
08/06/2025
അനുദിന വചനവായന
⛪⛪⛪⛪⛪⛪⛪⛪⛪⛪
09 ജൂൺ 2025
അനുദിന വായന & സുവിശേഷം
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
🧾ഒന്നാം വായന
ഉത്പ 3:9-15,20
നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും.
ദൈവമായ കര്‍ത്താവ് പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്? അവന്‍ മറുപടി പറഞ്ഞു: തോട്ടത്തില്‍ അവിടുത്തെ ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ നഗ്നനായതുകൊണ്ടു ഭയന്ന് ഒളിച്ചതാണ്. അവിടുന്നു ചോദിച്ചു: നീ നഗ്‌നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്ന് ഞാന്‍ കല്‍പിച്ച വൃക്ഷത്തിന്റെ പഴം നീ തിന്നോ? അവന്‍ പറഞ്ഞു: അങ്ങ് എനിക്കു കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്കു തന്നു; ഞാന്‍ അതു തിന്നു. ദൈവമായ കര്‍ത്താവ് സ്ത്രീയോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? അവള്‍ പറഞ്ഞു: സര്‍പ്പം എന്നെ വഞ്ചിച്ചു; ഞാന്‍ പഴം തിന്നു. ദൈവമായ കര്‍ത്താവ് സര്‍പ്പത്തോടു പറഞ്ഞു: ഇതുചെയ്തതുകൊണ്ട് നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയില്‍ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണില്‍ ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവന്‍ നീ പൊടി തിന്നും. നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും. ആദം ഭാര്യയെ ഹവ്വാ എന്നു വിളിച്ചു. കാരണം, അവള്‍ ജീവനുള്ളവരുടെയെല്ലാം മാതാവാണ്.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
🎼 പ്രതിവചന സങ്കീർത്തനം
1 സാമു 2:1,4-8
എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.
എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.
എന്റെ ശിരസ്സ് കര്‍ത്താവില്‍ ഉയര്‍ന്നിരിക്കുന്നു.
എന്റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു.
എന്തെന്നാല്‍, അവിടുത്തെ രക്ഷയില്‍ ഞാന്‍ ആനന്ദിക്കുന്നു.
എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.
വീരന്മാരുടെ വില്ലുകള്‍ തകരുന്നു.
ബലഹീനരാകട്ടെ ശക്തിപ്രാപിക്കുന്നു.
സുഭിക്ഷം അനുഭവിച്ചിരുന്നവര്‍
ആഹാരത്തിനായി കൂലിപ്പണി ചെയ്യുന്നു.
വിശപ്പ് അനുഭവിച്ചിരുന്നവര്‍ സംതൃപ്തി അടയുന്നു,
വന്ധ്യ ഏഴു പ്രസവിക്കുന്നു.
സന്താന സമ്പത്തുള്ളവള്‍ നിരാലംബയാകുന്നു.
എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.
കര്‍ത്താവ് ജീവന്‍ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു.
അവിടുന്നു പാതാളത്തിലേക്കിറക്കുകയും
അവിടെനിന്നു കയറ്റുകയും ചെയ്യുന്നു.
ദരിദ്രനും ധനികനും ആക്കുന്നത് കര്‍ത്താവാണ്.
താഴ്ത്തുന്നതും ഉയര്‍ത്തുന്നതും അവിടുന്നു തന്നെ.
എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.
ദരിദ്രനെ അവിടുന്നു ധൂളിയില്‍ നിന്ന് ഉയര്‍ത്തുന്നു.
അഗതിയെ കുപ്പയില്‍ നിന്നു സമുദ്ധരിക്കുന്നു.
അങ്ങനെ അവരെ പ്രഭുക്കന്മാരോടൊപ്പം ഇരുത്തി,
ഉന്നതസ്ഥാനങ്ങള്‍ക്ക് അവകാശികളാക്കുന്നു.
എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
✝ സുവിശേഷം
യോഹ. 19:25-34
അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ.
പടയാളികള്‍ ഇപ്രകാരം ചെയ്തത്. യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു. യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍ . അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു. അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു. ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവര്‍ വിനാഗിരിയില്‍ കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടില്‍ വച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു. യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു. അത് സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കംചെയ്യാനും യഹൂദര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു. അതിനാല്‍ പടയാളികള്‍ വന്ന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകള്‍ തകര്‍ത്തു. അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്റെ കാലുകള്‍ തകര്‍ത്തില്ല. എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്തവുംവെള്ളവും പുറപ്പെട്ടു.
കർത്താവിൻ്റെ സുവിശേഷം
ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠