03/06/2026
രാഷ്ട്രീയവും പിആർ തന്ത്രങ്ങളും ജനാധിപത്യത്തിന്റെ പുതിയ മുഖവും
✍️ ബാദുഷ കടലുണ്ടി -
ഒരുകാലത്ത് രാഷ്ട്രീയം എന്നത് ജനങ്ങളോടൊപ്പമുള്ള യാത്രയായിരുന്നു.
ഗ്രാമങ്ങളിലെ ചായക്കട ചർച്ചകളിലും, തൊഴിലാളി സമരങ്ങളിലും, വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലും, വീടുകൾ കയറിയിറങ്ങിയുള്ള ജനസമ്പർക്കത്തിലുമായിരുന്നു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വളർന്നുവന്നത്. ആശയങ്ങളായിരുന്നു രാഷ്ട്രീയത്തിന്റെ അടിത്തറ. സംഘടനകളായിരുന്നു അതിന്റെ കരുത്ത്.
എന്നാൽ ഇന്ന് രാഷ്ട്രീയത്തിന്റെ മുഖം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.
സാങ്കേതികവിദ്യയും സോഷ്യൽ മീഡിയയും രാഷ്ട്രീയത്തെ ഒരു “ഉൽപ്പന്ന വിപണനം” ആക്കി മാറ്റിയിരിക്കുന്നു. ജനങ്ങളെ ബോധവൽക്കരിക്കുന്നതിനു പകരം, അവരുടെ വികാരങ്ങളെ നിയന്ത്രിക്കുകയും പൊതുബോധം നിർമ്മിക്കുകയും ചെയ്യുന്ന ഒരു പുതിയ രാഷ്ട്രീയ സംസ്കാരമാണ് രൂപപ്പെടുന്നത്.
ഇന്ന് ലോകമെമ്പാടും രാഷ്ട്രീയ പാർട്ടികൾ പ്രൊഫഷണൽ പിആർ ഏജൻസികളെയും ഡാറ്റ അനലിറ്റിക്സ് കമ്പനികളെയും ആശ്രയിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തുന്നത്.
അമേരിക്കയിൽ ഡൊണാൾഡ് ട്രംപിന്റെ വിജയത്തിൽ “കേംബ്രിഡ്ജ് അനലിറ്റിക്ക” പോലുള്ള സ്ഥാപനങ്ങൾ സോഷ്യൽ മീഡിയ ഡാറ്റ ഉപയോഗിച്ച് വോട്ടർമാരുടെ മനോഭാവം നിയന്ത്രിച്ചതായി പിന്നീട് പുറത്തുവന്നു.
ഓരോ വ്യക്തിക്കും വ്യത്യസ്ത സന്ദേശങ്ങൾ നൽകി അവരുടെ വികാരങ്ങളെയും രാഷ്ട്രീയ തീരുമാനങ്ങളെയും സ്വാധീനിക്കുന്ന “സൈക്കോഗ്രാഫിക് ടാർഗറ്റിംഗ്” എന്ന രീതി ലോക രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റി.
ഇന്ത്യയിലും അതേ മാതൃക ശക്തമായി നടപ്പിലാക്കി.
2014 മുതൽ തിരഞ്ഞെടുപ്പുകൾ കേവലം രാഷ്ട്രീയ പോരാട്ടമല്ല, മറിച്ച് വൻതോതിലുള്ള മീഡിയ മാനേജ്മെന്റിന്റെയും ബ്രാൻഡ് നിർമ്മാണത്തിന്റെയും യുദ്ധമായി മാറി.
ഐപാക്ക് പോലുള്ള സ്ഥാപനങ്ങൾ രാഷ്ട്രീയത്തെ ഒരു കോർപ്പറേറ്റ് പ്രൊജക്ടായി മാറ്റിയപ്പോൾ, പ്രസ്ഥാന രാഷ്ട്രീയത്തിന്റെ ആത്മാവാണ് ക്രമേണ നഷ്ടപ്പെടാൻ തുടങ്ങിയത്.
കേരളത്തിലും അതിന്റെ നിഴലാണു ഈ തിരഞ്ഞെടുപ്പിൽ നമ്മൾ കണ്ടത്
കേരളം ആശയ രാഷ്ട്രീയത്തിന്റെ നാടാണെന്ന് നമ്മൾ അഭിമാനത്തോടെ പറയാറുണ്ട്.
പക്ഷേ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ അന്തരീക്ഷം വളരെ ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ടതാണ്.
ഇടതുപക്ഷ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെയും സാമൂഹ്യ ക്ഷേമ ഇടപെടലുകളെയും മറച്ചു വെച്ച്, ഭരണത്തിനെതിരായ ഒരു ശക്തമായ വിരുദ്ധവികാരം സൃഷ്ടിക്കാൻ സംഘടിതമായ ഡിജിറ്റൽ പ്രചാരണങ്ങൾ നടന്നു.
സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും വ്യാജ നരേറ്റീവുകൾ ആവർത്തിച്ചു പ്രചരിപ്പിക്കപ്പെട്ടു.
“കനഗേലു” പോലുള്ള പിആർ ടീമുകൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിഞ്ഞു എന്നത് രാഷ്ട്രീയമായി ഗൗരവത്തോടെ വിലയിരുത്തപ്പെടണം.
ഭരണം മാറ്റണമെന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ നേതൃത്വത്തെ നിരന്തരം വ്യക്തിപരമായി ആക്രമിക്കുകയും, പൊതുജനങ്ങൾക്കിടയിൽ അവിശ്വാസവും നിരാശയും വളർത്തുകയും ചെയ്യുന്ന ഒരു സംഘടിത “പബ്ലിക് ട്രയൽ” അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു.
ഒരു രാഷ്ട്രീയ പാർട്ടിയെയും വിമർശനത്തിന് അതീതമാക്കാനാകില്ല.
പക്ഷേ വിമർശനത്തിന്റെയും ആസൂത്രിത മാനസികാക്രമണത്തിന്റെയും ഇടയിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് അനിവാര്യമാണ്.
ഇന്ന് പലപ്പോഴും സോഷ്യൽ മീഡിയ വിചാരണകൾ യാഥാർത്ഥ്യങ്ങളെക്കാൾ ശക്തമായി ജനബോധത്തെ സ്വാധീനിക്കുന്നു.
ആശയങ്ങളെ ഇല്ലാതാക്കുന്ന രാഷ്ട്രീയം
ഇതാണ് ഏറ്റവും വലിയ അപകടം.
ജനകീയ സമരങ്ങളിലൂടെ രൂപപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തകർക്കാൻ ഇന്ന് ആശയപരമായ പോരാട്ടം ആവശ്യമില്ല.
അതിന് പകരം. നിരന്തരമായ ട്രോളിംഗ്,വ്യാജ വാർത്തകൾ,കൃത്രിമ വീഡിയോ ക്ലിപ്പുകൾ,വ്യക്തിപരമായ അധിക്ഷേപങ്ങൾ,സോഷ്യൽ മീഡിയ ആഭാസങ്ങൾ,ഈ അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു.
ഇത് ജനാധിപത്യത്തിന്റെ ആരോഗ്യകരമായ വളർച്ചയല്ല.
ഇത് രാഷ്ട്രീയത്തെ ജനങ്ങളിൽ നിന്ന് അകറ്റുകയും, “ബ്രാൻഡ്” അടിസ്ഥാനത്തിലുള്ള ഒരു ഉപഭോഗ സംസ്കാരമാക്കി മാറ്റുകയും ചെയ്യുന്നു.
വ്യക്തികളെ ആരാധിക്കുന്ന രാഷ്ട്രീയം
ആശയങ്ങൾ പിന്നിലാകുമ്പോൾ വ്യക്തികൾ മുൻപിലേക്ക് വരുന്നു.
രാഷ്ട്രീയം സംഘടനകളുടേയും കൂട്ടായ പ്രവർത്തനങ്ങളുടേയും മേഖലയല്ലാതെ “ഇമേജ് മാനേജ്മെന്റ്” ആകുന്നു.
അങ്ങനെ നേതാക്കൾ രാഷ്ട്രീയ പ്രവർത്തകരിൽ നിന്ന് “സെലിബ്രിറ്റികളായി” മാറുന്നു.തമിഴ്നാട് വിജയ് അടക്കം കോക്രോച്ച് വരെ അത് നീണ്ട് കിടക്കുന്നു..
ഇത് ജനാധിപത്യത്തിന് അപകടകരമാണ്.
കാരണം ചോദ്യം ചെയ്യുന്ന രാഷ്ട്രീയ സംസ്കാരത്തിന് പകരം അന്ധമായ ആരാധനയും വെറുപ്പും വളരുന്നു.
ഇടതുപക്ഷം തിരിച്ചറിയേണ്ട വെല്ലുവിളി
ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ചരിത്രപരമായി ജനങ്ങളോടൊപ്പമുള്ള രാഷ്ട്രീയമാണ് മുന്നോട്ടുവച്ചത്.
പക്ഷേ ഇന്നത്തെ ഡിജിറ്റൽ കാലത്ത് ആശയ രാഷ്ട്രീയത്തിന് പുതിയ രീതിയിലുള്ള ഇടപെടലുകൾ ആവശ്യമാണ്.
സോഷ്യൽ മീഡിയയെ അവഗണിക്കാനാവില്ല.
പക്ഷേ അതിന്റെ കൃത്രിമ നരേറ്റീവുകൾക്ക് മുന്നിൽ കീഴടങ്ങാനും പാടില്ല.
ജനങ്ങളുമായി നേരിട്ടുള്ള ബന്ധം ശക്തിപ്പെടുത്തുകയും, യാഥാർത്ഥ്യങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുകയും, യുവതലമുറയുമായി ആശയ സംവാദങ്ങൾ വർധിപ്പിക്കുകയും ചെയ്യേണ്ട സമയമാണിത്.
ജനാധിപത്യം എങ്ങോട്ട്?
ജനങ്ങളെ ബോധവൽക്കരിക്കുന്ന രാഷ്ട്രീയത്തിനുപകരം, ജനങ്ങളെ മാനസികമായി നിയന്ത്രിക്കുന്ന രാഷ്ട്രീയമാണ് വളരുന്നത് എങ്കിൽ അത് ജനാധിപത്യത്തിന്റെ തകർച്ചയിലേക്കാണ് നയിക്കുക.
അതുകൊണ്ട് തന്നെ ഇന്ന് ഏറ്റവും വലിയ ഉത്തരവാദിത്വം വോട്ടർമാർക്കാണ്.
സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സത്യമല്ലെന്ന് തിരിച്ചറിയുന്ന ഒരു രാഷ്ട്രീയ ബോധം സമൂഹത്തിൽ വളരണം.
ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും മാത്രമാണ് ദീർഘായുസുള്ളത്.
പിആർ തന്ത്രങ്ങൾ തിരഞ്ഞെടുപ്പുകൾ ജയിപ്പിച്ചേക്കാം.
പക്ഷേ ജനങ്ങളുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളേ ചരിത്രം നിലനിർത്തുകയുള്ളു.