25/06/2025
അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തെ സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണം
രാജ്യത്ത് ജനാധിപത്യത്തിന് കൊലക്കയര്‍ വീണ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് 50 വര്‍ഷം തികയുകയാണ്. അതുമായി ബന്ധപ്പെട്ട അനുസ്മരണങ്ങളൊക്കെ വന്നുതുടങ്ങി. അടിയന്തരാവസ്ഥയിലെ ജയിലനുഭവങ്ങളെ കുറിച്ചുള്ള പിണറായി വിജയന്റെ നിയമസഭാ പ്രസംഗം പലരും ഉദ്ധരിക്കുന്നുണ്ട്. സിപിഎം അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുമുണ്ട്. ഒരു പുസ്തകവും പ്രസിദ്ധീകരിക്കുന്നുണ്ട്. അടിയന്തരാവസ്ഥയേക്കാള്‍ രൂക്ഷമായ രീതിയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുന്ന ബിജെപിയും പല പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഭരണഘടന മാറ്റിയെഴുതുന്ന കാലം കിനാവു കാണുന്ന അവര്‍ ഇതേദിനം ഭരണഘടനാ ഹത്യാദിനമായാണ് ആചരിക്കുന്നത്. തീര്‍ച്ചയായും അന്നത്തെ അനുഭവങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്. ജനാധിപത്യസംരക്ഷണത്തിനായി ജാഗരൂകരാകാന്‍ അതു സഹായിക്കുമായിരിക്കും. അപ്പോഴും അതുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു വിഷയം.... അടിയന്തരാവസ്ഥക്കെതിരെ പോരാടി നിരവധി പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ ഭീകരമായി പീഡിപ്പിക്കപ്പെട്ടു, നിരവധി പേര്‍ ജീവച്ഛവങ്ങളായി. അവരുടെ പോരാട്ടം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്. രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ.... അടിയന്തരാവസ്ഥക്കെതിരായ പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ച് അതില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യം കുറെ കാലമായി നിലനില്‍ക്കുന്നതാണ്. 2006ല്‍ ആദ്യമായി യു പിയില്‍ അത് നടപ്പായി. പിന്നാലെ ബീഹാര്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഒഡീഷ, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആസാം, ജാര്‍ഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിലും നടപ്പായി. ഡെല്‍ഹി സര്‍ക്കാര്‍ ഇപ്പോള്‍ അതുമായുള്ള നടപടികള്‍ സ്വീകരിക്കുന്നു. എന്നാല്‍ കേരളത്തില്‍ അതു സംഭവിക്കുന്നില്ല. ഇവിടേയും അതുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങളും സമരങ്ങള്‍ പോലും നടന്നിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കോണ്‍ഗ്രസായതിനാല്‍ യുഡിഎഫ് അതംഗീകരിച്ചില്ല. അന്ന് ഭരണത്തിനു നേതൃത്വം കൊടുത്ത സിപിഐയും അനുവദിക്കില്ല. എന്നാലും വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അതിനുള്ള നീക്കങ്ങള്‍ നടന്നു. പിന്നീട് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും കുറെ കാര്യങ്ങള്‍ നടന്നു. അന്ന് തടവില്‍ കിടന്നവരുടെ ലിസ്റ്റ് ഏറെക്കുറെ തയ്യാറായി. അപ്പോഴാണ് സര്‍ക്കാരിനും സിപിഎമ്മിനും ഒരു കാര്യം ബോധ്യമായത്. അടിയന്തരാവസ്ഥക്കെതിരെ പോരാടി ജയില്‍ വാസമനുഭവിച്ചരില്‍ ഏറ്റവും കൂടുതല്‍ നക്സലൈറ്റുകള്‍. പിന്നെ സോഷ്യലിസ്റ്റുകളും ജനസംഘക്കാരും.. അതിനുശേഷമാണത്രെ സിപിഎമ്മുകാര്‍...അതോടെ ഫയല്‍ മടക്കി. പിന്നീടൊന്നും സംഭവിച്ചില്ല. ഇപ്പോഴിതാ വര്‍ഷം 50 ആകുന്നു. ഇ്ന്ന് 75 വയസുള്ളവര്‍ക്ക് അന്ന് 25 ആയിരുന്നു പ്രായം. മിക്കവരും മരിച്ചു. അവശേഷിക്കുന്നവര്‍ വളരെ കുറവ്. നല്ല പ്രായത്തില്‍ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടി, അവ ഏറെക്കുറെ നമുക്ക് തിരിച്ചേല്‍പ്പിക്കാന്‍ ജീവിതം ഹോമിച്ചവരോട് നമ്മള്‍ ഈ അനീതി കാണിക്കുന്നത്. അതുപോലെ ആ സ്വാതന്ത്ര്യ പോരാട്ട ചരിത്രത്തോടും. ഈ 50-ാം വര്‍ഷത്തിലെങ്കിലും സര്‍ക്കാര്‍ അതിനു തയ്യാറാകണം. അല്ലെങ്കില്‍ തന്റെ അടിയന്തരാവസ്ഥാനുഭവങ്ങളെ കുറിച്ച് മുഖ്യമന്ത്രി പറയുന്നതിലും ആ പ്രസംഗം ആരാധകര്‍ പ്രചരിപ്പിക്കുന്നതിലും എന്തര്‍ത്ഥം? അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വന്‍ഭൂരിപക്ഷം കൊടുത്ത ഒരു നാട്ടില്‍ ഇതൊക്കെയേ നടക്കൂ എന്നു കരുതാം....