28/11/2025
വലിയ സഹായങ്ങളൊക്കെ ചെയ്ത് അവസാനം പണി കിട്ടിയവരുടെ പ്രതിനിധി, മോഹൻലാൽ പറയുന്ന ആ ഡയലോഗിന് പ്രസക്തിയേറെ; പ്രേമചന്ദ്രൻ ഈസ് ട്രൂലി അണ്ടർറേറ്റഡ്
സത്യൻ അന്തിക്കാടിൻറെ സംവിധാനത്തിൽ മോഹൻലാൽ,മീരാ ജാസ്മിൻ, ഭാരത് ഗോപി, ഇന്നസെന്റ്, എന്നിവർ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് രസതന്ത്രം. ദേശിയ അവാർഡ് നേടിയ മൂന്ന് അഭിനേതാക്കൾ ഒന്നിച്ച ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു.
മരപ്പണിക്കാരനായ പ്രേമചന്ദ്രൻ( മോഹൻലാൽ) തന്റെ അച്ഛനുമൊത്ത്( ഭരത് ഗോപി- ബാലൻ മാഷ്) സമാധാനമായി ജീവിക്കുന്ന സമയത്ത് അയാൾ പണിക്ക് പോയ വീട്ടിലെ വേലക്കാരിയെ( മീര ജാസ്മിൻ) സഹായിക്കുന്നു. അവളുടെ അവസ്ഥയും സാഹചര്യവും മനസിലാക്കി അവളെ സഹായിച്ച പ്രേമചന്ദ്രന് ആ സഹായം ഒടുവിൽ വലിയ ബുദ്ധിമുട്ടാകുന്നു. അതിനിടയിൽ പ്രേമചന്ദ്രനോട് പ്രേമം തോന്നുന്ന മീര അവതരിപ്പിച്ച കണ്മണിയോട് അയാൾ തന്റെ മോശമായ ഭൂതകാലം വിവരിച്ചു കൊടുക്കുന്നു.
ചെറുപ്പ കാലത്ത്, സഹോദരിയെ ശല്യം ചെയ്ത വ്യക്തിയെ ചോദ്യം ചെയ്യാൻ പോയതായിരുന്നു പ്രേമചന്ദ്രനും കൂട്ടുകാരനും. ഒടുവിൽ അത് വഴക്കിലേക്ക് നീങ്ങുന്നു. ഒടുവിൽ കൂട്ടുകാരൻ( മുകേഷ് അവതരിപ്പിച്ച ശിവൻ) ചെയ്ത കൊലപാതക കുറ്റം ഏറ്റെടുത്ത് ജയിലിൽ പോയ പ്രേമചന്ദ്രനെ സഹോദരനും സഹോദരിയുമൊക്കെ പുറംതള്ളുന്നു. തനിക്ക് വേണ്ടിയാണ് പ്രേമചന്ദ്രൻ ജയിലിൽ പോയത് എന്ന് മറന്ന സഹോദരിയും, കാശും നല്ല ജോലിയും ഒകെ ആയപ്പോൾ സർവ്വതും മരണ സഹോദരനും മോഹൻലാലിനെ കാണുന്നത് പുച്ഛത്തോടെയാണ്. ആരൊക്കെ പുച്ഛിച്ചാലും പ്രേമനെ ഒരുപാട് സ്നേഹിക്കുന്ന ബാലൻ മാഷിന് മകന്റെ അവസ്ഥയിൽ വലിയ ദുഃഖമാണ് ഉണ്ടായിരുന്നത്.
സിനിമയിലെ വളരെ നിർണായക ഒരു പോയിന്റിൽ പ്രേമചന്ദ്രൻ ഒരു സഹായം ചോദിച്ച് ഇപ്പോൾ നല്ല നിലയിൽ കഴിയുന്ന കൂട്ടുകാരന്റെ അടുത്തേക്ക് ചെല്ലുന്നു. അയാളുടെ സഹോദരിയുടെ വിവാഹം ഉറപ്പിക്കൽ നടക്കുന്ന സമയത്തായിരുന്നു അയാളുടെ വരവ്. പ്രേമചന്ദ്രനെ കാണുമ്പോൾ കൂട്ടുകാരൻ പെട്ടെന്ന് അസ്വസ്ഥനാകുന്നു, കൂടെ സഹോദരിയെ കാണാൻ വന്ന കൂട്ടരിൽ ഒരാൾക്ക് പ്രേമന്റെ പഴയ കാലം അറിയുകയും ചെയ്യാം. അതിനാൽ തന്നെ എങ്ങനെയാണ് നിങ്ങൾ തമ്മിൽ എങ്ങനെയാണ് പരിചയം എന്ന് ചോദിക്കുമ്പോൾ -" നാട്ടിലെവിടെയോ കണ്ടിട്ടുണ്ട്, ഞാൻ ഈ ഗൾഫിലും ബിസിനസിലുമായി കുറേക്കാലം...അതുകൊണ്ട് വ്യക്തമായിട്ട് ഓർമ കിട്ടുന്നില്ല".
മുകേഷ് ഇത് പറയുന്ന സമയത്ത് മോഹൻലാലിന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങളുണ്ട്, എന്താണ് അയാളുടെ ഇപ്പോഴത്തെ അവസ്ഥ എന്ന് ഒരു വാക്ക് പോലും പറയാതെ അതിലൂടെ പ്രേമൻ കാണിക്കുന്നു. ശേഷം പ്രേമൻ പുറത്തേക്ക് നടക്കുമ്പോൾ ശിവൻ, പ്രേമനോട് ക്ഷമ പറയുന്നുണ്ട്. ആ സമയത്ത് പ്രേമൻ ഇങ്ങനെ പറയുന്നു- "നമ്മൾ ആരാണ് എന്ന് തിരിച്ചറിയാൻ വല്ലപ്പോഴും ഇങ്ങനെ ഉളളാ അനുഭവങ്ങൾ നല്ലതാ " അതിന് ശേഷം പ്രേമൻ ആ വീട്ടിൽ നിന്ന് മടങ്ങുകയാണ്.
ഇത്തരത്തിൽ സഹായങ്ങളൊക്കെ ചെയ്ത് പിന്നെ ആർക്കും വേണ്ടാതെ പഴി കേൾക്കുന്ന പല ആളുകളുടെയും പ്രതിനിധിയാണ് ഇതിലെ പ്രേമചന്ദ്രൻ