30/05/2026
കാസര്‍കോട് : എസ് എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും സി പി എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി എം ആര്‍ഷോയും എസ് എഫ് ഐ മുന്‍ നേതാവ് കെ വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ചയാണ് വിവാഹം. എറണാകുളം മഹാരാജാസ് കോളേജിലെ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു ആര്‍ഷോ. കാസര്‍കേട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പി എച്ച് ഡി വിദ്യാര്‍ഥിനിയാണ്.
കാസർഗോഡ് സ്വദേശിനിയായ വിദ്യ മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിനായി വ്യാജ അനുഭവ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിലെ പ്രതിയാണ്.
അട്ടപ്പാടി ആർജിഎം ഗവൺമെന്റ് കോളേജിലും കരിന്തളം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലും ജോലി നേടാൻ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. 2023 ജൂണിൽ വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
ആർഷോയുടെ പഠനവുമായി ബന്ധപ്പെട്ടും നേരത്തെ വിവാദങ്ങൾ ഉയർന്നിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ ആർക്കിയോളജി ഇന്റഗ്രേറ്റഡ് പി.ജി കോഴ്സിൽ പഠിച്ചിരുന്ന അദ്ദേഹം പിന്നീട് എക്സിറ്റ് ഓപ്ഷൻ സ്വീകരിച്ച് പഠനം അവസാനിപ്പിക്കുകയായിരുന്നു.