05/08/2026
മ്യൂൾ അക്കൗണ്ട് ഉടമകളാകരുത് എന്ന് പൊലീസ് അറിയിപ്പ്
സൈബർ തട്ടിപ്പുകാർ അനധികൃതമായി പണം തട്ടിയെടുക്കാനും കൈമാറ്റം ചെയ്യാനും മറ്റുള്ളവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്ന പ്രവണത വർധിച്ചു വരികയാണ്. ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്ന ബാങ്ക് അക്കൗണ്ടുകളെയാണ് 'മ്യൂൾ അക്കൗണ്ടുകൾ' (Mule Accounts) അഥവാ വാടക അക്കൗണ്ടുകൾ എന്ന് വിളിക്കുന്നത്. പലപ്പോഴും ബാങ്ക് ഉടമയുടെ അറിവോടെയോ അറിയാതെയോ ആണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. തങ്ങളുടെ അക്കൗണ്ടിലൂടെ നടക്കുന്നത് വൻ സാമ്പത്തിക തട്ടിപ്പാണെന്ന് അറിയാതെ, ചെറിയ കമ്മീഷൻ തുകയ്ക്കോ പ്രതിഫലത്തിനോ വേണ്ടി അക്കൗണ്ട് വിവരങ്ങൾ കൈമാറി പോലീസിന്റെയും സൈബർ സെല്ലിന്റെയും വലയിലാകുന്നവരിൽ ഏറെയും വിദ്യാർത്ഥികളും ഗ്രാമീണ മേഖലയിലുള്ളവരുമാണ്.
ഇത്തരം കെണികളിൽ അകപ്പെടാതിരിക്കാൻ ഏതാനും മുൻകരുതലുകൾ അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റാരെയും അനുവദിക്കരുത്. കമ്മീഷൻ വാഗ്ദാനം ചെയ്ത് അക്കൗണ്ട് വിവരങ്ങൾ ചോദിക്കുന്നവരെയോ, സ്വന്തം അക്കൗണ്ട് വഴി പണം കൈമാറ്റം ചെയ്യാൻ ആവശ്യപ്പെടുന്ന ജോലി വാഗ്ദാനങ്ങളെയോ പൂർണ്ണമായും നിരസിക്കുക. അജ്ഞാതരായ വ്യക്തികളുമായി വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ പങ്കുവെക്കരുത്. നിങ്ങളുടെ അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായി അജ്ഞാത ഉറവിടങ്ങളിൽ നിന്ന് പണം വന്നാൽ അത് പിൻവലിക്കുകയോ മറ്റാരിലേക്കും ട്രാൻസ്ഫർ ചെയ്യുകയോ ചെയ്യാതെ ബാങ്കിനെയും പോലീസിനെയും രേഖാമൂലം അറിയിക്കണം.
ഓർക്കുക, അക്കൗണ്ടുകളുടെ പൂർണ്ണ ഉത്തരവാദിത്വം അക്കൗണ്ട് ഉടമയ്ക്ക മാത്രമായിരിക്കും. അനധികൃത സാമ്പത്തിക ഇടപാടുകൾക്ക് സ്വന്തം അക്കൗണ്ട് നൽകുന്നത് ഗുരുതരമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതിനാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ പൂർണ്ണമായും നിങ്ങളുടെ മാത്രം നിയന്ത്രണത്തിൽ സുരക്ഷിതമായി സൂക്ഷിക്കുക.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ cybercrime.gov.in പോർട്ടലിലോ അറിയിക്കുക.