Aksharam News

Aksharam News കേരളത്തിനൊപ്പം നിങ്ങൾക്കൊപ്പം

കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും ബി.ജെ.പിയെ സഹായിക്കുന്ന തരത്തിലാണെന്ന് കുറ്റപ്പെടുത്തി പ്രതിപ...
13/06/2026

കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും ബി.ജെ.പിയെ സഹായിക്കുന്ന തരത്തിലാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന സമീപനങ്ങളെയും സംസ്ഥാന സർക്കാരിന്റെ ഭരണപരാജയങ്ങളെയും അക്കമിട്ട് നിരത്തി അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്. പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യ (I.N.D.I.A) മുന്നണിയിൽ കോൺഗ്രസിനെതിരെ കടുത്ത അതൃപ്തി പുകയുകയാണെന്നും, സംസ്ഥാനത്ത് നിപ്പ പ്രതിരോധത്തിൽ സർക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തെ പരിഹസിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്റെ പ്രതികരണം. "രാഹുൽ ഗാന്ധിയുമായി നേരിട്ട് കാണുമ്പോൾ കെട്ടിപ്പിടിക്കൽ സാധാരണയായി ഇല്ല. ഒന്നുകിൽ കൈ കൊടുക്കും, അല്ലെങ്കിൽ വണങ്ങും. എന്നാൽ അദ്ദേഹം മോദിയെ കെട്ടിപ്പിടിച്ചിരിക്കുന്ന മറ്റൊരു ഫോട്ടോ കണ്ടു. അതിൽ എനിക്ക് യാതൊരു ആക്ഷേപവുമില്ല. എന്നാൽ ഇത് ഇൻഡ്യ സഖ്യത്തെ രാഹുൽ ഗാന്ധി എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ മറ്റൊരു രീതിയിലുള്ള ചിത്രീകരണമാണ്," പിണറായി പറഞ്ഞു.

ഇൻഡ്യ സഖ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ ദയനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ നേതാക്കൾ മുന്നണി യോഗങ്ങളിൽ കോൺഗ്രസിനെതിരെ പരസ്യമായി ശബ്ദമുയർത്തുന്ന സാഹചര്യമാണുള്ളത്. ഡി.എം.കെയുടെ അകൽച്ചയും ഇതിന്റെ ഭാഗമാണ്. കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ഇത്തരം സമീപനങ്ങളാണ് മറ്റ് പാർട്ടികളെ മുന്നണിയിൽ നിന്ന് അകറ്റുന്നതെന്നും, ഇത് ആത്യന്തികമായി ബി.ജെ.പിക്കാണ് ഗുണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്ട് നിപ്പ വൈറസ് ബാധയുണ്ടായ സാഹചര്യത്തെ സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും തികഞ്ഞ ലാഘവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ മെഡിക്കൽ ബിരുദമില്ലാത്തവർ ആരോഗ്യമന്ത്രിമാരായിരുന്നിട്ടു കൂടി നിപ്പയെ എത്രമാത്രം ഫലപ്രദമായാണ് കേരളം നേരിട്ടതെന്ന് എല്ലാവർക്കുമറിയാമെന്ന്, മുൻ സർക്കാരിന്റെ കാലത്തെ പ്രവർത്തനങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

എന്നാൽ പ്രതിസന്ധി രൂക്ഷമായിട്ടും നിലവിലെ ആരോഗ്യമന്ത്രി ഇതുവരെ കോഴിക്കോട് സന്ദർശിക്കാൻ പോലും തയ്യാറായിട്ടില്ല. മന്ത്രി നേരിട്ടെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ വലിയ രീതിയിൽ സഹായിക്കും. ജനങ്ങളുടെ ജീവൻ വെച്ചുള്ള കളി അവസാനിപ്പിച്ച് സർക്കാർ കൂടുതൽ ശ്രദ്ധയോടെ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഭരണപരമായ കെടുകാര്യസ്ഥതകൾക്കെതിരെയും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകനായ കെ.ബി പ്രദീപിനെ ഹൈക്കോടതിയിൽ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതാണ് പുതിയ വിവാദം.

ഓരോ കാര്യങ്ങൾ നോക്കാൻ വകുപ്പുകൾക്കും മന്ത്രിമാർക്കും ചുമതലയുണ്ടെങ്കിലും, ഇങ്ങനെയൊരു നിയമനം നടന്ന കാര്യം ദേവസ്വം മന്ത്രി പോലും അറിഞ്ഞിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ തന്നെ ദേവസ്വം ബോർഡിന്റെ കേസുകൾ വാദിക്കാൻ സർക്കാർ നിയമിച്ചത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. നാട്ടിൽ കഴിവുള്ള വക്കീലന്മാർക്ക് യാതൊരു ക്ഷാമവുമില്ല. ഈ അഭിഭാഷകന്റെ 'കേമത്തം' ദേവസ്വത്തിന് ആവശ്യമില്ലെന്നും തെറ്റായ ഈ നിയമനം സർക്കാർ ഉടൻ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- അക്ഷരം ന്യൂസ്‌

ലോകകപ്പ് ഫുട്ബോൾ ആവേശത്തിലേക്ക് ഫുട്ബോൾ ലോകം ഉണർന്നു കഴിഞ്ഞു. കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായി തങ്ങളുടെ ആദ്യ മത്സരത്...
12/06/2026

ലോകകപ്പ് ഫുട്ബോൾ ആവേശത്തിലേക്ക് ഫുട്ബോൾ ലോകം ഉണർന്നു കഴിഞ്ഞു. കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായി തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങാൻ തയ്യാറെടുക്കുന്ന നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ആവേശം പകർന്ന് പ്രതിരോധനിരയിലേക്ക് തകർപ്പൻ കൂട്ടിച്ചേർക്കൽ. പരിക്കേറ്റ ഡിഫൻഡർ ലിയോനാർഡോ ബലേർഡിക്ക് പകരം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മിന്നും താരം മാർക്കോസ് സെനേസിയെ പരിശീലകൻ ലയണൽ സ്കലോനി ലോകകപ്പ് സ്ക്വാഡിലേക്ക് ഉൾപ്പെടുത്തി. ടൂർണമെന്റിലെ ആദ്യ മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ നടന്ന ഈ മാറ്റം അർജന്റീനയുടെ പ്രതിരോധത്തിന് ഇരട്ടി കരുത്ത് പകരും.

ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ലിയോനാർഡോ ബലേർഡിക്ക് പരിക്കേൽക്കുന്നത്. എന്നാൽ വളരെ വേഗം തന്നെ മികച്ചൊരു തന്ത്രപരമായ നീക്കത്തിലൂടെ പരിശീലകൻ ലയണൽ സ്കലോനി ഈ സാഹചര്യത്തെ നേരിട്ടു. പ്രീമിയർ ലീഗിൽ ബോൺമൗത്തിന്റെ വിശ്വസ്തനായ സെന്റർ ബാക്ക് മാർക്കോസ് സെനേസിയെ സ്ക്വാഡിലേക്ക് എത്തിച്ചതോടെ ടീമിന്റെ പ്രതിരോധം കൂടുതൽ സന്തുലിതമായിരിക്കുകയാണ്. മികച്ചൊരു ഇടങ്കാലൻ സെന്റർ ബാക്ക് (Left-footed Centre-back) കൂടിയായ താരത്തിന്റെ സാന്നിധ്യം വരാനിരിക്കുന്ന മത്സരങ്ങളിൽ സ്കലോനിക്ക് മികച്ച ടാക്റ്റിക്കൽ മേധാവിത്വം നൽകും.

ലോകത്തെ ഏറ്റവും കടുപ്പമേറിയ ഫുട്ബോൾ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിലുടനീളം നടത്തിയ സ്ഥിരതയാർന്ന പ്രകടനമാണ് സെനേസിയെ വീണ്ടും ദേശീയ ടീമിലേക്ക് എത്തിച്ചത്. എതിരാളികളുടെ മുന്നേറ്റങ്ങളെ അപകടമില്ലാതെ തടയുന്നതിലും, പ്രതിരോധത്തിൽ നിന്ന് പന്ത് കൃത്യമായി മുന്നേറ്റനിരയിലേക്ക് എത്തിക്കുന്നതിലും (Ball-playing defender) വലിയ മികവ് പുലർത്തുന്ന താരമാണ് സെനേസി. സെറ്റ് പീസുകളിൽ ഹെഡ്ഡറുകളിലൂടെ ഗോൾ നേടാനുള്ള താരത്തിന്റെ കഴിവും ലോകകപ്പിൽ അർജന്റീനയ്ക്ക് വലിയ ആയുധമാകും.

ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിനായി കളത്തിലിറങ്ങാൻ അർജന്റീന ഇപ്പോൾ പൂർണ്ണ സജ്ജമാണ്. ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ഒട്ടമെൻഡി തുടങ്ങിയ ലോകോത്തര ഡിഫൻഡർമാർക്കൊപ്പം പ്രീമിയർ ലീഗ് പരിചയസമ്പത്തുള്ള സെനേസി കൂടി ചേരുമ്പോൾ അർജന്റീനയുടെ പ്രതിരോധക്കോട്ട ഭേദിക്കുക ഏത് വമ്പൻ എതിരാളികൾക്കും ഏറെ ദുഷ്കരമാകും. പുതിയ ഊർജ്ജത്തോടെ ടീമിനൊപ്പം ചേർന്ന മാർക്കോസ് സെനേസി ആദ്യ മത്സരത്തിൽ തന്നെ അർജന്റീന ജേഴ്സിയിൽ തന്റെ മികവ് തെളിയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.

- അക്ഷരം ന്യൂസ്‌

കാസർഗോഡ് മേൽപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ...
12/06/2026

കാസർഗോഡ് മേൽപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിനിയായ സ്നേഹ മെർലിൻ (സ്നേഹ മറിയം - 25) ആണ് അറസ്റ്റിലായത്.

രാത്രിയിൽ വീട്ടിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന 16-കാരിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി, പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കുന്നു. ഉറക്കമുണർന്ന പെൺകുട്ടി വിവരങ്ങൾ മനസ്സിലാക്കുകയും, പിന്നീട് തനിക്ക് നേരിട്ട ദുരനുഭവം സ്കൂളിലെ കൗൺസിലറെ അറിയിക്കുകയും ചെയ്തു. കൗൺസിലർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേൽപ്പറമ്പ് പോലീസ് ഉടൻ തന്നെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ (POCSO) നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് കോടതിയിൽ ഹാജരാക്കി. ഇവർ എങ്ങനെയാണ് രാത്രിയിൽ പെൺകുട്ടിയുടെ വീടിനുള്ളിൽ പ്രവേശിച്ചത് എന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് ഇപ്പോൾ വിശദമായ അന്വേഷണം നടത്തിവരികയാണ്.

- അക്ഷരം ന്യൂസ്‌

ഇന്ത്യൻ കായിക ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതിച്ചേർക്കപ്പെട്ട പേരാണ് ജസ്പാൽ റാണയുടേത്. കളിക്കളത്തിൽ അത്യുജ്ജ്വലമായ പ്ര...
12/06/2026

ഇന്ത്യൻ കായിക ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതിച്ചേർക്കപ്പെട്ട പേരാണ് ജസ്പാൽ റാണയുടേത്. കളിക്കളത്തിൽ അത്യുജ്ജ്വലമായ പ്രകടനങ്ങളിലൂടെ രാജ്യത്തിന് അഭിമാനമായി മാറുകയും, പിന്നീട് പരിശീലകന്റെ കുപ്പായത്തിൽ ഇന്ത്യൻ ഷൂട്ടിങ്ങിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്ത ആ ഇതിഹാസം ഇനി ഓർമ. 49-ാം വയസ്സിൽ ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐ.എസ്.എസ്.എഫ് (ISSF) ലോകകപ്പിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ആദ്യമായി ശാരീരിക അസ്വസ്ഥതകളും നെഞ്ചുവേദനയും അനുഭവപ്പെട്ടത്. ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലും ബുദ്ധിമുട്ടുകൾ തുടർന്നതോടെ, ഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ അദ്ദേഹത്തെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനകളിൽ ഹൃദയത്തിൽ തടസ്സങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സ്റ്റെന്റ് ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും രണ്ടാമതൊരു സ്റ്റെന്റ് കൂടി ഉടൻ സ്ഥാപിക്കുമെന്നുമുള്ള റിപ്പോർട്ടുകൾക്കിടെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇന്നലെ രാത്രിയോടെ ആരോഗ്യസ്ഥിതി വീണ്ടും വഷളായതും മരണം സംഭവിച്ചതും.

പാരിസ് ഒളിംപിക്സിൽ ഇരട്ട മെഡലുകൾ നേടി ചരിത്രം സൃഷ്ടിച്ച മനു ഭാക്കർ എന്ന ലോകോത്തര താരത്തിന്റെ വിജയങ്ങൾക്ക് പിന്നിലെ പ്രധാന ശക്തി ജസ്പാൽ റാണയായിരുന്നു. മനു ഭാക്കറിന്റെ കരിയറിലെ പ്രതിസന്ധി ഘട്ടങ്ങളിൽ മികച്ചൊരു മാർഗദർശിയായി നിന്നത് അദ്ദേഹമാണ്. തന്റെ പ്രിയ ശിഷ്യയിലൂടെ ഒളിംപിക്സ് മെഡൽ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ നിറവിൽ നിൽക്കെയാണ് റാണയുടെ അപ്രതീക്ഷിതമായ ഈ വിടവാങ്ങൽ.

ഇന്ത്യൻ ഷൂട്ടിങ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേരുകളിലൊന്നാണ് അദ്ദേഹത്തിന്റേത്. 1994-ൽ ഇറ്റലിയിലെ മിലാനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വെറും 18-ാം വയസ്സിൽ ജൂനിയർ വിഭാഗത്തിൽ ലോക റെക്കോർഡോടെ സ്വർണ്ണം നേടിക്കൊണ്ടാണ് ജസ്പാൽ റാണ ലോകവേദിയിൽ തന്റെ വരവറിയിച്ചത്.

കളിക്കളത്തിലെ ഇതിഹാസ താരമായും, അതിലും മികച്ച ഒരു ഗുരുവുമായും തിളങ്ങിയ ജസ്പാൽ റാണയുടെ അകാല വിയോഗം ഇന്ത്യൻ കായിക ലോകത്തിന്, പ്രത്യേകിച്ച് ഷൂട്ടിങ് മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. അപ്രതീക്ഷിതമായ ഈ വിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്ത്യൻ കായിക പ്രേമികളും താരങ്ങളും. ഷൂട്ടിങ് റേഞ്ചിൽ അദ്ദേഹം സൃഷ്ടിച്ചെടുത്ത വിജയഗാഥകൾ വരും തലമുറകൾക്ക് എന്നും വലിയൊരു പ്രചോദനമായി നിലനിൽക്കും.

- അക്ഷരം ന്യൂസ്‌

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് തിരികൊളുത്തി ഗ്രൂപ്പ് എയിലെ ആദ്യ പോരാട്ടത്തിൽ ഏഷ്യൻ കരുത്തരായ ദക്ഷിണ ...
12/06/2026

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് തിരികൊളുത്തി ഗ്രൂപ്പ് എയിലെ ആദ്യ പോരാട്ടത്തിൽ ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയയ്ക്ക് ഗംഭീര വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിന്നിലായ ശേഷം, അവിശ്വസനീയമായ പോരാട്ടവീര്യത്തോടെ തിരിച്ചടിച്ചാണ് കൊറിയൻ പട യൂറോപ്യൻ നിരയായ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയത് (2-1). രണ്ടാം പകുതിയിൽ പിറന്ന മൂന്ന് ഗോളുകളാണ് മെക്സിക്കോ സിറ്റിയിലെ ഗാലറികളെ ആവേശക്കൊടുമുടിയിലേറ്റിയത്.

ആദ്യ പകുതി: അതിവേഗ നീക്കങ്ങളും കൊറിയൻ ആധിപത്യവും

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഗ്രൗണ്ടിൽ ദക്ഷിണ കൊറിയൻ ആധിപത്യമായിരുന്നു പ്രകടമായത്. പ്രതിരോധത്തിൽ നിന്ന് മിന്നൽ വേഗത്തിൽ ആക്രമണത്തിലേക്ക് മാറുന്ന തന്ത്രങ്ങളിലൂടെ കൊറിയൻ താരങ്ങൾ കളംനിറഞ്ഞു കളിച്ചു. മധ്യനിരയിൽ ഹ്വാങ് ഇൻ-ബിയോമും പെയ്ക് സ്യൂങ്-ഹോയും ചേർന്ന് കളി നിയന്ത്രിച്ചപ്പോൾ, ക്യാപ്റ്റൻ സോൺ ഹ്യൂങ്-മിന്നിലേക്ക് നിരന്തരം പന്തുകളെത്തി. എന്നാൽ, പ്രതിരോധം കോട്ടപോലെ കാത്ത ചെക്ക് റിപ്പബ്ലിക് കൊറിയൻ മുന്നേറ്റങ്ങളെ സമർത്ഥമായി തടഞ്ഞുനിർത്തി. പന്തടക്കത്തിൽ കൊറിയ മുന്നിട്ടുനിന്നെങ്കിലും ഇരു ടീമുകൾക്കും ഗോൾ നേടാനാവാതെയാണ് ആദ്യ പകുതി അവസാനിച്ചത്.

രണ്ടാം പകുതിയിലെ നാടകീയ മുഹൂർത്തങ്ങൾ; അപ്രതീക്ഷിത ലീഡെടുത്ത് ചെക്ക് പട

രണ്ടാം പകുതിയിൽ മത്സരം കൂടുതൽ ആവേശകരമായി. കളിയിലുടനീളം ആധിപത്യം പുലർത്തിയ കൊറിയയെ ഞെട്ടിച്ചുകൊണ്ട് 59-ാം മിനിറ്റിൽ ചെക്ക് റിപ്പബ്ലിക് ആദ്യ വെടിപൊട്ടിച്ചു. കൊറിയൻ പോസ്റ്റിലേക്ക് വന്ന അതിവേഗത്തിലുള്ള ഒരു 'റോക്കറ്റ് ത്രോ' കൃത്യമായി കണക്ട് ചെയ്ത ലാഡിസ്ലാവ് ക്രെജ്സി അതിമനോഹരമായ ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ സ്റ്റേഡിയം അൽപ്പനേരത്തേക്ക് നിശബ്ദമായി.

കൊറിയയുടെ ഗംഭീര തിരിച്ചുവരവ്

എന്നാൽ ചെക്കിന്റെ ആഘോഷങ്ങൾക്ക് വെറും എട്ട് മിനിറ്റിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 67-ാം മിനിറ്റിൽ ദക്ഷിണ കൊറിയ തങ്ങളുടെ മറുപടി നൽകി. സഹതാരത്തിൽ നിന്ന് ലഭിച്ച മികച്ചൊരു ത്രൂ ബോൾ സ്വീകരിച്ച ഹ്വാങ് ഇൻ-ബെയോം, മുന്നോട്ട് കുതിക്കുകയും ഗോൾകീപ്പർ ഉൾപ്പെടെയുള്ള ചെക്ക് പ്രതിരോധനിരയെ അതിവിദഗ്ദ്ധമായി കബളിപ്പിച്ച് പന്ത് അനായാസം വലയിലാക്കുകയും ചെയ്തു. സ്കോർ 1-1.

വിജയഗോൾ പിറന്ന അവസാന നിമിഷങ്ങൾ

മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ 76-ാം മിനിറ്റിൽ ചെക്ക് റിപ്പബ്ലിക് വീണ്ടും പന്ത് വലയിലെത്തിച്ചെങ്കിലും അത് റഫറി ഓഫ്സൈഡായി വിധിച്ചത് അവർക്ക് വലിയ തിരിച്ചടിയായി. എന്നാൽ, ഇതിന് നാല് മിനിറ്റുകൾക്ക് ശേഷം (80-ാം മിനിറ്റ്) കൊറിയ തങ്ങളുടെ വിജയഗോൾ കണ്ടെത്തി. ആദ്യ ഗോൾ സ്കോററായ ഹ്വാങ് വലതു വിംഗിൽ നിന്ന് നൽകിയ മികച്ചൊരു ക്രോസ്, ചെക്ക് പ്രതിരോധ താരങ്ങളെ മറികടന്ന് ഓഹ് ഹ്യൂയോൻ-ഗ്യൂ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഗോൾകീപ്പറുടെ കൈകളിൽ തട്ടിയിട്ടും പന്ത് അതിവേഗം ഗോൾവര കടന്നു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ അർഹിച്ച വിജയം ദക്ഷിണ കൊറിയ സ്വന്തമാക്കി.

- അക്ഷരം ന്യൂസ്‌

തിരുവനന്തപുരം: നഷ്ടക്കണക്കുകളുടെയും പ്രതിസന്ധികളുടെയും പേരിൽ എപ്പോഴും വാർത്തകളിൽ നിറയുന്ന കെഎസ്ആർടിസിയിൽ നിന്നും പുറത്തു...
12/06/2026

തിരുവനന്തപുരം: നഷ്ടക്കണക്കുകളുടെയും പ്രതിസന്ധികളുടെയും പേരിൽ എപ്പോഴും വാർത്തകളിൽ നിറയുന്ന കെഎസ്ആർടിസിയിൽ നിന്നും പുറത്തുവരുന്നത് കോടികളുടെ ഞെട്ടിക്കുന്ന അഴിമതിക്കഥകൾ. കഴിഞ്ഞ സർക്കാർ പുതിയ ബസുകൾ വാങ്ങിയതിലാണ് സമാനതകളില്ലാത്ത പകൽക്കൊള്ള നടന്നിരിക്കുന്നത്. ഒരേ കമ്പനിയുടെ, ഒരേ മോഡൽ ബസുകൾ ഒരേ ദിവസം കെഎസ്ആർടിസി വാങ്ങിക്കൂട്ടിയത് പല വിലയ്ക്കാണ്! ഈ വൻ പർച്ചേസ് തട്ടിപ്പിന്റെ വിവരങ്ങൾ ഇപ്പോൾ മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടിരിക്കുന്നത്

അഞ്ചു രൂപയുടെ പേന എട്ട് രൂപയ്ക്ക് വാങ്ങുന്ന വിദ്യ!

സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും അഞ്ചു രൂപ വിലയുള്ള ഒരു പേന എട്ടു രൂപയ്ക്ക് വാങ്ങുമോ? ഇല്ല എന്ന് നമുക്ക് ഉറപ്പിച്ചു പറയാം. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസി ബസുകൾ വാങ്ങിയപ്പോൾ ഉദ്യോഗസ്ഥർ പ്രയോഗിച്ചത് ഇതേ തന്ത്രമാണ്. ഡീലർ ഒന്ന്, മോഡൽ ഒന്ന്, വാങ്ങിയ ദിവസം ഒന്ന്; എന്നാൽ വില മാത്രം പലത്!

കണക്കുകളിലെ കള്ളക്കളികൾ ഇങ്ങനെ:

• നവംബർ 2025 ലെ തട്ടിപ്പ്: കാട്ടാക്കടയിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസ് (KL 15A 297) വാങ്ങിയത് 2025 നവംബർ 20-നാണ്. തൊട്ടടുത്ത ദിവസം (നവംബർ 21) ഇതേ ശ്രേണിയിലുള്ള 8 ബസുകൾ വാങ്ങിയത് 29 ലക്ഷത്തിലധികം രൂപയ്ക്കാണ്. എന്നാൽ അന്ന് തന്നെ ഇതേ മോഡൽ 5 ബസുകൾ ഇതിലും 2,74,222 രൂപ കുറവിലും വാങ്ങിയിട്ടുണ്ട്! അതായത്, ഒരേ ദിവസം ഉയർന്ന വിലയ്ക്ക് ബസുകൾ വാങ്ങിയതിലൂടെ മാത്രം നടന്നത് 16 ലക്ഷം രൂപയുടെ അഴിമതി.

• ഡിസംബർ 2025 ലെ ക്രമക്കേട്: ഡിസംബർ 13-നും സമാനമായ തട്ടിപ്പ് ആവർത്തിച്ചു. അന്ന് ഒരേ മോഡൽ ബസുകൾ 27 ലക്ഷത്തിനും 30 ലക്ഷത്തിനുമായി രണ്ടു വ്യത്യസ്ത വിലകളിലാണ് കെഎസ്ആർടിസി വാങ്ങിയത്. അതായത്, 8 ബസുകൾ വില കുറച്ചു വാങ്ങിയപ്പോൾ 16 ബസുകൾ വാങ്ങാൻ അധികമായി നൽകിയത് രണ്ടും മൂന്നും ലക്ഷം രൂപയാണ്.

• ടാറ്റയുടെ 181 ബസുകളുടെ പർച്ചേസ് കണക്കുകളിലാണ് ഇത്രയും ഭീമമായ പൊരുത്തക്കേടുകൾ ഉള്ളത്. 2026 ഫെബ്രുവരി വരെ നടത്തിയ പർച്ചേസുകളിൽ ഈ ക്രമക്കേട് നിരന്തരം പ്രകടമാണ്.

നാല് കോടിയുടെ അഴിമതി; ഇളവുകൾ കിട്ടാതെ പർച്ചേസ്

14 ബസുകൾ 27,74,593 രൂപയ്ക്ക് വാങ്ങിയപ്പോൾ, 30 ബസുകൾ വാങ്ങിയത് 27,96,718 രൂപയ്ക്കാണ്. 83 ബസുകൾ വാങ്ങിയത് 29 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലുള്ള ഉയർന്ന തുകയ്ക്കാണ്. ബസുകളുടെ ഓൺലൈൻ വില പരിശോധിച്ചാൽ ഏകദേശം 29 ലക്ഷം രൂപയാണ് കാണിക്കുന്നത്. കെഎസ്ആർടിസിയെപ്പോലെ ഒരു വലിയ സ്ഥാപനം ഒന്നിച്ച് നൂറുകണക്കിന് വാഹനങ്ങൾ വാങ്ങുമ്പോൾ കമ്പനികളിൽ നിന്നും വലിയ രീതിയിലുള്ള വിലക്കിഴിവ് (Discount) ലഭിക്കേണ്ടതാണ്. എന്നാൽ ഇവിടെ ഇളവ് ലഭിച്ചില്ലെന്ന് മാത്രമല്ല, പല ബസുകൾക്കും ഉയർന്ന തുക നൽകുകയും ചെയ്തു. ഇതിലൂടെ നാല് കോടിയിലധികം രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.

മുൻ ഭരണകാലത്ത് നടന്ന ഇത്രയും വലിയ വൻ ക്രമക്കേടുകൾ വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവന്നിട്ടും ഇതുവരെ യാതൊരുവിധ അന്വേഷണമോ ഓഡിറ്റോ നടന്നിട്ടില്ല എന്നത് അഴിമതിക്ക് ലഭിക്കുന്ന മൗനാനുവാദത്തെയാണ് സൂചിപ്പിക്കുന്നത്. ഈ വിഷയത്തിൽ അടിയന്തരവും സമഗ്രവുമായ അന്വേഷണം ആവശ്യമാണ്.

- അക്ഷരം ന്യൂസ്‌

കാലങ്ങളായി യാതൊരു പ്രതിഫലവുമില്ലാതെ, അവധികളില്ലാതെ വീടിന്റെ നെടുംതൂണായി പ്രവർത്തിക്കുന്ന വീട്ടമ്മമാരുടെ അധ്വാനത്തിന് ചരി...
11/06/2026

കാലങ്ങളായി യാതൊരു പ്രതിഫലവുമില്ലാതെ, അവധികളില്ലാതെ വീടിന്റെ നെടുംതൂണായി പ്രവർത്തിക്കുന്ന വീട്ടമ്മമാരുടെ അധ്വാനത്തിന് ചരിത്രപരമായ അംഗീകാരം. വീട്ടമ്മമാർ ചെയ്യുന്ന ജോലിക്ക് പ്രതിമാസം 30,000 രൂപയുടെ സാമ്പത്തിക മൂല്യമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2026 ജൂൺ 11-ന് പുറത്തുവന്ന ഈ സുപ്രധാന നിരീക്ഷണം, ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ സ്ത്രീ സമൂഹത്തിന് വലിയ ആത്മവിശ്വാസവും ആദരവും നൽകുന്നതാണ്.

"വീട്ടമ്മമാർ വെറും ജോലിക്കാരല്ല, അവർ യഥാർത്ഥത്തിൽ 'രാഷ്ട്ര നിർമ്മാതാക്കൾ' (Nation Builders) ആണ്." - എന്ന് സുപ്രീം കോടതി പ്രത്യേകം അടിവരയിട്ടു പറഞ്ഞു.

'ശമ്പളമില്ലാത്ത ജോലി'ക്ക് ഇനി കൃത്യമായ മൂല്യം

രാവിലെ മുതൽ രാത്രി വൈകുന്നത് വരെ നീളുന്നതാണ് ഒരു വീട്ടമ്മയുടെ ജോലി. പാചകം, ശുചീകരണം, കുട്ടികളുടെയും പ്രായമായവരുടെയും പരിചരണം തുടങ്ങി ഒരു കുടുംബത്തിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നത് വീട്ടമ്മമാരാണ്. എന്നാൽ ഈ അധ്വാനത്തിന് ഒരിക്കലും സാമ്പത്തികമായ ഒരു വില കൽപ്പിക്കപ്പെട്ടിരുന്നില്ല.

ഒരു വ്യക്തി പുറത്തുപോയി ചെയ്യുന്ന ഏതൊരു ജോലിക്കും തുല്യമായതോ അതിനേക്കാൾ കഠിനമായതോ ആണ് വീട്ടുജോലികൾ എന്ന് കോടതിയുടെ പുതിയ നിരീക്ഷണം വ്യക്തമാക്കുന്നു. ഈ അധ്വാനത്തെ കേവലം 'കടമ' എന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ലെന്നും, അതിന് ചുരുങ്ങിയത് 30,000 രൂപയെങ്കിലും പ്രതിമാസ ശമ്പളമായി കണക്കാക്കാവുന്ന മൂല്യമുണ്ടെന്നുമാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്.

ഒരു രാജ്യത്തിന്റെ ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് അമ്മമാരും വീട്ടമ്മമാരുമാണ്. ആരോഗ്യകരമായ ഒരു കുടുംബ പശ്ചാത്തലം സൃഷ്ടിക്കുന്നതിലൂടെ, അവർ പരോക്ഷമായി രാജ്യത്തിന്റെ പുരോഗതിക്കാണ് സംഭാവന നൽകുന്നത്. ഈ മഹത്തായ യാഥാർത്ഥ്യത്തെ ഉൾക്കൊണ്ടുകൊണ്ടാണ് പരമോന്നത കോടതി അവരെ 'രാഷ്ട്ര നിർമ്മാതാക്കൾ' എന്ന് അഭിസംബോധന ചെയ്തിരിക്കുന്നത്.

ഈ നിരീക്ഷണം കേവലം ഒരു സാമ്പത്തിക കണക്കുകൂട്ടൽ മാത്രമല്ല, മറിച്ച് തലമുറകളായി സ്ത്രീകൾ സഹിക്കുന്ന ത്യാഗങ്ങൾക്കും അവരുടെ വിലമതിക്കാനാവാത്ത സേവനങ്ങൾക്കുമുള്ള രാജ്യത്തിന്റെ ആദരവാണ്. രാജ്യത്തെ ഓരോ വീടിന്റെയും ഐശ്വര്യത്തിന് കാരണക്കാരായ വീട്ടമ്മമാരെ കൂടുതൽ ചേർത്തുപിടിക്കാൻ ഈ വിധി സമൂഹത്തെ ഓർമ്മിപ്പിക്കുന്നു.

- അക്ഷരം ന്യൂസ്‌

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പഴയൊരു രാഷ്ട്രീയ പ്രസംഗം കുത്തിപ്പൊക്കി സാമൂഹിക മാധ്യമങ്ങൾ. ...
11/06/2026

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പഴയൊരു രാഷ്ട്രീയ പ്രസംഗം കുത്തിപ്പൊക്കി സാമൂഹിക മാധ്യമങ്ങൾ. 2021-ൽ നിപ ബാധയുടെ പശ്ചാത്തലത്തിൽ, ഇപ്പോഴത്തെ ആരോഗ്യമന്ത്രി കെ. മുരളീധരൻ അന്നത്തെ ഇടതു സർക്കാരിനെതിരെ നടത്തിയ രൂക്ഷമായ പരിഹാസമാണ് ഇപ്പോൾ അദ്ദേഹത്തിന് തന്നെ തിരിഞ്ഞുകൊത്തുന്നത്. അന്ന് കെ. മുരളീധരൻ നടത്തിയ 'എരണംകെട്ടവൻ നാട് ഭരിച്ചാൽ നാടുമുടിയും' എന്ന പ്രസംഗം ഓർമിപ്പിച്ചുകൊണ്ട് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തിയതോടെ നിപ ജാഗ്രതയ്ക്കൊപ്പം രാഷ്ട്രീയ ചർച്ചകൾക്കും കളമൊരുങ്ങിയിരിക്കുകയാണ്.

ഭരണാധികാരികളുടെ കുഴപ്പം കൊണ്ടാണ് നിപ പോലുള്ള പുതിയ രോഗങ്ങൾ വരുന്നതെന്നായിരുന്നു 2021-ൽ കെ. മുരളീധരന്റെ വാദം. അന്നത്തെ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: "എരണംകെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും. ഇതുവരെ കേൾക്കാത്ത രോഗങ്ങളാണ് ഇപ്പോൾ. വവ്വാൽ ആണത്രേ നിപ പരത്തുന്നത്. കെ. കരുണാകരനും എ.കെ ആന്റണിയും ഉമ്മൻ ചാണ്ടിയും ഭരിച്ച കാലത്ത് ഈ നാട്ടിൽ വവ്വാലുകൾ ഉണ്ടായിരുന്നില്ലേ? ഭരിക്കുന്നവൻ ശരിയല്ലാത്തതുകൊണ്ടാണ് ഇപ്പോൾ രോഗം പരക്കാൻ കാരണം."

മുൻകാല ആരോപണങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും, ഈ പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനൊപ്പം നിൽക്കുമെന്ന വ്യക്തമായ സന്ദേശവും വീണാ ജോർജ് നൽകുന്നുണ്ട്. രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേർത്തുപിടിച്ച് ശാസ്ത്രീയമായ പ്രതിരോധം തീർക്കുകയാണ് വേണ്ടതെന്നും, അതിനായി ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഇടതുപക്ഷ സമീപനമെന്നും അവർ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ ആർ.ടി.പി.സി.ആർ (RT-PCR) പരിശോധനയിലാണ് നിലവിൽ നിപ സ്ഥിരീകരിച്ചിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ (NIV) നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തുനിൽക്കാതെ തന്നെ അടിയന്തര നടപടികൾ സ്വീകരിക്കണം. മുൻ അനുഭവങ്ങളിൽ നിന്ന് കേരളം ശാസ്ത്രീയമായി രൂപപ്പെടുത്തിയ ചികിത്സാ പ്രോട്ടോക്കോളും ഗൈഡ്‌ലൈനും ഫലപ്രദമായി നടപ്പിലാക്കണമെന്നും അവർ ഓർമിപ്പിച്ചു.

നിപയ്ക്ക് പുറമെ സംസ്ഥാനത്ത് വ്യാപിക്കുന്ന ഷിഗെല്ല (Shigella) രോഗത്തെക്കുറിച്ചും വീണാ ജോർജ് ഗൗരവമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്രയധികം ഷിഗെല്ല കേസുകൾ സംസ്ഥാനത്ത് ഒരുമിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. കുട്ടികളിലും പ്രായമുള്ളവരിലും മറ്റു ആരോഗ്യപ്രശ്നങ്ങളുള്ളവരിലും ഇത് ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ, രോഗത്തിന്റെ സാമൂഹിക വ്യാപനം തടയാൻ കർശനമായ നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്നും അവർ ആവശ്യപ്പെട്ടു.

- അക്ഷരം ന്യൂസ്

പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ വിദ്യാർഥികളുടെ യാത്രാസൗകര്യങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമാണ്. ഇതിനിടയിലാണ് കെഎസ്ആർ...
11/06/2026

പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ വിദ്യാർഥികളുടെ യാത്രാസൗകര്യങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമാണ്. ഇതിനിടയിലാണ് കെഎസ്ആർടിസി ബസുകളിലെ വിദ്യാർഥി കൺസെഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസ് 10 രൂപയിൽ നിന്ന് 110 രൂപയായി ഒറ്റയടിക്ക് വർധിപ്പിച്ചു എന്ന തരത്തിൽ ചില മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഈ വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും, നിരക്ക് വർധിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല, മറിച്ച് പഴയതിനേക്കാൾ കുറയ്ക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കി കെഎസ്ആർടിസി രംഗത്തെത്തിയിരിക്കുന്നു.

പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർഥികൾക്ക് കൺസെഷൻ കാർഡ് നൽകുന്നതിനും പുതുക്കുന്നതിനുമായി മുൻകാലങ്ങളിലും ഓരോ അധ്യയന വർഷാരംഭത്തിലും ആകെ 110 രൂപ തന്നെയായിരുന്നു ഈടാക്കിയിരുന്നത്. ഈ പഴയ നിരക്കിനെയാണ് ഇപ്പോൾ 110 രൂപയായി പുതുതായി 'വർധിപ്പിച്ചു' എന്ന രീതിയിൽ തെറ്റായി പ്രചരിപ്പിക്കുന്നത്.

വിദ്യാർഥികൾക്കായി ഏറ്റവും നൂതനമായ ആർ.എഫ്.ഐ.ഡി (RFID) അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് കാർഡുകൾ കെഎസ്ആർടിസി അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതോടെ പെട്ടെന്ന് നശിച്ചുപോകുന്ന പഴയ പേപ്പർ കാർഡുകൾക്ക് പകരമായി, ദീർഘകാലം ഈടുനിൽക്കുന്ന സ്മാർട്ട് കാർഡുകൾ വിദ്യാർഥികൾക്ക് തികച്ചും സൗജന്യമായാണ് നൽകിയത്. ഈ സ്മാർട്ട് കാർഡുകൾ തുടർന്നുള്ള വർഷങ്ങളിലും റീചാർജ് ചെയ്ത് (പുതുക്കി) ഉപയോഗിക്കാൻ സാധിക്കും.

വർഷാവർഷം പുതിയ കാർഡോ മറ്റ് അനുബന്ധ സ്റ്റേഷനറി സാധനങ്ങളോ നൽകേണ്ട സാഹചര്യമില്ലാത്തതിനാൽ, ഇതിനായി മുൻപ് ഈടാക്കിയിരുന്ന 10 രൂപ കെഎസ്ആർടിസി ഇപ്പോൾ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. അതായത്, സംസ്ഥാന സിലബസിൽ പഠിക്കുന്ന ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളിൽ നിന്ന് കൺസെഷൻ കാർഡ് പുതുക്കുന്നതിനായി നിലവിൽ 100 രൂപ (പ്രോസസ്സിംഗ് ഫീസ്) മാത്രമാണ് ഈടാക്കുന്നത്.

നിരക്ക് 10 രൂപയിൽ നിന്ന് 110 രൂപയാക്കി എന്ന പ്രചാരണം തികച്ചും യാഥാർത്ഥ്യവിരുദ്ധമാണെന്നും, യഥാർത്ഥത്തിൽ വിദ്യാർഥികൾക്ക് ആർ.എഫ്.ഐ.ഡി (RFID) കാർഡുകൾ സൗജന്യമായി നൽകുകയും മുൻപ് ഈടാക്കിയിരുന്ന തുകയിൽ നിന്ന് 10 രൂപ കുറയ്ക്കുകയുമാണ് ചെയ്തതെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

വിദ്യാർഥി സമൂഹത്തിന് കുറഞ്ഞ ചെലവിൽ സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും കൺസെഷൻ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും കോർപ്പറേഷൻ പ്രതിജ്ഞാബദ്ധമാണ്. അതിനാൽ ഇത്തരം വസ്തുതാവിരുദ്ധമായ വാർത്തകൾ വിശ്വസിച്ച് വിദ്യാർഥികളും രക്ഷിതാക്കളും തെറ്റിദ്ധരിക്കപ്പെടരുതെന്ന് കെഎസ്ആർടിസി ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

- അക്ഷരം ന്യൂസ്‌

കോഴിക്കോട്: കേരളത്തിന് അർഹമായ അവകാശങ്ങൾ കേന്ദ്ര സർക്കാർ നിഷേധിക്കുമ്പോഴും, കേന്ദ്രത്തിനെതിരെ ശബ്ദിക്കാൻ സംസ്ഥാന സർക്കാരി...
11/06/2026

കോഴിക്കോട്: കേരളത്തിന് അർഹമായ അവകാശങ്ങൾ കേന്ദ്ര സർക്കാർ നിഷേധിക്കുമ്പോഴും, കേന്ദ്രത്തിനെതിരെ ശബ്ദിക്കാൻ സംസ്ഥാന സർക്കാരിന് ഭയമാണെന്ന് ഇ.കെ സമസ്ത മുഖപത്രമായ 'സുപ്രഭാത'ത്തിന്റെ രൂക്ഷവിമർശനം. സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനത്തിലും പുതിയതായി പുറത്തിറക്കിയ ധവളപത്രത്തിലും കേന്ദ്രത്തെ വിമർശിക്കാതിരിക്കാൻ കാണിച്ച അമിത ജാഗ്രതയെയാണ് മുഖപ്രസംഗം ശക്തമായി ചോദ്യം ചെയ്യുന്നത്. പ്രതിപക്ഷത്തായിരുന്നപ്പോൾ ശക്തമായി എതിർത്ത പല പദ്ധതികളും അധികാരത്തിലെത്തിയപ്പോൾ നടപ്പിലാക്കാനാണ് യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്നും സുപ്രഭാതം തുറന്നടിക്കുന്നു.

കേന്ദ്ര സർക്കാർ കേരളത്തോട് സ്വീകരിക്കുന്ന കടുത്ത അവഗണന തുടരുമ്പോഴും മുഖ്യമന്ത്രി അതിനെതിരെ ഒരക്ഷരം പോലും മിണ്ടുന്നില്ല എന്നത് ജനങ്ങളുടെ വിശ്വാസത്തെ തകർക്കുന്ന നടപടിയാണ്. ഗവർണർ സംസ്ഥാനത്ത് അമിതാധികാരം പ്രയോഗിക്കാൻ ശ്രമിച്ചിട്ടും അതിനെ സർക്കാർ എന്തുകൊണ്ട് ശക്തമായി എതിർക്കുന്നില്ല എന്ന് മുഖപ്രസംഗം ചോദിക്കുന്നു. അവകാശങ്ങൾ നേടിയെടുക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കേണ്ട സംസ്ഥാന സർക്കാർ, കേന്ദ്രത്തോട് കാണിക്കുന്ന ഈ മൃദുസമീപനം ജനവഞ്ചനയാണെന്നാണ് വിലയിരുത്തൽ.

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ഇരട്ടത്താപ്പാണ് സുപ്രഭാതം പ്രധാനമായും ഉന്നയിക്കുന്ന മറ്റൊരു വിഷയം. അധികാരത്തിലേറിയാൽ ഈ പദ്ധതി റദ്ദാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നവർ, ഭരണത്തിലെത്തിയപ്പോൾ ജനങ്ങളോട് ഒളിച്ചുകളിക്കുകയാണ്. മുൻ സർക്കാർ ഒപ്പുവെച്ച ശേഷം മരവിപ്പിച്ച ഈ കരാറിന്റെ കാര്യത്തിൽ വ്യക്തമായൊരു നിലപാട് പ്രഖ്യാപിക്കാൻ പുതിയ സർക്കാരിന് സാധിക്കുന്നില്ല.

സംസ്ഥാനത്തിന് അർഹതപ്പെട്ടതും നിയമപരമായി ലഭിക്കേണ്ടതുമായ കേന്ദ്രവിഹിതം കിട്ടണമെങ്കിൽ പി.എം ശ്രീ നടപ്പിലാക്കണമെന്ന ബി.ജെ.പി സർക്കാരിന്റെ തിട്ടൂരത്തിന് മുന്നിൽ സംസ്ഥാനം മുട്ടുമടക്കുകയാണോ എന്ന സംശയമാണ് ഇത് ജനിപ്പിക്കുന്നത്. ഫണ്ട് തടഞ്ഞുവെക്കാൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് തമിഴ്‌നാട് കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടും കേന്ദ്രം നടത്തുന്ന ഈ സമ്മർദ്ദതന്ത്രങ്ങൾക്ക് സംസ്ഥാന സർക്കാർ വഴങ്ങിക്കൊടുക്കുകയാണ്.

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷം പുതിയ സർക്കാരുകൾ അധികാരത്തിൽ വന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളോടാണ് പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാൻ കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിൽ സംസ്ഥാനങ്ങൾ സ്വീകരിച്ച വ്യത്യസ്ത നിലപാടുകളും സുപ്രഭാതം ചൂണ്ടിക്കാട്ടുന്നുണ്ട്.

കേന്ദ്രത്തിനെതിരെ ശബ്ദിക്കാൻ മടിക്കുന്ന സംസ്ഥാന സർക്കാരിന്റെ നയങ്ങളെ കൃത്യമായി വരച്ചുകാട്ടുന്നതാണ് സുപ്രഭാതത്തിന്റെ ഈ പുതിയ മുഖപ്രസംഗം. ഭരണത്തിലേറിയപ്പോൾ നൽകിയ വാഗ്ദാനങ്ങൾ മറന്ന്, കേന്ദ്രത്തിന് വഴങ്ങുന്ന സർക്കാരിന്റെ നടപടികൾ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരമേറ്റയുടൻ തന്നെ യാതൊരു എതിർപ്പുമില്ലാതെ കരാറിൽ ഒപ്പുവെച്ചു. തമിഴ്‌നാട്ടിൽ പുതിയതായി അധികാരത്തിൽ വന്ന വിജയ് സർക്കാർ, കേന്ദ്രത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ മുൻ സർക്കാരിന്റെ അതേ ഉറച്ച നിലപാട് തന്നെയാണ് ഈ വിഷയത്തിൽ തുടരുന്നത്. കേരളത്തിൽ എന്നാൽ കേരളത്തിൽ ഭരണമാറ്റം ഉണ്ടായിട്ടും ഈ വിഷയത്തിൽ ഒരു തീരുമാനമെടുക്കാൻ കഴിയാത്തത് സംസ്ഥാന ഭരണതലത്തിലെ വലിയ അവ്യക്തതയെയാണ് തുറന്നുകാട്ടുന്നത്.

കേന്ദ്രത്തിനെതിരെ ശബ്ദിക്കാൻ മടിക്കുന്ന സംസ്ഥാന സർക്കാരിന്റെ നയങ്ങളെ കൃത്യമായി വരച്ചുകാട്ടുന്നതാണ് സുപ്രഭാതത്തിന്റെ ഈ പുതിയ മുഖപ്രസംഗം. ഭരണത്തിലേറിയപ്പോൾ നൽകിയ വാഗ്ദാനങ്ങൾ മറന്ന്, കേന്ദ്രത്തിന് വഴങ്ങുന്ന സർക്കാരിന്റെ നടപടികൾ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

- അക്ഷരം ന്യൂസ്‌

Address

Calicut
676123

Alerts

Be the first to know and let us send you an email when Aksharam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aksharam News:

Share