14/08/2026
ദുരഭിമാനത്തിന് ഇരയായി മറ്റൊരു പെൺകുട്ടി കൂടി: ഗർഭിണിയായ മകളെ നദിയിൽ മുക്കിക്കൊന്ന് പിതാവ്
കൂടെപ്പിറന്ന സ്നേഹവും താങ്ങാവേണ്ട വാത്സല്യവും വ്യാജമായ 'കുടുംബ മഹിമയ്ക്ക്' മുന്നിൽ വഴിമാറുമ്പോൾ ഉണ്ടാകുന്ന ദുരന്തങ്ങൾക്ക് വീണ്ടും ഒരു ഇര കൂടി. അവിവാഹിതയായ മകൾ ഗർഭിണിയായ വിവരമറിഞ്ഞ് സമൂഹത്തിൽ കുടുംബത്തിനുണ്ടാകുന്ന അപമാനവും നാണക്കേടും ഭയന്ന് 18-കാരിയായ സ്വന്തം മകളെ പിതാവ് ചമ്പൽ നദിയിൽ മുക്കിക്കൊന്നു.
ഡൽഹി തിഗ്രി ബസൂനി സ്വദേശിയായ 52-കാരനാണ് ഈ ക്രൂരകൃത്യം ചെയ്തത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തിൽ നിന്നാണ് പെൺകുട്ടി ഗർഭിണിയായത്. വിദഗ്ദ്ധ മെഡിക്കൽ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കൊണ്ടുപോകുന്നു എന്ന് വിശ്വസിപ്പിച്ച് ബന്ധുവിനൊപ്പം ചേർന്ന് മകളെ ജൂലൈ അവസാന വാരത്തോടെ ആഗ്രയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ആഗ്രയിലെ ബന്ധുവീട്ടിൽ ഒരു ദിവസം തങ്ങിയ ശേഷം, ജൂലൈ 31-ന് പെൺകുട്ടിയെ ചമ്പൽ നദിക്കരയിലെത്തിച്ചു. ആദ്യം നദിയിൽ ചാടി ജീവനൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി അതിന് തയ്യാറായില്ല. തുടർന്ന് നിർബന്ധപൂർവ്വം വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
കൃത്യത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ പിതാവ്, മകൾ ആഗ്രയിൽ വെച്ച് പെട്ടെന്ന് രോഗബാധിതയായി മരണപ്പെട്ടെന്നും സംസ്കാരം അവിടെത്തന്നെ നടത്തിയെന്നും അയൽവാസികളെ ധരിപ്പിച്ചു. എന്നാൽ, സംശയം തോന്നിയ ഒരു അയൽവാസി നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് നടുക്കുന്ന സത്യം പുറത്തുവന്നത്. പ്രതി കുറ്റം സമ്മതിച്ചു.
നദിയിൽ മരിച്ചു കിടക്കുന്ന മകളുടെ കാലുകളിൽ പിടിച്ച് പിതാവ് കരഞ്ഞു മാപ്പപേക്ഷിക്കുന്ന ദൃശ്യങ്ങൾ പോലീസിന് തെളിവായി ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹത്തിനായി ചമ്പൽ നദിയിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പിതാവിനെയും കൊലപാതകത്തിന് ഒത്താശ ചെയ്ത ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.