13/06/2026
കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും ബി.ജെ.പിയെ സഹായിക്കുന്ന തരത്തിലാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന സമീപനങ്ങളെയും സംസ്ഥാന സർക്കാരിന്റെ ഭരണപരാജയങ്ങളെയും അക്കമിട്ട് നിരത്തി അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്. പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യ (I.N.D.I.A) മുന്നണിയിൽ കോൺഗ്രസിനെതിരെ കടുത്ത അതൃപ്തി പുകയുകയാണെന്നും, സംസ്ഥാനത്ത് നിപ്പ പ്രതിരോധത്തിൽ സർക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തെ പരിഹസിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്റെ പ്രതികരണം. "രാഹുൽ ഗാന്ധിയുമായി നേരിട്ട് കാണുമ്പോൾ കെട്ടിപ്പിടിക്കൽ സാധാരണയായി ഇല്ല. ഒന്നുകിൽ കൈ കൊടുക്കും, അല്ലെങ്കിൽ വണങ്ങും. എന്നാൽ അദ്ദേഹം മോദിയെ കെട്ടിപ്പിടിച്ചിരിക്കുന്ന മറ്റൊരു ഫോട്ടോ കണ്ടു. അതിൽ എനിക്ക് യാതൊരു ആക്ഷേപവുമില്ല. എന്നാൽ ഇത് ഇൻഡ്യ സഖ്യത്തെ രാഹുൽ ഗാന്ധി എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ മറ്റൊരു രീതിയിലുള്ള ചിത്രീകരണമാണ്," പിണറായി പറഞ്ഞു.
ഇൻഡ്യ സഖ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ ദയനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ നേതാക്കൾ മുന്നണി യോഗങ്ങളിൽ കോൺഗ്രസിനെതിരെ പരസ്യമായി ശബ്ദമുയർത്തുന്ന സാഹചര്യമാണുള്ളത്. ഡി.എം.കെയുടെ അകൽച്ചയും ഇതിന്റെ ഭാഗമാണ്. കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ഇത്തരം സമീപനങ്ങളാണ് മറ്റ് പാർട്ടികളെ മുന്നണിയിൽ നിന്ന് അകറ്റുന്നതെന്നും, ഇത് ആത്യന്തികമായി ബി.ജെ.പിക്കാണ് ഗുണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട്ട് നിപ്പ വൈറസ് ബാധയുണ്ടായ സാഹചര്യത്തെ സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും തികഞ്ഞ ലാഘവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ മെഡിക്കൽ ബിരുദമില്ലാത്തവർ ആരോഗ്യമന്ത്രിമാരായിരുന്നിട്ടു കൂടി നിപ്പയെ എത്രമാത്രം ഫലപ്രദമായാണ് കേരളം നേരിട്ടതെന്ന് എല്ലാവർക്കുമറിയാമെന്ന്, മുൻ സർക്കാരിന്റെ കാലത്തെ പ്രവർത്തനങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
എന്നാൽ പ്രതിസന്ധി രൂക്ഷമായിട്ടും നിലവിലെ ആരോഗ്യമന്ത്രി ഇതുവരെ കോഴിക്കോട് സന്ദർശിക്കാൻ പോലും തയ്യാറായിട്ടില്ല. മന്ത്രി നേരിട്ടെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ വലിയ രീതിയിൽ സഹായിക്കും. ജനങ്ങളുടെ ജീവൻ വെച്ചുള്ള കളി അവസാനിപ്പിച്ച് സർക്കാർ കൂടുതൽ ശ്രദ്ധയോടെ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഭരണപരമായ കെടുകാര്യസ്ഥതകൾക്കെതിരെയും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകനായ കെ.ബി പ്രദീപിനെ ഹൈക്കോടതിയിൽ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതാണ് പുതിയ വിവാദം.
ഓരോ കാര്യങ്ങൾ നോക്കാൻ വകുപ്പുകൾക്കും മന്ത്രിമാർക്കും ചുമതലയുണ്ടെങ്കിലും, ഇങ്ങനെയൊരു നിയമനം നടന്ന കാര്യം ദേവസ്വം മന്ത്രി പോലും അറിഞ്ഞിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ തന്നെ ദേവസ്വം ബോർഡിന്റെ കേസുകൾ വാദിക്കാൻ സർക്കാർ നിയമിച്ചത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. നാട്ടിൽ കഴിവുള്ള വക്കീലന്മാർക്ക് യാതൊരു ക്ഷാമവുമില്ല. ഈ അഭിഭാഷകന്റെ 'കേമത്തം' ദേവസ്വത്തിന് ആവശ്യമില്ലെന്നും തെറ്റായ ഈ നിയമനം സർക്കാർ ഉടൻ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- അക്ഷരം ന്യൂസ്