29/05/2026
വിശ്വാസത്തിന്റെ കനൽവഴികളും ബലിപെരുന്നാളിന്റെ സന്ദേശവും.
ജീവിതത്തിന്റെ തീരങ്ങളിലേക്ക് വീണ്ടുമൊരു ബലിപെരുന്നാൾക്കൂടി ആഗതമാവുകയാണ്. വെറുമൊരു ആഘോഷത്തിനപ്പുറം, ഇസ്‌ലാമിലെ ഓരോ അനുഷ്ഠാനങ്ങൾക്കും പിന്നിൽ അർത്ഥപൂർണ്ണമായ ചില ലക്ഷ്യങ്ങളുണ്ട്. ഈ വിശുദ്ധ ദിനത്തിൽ നമ്മുടെ മനസ്സുകളിൽ പ്രകാശിച്ചു നിൽക്കുന്നത് ഇബ്രാഹീം നബി (അ), ഇസ്മാഈൽ (അ), ഹാജറ (റ) എന്നിവരുടെ ഉജ്ജ്വലമായ വ്യക്തിത്വവും അവർ ലോകത്തിന് പകർന്നുനൽകിയ നന്മകളുമാണ്. അചഞ്ചലമായ ഏകദൈവ വിശ്വാസത്തിന്റെ ആഴങ്ങളിൽ നിന്നാണ് മനോഹരമായ ആ ഇസ്‌ലാമിക സംസ്കാരം രൂപപ്പെടുന്നത്. 'അല്ലാഹുവിന്റെ ഉറ്റമിത്രം' അഥവാ 'ഖലീലുല്ലാഹ്' എന്നാണ് ഖുർആൻ ഇബ്രാഹീം നബിയെ വിശേഷിപ്പിച്ചത്; ആ വാക്കുകളെ അന്വർത്ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും.
തൗഹീദിന്റെ പ്രകാശം പരത്താൻ പരീക്ഷണങ്ങളുടെ കനൽവഴികളിലൂടെയായിരുന്നു ആ പ്രവാചകന്റെ യാത്ര. ബിംബങ്ങൾ വിറ്റ് ജീവിക്കുന്ന പിതാവ്, വിഗ്രഹങ്ങൾക്ക് മുന്നിൽ ആയുസ്സ് ഹോമിക്കുന്ന ജനത, അതിനെല്ലാം ഒത്താശ ചെയ്യുന്ന നംറൂദ് ചക്രവർത്തി. എന്നിട്ടും ഏകദൈവ വിശ്വാസത്തിന്റെ സന്ദേശവുമായി വന്ന ഇബ്രാഹീം നബിയെ ജനങ്ങൾ വെറുത്തു, പിതാവ് ഇറക്കിവിട്ടു, ഭരണാധികാരി തീച്ചൂളയിലേക്ക് എറിഞ്ഞു. എന്നാൽ, ആ പ്രതിസന്ധികളിലൊന്നും തളരാതെ അദ്ദേഹം ഒറ്റയ്ക്ക് ആ ജനതയെ നേരിട്ടു. അതുകൊണ്ടാണ് അല്ലാഹു അദ്ദേഹത്തെ ഒരു വ്യക്തിയെയല്ല, മറിച്ച് ഒരൊറ്റ 'സമൂഹം' - ഉമ്മത്ത് - എന്ന് ഖുർആനിലൂടെ അനശ്വരനാക്കിയത്. ആദർശ വഴിക്കായി ലോകത്തിന്റെ സകല സുഖഭോഗങ്ങളെയും തൃണവൽക്കരിച്ച്, ഇസ്‌ലാമിന്റെ ശാന്തിയിലൂടെ ജീവിതത്തിൽ നിർഭയത്വം നേടിയെടുത്ത മഹാനായ പിതാവായിരുന്നു അദ്ദേഹം.
ഹാജറ എന്ന ധീരമാതാവിന്റെ കണ്ണീരും ത്യാഗവും ഓർക്കാതെ ബലിപെരുന്നാളിന്റെ ചരിത്രം ഒരിക്കലും പൂർണ്ണമാകില്ല. പ്രിയതമന്റെ ദൗത്യങ്ങൾക്ക് മനസ്സുകൊണ്ടും ശരീരംകൊണ്ടും തണലായവരാണവർ. മരുഭൂമിയിലെ വന്യമായ ഏകാന്തതയിൽ, വാവിട്ടു കരയുന്ന കുഞ്ഞു ഇസ്മാഈലുമായി ഒരിറ്റ് ദാഹനീരിനായി സഫാ-മർവ കുന്നുകൾക്കിടയിലൂടെ അവർ നെട്ടോട്ടമോടി. ഒടുവിൽ വിതുമ്പുന്ന ഹൃദയത്തോടെ സർവ്വതും അല്ലാഹുവിൽ അർപ്പിച്ച് പ്രാർത്ഥിച്ച ആ മാതാവ്, ഇന്നും ലോക മുസ്‌ലിം സഹോദരിമാരുടെ നെഞ്ചിലെ ജ്വലിക്കുന്ന മാതൃകയാണ്. ഭർത്താവിന്റെ അസാന്നിധ്യത്തിലും മകനെ ദീനീനിഷ്ഠയിൽ വളർത്തിയ, പ്രതികൂല സാഹചര്യങ്ങളിലും ഒളിമങ്ങാതെ ശോഭിച്ച സ്ത്രീരത്നമാണ് ഹാജറ ബീവി.
ആ മകന്റെ കഥകൂടി കേൾക്കുമ്പോഴേ ത്യാഗത്തിന്റെ ഈ ചിത്രം പൂർണ്ണമാകൂ. വാർദ്ധക്യത്തിന്റെ ഒടുവിൽ മരുഭൂമിയിൽ പൂത്ത അരുമ സന്താനമായിരുന്നു ഇസ്മാഈൽ.
ഉമ്മയുടെ മടിത്തട്ടിൽ നിന്ന് ക്ഷമയുടെയും അനുസരണയുടെയും പാഠങ്ങൾ പഠിച്ച പ്രിയപ്പെട്ട മകൻ. ഒരുനാൾ, പ്രപഞ്ചനാഥന്റെ കൽപ്പനയെന്നോണം തന്റെ കൈകൊണ്ട് മകനെ ബലിയറുക്കാൻ പിതാവ് സ്വപ്നം കാണുന്നു. ദൈവകൽപ്പനയ്ക്ക് മുന്നിൽ ആ പിതാവും മകനും ഒരുപോലെ തലകുനിച്ചു. ആദർശത്തിന്റെ തണലിൽ വളരുന്ന ഒരു കുടുംബത്തിന്റെ സമർപ്പണം ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ്! ഒടുവിൽ, ഓമനമകന്റെ ഇളംകഴുത്തിലേക്ക് മൂർച്ചയുള്ള കത്തി വെക്കുമ്പോഴും ആ പിതാവിന്റെ വിശ്വാസമാണ് വിജയിച്ചത്. "വേണ്ട ഇബ്രാഹീം, നിന്റെ മകന്റെ ചോരയല്ല, മറിച്ച് അല്ലാഹുവിനായി എന്തും സമർപ്പിക്കാനുള്ള നിന്റെ ആത്മാർത്ഥമായ മനസ്സാണ് റബ്ബിനാവശ്യം" എന്നായിരുന്നു അല്ലാഹുവിന്റെ അരുളപ്പാട്.
പ്രിയ സഹോദരാ, സഹോദരീ... അല്ലാഹുവിനായി എനിക്ക് എന്ത് നൽകാനാകും എന്നൊരു ആത്മപരിശോധന ഈ പെരുന്നാൾ ദിനത്തിൽ നമ്മിലുണ്ടാകണം. ഇന്നത്തെ ആൾദൈവങ്ങളും സിദ്ധന്മാരും മന്ത്രവാദികളും അവർക്ക് ഓശാന പാടുന്ന ഉന്നതരുമെല്ലാം ഇബ്രാഹീമീ ആദർശത്തിൽ നിന്ന് നമ്മെ അകറ്റാൻ ശ്രമിക്കുന്ന ആധുനിക നംറൂദുമാരാണ്. നംറൂദുമാരുടെ പരമ്പരകൾ അവസാനിക്കുന്നില്ല എന്നതുപോലെ തന്നെ, ഇബ്രാഹീം നബി (അ) ഉയർത്തിപ്പിടിച്ച ആദർശത്തിന്റെ ഓർമ്മകളും ഒരിക്കലും അവസാനിക്കുകയില്ല.
അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ,
ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ,
അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്.
അബ്ദുൽ അസീസ് സുല്ലമി, യാമ്പു
https://whatsapp.com/channel/0029Va4l32xD8SDvaurLbz3y/195