10/12/2025
ജനവിധിയിലെ 'പരദേശി'
ഒരു കള്ളം ആയിരമോ പതിനായിരമോ വട്ടം ആവര്‍ത്തിച്ചാല്‍ അത് 'സത്യ'മാകും എന്ന് ഹിറ്റ്‌ലറുടെ ഗീബല്‍സ്. തന്റെ അവകാശം അങ്ങനെ ആയിരമായിരം തവണ ആവര്‍ത്തിച്ച് ചോദിച്ചാല്‍ അത് കേള്‍ക്കുന്നവര്‍ക്ക് തമാശയാകുമോ? അതോ, ചോര്‍ന്ന് ചോര്‍ന്ന് അര്‍ഥം മെലിഞ്ഞ പ്രഹസനമാകുമോ? പ്രവാസിയുടെ വോട്ടവകാശത്തെപ്പറ്റിയുള്ള ആലോചനയിലാണ്. എല്ലാ തവണത്തെയുംപോലെയല്ല, 'വോട്ട്' പൗരത്വപ്രതിസന്ധിയുടെ തീക്കൊള്ളിയായി എടുത്തുപയറ്റുന്ന കാലത്ത് പരദേശിയുടെ ആശങ്ക വളരെ വലുതാണ്.
മലയാളി പ്രവാസിയെ ഉദാഹരണമായെടുക്കാം. ഇരുപത്തിരണ്ട് ലക്ഷം മലയാളികള്‍ വിദേശ നാടുകളില്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ ഉള്ളത് 2844 പേര്‍ മാത്രം! പ്രവാസികള്‍ക്ക് വോട്ടിന് അവകാശം നല്‍കുന്ന പ്രോക്‌സി വോട്ട്, തപാല്‍ വോട്ട് സംവിധാനങ്ങളൊക്കെ ജീവനില്ലാതെ പൊടിപിടിച്ച് കിടപ്പാണ്.
കുറഞ്ഞവേതനത്തിന് ജോലിചെയ്യുന്ന ബഹുഭൂരിഭാഗം പ്രവാസികള്‍ക്കും വോട്ടിനു വേണ്ടി നാട്ടിലെത്തുക നടക്കുന്ന കാര്യമല്ല. പ്രവാസികള്‍ ബദലായ് മുന്നോട്ടുവെച്ച 'ഡിജിറ്റല്‍ വോട്ട്' എന്ന ആശയം ആരും ഗൗരവത്തില്‍ എടുത്തിട്ടുമില്ല. എസ് ഐ ആര്‍ കാലത്ത്, വിദേശിയുടെ ആശങ്ക കൂടുകയുമാണ്.
ഇപ്പോള്‍ നേരിടുന്ന പ്രയാസങ്ങള്‍ ഒരുപാട് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമായി പ്രവാസികള്‍ക്ക് നേരിട്ട് ബന്ധപ്പെടാനാകുമോ? ബന്ധപ്പെട്ട രേഖകളും മറ്റും നിശ്ചിത സമയത്ത് കൈമാറാനാകുമോ ? എന്താകും ഇത്തരം നടപടികള്‍ പ്രവാസികള്‍ക്ക് സമ്മാനിക്കുന്നത്? ഇതുവരെ തള്ളിയിടുക എന്ന ശൈലി ആണെങ്കില്‍ ഇപ്പോള്‍ ഒരു ചവിട്ടും കൂടി എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. നിശ്ചിത സമയത്തിനുള്ളില്‍ വിവരങ്ങള്‍ നല്‍കാനാകാത്ത പ്രവാസികളുടെ പൗരത്വം പോലും ചോദ്യം ചെയ്യപ്പെടാന്‍ വഴിയൊരുങ്ങുകയാണോ? എന്ന ചോദ്യങ്ങളെ വെറുതെ വിടാനാകില്ല. 'വിദൂരവെരിഫിക്കേഷന്‍' പോലുള്ള പ്രവാസികള്‍ക്ക് പ്രായോഗികമായ നടപടികള്‍ നിര്‍ദേശിക്കാനോ ഇറങ്ങിത്തിരിക്കാനോ വഴിയൊരുക്കാനോ തയ്യാറാകാതെ, വോട്ട് വിഷയത്തിലുള്ളത് പോലെ വഞ്ചനാ സമീപനമാണ് ലോക കേരളസഭ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കുള്ളത്.അപ്പോള്‍, 'ജനാധിപത്യത്തില്‍ പ്രവാസി ജനങ്ങളില്ല' എന്ന് ഉറക്കെപ്പറയുക. ഈ ലക്കം മുഖലേഖനങ്ങള്‍ ഈ വിഷയത്തില്‍ ഊന്നുന്നു. മൂടലുകളില്‍ മാഞ്ഞുപോകുന്ന പ്രവാസചരിത്രത്തെ രേഖപ്പെടുത്താനുള്ള ശ്രമങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുക വഴി വേഗത്തില്‍ ഉണ്ടാകണമെന്ന ആവശ്യമാണ്.
'പുറംവാസിയുടെ വീട്' ആവശ്യപ്പെടുന്നത്. പഴകുംതോറും വീര്യം കൂടുന്ന യു എ ഖാദറിന്റെ രചനകളുടെ ലോകവും പുതിയ പംക്തിയായി ആരംഭിക്കുന്ന ജെഫ് കോഹ്ലറിന്റെ 'സുഗന്ധങ്ങളുടെ കുടിയേറ്റവും' വിഭവങ്ങളായുണ്ട്. കെ ടി സൂപ്പിയുടെ കവിതയും ബാബരിയാനന്തര കോടതിവിചാരങ്ങളുടെ ടോപ്‌ടോകും സ്ഥിരം പംക്തികളും പുതിയ വായനയാകും.