16/09/2025
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മണിക്കൂറുകൾ നീണ്ട മത്സരം പാക്കിസ്ഥാനുമായി കളിക്കാം. അതിൻ്റെ പ്രതിഫലം കീശയിലാക്കാം. പേരും പെരുമയും സ്വന്തമാക്കാം. ഒരു കുഴപ്പവുമില്ല. എന്നാൽ, കളിക്ക് ശേഷം ഒന്നോ രണ്ടോ മിനുട്ട് നേരത്തേക്ക്, അത്ര നേരവും തങ്ങളോടൊത്ത് കളിച്ചവർക്ക് ഒന്ന് കൈ കൊടുത്താൽ, പക്ഷേ, അവരുടെ രാജ്യസ്നേഹം ഇടിഞ്ഞു പോകും! എന്തൊരു മനോഭാവമാണിത് ! ഇക്കാലത്ത് രാജ്യസ്നേഹികളാവാൻ എന്തോരം കുറുക്കുവഴികളാണ് ഉള്ളത് ? കഷ്ടം തന്നെ.
സൂര്യകുമാർ യാദവിൻ്റെ ഈ ഇന്ത്യൻ ടീം, മഹിതമായ നമ്മുടെ രാഷ്ട്രസങ്കൽപ്പത്തിന് വിരുദ്ധമായാണ് ഇന്നലെ ഗ്രൗണ്ടിൽ പെരുമാറിയത്. ചുരുക്കിപ്പറഞ്ഞാൽ ഒരു മൂന്നാം കിട പരിപാടി. ആധുനികമായ ജനാധിപത്യ-മതേതര രാഷ്ട്രസങ്കൽപ്പത്തെ ഉൾക്കൊള്ളാൻ പരിശ്രമിക്കുന്ന ഒരു പുതിയകാല ഇന്ത്യക്കാരൻ എന്ന നിലക്ക് എന്നെ അത് ലജ്ജിപ്പിക്കുന്നു. കാരണം, യഥാർത്ഥത്തിൽ അവർ ഇന്ത്യയെ നാണം കെടുത്തുകയാണ് ചെയ്തത്.
ഭീകരവാദം ഒരു രാഷ്ട്രീയ പ്രശ്നമാണ്. അതിൻ്റെ വേരുകളും കാരണങ്ങളും സങ്കീർണ്ണമാണ്. അതുകൊണ്ടു തന്നെ അതിൻ്റെ പരിഹാരവും രാഷ്ട്രീയമായാണ് വേണ്ടത്. അങ്ങിനെ മനസ്സിലാക്കുന്നതിന് പകരം, ലളിതമായ ഗിമ്മിക്കുകൾ കൊണ്ട് രാജ്യസ്നേഹികളാകാൻ പരിശീലനം നൽകുകയാണ് സംഘപരിവാർ ഇപ്പോൾ ചെയ്യുന്നത്. അകം പൊള്ളയായ തീവ്ര ദേശീയതയുടെ ആ സ്കൂളിൽ LKG ക്ലാസ്സിൽ ചേർന്നിട്ടേ ഉള്ളൂ സൂര്യകുമാർ യാദവ്. എന്നിട്ടും അയാളുടെ ഇന്നലത്തെ പ്രകടനം, ഒരു പ്ലസ് ടു ക്കാരൻ്റേതിന് സമമായിരുന്നു. അയാൾ അത്രയും കൗശലക്കാരനാണ് എന്നേ അതിനർത്ഥമുള്ളൂ. ആ സ്കുളിൻ്റെ നടത്തിപ്പുകാരും, അതിലെ പഠിതാക്കളും പൂർവ്വ വിദ്യാർത്ഥികളും സംഘം ചേർന്ന് സ്വാഭാവികമായും അതിന് ജയ് വിളിക്കും. കുരവയിടും. എന്നാൽ, ഒന്ന് മനസ്സിലാക്കിക്കൊള്ളുക - നിങ്ങൾ കുരവയിടുന്നത്, കൈയ്യടിക്കുന്നത് ഇന്ത്യക്ക് വേണ്ടിയല്ല. ആ ഇന്ത്യ, ഗ്യാലറിക്ക് വേണ്ടി കളിക്കുന്ന 'സൂര്യകുമാർ യാദവുമാരുടെ ടീമി' നേയും മറികടന്ന് നാളെ ഉണ്ടാവുക തന്നെ ചെയ്യും. ഉറപ്പ്.
കെ. ജയദേവൻ.
16. 9.25