08/03/2022
ചോതിയുടെ ചോറ്റുപാത്രം
-------------------------
മുൻസിഫ് പി കെ ചോതിയുടെ ചോറ്റുപാത്രം ആണ് നാരദൻ എന്ന സിനിമയിലെ ഹൈലൈറ്റ് .
വീട്ടിൽ നിന്നും ഭാര്യ ക്ഷമാപൂർവ്വം ഒരുക്കി വെച്ച ചോറും കുഞ്ഞു കറികളും ഒരു കഷ്ണം മീൻ വറുത്തതും -കഴിഞ്ഞു, ഒരു ന്യായാധിപന്റെ ഉച്ചഭക്ഷണം .
ഒരു സിനിമാ നിരൂപണം ഇങ്ങനെയല്ല എന്ന് പണ്ഡിതന്മാർ പറഞ്ഞേക്കാം .
എന്നാൽ ഒരു ഇന്ത്യൻ സിനിമയിലും കാണാൻ കഴിഞ്ഞിട്ടില്ലാത്ത ന്യായാധിപന്റെ ഈ ഉച്ചഭക്ഷണ രംഗം ജസ്റ്റീസുമാരുടെയും ജഡ്ജി ഏമാന്മാരുടെയും
തീൻ മേശകൾ കണ്ടു ശീലിച്ച തലകീഴായ
കാഴ്ചകളുടെ വഴക്കങ്ങൾക്ക് നൽകുന്ന പ്രഹരമാണ് .
"പോറ്റിയുടെ കോടതിയിൽ പുലയന് നീതികിട്ടില്ല "എന്ന് എഴുപതുകളിൽ കവി സച്ചിദാനന്ദൻ എഴുതിയിട്ടുണ്ടെങ്കിൽ അത് എഴുപതുകളുടെ യാഥാർഥ്യമായിരുന്നു .എന്നാൽ ഇന്ന് ചോതിമാരുടെ കോടതികളിൽ നീതി നടപ്പാക്കപ്പെടുന്നുണ്ട് എന്ന പ്രതീക്ഷ ഈ ഒരൊറ്റ സീനിലൂടെ നമുക്ക് ലഭിക്കുന്നു .ഇന്ത്യൻ ഭരണഘടനയുടെ അന്ത:സ്സത്ത ഉയർത്തിപ്പിടിക്കാൻ രാജ്യത്തിലെ ഏത് ഓണം കേറാമൂലയിലുമുള്ള
ഒരു മുൻസിഫ് വിചാരിച്ചാൽ മതിയെന്ന ബോധ്യം പ്രേക്ഷകന് ഈ ചിത്രം നൽകുന്നുണ്ട് .
വരേണ്യവർഗ്ഗങ്ങൾ മേയുന്ന ഇന്ത്യയിലെ നീതിപീഠങ്ങൾ
നടപ്പാക്കുന്ന
ന്യായവിധികളുടെ കരണത്തടിക്കുകയാണ് "നാരദനിലൂദെ "തിരക്കഥാകാരൻ ആർ ഉണ്ണിയും സംവിധായകൻ ആഷിക് അബുവും .
മാധ്യമ രംഗത്തെ കുതികാൽവെട്ടും
മൂല്യച്യുതിയുമൊക്കെ
സിനിമയിൽ പ്രധാന വിഷയമായി വരുന്നുണ്ടെങ്കിലും മുൻസിഫ് കെ പി
ചോതിയുടെ ചോറ്റുപാത്രമാണ് "നാരദൻ "സിനിമയുടെ ഹൈലൈറ്റ് എന്ന് പറയുവാനാണ് എനിക്കിഷ്ടം .
നമുക്കുണ്ടെന്ന് നാം അവകാശപ്പെടുന്നതോ നടിക്കുന്നതോ ആയ ഇന്ത്യൻ ജനാധിപത്യ ത്തെക്കുറിച്ചും ഇന്ത്യൻ ഭരണഘടനെയെക്കുറിച്ചും അഭിമാനിക്കാൻ കഴിയുന്ന ഒന്നായി മാറി "നാരദ"നിലെ
ചോതിയുടെ ചോറ്റുപാത്രം .
- © Joy Mathew