10/01/2026
കെ.എസ്.ആർ.ടി.സി ബസ്സിലെ 'അതിക്രമം': വൈറൽ വീഡിയോയ്‌ക്കെതിരെ അഡ്വ. ഫൗസി ഹസീബ്
കൊച്ചി: കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ തനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായെന്ന് ആരോപിച്ച് യുവതി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. എന്നാൽ, റീച്ചിനും ലൈക്കിനും വേണ്ടി നിരപരാധികളെ ക്രൂശിക്കുന്ന പ്രവണതയാണിതെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകയായ ഫൗസി ഹസീബ് രംഗത്തെത്തി.
ബസ്സിൽ തൊട്ടടുത്തിരുന്ന വയോധികൻ മോശമായി പെരുമാറി എന്നാരോപിച്ചാണ് പെൺകുട്ടി വീഡിയോ പങ്കുവെച്ചത്. എന്നാൽ ഈ വീഡിയോ പരിശോധിച്ചാൽ ആരോപിക്കപ്പെടുന്നത് പോലെ യാതൊരു വിധത്തിലുള്ള മോശം പെരുമാറ്റവും ആ വയോധികന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി കാണാൻ കഴിയില്ലെന്ന് അഡ്വ. ഫൗസി ഹസീബ് തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു
വീഡിയോയിൽ ആ വ്യക്തി മോശമായി സ്പർശിക്കുന്നതോ, സംസാരിക്കുന്നതോ അല്ലെങ്കിൽ കൈകൾ അസ്വാഭാവികമായി ചലിപ്പിക്കുന്നതോ ആയ ദൃശ്യങ്ങൾ ഒരിടത്തുമില്ല.
കോടതിയിൽ തെളിവ് വേണമെന്ന് പറഞ്ഞ് ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നത് പുരുഷന്മാരെ പൊതുസമൂഹത്തിൽ അപമാനിക്കാനാണെന്ന് അവർ ആരോപിക്കുന്നു.
ഒരാളുടെ അന്തസ്സിനെ ബാധിക്കുന്ന രീതിയിൽ വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചാൽ, ബാധിക്കപ്പെട്ട വ്യക്തി പരാതി നൽകിയാൽ റീച്ചിനും ലൈക്കിനും വേണ്ടി ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ കുടുങ്ങുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
നിരപരാധികൾക്കെതിരെ റീച്ചിന് വേണ്ടി ഇത്തരം ആരോപണങ്ങൾ തുടർന്നാൽ, അഫക്റ്റഡ് ആയ പുരുഷന്മാരെ കണ്ടെത്തി അവർക്ക് വേണ്ടി കേസ് ഫയൽ ചെയ്യാൻ മുന്നിട്ടിറങ്ങുമെന്നും അഭിഭാഷക കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിലെ പ്രതികരണം
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. സ്ത്രീ സുരക്ഷ പ്രധാനമാണെങ്കിലും, നിരപരാധികളായ പുരുഷന്മാരെ സോഷ്യൽ മീഡിയ വിചാരണയ്ക്ക് വിട്ടുകൊടുക്കുന്നത് അപകടകരമായ പ്രവണതയാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. യാതൊരു തെളിവുമില്ലാതെ ഒരാളുടെ മുഖം പരസ്യപ്പെടുത്തി അപമാനിക്കുന്നത് നിയമവിരുദ്ധമാണെന്നും കമന്റുകൾ ഉയരുന്നുണ്ട്.