16/10/2025
ഭക്തിയുടെ നിറകുടത്തിൽ
അഹന്തയുടെ നൃത്തം ആപത്താണ്.
അനന്തതയുടെ നീലാകാശത്തിൽ കണ്ണു ചിമ്മി നിൽകുന്ന താരക്കൂട്ടങ്ങളെ അടുത്തു കണ്ടിരുന്നെങ്കിൽ എന്നാശിച്ചത് അജ്ഞതയുടെ ബാല്യത്തേരിലെ യാത്രയ്ക്കിടയിലാണ്. ആശിക്കുന്നതെല്ലാം സ്വന്തമാക്കുവാൻ വ്യഗ്രശ്രമം നടത്തുന്ന കാലം. എത്തിപ്പിടിക്കുവാൻ ഒക്കാത്തതിനെ പറന്നെത്തി പിടിക്കുവാൻ ചിറക് ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയ ബാല്യ കാലം. പിന്നല്ലേ അറിഞ്ഞത് അനന്തതയിലെ നിഗൂഢതകളെക്കുറിച്ച്....
ഭക്തിയുടെ നൈർമല്യതയെ സഹനത്തിന്റെ ചാറിൽ ചാലിച്ച ഒരു മനുഷ്യനെക്കുറിച്ച് സൺഡെ സ്കൂളിൽ നിന്നും ഞാൻ അറിഞ്ഞിരുന്നു. തനതായ ഈശ്വര ചൈതന്യ പ്രാപ്തിക്ക് വനവാസമോ തപസ്സോ ആവശ്യമില്ലെന്ന് തെളിയിച്ചവൻ. സമ്പൽ സമൃദ്ധിയും ആടുമാടുകളും ദാസീദാസന്മാരും അടങ്ങുന്നകുടുംബം. ദൈവീക ചൈതന്യം സദാസമയവും ശരീരത്തിലും മനസ്സിലും ആവഹിക്കുവാൻ ഭാര്യാ ഭർതൃബന്ധങ്ങൾ തടസ്സമല്ലെന്ന് തെളിയിച്ചവൻ. ഭക്തിയുടെ തേരിലെ യാത്രയ്കിടയിൽ സഹനത്തിന്റെ വറചട്ടിയിൽ വെന്തു പാകമായവൻ. സ്നേഹത്തിന്റെ നിറകുടമായവന് സ്നേഹിതർ ഇല്ലെങ്കിലേ അതിശയിക്കാനുള്ളു. ജ്ഞാനത്തിന്റെ വശ്യഭാവങ്ങളെ ചോദ്യ രൂപത്തിലാക്കിയ സ്നേഹിതർക്കാവട്ടെ ഭക്തിയുടേയും സ്നേഹത്തിന്റെയും വശ്യതയ്കു മുമ്പിൽ തല ചായ്ക്കേണ്ടി വന്നു. ചോദ്യങ്ങളെ ചോദ്യങ്ങൾ കൊണ്ട് നേരിടുന്ന രാഷ്ടീയ ശൈലി ഭക്തിക്ക് കളങ്കമല്ലായെന്ന് തെളിയിക്കവാൻ അദ്ദേഹത്തിന് കഴിഞ്ഞു. അവിടെ അഹന്തതയുടെ ജീനുകൾ ജീവൻ പ്രാപിച്ചു തുടങ്ങി.... ഇയ്യോബിൽ.
ഭക്തിയുടെ നിറകുടത്തിൽ അഹന്തയുടെ നൃത്തം ആപത്താണെനന് ഗ്രഹിക്കുവാൻ അദ്ദേഹത്തിന് കഴിയാതെ വന്നപ്പോൾ ദൈവം അദ്ദേഹത്തിന് വെളിപ്പെട്ടു. അത്ഭുതമേറിയ നിഗൂഢതകളെ അജ്ഞത കൊണ്ട് മറിച്ചു കളയുന്നതിനെക്കുറിച്ച് ആയിരുന്നു ദൈവത്തിന് ചോദിക്കുവാൻ ഉണ്ടായിരുന്നത്. വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏത്? ഇരുളിന്റെ പാർപ്പിടം എവിടെ? ജ്ഞാനത്താൽ മേഘങ്ങളെ എണ്ണാമോ? പാറയിലെ കാട്ടാടുകളുടെ പ്രസവ കാലം നിനക്ക് അറിയാമോ? മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? എന്നിങ്ങനെ പോകുന്നു ദൈവത്തിന്റെ ചോദ്യങ്ങൾ. ഭക്തിയുടെ മനസ്സിൽ അറിവിന്റെ അഹന്തയ്ക് ഇരിപ്പിടം കിട്ടാതെ വന്നപ്പോൾ ആ ഭക്തൻ പറഞ്ഞു: അത്ഭുമേറിയതിനെക്കുറിച്ച് അജ്ഞനായ ഞാൻ പലതും പറഞ്ഞു പോയി .... കേട്ടിരുന്നതു പോലെ അല്ലല്ലോ കണ്ണാൽ കണ്ടപ്പോൾ....
കാഴ്ചയും കേഴ്വിയും മനുഷ്യനിലെ നിഗൂഢ രഹസ്യങ്ങളിലേക്കുള്ള വഴിയാണെന്ന് അന്നാണ് എനിക്ക് മനസ്സിലായത്. ഇന്ദ്ര്യങ്ങളെ സമുന്നയിപ്പിച്ചു കൊണ്ടുള്ള ജീവന്റെ തുടിപ്പുകൾ മൺരൂപമായീരുന്ന ആദി മനുഷ്യന്റെ നാസാരന്ത്രത്തിലൂടെയാണ് ദൈവം കടത്തി വിട്ടത്. തൊലിപ്പുറത്തെ സ്പർശന മാന്ത്രികവും നാവിൻ തുമ്പിലെ രുചിയും മൂക്കറ്റത്തെ ഘ്രാണവും കൺമുനയുടെ കൂർമ്മതയും കേഴ്വിയുടെ നിഗൂഢ രഹസ്യങ്ങളും മനുഷ്യന്റെ ശക്തി സംഭരണ ശ്രോതസാണ്. ഇതിനെയെല്ലാം മനസ്സിൽ സമുന്നയിക്കുമ്പോഴാണ് സൃഷ്ടാവിനെ കണ്ടെത്താൻ കഴിയുന്നത്.
കാഴ്ചയുടെ നിറക്കൂട്ടിനെ ആശ്രയിക്കുന്നത് ആപൽക്കരം ആണെന്ന് എനിക്ക് മനസ്സിലായത് അപ്പോഴാണ്. കഴ്ചയ്ക് കൊള്ളാവുന്നതിനൊട് വൈകാരികമായ അടുപ്പം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആ വൈകാരിക അടുപ്പം ആപത്തിലേക്കുള്ള എത്തിനോട്ടം ആണെന്ന് വൈകിയേ നമുക്ക് മനസ്സിലാകയുള്ളു. കാഴ്ചയുടെ ഭംഗിയിൽ വശ്യതയുടെ വികാരത്തിൽ മോഹങ്ങളുടെ തിരകളിൽ വിലക്കുകൾ ലംഘിച്ചു മനുകുലത്തെ ദൈവീകോന്മുഖത്തിൽ നിന്നും അകറ്റി കളഞ്ഞ ആദിമ മനുഷ്യനെക്കുറിച്ച് വേദത്തിൽ വായിച്ചത് എനിക്ക് ഓർമ്മയുണ്ട്. മിന്നുന്നതെല്ലാം പൊന്നല്ലെന്നും വെളുത്തതെല്ലാം പാൽ അല്ലെന്നും ഉള്ള തിരിച്ചറിവ് പ്രകൃതി നമുക്ക് തരുന്ന പാഠം ആണ്.
നറുമണം വീശി അടിക്കുന്നിടത്തേക്ക് പറന്നു നീങ്ങുന്ന കരിവണ്ടിന് മധുമധുരം ചുണ്ടിലും ചിറിയിലും നൽകുന്ന പുഷ്പങ്ങൾ തങ്ങളുടെ പ്രജനനത്തിന് കരിവണ്ടുകളെ ഉപയോഗിക്കുന്നതായി നാം കണ്ടു വരുന്നു. അല്പം തേൻ പ്രതിഫലം നൽകി തങ്ങൾക്ക് വംശനാശം സംഭവിക്കാതിരിക്കാൻ ഷഡ്പദങ്ങളെ പ്രയോജനപ്പെടുത്തുന്ന പ്രകൃതിയിലെ പ്രക്രീയ. പാവം കരിവണ്ടുകളുണ്ടോ ഇതറിയുന്നു. മധുവിന്റെ മധുരം തേടി വരുന്നവരെ വംശവർദ്ധനവിന് ഇരയാക്കുന്ന പ്രകൃതീ നിയമം. പക്ഷെ കരിവണ്ടിന് ഇതിൽ പങ്കില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ മുല്ലയിൽ വണ്ടിൻ പൂവ് വിരിയുമായീരുന്നു! മാവിൽ വണ്ടിൻമാങ്ങാ കായ്കുമായിരുന്നു!! കാഞ്ഞിരത്തിൻ കായ്കു പകരം വണ്ടിൻ കായ് കായിക്കുമായിരുന്നു!!! മധു നുകരുന്നതിടെ ചുണ്ടിലും ചിറിയിലും കാൽപാദങ്ങളിലും പറ്റിപ്പിടിക്കുന്ന പൂമ്പൊടികൾ അടുത്ത പൂവിൽ പറന്നിറങ്ങുമ്പോൾ എത്തിക്കുന്ന പ്രകൃതിയുടെ നിയമം വിചിത്രം തന്നെ. വൃക്ഷങ്ങളും ചെടികളും പൂത്തുലയുമ്പോൾ അസംഖ്യം മധുമക്കികളുടേയും കരിവണ്ടിന്റെയും മൂളിപ്പാട്ടുകളുടെ ഇരമ്പൽ അവറ്റകൾ സർവ്വേശ്വരനെ പാടിസ്തുതിക്കുകയല്ലാതെ മറ്റെന്താണ്.
കാഴചയിലെ ഭംഗി ആകർഷണീയവൂം നറുമണം അടുപ്പത്തിലേക്കും മധു ഒത്തു ചേരലിനും വഴി തെളിയിക്കുന്നു. ഇത് പ്രകൃതിയിൽ പറന്നു നടക്കുന്ന ഷഡ്പദങ്ങൾക്ക് മാത്രമുള്ള പ്രമാണമാണ്. ലില്ലിപുഷ്പത്തിലും റോസയിലും മുല്ലപ്പൂവിലും മാവിലും പറങ്കിയിലും മറ്റും നിയന്ത്രണം ഇല്ലാതെ പറന്നു നടക്കുന്ന കരിവണ്ടുകൾ പോലെ ആകർഷണീയതയുടെ വശ്യതയിൽ വികാര തിമിർപ്പിൽ ജഡത്തിന്റെ മധുരം പങ്കു വയ്കുവാൻ ധാർമ്മിക നിയമം മനുഷ്യനെ അനുവദിക്കുന്നില്ല. സപ്തവർണ്ണങ്ങളുടെ നിറക്കൂട്ടുകൾ ആകാശത്തിൽ വിരിയുന്നത് ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയുടെ ഓർമ്മപ്പെടുത്തലാണ്. വർണ്ണങ്ങളുടെ വശ്യ കാഴ്ച മനുഷ്യനെ മൂല്യാധിഷ്ഠിത ധാർമ്മിക ബോധത്തിൽ നിലനിർത്തുന്നതിനാണ് ഉപകരിക്കേണ്ടത്. അധികാരത്തിന്റെ ചെങ്കോൽ ധാരിക്കും വിധേയ വിഹീന പ്രജയ്കും നിയമം ഒരുപോലെയാണ്.