03/06/2026
പെട്രോൾ - ഡീസൽ വിലയെക്കുറിച്ച് അറിയേണ്ടവർക്കുള്ള പോസ്റ്റ്. (ഭാഗം-1)
സ്വൽപ്പം നീണ്ടതാണ്..................................................
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ ,സി.പി.ഐ (എം ) ൻ്റെ നേതൃത്വത്തിൽ നാളെ (4.6.26) നടക്കുന്ന സമരത്തെ ചില UDF അനുഭാവികളായ സുഹൃത്തുക്കൾ വിമർശിച്ചതായി കണ്ടു. വി.ഡി. സതീശന് കുറച്ച് സമയം കൊടുക്കാതെ ഇവർ സമരം ചെയ്ത് ബുദ്ധിമുട്ടിക്കുകയാണ് എന്നാണ് ആ വിമർശനങ്ങളുടെ സാരം . എന്നാൽ, കോൺഗ്രസിൻ്റേയും ബി.ജെ.പി യുടെയും സമീപനങ്ങളിൽ നിന്ന് CPI(M) നെ വ്യത്യസ്തമാക്കുന്ന കാര്യങ്ങൾ വായനക്കാർ പ്രത്യേകം ശ്രദ്ധിക്കണം.
KSRTC യിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകണം എന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ
മെയ് 15 ന് BJP ക്കാർ സമരം ചെയ്തത് എല്ലാവരും ഓർക്കുന്നുണ്ടാകും. ഈ സാഹചര്യത്തിൽ തീർച്ചയായും അതൊരു സമരാഭാസമായിരുന്നു. CPIM ഒരിക്കലും അങ്ങിനെ ചെയ്യില്ല. UDF ൻ്റെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാതെയിരുന്നാൽ ഞങ്ങളതിനെ ജനങ്ങൾക്കിടയിൽ തുറന്നുകാട്ടും; പക്ഷേ CPIM നെ സംബന്ധിച്ച് അതൊരു സമരകാരണമല്ല. തന്നെയല്ല, അത്തരം കാര്യങ്ങൾക്ക് സർക്കാരിന് നാം മതിയായ സമയം അനുവദിക്കുകയും വേണം. സമാനമായ കാര്യമല്ല പെട്രോൾ-ഡീസൽ വിലവർദ്ധനവ്.
ആ വിഷയത്തിലേക്ക് വന്നാൽ, വി.ഡി. സതീശനും UDF ഉം എടുത്ത നിലപാടല്ല CPIM നുള്ളത് എന്നു കാണാനാവും . പ്രതിപക്ഷത്തായിരിക്കുമ്പോഴും അതിന് മാറ്റമില്ല. പെട്രോളിയം ഉൽപ്പണങ്ങളുടെ വിലവർദ്ധനവിൻ്റെ മൂലകാരണം യൂണിയൻ സർക്കാരാണ് എന്നാണ് ഞങ്ങളുടെ എന്നത്തേയും അഭിപ്രായം. അതിലൊരു മാറ്റവുമില്ല.
കഴിഞ്ഞ 20 ദിവസത്തിനിടെ 8 രൂപ വീതം പെട്രോളിനും ഡീസലിനും യൂണിയൻ സർക്കാർ വില വർദ്ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 115 രൂപയും ഡീസലിന് 104 രൂപയുമായി. ഇത് അവശ്യവസ്തുക്കളുടെ വിലവർദ്ധനവിനും കാരണമായി. പാചകവാതകത്തിൻ്റെ കാര്യത്തിലാണെങ്കിൽ, 19 kg യുടെ വാണിജ്യ സിലിണ്ടറിന് 1200 രൂപയോളം വർദ്ധിച്ച് സിലിണ്ടറൊന്നിന് 3200 രൂപ വരെയായി. ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനവിനും, ചെറുകിട വ്യാപാരങ്ങളുടെ അടച്ചുപൂട്ടലിനും ഇത് കാരണമായി. NDA സർക്കാരിൻ്റെ, ജനങ്ങളെ കൊള്ളയടിക്കാനുള്ള മനസ്സും, നിർലജ്ജലമായ സാമ്രാജ്യത്വ ദാസ്യവുമാണ് ഇതിന് കാരണം. (അതിൻ്റെ വിശദാംശം പിന്നീടെഴുതാം) ജനങ്ങളെ അത് ബോദ്ധ്യപ്പെടുത്താന് CPIM ൻ്റെ സമരം.
പെട്രോളിൻ്റേയും ഡീസലിൻ്റേയും വില നിശ്ചയിക്കുന്നത് എങ്ങനെ?........................................................
നാല് ഘടകങ്ങളാണ് ഇതിലുളളത് .
a) അടിസ്ഥാന വില (ക്രൂഡ് ഓയിൽ വില + റിഫൈനറി ചെലവ്)
b)ഡീലർ കമ്മീഷൻ ( ലിറ്ററിന് 3 രൂപ മുതൽ 4.5 രൂപ വരെ)
C) യൂണിയൻ സർക്കാർ നികുതികളും സെസും
d) സംസ്ഥാന VAT ,സെസുകൾ.
യൂണിയൻ സർക്കാർ നികുതികളിൽ excise duty യാണ് പ്രധാനം. അതിൻ്റെ പ്രത്യേകത, ഭരണഘടനയുടെ ആർട്ടിക്കിൾ 270 പ്രകാരം, ഈ നികുതിയുടെ 41% സംസ്ഥാനങ്ങൾക്കും 59% യൂണിയൻ സർക്കാരിനും അവകാശപ്പെട്ടതാണ് എന്നതാണ്. (ഈ ratio തീരുമാനിക്കുന്നത് അതാത് കാലത്തെ ധനകാര്യ കമ്മീഷനാണ്.)
ഇവിടെയാണ് മോദി സർക്കാരിൻ്റെ ചതി നാം മനസ്സിലാക്കേണ്ടത്. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേലുള്ള Excise duty കുറയ്ക്കുകയും, മറ്റ് നികുതികളും സർചാർജ്ജുകളും വർദ്ധിപ്പിക്കുകയും ചെയ്തു അവർ. അങ്ങിനെ കിട്ടുന്ന തുക സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ല, പൂർണ്ണമായും യൂണിയൻ സർക്കാരിനുള്ളതാണ് എന്നതാണ് അതിൻ്റെ കാരണം.
ഒരു ലിറ്റർ പെട്രോളിന് യൂണിയൻ സർക്കാർ ഇപ്പോൾ ആകെ ചുമത്തുന്ന നികുതി 11.90 രൂപയാണ്. ഇതിൽ 1.40 രൂപയാണ് Basic excise duty ( സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടത്) സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി (SAED )3 രൂപയും, റോഡ് & ഇൻഫ്രാസ്ട്രക്ച്ചർ സെസ് (RIC) 5 രൂപയും, അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഡിവലപ്പ്മെൻ്റ് സെസ് (AIDC) 2.50 രൂപയുമാണ്. (ഈ മൂന്നും സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ല )
ഡീസലിനാണെങ്കിൽ, ലിറ്ററിന് 7.80 രൂപയാണ് യൂണിയൻ സർക്കാർ നികുതികൾ. പശ്ചിമേഷ്യൻ പ്രശ്‌നം മുൻ നിർത്തി ഡീസലിൻ്റെ Basic excise duty (സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടത്) 2026 മാർച്ചിൽ സർക്കാർ പിൻവലിച്ചു. എന്നാൽ, SAED 1.80 രൂപയും RIC
2 രൂപയും, AIDC 4 രൂപയും നിലനിർത്തി. ( ഇതെല്ലാം പൂർണ്ണമായും നിർമ്മലാ സീതാരാമൻ്റെ പെട്ടിയിലേക്കാണ് !)
2014-2024 കാലത്ത് (ഒന്നും രണ്ടും മോദി സർക്കാരുകൾ) യൂണിയൻ സർക്കാരിന് പെട്രോൾ-ഡീസൽ നികുതിയിൽ നിന്ന് മാത്രം കിട്ടിയത് 38.89 ലക്ഷം കോടി രൂപയാണ്. ഇതിലെ 26.58 ലക്ഷം കോടിയും സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടാത്ത സർചാർജ്ജുകളും സെസുകളുമാണ്. രാജ്യത്തിൻ്റെ ഫെഡറലിസത്തെ തകർക്കുന്ന, സംസ്ഥാനങ്ങളെ 'കേന്ദ്രത്തിൻ്റെ' ആശ്രിതന്മാരാക്കുന്ന സംഘപരിവാറിൻ്റെ ഈ സമീപനത്തിനെതിരായാണ് അന്നുമിന്നും CPIM പൊരുതുന്നത്. എന്നാൽ V.D സതീശനും സംഘവും എപ്പോഴെങ്കിലും (ഇപ്പോഴെങ്കിലും) ഇക്കാര്യം പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? അതാണ് ഉന്നയിക്കേണ്ട ഒരു ചോദ്യം.
രാജ്യഭരണം കൈയ്യിൽ വന്നാൽ, കോർപ്പറേറ്റ് സേവ ചെയ്യുന്ന കാര്യത്തിൽ കോൺഗ്രസും BJP യും ഒരേ തൂവൽ പക്ഷികളാണ് എന്നതും ശ്രദ്ധിക്കണം. എണ്ണവില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് നൽകിയത് അവർ ഇരുവരുമാണ്. (പെട്രോളിൻ്റെ വിലനിർണ്ണയാധികാരം മൻമോഹൻസിങ്ങും (2010 ജൂൺ ) ഡീസലിൻ്റേത് മോദി സർക്കാരും (2014 ഒക്ടോബർ) എണ്ണക്കമ്പനികൾക്ക് നൽകി. ) വിലനിർണയാധികാരത്തിൽ നിന്ന് സർക്കാർ പൂർണ്ണമായും പിൻവാങ്ങി. സബ്‌സിഡികൾ ഇല്ലാതാക്കി. പൊതുമേഖലാ കമ്പനികളുടെ പേരിലാണ് ഈ നയം നടപ്പാക്കിയത് എങ്കിലും റിലയൻസും (Reliance energy), നയാരയും (മുൻപ് ESSAR OIL) ഈ മേഖലയിൽ ആധിപത്യം നേടിയപ്പോഴാണ്ട് മൻമോഹൻ സർക്കാർ ജനങ്ങളോടുള്ള ആദ്യ ചതി ചെയ്തത്. മോദിസർക്കാർ അത് പൂർത്തിയാക്കി. 2017 ജൂൺ 16 മുതൽ വില നിശ്ചയിക്കാൻ daily pricing രീതിയാണുളളത്. അതുവരെ രണ്ടാഴ്ച്ചയിലൊരിക്കലാണ് കമ്പനികൾ വില നിശ്ചയിച്ചിരുന്നത്. ആ ആനുകൂല്യം പോലും ജനങ്ങൾക്ക് നിഷേധിച്ച സംഘപരിവാറിൻ്റെ കോർപ്പറേറ്റ് ദാസ്യ മനോഭാവം നോക്കൂ..
വി.ഡി. സതീശനോട് ഇക്കാര്യത്തിലുള്ള CPIM ൻ്റെ രണ്ടാമത്തെ വിമർശനം, അദ്ദേഹം കാണിച്ച ഇരട്ടത്താപ്പിനോടുളളതാണ്. അത് സംസ്ഥാനസർക്കാർ ചുമത്തുന്ന നികുതിയെ സംബന്ധിച്ചാണ്. പെട്രോളിന് 30.08% ഉം , ഡീസലിന് 22.76% ഉം സംസ്ഥാനം VAT (Value added tax) ചുമത്തുന്നുണ്ട്. കൂടാതെ 1 രൂപ അധിക സെയിൽസ് ടാക്‌സും,1% സെസും, 2 രൂപ സാമൂഹ്യ സുരക്ഷാ സെസും ഈടാക്കുന്നുണ്ട്. പെട്രോളിന് ലിറ്ററൊന്നിൽ 25 രൂപ വരെയും ഡീസലിന് 19 രൂപ വരേയും സംസ്ഥാനത്തിന് ഇപ്പോൾ കിട്ടുന്നുണ്ട്. പ്രതിപക്ഷ നേതാവായിരിക്കേ, യൂണിയൻ സർക്കാരിനെ ഒട്ടുമേ വിമർശിക്കാതെ, പിണറായി വിജയൻ സർക്കാർ ഈ വരുമാനം ഒഴിവാക്കി ജനങ്ങളെ സഹായിക്കണം എന്നായിരുന്നു സതീശൻ & ടീം നിരന്തരം പറഞ്ഞു പോന്നത്.
ഞങ്ങളന്ന് (ഇന്നും) പറഞ്ഞത്, യൂണിയൻ സർക്കാരാണ് വില കുറക്കേണ്ടത് എന്നും, അങ്ങിനെ ചെയ്താൽ ആനുപാതികമായി ഇവിടെയും വില കുറയും എന്നുമായിരുന്നു. പലയിനങ്ങളിലായി കേരളത്തിന് ലഭിക്കേണ്ട അർഹമായ വിഹിതം പോലും യൂണിയൻ സർക്കാർ തടഞ്ഞുവെക്കുന്ന സാഹചര്യത്തിൽ അത് നേടിയെടുക്കാൻ നാം ഭരണ-പ്രതിപക്ഷ ഭേദമന്യെ ഒന്നിച്ചു നിൽക്കണമെന്നും ഈ വരുമാനം കൂടി വേണ്ടെന്നു വെച്ചാൽ സംസ്ഥാനം കുത്തുപാളയെടുക്കുമെന്നും ഞങ്ങളന്ന് പറഞ്ഞു. എന്നാൽ, അന്ന് വി.ഡി. സതീശൻ ടീമിൻ്റെ ലക്ഷ്യം സംസ്ഥാന ഭരണം മാത്രമായിരുന്നു. യൂണിയൻ സർക്കാരിനെതിരെ ഒരു വാക്കു പോലും മിണ്ടാതെ അവരന്ന് ജനങ്ങളോട് പറഞ്ഞത്, പിണറായി വിജയൻ സർക്കാരിൻ്റേത് നികുതി ഭീകരതയാണ് എന്നാണ്. (കൂട്ടത്തിൽ പറയട്ടെ, 2018 ജൂണിൽ 1രൂപ അധിക സെയിൽസ് ടേക്സ് സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു. ഒരു രൂപ പോലും പിണറായി കുറച്ചില്ല എന്ന് സതീശൻ ഇന്നലെ നിയമസഭയിൽ പറഞ്ഞത് പതിവ് പോലെ കള്ളമാണ്. ) UDF അധികാരത്തിൽ വന്നാൽ, ഈ നികുതി ഒഴിവാക്കുമെന്ന വാഗ്ദാനവും അവർ നിരന്തരം മുന്നോട്ട് വെച്ചു. അതിനായുള്ള alternative തങ്ങളുടെ പക്കലുണ്ട് എന്നായിരുന്നു അദ്ദേഹത്തിൻ്റെ അവകാശവാദം. യൂണിയൻ സർക്കാർ സാമ്പത്തിക ഉപരോധം മൂലം കേരളത്തെ വരിഞ്ഞു മുറുക്കിയപ്പോഴും സാമൂഹ്യക്ഷേമ മേഖലയിലും പശ്ചാത്തല വികസനത്തിലും വലിയ മികവ് പുലർത്തിയ ഒരു സർക്കാരിനെ മാറ്റി UDF ന് ജനങ്ങൾ വോട്ട് ചെയ്തത്, അവർ അധികാരത്തിൽ വന്നാൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ സംസ്ഥാനനികുതികൾ കുറക്കും എന്നു കൂടി വിശ്വസിച്ചായിരിക്കും.
അതുകൊണ്ട് അക്കാര്യം പ്രവർത്തിച്ച് കാണിക്കാൻ വി.ഡി സതീശന് രാഷ്ട്രീയമായും ധാർമ്മികമായും ചുമതലയുണ്ട്. അദ്ദേഹം അത് ചെയ്തില്ലെങ്കിൽ, കബളിപ്പിക്കപ്പെട്ട മലയാളികൾക്ക് വേണ്ടി ശബ്‌ദമുയർത്താൻ കേരളത്തിലെ പ്രതിപക്ഷത്തിനും ചുമതലയുണ്ട്. ആ ചുമതലയാണ് CPIM ഇപ്പോൾ നിർവ്വഹിക്കുന്നത്. അത് ഒരു മാസത്തിനകം വേണ്ടി വന്നത്, വി.ഡി. സതീശൻ ടീമിൻ്റെ ഇരട്ടമുഖവും ചതിയും അത്രയും പെട്ടെന്ന് വെളിവാക്കപ്പെട്ടതുകൊണ്ടാണ്. അതിന് ഞങ്ങളെന്ത് പിഴച്ചു?
പിണറായി സർക്കാരുകളുടെ കാലത്ത് ടെലിവിഷൻ ചാനലുകളിൽ നൂറിലേറെ പ്രൈം ടൈം ചർച്ചകളാണ്, 'നികുതി ഭീകരത' എന്ന ടൈറ്റിലിൽ കേരളത്തിൽ നടന്നത്. ഓൺലൈൻ ചാനലുകളുടെ വാറോലകൾ വേറെയും. അന്ന് അവരെല്ലാം പറഞ്ഞത്, വി.ഡി.സതീശൻ വരട്ടെ; അദ്ദേഹം കാണിച്ചു തരും ഒരു ബദൽ എന്നായിരുന്നു. ആ ബദലെവിടെ എന്ന് ചോദിക്കേണ്ട അവരെല്ലാം നിശബ്ദമായ ഈ സമയത്ത് CPIM എന്തിന് നിശബ്ദമാകണം? യൂണിയൻ സർക്കാരിൻ്റെ ജനവിരുദ്ധതയേയും, വി.ഡി. സതീശൻ്റെ കാപട്യത്തേയുമാണ് ഞങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുന്നത്. UDF ൽ വിശ്വാസമർപ്പിച്ചിട്ടുള്ള മതേതര വിശ്വാസികൾ ഇക്കാര്യത്തിലുമുള്ള CPIM ൻ്റെ മുൻഗണന ശ്രദ്ധിക്കേണ്ടതാണ്. അതായത്, വി.ഡി. സതീശൻ്റെ പ്രതിപക്ഷമല്ല പിണറായി വിജയൻ നേതൃത്വം നൽകുന്ന പ്രതിപക്ഷം എന്നർത്ഥം. സതീശൻ്റെ ലക്ഷ്യം ഭരണം മാത്രമായിരുന്നു. ഞങ്ങളുടേത്, ജനങ്ങളും രാജ്യവും കേരളവുമാണ്. ആ വ്യത്യാസമാണ് വ്യത്യാസം.
കെ. ജയദേവൻ
3.6.26