16/05/2025
📎 മലയാളത്തിന്‍റെ കാവ്യധന്യത വൈലോപ്പിള്ളി ശ്രീധരമേനോന്റെ 114-ാം ചരമവാർഷികം 💐
ജീവിത യാഥാര്‍ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകള്‍ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി 1911 മെയ് 11-നായിരുന്നു ജനനം. സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം 1931-ല്‍ അധ്യാപനവൃത്തിയില്‍ പ്രവേശിച്ചു. 1966-ല്‍ ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപകനായാണ് വിരമിച്ചത്. 1947 ൽ 18-ാം വയസ്സിലെഴുതിയ കന്നിക്കൊയ്ത്താണ് ആദ്യ കവിതാസമാഹാരം. അനശ്വരമായ 'മാമ്പഴം' കവിത ഈ സമാഹാരത്തിലാണുള്ളത്. ശ്രീരേഖ, കുടിയൊഴിക്കൽ, ഓണപ്പാട്ടുകാർ, കുന്നിമണികൾ, വിത്തും കൈക്കോട്ടും, ഋശ്യശൃംഗനും അലക്സാണ്ടറും, കടൽക്കാക്കകൾ, കുരുവികൾ, കയ്പവല്ലരി, വിട, മകരകൊയ്ത്ത് തുടങ്ങിയവയാണ് മറ്റു പുസ്തകങ്ങൾ. "ശ്രീ" എന്ന തൂലികാനാമത്തിൽ എഴുതിത്തുടങ്ങിയ കവിയുടെ കവിതകൾ പലതും കേരളത്തിൽ ഒരു ഭാവുകപരിവർത്തനം സൃഷ്ടിച്ചു. വൈലോപ്പിള്ളിയുടെ സമപ്രായക്കാരനും, അടുത്തടുത്ത ഗ്രാമങ്ങളിൽ ജനിച്ചവരുമായിരുന്ന ചങ്ങമ്പുഴയുടേയും, ഇടപ്പള്ളി രാഘവൻപിള്ളയുടെയും കാൽപ്പനിക പ്രസ്ഥാനങ്ങൾ മലയാള കവിതാ രംഗത്തിൽ വെന്നിക്കൊടി പാറിച്ച് നിൽക്കുന്ന അവസരത്തിൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായി യാഥാർഥ്യത്തിന്റെ ഒരു പാത വെട്ടിത്തെളിച്ചെടുത്തവരിൽ ഒരാളായിരുന്നു വൈലോപ്പിള്ളി. ഇടശ്ശേരി ഗോവിന്ദൻ നായർ, എൻ.വി. കൃഷ്ണവാര്യർ മുതലായവരായിരുന്നു അദ്ദേഹത്തിന്റെ സമപ്രായക്കാർ. മലയാളിയുടെ വയലുകള്‍ക്കും തൊടികള്‍ക്കും സഹ്യപര്‍വ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകള്‍ക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നല്‍കിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുല്‍നാമ്പിനെ നെഞ്ചിലമര്‍ത്തിക്കൊണ്ട് എല്ലാ സമുദ്രങ്ങള്‍ക്കും മുകളില്‍ വളര്‍ന്നു നില്‍ക്കുന്നു.
മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ് മലയാളിയുടെ ഓര്‍മ്മകളിലേക്ക് സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്. മാമ്പൂക്കുല ഒടിച്ചതിന് തല്ലുകൊള്ളുമെന്നു പറഞ്ഞ മാതാവിനോട്
📎 മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ല... എന്നു പറഞ്ഞ്
📎വാനവർക്കാരോമലായ്... പോയ മകനെ ഓർത്ത്
✏️ അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടു കണ്ണീർ... വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം,ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക് തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണര്‍ത്തുന്നു. അനാവശ്യമായി ഒരൊറ്റ വാക്കു പോലും ഉപയോഗിക്കാതിരിക്കുക എന്നതാണ് വൈലോപ്പിള്ളിയുടെ രീതി 1985 ഡിസംബര്‍ 22-ന് അന്തരിച്ചു. അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ച അപൂർവ്വം മലയാളികളിൽ ഒരാളായിരുന്നു
✏️എല്ലാമിപ്പോൾ ഭദ്രമായി, ബ്രിട്ടീഷുകാർ വാണകാലം പോലെ" എന്നാണ് കവി പരിഹസിച്ചത്.
സഹ്യന്റെ മകൻ എന്ന കവിതയിൽ മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്ന ദ്രോഹങ്ങൾക്കു കവിക്കുള്ള രോഷം കാണാം. അമ്പലത്തിൽ എഴുന്നള്ളിപ്പിനിടെ മദം പൊട്ടിയ ആന കാട്ടിയ പരാക്രമങ്ങളെല്ലാം പണ്ട് അവനെ ഇണക്കുന്നതിനു മുൻപ് അവൻ കാട്ടിൽ ചെയ്തിരുന്ന വിക്രിയകളായിരുന്നു. ഒടുവിൽ പട്ടാളക്കാരന്റെ വെടിയേറ്റു നിലവിളിയോടെ വീണു.
✏️ ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി-
ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം!
എങ്കിലുമതുചെന്നു മറ്റൊലിക്കൊണ്ടു പുത്ര-
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ.... എന്നാണ് കവിയും സങ്കടം സഹിക്കാതെ പാടിയത്.
കേരള ഗ്രാമജീവിതം വൈലോപ്പിള്ളിയുടെ ഇഷ്ടവിഷയങ്ങളിൽ ഒന്നായിരുന്നു, കൊയ്ത്തും, മെതിയും, നാട്ടുമ്പുറവും കവിയെ ഏറെ പ്രചോദിപ്പിച്ചു. പ്രകൃതിയുടെ കേവലസൗന്ദര്യത്തെ വർണ്ണിക്കുന്ന മറ്റുള്ള കവികളിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിയും മനുഷ്യനും ചേരുമ്പോഴുണ്ടാകുന്ന സമഗ്ര സൗന്ദര്യമായിരുന്നു അദ്ദേഹത്തിന് പ്രിയങ്കരം.
✒️ ഏതു ധൂസരസങ്കൽപ്പത്തിൽ വളർന്നാലും,
ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും,
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും.....
Courtesy:വായനക്കൂട്ടം (കലാഗ്രാമം ബുക്ക് ക്ലബ്ബ് )
Photo courtesy: puliyullathil