
18/08/2025
"It's not about perfect. It's about effort. And when you bring that effort every single day, that's where transformation happens."
കഠിനാധ്വാനംകൊണ്ട് തൊഴിലിടത്തിലൂടെ ലോകമലയാളിവായനക്കാരൻ്റെ ഹൃദയത്തിൽ ഇടംപിടിച്ച പുസ്തവിൽപ്പനക്കാരൻ
"പുസ്തകങ്ങളും വാതിലുകളും ഒന്നുതന്നെയാണ്. നമ്മളവ തുറക്കുമ്പോൾ, നാമറിയാതെ നമ്മൾ മറ്റൊരു ലോകത്തേക്ക് പോകുന്നു."
ജീനറ്റ് വിന്റർസൻ്റെ വാക്കുകൾപോലെ പുസ്തകവായനയുടെ വാതായനങ്ങൾ ലോകമലയാളിക്കുമുന്നിൽ തുറക്കുന്ന അക്ഷരക്കൂട്ടങ്ങൾ കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന പുസ്തകമനുഷ്യനുണ്ട് യുനെസ്കോയുടെ പട്ടികയിലിടംപിടിച്ച സാഹിത്യനഗരിയായ കോഴിക്കോട്ടങ്ങാടിയിൽ.
"ഒരു അലമാരയിൽ വെറുതെ കിടക്കുന്ന ഒരു പുസ്തകം പാഴായ വെടിയുണ്ടയാണ്. പണത്തെപ്പോലെ, പുസ്തകങ്ങളും എപ്പോഴും ക്രയവിക്രയം ചെയ്തുകൊണ്ടേയിരിക്കണം... ഒരു പുസ്തകം ഒരു സുഹൃത്ത് മാത്രമല്ല, അത് നമുക്ക് ധാരാളം സുഹൃത്തുക്കളെ നൽകുന്നു. മനസ്സും ആത്മാവുമുള്ള ഒരു പുസ്തകം നമ്മുടെ കൈവശമുണ്ടാകുമ്പോൾ, നമ്മൾ സമ്പന്നനാകുന്നു. എന്നാൽ നമ്മളത് കൈമാറുമ്പോൾ, നമ്മൾ മൂന്നുമടങ്ങ് സമ്പന്നരാകുന്നു."
ഹെൻറി മില്ലർ, ദി ബുക്സ് ഇൻ മൈ ലൈഫിൽ പറയുന്നവാചകമാണിത്. ഇതുപോലെ ലോകമൊട്ടുക്കും പുസ്തകക്കൊട്ടയുമായി സഞ്ചരിക്കുന്ന പുസ്തകവിൽപ്പനക്കാരനായ നൗഷാദ് കൊല്ലത്തിൻ്റെ ജീവിതകഥയറിയാം........
"വിശപ്പുകൊണ്ട് ഇരുട്ടുകയറിയ കണ്ണുകളിൽ ഗ്രാമീണവായനശാലകളിൽനിന്ന് വായിച്ച പുസ്തകങ്ങൾ വെളിച്ചം പകർന്നിരുന്നുവെന്നു പറഞ്ഞാൽ 2K തലമുറയ്ക്ക് അത് വിശ്വസിക്കാനാകാത്ത ചരിത്രമാണ്" അത്തരം ചരിത്രങ്ങളിലൂടെ വളർന്ന മലയാളിയുടെ വായനാവഴിയിൽ പുതുചരിതം രചിക്കുന്ന, അക്ഷരവഴിയിൽ മലയാളിക്ക് എന്നും വെളിച്ചമായി നിൽക്കുന്ന,ഗ്രന്ഥമനുഷ്യൻ.......
പെട്ടിക്കടയിൽ വിൽപ്പനക്കായി തൂക്കിയിടുന്ന ബാലരമയും ബാലഭൂമിയും ബാലമംഗളവും ദിനപ്പത്രങ്ങളും മാസികകളും ആഴ്ചപ്പതിപ്പുകളും കടക്കാരൻ്റ മകൻ്റെ സൗഹൃദത്തിലൂടെ വായിക്കുവാൻ ലഭിച്ചിരുന്ന ബാല്യത്തിൽനിന്നും ലോകമലയാളികളുടെ വായനാഭിരുചികൾക്കനുയോജ്യമായ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന സൈബർതെരുവിലെ പുസ്തകവിൽപ്പക്കാരനായി കാൽനൂറ്റാണ്ടായി ജീവിക്കുന്ന നൗഷാദിൻ്റെ ജീവിതവഴികൾ അക്ഷരച്ചെപ്പുകളുടേതായിരുന്നു. സൈബർതെരുവിലെവിടെ നോക്കിയാലും അക്ഷരക്കൊതിയൻമാരുടെ വിരൾത്തുമ്പിൽ പുസ്തകലോകം നൗഷാദ് എത്തുമായിരുന്നു.
1990 കളിൽ കൊല്ലം ജില്ലയുടെ മലയോര ഗ്രാമപ്രദേശങ്ങളിലൊന്നായ മടത്തറ തുമ്പമൺതൊടിയിൽ മുറുക്കാൻക്കടയിൽ (Pan Shope) വിൽപ്പനയ്ക്കായി എത്തിച്ചിരുന്നതും വായനകഴിഞ്ഞ് തൂക്കിവിൽക്കപ്പെടുന്നതിനും പലചരക്കു സാധനങ്ങൾ പൊതിഞ്ഞുകെട്ടി നൽകുന്നതിനുമൊക്കെയായി കടയിലുണ്ടാകുന്ന പ്രസിദ്ധീകരണങ്ങൾ കടയുടമയുടെ മകനുമായുള്ള സൗഹൃദത്തിൻ്റെ പേരിൽ വായിച്ചുതുടങ്ങുകയും പത്രസ്ഥാപനങ്ങളിലെ താല്ക്കാലികജോലികളിലൂടെ വായന വിപുലപ്പെടുകയും വായനാവഴികളിലെന്നപോലെ ഇന്ന് പുസ്തകങ്ങളും അക്ഷരങ്ങളും എഴുത്തുകാരുമെല്ലാം തൻ്റെ ജീവിതയാത്രാവഴികളിൽ ഒപ്പം ചേരുകയും ചെയ്ത ലോകമലയാളി വാനക്കാരറിയുന്ന പുസ്തകവിൽപ്പനക്കാരനാണ് നൗഷാദ്. മനോരമ -മംഗളം ആഴ്ചപ്പതിപ്പുകളിലെ 'കണ്ണീരും കിനാവും' 'ഇരുളും വെളിച്ചവും' എന്നീ പംക്തികളും കാർട്ടൂൺ കഥകളും സ്ഥിരമായി വായിച്ചുകൊണ്ട് ചെറുപ്രായത്തിലേ വായനയിലേക്കു തിരിയുകയും കൊട്ടാരക്കര താലൂക്കിലെ സ്പെഷ്യൽ Aഗ്രേഡ് റഫറൻസ് ഗ്രന്ഥശാലയായ വളവുപച്ച സി. കേശവൻ ഗ്രന്ഥശാലയിൽ അംഗത്വമെടുത്തു എം ടി യുടെയും മുകുന്ദൻ്റെയും മാധവിക്കുട്ടിയുടെയും ബഷീറിൻ്റെയും തകഴിയുടെയും പൊറ്റെക്കാടിൻ്റെയും പമ്മൻ്റെയും ഉറൂബിൻ്റെയും, പെരുമ്പടവത്തിൻ്റെയും കേശവദേവിൻ്റെയുമെല്ലാം സർഗസൃഷ്ടികൾ വായിച്ചുതെളിഞ്ഞ് കേരള സർവകലാശാലയിലെ പ്രീഡിഗ്രി വിദ്യാഭ്യാസശേഷം ബിരുദത്തിനും ബിരുദാനന്തരപഠനത്തിനും ഇംഗ്ലീഷ് മുഖ്യവിഷയമായെടുത്തതോടെ പാശ്ചാത്യസാഹിത്യകൃതികളെ കൂടുതൽ അടുത്തറിയാനും വായനയുടെ വാതായനങ്ങൾ വിശാലമാക്കാനും ഒപ്പം മലയാള മനോരമ, മാതൃഭൂമി, മാധ്യമം, കേരളകൗമുദി, ദീപിക, മംഗളം തുടങ്ങി വിവിധ പത്രസ്ഥാപനങ്ങളിലെ താല്ക്കാലികജോലികളിലൂടെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും ധാരാളമായി വായിക്കാനും അവസരം ലഭിക്കുകയും ചെയ്തിരുന്നു. വായനയിലൂടെ അയാൾ കടന്നുകയറിയ ഇടങ്ങൾ ചെറുതല്ല. സൈക്കിളിൽ മീൻ വിൽക്കാൻ വരുന്നവർ മീൻപൊതിഞ്ഞു നൽകുന്ന പഴയ മാസികകളുടെ പേപ്പർ കഷണം കണ്ടാൽപോലും കീറിപ്പോകാതെ ഉണക്കിയെടുത്ത് വായിച്ചിരുന്ന ബാല്യകൗമാരങ്ങളായിരുന്നു നൗഷാദിൻ്റെത്. എന്തും എങ്ങനെയും വായിച്ചിരുന്ന അക്ഷരക്കൊതിയൻ. പഠനത്തോടൊപ്പം തന്നെ സാംസ്കാരിക -രാഷ്ട്രീയപ്രവർത്തനങ്ങളും വായനയുടെ ആക്കം കൂട്ടുന്നതിനു കാരണമായി. പ്രദേശത്തെ കുട്ടികളെയെല്ലാം കൂട്ടിച്ചേർത്ത് ബാലജനസഖ്യം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചും ഓണം - ക്രിസ്തുമസ് തുടങ്ങിയ വിശേഷാവസരങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചും പരിശീലനപരിപാടികൾ സംഘടിപ്പിച്ചുമൊക്കെ സാംസ്കാരികരംഗത്തുകൂടി തൻ്റെതായ ഇടങ്ങളൊരുക്കാൻ ചെറിയപ്രായത്തിലേ നൗഷാദിന് കഴിഞ്ഞിരുന്നു. അക്ഷരങ്ങളായിരുന്നു എന്നും എക്കാലവും അയാളുടെ ജീവിതവഴികൾ നിയന്ത്രിച്ചിരുന്നത്. വായനയും പുസ്തകങ്ങളുമില്ലാത്ത ഒരു ലോകം എന്നും അയാൾക്കന്യമായിരുന്നു.
പ്രിഡിഗ്രി /ബിരുദപഠനത്തോടൊപ്പം തന്നെ നിരവധിയായ കൂലിപ്പണികളും ചെറുതൊഴിലുകളും ചെയ്യുന്നതിനിടയിൽ കൊല്ലം മൺട്രോത്തുരുത്തിൽ വെച്ച് സിനിമാപറമ്പ് സ്റ്റാർ ബുക്സിൻ്റെ പുസ്തകവിൽപ്പനക്കാരായ കാട്ടാക്കട സ്വദേശി സജീർ , സിനിമാപ്പറമ്പ് സ്വദേശി മുനീർ എന്നിവരെ കണ്ടുമുട്ടുകയും 1999-2000 കാലയളവിൽ അവരോടൊപ്പം വീടുവീടാന്തരം കയറിയിറങ്ങി പുസ്തകവിൽപ്പന ആരംഭിക്കുകയും, ഭരണിക്കാവിൽ യാത്രാബസുകളിൽ H&C യുടെ പുസ്തകങ്ങൾവിൽക്കുകയും ശേഷം കൊല്ലം തിരുവനന്തപുരം, തിരുവനന്തപുരം എറണാകുളം, എറണാകുളം കോട്ടയം - തിരുവനന്തപുരം റെയിൽ റൂട്ടുകളിൽ ട്രയിനുകളിൽ പുസ്തകം വിറ്റിരുന്നതുമായ കാലമുണ്ടായിരുന്നു. DC ബുക്സിൻ്റെ ഡയറക്ട് സെല്ലിംഗ് ഏജൻ്റായി (DSA) കോട്ടയത്തു പ്രവർത്തിക്കുകയും വർക്കല പൂർണ്ണ എഡ്യൂക്കേഷൻ മാഗസിൻ, ലേബർ ഇന്ത്യ വിദ്യാഭ്യാസ മാസിക എന്നിവയുടെ സെയിൽസ് വിഭാഗങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. പള്ളിക്കൂടങ്ങളും പള്ളികളും അമ്പലങ്ങളും ആരാധനാലയങ്ങളും കലാലയങ്ങളും ഓഫീസുകളുമെല്ലാം പുസ്തകവിപണനയിടങ്ങളാക്കി മാറ്റിക്കൊണ്ടു കഴിഞ്ഞ 27 വർഷത്തോളമായി പുസ്തകവിപണനം ചെയ്തുവരികയും 2025ലെത്തുമ്പോൾ ആഗോളമലയാളികൾക്കിടയിൽ സുപരിചിതനാവുകയും 6ലക്ഷത്തോളം ലോകമലയാളികളുടെ വായനാഭിരുചികളിൽ നിരന്തരം ഇടപെടുകയും ചെയ്യുന്ന പുസ്തകവിൽപ്പനക്കാരനായി ഉരുവപ്പെടുകയും ചെയ്ത നൗഷാദ്കൊല്ലത്തിൻ്റെ ജീവിതചിത്രം പലയാളുകൾ പലനേരങ്ങളിൽ പലയിടങ്ങളിൽ എഴുതിയിട്ടുള്ളവയെല്ലാം ക്രോഡീകരിച്ചു തയാറാക്കിയതാണ് ചുവടെയുള്ളത്. അല്പം നീണ്ടതാണ് സമയമനുവദിക്കുന്നവർ വായിക്കുക.
കയ്യിൽ കിട്ടുന്നതെന്തും വായിച്ചിരുന്ന കാലത്തിൽനിന്നും ആഗോളമലയാളിയുടെ പുസ്തക വായനാഭിരുചികളെ കഴിഞ്ഞ 25 വർഷമായി ശരിയായ ദിശയിൽ മാത്രം നയിക്കുന്ന, പുസ്തകപരിചയപ്പെടുത്തലിൽ യാതൊരുവിധ മുൻവിധികളോ വിവേചനങ്ങളോ അനാവശ്യ വിധിനിർണ്ണയമോ ഇല്ലാതെ വായനക്കാർക്കിടയിൽ എല്ലാ മലയാളപുസ്തകങ്ങളെയും എഴുത്തുകാരെയും ഒരുപോലെ പരിചയപ്പെടുത്തിയും പുസ്തകം വിപണനം ചെയ്തും ജീവിക്കുന്ന ഒരു പുസ്തകവിൽപ്പനക്കാരനുണ്ട് സാഹിത്യ നഗരിയായ കോഴിക്കോട്ട്, പേര് നൗഷാദ് കൊല്ലം. പൊറ്റെക്കാടും ബഷീറും തിക്കോടിയനും എം.ടി.യും വത്സലയും യു.എ ഖാദറും പി.എം. താജുമെല്ലാം നിറഞ്ഞുനിന്ന കോഴിക്കോടിൻ്റെ സാഹിത്യഭൂമികയിൽനിന്നും ലോകമലയാളിയുടെ വിരൽത്തുമ്പിലേക്കു സൈബർചുമരുകളെ ഭേദിച്ചു കടന്നെത്തുന്ന പുസ്തകമനുഷ്യൻ.
എപ്പോഴും പുസ്തകങ്ങളെ ഹൃദയത്തോടുചേർത്തു നടക്കുന്ന
പുസ്തകയാത്രികനായ നൗഷാദ് അനന്തപുരിയുടെയും ദേശിംഗനാടിൻ്റെയും അതിർത്തി പങ്കിടുന്ന മലയോര കാർഷികഗ്രാമമായ മടത്തറയിൽ കൂലിപ്പണിക്കാരനായ അബ്ദുൽഖരീമിൻ്റെയും വീട്ടമ്മയായ നസീമയുടെയും മകനായി 1981 മെയ് മാസം മുപ്പതിനായിരുന്നു ജനിച്ചത്. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ തിരുവനന്തപുരം ജില്ലയിലെ മടത്തറക്കാണി GHSലും തുടർന്ന് രാഷ്ട്രീയതിമിരം ബാധിച്ച അധ്യാപക സംഘടനാനേതാവിൻ്റെ പകപോക്കലിന് വിധേയനായി നിർബന്ധിതവിടുതൽ (Transfer Certificate) വാങ്ങി സ്കൂളിൽ നിന്നും പോരേണ്ടിവന്നതിനാൽ 9,10 ക്ലാസുകളിൽ കൊല്ലം, ചിതറ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലുമായി പ്രാഥമികവിദ്യാഭ്യാസം, കൊട്ടാരക്കര താലൂക്കിലെ എ ഗ്രേഡ് റഫറൻസ് ഗ്രന്ഥശാലയായ വളവുപച്ച സി.കേശവൻ ലൈബ്രറിയുടെ പ്രസിഡൻ്റായിരുന്ന യശ:ശരീരനായ കെ.പി. കരുണാകരൻ്റെ സ്നേഹവാത്സല്യങ്ങളോടെ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളിലൂടെ അക്ഷരവഴികളിലേക്കെത്തിപ്പെടുകയും
കേരള സർവകലാശാലയിൽനിന്നും ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തരബിരുദവും, മധുര കാമരാജ് സർവകലാശാലയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും കൊട്ടാരക്കര സഹകരണപരിശീലനകേന്ദ്രത്തിൽ നിന്നും സഹരണപരിശീലനകോഴ്സായ HDC ഡിപ്ലോമയും നേടി തൻ്റെ വിദ്യാഭ്യാസയാത്രക്കു വിരാമമിട്ടു.
വിദ്യാർത്ഥി -യുവജനരാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ
സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചുകൊണ്ട് രാഷ്ട്രീയരംഗത്തേക്കും ത്രിതലപഞ്ചായത്ത്, സഹകരണബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തുകൊണ്ട് പ്രാദേശികരാഷ്ട്രീയ പ്രവർത്തനത്തിലൂടെ പൊതുരംഗത്തും ഗ്രന്ഥശാലപ്രവർത്തനങ്ങളിലൂടെ സാമൂഹികസാംസ്കാരികമേഖലയിലും ചെറുനാരങ്ങവിൽപ്പനക്കാരനിലൂടെ തൊഴിലിടത്തിലും ഇടപെടലുകൾ നടത്തിക്കൊണ്ടാണ് തൻ്റെ ജീവിതയാത്രകളാരംഭിച്ചത്. മാർഗദർശികളോ ഗോഡ്ഫാദർമാരോ ഇല്ലാതെ ഒറ്റയാൾ പോരാട്ടങ്ങളിലൂടെ തനതുരീതിയിൽ ആർജ്ജിച്ചെടുത്ത പ്രായോഗികപരിചയങ്ങളിലൂടെയായിരുന്നു നൗഷാദിൻ്റെ യാത്രകളധികവും.
നാട്ടിലെ ചെറുജോലികളിലൂടെ അതിജീവനവഴികളും തൊഴിലിടങ്ങളും കണ്ടെത്തി ചെറിയ ജീവിത ചുറ്റുപാടുകളിലൂടെ ജീവിച്ച് തീർക്കേണ്ട തൻ്റെ ജീവിതം കേവലമൊരു സ്മാർട്ട് ഫോൺ കൊണ്ട് അക്ഷരക്കൊതിയൻമാരായ ലോകമലയാളികളെ ഒറ്റക്കണ്ണിയിൽ കൂട്ടിയിണക്കുന്ന ലോകമറിയുന്ന ഒരു പുസ്തകവിൽപ്പനക്കാരനായി താൻ മാറിത്തീരുമെന്ന് ഒരിക്കലും അദ്ദേഹം ചിന്തിച്ചിരുന്നില്ല. യാദൃച്ഛികതകളുടെ ഒരു തുരുത്താണല്ലോ എല്ലാവരുടെയും ജീവിതം, നമ്മളാഗ്രഹിക്കുന്നതല്ലല്ലോ മിക്കപ്പോഴും നടക്കുക. പ്രവചനങ്ങൾക്കും കാഴ്ചകൾക്കും മീതെയല്ലേ നമ്മുടെ ജീവിതവഴികളൊക്കെയും എന്നും എക്കാലവും നിശ്ചയിക്കപ്പെടുക. യോഗ്യതകൾക്കനുസരിച്ച് സ്ഥാനക്കയറ്റവും സാമ്പത്തിക ഭദ്രതയും കിട്ടുന്ന കൊല്ലം കാർഷികഗ്രാമവികസനബാങ്കിലെ പ്യൂൺ /നൈറ്റ് വാച്ച്മാൻ ജോലി ഉപേക്ഷിച്ച് സാഹിത്യനഗരിയായ കോഴിക്കോട്ടെത്തി അക്ഷരങ്ങൾക്കും പുസ്തകങ്ങൾക്കും വായനക്കാർക്കും എഴുത്തുകാർക്കുമിടയിൽ ജീവിക്കുകയും, ലോകമലയാളി വായനക്കാർക്കിടയിൽ പുസ്തകലോകം നൗഷാദെന്ന പേരിൽ സുപരിചിതനുമാണ്. കോഴിക്കോട് കണ്ണഞ്ചേരി സ്വദേശിനി ജംഷീറയെ 2011 ജൂൺ 12 ന് വിവാഹംകഴിച്ചു. വൈവാഹികബന്ധത്തിലൂടെ തടിയുടെയും ഉരുവിൻ്റെയും സാഹിത്യത്തിൻ്റെയും ഭക്ഷണവൈവിധ്യങ്ങളുടെയും ആതിഥേയത്വത്തിൻ്റെയും പെരുമകൾകൊണ്ട സാമൂതിരിയുടെ കടലോരനഗരിയായ കോഴിക്കോട്ടു കല്ലായിയിലെത്തിച്ചേരുകയും പണ്ടെപ്പോഴോ നിലച്ചുപോയ പുസ്തകവിൽപ്പന സ്ഥിരംതൊഴിലാക്കുകയും അതിലൂടെ ഇന്ന് ലോകം മുഴുവൻ ശാസ്ത്ര-സാഹിത്യ അക്കാദമിക-വൈജ്ഞാനിക ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. തുണിസഞ്ചികൾ നിറയെ ശാസ്ത്ര- സാഹിത്യ-വൈജ്ഞാനികപുസ്തകങ്ങൾ കുത്തിനിറച്ച് കോഴിക്കോട്ടെയും പരിസര ജില്ലകളിലെയും ഒട്ടുമിക്ക ഓഫീസുകളിലും കലാലയങ്ങളിലും സമ്മേളനനഗരികളിലുമെല്ലാം ഉപജീവനത്തിനായി പുസ്തകവിൽപ്പന നടത്തിപോരവേ 2000 ലധികം വരുന്ന "പുസ്തകലോകം" എന്ന പേരിലുള്ള സമൂഹമാധ്യമകൂട്ടായ്മകളിലൂടെ 6 ലക്ഷത്തിൽപരം ലോകമലയാളിവായനക്കാരെ തൻ്റെ കൈവശമുള്ള സ്മാർട്ട്ഫോണുപയോഗിച്ച് ഒറ്റക്കണ്ണിയിൽചേർത്തുകൊണ്ട് ലോകമെങ്ങും വിജ്ഞാനവിപ്ലവത്തിൻ്റെ തിരുപ്രകാശം പരത്തുകയാണിന്ന്. വിജ്ഞാനം വിരൽതുമ്പിലെത്തിച്ച സമൂഹമാധ്യമങ്ങളുടെ അമിതോപയോഗംമൂലം യുവതലമുറയിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന വായനയെ അതേ സമൂഹമാധ്യമങ്ങളുപയോഗിച്ച് തിരിച്ചുപിടിക്കുകയാണ് ഈ പുസ്തകവിൽപ്പനക്കാരൻ . പുസ്തകപുറംചട്ടയും പുസ്തകത്തെക്കുറിച്ചുള്ള ചെറുകുറിപ്പും അയാളുടെ പുസ്തകലോകം എന്ന സമൂഹമാധ്യമകൂട്ടായ്മകളിലൂടെ ആഗോളമലയാളികളുടെ മൊബൈൽ സ്ക്രീനിൻ്റെ കാഴ്ചയിലേക്കെത്തിച്ചുകൊണ്ട് അവരെ പുസ്തകങ്ങളുടെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റി സൈബറിടത്തിലെ ഗ്രന്ഥശാലാപ്രവർത്തകനായി മാറുകയും അക്ഷരവെളിച്ചം പകരാനായി ഗ്രന്ഥശാലാപ്രസ്ഥാനം സ്ഥാപിച്ചുകൊണ്ട് പി.എൻ. പണിക്കർ കേരളത്തിലൊട്ടാകെ സഞ്ചരിച്ചപോലെ നൗഷാദും അയാളുടെ പുസ്തകലോകവും സൈബറിടങ്ങളിലൂടെ ഉലകം ചുറ്റുകയാണ്.
പുസ്തകവായനക്കാരും പുസ്തകങ്ങളും എഴുത്തുകാരും എഴുത്തിടങ്ങളുമാണ് കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി നൗഷാദിൻ്റെ ലോകം. അക്ഷരങ്ങളിഷ്ടപ്പെടുന്ന ആറുലക്ഷത്തിലധികം ലോകമലയാളികളാണ് സമൂഹമാധ്യമങ്ങളിലൂടെ പുസ്തകലോകത്തിലെ സ്ഥിരസന്ദർശകർ. അവരോടെല്ലാം ആശയവിനിമയം സാദ്ധ്യമാക്കി തൻ്റെ അക്ഷരജാലകങ്ങളിലൂടെ അറിവിൻ്റെ പുതുവാതായനങ്ങൾ ലോകമൊട്ടുക്കും തുറന്നിടുകയാണ് ഈ പുസ്തകമനുഷ്യൻ. വിദേശത്തും സ്വദേശത്തുമുള്ള മലയാളിവായനക്കാരന് പുസ്തകങ്ങൾ പരിചയപ്പെടാനും അവ അവർക്കെത്തിച്ചു നൽകാനും പുസ്തകലോകമെന്ന സൈബർചുമരുകളെ അതീവശ്രദ്ധയിലുപയോഗിക്കുകയാണ് ഈ പുസ്തകവിൽപ്പനക്കാരൻ. പതിനയ്യായിരം രൂപയിൽ താഴെ മാത്രം വിലയുളള ഒരു സാംസംഗ് സ്മാർട്ട് ഫോൺ മാത്രമുപയോഗിച്ചാണ് ലോകരാജ്യങ്ങളുടെ മുക്കിലും മൂലയിലുമുള്ള ഓരോ മലയാളി വായനക്കാരൻ്റെയും അരികിലേക്ക് ഈ പുസ്തകവിൽപ്പനക്കാരനും അയാളുടെ പുസ്തകലോകവും എത്തിച്ചേരുന്നുവെന്നത് തെല്ലതിശയത്തോടെയേ നമുക്ക് നോക്കിക്കാണാനാകൂ. കാരണം ലോകമലയാളികൾക്കിടയിൽ പുസ്തകലോകത്തിൻ്റെ വേരുകളും ശിഖരങ്ങളും അത്രമേൽ ആഴത്തിലെത്തിപ്പെട്ടിട്ടുണ്ട്. പുസ്തകങ്ങളോടും അച്ചടിച്ച അക്ഷരങ്ങളോടുമുള്ള അടങ്ങാത്ത ഇഷ്ടം മാത്രമാണ് ഇതിനെല്ലാം അയാൾക്ക് പ്രചോദനമായുള്ളത്.
ലോകത്തിൻ്റെ ഏതു കോണിലുമുള്ള പുസ്തകഭ്രാന്തന്മാരുടെ മനസിലും കൈവശമുള്ള മൊബൈൽ സ്ക്രീനിലും ഏറ്റവും തെളിമയുള്ള അക്ഷരങ്ങൾകൊണ്ട് കൊത്തിവച്ച പേരാണ് 'പുസ്തകലോകം നൗഷാദ്'' എന്നത്.. ഒരു സ്മാർട്ട് ഫോൺ മാത്രമുപയോഗിച്ചു ഭാര്യവീട്ടിലെ കിടപ്പുമുറിയിൽ അടുക്കിവെച്ചിരിക്കുന്ന പുസ്തകക്കെട്ടുകൾക്കിടയിലിരുന്ന് ലോകമൊട്ടുക്കുമുള്ള മലയാളിവായനക്കാരുമായി അയാൾ എപ്പോഴും സംസാരിക്കുന്നു, പുസ്തകങ്ങളെക്കുറിച്ച്, എഴുത്തുകാരെക്കുറിച്ച്,എഴുത്തിടങ്ങളെക്കുറിച്ച്, അച്ചടി,പ്രസാധനം,വിപണനം തുടങ്ങി വിവിധങ്ങളായ ആശയങ്ങളെക്കുറിച്ച്, പുസ്തകവിൽപ്പനക്കാരെക്കുറിച്ച്, വെർച്വലിടങ്ങളിലെ പുസ്തകവിൽപ്പനയിൽ വന്ന മാറ്റങ്ങളെക്കുറിച്ച്. അക്ഷരച്ചെപ്പുകളൊളിപ്പിച്ച പുതുപുത്തൻ പുസ്തകങ്ങളെക്കുറിച്ച് സ്വജീവിതത്തെക്കുറിച്ച്, താൻ നടന്നുതീർത്ത യാത്രാവഴികളെക്കുറിച്ച്. അക്ഷരങ്ങളുടെ ആത്മാവ് പേറുന്ന പുസ്തകങ്ങളുടെ ഉള്ളറിവുകളിലൂടെ ആഴത്തിൽ സഞ്ചരിച്ചുകൊണ്ട്. പിന്നിട്ട വഴികളിൽ താങ്ങായും തണലായും നന്മയുള്ള വാക്കുകൾ കൊണ്ടും ചേർത്തുപിടിച്ചു സഹായിച്ചവരെക്കുറിച്ചുള്ള ഓർമ്മകൾ ചികഞ്ഞും, മുറിവേൽപ്പിച്ചവരെയും അകാരണമായി പ്രയാസമേൽപ്പിച്ചവരെയുമെല്ലാം ശ്രദ്ധയിൽ മാറ്റിനിർത്തിക്കൊണ്ടും അയാൾ തൻ്റെ യാത്ര തുടരുന്നു.
നമ്മൾ ചില പുസ്തകങ്ങളന്വേഷിച്ച് അനേകയിടങ്ങളിൽ അലഞ്ഞെങ്കിലും നമ്മളന്വേഷിച്ച പുസ്തകം ലഭിക്കാതിരിക്കുമ്പോൾ +918848663483 / +919496105082 എന്ന നമ്പരുകളിലേക്ക് വാട്സ്ആപ് വഴി ഒരു സന്ദേശമയച്ചാൽ മതി ചുരുങ്ങിയ ദിവസത്തിനുള്ളിൽ നാമന്വേഷിക്കുന്ന പുസ്തകം നമ്മുടെ കൈകളിലെത്തും എന്നതിലൂടെ ഈ തൊഴിലിനോടുള്ള നൗഷാദിൻ്റെ ആത്മാർത്ഥത നമുക്ക് ബോദ്ധ്യപ്പെടും. ഏതൊരു മലയാള പുസ്തകത്തിൻ്റെയും ലഭ്യതയുടെ അവസാന അന്വേഷണം ചെന്നെത്തിനിൽക്കുന്നത് നൗഷാദിലും പുസ്തകലോകത്തിലുമായിരിക്കും. അക്ഷരങ്ങൾക്കും പുസ്തകങ്ങൾക്കുമൊരു സർവകലാശാലയുണ്ടെങ്കിൽ ആ കലാശാലയുടെ വൈസ് ചാൻസിലറാണ് "പുസ്തകലോകം നൗഷാദ് കൊല്ല"മെന്ന് നമുക്കുറപ്പിച്ചു പറയാം. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, മലയാളികളെവിടെയെല്ലാമുണ്ടോ അവിടെയെല്ലാം പുസ്തകലോകവും നൗഷാദ് കൊല്ലവും സമൂഹമാധ്യമങ്ങളിലൂടെ ആകാശവും കടലും കടന്നു അവർക്കരികിലെത്തുന്നു.
കൂലിവേലക്കാരനായിരുന്ന പിതാവ് അബ്ദുൽഖരീമിലൂടെയാണ് സ്വന്തമായി അധ്വാനിച്ചു ജീവിക്കുക എന്ന തോന്നൽ വളരെചെറുപ്പത്തിലേ കിട്ടിയത്. ചുമട്ടുതൊഴിലിൽനിന്ന് ചെറുനാരങ്ങവിപണനത്തിലേക്കു തിരിഞ്ഞ ബാപ്പയുടെ കൈയിൽ നിന്ന് വളരെ ചെറുപ്രായത്തിൽതന്നെ ചെറുനാരങ്ങ വാങ്ങി സൈക്കിളിൽ വെച്ചുകെട്ടി കിലോമീറ്ററുകൾ താണ്ടി ഓരോ ചെറുകവലകളിലെയും മുറുക്കാൻ കടകളിലും (Pan Shopes) കന്നുകാലിചന്തയിലും ഉത്സവപ്പറമ്പുകളിലും കച്ചവടം ചെയ്തു തൻ്റേതായ ആവശ്യങ്ങൾക്കുള്ള പണം സമ്പാദിച്ചുകൊണ്ടാണ് തൊഴിലിടങ്ങളിലേക്കിറങ്ങിയത്. പഠനത്തോടൊപ്പം വിവിധങ്ങളായ കൂലിപ്പണികൾ ചെയ്തു, കെട്ടിടനിർമ്മാണ തൊഴിലാളിയായി, കോട്ടയത്ത് വെട്ടൂർ കൺസ്ട്രക്ഷൻ കമ്പനിയിൽ ടിപ്പർലോറി ക്ലീനറായി, പത്രങ്ങളുടെ ഫീൽഡ്സ്റ്റാഫായി (മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി,മംഗളം, മാധ്യമം, രാഷ്ട്രദീപിക തുടങ്ങിയ പത്രസ്ഥാപനങ്ങളിൽ)ബസിലും ട്രെയിനിലും സമ്മേളനനഗരികളിലും സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പുസ്തകങ്ങൾ കൊണ്ടുനടന്നു വിറ്റു. ലേബർഇന്ത്യ മാസിക, DC ബുക്സ്, പൂർണ്ണ വർക്കല തുടങ്ങിയ പ്രസാധനസ്ഥാപനങ്ങളിൽ മാർക്കറ്റിംഗ് സ്റ്റാഫായി പ്രവർത്തിച്ചു. സഹകരണ ബാങ്ക് ജീവനക്കാരനായി, ഇടയ്ക്കെപ്പഴോ സൗദിയിലെ റിയാദിലെത്തി. തനിക്കിണങ്ങുന്ന ജീവിതചുറ്റുപാടുകളല്ല ബാങ്കിലും വിദേശത്തുമെന്ന ബോദ്ധ്യത്തിൽ അവിടങ്ങളുപേക്ഷിച്ചു. കൊല്ലം - തിരുവനന്തപുരം, കൊല്ലം - കോട്ടയം, കൊല്ലം - എറണാകുളം റയിൽവേ റൂട്ടുകളിൽ ട്രയിനിലും, കൊല്ലം ഭരണിക്കാവിൽ സർവീസ് ബസുകളിലും കൊല്ലം തിരുവനന്തപുരം ജില്ലകളിലെ സ്കൂളുകളിലും ഓഫീസുകളിലുമെല്ലാം പുസ്തകവിൽപ്പനക്കാരനായിരുന്ന തൻ്റെ പൂർവകാലജീവിതവഴികളുടെ തുടർച്ചയായി കോഴിക്കോട്ടുനിന്നും 2014 ൽ വീണ്ടും പുസ്തകക്കെട്ടുകൾ ചുമലേറ്റാൻ തുടങ്ങി. കടന്നുവന്നവഴികളുടെ തീക്ഷ്ണയാഥാർത്ഥ്യങ്ങൾ ജീവിതപാഠങ്ങളാക്കി പുതിയവഴികളൊരുക്കി മുന്നോട്ടുപോയിക്കൊണ്ടിരുന്നു. പിന്നിട്ടവഴികളിൽ കണ്ട കാഴ്ചകളിലെ വിജയചിത്രങ്ങൾക്കു പുതുജീവനേകാനും പരാജയങ്ങളെ നാളേക്കുള്ള പാഠപുസ്തകങ്ങളാക്കിയും കഠിനാധ്വാനം ചെയ്തു. ആ കഠിനാധ്വാനങ്ങളുടെ വിജയമാണ് പുസ്തകലോകമെന്ന വടുവൃക്ഷം.
കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വീടുകൾ കയറിയിറങ്ങി പുസ്തകങ്ങൾ കച്ചവടം ചെയ്തും, സപ്താഹനാളുകളിലും മറ്റു വിശേഷദിവസങ്ങളിലും ഹിന്ദുമതാചാര ഗ്രന്ഥങ്ങളും ആത്മീയപുസ്തകങ്ങളും ക്ഷേത്രപരിസരങ്ങളിൽ കൊണ്ടുനടന്നു വിപണനം ചെയ്തും,പള്ളികളിലെ വെള്ളിയാഴ്ച നമസ്കാരങ്ങളിലും ക്രിസ്ത്യൻ പള്ളികളിലെ ഞായാറാഴ്ച പ്രാർത്ഥനവേളകളിലും ദേവാലയങ്ങളുടെ മുൻവശത്തായി തോൾസഞ്ചിയിൽ പുസ്തകം നിറച്ച് നിറഞ്ഞചിരിയോടെ പുസ്തകവിൽപ്പനക്കാരനായി നൗഷാദ് പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരം മുതൽ കാസർകോഡ് വരെ തൻ്റെ പുസ്തക വിപണനത്തിനായി പുസ്തകസഞ്ചികളുമായി ട്രയിനിലും ബസിലും, ഇരുചക്രവാഹനത്തിലും സ്കൂളുകളിലേക്കും സമ്മേളനനഗരികളിലേക്കും ഓഫീസുകളിലേക്കുമെല്ലാം നിരന്തരം യാത്രകൾ ചെയ്തു. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ബാലസാഹിത്യഇൻസ്റ്റിറ്റ്യൂട്ട്, കേരളസാഹിത്യ അക്കാദമി, കേരള ഫോക്‌ലോർ അക്കാദമി എന്നിവയുടെ പുസ്തകപ്രമോട്ടറായി.
ജീവിതപങ്കാളി ജംഷീറ.എൻ.വിക്ക് കുറുങ്കവിതകളുടെ തമ്പുരാൻ കുഞ്ഞുണ്ണി മാഷ് ജോലി ചെയ്തിരുന്ന കോഴിക്കോട് ശ്രീരാമകൃഷ്ണമിഷൻ ഹയർ സെക്കൻ്ററി സ്കൂളിൽ ജോലി ലഭിച്ചപ്പോൾ യാദൃശ്ചികമായി സാഹിത്യനഗരിയായ കോഴിക്കോടെത്തിച്ചേർന്നതാണ് പുസ്തകവിൽപ്പനക്കാരൻ്റെ അക്ഷരവഴികളെ ഇത്രയും വിപുലമായി മാറ്റിമറിച്ചത്. കോഴിക്കോട് മലപ്പുറം കണ്ണൂർ, പാലക്കാട് ജില്ലകളുടെ മുക്കിലും മൂലയിലും അയാൾ വിൽപ്പനയ്ക്കായി പുസ്തകക്കെട്ടുമായി എത്തി. ഒരുവിധം എല്ലാ പാർട്ടികളുടെയും സമ്മേളനങ്ങളിലും സംഘടനാസമ്മേളനങ്ങളിലുമെല്ലാം പുസ്തകവിൽപ്പനക്കാരനെയും അയാളുടെ പുസ്തകക്കെട്ടുകളെയും കാണാത്തവർ ചുരുക്കമായിരിക്കും. ഇങ്ങനെ വളരെപ്പെട്ടെന്ന് മലബാറിൻ്റെ വായനസംസ്കാരത്തിന്റെ ഭാഗമായി നൗഷാദ് മാറി. സർക്കാർ ഓഫീസുകളിൽ കച്ചവടം അനുവദിക്കാതായതോടെ പുസ്തകവിൽപ്പന പരുങ്ങലിലായി. എങ്കിലും പരിചയക്കാർ ഫോണിലൂടെ പുസ്തകങ്ങളാവശ്യപ്പെടാൻ തുടങ്ങി. അത്തരമാവശ്യക്കാർക്ക് കൊറിയറിലോ തപാലിലോ പുസ്തകങ്ങൾ കൃത്യമായി വാങ്ങി അയച്ചുകൊടുക്കാനും തുടങ്ങി. ഈയൊരു തുടക്കം പുസ്തകങ്ങളെ വായനക്കാർക്കിടയിലേക്ക് കൊണ്ടുനടന്ന് പരിചയപ്പെടുത്തുന്നതിൽ നിന്നും മാറ്റി അവരുടെ കൈവശമുള്ള ഫോണിലെ വാട്സ്ആപ്പിലേക്ക് പുസ്തകപരിചയപ്പെടുത്തലെന്ന ആശയലോകത്തേക്ക് എത്തിച്ചു. ഇത്തരമൊരാശയ രൂപീകരണം നടന്നത് കോഴിക്കോട് സർവകലാശാല ക്യാംപസിൽ വച്ചാണ്. സർവകലാശാലയിലെ ഫോക് ലോര്‍ ഗവേഷകവിദ്യാർത്ഥി റോവിത്ത് കുട്ടോത്താണ് പുസ്തകവിൽപ്പനയ്ക്ക് വാട്സ്ആപ്പ് കൂട്ടായ്മയുടെ സാധ്യതയെപ്പറ്റി ആദ്യമായി പറഞ്ഞത്. ഇതോടെ 2017 ൽ കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗത്തിലെ ആസിഫ് കൂരിയാട് എന്ന വിദ്യാർത്ഥിസുഹൃത്തിൻ്റെ സഹായത്തോടെ 'പുസ്തകലോകം' എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി. തുടക്കം മുതൽ പുസ്തകങ്ങളുടെ പുറംചട്ടയും പുസ്തകത്തെപ്പറ്റിയുള്ള ചെറിയ കുറിപ്പുകളുമായി ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു. ഇതിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇതോടെ ഗ്രൂപ്പിലുള്ളവർ സ്വയമേവതന്നെ വായനയിൽ താൽപ്പര്യമുള്ള അവരുടെ കൂട്ടുകാരെയും ബന്ധുക്കളെയും സഹപ്രവർത്തകരെയും ഒന്നൊന്നായി പുസ്തകലോകം ഗ്രൂപ്പിലേക്ക് ചേർക്കാൻ തുടങ്ങി. ദിനംപ്രതി ഗ്രൂപ്പുകൾ വലുതായി. 250 പേർ വീതം നിറയുമ്പോൾ വാട്സ്ആപ് ഗ്രൂപ്പുകളും കൂടിക്കൂടി വന്നു. വാട്സ്ആപ്പിൽ നിന്ന് ഫേസ്ബുക്കിലേക്കും ടെലിഗ്രാമിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും കൂട്ടായ്മകൾ വളർന്നു. 25 പേരുമായി തുടങ്ങിയ പുസ്തകലോകം എന്ന ആശയത്തിൻ്റെ തുടർച്ച 2025ലെത്തുമ്പോൾ 2000 ഗ്രൂപ്പുകളിലായി 6 ലക്ഷത്തോളം മലയാളിവായനക്കാരിലെത്തി നിൽക്കുന്നു.
സമൂഹമാധ്യമങ്ങൾ പുസ്തകവായനയ്ക്ക് ഭീഷണിയാകുന്നുവെന്ന വാദങ്ങളുയരുന്ന കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ പുസ്തകവായനയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പുത്തൻ അക്ഷരവിപ്ലവം സൃഷ്ടിക്കുകയാണിന്ന്. അഞ്ച് ലക്ഷത്തോളം പുസ്തകങ്ങളാണ് നൗഷാദ് സമൂഹമാധ്യമം എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് ലോകത്തുള്ള മലയാളിവായനക്കാരുടെ കൈകളിലെത്തിച്ചത്. സിംഗപ്പൂർ മലയാളി അസോസിയേഷന് ഗ്രന്ഥശാലയൊരുക്കുന്നതിനാവശ്യമായ 20 ലക്ഷത്തിലധികം രൂപയുടെ പുസ്തകങ്ങൾ വിവിധപ്രസാധകരിൽ നിന്നും ചെറുകിടവിൽപ്പനക്കാരിൽ നിന്നും സമാഹരിച്ച് സിംഗപ്പൂരിലെത്തിച്ചതാണ് തൻ്റെ കരിയറിലെ ഏറ്റവും വലിയ വിപണനപദ്ധതിയെന്ന് നൗഷാദ് പറയുന്നു.
അക്ഷരങ്ങളെയും പുസ്തകങ്ങളെയും സ്നേഹിക്കുന്ന ലോകമലയാളികൾക്കിടയിൽ 'പുസ്തകലോകം' നിരവധി ചെറുചില്ലകളുള്ള അക്ഷരമരമായി വളർന്നു പന്തലിച്ചുനിൽക്കുന്നു. ആ അക്ഷരവൃക്ഷത്തിൻ്റെ ചില്ലകൾക്കുള്ളിൽ വിജ്ഞാനം തേടി മലയാളിവായനക്കാർ തങ്ങളുടെ അറിവിന്റെ ലോകം വിപുലപ്പെടുത്താനായി കൂട്ടമായി പറന്നിറങ്ങി കൂടുകൂട്ടിയിരിക്കുന്നു. ഒരു ചെറുവിരൽസ്പർശനത്തിൽ നമ്മുടെ വായനയെ ലഹരിപിടിപ്പിക്കുന്ന അഥവാ ഉന്മാദലോകത്തേക്കാനയിക്കുന്ന പുസ്തകങ്ങൾ നമ്മളിരിക്കുന്നിടത്തേക്ക് പുസ്തകലോകത്തിലൂടെ കടന്നുവരുന്നു. പുതുസാങ്കേതികവിദ്യയെ പാരമ്പര്യപുസ്തകവിൽപ്പനകളുടെ അനുഭവപാഠങ്ങളുമായി കൂട്ടിയിണക്കി വായനയുടെ പുതിയൊരു ലോകത്തെയാണ് മലയാളിക്കുമുന്നിൽ നൗഷാദ് തുറന്നിട്ടത്. പി.എൻ.പണിക്കർ ഗ്രന്ഥശാലപ്രസ്ഥാനത്തിലൂടെ വായന വളർത്തുന്നതിനായി സഞ്ചരിച്ചതുപോലെ നൗഷാദ് കൊല്ലം സൈബർകാലത്തിനിണങ്ങുംവിധം പുസ്തകപ്രചാരകനായി സമൂഹമാധ്യമയിടങ്ങളെ ഫലപ്രദമായി മാററിയെടുത്തു. പലയിടങ്ങളിൽ നിന്നും നിരന്തര പ്രതിസന്ധികളുണ്ടാക്കി പലരും ശല്യപ്പെടുത്തിക്കൊണ്ടും വ്യക്തിഹത്യകൾ നടത്തിക്കൊണ്ടും പുസ്തകലോകത്തെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ വിമർശനങ്ങളെ പോസിറ്റീവായി ഉൾക്കൊണ്ട് നിരന്തരം പുതിയ പുതിയ ആളുകളിലേക്ക് പുസ്തകലോകം എത്തിക്കെണ്ടേയിരിക്കുന്നു. പുസ്തകവായനയിൽ നിന്നകന്നു തുടങ്ങിയ മലയാളിയെ വായനയുടെയും അറിവുതേടലിൻ്റെയും സംസ്കാരത്തിലേക്ക് തിരികെകൊണ്ടുവരുന്ന പുതിയൊരു വായനവിപ്ലവത്തിനാണ് പുസ്തകലോകം തുടക്കം കുറിച്ചത്.
വിപണിയിൽ ലഭ്യമായ ഏറ്റവും പുതിയതും പഴയതുമായ എല്ലാ പുസ്തകങ്ങളും കണ്ടെത്തുകയും ആ പുസ്തകങ്ങളെപ്പറ്റി ചെറിയ കുറിപ്പ് തയ്യാറാക്കുകയും ശേഷം സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുകയും അതിൽ വരുന്ന ഓർഡറുകളും അഭിപ്രായങ്ങളും അന്വേഷണങ്ങളും സശ്രദ്ധം പരിശോധിച്ച് വായനക്കാരൻ്റെ ആവശ്യമനുസരിച്ചുള്ള പുസ്തകങ്ങൾ തേടിപ്പിടിച്ച് അവ വൃത്തിയിൽ പൊതിഞ്ഞ് പോസ്റ്റോഫീസിലോ പാഴ്സൽ ഓഫീസിലോ കൊണ്ടുപോയി അയയ്ക്കുകയും അവ വായനക്കാരന് കിട്ടിയെന്നുറപ്പിക്കുകയും തുടങ്ങി എല്ലാ കാര്യങ്ങളിലും വായനക്കാരനെ സഹായിക്കുക എന്ന പ്രവർത്തനം ഏറ്റവും കൃത്യനിഷ്ഠയിൽ ചെയ്തുപോരുകയാണ് പുസ്തകലോകത്തിൻ്റെ രീതി. ഒഴിവുസമയം കിട്ടുമ്പോഴൊക്കെ തെരുവുകളിലും ബുക് സ്റ്റാറ്റാളുകളിലും പുസ്തകോത്സവങ്ങളിലുമെല്ലാം പുസ്തകങ്ങൾ തേടിയിറങ്ങും. ഔട്ട് ഓഫ് പ്രിന്റായ പല പുസ്തകങ്ങളും ആവശ്യക്കാർക്ക് തേടിപ്പിടിച്ച് നൗഷാദ് എത്തിച്ചു കൊടുക്കാറുണ്ട്. ഔട്ട് ഓഫ് പ്രിൻ്റായതുമൂലം ഒരിക്കലും ലഭ്യമാകാത്ത പുസ്തകങ്ങൾ കൈവശമുള്ളവരെ തേടിപ്പിടിച്ച് അതിൻ്റെ ഫോട്ടോസ്റ്റാറ്റ് പകർപ്പെടുത്ത് സ്പൈറൽ ചെയ്ത് വായനക്കാരൻ്റെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിലും ശ്രദ്ധിക്കുന്നു.
കോവിഡിനു മുമ്പ് പുസ്തകശാലകളെയായിരുന്നു പുസ്തകം വാങ്ങാനായി വായനക്കാർ ആശ്രയിച്ചിരുന്നത്. കോവിഡ് കാലത്ത് കടകൾ തുറക്കാൻ കഴിയാതെ വന്നപ്പോൾ മുഖ്യധാരാ പ്രസാധകരും തൊഴിൽ നഷ്ടപ്പെട്ട ചില പുസ്തക കച്ചവടക്കാരും ഓൺലൈൻ വിപണനം ആരംഭിച്ചു. മറ്റു തൊഴിലിടങ്ങളിൽ നിന്ന് കോവിഡുമൂലം തൊഴിൽ നഷ്ടപ്പെട്ട് പുസ്തകവിൽപ്പനയിലെത്തിയ മിക്കയാളുകളും ഈ അവസരത്തിൽ വിലക്കിഴിവുകളും സമ്മാനങ്ങളും ഓഫറുകളും വിൽക്കാനാണ് ശ്രദ്ധിച്ചത്, പുസ്തകങ്ങൾ വിൽക്കാനല്ല. ഇതോടെ ജീവനോപാധിയെന്ന നിലയിൽ 35% മിനിമം വിലക്കിഴിവിൽ പ്രസാധകരിൽ നിന്ന് പുസ്തകം വാങ്ങി വിൽപ്പന നടത്തിയിരുന്ന പലരും പ്രതിസന്ധിയിലായി. പുത്തൻകച്ചവടക്കാർ പുസ്തകകച്ചവടത്തെക്കാൾ 'ഓഫർ' വില്ക്കുന്നവരായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പുസ്തക വിപണനത്തിലെ ഇത്തരം അനാരോഗ്യ പ്രവണതകളും അച്ചടിയിലും അസംസ്കൃത വസ്തുക്കളിലും നേരിട്ട ക്രമാതീതമായ വിലവർധനവുകളാൽ ഉല്ലാദനച്ചിലവ് വർദ്ധിക്കുകയും അതുമൂലം പുസ്തകവിലയിൽ വന്ന വർദ്ധനവും പ്രസാധകരെയും ജീവനോപാധിയായി പുസ്തകവിൽപ്പനസ്വീകരിച്ചവരെയും നന്നായി വലച്ചു. എന്നാൽ പുസ്തകലോകത്തെ ഇതൊന്നും ബാധിച്ചതേയില്ല. മുറിവാടക കൊടുക്കാതെ, ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ, ഏകാംഗപടയാളിയായി നൗഷാദും പുസ്തകലോകവും അക്ഷരലോകത്തു കുതിച്ചു.
മിക്ക പുസ്തകശാലകളിലും ഗവേഷണസംബന്ധിയായ അക്കാദമിക വൈജ്ഞാനികപുസ്തകങ്ങൾ കഥകളും നോവലുകളും ഇതര സർഗാത്മകരചനകളും പോലെ ലഭ്യമായിരുന്നില്ല അല്ലെങ്കിൽ പുസ്തകശാലയുടെ ഏതെങ്കിലുമൊരു മൂലയിലേക്ക് ഒതുക്കപ്പെടുകയായിരുന്നു എന്നും. അക്കാദമികഗ്രന്ഥങ്ങളുടെ എഴുത്തും അച്ചടിയും വിപണനവും അധികം സാമ്പത്തികനേട്ടമോ പ്രശസ്തിയോ ഉണ്ടാക്കുന്നതല്ല, അതുകൊണ്ടുതന്നെ മുഖ്യധാരാ പ്രസാധകർ അത്തരം ഗ്രന്ഥങ്ങൾ പ്രസാധനം ചെയ്യാനും വിപണനം ചെയ്യാനും വിമുഖത കാട്ടി. അക്കാദമിക-ഗവേഷണ-വൈജ്ഞാനിക പുസ്തകങ്ങളുടെ ലഭ്യതയെപ്പറ്റി പുസ്തകലോകത്തിലൂടെ ധാരാളം അന്വേഷണങ്ങൾ വരാൻ തുടങ്ങിയയതോടെ അത്തരം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെപ്പറ്റി ആയി നൗഷാദിൻ്റെ ആലോചന. കോഴിക്കോട് ആസ്ഥാനമായുള്ള കപ്പൂച്ചിൻ സന്യാസസഭയുടെ പ്രസാധനസംരംഭമായ 'ആത്മ' ബുക്സുമായി സഹകരിച്ച് അത്തരം പുസ്തകങ്ങൾ പ്രസാധനം ചെയ്യാനുള്ള വലിയൊരു വെല്ലുവിളി 2019 ൽ പുസ്തകലോകം ഏറ്റെടുത്തു. മലപ്പുറം തിരൂർ മലയാളസർവകലാശാലയിലെ അധ്യാപകൻ ഡോ. അശോക് ഡിക്രൂസിന്റെ 'ഗവേഷണത്തിന്റെ രീതിയും നീതിയും' എന്ന റഫറൻസ് പുസ്തകമായിരുന്നു ആദ്യം പ്രസിദ്ധീകരിച്ചത്. ആ പുസ്തകമുൾപ്പെടെ പുസ്തകലോകം പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങൾ സാഹിത്യഅക്കാദമി അവാർഡ് ജേതാവും പത്രപ്രവർത്തകനും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രൻ 2019 ഡിസംബറിൽ കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പുസ്തകലോകം കുടുംബസംഗമത്തിൽ വെച്ച് പ്രകാശനം ചെയ്തു. തുടർന്നിങ്ങോട്ട് 2025ലെത്തുമ്പോൾ 400ലധികം ഗവേഷണ-പഠന-വൈജ്ഞാനിക പുസ്തകങ്ങൾ ഇത്തരത്തിൽ പുറത്തിറക്കി. ഉടമ്പടികളോ ഉപാധികളോ ഒന്നും തന്നെയില്ലാതെ പകർപ്പവകാശം എഴുത്തുകാരനിലും അവരുടെ അവകാശികളിലും മാത്രം നിലനിർത്തി പുസ്തകങ്ങൾ പുറത്തിറക്കി. പലതിനും ഒട്ടേറെ പതിപ്പുകൾ വന്നു. അതിലൂടെ വൈജ്ഞാനികസാഹിത്യത്തിന് പുതിയ ഇടമൊരുക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കാൻ പുസ്തകലോകത്തിന് കഴിഞ്ഞു. ഒപ്പം തന്നെ ഏറ്റവും മികച്ച അക്കാദമിക- വൈജ്ഞാനികഗ്രന്ഥങ്ങൾക്ക് വർഷം തോറും പുസ്തകലോകം 11111 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാർഡും ഏർപ്പെടുത്തി. ചെറിയ സമയം കൊണ്ടുതന്നെ അക്കാദമിക സമൂഹത്തിൻ്റെ പ്രശംസ പിടിച്ചുപറ്റി പക്ഷപാദിത്വങ്ങളോ മുൻവിധികളോ ഇല്ലാതെ നൽകിവരുന്ന ഈ പുരസ്കാരം "ഡോ. ജി. ശ്രീജിത് സ്മാരക വൈജ്ഞാനികമലയാളം പുരസ്കാരം" എന്നു നാമകരണം ചെയ്തു നൽകിപ്പോരുന്നു.
മലയാളത്തിൽ ഏതൊക്കെ പുതിയ പുസ്തകങ്ങൾ ഇറങ്ങുന്നു എന്നറിയാൽ 'പുസ്തകലോകം' നോക്കിയാൽ മതിയെന്ന സാമാന്യവത്കരണത്തിലേക്കും പറച്ചിലുകളിലേക്കും കാര്യങ്ങളെത്തിക്കാൻ നൗഷാദിൻ്റെ സോഷ്യൽ മീഡിയ ഇടപെടലുകൾക്കായി. ഇതോടെ വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ എന്നിവർ കൂട്ടത്തോടെ പുസ്തകലോകത്തിന്റെ കൂട്ടുകാരായി. പുസ്തകലോകത്തിന് ആസ്തിബാധ്യതകളായി എന്തുണ്ട് എന്നുചോദിച്ച