
14/08/2025
നവാസ് ഓടിയെത്താൻ കൊതിച്ച വീടിന്റെ കഥ
ലോകത്ത് എവിടെ പോയാലും വീട്ടിലേക്ക് തിരിച്ചെത്താൻ കൊതിക്കുന്ന മനസാണ് മലയാളികൾക്ക്. വീട്ടിലെ പ്രിയപ്പെട്ടവരുണ്ടാക്കുന്ന ഭക്ഷണം ആസ്വദിച്ച് ആ മുറ്റത്ത് കൂടെ ഒന്നു നടന്ന് വീട്ടുകാരോട് വിശേഷങ്ങൾ പറഞ്ഞ് ആ സമയമായിരിക്കും എല്ലാവർക്കും ഇഷ്ടം.അതുപോലൊരു മനസായിരുന്നു നവാസിന്റേതും. അദ്ദേഹത്തെ സംബന്ധിച്ച് കുടുംബമായിരുന്നു എല്ലാം.എവിടെ പോയാലും വീട്ടിലേക്ക് ഓടിയെത്താൻ കൊതിച്ച നവാസ് അവസാനമായി ആഹിച്ചതും അത് തന്നെയായിരുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് ആശിച്ചു മോഹിച്ചു പണിത ആലുവയിലെ ഗ്രാമീണ ഭംഗി നിറയുന്ന 10 സെന്റ് സ്ഥലം മുന്നിൽ പാടവും അതിന്റെ ഒത്തനടുവിൽ നിൽക്കുന്ന മൺവീട്മായിരുന്നു നവാസിന്റെ സ്വർഗം.
വടക്കാഞ്ചേരിയിൽ ഒരു ചെറിയ ഓടിട്ട വീട്ടിലായിരുന്നു നവാസിൻ്റെ കുട്ടിക്കാലം. വാപ്പ അബൂബക്കർ നാടക-സിനിമ നടനും
ഉമ്മ വീട്ടമ്മയും. മലയും പുഴയും നെൽപ്പാടങ്ങളുമുള്ള ആ മനോഹരമായ നാട്ടിൽ ജനിച്ച വളർന്ന നവാസിന്റെ കുടുംബത്തിന് കാര്യമായ സമ്പാദ്യങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. എറണാകുളത്തായിരുന്നു ഉമ്മയുടെ തറവാട്. മിമിക്സിയിലേക്ക് എത്തിയ കാലം മുതൽ ക്ക് അവിടെ താമസിച്ചിരുന്ന നവാസിന് ചേട്ടൻ നിയാസ് കൂടാതെ ഒരു അനുജൻ കൂടിയുണ്ട് നിസാം.
കഷ്ടപ്പാടുകൾ പതുക്കെ മാറിവരുന്ന കാലത്തായിരുന്നു വിവാഹം. നവാസിനു വേണ്ടി ചേട്ടൻ നിയാസ് ആണ് രഹ്നയെ കണ്ടെത്തിയത്. ഒരു സ്റ്റേജ് പരിപാടിയിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും അന്ന് വഴക്കിട്ടാണ് പിരിഞ്ഞതെങ്കിലും പിന്നീട് ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. തുടർന്ന് വീട്ടുകാർ തമ്മിലുണ്ടായ പരിചയവും അടുപ്പവുമാണ് വിവാഹാലോചനയിലേക്ക് എത്തിയത്. കലാകുടുംബം ആയാൽ കൊള്ളാമെന്ന ധാരണയിലാണ് ചേട്ടൻ നിയാസ് നവാസിനു വേണ്ടി പെണ്ണ് ചോദിച്ചത്. അന്ന് രഹനയുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നില്ല. ആലോചന കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. അതിനു ശേഷം ആലുവയിലെ ചൂണ്ടി എന്ന സ്ഥലത്താണ് നവാസും രഹ്നയും ചേർന്ന് ആദ്യത്തെ വീട് പണിതത്.
പിന്നീട് വർഷങ്ങൾ അവിടെയായിരുന്നു താമസം. ഇരുനില വീടായിരുന്നു. പിന്നീടാണ് നഗരത്തിന്റെ ബഹളത്തിൽ നിന്നും മാറി സ്വസ്ഥതയുള്ള സ്ഥലത്ത് താമസിക്കണം എന്ന ആഗ്രഹത്തിൻ്റെ പേരിൽ ആലുവ നാലാംമൈൽ എന്ന സ്ഥലത്ത് 14 വർഷം മുൻപ് 80 സെൻ്റ് സ്ഥലം വാങ്ങി വീടുവച്ചത്. മണ്ണ് കൊണ്ടുള്ള വീടായിരുന്നു നവാസിന് ഇഷ്ടം. അങ്ങനെ സ്വന്തം വീടും മണ്ണുകൊണ്ടാണ് നവാസ് പണിതത്. സാഹിത്യകാരി സാറ ജോസഫിന്റെ മരുമകനായ ആർക്കിടെക്ട് ശ്രീനിവാസനാണ് വീട് രൂപകൽപന ചെയ്തത്. കേരളത്തനിമ നിറയുന്ന വിധത്തിലുള്ള ഒറ്റനില വീടാണ് പണിതത്. മൂന്നു ക്‌ടപ്പുമുറി, സ്വീകരണമുറി, അടുക്കള, നടുമുറ്റം എന്നിങ്ങനെ ഏകദേശം 1900 ചതുരശ്രയടിയിലാണ് നവാസിൻ്റെ ഒരുക്കിയത്. പശിമയുള്ള മണ്ണും കുമ്മായവും കുത്തിനിറച്ചാണ് ഭിത്തികൾ നിർമിച്ചത്. നിലത്തു കുറച്ചിട കാവി വിരിച്ചു പോളിഷ് ചെയ്ത് ടൈൽ വിരിച്ചു. ഏറ്റവും വലിയ സവിശേഷത, വീട് പെയിൻ്റ് ചെയ്യേണ്ട ആവശ്യമില്ല എന്നതാണ്. ഏത് കാലാവസ്ഥയിലും സുഖകരമായ അന്തരീക്ഷം നിലനിൽക്കുന്ന വീട്ടിലേക്ക് ഓടിയെത്താനായിരുന്നു നവാസിന് ഏറെയിഷ്ടവും.
കൃഷിയോട് പ്രത്യേക താൽപര്യമുള്ള നവാസും ഭാര്യയും പറമ്പിൽ ജാതി, അത്തി, നോനി തുടങ്ങിയ ഫലവൃക്ഷങ്ങളോക്കെ നട്ടു പിടിപ്പിച്ചിട്ടുണ്ട്. അടുക്കളയിലേക്ക് അത്യാവശ്യമുള്ള പച്ചക്കറികളും ഇവിടെ നിന്നും ലഭിക്കും. ഈ വീട്ടിൽ താമസമായപ്പോൾ ആദ്യത്തെ വീടിൻ്റെ ഒരുനിലയിൽ ഭാര്യ രഹ്ന ഒരു ഡിസൈൻ വസ്ത്രങ്ങളുടെ കടയും താഴെ നഴ്‌സറി കട്ടികൾക്കായി ഒരു സ്‌കൂളും തുടങ്ങി. അങ്ങനെ രഹ്ന ഇപ്പോൾ ആ ബിസിനസ് കാര്യങ്ങളുമായി മുന്നോട്ടു പോകുമ്പോഴും നവാസ് സിനിമാ തിരക്കുകളിലേക്കും പോവുകയായിരുന്നു. എങ്കിലും അപ്പോഴെല്ലാം നവാസ് ആഗ്രഹിച്ചത് ചുറ്റും പച്ചപ്പു നിറഞ്ഞ മനോഹരമായ ഈ വീട്ടിലേക്ക് തിരിച്ചെത്താനായിരുന്നു. മരണമെത്തുന്നതിനു മുമ്പും അദ്ദേഹം ഓടിയെത്താൻ കൊതിച്ചതും ഇവിടേക്കായിരുന്നു.