03/06/2026
#അമ്മയുടെമുറി #
" മുറിക്കുള്ളിൽ മേശപ്പുറത്ത് മൂന്ന് പുസ്തകങ്ങൾ ഉണ്ടായിരുന്നു".
അമ്മ വായിച്ച് വച്ച പുസ്തകങ്ങളായിരുന്നു അത് മൂന്നും. പണ്ടേ അമ്മക്കുണ്ടായിരുന്ന വായനാശീലം ഈ എൺപതാംവയസ്സിലും തുടർന്നുപോന്നിരുന്നു. ഓരോ ആഴ്ചയിലും അടുത്തുള്ള വായനശാല യിൽ പോയി പുസ്തകങ്ങൾ കൊണ്ടുവരുന്ന ജോലി തനിക്കായിരുന്നു.
പുസ്തകം കൈയ്യിൽ കിട്ടിയാൽപിന്നെ അത് വായിച്ച് തീർക്കാതെ അമ്മ പുസ്തകം താഴെവയ്ക്കില്ലായിരുന്നു. വായിച്ചുകഴിഞ്ഞ പുസ്തകത്തിന്റെ കഥ ചുരുക്കത്തിൽ എനിക്ക് പറഞ്ഞുതരുമായിരുന്നു അമ്മ.
തനിക്ക് വിവാഹപ്രായമായപ്പോൾ വന്ന പല ആലോചനകളും ദൂരെ സ്ഥലത്തുള്ളതായിരുന്നു. പക്ഷെ തന്നെ അത്രയും ദൂരത്തയക്കാൻ അച്ഛനുമമ്മയും സമ്മതിച്ചില്ല. കാരണം ആണും പെണ്ണുമായി ഒറ്റമോളായിരുന്നു താൻ. തങ്ങളുടെ കൂടെ തറവാട്ടിൽ നിൽക്കാൻ മനസ്സുള്ള ഒരാൾക്കേ മകളെ വിവാഹം ചെയ്ത് കൊടുക്കൂ എന്ന ഒരു ഡിമാൻറ് വച്ചിരുന്നു. അവസാനം അവരുടെ ആഗ്രഹംപോലെ തന്നെ ഒരു മരുമകനെതന്നെ അവർക്ക് കിട്ടി. രഘു എന്നാണ് അദേഹത്തിന്റെ പേര്. അദ്ദേഹത്തിന് അച്ഛനും അമ്മയും ഇല്ലായിരുന്നു. ഒരു സഹോദരിമാത്രമേയുള്ളു. അവർ വിവാഹം കഴിഞ്ഞ് അമേരിക്കയിലും. അങ്ങനെ എല്ലാംകൊണ്ടും നല്ല ആലോചനയായിരുന്നു. അങ്ങനെ വിവാഹവും ഭംഗിയായി നടന്നു. രഘു വേട്ടന് തന്റെ അച്ചനുമമ്മയും സ്വന്തംപോലെതന്നെയായിരുന്നു. തന്റെ വിവാഹം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞപ്പോൾ അച്ഛൻ മരണപ്പെട്ടു. അച്ഛന്റെ മരണം അമ്മയെ വല്ലാതെ തളർത്തി. കുറേനാൾ അമ്മ ആ മുറിയിൽതന്നെ അടച്ചിരുന്നു. പിന്നീട് അതിൽനിന്നും ഒരു മോചനം കിട്ടിയിരുന്നത് വീണ്ടും വായന തുടങ്ങിയതിൽ നിന്നുമായിരുന്നു.
ഇപ്പോഴിതാ അമ്മയുടെ മരണവും കഴിഞ്ഞു. ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോൾ ബന്ധുക്കളൊക്കെ പോയി. അവസാനം ഞാനും രഘുവേട്ടനും ഞങ്ങളുടെ മോനും മാത്രമായി.
അമ്മയുടെ മുറി അടിച്ചുവാരാൻ കയറിയതാണ് ഞാൻ. മേശപ്പുറത്ത് അടുക്കിവെച്ചിരുന്ന പുസ്തകങ്ങളും അതിനടുത്തായി അമ്മയുടെ കണ്ണടയും ഉണ്ട്. കഴിഞ്ഞമാസം എടുത്ത പുസ്തകങ്ങളായിരുന്നു അവ മൂന്നും. അത് മൂന്നും വായിച്ചുതീർന്നിരുന്നു. പുതിയത് വായനശാല യിൽ നിന്നും എടുക്കണമെന്ന് അമ്മ മരിക്കുന്നതിനും രണ്ടുദിവസം മുൻപ് എന്നോട് പറഞ്ഞിരുന്നതാണ്. നാളെ എടുക്കാമെന്ന് ഞാൻ പറഞ്ഞിരുന്നു. അത് എടുക്കാനോ വായിക്കാനോ കാത്തുനിൽക്കാതെ അമ്മ പോയി. രാത്രി അത്താഴവും കഴിച്ച് പതിവുപോലെ എന്നോട് കുറേ സമയം സംസാരിച്ചിരുന്നിട്ട് ഉറങ്ങാൻ കിടന്നതാണ്. രാവിലെ ചായയുമായി ചെന്ന് വിളിച്ചപ്പോൾ ഒരനക്കവുമില്ല. രഘുവേട്ടൻ ഉടൻ തന്നെ അടുത്ത വീട്ടിലെ ഡോ. ശിവൻ സാറിനെ വിളിച്ചു. അദ്ദേഹം വന്ന് പരിശോധിച്ചിട്ട് പറ ഞ്ഞു കഷ്ട്ടിച്ച് രണ്ട് മണിക്കൂർ ആയിക്കാണുമെന്ന്. സൈലൻറ് അറ്റാക്കായിരുന്നത്രേ. അങ്ങനെ എല്ലാം പെട്ടന്ന് കഴിഞ്ഞു. അമ്മ ഞങ്ങളെവിട്ട് അച്ഛനരികിലേക്ക് പോയി.
അമ്മയുടെ മുറി എപ്പോഴും നല്ല അടുക്കും ചിട്ടയോടെയും ഇരിക്കണമെന്ന് നിർബന്ധമുള്ളയാളാണ് അമ്മ. അച്ഛനും അങ്ങനെതന്നെയായിരുന്നു. എല്ലാം അതാതിന്റെ സ്ഥാനങ്ങളിൽ തന്നെ വയ്ക്കണം. ഒന്നുപോലും സ്ഥാനംതെറ്റി കണ്ടാൽ അച്ഛന് ദേഷ്യം വരും.
മുറി വൃത്തിയാക്കി കഴിഞ്ഞ് പുറത്തേക്കിറങ്ങാൻ നേരം എന്താ മോളെയിത് ആ ബുക്ക് നീ ഇതുവരെ തിരികെ കൊടുത്തില്ലേ! അമ്മയുടെ ഒച്ച കേട്ട താൻ വീണ്ടും അകത്തേക്ക് വന്നു. ആ മൂന്നുബുക്കുകളും കൈയ്യിലെടുത്തു. അപ്പോൽ അതിൽ നിന്നും ഒരു പേപ്പർ താഴെ വീണു. അതെടുത്ത് തുറന്നപ്പോൾ അതൊരു കുറിപ്പായിരുന്നു.
മോളെ രാജീ, ഇനി അമ്മക്കുവേണ്ടി പുസ്തകങ്ങൾ ഒന്നും എടുക്കണ്ട. ഇനി വായിക്കാനൊന്നും സമയമില്ല. എനിക്കും നിന്റെ അച്ഛന്റെ അടുത്തേക്ക് പോകാൻ സമയമായി. മോളേ അലമാരയിൽ കുറച്ച് പുസ്തകങ്ങൾ വച്ചിട്ടുണ്ട്. പണ്ട് അച്ഛൻ വാങ്ങിതന്നതാണ്. ഇനി ഇതൊക്കെ ഇവിടെ ഇരുന്നിട്ടെന്തിനാ. അതുകൊണ്ട് ഈ മൂന്ന് പുസ്തകങ്ങളുടെ കൂടെ ആ പുസ്തകങ്ങളും കൂടി നീ വായനശാലയിൽ
കൊണ്ട് കൊടുക്കണം. ആരെങ്കിലുമൊക്കെ എടുത്ത് വായിക്കട്ടെ.
അമ്മ ആ മുറിയിൽ ഇരുന്ന് പറയുമ്പോലെ തോന്നി രാജിക്ക്.
അമ്മേ ഞാൻ നാളെതന്ന കൊണ്ടുപോയി കൊടുക്കാം. അവൾ അറിയാതെ പറഞ്ഞുപോയി. അപ്പോഴാണ് തന്റെ അമ്മ ഈ മുറിയിൽ ഇല്ലല്ലോയെന്ന് ഓർത്തത്. മരണം അമ്മ മുൻകൂട്ടി കണ്ടപോലായിരുന്നു ആ കുറിപ്പ്. വല്ലാത്ത ഒരു നൊമ്പരമായിരുന്നു അപ്പോൾ. എന്നും രാവിലെ തന്നെ അമ്മയുടെ മുറി വൃത്തയായി അടിച്ചുവാരി തുടച്ച് ഇടും. മുറി എപ്പോഴും വൃത്തിയായിരിക്കണമെന്ന് നിർബന്ധമായിരുന്നു അമ്മയ്ക്ക്.
ബുക്കുകളുമായി രാജി വായനശാലയിലേക്ക് പോയി. അമ്മയുടെ ഓർമ്മയ്ക്കായി ആ ബുക്കുകൾ അവിടെ കൊടുത്ത് തിരിച്ചുവന്നു. അമ്മയുടെ മുറിയിൽ കയറി അലമാര തുറന്ന് അമ്മയുടെ സെറ്റുമുണ്ട് ഒക്കെ എടുത്ത് നോക്കി. ആ മുറിയിൽ ഇപ്പോഴും അമ്മ തേയ്ക്കുന്ന കാച്ചെണ്ണയുടെ മണം തങ്ങി നിന്നിരുന്നു. തന്റെ അമ്മ എങ്ങും പോയിട്ടില്ല ഈ മുറിയിൽ തന്നെയുണ്ട്. കുറച്ചുനേരം അവിടെയിരുന്നിട്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. മോളെ രാജീ പെട്ടന്നവൾ തിരിഞ്ഞു നോക്കി അമ്മേയെന്നുവിളിച്ചുകൊണ്ട് അപ്പോഴാണ് താൻ അലമാര തുറന്നിട്ട് അത് അടച്ചില്ലല്ലോന്ന് ഓർത്തത്. പെട്ടന്നവൾ അതടച്ചു.
എന്നിട്ട് സ്വയം പറഞ്ഞു അമ്മ ഇവിടെതന്നെയുണ്ട് ഓരോ ചെറിയ കാര്യങ്ങളും അമ്മ ശ്രദ്ധിക്കുന്നുണ്ട്.
പതിയെ അവൾ മുറിയടച്ച് പുറത്തേക്കിറങ്ങി.
ശ്രീകല മോഹൻ