Tea Break Views

Tea Break Views Making Public Conscience+

ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾ ഇന്ന് ഭീതിയാൽ നെട്ടോട്ടമോടുകയാണ്. എസ്ഐആർ എന്ന ഓമനപ്പേരിൽ വോട്ടേഴ്സ് ലിസ്റ്റിന്റെ തീവ്ര ...
25/12/2025

ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾ ഇന്ന് ഭീതിയാൽ നെട്ടോട്ടമോടുകയാണ്. എസ്ഐആർ എന്ന ഓമനപ്പേരിൽ വോട്ടേഴ്സ് ലിസ്റ്റിന്റെ തീവ്ര പുനഃപരിശോധനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ തുടക്കം കുറിച്ചിരിക്കുന്നതാണ് കാരണം. എസ്ഐആര്‍ ആവശ്യപ്പെടുന്ന രേഖകള്‍ കൈവശമില്ലാത്തതുകൊണ്ട് സാധാരണപൗരന്മാരുടെയും ജോലിസമ്മര്‍ദ്ദം താങ്ങാനാകാതെ കേരളത്തിലുള്‍പ്പെടെ ബിഎല്‍ഒമാരുടെയും ആത്മഹത്യകൾ ഇതിനകം റിപ്പോര്‍ട്ടുചെയ്യപ്പെട്ടുകഴിഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ നിഷ്പക്ഷനാട്യങ്ങളും കളഞ്ഞ് ഫലത്തിൽ ഭരണകക്ഷിയുടെ ഭാഗം പോലെ പ്രവർത്തിക്കുകയാണ്. അവരുടെ തിട്ടൂരങ്ങൾക്ക് വഴങ്ങാത്തവരെയൊക്കെ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാനാണ് ശ്രമം. ബീഹാറിനുശേഷം ഇനി തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 52 കോടി ജനങ്ങൾ തികച്ചും അപകടകരവും അസംബന്ധം നിറഞ്ഞതുമായ എന്യൂമറേഷൻ ഫോം പൂരിപ്പിക്കുകയും മറ്റ് അനുബന്ധ രേഖകൾ ഹാജരാക്കുകയും വേണം. ഡിസംബർ നാലിനു മുൻപ് ഈ പ്രക്രിയ പൂർത്തിയാക്കിയാൽ മാത്രമേ അവർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ തുടരാൻ അർഹതയുള്ളൂ. വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടാവുക എന്നാൽ ഇന്ത്യൻ പൗരൻ ആയിരിക്കുക എന്നർത്ഥം. അഥവാ അവരുടെ പൗരത്വംതന്നെ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. സാധാരണക്കാർ നിത്യജീവിതം നയിക്കാൻ നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുമ്പോഴാണ് അവർക്ക് മുകളിൽ ഡെമോക്ളിസിന്റെ വാളുപോലെ പൗരത്വപ്രശ്നം തൂങ്ങിനിൽക്കു ന്നത്.

വോട്ടേഴ്സ് ലിസ്റ്റ് പുതുക്കാൻ ഇതുവരെ പിന്തുടർന്ന പ്രക്രിയ എന്താണ്?

വോട്ടേഴ്സ് ലിസ്റ്റ് പുതുക്കുന്നത് എല്ലാവർഷവും ചെയ്യുന്ന കാര്യമാണ്. എല്ലാവർഷവും പുതിയ വോട്ടർമാരെ കൂട്ടിച്ചേർക്കുകയും മരിച്ചുപോയവരെ ഒഴിവാക്കുകയും ചെയ്യുന്നു. അങ്ങനെ പുതുക്കിയ ലിസ്റ്റ് എല്ലാവർഷവും ജനുവരി ഒന്നിന് പ്രസിദ്ധീകരിക്കും. ഇതിനിടയിൽതന്നെ തിരുത്താനും കൂട്ടിച്ചേർ ക്കാനും ഒഴിവാക്കാനും അവസരങ്ങൾ ഉണ്ടുതാനും. ഏതൊരു വ്യക്തിക്കും സംഘടനകൾക്കും ഇത്തരം ലിസ്റ്റുകളെക്കുറിച്ച് പരാതികൾ ഉന്നയിക്കുകയും ചെയ്യാം. മൂന്ന് തരത്തിലുള്ള പരിശോധനയാണ് വോട്ടർ പട്ടികയിൽ നടത്തുന്നത്. തീവ്രമായ അവലോകനം(ഇന്റൻസീവ് റിവിഷൻ), ചുരുക്കത്തിലുള്ള അവലോകനം(സമ്മറി റിവിഷൻ), നിരന്തരമായ അവലോകനം(കണ്ടിന്യൂസ് റിവിഷൻ) എന്നിവയാണവ. അവസാനത്തെ വോട്ടർപട്ടികയുമായി ഉദ്യോഗസ്ഥർ വീട് വീടാന്തരം കയറിയിറങ്ങി പേരുകൾ പരിശോധിക്കുകയും മരിച്ചുപോയവരെയും സ്ഥലം മാറിപ്പോയവരെയും നീക്കുകയുംചെയ്യും. 2002ലെ പരിശോധനക്കാലത്തു പോലും രേഖകൾ ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. പുതിയ വോട്ടർമാരെ ചേർക്കുന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പ്രഖ്യാപിക്കുകയും ജനന സർട്ടിഫിക്കറ്റിന്റെയും ആധാർ കാർഡിന്റെയും അടിസ്ഥാനത്തിൽ ആളുകളെ ചേർക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴത്തേതുപോലുള്ള പ്രത്യേക തീവ്രപരിഷ്ക്കരണ പരിപാടി ഇതിനുമുൻപ് ഉണ്ടായിട്ടില്ല. 2002ലെ വോട്ടർ പട്ടികയിൽ പേരില്ലാത്ത എല്ലാവരും പുതിയ എന്യൂമറേഷൻ ഫോം പൂരിപ്പിക്കുകയും പുതിയ രേഖകളും ഫോട്ടോയും സമർപ്പിക്കുകയും വേണം. അതിന് സാധിക്കാത്തവരൊക്കെ വോട്ടർ പട്ടികയിൽനിന്ന് പുറത്താകും. ബീഹാറിൽ ഇതാണ് നടന്നത്. ഈ പ്രക്രിയ ഇനി മറ്റു സ്ഥലങ്ങളിലേക്കുംകൂടി വ്യാപിപ്പിക്കാനാണ് നീക്കം.

എസ്ഐആർ എന്തിനുവേണ്ടി?

കടുത്ത ഹിന്ദു വർഗീയവാദികളായ ബിജെപിക്ക് ഇപ്പോൾ ഉണ്ടായ ബോധോദയമാണ് – നമ്മുടെ വോട്ടർമാരിൽ വലിയൊരു പങ്കും വിദേശികളും അനധികൃത കുടിയേറ്റക്കാരും ആണെന്ന്. ഇങ്ങനെ അനധികൃതമായി കുടിയേറിയവരിൽ വലിയ പങ്കും മുസ്ലീങ്ങളും ബംഗ്ലാദേശികളും ആണെന്നാണ് ബിജെപി പറയുന്നത്. അത്തരക്കാരെ തിരിച്ചറിഞ്ഞ് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുകയാണ് എസ്ഐആറിന്റെ ലക്ഷ്യം.
ആർക്കാണ് വോട്ടവകാശം ഉള്ളത്? 1950ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ പതിനാറാം അനുച്ഛേദം പറയുന്നത്, “ഇന്ത്യൻ പൗരന്മാർ അല്ലാത്തവർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ രജിസ്റ്റർ ചെയ്യാൻ അവകാശം ഉണ്ടായിരിക്കില്ല” എന്നാണ്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് തയ്യാറാക്കേണ്ടത്. ഏതെങ്കിലും ഒരാളുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഉണ്ടെന്നുപറഞ്ഞാൽ അതിനർത്ഥം അവർ ഇന്ത്യൻ പൗരന്മാരാണെന്നാണ്. എന്നാൽ 2003ല്‍ അടൽ ബിഹാരി വാജ്പേയിയുടെ ഗവൺമെന്റ് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തു. 1987നു ശേഷം ജനിച്ചവരെ നേരിട്ട് ഇന്ത്യൻ പൗരന്മാരായി പരിഗണിക്കാനാവില്ല. സ്വന്തം മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരൻ ആണെന്ന രേഖ ഹാജരാക്കിയാൽ മാത്രമേ അവരെ പൗരന്മാരായി പരിഗണിക്കുകയുള്ളൂ. ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് അത്തരക്കാർക്ക് വോട്ടവകാശം ലഭിക്കണമെങ്കിൽ അവരുടെ മാതാപിതാക്കളിൽ ഒരാൾ 2002ലെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കണമെന്നാണ്. ഈ ആവശ്യം 2003ലെ പൗരത്വ ഭേദഗതി നിയമത്തിന് സമാനമാണ്. 1955 ലെ പൗരത്വ നിയമത്തെ അടിമുടി മാറ്റുന്ന ഈ ഭേദഗതിയിലാണ് അനധികൃത കുടിയേറ്റക്കാർ എന്ന പദം ആദ്യമായി ഉപയോഗിക്കുന്നതും ദേശീയ പൗരത്വ രജിസ്റ്റർ ഉറപ്പാക്കുന്നതിനുള്ള നിയമം വരുന്നതും. പൗരത്വം ജനനം വഴിയോ മാതാപിതാക്കൾ വഴിയോ രജിസ്ട്രേഷൻ വഴിയോ ലഭിക്കുന്നതിനെക്കുറിച്ചുള്ള നിയമങ്ങളും ഈ ഭേദഗതിയിലൂടെ മാറ്റി. അസമിലെ എൻആർസി പ്രക്രിയ എല്ലാവരും ഓർക്കുന്നുണ്ടാകും വോട്ടർപട്ടികയിൽ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും അധികൃതർ കണ്ടെത്തിയ 19 ലക്ഷം അനധികൃത കുടിയേറ്റ ക്കാരിൽ 12 ലക്ഷം പേരും ഹിന്ദുക്കളായിരുന്നു. ഇപ്പോൾ വീണ്ടും പൗരത്വ വിഷയം കുത്തിപ്പൊക്കി മുസ്ലീം വിരുദ്ധ വികാരം ഇളക്കിവിടാനുള്ള ശ്രമമാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള ചട്ടങ്ങൾ മാറ്റിയത്. ഇത്രയും കാലം തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ചിരുന്നത് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും അടങ്ങിയ ഒരു കമ്മിറ്റിയായിരുന്നു. 2023ൽ ഈ ചട്ടം മാറ്റി, ചീഫ് ജസ്റ്റിസിന് പകരം ഒരു ക്യാബിനറ്റ് മന്ത്രി എന്നാക്കി. അതായത് ഗവൺമെന്റ് തീരുമാനിക്കുന്നയാളേ തിരഞ്ഞെടുപ്പ് കമ്മീഷണർ ആവുകയുള്ളൂ. അങ്ങനെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗവൺമെന്റിന്റെ വെറും റബർ സ്റ്റാമ്പ് ആയി മാറി. വോട്ടർ പട്ടികയുടെ പുനഃപരിശോധനയ്ക്ക് എന്ന വ്യാജേന പൗരത്വം പരിശോധിക്കുന്ന പ്രക്രിയയിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വരുന്ന വഴി ഇതാണ്. പൗരത്വം തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് ഇല്ല എന്നോർക്കണം.
വോട്ടർമാരെ ദ്രോഹിക്കുന്ന എസ്ഐആർ അപേക്ഷാ ഫോമിന്റെ കൂടെ നിർബന്ധമായും സമർപ്പിക്കേണ്ട രേഖകളുടെ ലിസ്റ്റ് ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഭൂമിയുടെ രേഖകൾ എന്നിങ്ങനെ 11 രേഖകളിൽ ഒന്ന് നിർബന്ധമായും ഉണ്ടാകണം. സുപ്രീംകോടതി വിധിയെത്തുടർന്ന് ആധാർ കാർഡും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എത്രപേരുടെ കൈവശം ഇത്തരം രേഖകൾ കാണും? എത്രപേരുടെ കൈവശം മാതാപിതാക്കളുടെ ജനന രേഖകൾ കാണും? പ്രളയം, ഭൂമികുലുക്കം, മലയിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മൂലമോ, തീപിടുത്തം തുടങ്ങിയ അപകടങ്ങൾ കാരണമോ രേഖകൾ നഷ്ടപ്പെട്ട ഒട്ടനവധി മനുഷ്യരുണ്ട്. അസമിൽ എൻആർസി നടന്നപ്പോൾ ഇത് വ്യക്തമായതാണ്. രേഖകൾ സമർപ്പിച്ച് എസ്ഐആർ എന്യൂമറേഷൻ ഫോം എല്ലാവരും പൂരിപ്പിക്കണം. സാധാരണക്കാരായ മനുഷ്യർക്ക്, പാവങ്ങൾക്കും നിരക്ഷരർക്കും ഇത് സാധിക്കുമോ? രേഖകൾ കൈയിൽ ഇല്ലാത്തതുകാരണം ആളുകൾ ആത്മഹത്യ ചെയ്യുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇങ്ങനെ ജനങ്ങളെ ഭീതിയിലാഴ്ത്തി ആത്മഹത്യയിലേക്ക് തള്ളിവിടാനാണോ ഗവൺമെന്റിനെ നാം തിരഞ്ഞെടുക്കുന്നത്? ഒരാൾ പൗരനല്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആരോപിച്ചാൽ അത് തെളിയിക്കാനുള്ള ബാധ്യത തിരഞ്ഞെടുപ്പ് കമ്മീഷനാണ്, ആരോപിതനായ വ്യക്തിക്കല്ല.

എസ്ഐആറിന് പിന്നിലെ രഹസ്യ അജണ്ട

പല അനധികൃത കുടിയേറ്റക്കാരും, ആധാർ കാർഡും, റേഷൻ കാർഡും എന്തിന് വോട്ടേഴ്സ് ഐഡിവരെ കരസ്ഥമാക്കിയിട്ടുണ്ടെന്നാണ് ഗവൺമെന്റ് പറയുന്നത്. അത് ശരിയാണെങ്കിൽ ആരുടെ പിടിപ്പുകേടാണ്? അഴിമതിയിൽ മുങ്ങിയിരിക്കുന്ന ഗവൺമെന്റും ഉദ്യോഗസ്ഥരും തന്നെയല്ലേ ഇതിനുത്തരവാദികൾ? അത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയേണ്ട ബാധ്യതയും ഗവൺമെന്റിനു തന്നെയല്ലേ? ആധാർ കാർഡ് ലഭിക്കണമെങ്കിൽ ബയോമെട്രിക് വിവരങ്ങൾ കൂടെ വേണം. അതുപോലും കൃത്രിമമായി ഉണ്ടാക്കി ആധാർ കാർഡുകൾ ഉണ്ടാക്കിയെന്നത് ഗവൺമെന്റിന്റെ പിടിപ്പുകേടല്ലേ? രാജ്യത്തിന് ചുറ്റും 24 മണിക്കൂറും കാവലുള്ളപ്പോൾ അനധികൃത കുടിയേറ്റക്കാർ എങ്ങനെ എത്തി എന്നതിനും ഗവൺമെന്റ് ഉത്തരം പറയണം. അതിർത്തിരക്ഷാസേന നേരിട്ട് ആഭ്യന്തരമന്ത്രിയുടെ കീഴിലാണ്. ഒന്നുകിൽ അവർ തീർത്തും കഴിവുകെട്ടവരാണ്, അല്ലെങ്കിൽ ഈ കുടിയേറ്റത്തിൽ അവർക്കും പങ്കുണ്ട്. രണ്ടിനും ഉത്തരം പറയേണ്ടത് ആഭ്യന്തരമന്ത്രിയാണ്. കോൺഗ്രസ് ഭരണകാലത്ത് അനധികൃത കുടിയേറ്റത്തിന്റെ പേരിൽ മോദി അന്നത്തെ ഗവൺമെന്റിനെ വിമർശിച്ചിരുന്നു. ഇന്നിപ്പോൾ അവർ ഗവൺമെന്റിന്റെ പങ്കിനെക്കുറിച്ച് മൗനം പാലിക്കുന്നു.
ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്, രാജ്യത്ത് രണ്ടുകോടിയിൽപരം അനധികൃത കുടിയേറ്റക്കാർ ഉണ്ടെന്നാണ്. 2019 ൽ ബംഗ്ലാദേശ് ഗവൺമെന്റ്, ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളുടെ ലിസ്റ്റ് കൈമാറാൻ ഇന്ത്യാഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നു. അത്തരക്കാരെ പരിശോധിച്ച് തിരികെ കൊണ്ടുപോകാൻ അവർ തയ്യാറായിരുന്നു. എന്നാൽ തങ്ങളുടെ കൈയിൽ അത്തരം ലിസ്റ്റ് ഒന്നുമില്ല എന്നാണ് ഇന്ത്യാഗവൺമെന്റ് മറുപടി പറഞ്ഞത്. പിന്നെ എവിടെ നിന്നാണ് അമിത് ഷായ്ക്ക് ഈ രണ്ടു കോടിയുടെ കണക്ക് കിട്ടിയത്? ബംഗാൾ നിയമസഭയിലെ ബിജെപി നേതാവായ സുഖേന്ദു അധികാരി പറയുന്നത് ഒരു ലക്ഷത്തോളം രോഹിംഗ്യൻ അഭയാർത്ഥികൾ ബംഗാളിൽ ഉണ്ടെന്നാണ്‌. അയാൾക്ക് അത് തെളിയിക്കാനാകുമോ? ഇല്ല. മ്യാൻമറിലെ പട്ടാള ഭരണകൂടം അനധികൃതമായി പുറത്താക്കിയവരാണ് രോഹിംഗ്യകൾ. ബംഗാളിൽ അവരുടെ എണ്ണം ആയിരത്തിൽ കൂടില്ല. രോഹിംഗ്യകൾ ഇസ്ലാം മതവിശ്വാസികളായതുകൊണ്ടാണ് അവരെ ഉന്നം വയ്ക്കുന്നത്. ഇത്തരം വിലകെട്ട ആരോപണങ്ങൾക്കു പിന്നിൽ അവരുടെ വർഗീയ വിഷം നിറഞ്ഞ മനസ്സല്ലാതെ മറ്റെന്താണ്? മതന്യൂനപക്ഷങ്ങളെ വോട്ടേഴ്സ് ലിസ്റ്റിൽനിന്ന് പുറത്താക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. പകരം അവിടെ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാനും അവർക്ക് മടിയില്ല.

ബീഹാറിൽ നടന്നത്

സമീപകാല സംഭവങ്ങൾ നമ്മുടെ ആശങ്കകൾ ശരിവെക്കുന്നു. ആഗസ്റ്റ് ആദ്യം വന്ന കരട് വോട്ടർ പട്ടികയിൽ 7.24 കോടി വോട്ടർമാർ ഉണ്ടായിരുന്നു. അതിൽനിന്നും 47 ലക്ഷം പേരെ ഒഴിവാക്കി. മാത്രവുമല്ല, 21.53 ലക്ഷം പുതിയ പേരുകൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ബീഹാറിലെ പ്രക്രിയകൾ ഒരുപാട് വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്. ഉദാഹരണത്തിന് ഇലക്ഷൻ കമ്മീഷൻ പറയുന്നത് പുതിയതായി വോട്ടർ പേര് ചേർക്കാൻ അപേക്ഷിച്ചത് കേവലം 16.93 ലക്ഷം പേർ മാത്രമാണ് എന്നാണ് രജിസ്റ്റർ ചെയ്തതോ 21.6 ലക്ഷം പേരും. ബാക്കി 3.7 ലക്ഷം പേരെ തിരഞ്ഞെടുപ്പ് കമ്മീഷൻ എവിടെനിന്ന് കൊണ്ടുവന്നു?
മറ്റൊരു പ്രധാന കാര്യം ഒഴിവാക്കപ്പെട്ടതിന്റെ മൂന്നിലൊന്നും മുസ്ലീം വിഭാഗക്കാരാണെന്നതാണ്. ആകെ വോട്ടർമാരുടെ 16 ശതമാനം മാത്രമാണ് മുസ്ലീങ്ങൾ എന്നോർക്കണം. ബീഹാറിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി ചോദിച്ചത്, “ബീഹാറിന്റെ ഭാവി ആര് തീരുമാനിക്കും, നിങ്ങളോ അതോ വിദേശത്തുനിന്ന് കുടിയേറി വന്നവരോ?” എന്നാണ്. ഇത്തരക്കാരെ എസ്ഐആർ വഴി നീക്കംചെയ്തു എന്ന് അമിത് ഷായും പറഞ്ഞു. ഇലക്ഷനോടടുപ്പിച്ച് എസ്ഐആർ നടത്താൻ കാരണം വോട്ടർ പട്ടികയിൽ അനവധി വിദേശികൾ ഉള്ളതുകൊണ്ടാണ് എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്. എന്നാൽ എത്ര വിദേശികളെ അങ്ങനെ കണ്ടെത്തി എന്ന വിവരം പുറത്തുവിടാൻ അവർ തയ്യാറായിട്ടില്ല. 47 ലക്ഷം പേരെ പുറത്താക്കാനുള്ള കാരണം എന്താണെന്നുപോലും അവർ വ്യക്തമാക്കിയിട്ടില്ല.
മാധ്യമ റിപ്പോർട്ട് പ്രകാരം 7.42 കോടി വോട്ടർമാരിൽ യോഗ്യതയില്ലാത്തവരായി ആകെ കണ്ടെത്തിയത് 9500 പേരെ മാത്രമാണ്. അതായത് 0.012%. ഇതിനുവേണ്ടിയായിരുന്നു പൊതുഖജനാവിൽനിന്ന് ഇത്രയും പണം ചെലവാക്കി, ഏഴര കോടിയോളം വോട്ടർമാരെ ബുദ്ധിമുട്ടിച്ചത്? ദളിത് വിഭാഗത്തിൽപ്പെട്ടവരുടെയും സ്ത്രീകളുടെയും പേരുകൾ പലയിടത്തും യാതൊരു കാരണവുമില്ലാതെ നീക്കം ചെയ്തിരിക്കുന്നു. ഒട്ടനവധി അന്യസംസ്ഥാന തൊഴിലാളികൾക്കും സമയത്ത് രേഖകൾ സമർപ്പിക്കാൻ സാധിച്ചിട്ടില്ല. ചേരി പ്രദേശങ്ങളിൽ ശരിയായ രീതിയിൽ സർവ്വേ നടന്നു പോലുമില്ല.
ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ 85% നേപ്പാളിനോട് ചേർന്നുള്ള സുപാൾ, കിഷൻ ഗജ്ജ്, ഈസ്റ്റ് ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ തുടങ്ങിയ അതിർത്തി ജില്ലകളിൽ പെട്ടവരാണ്. മറ്റൊരു റിപ്പോർട്ടുപ്രകാരം കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ 313 പേരിൽ 78 പേർ മാത്രമാണ് മുസ്ലീങ്ങൾ. ബംഗ്ലാദേശിൽ നിന്ന് ആയിരക്കണക്കിന് മുസ്ലീങ്ങൾ അനധികൃതമായി വോട്ടർ പട്ടികയിൽ കയറിക്കൂടി എന്നുപറഞ്ഞായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുഴുവൻ. മാത്രവുമല്ല ബിജെപിക്ക് സ്വാധീനമുള്ള മേഖലകളിൽ വോട്ടുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുമുണ്ട്.
‘റിപ്പോർട്ടേഴ്സ് കളക്ടീവി’ന്റെ അന്വേഷണപ്രകാരം ഫൈനൽ വോട്ടർ പട്ടികയിൽ ഏതാണ്ട് 14.35 ലക്ഷം വോട്ടർമാർ ഒന്നിൽ കൂടുതൽ സ്ഥലത്ത് പേരുള്ളവരാണ്. അതിൽ തന്നെ 3.4 ലക്ഷം പേരുടെ കാര്യത്തിൽ പേരും വയസ്സും ബന്ധുവിന്റെ പേരും ഒരേപോലെ രണ്ട് മണ്ഡലങ്ങളിൽ കാണാം. ഇലക്ഷൻ കമ്മീഷന് ഇവരെ കണ്ടെത്താൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ദുരൂഹമാണ്. ഇത്തരം കാര്യങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാവുന്ന ERONET സോഫ്റ്റ്‌വെയർ ആണ് 2018 മുതൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്നത്. അതിന് വോട്ടർ പട്ടികയിലുള്ള ഫോട്ടോവരെ ഒത്തുനോക്കാൻ സാധിക്കും. പല ബിജെപി നേതാക്കന്മാരും ബീഹാറിലും ഡൽഹിയിലും വോട്ട് ചെയ്തിരുന്നതായി ആരോപണമുണ്ട്. ഏതാണ്ട് 650 വോട്ടർമാരുടെ അഡ്രസ് 20 വീടുകളിലാണ്. ഒട്ടനവധി അഡ്രസിന്റെ ഭാഗത്ത് വീട്ടുനമ്പർ പൂജ്യം എന്നിട്ടിരിക്കുന്നു. ഇതൊക്കെ വോട്ടർപട്ടികയുടെ ആധികാരികത സംശയത്തിന്റെ മുനയിൽ നിർത്തുന്നു.

മഹാരാഷ്ട്രയിൽ സംഭവിച്ചത്

2024 മെയിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യം, കോൺഗ്രസ്-ശിവസേന-എൻസിപി നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യത്തിന് പിറകിലായിരുന്നു. എന്നാൽ നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ കാര്യങ്ങൾ മാറിമാറിഞ്ഞു. വെറും അഞ്ചുമാസംകൊണ്ട് വോട്ടർ പട്ടികയിൽ 46 ലക്ഷത്തോളം പുതിയ വോട്ടർമാരാണ് വന്നത്. അവരെല്ലാം പ്രധാനമായും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ട ബൂത്തുകളിലും മണ്ഡലങ്ങളിലും പുതിയതായി ചേർക്കപ്പെട്ടവരാണ്. എല്ലാത്തരം യുക്തിയെയും കാറ്റിൽ പറത്തുന്ന തരത്തിലുള്ള വോട്ടർ പട്ടിക തിരുത്തലാണ് മഹാരാഷ്ട്രയിൽ കണ്ടത്. അവർക്ക് ജയിക്കേണ്ട മണ്ഡലങ്ങളിൽ പൊടുന്നനെ ഉണ്ടായ വർദ്ധനവ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആധികാരികതയിൽ സംശയം ഉണർത്തുന്നു. ഔദ്യോഗിക രേഖകളിൽ തന്നെ കാര്യമായ വ്യത്യാസങ്ങളുണ്ട്. 2024 ആഗസ്റ്റ് 30ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം മഹാരാഷ്ട്രയിൽ വോട്ടർമാരുടെ എണ്ണം 9.64 കോടിയായിരുന്നു. എന്നാൽ അതേദിവസം മഹാരാഷ്ട്രയിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ കണക്കിൽ 9.53 കോടി വോട്ടർമാരെ ഉള്ളൂ. ദിവസങ്ങൾക്കുള്ളിൽ ഈ സംഖ്യകൾ വലിയതോതിൽ മാറിമറിയാൻ തുടങ്ങി. ഒക്ടോബർ 15നും 30നും ഇടയിൽമാത്രം വോട്ടർമാരുടെ എണ്ണത്തിൽ 16 ലക്ഷത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. നവംബർ 2024ന് തിരഞ്ഞെടുപ്പ് നടന്ന ദിവസം രേഖപ്പെടുത്തിയ വോട്ടുകളുടെ സംഖ്യയിലും വലിയ അട്ടിമറി സംഭവിച്ചു. വൈകിട്ട് 5 മണിവരെ പോളിംഗ് ശതമാനം 58.2 ശതമാനം ആയിരുന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 66.05 ശതമാനമായി ഉയർന്നു. അതായത് 5 മണിക്കുശേഷം മാത്രം 48 ലക്ഷം വോട്ടുകളാണ്(7.83 ശതമാനം) അധികമായി രേഖപ്പെടുത്തിയത്.

വോട്ടർ പട്ടികയിലെ തിരിമറി

ഇന്ത്യയിലെമ്പാടും വോട്ടർ പട്ടികയിൽ ഇഷ്ടമുള്ളവരെ ചേർക്കുകയും ഇഷ്ടമില്ലാത്തവരെ ഒഴിവാക്കുകയും ചെയ്യുന്നതിന്റെ വിശദാംശങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുക യാണ്. സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്രയും വലിയ തോതിൽ വോട്ടർ പട്ടികയിൽ തിരിമറി കാണിക്കുന്നത് ജനാധിപത്യ പ്രക്രിയയെതന്നെ കൊഞ്ഞനം കുത്തലാണ്. ഭരണകക്ഷി, തിരഞ്ഞെടുപ്പ് സംവിധാനത്തെ ഭരണം നിലനിർത്താൻ ഉപയോഗിക്കുകയാണ്. പ്രായപൂർത്തിയായ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശമാണ് വോട്ടവകാശം. ബൂർഷ്വാ ജനാധിപത്യ പ്രക്രിയതന്നെ അട്ടിമറിക്കുന്നതാണ് നാം കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഈ നാട്ടിലെ പൗരന്മാർ വായടച്ച് ഇതിന് മൗനാനുവാദം നൽകുമോ? അതോ ജനാധിപത്യ പ്രക്രിയയെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി തെരുവിൽ ഇറങ്ങുമോ?

© യൂനിറ്റി (SUCI COMMUNIST WEEKLY)

സംഘികൾ തൊട്ട് സകലരും ഒറ്റ രാത്രി കൊണ്ട് അമേരിക്കൻ സാമാജ്യത്വ വിരുദ്ധരായി മാറുന്ന കാഴ്ചയാണിപ്പോൾ കണ്ടുവരുന്നത് ..മൈ ഫ്രണ്...
11/08/2025

സംഘികൾ തൊട്ട് സകലരും ഒറ്റ രാത്രി കൊണ്ട് അമേരിക്കൻ സാമാജ്യത്വ വിരുദ്ധരായി മാറുന്ന കാഴ്ചയാണിപ്പോൾ കണ്ടുവരുന്നത് ..

മൈ ഫ്രണ്ട് ട്രംപിനെ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കാൻ പണിയെടുത്ത മോദിയാണ് അമേരിക്കൻ സാമ്രാജ്യത്വ വിരോധത്തിൻ്റെ മുന്നണിപ്പോരാളി!!

ഏത് മോദി ?!

ട്രംപ് ഇന്ത്യയ്ക്കെതിരായ താരിഫ് യുദ്ധം പ്രഖ്യാപിക്കുന്നതിനിടയിലും അമേരിക്കൻ കുത്തക കമ്പനിയായ ബ്ലാക് റോക്കിന് ഇന്ത്യയിൽ നോൺ ബാങ്കിംഗ് ഫിനാഷ്യൽ മേഖലയിൽ പ്രവർത്തിക്കാൻ ഒത്താശ ചെയ്തു കൊടുത്ത മോദി തന്നെ.

ആരെയാണ് മോദി പരവതാനി വിരിച്ച് സ്വീകരിക്കുന്നത് എന്നത് കൂടി അറിയണം.

12 ട്രില്യണ്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിയാണ് ബ്ലാക്‌റോക്.
ഇന്ത്യന്‍ സമ്പദ്ഘടനയുടെ ആകെ വലുപ്പം 4 ട്രില്യണ്‍ ഡോളര്‍ ആണെന്നറിയുക.

രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകളില്‍ ഒന്നായ മുകേഷ് അംബാനിയുടെ ജിയോ എന്ന സ്ഥാപനം ജിയോഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് എന്ന പേരില്‍ ഇക്കഴിഞ്ഞ ജൂലൈ 20ന് ലിസ്റ്റഡ് കമ്പനിയായി റജിസ്റ്റര്‍ ചെയ്യുകയും ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കേതര ഫിനാഷ്യല്‍ സ്ഥാപനവും അമേരിക്കന്‍ കമ്പനിയുമായി ബ്ലാക്‌റോക്ക് എന്ന കമ്പനിയുമായി കൂട്ടുചേര്‍ന്ന്‌കൊണ്ട് ജിയോബ്ലാക്‌റോക് എന്ന പേരില്‍ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. ജൂലൈ 28നാണ് 50:50 പങ്കാളിത്തവുമായി ഒരു സംയുക്ത സംരംഭമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യയിലെ ഇന്‍ഷ്വറന്‍സ്, മ്യൂച്ചല്‍ ഫണ്ട്, അസറ്റ് മാനേജ്‌മെന്റ് രംഗത്ത് മറ്റെല്ലാ സ്ഥാപനങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടുള്ളതായിരിക്കും ഇരു കമ്പനികളുടെയും ഇടപെടല്‍.

എല്‍ഐസി പോലുള്ള ഇന്‍ഷ്വറന്‍സ് കമ്പനികളെയും, ഐഎല്‍എഫ്എസ് പോലുള്ള ബാങ്കേതര സാമ്പത്തിക സ്ഥാപനങ്ങളെയും ആസൂത്രിതമായി തകര്‍ത്തുകൊണ്ട്, ആ മേഖലയിലേക്ക് ആഗോള ഭീമന്മാരെ കുടിയിരുത്താനുള്ള നീക്കങ്ങള്‍ കഴിഞ്ഞ ഒരു ദശകക്കാലമായി നടന്നുകൊണ്ടിരിക്കുകയാണ്.

അമേരിക്കയിലടക്കം, പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ നിഴല്‍ ഗവണ്‍മെന്റ് (Shadow Government) രൂപീകരിച്ച് നയ രൂപീകരണങ്ങളില്‍ ഇടപെടുന്ന, ലാറി ഫിന്‍കിന്റെ ഉടമസ്ഥതയിലുള്ള, ബ്ലാക്‌റോക്, മെക്‌സിക്കന്‍ പെന്‍ഷന്‍ ഫണ്ടുകള്‍ മുഴുവന്‍ കയ്യടക്കിവെച്ചതിന്റെ ചരിത്രമുള്ള സ്ഥാപനമാണ്.

യുദ്ധം തകര്‍ത്തുകൊണ്ടിരിക്കുന്ന ഉക്രൈനില്‍, യുദ്ധാനന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കരാരില്‍ ഒപ്പുവെച്ച ബ്ലാക്‌റോക്കിന്റെ ഇടപെടല്‍ പല സംശയങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ സാധാരണക്കാരന്റെ പെന്‍ഷന്‍ ഫണ്ടുകള്‍ അടക്കമുള്ള 48 ട്രില്യണ്‍ ഡോളറിന്റെ ബിസിനസ്സ് സ്വപ്നവുമായി ബ്ലാക്‌റോക് ഇന്ത്യയിലേക്ക് കടന്നുവരുമ്പോള്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളോ, ബാങ്കിംഗ്, നോണ്‍ ബാങ്കിംഗ് മേഖലയിലെ ട്രേഡ് യൂണിയനുകള്‍ പോലുമോ ഇതേക്കുറിച്ച് മൗനികളായിരിക്കുകയാണ്.

രാജ്യത്തെ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സേവന മേഖലയിലേക്ക് കടന്നുവരുന്ന ബ്ലാക്‌റോക് കമ്പനി ആരാണ്? മെക്‌സിക്കോയില്‍ അടക്കം അവര്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ അവരുടെ ഇടപെടല്‍ എന്താണ്? എന്താണ് ബ്ലാക്‌റോക് രൂപീകരിക്കുന്ന ഷാഡോ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനരീതികൾ?

എന്നിവ വഴിയേ..

(ചിത്രത്തിൽ BlackRock CEO ലോറൻസ് ഡഗ്ലസ് ഫിൻകിന് മുന്നിൽ ചുരുണ്ട് കൂടി ഇരിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി!)

K. Sahadevan

കെ കെ രമക്കെതിരായ സൈബർ ആക്രമണത്തിനെതിരെ നടത്തിയ ജനകീയ പ്രതിരോധത്തിനു നേരെ കോഴിക്കോട്ട് പോലീസ് അതിക്രമം ....പ്രതികരണവുമായ...
21/03/2023

കെ കെ രമക്കെതിരായ സൈബർ ആക്രമണത്തിനെതിരെ നടത്തിയ ജനകീയ പ്രതിരോധത്തിനു നേരെ കോഴിക്കോട്ട് പോലീസ് അതിക്രമം ....
പ്രതികരണവുമായി ആസാദ്

കെ കെ രമക്കെതിരായ സൈബർ ആക്രമണത്തിനെതിരെ നടത്തിയ ജനകീയ പ്രതിരോധത്തിനു നേരെ കോഴിക്കോട്ട് പോലീസ് അതിക്രമം ....പ്ര.....

കെ കെ രമയ്ക്ക് എതിരേ നിരന്തരമായ ആക്ഷേപങ്ങളും ആക്രമണങ്ങളുമുണ്ടാകുന്നത് എന്തുകൊണ്ടാവും? കഴിഞ്ഞ പത്തു വര്‍ഷമായി പൊതുവേദികളി...
21/03/2023

കെ കെ രമയ്ക്ക് എതിരേ നിരന്തരമായ ആക്ഷേപങ്ങളും ആക്രമണങ്ങളുമുണ്ടാകുന്നത് എന്തുകൊണ്ടാവും? കഴിഞ്ഞ പത്തു വര്‍ഷമായി പൊതുവേദികളിലും സൈബറിടങ്ങളിലും ഇപ്പോള്‍ നിയമസഭയില്‍ പോലും അവര്‍ അപമാനിക്കപ്പെടുന്നു. ആസ്ഥാന വിധവയെന്നും ടി പി ചന്ദ്രശേഖരന്റെ ചോര/ ശവം വിറ്റു ജീവിക്കുന്നവളെന്നും ഒക്കെയുള്ളത് അവര്‍ക്കെതിരേ ഉപയോഗിക്കുന്ന ഏറ്റവും മൃദുവായ പദങ്ങള്‍ മാത്രമാണ്. ജീവിത പങ്കാളിയുടെ ശരീരം കൊത്തിയരിയപ്പെട്ട ഭീകര ദൃശ്യത്തിന് സാക്ഷിയാകേണ്ടിവന്ന ഒരുവള്‍, ഈ വിധം മോബ് ലിഞ്ചിങിനും വെര്‍ബല്‍ റേപ്പിനും വിധേയമാക്കപ്പെട്ട് മറ്റെവിടെയെങ്കിലുമുണ്ടാവുമോ?

കേരളത്തിലെ ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ടി പി ചന്ദ്രശേഖരന്റേത്. 2012 മെയ് 4ന് ശേഷം ഇപ്പോഴും അത് സൃഷ്ടിച്ച അലകള്‍ അടങ്ങിയിട്ടില്ല. പശ്ചിമ ബംഗാളില്‍ നന്ദിഗ്രാമില്‍ നടത്തിയ കൂട്ടക്കൊല പോലെ സിപിഎമ്മിന്റെ ചരിത്രത്തിലുടനീളം ടി പി ചന്ദ്രശേഖരന്റെ രക്തം അവരെ പിന്തുടരുക തന്നെ ചെയ്യും. ചന്ദ്രശേഖരനെ അവസാനിപ്പിച്ചതുകൊണ്ട് സിപിഎം ആഗ്രഹിച്ച ഫലമല്ല ഉണ്ടായത്. ചന്ദ്രശേഖരന്‍ വീണിടത്തു നിന്ന് പതാക ഏറ്റെടുത്ത കെ കെ രമ സിപിഎമ്മിന്റെ കണക്കുകൂട്ടലുകളെ തകിടംമറിച്ചു കളഞ്ഞു. അതോടെയാണ് സിപിഎം കെ കെ രമയ്‌ക്കെതിരേ സംഘടിതാക്രമണങ്ങള്‍ കെട്ടഴിച്ചുവിട്ടത്. 'ഒരു വിധവ ഇങ്ങനെയാണോ പെരുമാറേണ്ടത്?' എന്ന ചോദ്യമാണ് തുടക്കം മുതല്‍ അവര്‍ക്കെതിരേ സിപിഎം ഉയര്‍ത്തിയത്. കെ കെ രമയ്‌ക്കെതിരേ ആക്ഷേപമുന്നയിക്കുമ്പോഴൊക്കെ സമനില തെറ്റിയ പോലെയാണ് സിപിഎം പെരുമാറിയിട്ടുള്ളത്. അപ്പോഴൊക്കെ അതിയാഥാസ്ഥിതികവും സ്ത്രീവിരുദ്ധവും അരാഷ്ട്രീയവും ജനാധിപത്യമര്യാദയ്ക്ക് നിരക്കാത്തതുമായ പദാവലികളെയാണ് അവര്‍ ആശ്രയിച്ചത്.

ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് സിപിഎം വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. നേരത്തെയും നിരവധി കൊലപാതക പരമ്പരകള്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നെങ്കിലും 'ഒരു കൊലയാളി പാര്‍ട്ടി' എന്ന മുദ്ര, മായ്ക്കാന്‍കഴിയാത്ത വിധം സിപിഎമ്മില്‍ പതിഞ്ഞത് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയാണ്. ഇത്രയും മാരകമായ ക്ഷതം നേരിടേണ്ടി വരുമെന്ന് അവര്‍ കരുതിയതല്ല. അതിനിടവരുത്തിയത് ചന്ദ്രശേഖരന്റെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ വെച്ച് ചന്ദ്രശേഖരന്റ രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോകുമെന്ന കെ കെ രമയെടുത്ത പ്രതിജ്ഞകൂടിയാണ്. ചന്ദ്രശേഖരനു ശേഷം അദ്ദേഹമുയർത്തിയ രാഷ്ട്രീയം അഖിലേന്ത്യാതലത്തിലേക്ക് വ്യാപിക്കുകയും ആർ എം പി ഐ എന്ന പേരിൽ നിരവധി സംസ്ഥാനങ്ങളിൽ ഘടകങ്ങൾ രൂപം കൊള്ളുകയും ചെയ്തു.

ടി പി ചന്ദ്രശേഖരന്റെ വഴി പിന്തുടരുമെന്ന കെ കെ രമയുടെ നിശ്ചയം കേരളം സ്വീകരിക്കുകയാണ് ചെയ്തത്. രക്തസാക്ഷിയുടെ ചോരയില്‍ നിന്ന് ഉയര്‍ന്നുവന്ന രാഷ്ട്രീയ നേതൃത്വമാണ് കെ കെ രമ. അതിനര്‍ത്ഥം വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനമടക്കമുള്ള അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ അപ്രസക്തമാണെന്നല്ല. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിനുശേഷം പുതിയ രാഷ്ട്രീയത്തിന്റെ നേതൃരൂപമായി കേരളീയ സമൂഹം കെ കെ രമയെ ഏറ്റെടുക്കുകയായിരുന്നു. അവര്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ അരികുവല്‍ക്കരിക്കപ്പെട്ടവരും മര്‍ദ്ദിതരും കീഴാളരുമായ മനുഷ്യരുടെയും തകര്‍ക്കപ്പെടുന്ന പ്രകൃതിയുടെയും പക്ഷത്തുനിന്നാണെന്ന് കാണാം. ആദിവാസികളുടെയും ദലിതരുടെയും തീരദേശ ജനതയുടെയും ഭൂമിയുടെയും മനുഷ്യാവകാശത്തിന്റെയും പ്രശ്‌നമുയര്‍ത്തി നടക്കുന്ന സമരനിലങ്ങളില്‍ അവരുവരുണ്ടാകാറുണ്ട്. കേരളത്തിന്റെ പുരോഗമന നാട്യങ്ങളുടെയൊക്കെ മുഖംമൂടി പിച്ചിചീന്തി നിരന്തരമാവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ അതിജീവിതകള്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ രമയുണ്ട്. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ അതിജീവന ചെറുത്തുനില്‍പ്പുകളില്‍ കരുത്തും ആവേശവുമായി അവരുണ്ടായിരുന്നു. കോര്‍പറേറ്റ് വികസനത്തിന്റെ ബുള്‍ഡോസറുകള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്ന മനുഷ്യരുടെ നെടുവീര്‍പ്പുകളില്‍ പ്രതീക്ഷാകിരണമായി കെ കെ രമയുണ്ട്. ലാഭ ചിന്തയാല്‍ ദുരമൂത്ത മാഫിയകള്‍ മണ്ണും കരിമണലും പാറയും വെള്ളവും കാടും കടലും കവര്‍ന്നെടുക്കുമ്പോള്‍ അരുതെന്ന് പറയാന്‍ അവരെത്താറുണ്ട്. മനുഷ്യാവകാശങ്ങളെ നിര്‍ദ്ദയം കൊലചെയ്യുന്ന ഭരണകൂടഭീകരതയ്‌ക്കെതിരായ ചെറുത്തുനില്‍പ്പിന്റെ മുന്നണിയില്‍ തന്നെ കെ കെ രമയുണ്ട്. ഇങ്ങനെ ജനാധിപത്യ രാഷട്രീയത്തിന്റെ പ്രതിരോധനിലങ്ങളില്‍ കെ കെ രമയുടെ സാന്നിധ്യം അവരുടെ എതിരാളികളെ നിരന്തരം അസ്വസ്ഥരാക്കുകയാണ്.

സിപിഎമ്മിന്റെ മുന്‍നിര നേതാക്കള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും അവര്‍ക്കെതിരേ നുണയില്‍ ചാലിച്ച ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. നിയമസഭയിൽ വെച്ചാണ് സ്ത്രീവിരുദ്ധതയുടെ നികൃഷ്ട മനോഘടനയുള്ള എം എം മണിയുടെ ജല്‍പ്പനമുണ്ടായത്. അവസാനമിപ്പോൾ CPMന്റെ പുതുമുഖ നേതൃത്വത്തിന്റെ നിലവാരം എന്തെന്ന് വെളിപ്പെടുത്തി സച്ചിൻ ദേവ് തന്റെ നെറികെട്ട സംസ്കാര ശൂന്യത സോഷ്യൽ മീഡിയയിൽ പ്രകടമാക്കിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാജമായി നിര്‍മിക്കപ്പെട്ട നൂറുകണക്കിന് അക്കൗണ്ടുകളില്‍നിന്ന് സാമാന്യ മര്യാദയ്ക്ക് നിരക്കാത്ത ആരോപണങ്ങള്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. കൈരളി ടി വി വ്യാജമായി ശബ്ദരേഖയുണ്ടാക്കി അവരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു. തെരുവ്കൂത്താടികള്‍ ചുവന്ന കൊടിയുടെ തണലില്‍ സ്ത്രീ വേഷം കെട്ടി ആഭാസന നൃത്തം ചെയ്തു. ഇതൊക്കെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ തന്നെ ആയിരുന്നുവെന്നതിന്റെ തെളിവായിരുന്നു എം എം മണിയുടെ മലിന മനസ്സില്‍ നിന്നുണ്ടായ നെറികെട്ട ആക്ഷേപങ്ങളെ പിന്തുണച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാക്കുകളും ഇപ്പോൾ സച്ചിൻ ദേവിന് നൽകുന്ന പിന്തുണയും!!

ഇത്തരം ആക്ഷേപങ്ങളൊന്നും അവരെ തളര്‍ത്തിയില്ലെന്നു മാത്രമല്ല, അതുന്നയിച്ചവരുടെ യഥാര്‍ത്ഥ മുഖം വെളിവാക്കപ്പെടുക കൂടി ചെയ്തു. സിപിഎം പ്രതിനിധാനം ചെയ്യുന്ന വിഭാഗം ഇടതുപക്ഷമെന്നും പുരോഗമന രാഷ്ട്രീയമെന്നും സ്വയം അവകാശപ്പെടാറുണ്ടെങ്കിലും കേരളത്തിലെ നവവലതുപക്ഷമാണ് അവരെന്ന് നിരന്തരമായി തെളിയിക്കപ്പെടുകയാണ്. സംഘപരിവാര്‍ നയിക്കുന്ന നരേന്ദ്ര മോദിയുടെ തീവ്രവലതുപക്ഷ ഭരണകൂടത്തിന്റെ എല്ലാ ജനവിരുദ്ധ, ജനാധിപത്യവിരുദ്ധ നയങ്ങളും വീണ്ടുവിചാരമൊന്നുമില്ലാതെ നടപ്പാക്കുകയാണ് സിപിഎം നയിക്കുന്ന പിണറായി വിജയന്‍ സര്‍ക്കര്‍. മാവോവാദികളെന്ന പേരില്‍ ഒമ്പത് മനുഷ്യരെയാണ് വ്യാജ ഏറ്റുമുട്ടലില്‍ കൊല ചെയ്തത്. യുഎപിഎ ചുമത്തുന്നതില്‍ തികഞ്ഞ സംഘപരിവാര്‍ ഭക്തി പ്രകടിപ്പിക്കുന്നു. ജനകീയസമരങ്ങളെയും ജനാധിപത്യ പ്രതിഷേധങ്ങളെയും നേരിടുന്നതില്‍ ഫാസിസ്റ്റ് രീതികള്‍തന്നെയാണ് പിന്തുടരുന്നത്. സംവരണ കാര്യത്തില്‍ സവര്‍ണ താല്‍പ്പര്യങ്ങളാണ് വിജയന്‍ സര്‍ക്കാറിനെ നയിക്കുന്നത്. ജിഎസ്ടി, ആധാര്‍ തുടങ്ങിയ വിഷയങ്ങളിലൊക്കെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നിശബ്ദ അനുയായിതന്നെയെന്ന് തെളിയിച്ചിട്ടുണ്ട്. കെ റെയിലും അദാനി പോർട്ടും പോലെയുള്ള കോര്‍പറേറ്റ് വികസന മാതൃകകള്‍ കേരളത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും നാം കണ്ടതാണ്.

ഇങ്ങനെ പ്രകടമായിതന്നെ ഇടതുപക്ഷമെന്ന് അവകാശപ്പെടുകയും വലതുപക്ഷ പ്രയോഗങ്ങള്‍ നിര്‍വഹിക്കുകയുമാണ് ഇന്ന് സിപിഎം. അതുകൊണ്ട് പരമ്പരാഗതമായ അര്‍ത്ഥത്തില്‍ ഇടത്/ വലത് വിഭജനം മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നില്ല. വിമോചന സമരത്തിലൂടെ ദൃഢീകകരിക്കപ്പെട്ട വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഇന്നത്തെ യഥാര്‍ത്ഥ പ്രതിനിധികള്‍ 'ഇടതുപക്ഷ'മെന്ന് അവകാശപ്പെടുന്നവരാണ് എന്നത് ഒരേ സമയം കൗതുകകരവും വേദനാജനകവുമാണ്.

ഈ സന്ദര്‍ഭത്തിലാണ് നിയമസഭാപ്രവര്‍ത്തനങ്ങളിലെ കമ്മ്യൂണിസ്റ്റ് മാതൃക എങ്ങനെയാകണമെന്ന് കെ കെ രമ നിരന്തരമായി തെളിയിച്ചു കൊണ്ടിരിക്കുന്നത്. നിയമസഭയിലെ അവരുടെ ആദ്യത്തെ പ്രസംഗം തന്നെ, മറ്റ് നിരവധി കാര്യങ്ങള്‍ക്കൊപ്പം, സില്‍വര്‍ ലൈന്‍ എന്ന കോര്‍പറേറ്റ് വികസന മാതൃകയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു. തുടര്‍ന്ന് ദലിത്, ആദിവാസി വിഭാഗക്കളുടെ ഭൂമി, പൗരാവകാശം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ പ്രശ്‌നങ്ങള്‍ നിരന്തരം സഭയിലുന്നയിക്കുന്നുണ്ട്. അട്ടപ്പാടിയില്‍, ദേശീയ ചലച്ചിത്രഗാന പുരസ്‌കാരം ലഭിച്ച നഞ്ചിയമ്മ അടക്കമുള്ളവരുടെ ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുക്കാനുള്ള ശ്രമത്തിനെതിരെ സമഗ്രാന്വേഷണത്തിന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഏകാന്ത ധീരമായ ഇടപെടലാണ് അവര്‍ നടത്തിയത്. വികസനത്തിന്റെ പുറമ്പോക്കുകളിലാണ് മത്സ്യത്തൊഴിലാളി സമൂഹം കേരളത്തിലെന്ന്, കഴിഞ്ഞ നാലു വര്‍ഷമായി ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയാര്‍ത്ഥികളായി കഴിയുന്ന ജനതയെ മുന്‍നിര്‍ത്തി അവരുന്നയിച്ച കാര്യം നിശ്ശബ്ദമായാണ് സാമാജികര്‍ കേട്ടത്.

'സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥ' എന്ന് മുഖ്യമന്ത്രിയുടെ സ്വേച്ഛാധികാര നിലപാടിനെ നിശിതമായി വിമര്‍ശിക്കുന്ന പ്രസ്താവന കേരളത്തിന്റെ പൗരാവകാശ പ്രഖ്യാപനമാണ്. കേരളത്തിലെ ജനകീയസമരങ്ങളുടെ രാഷ്ട്രീയം ഏറെയും നിയമസഭയില്‍ കെ കെ രമയിലൂടെയാണ് ഇന്ന് കേള്‍ക്കുന്നത്. സ്ത്രീകളുടെ ഗാര്‍ഹിക അടിമത്തത്തെ സ്ഥാപനവല്‍ക്കരിക്കാനും നിയമസാധുതയുണ്ടാക്കാനും അവസരമൊരുക്കുന്ന സ്വകാര്യ ബില്ല് ഒരു പ്രതിപക്ഷാംഗം അവതരിപ്പിക്കാന്‍ മുതിര്‍ന്നപ്പോള്‍ രമ നടത്തിയ ഇടപെടല്‍ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പുരുഷാധികാര രാഷ്ട്രീയത്തോടും സ്ത്രീവിരുദ്ധ നിലപാടുകളോടും വിട്ടുവീഴ്ചയില്ലെന്ന് തെളിയിച്ചിട്ടുണ്ട്. ഇങ്ങനെ താന്‍ ഇടപെടുന്ന മണ്ഡലങ്ങളിലൊക്കെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ പതാക നാട്ടാനുള്ള ശ്രമമാണ് കെ കെ രമ നിര്‍വഹിക്കുന്നത്.

കേരളത്തിലിന്ന് പുരോഗമന/ ഇടതുപക്ഷ രാഷ്ട്രീയം മുഖ്യധാരയ്ക്ക് പുറത്താണ് നിലനില്‍ക്കുന്നത്. ആദിവാസികള്‍, ദലിതര്‍, മത്സ്യത്തൊഴിലാളി സമൂഹം, തോട്ടം തൊഴിലാളികൾ, അസംഘടിതമേഖല തൊഴിലാളികള്‍, കൃഷിക്കാര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ നടത്തുന്ന ചെറുത്തു നില്‍പ്പുകളും പ്രകൃതിക്കുനേരെ നടക്കുന്ന കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുമൊക്കെച്ചേര്‍ന്ന് അത്രയൊന്നും സംഘടിതമല്ലാത്ത മുന്നേറ്റങ്ങളാണ് ഇടതുപക്ഷ/ പുരോഗമന ധാരയെ ഇവിടെ മുന്നോട്ടു നയിക്കുന്നത്. നവോത്ഥാന പരിശ്രമങ്ങളും അതിനെ തുടര്‍ന്ന് ദേശീയ പ്രസ്ഥാനത്തിലൂടെയും കര്‍ഷക തൊഴിലാളി മുന്നേറ്റങ്ങളിലൂടെയും വികസിച്ചുവന്ന രാഷ്ട്രീയത്തിലെ പുരോഗമനധാരയുടെ തുടര്‍ച്ചയും വിച്ഛേദവുമാണ് ഇപ്പോഴത്തെ കീഴാള/ പുരോഗമന രാഷ്ട്രീയം. പഴയ പുരോഗമന രാഷ്ട്രീയത്തിലെ ചില അപര്യാപ്തതകളെ അത് തിരിച്ചറിയുന്നുണ്ട്. അധികാര രാഷ്ട്രീയവുമായുള്ള ദീര്‍ഘകാലമായ ബന്ധം അതിനുണ്ടാക്കിയ ആന്തരികമായ ജീര്‍ണത ഇന്ന് മൂടിവെക്കാന്‍ കഴിയാത്ത വിധം വെളിവാക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ആ ജീർണതകളെ നിരസിക്കുകയും, എന്നാല്‍ ചരിത്രത്തിലെ മനുഷ്യ മുന്നേറ്റത്തിന്റെ ഉജ്ജ്വല പാരമ്പര്യം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്ന ഒരു പുതിയ ഇടതുപക്ഷ രാഷ്ട്രീയമായി അത് അടയാളപ്പെടുന്നു. ഈ പുതിയ രാഷ്ട്രീയത്തിന്റെ പ്രതിനിധിയാണ് കെ കെ രമ.

ഈ പുതിയ രാഷ്ട്രീയത്തിന്റെ പ്രതിനിധിയായ കെ കെ രമയെ എതിര്‍പക്ഷത്ത് നിര്‍ത്തുന്നതു കൊണ്ടുതന്നെ നവയാഥാസ്ഥിതികമായ ഒരു ഉള്ളടക്കം സ്വാഭാവികമായും സിപിഎമ്മിന് കൈവരും. സംഘപരിവാര്‍ നിയന്ത്രിക്കുന്ന ഫാസിസ്റ്റ് ഉള്ളടക്കമുള്ള ഭരണകൂടത്തിന്റെ നയങ്ങള്‍ പിന്‍തുടരാന്‍ പല കാരണങ്ങള്‍ കൊണ്ടും നിര്‍ബന്ധിതരാകുന്നതോടൊപ്പം കേരളത്തില്‍ വികസിച്ചുവരുന്ന പുതിയ ജനാധിപത്യ രാഷ്ട്രീയത്തിന്റെ എതിര്‍പക്ഷത്ത് നില്‍ക്കേണ്ടി വരുന്നതുകൊണ്ടും സിപിഎം ഇടതുപക്ഷവിരുദ്ധമായ ഒരു രാഷ്ട്രീയമാണ് പിന്‍പറ്റുന്നത്. അതായത് പഴയ വിമോചന സമര രാഷ്ട്രീയത്തിന്റെ വികസിച്ച രൂപമാണ് ഇന്ന് കേരളത്തിൽ സി പി എം പിൻതുടരുന്നത്. സിപിഎമ്മിന്റെ വര്‍ഗ ഉള്ളടക്കത്തില്‍ വന്ന മാറ്റം ഇതിനെ അനിവാര്യമാക്കുന്നു. നവ ലിബറൽ - കോർപ്പറേറ്റ് വികസന പദ്ധതികളുടെ നടത്തിപ്പുകാരായി ഉപരി - മധ്യ വർഗ്ഗത്തിൻ്റെ പിന്തുണ ഉറപ്പിക്കുന്ന വിധം ആന്തരികമായ ഒരു പൊളിച്ചെഴുത്തിന് സി പി എം വിധേയമായിട്ടുണ്ട്. പുരോഗമന നാട്യങ്ങൾ പരസ്യമായി പ്രകടിപ്പിക്കുമ്പോഴും ഉള്ളിൽ അതിയാഥാസ്ഥിതികതയും ജീർണതയും നുരയ്ക്കുന്ന മനോഘടനയാണ് ഈ പുതിയ മധ്യവർഗത്തിൻ്റെ സ്വഭാവം. സി പി എം പ്രകടിപ്പിക്കുന്ന പ്രത്യയശാസ്ത്ര നിരാസത്തിൽ വർഗഉള്ളടക്കത്തിൽ വന്ന ഈ മാറ്റം ദൃശ്യമാണ്.

അതായത്, കെ കെ രമയ്‌ക്കെതിരേ സിപിഎം കെട്ടഴിച്ചുവിട്ടിരിക്കുന്ന ആക്ഷേപങ്ങളും ആക്രമണങ്ങളും പുരോഗമനപരമായ നവ മുന്നേറ്റങ്ങളോട് യാഥാസ്ഥിതിക പക്ഷത്തിന്റെ അസഹിഷ്ണുതയും വെറിയുമാണ്.

കെ കെ രമ വിമര്‍ശനത്തിന് അതീതയാണെന്ന് ഇതിനര്‍ത്ഥമില്ല. എന്നാല്‍ വിമര്‍ശനവും വ്യക്തിഹത്യയും ഒന്നല്ല. ജനാധിപത്യത്തെ പിന്‍പറ്റാത്ത ഒരു കൂട്ടത്തിനും വിമര്‍ശനം ഉന്നയിക്കാന്‍ സാധ്യമല്ല. നിന്ദയും സ്തുതിയുമാണ് അതിന് പരിചിതം. പിണറായി വിജയനെ സ്തുതിക്കുകയും കെ കെ രമയെ നിന്ദിക്കുകയും ചെയ്യുക എന്നത് അതിന്റെ ആചാരക്രമമാണ്. ആ ആചാരക്രമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇവിടെ വികസിച്ചു വരുന്ന പുതിയ രാഷ്ട്രീയത്തെ തിരിച്ചറിയാന്‍ കഴിയില്ല.

സ്‌നേഹവും കാരുണ്യവും അന്തര്‍ധാരയായി വര്‍ത്തിക്കുന്നതാണ് ഇവിടെ വളർന്നു വരുന്ന പുതിയ രാഷ്ട്രീയം. അതുകൊണ്ടാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരേ നിലപാടെടുക്കാന്‍ കഴിയുന്നത്. ജനാധിപത്യത്തെ ആന്തരികവൽക്കരിക്കാതെ ഒരു മുന്നേറ്റവും സാധ്യമാകില്ല. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് അതിന്റെ അടയാളം. പുതിയ കാലത്തെ വര്‍ഗരാഷ്ട്രീയമാണ് അത് കൈകാര്യം ചെയ്യുന്നത്. സാമൂഹ്യഘടനയിലും ബോധത്തിലും ഉൾച്ചേർന്ന സവർണതയോടും കീഴാളവിരുദ്ധതയോടും സ്ത്രീവിരുദ്ധ - പുരുഷാധികാര ചിന്തയോടുമൊക്കെ കണക്കുതീർക്കുന്ന, പാരിസ്ഥിതിക വിവേകം ഉയർത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയം. ഇനിയും മുഖ്യധാരയിലിടം നേടിയിട്ടില്ലാത്ത ഈ പ്രതിരോധാത്മക രാഷ്ട്രീയത്തിന്റെ മുഖ്യധാരാ നേതൃത്വമാണ് കെ കെ രമ. അവരെ ആക്ഷേപിക്കുന്നവർ ചരിത്രത്തിൻ്റെ ചവറ്റുകുട്ടയിൽ സ്വയം ഇടം കണ്ടെത്തുന്ന കാലഹരണപ്പെട്ട രാഷ്ട്രീയത്തിൻ്റെ ഈ കാലത്തെ നടത്തിപ്പുകാർ മാത്രം.

കെ.പി. പ്രകാശൻ

https://youtu.be/CZ16u5E0UIs
19/02/2023

https://youtu.be/CZ16u5E0UIs

India has been on the roads protesting the rampant curtailment of human rights and extreme levels of exclusionary practices imposed on the common man by the ...

06/02/2023

15/08/2021

കവിത
ഡോ.ആസാദ്

നമ്മുടെ നാട്ടിലെ സഹകരണബാങ്കുകള്‍ കൊള്ളയടിക്കുന്നത് കോര്‍പറേറ്റുകളല്ല. കോര്‍പറേറ്റ് പ്രമാണിമാരുടെ ഉള്‍നാടന്‍ ബന്ധുക്കളാണ്...
27/07/2021

നമ്മുടെ നാട്ടിലെ സഹകരണബാങ്കുകള്‍ കൊള്ളയടിക്കുന്നത് കോര്‍പറേറ്റുകളല്ല. കോര്‍പറേറ്റ് പ്രമാണിമാരുടെ ഉള്‍നാടന്‍ ബന്ധുക്കളാണ്. ജനകീയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മുഖവും വിലാസവും ഉള്ളവരാണ്. ചതിയന്‍ നേതാക്കളാണ്.

കോടിക്കണക്കിനു മനുഷ്യരുടെ അദ്ധ്വാനവും സമ്പാദ്യവും സ്വപ്നവും സമര്‍പ്പിക്കപ്പെട്ട വിശ്വസ്ത സ്ഥാപനം. ലോകത്തിലെതന്നെ ഏറ്റവും വലിയ സഹകരണ ശൃംഖല. ഗ്രാമീണ സമ്പദ്ഘടന നട്ടെല്ലുയര്‍ത്തി നില്‍ക്കുന്ന അടിമണ്ണ്. അവിടെ കൊള്ളയടിക്കു പരിശീലനം സിദ്ധിച്ച വിദഗ്ദ്ധ കേഡര്‍നിര വളര്‍ന്നുവന്നിരിക്കുന്നു.

തങ്ങള്‍ക്കു വേണ്ടപ്പെട്ട സഹോദര സ്ഥാപനങ്ങളുടെ ക്ഷീണംതീര്‍ക്കാന്‍ അന്യോന്യം കൈകോര്‍ക്കുന്ന ഉദാരത പുളകം കൊള്ളിക്കും. ഉദാഹരണത്തിന് റബ്കോയില്‍ നഷ്ടം വരുന്ന ഏതൊരു സന്ദര്‍ഭത്തിലും താങ്ങ് നല്‍കാന്‍ മറ്റ് സഹകരണ സ്ഥാപനങ്ങള്‍ ഓടിയെത്തും. എങ്ങനെ നഷ്ടം വന്നു എന്നത് ആരും ഗൗനിക്കാറില്ല. എത്രയോ അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.

സഹകരണ സ്ഥാപനങ്ങള്‍ക്ക് പതിനായിരക്കണക്കിന് കോടി രൂപ ആസ്തിയുണ്ടെങ്കിലും ഗ്രാമീണ ഓഹരി ഉടമകള്‍ക്കു ഡിവിഡന്റ് കിട്ടാറുണ്ടോ എന്നു സംശയമാണ്. അവര്‍ക്ക് അര്‍ഹതപ്പെട്ട പണമാണത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ യഥാസമയം നല്‍കേണ്ട ലാഭവിഹിതം നല്‍കാതിരിക്കുന്നത് കൊള്ള തന്നെയാണ്. ആ പണം എവിടേയ്ക്കാണ് പോകുന്നതെന്ന് കണ്ടെത്തണം.

കേരളത്തിലെ സഹകരണ ബാങ്ക് തട്ടിപ്പുകളുടെ എത്രയോ കഥകള്‍ പുറത്തു വന്നിട്ടുണ്ട്. പണയത്തിലുള്ള ഭൂമിയും സ്വര്‍ണവും പലതവണ തിരിമറി ചെയ്ത് പണം തട്ടുന്നവരുണ്ട്. കള്ളപ്പേരിലുള്ള ലോണുകള്‍ വഴി പെരുംകൊള്ളകള്‍ നടക്കാറുണ്ട്. ഏറ്റവും അവസാനം പുറത്തുവന്ന കരിവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് ശതകോടി രൂപയുടേതാണ്.

തെരഞ്ഞെടുപ്പു ഫണ്ടായും ദുരിതാശ്വാസ ഫണ്ട് ചോര്‍ത്തലായും ട്രഷറി ഉദ്യോഗസ്ഥ പണം തിരിമറിയായും സ്വര്‍ണക്കടത്തു തട്ടിപ്പുകളായും ജനങ്ങള്‍ക്കുമേല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സാമ്പത്തികാതിക്രമം വലിയ തോതിലാണ് നടക്കുന്നത്. സഹകരണ മേഖലയില്‍ കാലങ്ങളായി നടക്കുന്ന പണം തട്ടിപ്പ് ഇത്തരം പുതിയ ദുഷ്പ്രവണതകള്‍ക്ക് വേഗമേറ്റുന്നുണ്ട്.

സാമ്പത്തിക തട്ടിപ്പു കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ സര്‍ക്കാറുകള്‍ തയ്യാറല്ല. ട്രഷറി തട്ടിപ്പു കേസിലും പ്രളയ ദുരിതാശ്വാസ ഫണ്ടു തട്ടിപ്പിലും എന്തു നടപടി സ്വീകരിച്ചു എന്നു നോക്കിയാല്‍ ചിത്രം വ്യക്തമാവും. ചിലര്‍ പണം തിരിച്ചടച്ച് രക്ഷപ്പെടും. ചിലരുണ്ടാക്കിയ ബാദ്ധ്യത ജനങ്ങളുടെ മേല്‍ വെച്ചു കെട്ടുന്ന രീതിയുമുണ്ട്. തട്ടിപ്പുകാര്‍ക്ക് ജോലി നഷ്ടപ്പെടുകപോലുമില്ല. വന്‍കിട വ്യവസായികളുടെ കിട്ടാക്കടം എഴുതിത്തള്ളുന്ന വലിയ ബാങ്കുകളുടെ നാട്ടുപതിപ്പാണ് നാം കാണുന്നത്.

പുത്തന്‍പണക്കാരുടെ വളര്‍ച്ചാതോതും ഞെട്ടിക്കുന്നതാണ്. ഗള്‍ഫിലും മറ്റും വിയര്‍പ്പൊഴുക്കി സമ്പാദിക്കുന്ന പണത്തിന് പരിധിയുണ്ട്. എന്നാല്‍ കൊള്ളപ്പണത്തിന്റെ വളര്‍ച്ചയ്ക്ക് അതിരുകളില്ല. ആ പ്രഭാവം നമ്മുടെ ഗ്രാമീണ രാഷ്ട്രീയ നേതാക്കളെപ്പോലും മാറ്റി മറിച്ചിരിക്കുന്നു. വരുമാനത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ ആരുമില്ല എന്നതാണ് നില.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തളര്‍ത്തുകയും ശിഥിലമാക്കുകയും ചെയ്യുന്ന ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ തടയേണ്ടതുണ്ട്. അതിന് സമഗ്രമായ അന്വേഷണം ആവശ്യമുണ്ട്. ഒരു സ്വതന്ത്ര ഏജന്‍സിയെ അതിനു നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

ആസാദ്
27 ജൂലായ് 2021

Address

Calicut

Website

Alerts

Be the first to know and let us send you an email when Tea Break Views posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tea Break Views:

Share

Category