08/08/2026
ദുബായിൽ നിന്ന് യുകെയിലെ ന്യൂകാസിലിലേക്ക് പോയ എമിറേറ്റ്സ് വിമാനത്തിൽ യാത്രക്കാരിയായ അമ്മയ്ക്കും കുഞ്ഞിനും നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മലയാളി യുവാവിന് ബ്രിട്ടീഷ് കോടതി ശിക്ഷ വിധിച്ചു.
യുകെയിലെ മിഡിൽസ്ബറോയിൽ താമസിക്കുന്ന ബ്രിട്ടോ ലോറൻസ് (27) എന്ന യുവാവിനാണ് ന്യൂകാസിൽ മജിസ്ട്രേറ്റ് കോടതി 18 മാസത്തെ കമ്മ്യൂണിറ്റി ഓർഡർ ശിക്ഷ വിധിച്ചത്. ഇതിന് പുറമെ 150 മണിക്കൂർ ശമ്പളമില്ലാത്ത സാമൂഹിക സേവനം ചെയ്യാനും, കോടതി ചെലവുകളും വിക്ടിം സർചാർജും ഉൾപ്പെടെ 914 പൗണ്ട് പിഴയടയ്ക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ടീസൈഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫുഡ് സയൻസിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ലോറൻസ് ബയോടെക്നോളജി മേഖലയിലും ജോലി ചെയ്തിട്ടുണ്ടെന്ന് കോടതി നടപടികളിൽ നിന്നും വ്യക്തമായി.
2025 ജൂൺ 2-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിമാനത്തിൽ ലോറൻസിന് തൊട്ടടുത്തായിരുന്നു പരാതിക്കാരിയായ അമ്മയും കുഞ്ഞും ഇരുന്നിരുന്നത്. യാത്രയ്ക്കിടെ കുഞ്ഞിന് ഭക്ഷണം നൽകാനായി അമ്മ എഴുന്നേറ്റ സമയത്ത് ഇയാൾ പുതപ്പിനടിയിൽ സ്വയംഭോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ആദ്യം പുതപ്പിനടിയിൽ എന്തെങ്കിലും ആയുധമാണെന്നാണ് യുവതി കരുതിയതെങ്കിലും പിന്നീട് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി വിമാന ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിമാനം ന്യൂകാസിൽ വിമാനത്താവളത്തിൽ എത്തിയ ഉടൻ തന്നെ നോർതുംബ്രിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
പൊതുമാന്യത ലംഘിച്ചെന്ന കുറ്റമാണ് ലോറൻസിനെതിരെ ചുമത്തിയിരുന്നത്. കേസിൽ ആദ്യം കുറ്റം നിഷേധിച്ച ഇയാൾ പിന്നീട് 2026 മേയിൽ വിചാരണ തുടങ്ങാനിരുന്ന ദിവസം കുറ്റം സമ്മതിച്ചു. ഇതിനുശേഷം കുറ്റസമ്മതം പിൻവലിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും ജില്ലാ ജഡ്ജിയായ കേറ്റ് മീക്ക് ആ അപേക്ഷ തള്ളുകയും മുൻപ് നടത്തിയ കുറ്റസമ്മതം നിലനിൽക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. വിമാനം പോലൊരു പരിമിതമായ ഇടത്ത് ഇത്തരം മോശം അനുഭവങ്ങളിൽ നിന്ന് മാറിനിൽക്കാൻ യാത്രക്കാർക്ക് കഴിയില്ലെന്നതും, സംഭവസമയം സമീപത്ത് ചെറിയ കുട്ടി ഉണ്ടായിരുന്നു എന്നതും കുറ്റത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായി കോടതി നിരീക്ഷിച്ചു. എന്നിരുന്നാലും പ്രതിക്ക് ജയിൽശിക്ഷ നൽകാതെ കമ്മ്യൂണിറ്റി ഓർഡർ വിധിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.