10/01/2026
എസ്.ഐ.ആർ പ്രകാരം പുറത്ത് വന്ന കരട് പട്ടിക സംബന്ധമായി വിശദമായ പരിശോധന നടത്താൻ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികൾ ഇന്ന് (ജനുവരി 10 ശനിയാഴ്ച) വൈകുന്നേരം 7 മണി മുതൽ പ്രത്യേക ജാഗ്രതാ ക്യാമ്പ് ചേരും. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് ഓരോ പഞ്ചായത്ത്/മുൻസിപ്പാലിറ്റിയിലെയും നിശ്ചിത കേന്ദ്രങ്ങളിൽ എസ്.ഐ.ആർ കരട് വോട്ടർ പട്ടിക പരിശോധന നടത്തുന്നത്. ഓരോ ബൂത്തിലെയും പാർട്ടി പ്രതിനിധികളും ബി.എൽ.എമാരും ഒരുമിച്ച് കൂടി വോട്ടർ പട്ടികയിലില്ലാത്ത പതിനെട്ട് വയസ്സ് തികഞ്ഞവരെ ചേർക്കാനും അനധികൃതകമായി കയറിപ്പറ്റുന്നവരെ പുറത്താക്കാനുമുള്ള വിശദമായ ബൂത്ത് തല പദ്ധതികൾ തയ്യാറാക്കുകയാണ് ഉദ്ദേശ്യം. ജാഗ്രതാ പരിശോധനാ സദസ്സിൽ പാർട്ടിയുടെ എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ അവരവരുടെ പഞ്ചായത്തുകളിൽ പങ്കെടുക്കണം.
എസ്.ഐ.ആർ സംബന്ധിച്ച ബൂത്ത് തല പ്രവർത്തനങ്ങൾ പ്രത്യേക ആപ്പ് വഴി നിരീക്ഷിക്കും. ഇതിനുള്ള വിശദമായ റിപ്പോർട്ടിംങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യമായ വിവരങ്ങൾ ബൂത്ത്, പഞ്ചായത്ത്, മണ്ഡല കോർഡിനേറ്റർമാർ ദിവസവും അപ്ഡേറ്റ് ചെയ്യണം. ഓരോ വീട്ടിലും കയറി വോട്ടവകാശമുള്ളവരെ കണ്ടെത്തി ജനകീയ വോട്ടർ പട്ടിക കൂടി തയ്യാറാക്കേണ്ടതുണ്ട്. ഇതിനുള്ള മാതൃകാഫോമുകളും വിശദമായ നിർദ്ദേശങ്ങളും ജില്ലാ കമ്മറ്റികൾ വഴി വിതരണം ചെയ്തിട്ടുണ്ട്. പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങിലെ നേതാക്കൾ അതീവ ഗൗരവത്തോടെ ക്യാമ്പ് സംഘടിപ്പിക്കുകയും വോട്ടർ പട്ടിക പരിശോധനയും ആവശ്യമായ തീരുമാനങ്ങളും എടുത്ത ശേഷം മാത്രം ക്യാമ്പ് അവസാനിപ്പിക്കുകയും വേണം. തീവ്രപരിശോധനകൾക്ക് ശേഷം വരുന്ന വോട്ടർ പട്ടികയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുക എന്നതിനാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും നിർണായകമായ പ്രവർത്തനം എന്ന നിലയിൽ എല്ലാ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികളും ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യർത്ഥിച്ചു.