01/08/2025
നീലിയാർ കോട്ടം, കണ്ണൂർ
യക്ഷിക്കഥകൾക്കപ്പുറം ചരിത്രവും വിശ്വാസവും ഇടകലർന്ന ഐതിഹ്യവും പറയുന്നുണ്ട്.
നീലി എന്ന പേര് യക്ഷിക്കഥകളിൽ ഉള്ളതു കൊണ്ടും, ഉച്ചനീചത്വത്തിൻ്റെ കഥകൾക്കുള്ള പ്രചാരം കൊണ്ടും കൂടുതൽ പ്രചരിച്ചത് യക്ഷിക്കഥ തന്നെയാണ്
നീലിയുടെ കഥയയ്ക്ക് പഴശ്ശി ഭരണത്തോളം പഴക്കമുണ്ട്. പടയോട്ടക്കാലത്ത് മനുഷ്യബലിനൽകുന്ന ചരിത്രത്തിനും ഇതിൽ പങ്കുണ്ട്.
പഴശ്ശിയുടെ പടയോട്ടങ്ങൾക്ക് ഇങ്ങനെ ബലിയർപ്പിച്ചിരുന്നത് മണത്തണയുള്ള കാളി ദേവിയ്ക്കായിരുന്നു. കാളിക്ക് മുന്നിൽ രക്തവും മാംസവും ചിതറിയ പടയോട്ടക്കാലത്തിന് അന്ത്യം വന്നത് ബ്രിട്ടീഷ് ഭരണത്തോടെയാണ്. അതോടെ മനുഷ്യബലി നിരോധിക്കപ്പെട്ടു.
രുധിരവും മാംസവും ഇല്ലാതായ കാലത്ത് കാളിദേവി കോപാകുലയായി. തുടർന്ന് വഴിയാത്രക്കാരെയും നാട്ടുകാരേയും ഉപദ്രവിക്കുന്ന നിലയിലേക്കെത്തി. സമീപത്തെ വൈകുണ്ഠ ക്ഷേത്രത്തിന് സമീപത്തുള്ള കുളത്തിൽ വരുന്നവരെ ആക്രമിക്കുന്നത് സ്ഥിരമായി. കുളിക്കാൻ വരുന്നവർക്ക് മുന്നിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട് എണ്ണയും താളിയും നൽകി വശീകരിക്കും. ഒടുവിൽ അവരെ കൊന്ന് രക്തം പാനം ചെയ്യും.
ആയിടയ്ക്കാണ് കൊട്ടിയൂർ മഹാദേവ ക്ഷേത്രദർശനം കഴിഞ്ഞ് സാക്ഷാൽ കാളകെട്ട് ഇല്ലത്തെ തന്ത്രി അതുവഴി വന്നത്. സന്ധ്യാവന്ദനത്തിന് കുളത്തിലേക്ക് തന്ത്രി ഇറങ്ങി. വേഷം മാറിയ കാളി പതിവുപോലെ താളിയും എണ്ണയുമായി തന്ത്രിയെ സമീപിച്ചു.
കഥകളറിയാവുന്ന തന്ത്രി കാര്യം തിരിച്ചറിഞ്ഞു. എണ്ണയും താളിയും കൈ നീട്ടി വാങ്ങി
"എൻ്റെ അമ്മ തന്നത് അമൃത് തന്നെ"
എന്നു പറഞ്ഞ് അത് കുടിച്ചു.
അമ്മ എന്ന വിളിയിൽ ദേവി സംപ്രീതയായി. ഉള്ളിലെ സംഹാരഭാവം മാതൃത്വത്തിൻ്റെ ഊഷ്മളതയിലേക്ക് മാറി. തന്ത്രിയെ അനുഗ്രഹിച്ച ദേവി പറഞ്ഞു.
"നിൻ്റെ യാത്രയിൽ ഇനി ഞാനുമുണ്ട്. ഏറെ പടിഞ്ഞാറോട്ടു പോയാൽ നരിയും പശുവും മൈത്രീ ഭാവത്തിൽ കഴിയുന്ന ദേശമുണ്ട്. അവിടെ ഞാൻ ഇരിക്കാം. "
ദേവിയെ നമസ്കരിച്ച തന്ത്രി വേഗം തന്നെ യാത്രയ്ക്കൊരുങ്ങി. ഉടൻ തന്നെ മുന്നിൽ ഒരു ത്രിശ്ശൂലം പ്രത്യക്ഷപ്പെട്ടു. ദേവീചൈതന്യം ഉള്ള ആ ശൂലം തന്ത്രിക്കുമുന്നിൽ നിന്ന് ചലിക്കാൻ തുടങ്ങി. തന്ത്രി ശൂലവും കയ്യിലേറ്റി പടിഞ്ഞാറോട്ട് നടന്നു.
ഒടുവിൽ ഇന്നത്തെ ധർമ്മശാലയ്ക്കടുത്ത് മാങ്ങാട്ടു പറമ്പിൽ സ്ഥിതിചെയ്യുന്ന ഈ കാട്ടിലാണ് എത്തിപ്പെട്ടത്. ദീർഘയാത്രയായതിനാൽ തന്ത്രി അല്പസമയം വിശ്രമിക്കാനിരുന്നു.
പിന്നീട് പോകാനൊരുങ്ങിയപ്പോഴാണ് ത്രിശ്ശൂലം മണ്ണിൽ ഉറച്ചതായി മനസ്സിലായത്. ശൂലം എടുക്കാനാവുന്നില്ലെന്ന് മനസ്സിലായ തന്ത്രി സംശയ ദൃഷ്ടിയോടെ ചുറ്റുപാടും പരിശോധിച്ചു. ഒടുവിൽ കാട്ടിൽ അല്പം താഴെയായി ഒരു നരിമട കണ്ടെത്തി. അദ്ഭുതമെന്നു പറയട്ടെ അവിടെ ഒരു പശു പ്രസവിച്ച് അതിൻ്റെ കിടാവിനോടൊപ്പം കഴിയുന്നത് കണ്ട തന്ത്രി ദേവിയുടെ അരുളപ്പാട് ഓർത്തു.
ഈ പ്രദേശത്തിന് ഇത്രയും ദിവ്യത്വം കൈവന്നത് മുൻപ് അവിടെ താമസിച്ച ഒരു യോഗീശ്വരൻ കാരണമെന്ന് തന്ത്രി മനസ്സിലാക്കി. ശ്രീചക്രോപാസകനായ അദ്ധേഹത്തിൻ്റെ മനസ്സിൻ്റെ പുണ്യവും യോഗശക്തിയും കാരണം ഈ കാടിന് ഒരു ദിവ്യ തേജസ്സ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ തന്ത്രി ത്രിശ്ശൂലം ഉറച്ചു പോയിടത്ത് പൂജയും കർമ്മങ്ങളും നടത്തി ദേവിയെ പ്രതിഷ്ഠിച്ചു.
പ്രതിഷ്ഠ നടത്തിയ ഇടവും നരിമടയും ഒരേ നേർരേഖയിലാണ്.
ഈ കാടിൻ്റെ വിശുദ്ധിയും ഭംഗിയും ഒട്ടും ചോരാതെ നില്ക്കാൻ കാരണം ഇത്ര മനോഹരമായ ഒരു ഐതിഹ്യം തന്നെയാണ്.
മരങ്ങളും ചെടികളും കിളികളും ഒട്ടനേകം മറ്റു ജീവജാലങ്ങളും തിങ്ങിനിറഞ്ഞ ഈ കാടിൻ്റെ , പച്ചിലക്കാടിൻ്റെ അമ്മയായ ദേവിയെ പച്ചിലക്കാട്ടിലച്ചി എന്നു വിളിക്കുന്നതും മറ്റൊന്നും കൊണ്ടല്ല.