
17/08/2025
അനുദിന വചനവായന
⛪⛪⛪⛪⛪⛪⛪⛪⛪⛪
*18- ഓഗസ്റ്റ് -2025*
Monday of week 20 in Ordinary Time
Liturgical Colour: Green.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
*ഒന്നാം വായന*
ന്യായാധിപൻമാരുടെ പുസ്തകത്തിൽ നിന്ന്.
2:11-19
അക്കാലത്ത്, ഇസ്രായേല്‍ ജനം കര്‍ത്താവിന്റെ മുന്‍പില്‍ തിന്മചെയ്തു. ബാല്‍ദേവന്മാരെ സേവിച്ചു. തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍ നിന്നു കൊണ്ടുവന്ന ദൈവമായ കര്‍ത്താവിനെ അവര്‍ ഉപേക്ഷിച്ചു. ചുറ്റുമുള്ള ജനങ്ങളുടെ ദേവന്മാരുടെ പിന്നാലെ അവര്‍ പോയി; അവയ്ക്കു മുന്‍പില്‍ കുമ്പിട്ടു. അങ്ങനെ, അവര്‍ കര്‍ത്താവിനെ പ്രകോപിപ്പിച്ചു. അവര്‍ കര്‍ത്താവിനെ ഉപേക്ഷിച്ച് ബാല്‍ദേവന്മാരെയും അസ്താര്‍ത്തെ ദേവതകളെയും സേവിച്ചു. ഇസ്രായേലിനെതിരേ കര്‍ത്താവിന്റെ കോപം ജ്വലിച്ചു; അവിടുന്ന് അവരെ കവര്‍ച്ചക്കാര്‍ക്ക് ഏല്‍പിച്ചു കൊടുത്തു. അവര്‍ അവരെ കൊള്ളയടിച്ചു. ചുറ്റുമുള്ള ശത്രുക്കളുടെ ആധിപത്യത്തിന് അവരെ വിട്ടുകൊടുത്തു; അവരോട് എതിര്‍ത്തുനില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. കര്‍ത്താവ് ശപഥം ചെയ്ത് അവര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതുപോലെ ചെന്നിടത്തൊക്കെയും നാശംവരത്തക്കവിധം കര്‍ത്താവിന്റെ കരം അവര്‍ക്ക് എതിരായിരുന്നു; അവര്‍ വളരെ കഷ്ടത അനുഭവിച്ചു. അപ്പോള്‍ കര്‍ത്താവ് ന്യായാധിപന്മാരെ നിയമിച്ചു. കവര്‍ച്ച ചെയ്തിരുന്നവരുടെ ആധിപത്യത്തില്‍ നിന്ന് അവര്‍ അവരെ രക്ഷിച്ചു. എങ്കിലും ന്യായാധിപന്മാരെ അവര്‍ അനുസരിച്ചില്ല; പ്രത്യുത, അന്യദേവന്മാരുടെ പുറകേ പോയി അവരെ വന്ദിച്ചു. കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിച്ചു ജീവിച്ച പിതാക്കന്മാരുടെ മാര്‍ഗത്തില്‍ നിന്ന് അവര്‍ വേഗം വ്യതിചലിച്ചു. അവര്‍ അവരെ അനുകരിച്ചില്ല. ന്യായാധിപന്മാരെ നിയമിച്ചപ്പോഴൊക്കെ കര്‍ത്താവ് അവര്‍ ഓരോരുത്തരോടും കൂടെ ഉണ്ടായിരുന്നു. അവരുടെ കാലത്ത് കര്‍ത്താവു ശത്രുക്കളുടെ കൈയില്‍ നിന്ന് ജനത്തെ രക്ഷിച്ചിരുന്നു. കാരണം, തങ്ങളെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നവര്‍ നിമിത്തമുള്ള അവരുടെ രോദനം കേട്ട് കര്‍ത്താവിന് അവരില്‍ അനുകമ്പ ജനിച്ചിരുന്നു. എന്നാല്‍, ന്യായാധിപന്‍ മരിക്കുമ്പോള്‍ അവര്‍ വഴിതെറ്റി തങ്ങളുടെ പിതാക്കന്മാരെക്കാള്‍ വഷളായി ജീവിക്കും. മറ്റു ദേവന്മാരെ സേവിച്ചും നമസ്‌കരിച്ചും അവരുടെ പിന്നാലെ പോകും. തങ്ങളുടെ ആചാരങ്ങളും മര്‍ക്കടമുഷ്ടിയും അവര്‍ ഉപേക്ഷിച്ചില്ല.
*കർത്താവിൻ്റെ വചനം*
*ദൈവത്തിനു നന്ദി.*
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
*പ്രതിവചന സങ്കീർത്തനം*
സങ്കീ 106:34-35,36-37,39-40,43ab,44
*കര്‍ത്താവേ, അവിടുന്ന് ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ!*
കര്‍ത്താവു കല്‍പിച്ചതുപോലെ അവര്‍ ജനതകളെ നശിപ്പിച്ചില്ല. അവര്‍ അവരോട് ഇടകലര്‍ന്ന് അവരുടെ ആചാരങ്ങള്‍ ശീലിച്ചു.
*കര്‍ത്താവേ, അവിടുന്ന് ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ!*
അവരുടെ വിഗ്രഹങ്ങളെ അവര്‍ സേവിച്ചു. അത് അവര്‍ക്കു കെണിയായിത്തീര്‍ന്നു. അവര്‍ തങ്ങളുടെ പുത്രീപുത്രന്മാരെ പിശാചുക്കള്‍ക്കു ബലിയര്‍പ്പിച്ചു.
*കര്‍ത്താവേ, അവിടുന്ന് ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ!*
അവര്‍ തങ്ങളുടെ പ്രവൃത്തികള്‍കൊണ്ട് അശുദ്ധരായിത്തീര്‍ന്നു; ഈ പ്രവൃത്തികള്‍വഴി അവര്‍ ദൈവത്തോട് അവിശ്വസ്തത കാണിച്ചു. കര്‍ത്താവിന്റെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചു; അവിടുന്നു തന്റെ അവകാശത്തെ വെറുത്തു.
*കര്‍ത്താവേ, അവിടുന്ന് ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ!*
പലപ്രാവശ്യം അവിടുന്ന് അവരെ മോചിപ്പിച്ചു; എങ്കിലും, അവര്‍ മനഃപൂര്‍വം അവിടുത്തെ ധിക്കരിച്ചു; തങ്ങളുടെ അകൃത്യം നിമിത്തം അവര്‍ അധഃപതിച്ചു. എന്നിട്ടും അവരുടെ നിലവിളികേട്ട് അവിടുന്ന് അവരുടെ കഷ്ടത പരിഗണിച്ചു.
*കര്‍ത്താവേ, അവിടുന്ന് ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ!*
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
*സുവിശേഷ പ്രഘോഷണവാക്യം*
മത്തായി 5 : 3
അല്ലേലൂയ! അല്ലേലൂയ!
ആത്‌മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.
അല്ലേലൂയ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
*സുവിശേഷം*
മത്തായി എഴുതിയ വിശുദ്ധ സുവിശേഷത്തിൽ നിന്നുള്ള വായന.
19:16-22
അക്കാലത്ത്, ഒരാള്‍ യേശുവിനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്മായാണു പ്രവര്‍ത്തിക്കേണ്ടത്? അവന്‍ പറഞ്ഞു: നന്മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന്‍ മാത്രം. ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക. അവന്‍ ചോദിച്ചു: ഏതെല്ലാം? യേശു പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്‍കരുത്. പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക. ആ യുവാവ് ചോദിച്ചു: ഇവയെല്ലാം ഞാന്‍ അനുസരിച്ചിട്ടുണ്ട്; ഇനിയും എന്താണ് എനിക്കു കുറവ്? യേശു പറഞ്ഞു: നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. ഈ വചനം കേട്ട് ആ യുവാവ് സങ്കടത്തോടെ തിരിച്ചുപോയി; അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു.
*കർത്താവിൻ്റെ സുവിശേഷം*
*ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി.*