16/09/2025
വിഷയം: പുതിയ വോട്ടർ പട്ടിക പരിഷ്കരണത്തെക്കുറിച്ചുള്ള (SIR) ആശങ്ക മാറ്റണം
കേരള പ്രവാസി സംഘം
പുതിയ വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ലോകമെമ്പാടുമുള്ള പ്രവാസികളായ ഇന്ത്യൻ പൗരന്മാരെ, പ്രത്യേകിച്ച് കേരളീയരെ, വലിയ ആശങ്കയിലാഴ്ത്തുന്നു.
ജനാധിപത്യപരമായ അവകാശമായ വോട്ടവകാശം നിഷേധിക്കാനുള്ള ഒരു ഗൂഢാലോചന ഇതിന്റെ പിന്നിൽ ഉണ്ടോ എന്ന് ഞങ്ങൾ സംശയിക്കുന്നു. വിദേശത്ത് കഠിനാധ്വാനം ചെയ്ത് ജീവിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ വോട്ടവകാശം ഇല്ലാതാക്കുന്ന നടപടിയായി ഇത് മാറുമോ എന്ന ഭയം പ്രവാസികൾക്കുണ്ടു.
ഈ പരിഷ്കാരത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത് വോട്ടർ പട്ടികയിലെ അനധികൃത പേരുകൾ ഒഴിവാക്കുക, കൃത്യത ഉറപ്പാക്കുക, പുതിയ വോട്ടർമാരെ ചേർക്കുക എന്നിവയാണ്. ഇത് ആവശ്യമായ ഒരു നടപടിയാണെന്ന് സമ്മതിക്കുമ്പോൾ തന്നെ, പ്രവാസികളെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നു.
പുതിയ പരിഷ്കാരങ്ങൾ പ്രവാസികളെ ബാധിക്കുന്നതാണു ഓൺലൈൻ അപേക്ഷയിലെ ബുദ്ധിമുട്ടുകൾ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം പൂർണ്ണമായും കാര്യക്ഷമമല്ല.
സാങ്കേതികപരമായ പ്രശ്നങ്ങളും രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളും കാരണം പല പ്രവാസികൾക്കും ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കുകയില്ല.
ഓൺലൈൻ സംവിധാനം മാത്രം ആശ്രയിച്ചുള്ള ഈ പരിഷ്കാരം പ്രവാസികളുടെ വോട്ടവകാശം ഇല്ലാതാക്കാൻ മാത്രമേ ഉപകരിക്കൂ.
സ്ഥിരം താമസം മാറിയവരുടെ പേരുകൾ ഒഴിവാക്കുമ്പോൾ, വിദേശത്ത് സ്ഥിരമായി താമസിക്കുന്നവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
ഇത് പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ്. കേരളത്തിലെ പ്രവാസികളുടെ സ്വന്തം വീടുകൾ ഇപ്പോഴും നിലനിൽക്കുമ്പോൾ തന്നെ, പ്രവാസി എന്ന കാരണത്താൽ വോട്ടവകാശം നിഷേധിക്കുന്നത് ഞങ്ങളുടെ പൗരത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി വീട്ടിലെത്തി നടത്തുന്ന പരിശോധനകൾ പ്രവാസികൾക്ക് പൂർത്തിയാക്കാൻ കഴിയില്ല. കൂടാതെ, വോട്ട് ചെയ്യുന്നതിന് പാസ്‌പോർട്ട് വെരിഫിക്കേഷനായി ഹാജരാക്കേണ്ടി വരുന്നതും വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്.
വിദേശത്ത് ജീവിക്കുമ്പോഴും ഇന്ത്യയുടെ പുരോഗതിയിൽ ഞങ്ങൾ നൽകുന്ന സംഭാവനകൾ ചെറുതല്ല. സാമ്പത്തികമായും സാമൂഹികമായും ഞങ്ങൾ രാജ്യത്തിന്റെ ഭാഗമാണ്. എന്നിട്ടും, ഞങ്ങളുടെ വോട്ടവകാശം മനഃപൂർവ്വം നിഷേധിക്കുന്ന ഈ നടപടി ഒരു ജനാധിപത്യ രാജ്യത്തിന് ഒട്ടും ചേർന്നതല്ല.
ഈ തീരുമാനം അടിയന്തിരമായി പുനഃപരിശോധിക്കണം.
പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് കൂടുതൽ ലളിതവും പ്രായോഗികവുമായ മാർഗ്ഗങ്ങൾ ലഭ്യമാക്കണം. എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം നൽകുന്ന ഒരു ജനാധിപത്യ സംവിധാനം നിലനിർത്തണമെന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു.
കേരള പ്രവാസി സംഘം