ശില്പമേതാണെടോ?
ആത്മരാക്ഷസ -
ത്തീവിഴുങ്ങിപ്പക്ഷി
ആർത്തടുക്കുന്ന
ശില്പം മതിയെടോ!
പല്ലിവാഴ്ച
--------------------
ഭരണമില്ലാതെ
ജീവിക്കുവാൻ മറ്റു
വഴികളില്ലെൻ്റെ
കഴുതസ്സമൂഹമേ !
അപരനെങ്ങാൻ
ജയിച്ചുപോയാൽ നിൻ്റെ
സകല ജന്മവും
പാഴായെടോ സഖേ !
ഭുവനമേൽത്തട്ടു
താങ്ങുന്ന പല്ലിയാ -
യിവിടെ ഞാൻതന്നെ
ആഴണം..വാഴണം..!!
മുഖ്യം
----------
യുദ്ധതന്ത്രം പോലൊരു
തന്ത്രമാണെടോ മഹാ-
ദുഃഖവ്യാപാരത്തിൻ്റെ
മതവിദ്വേഷക്കണ്ണീർ !
മർത്ത്യത മരിക്കുമ്പോൾ
പൊയ്മുഖം വയ്ക്കുന്നവർ -
ക്കൊക്കെയുമധികാര
ലക്ഷ്യമാണെടോ മുഖ്യം !!
ഭീകരം
------------
ജീവഭൂമിയെ
കൊന്നുകൊന്നിങ്ങനെ
ഭാവിലോകം
പടുത്തുയർത്താമെടോ!
ഭീകരന്മാർക്കു
തിന്നു കൊഴുക്കുവാൻ
ആയുധം വിറ്റ
ലാഭം മതിയെടോ !!
സ്നേഹശൂന്യത
വാഴുന്നിടത്തേതു
ദീനരോദനമാരു
കേൾക്കാനെടോ?!
അന്യരക്തം
---------------------
കൊന്നു കൊന്നു
ജയിച്ചവരൊക്കെയും
മണ്ണിലെങ്ങനെ
ജീവിച്ചൊടുങ്ങിയെ -
ന്നൊന്നു വായിച്ചു
പോകണേ,പിന്നെയു-
മന്യരക്തം മണത്ത
ചെന്നായ്ക്കളേ !
-- പി.കെ. ഗോപി