02/08/2026
തോട്ടിൻകരയിൽ ഇരുന്ന് വെള്ളത്തിൻറെ ഒഴുക്ക് നോക്കിയിരുന്ന് അത് ആസ്വദിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ ജലാശയങ്ങൾ നിറയുന്നത് കാണുമ്പോഴേ പേടിയാണ്.
നല്ല മഴയത്ത് കുട ചൂടി സ്കൂളിലേക്ക് പോകുമ്പോൾ മഴവെള്ളം തെറിപ്പിച്ചും കുടകൾ പറത്തിയും ഒക്കെ കളിച്ചിട്ടുണ്ട് മഴ കണ്ടാൽ ആവേശമാണ് പിന്നെ തോണി ഒഴുക്കി വിടാതെ അതിലൊരു ഉറുമ്പിനെ കേറ്റി വിടാതെ സമാധാനം ഇല്ലായിരുന്നു പക്ഷേ ഇപ്പോൾ മഴ കാണുമ്പോൾ തന്നെ പേടിയാണ് എന്താ സംഭവിക്കാൻ പോകുന്നു എന്ന ഫീലാണ്. ഉടനെ ന്യൂസ് ചാനലുകൾ ഒക്കെ വെച്ച് നോക്കും ഒന്നുമില്ല എന്ന് അറിഞ്ഞു കഴിഞ്ഞാൽ ആണ് മഴയെ ഒന്ന് ആസ്വദിക്കാൻ സാധിക്കുക!
മുൻപത്തെ ഋതുഭേദങ്ങൾ ഇത്ര ഭീകരമായിരുന്നില്ല എന്നാണ് എൻറെ ഒരു തോന്നൽ.
അന്നൊക്കെ രാത്രി പെയ്യുന്ന മഴയുടെ സംഗീതം കേട്ട് ഉറങ്ങുന്ന രാത്രികളെല്ലാം മനോഹരമായിരുന്നു. ഓടിട്ട , ഓല ചായപ്പുള്ള വീടായിരുന്നു എന്നിട്ടും മഴ ഇത്ര പേടിപ്പിച്ചിരുന്നില്ല എന്നെ.
ഇപ്പോൾ വളർന്നതുകൊണ്ടാണോ കൂടുതൽ ചിന്തകൾ വന്നതുകൊണ്ടാണോ പുറത്ത് മഴ പെയ്യുമ്പോൾ സമാധാനമായിട്ട് ഉറങ്ങാൻ സാധിക്കാറില്ല
മലയാളത്തിൽ മഴ പുസ്തകം എന്നൊരു പുസ്തകമുണ്ട് എഴുത്തുകാരുടെ മഴയെ കുറിച്ചുള്ള കഥാസമാഹാരം.
മഴയ്ക്ക് കാല്പനിക ഭാവം നൽകി ഞാനും കുറെ കുറിപ്പുകളും കവിതകളും എഴുതിയിരുന്നു സ്കൂൾ കാലത്തൊക്കെ
തൊണ്ണൂറുകളിലെ എൻറെ കുട്ടിക്കാലത്ത് ഇതിലും കൂടുതൽ മഴ പെയ്തിരുന്നതായിട്ട് തോന്നിയിട്ടുണ്ട് അത് കുട്ടിയായതുകൊണ്ട് അങ്ങനെ തോന്നിയിരുന്നതാണോ എന്ന് എനിക്കറിയില്ല പക്ഷേ തുള്ളിമുറിയാതെ ഓരോ മാസത്തിലെ മഴയ്ക്കും ഓരോ ഞാറ്റുവേലയിലെ മഴയ്ക്കും പഴഞ്ചൊല്ലുകളുടെ അതേപോലെതന്നെ (തിരുവാതിരയിൽ തിരുമുറിയാതെ.) പെയ്തിട്ടുണ്ടായിരുന്നു.
അത്തം കറുത്താൽ ഓണം വെളുക്കും എന്ന് കേട്ടാൽ കുട്ടികളായ ഞങ്ങൾ അത് ഓർത്ത് വയ്ക്കു മായിരുന്നു അത്തത്തിന് പൂവിടുമ്പോൾ മഴ പെയ്തെങ്കി പിന്നെ തിരുവോണം വെയിൽ ആയിരിക്കുമെന്ന് ആശ്വസിക്കുമായിരുന്നു മിക്കവാറും അങ്ങനെയൊക്കെ തന്നെ ആയിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടന്നപ്പോൾ ഒരു വ്യത്യാസം അതിനെല്ലാം വന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.
ഞങ്ങളുടെ സ്കൂളിലെ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളുടെ ഭാഗമായി നടക്കുന്ന മേളകളിൽ ഉയർന്നു കേട്ടിരുന്ന ഒരു പാട്ടാണ് "ഇനിവരുന്ന ഒരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ " എന്ന്.
അതേക്കുറിച്ച് കൂടുതൽ പറയാൻ ഞാൻ ആളല്ലെങ്കിലും കുറച്ചു ബുദ്ധിമുട്ട് തന്നെ ആയിരിക്കും ഇനിയുള്ള ജീവിതം ഒക്കെ.