23/06/2017
സഞ്ചാരികളുടെ പറുദീസയായി തുമ്പൂർമുഴി
By: ലാലു ജെ എസ് ഒറ്റപുരയ്ക്കൽ
മ്മടെ തുമ്പുർമുഴി മനോഹര കാഴ്ച
ചാലക്കുടിയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന തുമ്പൂര്‍ മുഴി ഡാം വിനോദ സഞ്ചാരികളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന കേരളത്തിലേക്കുള്ള വിദേശികളുടെ യാത്രാചാര്‍ട്ടില്‍ തുമ്പൂര്‍ മുഴിയും ഇടം പിടിക്കുന്നു. സില്‍വര്‍ സ്റ്റോം , ഡ്രീം വേള്‍ഡ് എന്നീ വാട്ടര്‍ തീം പാര്‍ക്കുകളുടെ ഇടയില്‍ കൊച്ചിയില്‍ നിന്ന് 76 കി. മീറ്റര്‍ അകലെയായി തൃശൂര്‍ ജില്ലയില്‍ ചാലക്കുടി പുഴയ്ക്ക് കുറുകെയാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത് . ഡാമിലെ ജലം കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുന്നു. ഡാമിനോടനുബന്ധിച്ച് തീരദേശത്തായി സ്ഥിതി ചെയ്യുന്ന ചിത്രശലഭോദ്യാനം ടൂറിസത്തില്‍ ഇടം പിടിക്കുന്നതാണ് . ഏകദേശം 148 ഇനങ്ങളില്‍പ്പെട്ട ചിത്രശലഭങ്ങൾ ഇവിടെയുണ്ട്. വലുതും ചെറുതും , പുള്ളിയുള്ളവ , വരയന്‍ , ഭീമാകാരങ്ങളായവ - എന്നിങ്ങനെ . അവ പൂക്കള്‍ തോറും തേന്‍ നുകര്‍ന്ന് പാറിപ്പറക്കുന്ന കാഴ്ച നയന മനേഹരങ്ങളാണ് . പക്ഷികളോളം വലിപ്പമുള്ള ചിത്രശലഭങ്ങളെ രാവിലെ കാണാം . ലെമണ്‍ ബട്ടര്‍ ഫ്‌ളൈ , സതേണ്‍ബേര്‍ഡ് വിങ് , കോമണ്‍ റോസ് , ലൈറ്റ് ബ്ലൂ ടൈഗര്‍ എന്നിവയാണ് അവയില്‍ ചിലത് . ഉദ്യാനത്തില്‍ തന്നെ റൂബിയേസിയേ വര്‍ഗ്ഗത്തില്‍പ്പെട്ടചെടികളും ഫളെയിം ലില്ലി , ഫയര്‍ ലില്ലി തുടങ്ങിയവയും ചിത്ര ശലഭങ്ങള്‍ക്ക് ഭക്ഷണായി നട്ടു വളര്‍ത്തുന്നുണ്ട്. പൂന്തോട്ടത്തിലിരുന്നാല്‍ പുഴയുടെ സൗന്ദര്യവും കാടിന്റ സൗന്ദര്യവും ആസ്വദിക്കാം.തുമ്പൂര്‍ മുഴി ശലഭോദ്യാനവും തടയണയും ആസ്വദിക്കാനെത്തുന്നവര്‍ക്ക് മറുകരയിലെ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിലേക്ക് കടക്കാനായി പുഴക്കു കുറുകെയുള്ള മാര്‍ഗ്ഗമായി തൂക്കുപാലം ഉപയോഗിക്കാം . ചാലക്കുടിപ്പുഴയുടെ സൗന്ദര്യം ഒത്തു ചേര്‍ന്നിടത്താണ് തൂക്കുപാലം .
ജില്ലാ പ്രൊമോഷന്‍ കൗണ്‍സില്‍ , അതിരപ്പിള്ളി - വാഴച്ചാല്‍ - തുമ്പുര്‍ മുഴി ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സഞ്ചരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഫെസിലിറ്റേഷന്‍ സെന്റര്‍ , ദൂരക്കാഴ്ച്ചകള്‍ക്ക് സൗകര്യമൊരുക്കുന്ന വ്യൂ ടവര്‍ , റെയിന്‍ഷെല്‍ട്ടര്‍ , കൈവരികളോടുകൂടിയ നടപ്പാതകള്‍ , ടര്‍ഫിംഗ് നടത്തി മനോഹരമാക്കിയ ലാന്റ് സ്‌കേപ്പിഗ് എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് അല്‍പം കിലോമീറ്റര്‍ ദൂരമേയുള്ളു. അതിരപ്പിള്ളി - വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളിലേക്ക് . ജില്ലാ ടൂറിസം കൗണ്‍സിലിന്റെ ടൂര്‍ പാക്കേജായ ജംഗിള്‍ സഫാരി ഈ വിനോദ സഞ്ചാര കേന്ദ്രങ്ങലെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ ഭാവിയില്‍ ടൂറിസത്തിന്റെ വന്‍ സാധ്യതകളാണ് തെളിഞ്ഞു വരുന്നത് . ചാലക്കുടി പുഴക്കു കൂറുകെയുള്ള രണ്ടാമത്തെ തൂക്കുപാലമാണിത് . ജില്ലയിലെ ഒന്‍പതാമത്തെയും കേരളത്തിലെ 34-ാംമത്തെയും തൂക്കുപാലമാണ് തുമ്പൂര്‍ മുഴി പാലം ഇരുകരകളിലും വലിയ ഇരുമ്പു വടങ്ങള്‍ ഘടിപ്പിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഒരേസമയം 1200 പേര്‍ക്ക് കാഴ്ച്ചകള്‍ കാണാനുള്ള സൗകര്യമുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ 500 പേര്‍ക്കു ഒരേസമയം പ്രവേശനം ലഭിക്കും .24 മീറ്റര്‍ ഉയരവും 185 മീറ്റര്‍ നീളവും 1.5 മീറ്റര്‍ വീതിയുമാണ് തൂക്കു പാലത്തിനുള്ളത് . 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചപാലത്തിന്റെ നിര്‍മാണ ചുമതല കെല്ലിനായിരുന്നു..