07/03/2026
തൃക്കരിപ്പൂർ സീറ്റിനെ ചൊല്ലി യുഡിഎഫിൽ തർക്കം രൂക്ഷം. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ഡിസിസി നേതൃയോഗത്തിലും ബ്ലോക്ക് കമ്മിറ്റികളിലും പ്രമേയം പാസാക്കി. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്‍റിനും ഡിസിസി നേതൃത്വം കത്തയച്ചു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായി ജില്ലാ പ്രസിഡന്‍റ് ജെറ്റോ ജോസഫിനെ മത്സരിപ്പിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഡിഎഫിൽ തർക്കം ആരംഭിച്ചത്. തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച് ചർച്ചകൾ നടന്നുകൊണ്ടിരിക്കെ, കേരള കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചത്.
തെറ്റായ പ്രചാരണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് അടിയന്തരമായി ചേർന്ന കേരള കോൺഗ്രസ് ജില്ലാ നേതൃത്വ യോഗത്തിൽ ജില്ലാ പ്രസിഡന്‍റിനെ തന്നെ കളത്തിലിറക്കാൻ തീരുമാനമെടുത്തതെന്നാണ് നേതാക്കൾ പറയുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന യുഡിഎഫ് നേതൃത്വവും കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുമാണെന്ന് അവർ അറിയിച്ചു. അനുമതി ലഭിക്കുകയാണെങ്കിൽ ഉടൻതന്നെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.
സ്ഥാനാർത്ഥിയെ സംബന്ധിച്ച് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ചിലർക്ക് തെരഞ്ഞെടുപ്പിൽ ഇടം ലഭിക്കാനുള്ള പ്രചാരണത്തിന്‍റെ ഭാഗമാണ്. ഇത്തരം നുണപ്രചാരണങ്ങളെ പാർട്ടി ശക്തമായി നേരിടുമെന്ന് ജില്ലാ പ്രസിഡന്‍റ് ജെറ്റോ ജോസഫ്, ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ് എന്നിവർ വ്യക്തമാക്കി.
എന്നാൽ മണ്ഡലത്തിൽ കേരള കോൺഗ്രസിനുള്ളത് നാമമാത്രമായ പ്രവർത്തകരാണെന്നാണ് ഡിസിസിയുടെ കത്തിൽ ചൂണ്ടിക്കാണിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രാദേശിക നേതൃത്വം മുന്നറിയിപ്പ് നൽകുന്നു. അതേസമയം, തൃക്കരിപ്പൂർ സീറ്റ് വിട്ടുനൽകില്ലെന്ന് കേരള കോൺഗ്രസും പ്രഖ്യാപിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയിലൂടെ പ്രശ്ന പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും.
ഇ.കെ. നായനാർ, ഒ. ഭരതൻ, പി. കരുണാകരൻ തുടങ്ങി സിപിഎമ്മിലെ കരുത്തരായ നേതാക്കളെ നിയമസഭയിലെത്തിച്ച മണ്ണാണ് തൃക്കരിപ്പൂർ. 2021-ൽ എം. രാജഗോപാൽ 26,137 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇവിടെനിന്ന് വിജയിച്ചത്. 1977-ൽ രൂപവത്കരിച്ച ശേഷം സിപിഎമ്മിന്‍റെ കൈയിൽ ഭദ്രമായ തൃക്കരിപ്പൂരിനെക്കുറിച്ച് നിലവിൽ പാർട്ടിക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല.