11/06/2026
🛑 കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ നേരിട്ടൊരു അനുഭവവും, അതിലൂടെ ഉണ്ടായ ശക്തമായൊരു ബോധ്യവുമാണ് ഈ വരികൾ.
നമ്മളിൽ പലരും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവിടെ അഭിപ്രായ പ്രകടനങ്ങൾ നടത്താനും വിയോജിക്കാനുമൊക്കെ എല്ലാവർക്കും അവകാശമുണ്ട്. എന്റെ പോസ്റ്റുകൾക്ക് താഴെ വരാറുള്ള നല്ല കമന്റുകളെപ്പോലെ തന്നെ, "ചേച്ചി എഴുതിയത് ശരിയല്ല", "ഈ നിലപാടിനോട് യോജിക്കാൻ കഴിയില്ല" എന്ന് മാന്യമായി പറയുന്ന വിയോജിപ്പുകളെയും ഞാൻ എപ്പോഴും ബഹുമാനത്തോടെയാണ് കണ്ടിട്ടുള്ളത്. കാരണം, ജനാധിപത്യപരമായ വിമർശനങ്ങൾ സ്വാഭാവികമാണ്.
എന്നാൽ കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ഞാൻ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ, കേട്ടാലറയ്ക്കുന്ന, കേൾക്കുന്നവരുടെ നെറ്റിചുളിപ്പിക്കുന്ന രീതിയിൽ ഒരു വ്യക്തി എന്നെയും എന്റെ കൂടെയുള്ളവരെയും അസഭ്യം പറയുകയുണ്ടായി.
"ചേട്ടാ, എന്റെ ആശയത്തിൽ തെറ്റുണ്ടെങ്കിൽ അത് മാന്യമായി വന്ന് സംസാരിക്കൂ, എന്തിനാണ് ഇങ്ങനെ തെറിവിളിക്കുന്നത്?" എന്ന് ഞാൻ ചോദിച്ചപ്പോൾ, "നിനക്ക് എന്താ ചെയ്യാൻ പറ്റുക എന്ന് വെച്ചാൽ ചെയ്യ്..." എന്നായിരുന്നു അയാളുടെ അഹങ്കാരം നിറഞ്ഞ വെല്ലുവിളി.
ഒരുപക്ഷേ ഞാൻ അവിടെ കരഞ്ഞു പിന്മാറും എന്നായിരിക്കാം അയാൾ കരുതിയത്. പക്ഷേ, ആ തെറിവിളികളുടെ സ്ക്രീൻഷോട്ട് സഹിതം ആലുവ സൈബർ സെല്ലിലും കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലും ഞാൻ പരാതി നൽകി.
നിയമത്തിന്റെ വഴി:
കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ നിന്നും വിളിപ്പിച്ചതനുസരിച്ച് ഞാൻ അവിടെച്ചെന്നു. അതാ, സൈബർ ലോകത്തിരുന്ന് എന്നെ വെല്ലുവിളിച്ച, അസഭ്യ വർഷം നടത്തിയ ആ 'വീരൻ' പോലീസിന് മുന്നിൽ തലകുനിച്ചു നിൽക്കുന്നു! വ്യക്തിപരമായി എന്നെ അറിയുക പോലും ചെയ്യാത്ത അയാൾ, അന്ന് എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് ചോദിച്ചപ്പോൾ പോലീസിനോട് പറഞ്ഞ മറുപടി ഒന്നുമാത്രം: *"അത് അപ്പോ അങ്ങനെയങ്ങ് കൈവിട്ടു പോയതാണ്!"* നിയമത്തിന് മുന്നിൽ അമ്പേ പതറിപ്പോയ അയാൾ എന്നോട് മാപ്പ് ചോദിച്ചു. ഇനി ഒരു സ്ത്രീയോടും ഇങ്ങനെ ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയതുകൊണ്ട് ആ 'സോറി' ഞാൻ സ്വീകരിച്ചു. ഈ അവസരത്തിൽ വളരെ വേഗത്തിലും കൃത്യമായും ഇടപെട്ട കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും ആലുവ സൈബർ സെല്ലിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ❤️
📢 സൈബർ ഇടങ്ങളിലെ സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത്:
ഇഷ്ടമില്ലെങ്കിൽ വഴിമാറി നടക്കാം: ഞാൻ എഴുതുന്ന പോസ്റ്റുകളോ എന്റെ ചിത്രങ്ങളോ നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിൽ, ജസ്റ്റ് ബ്ലോക്ക് ചെയ്യാനോ അല്ലെങ്കിൽ സ്കിപ്പ് ചെയ്യാനോ ഉള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ട്.
വിയോജിപ്പുകൾ മാന്യമാകട്ടെ: നിങ്ങളുടെ വിയോജിപ്പുകൾ നല്ല ഭാഷയിൽ കമന്റുകളായി രേഖപ്പെടുത്താം. അതിനെ ഞാൻ സ്വാഗതം ചെയ്യുന്നു.
സ്ത്രീത്വത്തെ അധിക്ഷേപിക്കാതിരിക്കുക: കള്ളപ്രൊഫൈലുകളുടെയോ സ്ക്രീനുകളുടെയോ മറവിലിരുന്ന് സ്ത്രീകളുടെ ശരീരത്തെ ആക്ഷേപിച്ചു കമന്റിടുന്നവർ ഒന്നുമാത്രം ഓർക്കുക—നിങ്ങളും ഒരു സ്ത്രീയുടെ ഉദരത്തിൽ നിന്ന് തന്നെയാണ് ഈ ഭൂമിയിലേക്ക് വന്നത്. നിങ്ങളെ ചേർത്തുപിടിച്ച് അമൃത് തന്ന അമ്മയുടെ മുഖമെങ്കിലും ഇത്തരം അഴുക്കുകൾ വിളമ്പുമ്പോൾ ഓർക്കുക.
ഇന്ന് ഞാനിത് പ്രതികരിക്കാതെ വിട്ടിരുന്നെങ്കിൽ, നാളെ നിങ്ങളുടെ വീട്ടിലെ അമ്മയോ ഭാര്യയോ സഹോദരിയോ മകളോ ഒക്കെ ഇതുപോലെ ഏതെങ്കിലും ഒരു സൈബർ ക്രിമിനലിന്റെ മുന്നിൽ തലകുനിച്ചു നിൽക്കേണ്ടി വരുമായിരുന്നു. ആ ഒരു ചിന്തയാണ് എന്നെ ഇതിന് പ്രേരിപ്പിച്ചത്.
നമുക്ക് ഒരാളുടെ ചിരിക്ക് കാരണമാകാൻ കഴിഞ്ഞില്ലെങ്കിലും, ആരുടെയും കണ്ണീരിന് കാരണമാകാതിരിക്കാൻ നോക്കുക.
മായാവി
സൈബർ ഇടങ്ങൾ കൂടുതൽ സുരക്ഷിതവും അന്തസ്സുള്ളതുമാകട്ടെ. 🌿
കടപ്പാട്