27/09/2025
ബന്ധുവീട്ടിൽ നിന്ന് പത്തു പവനോളം സ്വർണം മോഷ്ടിച്ച് ആർഭാട ജീവിതം നയിച്ചുവന്ന പാങ്ങോട് ഭരതന്നൂർ സ്വദേശി നിഖിൽ ഭവനിൽ നീതു (33) പാങ്ങോട് പോലീസിന്റെ പിടിയിൽ...
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്,
ഭരതന്നൂർ കാവുവിള വീട്ടിൽനിന്ന് ജൂണിലായിരുന്നു സ്വർണാഭരണങ്ങൾ മോഷണം പോയത്.
വീട്ടില്‍ വിവാഹം കഴിച്ചെത്തിയ യുവതിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കല്യാണത്തിനുശേഷം പുതിയ വീട്ടില്‍ ഇവര്‍ 25 ദിവസത്തോളം ഉണ്ടായിരുന്നില്ല. മടങ്ങി എത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത് അറിയുന്നത്.
തുടർന്ന് ആഗസ്ത് എട്ടിന് പാങ്ങോട് പൊലീസില്‍ പരാതി നൽകി. ഇതിനിടെ ബന്ധുവായ നീതുവിന്റെ ആർഭാട ജീവിതത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരം പൊലീസിനെ അറിയിച്ചിരുന്നു.
പൊലീസ് മൂന്ന് തവണ സ്റ്റേഷനിൽ വിളിച്ചു വരുത്തിയെങ്കിലും ചോദ്യംചെയ്തെങ്കിലും താൻ മോഷണം നടത്തിയിട്ടില്ലായെന്ന് നീതു ആവർത്തിച്ചിരുന്നു.
മോഷ്ടിച്ച ആഭരണങ്ങള്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവച്ചതായിരുന്നു.
പിന്നീട് സ്ഥാപനത്തിലെത്തി പണയത്തിലുള്ള ആഭരണങ്ങൾ വില്‍പ്പനയും നടത്തി.
ഇതിനിടെ യുവതിയുടെ ഇടപെടലിൽ സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാർ ആഭരണങ്ങളുടെ ചിത്രമെടുത്ത് പൊലീസിന് കൈമാറി.
ചിത്രം പരിശോധിച്ച പരാതിക്കാരി തന്റെ മാലയാണെന്ന് തിരിച്ചറിഞ്ഞു.
പൊലീസ് അന്വേഷണം നടക്കുന്നതിനിടെ തന്റെ ഭർത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്നു കാണിച്ച് നീതു ഒരു ബന്ധുവിനൊപ്പം പാങ്ങോട് സ്റ്റേഷനിൽ പരാതിയുമായി എത്തി.
ഈ സമയം പൊലീസ് തെളിവുകൾ നിരത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പാങ്ങോട് എസ്എച്ച്ഒ ജെ ജിനേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Navakerala Ayur