ഫിലിം പ്രാന്തൻ

ഫിലിം പ്രാന്തൻ We together brings you the latest updates happening across and also introduce some of the finest talents in the industry

"ഒരു വെണ്‍പിറാവു കുറുകുന്നപോല്‍..." ന്യൂസ് പേപ്പര്‍ ബോയ് സിനിമയിലെ സീത, ഇഷ്ടദാനം സിനിമയിലെ അനിത. മലയാളി ആയിരുന്നെങ്കിലും...
26/09/2025

"ഒരു വെണ്‍പിറാവു കുറുകുന്നപോല്‍..." ന്യൂസ് പേപ്പര്‍ ബോയ് സിനിമയിലെ സീത, ഇഷ്ടദാനം സിനിമയിലെ അനിത.
മലയാളി ആയിരുന്നെങ്കിലും തിളങ്ങിയത് ഏറെയും തെലുങ്ക് സിനിമകളില്‍. ഇന്ന് മികച്ച അവതാരകയും

അന്യഭാഷ സിനിമകളില്‍ തിളങ്ങിയ നമ്മുടെ നാട്ടിലെ അഭിനേതാക്കള്‍ അനവധിയാണ്. പ്രത്യേകിച്ചും മലയാളത്തില്‍ തുടക്കം കുറിച്ച നായികമാര്‍. നയന്‍താരയും അസിനും എല്ലാം അതിന് മകുടോദാഹരണങ്ങളാണ്. അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഒരു നടിയാണ് സുമ കനകല. പാലക്കാടുകാരിയായ സുമ വളരെ കുറച്ച് മലയാള സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. അതും വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്. തന്റെ കരിയറിന്റെ തുടക്കകാലത്ത് മാത്രമായിരുന്നു നടി മലയാളത്തില്‍ അഭിനയിച്ചത്. പിന്നീട് സുമ അഭിനയിച്ചതിലേറെയും തെലുങ്ക് സിനിമകളായിരുന്നു. ഇന്നും തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയില്‍ സജീവമാണ് സുമ കനകല. ഒരു പക്ഷെ മലയാളികള്‍ പലരും ഈ പേര് മറന്നിട്ടുണ്ടാകും. സുമ മേനോന്‍ എന്ന പേരിലാണ് നടി മലയാളത്തില്‍ തുടക്കം കുറിച്ചത്.

മുകേഷ് നായകനായി എത്തിയ ന്യൂസ് പേപ്പര്‍ ബോയ് എന്ന സിനിമയിലാണ് സുമ നായികയായി മലയാളത്തില്‍ അരങ്ങേറുന്നത്. നിസ്സാര്‍ സംവിധാനം ചെയ്ത സിനിമ 1996ല്‍ ആണ് തീയേറ്ററുകളിലെത്തിയത്. സീത എന്ന കഥാപാത്രത്തെയായിരുന്നു സുമ സിനിമയില്‍ അവതരിപ്പിച്ചത്. സിനിമ പലരുടേയും ഓര്‍മ്മയില്‍ ഇല്ല എങ്കിലും അതിലെ മനോഹരമായ ഗാനം മലയാളികള്‍ മറക്കാന്‍ ഇടയില്ല. സിനിമയിലെ ഒരു വെണ്‍പിറാവു കുറുകുന്നപോല്‍ കരളില്‍ മൊഴിഞ്ഞ കളിവാക്കുകള്‍ എന്ന് തുടങ്ങുന്ന സൂപ്പര്‍ഹിറ്റായ ഗാന രംഗത്ത് അഭിനയിച്ചിരിക്കുന്നത് സുമ കനകല ആണ്. ആ ഒരു ഗാനം മാത്രം മതി സുമ എന്ന അഭിനേതാവിന്റെ മുഖം എന്നും മലയാളികള്‍ ഓര്‍ത്തിരിക്കുവാന്‍. നിരവധി നായികമാര്‍ മലയാളത്തില്‍ എത്തിയ കാലം കൂടിയായിരുന്നു തൊണ്ണൂറുകള്‍.

ന്യൂസ് പേപ്പര്‍ ബോയ് സിനിമയ്ക്ക് ശേഷം രണ്ട് സിനിമകളില്‍ കൂടി അഭിനയിച്ച് സുമയ്ക്ക് മലയാളം വിടേണ്ടി വരികയും ചെയ്തു. ഇഷ്ടദാനം എന്ന സിനിമയിലാണ് നടി പിന്നീട് മലയാളത്തില്‍ അഭിനയിച്ചത്. ജഗദീഷ്, നെടുമുടി വേണു, തിലകന്‍ തുടങ്ങിയവര്‍ അഭിനയിച്ച സിനിമയല്‍ നായിക കഥാപാത്രമായ അനിത വര്‍മ്മയായിട്ടാണ് സുമ എത്തിയത്. പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു അത്. വിഎം വിനു സംവിധാനം ചെയ്ത ഓരോ വിളിയും കാതോര്‍ത്ത് എന്ന സിനിമയിലും പിന്നീട് സുമ നായികയായി തിളങ്ങി. സുഭദ്ര എന്നായിരുന്നു നടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. മുകേഷ്, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന താരങ്ങള്‍. പിന്നീട് ഒരു സിനിമയിലും നടി മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. അഭിനയിച്ച സിനിമകളിലെല്ലാം നായിക വേഷമാണ് നടിയെ തേടിയെത്തിയത്. പവിത്ര പ്രേമ എന്ന തെലുങ്ക് സിനിമയിലാണ് സുമ പിന്നീട് അഭിനയിക്കുന്നത്.

സ്വപ്‌ന എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടുകയും നടിയ്ക്ക് നിരവധി അവസരങ്ങള്‍ പിന്നീട് തെലുങ്കില്‍ ഉണ്ടാവുകയും ചെയ്തു. ചാല ബഗുണ്ടി, വര്‍ഷം, ദീ, ബാദ്ഷാ തുടങ്ങി നിരവധി തെലുങ്ക് സിനിമകളില്‍ നടി അഭിനയിച്ചു. ഈ വര്‍ഷം റിലീസ് ചെയ്ത ജയമ്മ പഞ്ചായത്തി എന്ന സിനിമയിലും നായികയായി തിളങ്ങിയതും സുമ കനകല ആയിരുന്നു. ജയമ്മ എന്ന റ്റൈറ്റില്‍ കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. തെലുങ്ക് നടനായ രാജീവ് കനകലയാണ് നടിയുടെ ഭര്‍ത്താവ്. മിനിസ്‌ക്രീന്‍ രംഗത്തും സജീവമാണ് നടി. അവതാരകയായും നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ലോക സിനിമയുടെ പ്രൊമോഷന്‍ ചടങ്ങില്‍ അവതാരികയായി തിളങ്ങിയത് സുമ ആയിരുന്നു. സുമ മലയാളം സംസാരിക്കുന്ന വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.

© ഫിലിം പ്രാന്തൻ

പ്രശസ്ത ക്യാമറാമാന്‍ അശോക് കുമാറിന്റെ അസിസ്റ്റന്റായി സിനിമയില്‍ തുടക്കം കുറിച്ച പെണ്‍കുട്ടി. തുടക്കം ക്യാമറയ്ക്ക് പിന്നി...
26/09/2025

പ്രശസ്ത ക്യാമറാമാന്‍ അശോക് കുമാറിന്റെ അസിസ്റ്റന്റായി സിനിമയില്‍ തുടക്കം കുറിച്ച പെണ്‍കുട്ടി.
തുടക്കം ക്യാമറയ്ക്ക് പിന്നില്‍. എന്നാല്‍ ആ സിനിമ തീരുന്നതിന് മുന്‍പ് തന്നെ നായികയായി അവസരം കിട്ടിയ പ്രതിഭ

ക്യാമറയ്ക്ക് പിന്നില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. സംവിധായകനായാലും ക്യാമറ കൈകാര്യം ചെയ്യാനാണെങ്കിലും മുന്നില്‍ പുരുഷന്മാര്‍ തന്നെ. ആ മേഖലകളില്‍ ഒക്കെ സ്ത്രീകള്‍ വളരെ വളരെ കുറവായിരുന്നു. നമ്മുടെ നാട്ടിലെ ചിത്രങ്ങളുടെ കാര്യത്തില്‍ പിന്നെ പറയുകയും വേണ്ട. വെറും വിരലിലെണ്ണാവുന്ന സ്ത്രീകള്‍ മാത്രമാണ് ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്തിന് മെഗാസ്റ്റര്‍ മമ്മൂട്ടി പോലും ഈ അടുത്ത സമയത്താണ് ആദ്യമായി മലയാളത്തില്‍ ഒരു സ്ത്രീ സംവിധായകയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. പുഴു എന്ന സിനിമ സംവിധാനം ചെയ്തത് രത്തീനഎന്ന സംവിധായികയായിരുന്നു. ക്യാമറയ്ക്ക് പിന്നില്‍ തുടക്കം കുറിച്ച് പിന്നീട് ക്യാമറയ്ക്ക് മുന്നില്‍ ഇപ്പോഴും താരമായി തിളങ്ങുന്ന നിരവധി നടന്മാരുണ്ട്.

നിരവധി സംവിധായകനാണ് ഇപ്പോള്‍ സിനിമകളില്‍ അഭിനയിക്കുന്നത്. എന്നാല്‍ ക്യാമറയ്ക്ക് പിന്നിലാണ് തന്റെ കരിയര്‍ എന്ന് തിരിച്ചറിഞ്ഞ ഒരു പെണ്‍കുട്ടിയുണ്ട്. പിന്നീട് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയായി അവര്‍ മാറിയിട്ടുണ്ട്. എണ്പതു കാലഘട്ടത്തില്‍ സംവിധായകന്‍ മഹേന്ദ്രന്‍ തന്റെ ജോണി എന്ന സിനിമയുടെ ചിത്രീകരണ സമയം. രജനികാന്ത്, ശ്രീദേവി ദീപ എന്ന തമിഴ് സിനിമകളില്‍ അറിയപ്പെട്ട ഉണ്ണിമേരി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. രജനികാന്ത് ഇരട്ട വേഷത്തില്‍ എത്തിയ ഒരു ചിത്രമായിരുന്നു ജോണി. സിനിമയുടെ ക്യാമറമാന്‍ അശോക് കുമാര്‍ അഗര്‍വാള്‍ ആയിരുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുമ്പോള്‍ തന്നെ ഇതേ കൂട്ടുകെട്ടിന്റെ അടുത്ത ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. നായികയായി ചിത്രത്തില്‍ നിശ്ചയിച്ചിരുന്നത് അക്കാലത്തെ തിരക്കുള്ള ഒരു ബോളിവുഡ് സുന്ദരിയായിരുന്നു.

എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് അവസാന നിമിഷം നടി ചിത്രത്തില്‍ നിന്ന് പിന്മാറി. പുതിയ സിനിമയിലേക്കുള്ള നായികയെ പറ്റിയുള്ള ചര്‍ച്ചയിലാണ് സംവിധായകനും ക്യാമറമാനും. അപ്പോള്‍ ഈ ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സംവിധായകനോട് ഒരു അഭിപ്രായം പറഞ്ഞു. അശോക് കുമാറിന്റെ മുന്‍ ചിത്രങ്ങളായ ഉതിരിപൂക്കളിലും കാളിയിലും ക്യാമറ അസിസ്റ്റന്റ് ആയിരുന്ന ഒരു പെണ്‍കുട്ടിയുണ്ട്. ആ പെണ്‍കുട്ടി ജോണി എന്ന ചിത്രത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. അവരോട് അഭിനയിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചാലോ എന്ന് അയാള്‍ പറഞ്ഞു. എന്നാല്‍ ഇതിനെ ചിരിച്ചുകൊണ്ടാണ് സംവിധായകന്‍ മഹേന്ദ്രന്‍ മറുപടി പറഞ്ഞത്. താന്‍ ഇക്കാര്യം നേരത്തെ ആ കുട്ടിയോട് ചോദിച്ചു എന്നാല്‍ ആ കുട്ടിക്ക് അഭിനയിക്കാന്‍ താല്പര്യമില്ല എന്നാണ് പറഞ്ഞതെന്നും സംവിധായകന്‍ പറഞ്ഞു. എന്നാല്‍ അവര്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചു ഒടുവില്‍ ആ പെണ്‍കുട്ടിക്ക് സമ്മതിക്കേണ്ടി വന്നു.

അങ്ങനെ സംവിധായകന്മാര്‍ മഹേന്ദ്രന്റെ അടുത്ത് ചിത്രത്തില്‍ നായികയായി ആ പെണ്‍കുട്ടി തുടക്കം കുറിച്ചു. ആദ്യ ചിത്രത്തിലെ പ്രകടനത്തിനു തന്നെ മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും അവള്‍ക്ക് ലഭിച്ചു.നെഞ്ചത്തേക്ക് ഇല്ലാതെ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ അഭിനയിച്ച നായികയുടെ പേര് സുഹാസിനി എന്നും. അടയാര്‍ ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങി ക്യാമറ അസിസ്റ്റന്റ് കരിയര്‍ തുടങ്ങിയ പെണ്‍കുട്ടി അവസാനം സിനിമ നടിയായി. ഇന്ത്യന്‍ സിനിമകളിലെ മികച്ച നടിമാരില്‍ ഒരാളായി സുഹാസിനി മാറി. ഇന്ദിര എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ആ രംഗത്തും നടന്‍ ചാരുഹാസന്റെ മകള്‍, സംവിധായകന്‍ മണിരത്‌നത്തിന്റെ ഭാര്യ, ഉലകനായകന്‍ കമല്‍ഹാസന്റെ സഹോദരപുത്രിയായ സുഹാസിനി തിളങ്ങി.

© ഫിലിം പ്രാന്തൻ

"ഹൃദയവനിയിലെ ഗായികയോ യവനകഥയിലെ നായികയോ..." കോട്ടയം കുഞ്ഞച്ചന്‍ സിനിമയിലെ ഗായകന്‍, ജാഗ്രത സിനിമയിലെ സംവിധായകന്‍. വൃദ്ധന്മ...
26/09/2025

"ഹൃദയവനിയിലെ ഗായികയോ യവനകഥയിലെ നായികയോ..." കോട്ടയം കുഞ്ഞച്ചന്‍ സിനിമയിലെ ഗായകന്‍, ജാഗ്രത സിനിമയിലെ സംവിധായകന്‍.
വൃദ്ധന്മാരെ സൂക്ഷിക്കുക സിനിമയിലെ വില്ലന്‍.
കോട്ടയം കുഞ്ഞച്ചനിലെ ഗാനത്തിലൂടെ ഇപ്പോഴും ഓര്‍മ്മിക്കുന്ന മുഖം

ചില അഭിനേതാക്കളെ നമ്മള്‍ക്ക് ഓര്‍ക്കുവാന്‍ അവര്‍ ഒരുപാട് സിനിമകളിലൊന്നും അഭിനയിക്കണമെന്നില്ല. ചിലപ്പോള്‍ ചിത്രത്തില്‍ ഒരു രംഗത്ത് മാത്രമായിരിക്കും അവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവുക. അല്ലെങ്കില്‍ ചിലപ്പോള്‍ ഒരു ഗാനരംഗത്ത്. അവരുടെ പ്രകടനം കൊണ്ടായിരിക്കും അവര്‍ നമ്മുടെ ഓര്‍മ്മയില്‍ നില്‍ക്കുന്നത്. അത്തരത്തില്‍ ഒരു ഗാനരംഗത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു മുഖമുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രമായ കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രത്തിലേതാണ് ആ ഗാനരംഗം. ഇപ്പോഴും മലയാളികളുടെ ഇഷ്ട സിനിമകളില്‍ ഒന്നാണ് കോട്ടയം കുഞ്ഞച്ചന്‍. മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രമായി നിറഞ്ഞാടിയ സിനിമ. ചിത്രത്തില്‍ യേശുദാസും സിന്ധുദേവിയും ചേര്‍ന്ന് പാടിയ 'ഹൃദയവനിയിലെ ഗായികയോ യവന കഥയിലെ നായികയോ' എന്ന ഗാനം നമ്മള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ശ്യാം ഈണം നല്‍കിയ ഈ കാണാന്‍ ഒരു കാലത്ത് സ്‌റ്റേജ് ഷോകളില്‍ നിറസാന്നിധ്യമായിരുന്നു. ചിത്രത്തിലും ഒരു സ്‌റ്റേജില്‍ നിന്ന് ഗായകനും ഗായികയും പാടുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ച കോട്ടയം കുഞ്ഞച്ചന്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആ ഗാനം കേള്‍ക്കാനായി നില്‍ക്കുന്നത്. എന്നാല്‍ നമ്മള്‍ പലരും ശ്രദ്ധിച്ചിരുന്നത് ആ ഗാന രംഗത്ത് മാത്രം ചിത്രത്തില്‍ എത്തിയ ഗായകനിലാണ്. താടി വളര്‍ത്തി വെള്ള വസ്ത്രം ധരിച്ച ആ സുന്ദര മുഖം നമ്മുടെയൊക്കെ മനസ്സിലുണ്ട്. വളരെ ആസ്വദിച്ചാണ് ആ ഗായകന്‍ പാട്ടുപാടുന്നത്. കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രം നിര്‍മ്മിച്ച അരോമ മണി എന്ന എം മണിയുടെ മകന്‍ എം സുനില്‍കുമാര്‍ ആണ് ചിത്രത്തില്‍ ഗായകനായി അഭിനയിച്ചിരിക്കുന്നത്.

നിര്‍മ്മാതാവ് കൂടിയായ സുനില്‍കുമാര്‍ അവര്‍ നിര്‍മ്മിച്ച നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. അതില്‍ ശ്രദ്ധ നേടിയ ഒന്നായിരുന്നു കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രത്തിലെ ഗായകന്‍. സുനില്‍കുമാര്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രത്തില്‍ എത്തുന്നത് സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രം ഇരുപതാം നൂറ്റാണ്ടിലാണ്. സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം മണി നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു ഇരുപതാം നൂറ്റാണ്ട്. ക്ലൈമാക്‌സ് രംഗത്ത് വളരെ കുറച്ച് നേരം മാത്രമാണ് സുനില്‍കുമാറിന്റെ കഥാപാത്രം എത്തുന്നത് മോഹന്‍ലാല്‍ അവതരിപ്പിച്ച സാഗര്‍ എലിയാസ് ജാക്കി എയര്‍പോര്‍ട്ടിന്റെ അകത്ത് കടക്കാനായി ഒരു പൈലറ്റിന്റെ യൂണിഫോം മോഷ്ടിക്കുന്നുണ്ട്. ആ പൈലറ്റ് ആയി എത്തിയത് സുനില്‍കുമാര്‍ ആയിരുന്നു. ഇതേ കൂട്ടുകെട്ടിന്റെ തന്നെ ജാഗ്രത എന്ന ചിത്രത്തിലും സുനില്‍കുമാര്‍ അഭിനയിച്ചു. ചിത്രത്തില്‍ ചെറിയ താടിയും കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് സംവിധായകന്റെ വേഷത്തിലാണ് സുനില്‍കുമാര്‍ എത്തിയത്.

വൃദ്ധന്‍മാരെ സൂക്ഷിക്കുക എന്ന ചിത്രത്തിലാണ് നല്ലൊരു വേഷം നടന്‍ ചെയ്യുന്നത്. അതിലെ വില്ലനായ ബാലു എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവച്ചത്. സുരേഷ് ഗോപി നായകനായി എത്തിയ ജനാധിപത്യത്തില്‍ സുരേഷ് ഗോപി കഥാപാത്രത്തിന്റെ കൂടെ നടക്കുന്ന പോലീസുകാരന്‍ സേവിയര്‍ ഇടിക്കുള ആയിട്ടാണ് നടന്‍ ചിത്രത്തില്‍ എത്തിയത്. കേസ് അന്വേഷിക്കുവാന്‍ തമിഴ്‌നാട് എംഎല്‍എ ആയി വേഷം മാറി വരുന്ന സീനൊക്കെ നല്ല രീതിയില്‍ അഭിനയിക്കുകയും ചെയ്തു. നന്ദി വീണ്ടും വരിക, നാറാണത്ത് തമ്പുരാന്‍, ജനാധിപത്യം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ബിസിനസ്സ് രംഗത്ത് സജീവമാണ് സുനില്‍കുമാര്‍ ഇപ്പോള്‍.

© ഫിലിം പ്രാന്തൻ

"ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം..." എന്നെന്നും കണ്ണേട്ടന്റെ സിനിമയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന സുന്...
25/09/2025

"ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം..." എന്നെന്നും കണ്ണേട്ടന്റെ സിനിമയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന സുന്ദരി. ജനപ്രിയ സിനിമയിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച നടി ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നൃത്താധ്യാപിക

യുവതലമുറകള്‍ ആഘോഷമാക്കിയ ചിത്രങ്ങള്‍ നിരവധിയാണ്. അനിയത്തിപ്രാവ്, നിറം ക്ലാസ്‌മേറ്റ്‌സ്, പ്രേമം തുടങ്ങിയവ അത്തരം സിനിമകളാണ്. ആയിരത്തി തൊള്ളായിരത്തി എണ്പത്തിയാറില്‍ അത്തരത്തില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു ചിത്രമായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. തിയേറ്ററില്‍ ചിത്രം വലിയ വിജയം നേടിയില്ല എങ്കിലും ഇപ്പോഴും പലരുടെയും ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണത്. മധു മുട്ടത്തിന്റെ കഥയ്ക്ക് ഫാസില്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ നായികയും നായകനും പുതുമുഖങ്ങള്‍ ആയിരുന്നു. തന്റെ ആദ്യചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനു ശേഷം പുതുമുഖങ്ങളെ അണിനിരത്തി ഫാസില്‍ ഒരുക്കിയ സിനിമ കൂടിയായിരുന്നു എന്നെന്നും കണ്ണേട്ടന്റെ.

കൈതപ്രം ഗാനരചയിതാവായി തുടക്കം കുറിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ രാധിക എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച നടിയെ മലയാളികള്‍ മറക്കാനിടയില്ല. അക്കാലത്തെ യുവതലമുറയുടെ ഇഷ്ടം മുഴുവന്‍ നേടിയെടുത്ത കഥാപാത്രമായിരുന്നു അത്. രാധിക എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചത് സോണിയ ജി നായര്‍ എന്ന നടിയായിരുന്നു. സോണിയ നായികയായി എത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. ചിത്രത്തില്‍ നടിക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയാണ്. കോട്ടയം ബിസിഎം കോളേജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്ന സമയത്താണ് നടി ചിത്രത്തില്‍ അഭിനയിക്കുന്നത്. മുന്‍പ് നിരവധി സിനിമകളില്‍ ബാലതാരമായി സോണിയ എത്തിയിട്ടുണ്ട്. തീക്കടല്‍, മനോരഥം, ഞാനൊന്നു പറയട്ടെ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി നടി അഭിനയിച്ചു.

ദൂരദര്‍ശനില്‍ സംരക്ഷണം ചെയ്തിരുന്ന ശരറാന്തല്‍ എന്ന സീരിയലിലും സോണിയ വേഷമിട്ടിരുന്നു. അതിനുശേഷം ആണ് നടി നായികയായി സിനിമയില്‍ എത്തിയത്. എന്നാല്‍ തന്റെ ആദ്യ ചിത്രത്തിനു ശേഷം സോണിയ അഭിനയ രംഗത്തോട് ബൈ പറയുകയാണ് ചെയ്തത്. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ വേണ്ടിയായിരുന്നു നടി സിനിമയില്‍ നിന്നും മാറി നിന്നത് .ചെറുപ്പം മുതലേ നനൃത്തം അഭ്യസിച്ചിരുന്ന നടി പഠനകാലത്ത് കലാതിലക പട്ടവും നേടിയിരുന്നു. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ഓസ്‌ട്രേലിയയിലാണ് നടി ഇപ്പോള്‍.പിന്നീടും നൃത്തം ഗൗരവമായി തുടരുകയും ചെയ്തു. അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്ടില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്ന് പിഎച്ച്ഡി നേടുകയും ചെയ്തു. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഒരു നൃത്തധ്യാപിക കൂടിയാണ് മലയാളികളുടെ ആ പ്രിയപ്പെട്ട നടി. സോണിയുടെ മകള്‍ മാളവികയും നൃത്ത രംഗത്ത് സജീവമാണ്, പാട്ടുകാരിയും കൂടിയാണ്.

രാധികയുടെ കണ്ണേട്ടനായി ചിത്രത്തില്‍ തിളങ്ങിയത് സംഗീത് പിള്ള എന്ന നടനായിരുന്നു. സംഗീത് അഭിനയിച്ച ഒരേ ഒരു ചിത്രമായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. സംഗീതിന് ചിത്രത്തില്‍ ശബ്ദം നല്‍കിയത് ഗായകനും നടനുമായ കൃഷ്ണചന്ദ്രനാണ്. യേശുദാസ് പാടി മനോഹരമാക്കിയ ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം എന്ന ഗാനം ചിത്രത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത് സംഗീത് ആയിരുന്നു. ഈയൊരു ഗാനം കൊണ്ട് മാത്രം സംഗീതിനെ എന്നും മലയാളികള്‍ ഓര്‍ത്തിരിക്കും. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി ഓസ്‌ട്രേലിയയില്‍ പഠിച്ചിരുന്ന സംഗീത് മാതാപിതാക്കള്‍ക്കൊപ്പം നാട്ടിലെത്തുകയായിരുന്നു. അവിടുത്തെ പഠനത്തിനുശേഷം നിരവധി മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ജോലി ചെയ്തു. ഭാര്യ വന്ദന. അര്‍ജ്ജുന്‍, അവിനാശ്, ലീല എന്നിവര്‍ മക്കളാണ്. കുടുംബസമേതം ന്യൂയോര്‍ക്കിലാണ് ഇപ്പോള്‍ മലയാളികളുടെ കണ്ണേട്ടന്‍.

© ഫിലിം പ്രാന്തൻ

"മക്കസായി മക്കസായി റംപംപോ..." വെട്ടം സിനിമയില്‍ മക്കസായി പാടിയെത്തിയ മുംബൈ സുന്ദരി. സൂപ്പര്‍ഹിറ്റ് ചിത്രം തുറുപ്പ് ഗുലാന...
25/09/2025

"മക്കസായി മക്കസായി റംപംപോ..." വെട്ടം സിനിമയില്‍ മക്കസായി പാടിയെത്തിയ മുംബൈ സുന്ദരി.
സൂപ്പര്‍ഹിറ്റ് ചിത്രം തുറുപ്പ് ഗുലാനില്‍ പ്രിയതാരം മമ്മൂട്ടിക്കൊപ്പം ആടിതകര്‍ത്ത നടി

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു പോയാലും വീണ്ടും കണ്ടാലും കണ്ടാലും മതിവരാത്ത ചില സിനിമകളുണ്ട്. ചിലപ്പോള്‍ ആ ചിത്രത്തിലെ ഗാനങ്ങള്‍ കൊണ്ടാകാം, അല്ലെങ്കില്‍ അതിലെ കോമഡിയാകാം ചിലപ്പോള്‍ തിരക്കഥയാകാം. എന്താണെങ്കിലും നമ്മുക്കത് പ്രിയപ്പെട്ടതായിരിക്കും. അത്തരത്തില്‍ ഒരു ചിത്രം ആയിരുന്നു വെട്ടം. രണ്ടായിരത്തിനാലില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്തു ദിലീപ്, ഭാവന പാണി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി വന്ന ചിത്രം നമ്മള്‍ മലയാളികളെ ഏറെ ചിരിപ്പിച്ച ഒരു സിനിമയായിരുന്നു അത്. ഇപ്പോഴും ഒരു മടിയും കൂടാതെ നമ്മള്‍ കാണുന്ന ചിത്രം. സിനിമയിലെ പാട്ടുകള്‍ ഇഷ്ടമല്ലാത്തവര്‍ ചുരുക്കം ആയിരിക്കും. ബേര്‍ണി ഇഗ്‌നേഷ്യസ് ഈണം നല്‍കിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഒരു വലിയ ആരാധക കൂട്ടം തന്നെയുണ്ട്.

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി, ഒരു കാതിലോല ഞാന്‍ കണ്ടില്ല, ഇല്ലത്തെ കല്യാണത്തിന് തുടങ്ങിയ മെലഡി ഗാനങ്ങള്‍ക്കൊപ്പം അടിച്ചുപൊളി പാട്ടുകളും ചിത്രത്തില്‍ ഉണ്ട്. അതിലൊന്നാണ് നാദിര്‍ഷ രചിച്ച് എം ജി ശ്രീകുമാറും നാദിര്‍ഷയും ചേര്‍ന്നു പാടിയ ഒരു ഗാനം. ദിലീപിന്റെ ഗോപാലകൃഷ്ണന്‍ എന്ന കഥാപാത്രവും കലാഭവന്‍ മണി അവതരിപ്പിച്ച മണിയും ഉറ്റ സുഹൃത്തുക്കളാണ്. അവര്‍ക്ക് പ്രതീക്ഷിക്കാത്ത ഒരു സൗഭാഗ്യം വന്നുചേരുകയും, അതില്‍ അവര്‍ ആഘോഷിക്കുകയും ചെയ്യുന്നു. അവരുടെ ആഘോഷം തന്നെ സംവിധായകന്‍ ഒരു ഗാനം ആക്കി മാറ്റി. മക്കസായി മക്കസായി രമ്പമ്പോ എന്ന ഗാനം. എന്നാല്‍ പാട്ടിന്റെ ഈണത്തിനും താളത്തിനും അപ്പുറം ഒരു വലിയ പ്രത്യേകതയാണ് സുന്ദരിയായ നര്‍ത്തകി എത്തുന്നത്. ലേഡീസ് കനകാംബരം ചൂടി വലിയ ചുവന്ന പൊട്ടും ബ്ലൗസും പാന്റ്‌സും ധരിച്ചെത്തിയ നര്‍ത്തകിയെ നമ്മള്‍ മലയാളികള്‍ മറക്കാന്‍ ഇടയില്ല.

പക്ഷേ നമ്മളെല്ലാം ഒരുകാലത്ത് തെറ്റിദ്ധരിച്ചിരുന്നത് അത് ബോളിവുഡില്‍ നടി തബു ആണെന്നും മലയാളത്തിലെ ശ്വേതാ മേനോനും ആണെന്നും ഒക്കെയാണ്. എന്നാല്‍ ഇവര്‍ രണ്ടുപേരുടെയും സാമ്യമുള്ള ഒരു നര്‍ത്തകിയാണ് ആ ഗാനത്തില്‍ എത്തിയത്. ഭോജ്പുരി നടി ശീതള്‍ ബേഡി. മുംബൈയില്‍ ജനിച്ചു വളര്‍ന്ന ശീതളിന് ചെറുപ്പകാലം മുതലേ നൃത്തത്തോട് ആയിരുന്നു താല്‍പര്യം. നല്ലൊരു ഡാന്‍സര്‍ ആകണമെന്നായിരുന്നു നടിയുടെ ആഗ്രഹം. അതുകൊണ്ടുതന്നെ സ്‌കൂള്‍ കോളേജ് പഠനകാലത്ത് നൃത്തവേദികളില്‍ സജീവമായിരുന്നു നടി. നടി സിനിമാരംഗത്ത് പ്രവേശിക്കുന്നത് നൃത്തത്തിലൂടെ തന്നെയായിരുന്നു. ഹം തുംമ്മ്‌പെ മര്‍ത്തേ ഹേന്‍ എന്ന ചിത്രത്തില്‍ നായകന്‍ കോവിന്ദ ആയിട്ട് ഹം ബഞ്ചാരേ ഹോ എന്ന ഗാനത്തിലൂടെയാണ് നടി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത് വെട്ടം എന്ന ചിത്രത്തിലെ മക്കസായി മക്കസായി എന്ന ഗാനത്തിലൂടെയാണ്.

അതിനുശേഷം രണ്ടായിരത്തിയാറില്‍ ജോണി ആന്റണി സംവിധാനം ചെയ്തു മമ്മൂട്ടി നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ തുറുപ്പുഗുലാനിലും ശീതള്‍ ഒരു ഗാന രംഗത്ത് അഭിനയിച്ചിരുന്നു. അലകടലിലു പിടപിടയ്ക്കണ ഞണ്ട് കറുകറുത്തൊരു കൊഴുകൊഴുത്തൊരു ഞണ്ട് എന്ന ഗാനരംഗത്ത് മമ്മൂട്ടിയോടൊപ്പം ചുവട് വയ്ക്കുന്നത് ശീതള്‍ ആണ്. മമ്മൂട്ടിയുടെ രസകരമായ നൃത്തച്ചുവടുകള്‍ ഉള്ള ഈ ഗാനരംഗത്ത് കുട്ടയില്‍ നിറയെ ഞണ്ടുകളുമായി നില്‍ക്കുന്ന നടിയുടെ മുഖം പ്രേക്ഷകരുടെ ഓര്‍മ്മയില്‍ ഉണ്ടാകും. കലാഭവന്‍ മണി, ബിജുമേനോന്‍, നിത്യാദാസ്, ഗോപിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ നഗരം എന്ന സിനിമയിലും ഒരു ഗാനരംഗത്ത് നടി അഭിനയിച്ചിട്ടുണ്ട്. കുറുക്കുഴല്‍ പാടണ പാട്ടിന്റെ നിറനിറ ചോളം കൊയ്യണ്ടേ എന്ന ഗാനത്തിലാണ് നടി എത്തിയത്. മലയാളത്തില്‍ ഈ മൂന്ന് ചിത്രങ്ങളില്‍ മാത്രമേ നടിയെ നമ്മള്‍ കണ്ടിട്ടുള്ളൂ എങ്കിലും ആ മുഖം പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല.

© ഫിലിം പ്രാന്തൻ

മഹാരാജാസും കൂട്ടുകാരികളും. 1997ലെ ഒരു ചിത്രം. കോളേജ് കുമാരികള്‍ക്കൊപ്പം നില്‍ക്കുന്ന ചുള്ളന്‍. സ്വപ്‌നക്കൂട് സിനിമയില്‍ ...
25/09/2025

മഹാരാജാസും കൂട്ടുകാരികളും. 1997ലെ ഒരു ചിത്രം. കോളേജ് കുമാരികള്‍ക്കൊപ്പം നില്‍ക്കുന്ന ചുള്ളന്‍.
സ്വപ്‌നക്കൂട് സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം. പിന്നീട് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍

സഹസംവിധായകരായി സിനിമ ജീവിതം തുടങ്ങുകയും പിന്നീട് സംവിധായകരായി മാറി മികച്ച സിനിമകള്‍ നമുക്ക് സമ്മാനിക്കുകയും ചെയ്ത നിരവധി പ്രതിഭകളുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമല്‍ സംവിധാനം ചെയ്ത സ്വപ്‌നക്കൂട് എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ചെറുപ്പക്കാരന്‍ പിന്നീട് മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറി. കോളേജ് പഠനക്കാലത്ത് കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ആ ചെറുപ്പക്കാരന്‍ പഠനക്കാലത്തിന് ശേഷം പരസ്യ നിര്‍മ്മാണ രംഗത്ത് സജീവമാവുകയായിരുന്നു. അതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. അമല്‍നീരദ്, അന്‍വര്‍ റഷീദ് തുടങ്ങിയ സംവിധായകരും ഈ ചെറുപ്പക്കാരന്റെ കോളേജ് സൗഹൃദവലത്തിലുണ്ടായിരുന്നു. കമലിന്റെ ശിഷ്യനായി എത്തിയ ചെറുപ്പക്കാരന്‍ പിന്നീട് രാപ്പകല്‍, കറുത്തപക്ഷികള്‍, പച്ചക്കുതിര തുടങ്ങിയ സിനിമകളിലും സഹസംവിധായകനായി.

1997ലെ പഠനക്കാലത്ത് എടുത്ത ഒരു ചിത്രം ഈ ചെറുപ്പക്കാരന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അതിപ്പോള്‍ പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുകയാണ്. തിരക്കഥാകൃത്തായും സംവിധായകനായും നിര്‍മ്മാതാവായും നടനായും ഒക്കെ നമ്മുടെ ഇഷ്ടം നേടിയെടുത്ത ആഷിഖ് അബുവാണ് ആ ചെറുപ്പക്കാരന്‍. മഹാരാജാവും കൂട്ടുകാരികളും എന്ന അടിക്കുറിപ്പോടെയാണ് ആഷിഖ് അബു ചിത്രം പങ്കുവെച്ചിരിക്കുന്നത്. കോളേജ് കുമാരികള്‍ക്കൊപ്പം നില്‍ക്കുന്ന ആ ചുള്ളന്‍ ചെക്കനെ പലര്‍ക്കും ആദ്യം പിടിക്കിട്ടിയില്ല. മമ്മൂട്ടി നായകനായി എത്തിയ ഡാഡിക്കൂള്‍ എന്ന സിനിമയിലൂടെയാണ് ആഷിഖ് അബു സംവിധായകനാകുന്നത്. സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളും സംവിധായകന്‍ തന്നെ ആയിരുന്നു. അവതരണരീതികൊണ്ടും കഥ പറച്ചിലിലെ പുതുമക്കൊണ്ടും ശ്രദ്ധ നേടിയ സിനിമയായിരുന്നു ഡാഡികൂള്‍. എന്നാല്‍ ആഷിഖ് അബുവിന്റെ അടുത്ത സിനിമയാണ് സംവിധായകനെ പ്രേക്ഷക മനസ്സുകളില്‍ പ്രതിഷ്ഠിച്ചത്. നവയുഗ മലയാള സിനിമയിലെ പുത്തന്‍ ഉണര്‍വ്വായിരുന്നു ആഷിഖ് അബുവിന്റെ രണ്ടാമത്തെ ചിത്രം സോള്‍ട്ട് ആന്‍ഡ് പെപ്പര്‍. വലിയ തീയേറ്റര്‍ വിജയവും നിരൂപക പ്രശംസയുമാണ് സിനിമ നേടിയത്.

ലാല്‍, ആസിഫ് അലി, ശ്വേതാ മേനോന്‍, മൈഥിലി തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന താരങ്ങള്‍. ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നു കൂടിയാണ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍. സംവിധായകന്റെ മൂന്നാമത്തെ ചിത്രമായ 22 ഫീമെയില്‍ കോട്ടയവും പതിവ് സിനിമ കാഴ്ചകളില്‍ നിന്നുള്ള വഴിമാറി നടത്തമായിരുന്നു. പുതിയൊരു ദൃശ്യാനുഭവാണ് ആ സിനിമയും മലയാള സിനിമ പ്രേമികള്‍ക്ക് സമ്മാനിച്ചത്. ഫഹദ് ഫാസില്‍ എന്ന നടന്റെ മികച്ച പ്രകടനത്തിന് സാക്ഷിയായ സിനിമ കൂടിയായിരുന്നു അത്. നിവിന്‍ പോളി നെഗറ്റീവ് വേഷത്തിലെത്തിയ ടാ തടിയാ ആയിരുന്നു സംവിധായകന്റെ അടുത്ത ചിത്രം. അതും വിജയം നേടി. അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജി സിനിമയിലെ ഗൗരി എന്ന സെഗ്മെന്റ് സംവിധാനം ചെയ്തതും ആഷിഖ് അബുവായിരുന്നു. പിന്നീട് എത്തിയ ഇടുക്കി ഗോള്‍ഡ് തീയേറ്ററുകളില്‍ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും പിന്നീട് പലരുടേയും ഫേവറൈറ്റ് ലിസ്റ്റില്‍ ഇടം പിടിക്കുകയായിരുന്നു.

ഡാഡികൂളിന് ശേഷം ആഷിഖ് അബുവും മമ്മൂട്ടിയും ഒന്നിച്ച ഗ്യാംങ്‌സ്റ്റര്‍ എന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് തീയേറ്ററുകളില്‍ എത്തിയതെങ്കിലും കനത്ത പരാജയമാണ് സിനിമ നേരിട്ടത്. തുടര്‍ന്നെത്തിയ റാണി പത്മിനിയും പ്രതീക്ഷിച്ച വിജയമായിരുന്നില്ല. എന്നാല്‍ ടോവിനോ തോമസ് നായകനായി എത്തിയ മായാനദി വലിയ വിജയം നേടുകയും പ്രണയ സിനിമകളിലെ കള്‍ട്ടായി മാറുകയും ചെയ്തു. വൈറസ്, നാരദന്‍, ആണും പെണ്ണും എന്ന ആന്തോളജി സിനിമയിലെ റാണി, നീലവെളിച്ചം, റൈഫിള്‍ക്ലബ്ബ് തുടങ്ങിയ സിനിമകളും പിന്നീട് ആഷിഖ് അബു സംവിധാനം ചെയ്തു. അന്നയും റസൂലും, ഇയ്യോബിന്റെ പുസ്തകം, പറവ തുടങ്ങിയ സിനിമകളില്‍ ആഷിഖ് അബു അഭിനയിക്കുകയും ചെയ്തിരുന്നു. മഹേഷിന്റെ പ്രതികാരം ഉള്‍പ്പെടെ നിരവധി സിനിമകള്‍ നിര്‍മ്മിച്ചതും ആഷിഖ് അബു ആണ്.

© ഫിലിം പ്രാന്തൻ

അകാലത്തില്‍ വിട പറഞ്ഞുപോയ മലയാളത്തിലെ മര്‍ലിന്‍ മണ്‍റോ"വള്ളിയൂര്‍ക്കാവിലെ കന്നിക്ക് വയനാടന്‍ പുഴയിലിന്നാറാട്ട്..." പൊന്ന...
24/09/2025

അകാലത്തില്‍ വിട പറഞ്ഞുപോയ മലയാളത്തിലെ മര്‍ലിന്‍ മണ്‍റോ
"വള്ളിയൂര്‍ക്കാവിലെ കന്നിക്ക് വയനാടന്‍ പുഴയിലിന്നാറാട്ട്..." പൊന്നാപുരംകോട്ട, അങ്കത്തട്ട്, ആരോമലുണ്ണി. ഒരുകാലത്ത് പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ സുന്ദരമുഖം.

മലയാള സിനിമയില്‍ ഏറ്റവും സൗന്ദര്യമുള്ള നടി ആരായിരിക്കും? മലയാള സിനിമയുടെ തുടക്കം മുതല്‍ ഇന്ന് വരെയുള്ള ചരിത്രം പരിശോധിച്ചാല്‍ പലര്‍ക്കും പറയാനുണ്ടാകുന്നത് പല ഉത്തരങ്ങളായിരിക്കും. എന്നാല്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ സിനിമ നടി എന്നറിയപ്പെടുന്ന സാക്ഷാല്‍ മര്‍ലിന്‍ മണ്‍റോയോട് വരെ ഉപമിപ്പിച്ച ഒരു നടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളത്തിലുണ്ടായിരുന്നു. ഒരു തലമുറ നെഞ്ചിലേറ്റിയ മലയാളത്തിലെ സുന്ദരമുഖം. ആയിരത്തിതൊള്ളായിരത്തി അമ്പത്തിമൂന്ന് ജനുവരി എട്ടിന് തിരുവനന്തപുരം ജില്ലയിലെ മണക്കാട് ജനിച്ച വിജയശ്രീ എന്ന നടിയായിരുന്നു അത്. ചുരുണ്ട തലമുടിയും ആരെയും ആകര്‍ഷിക്കുന്ന കണ്ണുകളുമായിരുന്നു വിജയശ്രീയ്ക്ക്. ഏഴ് വര്‍ഷത്തോളം മാത്രമേ വിജയശ്രീ സിനിമ രംഗത്ത് ഉണ്ടായിരുന്നുള്ളു. അതില്‍ വെറും നാല് വര്‍ഷം മാത്രമാണ് മലയാളസിനിമകളില്‍ അഭിനയിച്ചതും. നാല്‍പതോളം മലയാള സിനിമകളില്‍ പ്രധാന വേഷത്തില്‍ നടി എത്തി.

പ്രേംനസീറിന്റെ നായികയായിട്ടായിരുന്നു അതില്‍ ഭൂരിഭാഗം സിനിമകളും. ചിത്തി എന്ന തമിഴ് സിനിമയിലൂടെയാണ് വിജയശ്രീ സിനിമയില്‍ തുടക്കം കുറിക്കുന്നത്. ആയിരത്തിതൊള്ളായിരത്തി അറുപത്തിയൊമ്പതില്‍ തിക്കുറിശ്ശി സംവിധാനം ചെയ്ത പൂജാപുഷ്പം എന്ന സിനിമയിലൂടെയാണ് വിജയശ്രീ മലയാളത്തിലേക്ക് എത്തുന്നത്. പ്രേംനസീര്‍ കഥാപാത്രത്തിന്റെ സഹോദരിയായിട്ടാണ് സിനിമയില്‍ അഭിനയിച്ചത്. ബഹദൂര്‍ കഥാപാത്രത്തിന്റെ ജോഡിയായിട്ടാണ് നടി ആദ്യ സിനിമയില്‍ അഭിനയിച്ചത്. പിന്നീട് ഗ്ലാമര്‍ നൃത്തരംഗങ്ങളിലൂടെ പ്രേക്ഷകരുടെ ആവേശമായി മാറിയ നടിയുടെ തുടക്കം പൂജാപുഷ്പത്തിലൂടെയായിരുന്നു എന്ന് പറയാം. 'അക്കരെ നിക്കണ ചക്കരമാവിലെ തൂക്കണാം കുരുവിക്കുഞ്ഞേ' എന്ന കോമഡി ഗാനരംഗത്ത് കുറച്ച് ഗ്ലാമറായി തന്നെയാണ് വിജയശ്രീ അഭിനയിച്ചത്.

രക്തപുഷ്പം എന്ന സിനിമയിലാണ് ആദ്യമായി വിജയശ്രീ പ്രേംനസീറിന്റെ നായികയാകുന്നത്. റാണി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഒതേനന്റെ മകന്‍ എന്ന സിനിമയില്‍ സത്യന്‍ അവതരിപ്പിച്ച ഒതേനന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യ കുങ്കിയായിട്ടാണ് വിജയശ്രീ എത്തിയത്. അവരുടെ മകന്‍ അമ്പുവായി എത്തിയത് പ്രേംനസീറും ആയിരുന്നു. അക്കാലത്തെ ഹിറ്റ് ജോഡികളായ പ്രേംനസീര്‍ ഷീല കൂട്ടുകെട്ടിന് വിള്ളല്‍ വീണ സമയം കൂടിയായിരുന്നു അത്. ആ കൂട്ടുകെട്ടിന്റെ പിണക്കത്തെ തുടര്‍ന്ന് തുടര്‍ച്ചയായി പ്രേംനസീര്‍ സിനിമകളില്‍ നായികയായി ഷീലയ്ക്ക് പകരം വിജയശ്രീ എത്തി. ആ സിനിമകളെല്ലാം തന്നെ വലിയ വിജയമാവുകയും മലയാളത്തിലെ തിരക്കുള്ള നടിയായി വിജയശ്രീ മാറുകയും ചെയ്തു. പളുങ്കുപാത്രം, ലങ്കാദഹനം, മറുനാട്ടില്‍ ഒരു മലയാളി, പുഷ്പാഞ്ജലി, ആരോമലുണ്ണി, പോസ്റ്റുമാനെ കാണ്‍മാനില്ല, മറവില്‍ തിരിവ് സൂക്ഷിക്കുക തുടങ്ങി നിരവധി സിനിമകളില്‍ നടി എത്തി.

വിജയശ്രീ സിനിമകളിലെ ഗാനരംഗങ്ങള്‍ കാണാന്‍ വേണ്ടി മാത്രം സിനിമയ്ക്ക് ടിക്കറ്റെടുക്കുന്ന ഒരു കാലം കൂടിയായിരുന്നു അത്. കുഞ്ചാക്കോ സംവിധാനം ചെയ്ത പൊന്നാപുരം കോട്ടയിലെ ഗാനരംഗങ്ങള്‍ ഒക്കെ ഇപ്പോഴും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതാണ്. പ്രേംനസീര്‍ തന്നെയാണ് സിനിമയില്‍ നായകനായി എത്തിയത്. പുഴയില്‍ കുളിച്ചുകൊണ്ട് വിജയശ്രീ കഥാപാത്രം ഇരിക്കുന്നതും അത് നോക്കി നസീറിന്റെ കഥാപാത്രം നില്‍ക്കുന്നതുമൊക്കെ ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിലുണ്ടാകും. വള്ളിയൂര്‍ക്കാവിലെ കന്നിക്ക് വയനാടന്‍ പുഴയിലിന്നാറാട്ട് എന്ന് തുടങ്ങുന്ന ആ ഗാനം മലയാളികള്‍ എങ്ങനെ മറക്കാനാണ്. തേനരുവി, പച്ചനോട്ടുകള്‍, സ്വര്‍ഗ്ഗപുത്രി, അങ്കത്തട്ട്, ജീവിക്കാന്‍ മറന്നുപോയ സ്ത്രീ തുടങ്ങിയ സിനിമകളിലും പിന്നീട് വിജയശ്രീ അഭിനയിച്ചു. വണ്ടിക്കാരി എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ തന്റെ ഇരുപത്തിയൊന്നാം വയസ്സില്‍ നടിക്ക് മാത്രം അറിയാവുന്ന കാരണത്താല്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. ഒരുപക്ഷെ അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ എത്രയോ മനോഹരങ്ങളായ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് ലഭിക്കുമായിരുന്നു. അകാലത്തില്‍ പൊലിഞ്ഞ പൊന്‍താരകത്തിന് പ്രണാമം.

© ഫിലിം പ്രാന്തൻ

സ്വപ്‌നക്കൂടിലെ സുന്ദരിമാര്‍.വര്‍ഷങ്ങള്‍ക്ക് ശേഷം - ഭാവനയും മന്യയും. കമല്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം സ്വപ്‌നക...
24/09/2025

സ്വപ്‌നക്കൂടിലെ സുന്ദരിമാര്‍.

വര്‍ഷങ്ങള്‍ക്ക് ശേഷം - ഭാവനയും മന്യയും.
കമല്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം സ്വപ്‌നക്കൂടിലെ നായികമാരായിരുന്നു മീര ജാസ്മിനും ഭാവനയും. കമല എന്ന കഥാപാത്രത്തെ മീര ജാസ്മിന്‍ അവതരിപ്പിച്ചപ്പോള്‍ കമലയുടെ അനുജത്തി പത്മയായി എത്തിയത് ഭാവനയായിരുന്നു. ചിത്രത്തില്‍ അഥിതിവേഷത്തില്‍ നടി മന്യയും അഭിനയിച്ചു. കുര്‍ജിത്ത് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

അകാലത്തില്‍ പൊലിഞ്ഞ മലയാളത്തിലെ സുന്ദരമുഖം. "കാളിന്ദീതീരമുറങ്ങീ രസരാസകേളിയും തീര്‍ന്നു..." സായംസന്ധ്യ സിനിമയിലെ ഇന്ദു, ഉ...
24/09/2025

അകാലത്തില്‍ പൊലിഞ്ഞ മലയാളത്തിലെ സുന്ദരമുഖം.
"കാളിന്ദീതീരമുറങ്ങീ രസരാസകേളിയും തീര്‍ന്നു..." സായംസന്ധ്യ സിനിമയിലെ ഇന്ദു, ഉയരങ്ങളില്‍ സിനിമയിലെ വാസന്തി.
മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകളില്‍ മികച്ച കഥാപാത്രങ്ങളായി തിളങ്ങിയ അന്യഭാഷ സുന്ദരി

സിനിമയില്‍ ആഘോഷിക്കപ്പെടുന്നത് ഭൂരിഭാഗവും വിജയിച്ചവരുടെ കഥകളാണ്. എന്നാല്‍ അതിലുമേറെയാണ് സിനിമയില്‍ പല തരത്തില്‍ പരാജയം അറിഞ്ഞവരുടെ ജീവിത കഥകള്‍. സിനിമ തേടി അലഞ്ഞവരും എങ്ങുമെത്താതെ പോയവരും എത്രയെത്ര പേരാണ്. സിനിമയില്‍ എത്തിയിട്ടും ദൗര്‍ഭാഗ്യം പിന്തുടര്‍ന്നവരും അനവധി. വിജി എന്ന അഭിനേത്രി അവരിലൊരാളാണ്. ഒരുപക്ഷെ പുതിയ തലമുറ പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമായിരിക്കില്ല ഈ പേര്. തമിഴ്‌നാടുകാരിയായ വിജി കോഴികൂവ്ത് എന്ന സിനിമയിലൂടെയാണ് സിനിമ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ഗംഗൈ അമരന്‍ സംവിധാനം ചെയ്ത സിനിമയില്‍ നായകനായി എത്തിയത് പ്രഭു ആയിരുന്നു. 1982ല്‍ റിലീസായ സിനിമയില്‍ കാമാക്ഷി എന്ന കഥാപാത്രത്തെയാണ് വിജി അവതരിപ്പിച്ചത്. കോഴികൂവ്ത് സിനിമ ആ വര്‍ഷത്തെ വലിയ ഹിറ്റുകളിലൊന്നായി മാറുകയും വിജി എന്ന നടി ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

കോഴികൂവ്ത് വിജി എന്നാണ് പിന്നീട് പലരും നടിയെ വിശേഷിപ്പിച്ചത്. അടുത്ത വര്‍ഷം വിജയകാന്തിന്റെ നായികയായി സാച്ചി എന്ന സിനിമയിലും നടി അഭിനയിച്ചു. ആ സിനിമയും തമിഴ്‌നാട്ടില്‍ വലിയ വിജയം നേടി. വിജി ഭാഗ്യനായികയായി മാറുകയും ചെയ്തു. കെ ബാലചന്ദര്‍ സംവിധാനം ചെയ്ത പൊയ്ക്കാല്‍ കുതിരൈ എന്ന സിനിമയിലും നായിക വേഷത്തില്‍ എത്തിയത് വിജി ആയിരുന്നു. ജാനകി എന്ന കഥാപാത്രം നടിയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി മാറുകയും ചെയ്തു. എന്‍ പ്രിയമേ, ദൂരം അധികമില്ലൈ, അണ്ണൈ അണ്ണൈ, ഡൗറി കല്യാണം, വെട്രി, നല്ല നാള്‍, ദിനംതോറും ദീപാവലി തുടങ്ങി നിരവധി സിനിമകളില്‍ പ്രധാന കഥാപാത്രമായി വിജി തിളങ്ങി. ഒന്നും മിണ്ടാത്ത ഭാര്യ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ട് നടി മലയാളത്തിലും എത്തി.

മമ്മൂട്ടി, സുകുമാരന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയ സിനിമയില്‍ ഡോക്ടര്‍ നിമ്മി എന്ന കഥാപാത്രമായിട്ടാണ് വിജി അഭിനയിച്ചത്. ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു അത്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ഉയരങ്ങളില്‍ എന്ന സിനിമയിലും പ്രധാനപ്പെട്ട ഒരു കഥാപാത്രം വിജി അവതരിപ്പിച്ചു. മോഹന്‍ലാല്‍ നായകനായി എത്തിയ സിനിമയില്‍ വാസന്തി എന്ന കഥാപാത്രമായിട്ടാണ് വിജി എത്തിയത്. ഇപ്പോഴും പ്രേക്ഷകരുടെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു കഥാപാത്രമായി അത് മാറുകയും ചെയ്തു. മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നായകന്‍ എന്ന സിനിമയിലും വിജി പിന്നീട് അഭിനയിച്ചു. പാര്‍വ്വതി എന്ന കഥാപാത്രമായിട്ടാണ് നടി തിളങ്ങിയത്.

ജോഷി-ഡെന്നീസ് ജോസഫ് കൂട്ടുകെട്ടിന്റെ സായം സന്ധ്യ സിനിമയിലും പ്രധാന വേഷത്തില്‍ വിജി എത്തി. മമ്മൂട്ടി നായകനായ സിനിമയില്‍ ഇന്ദു എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചത്. മമ്മൂട്ടിക്കൊപ്പം 'കാളിന്ദീതീരമുറങ്ങീ രസരാസകേളിയും തീര്‍ന്നു' എന്ന മനോഹര ഗാനം സിനിമയില്‍ പാടി അഭിനയിച്ചതും വിജി ആണ്. സായം സന്ധ്യ ആയിരുന്നു വിജി അഭിനയിച്ച അവസാന മലയാള ചിത്രം. പിന്നീട് കുറച്ച് തമിഴ് സിനിമകളില്‍ കൂടി വിജി അഭിനയിച്ചു. വിജയ് നായകനായി എത്തിയ പൂവേ ഉനക്കാക എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് നടുവേദന നടിയുടെ ജീവിതത്തില്‍ വില്ലന്‍ വേഷം കെട്ടുന്നത്. എന്നാല്‍ അതിന് വേണ്ടി നടത്തിയ ശസ്ത്രക്രിയ പരാജയപ്പെടുകയും നടി കിടപ്പിലായ അവസ്ഥ ഉണ്ടാവുകയും ചെയ്തു. പിന്നീട് വളരെ നാളത്തെ ചികിത്സയ്ക്ക് ശേഷം നടി പഴയ ജീവിതത്തിലേക്ക് തിരികെ എത്തി. സിംഹാസനം എന്ന തമിഴ് സിനിമയിലൂടെ തിരിച്ച് വരവും നടത്തി. വിജയകാന്ത് ആയിരുന്നു നായകന്‍. എന്നാല്‍ നടിയുടെ സ്വകാര്യജീവിതം അത്ര സുഖകരം ആയിരുന്നില്ല. 2000 നവംബര്‍ ഇരുപത്തിയേഴിന് നടി സ്വയം ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. പ്രശസ്തനായ സംവിധായകനുമായിട്ടുള്ള പ്രണയ നൈരാശ്യമായിരുന്നു മരണകാരണം.

© ഫിലിം പ്രാന്തൻ

"ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളില്‍..." വൈശാലിയായും ഗന്ധര്‍വ്വന്റെ ഭാമയായും മലയാളി ഹൃദയങ്ങള്‍ കവര്‍ന്ന മുംബൈ സുന്ദരി. ...
23/09/2025

"ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളില്‍..." വൈശാലിയായും ഗന്ധര്‍വ്വന്റെ ഭാമയായും മലയാളി ഹൃദയങ്ങള്‍ കവര്‍ന്ന മുംബൈ സുന്ദരി.
ഭരതന്‍ മലയാള സിനിമയില്‍ അവതരിപ്പിച്ച അന്യഭാഷ സുന്ദരി.

'ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളില്‍ ഇന്നലെ നിന്‍ മുഖം നീ നോക്കി നിന്നു' എന്ന് ഒ എന്‍ വി കുറുപ്പ് കവിതയില്‍ കുറിച്ചപ്പോള്‍ അതിന്റെ ദൃശ്യങ്ങളിലും കവിതയിലെ ഓരോ വരിയും അര്‍ഥവത്തായി മാറുകയായിരുന്നു. മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലായ ഭരതന്‍ ചിത്രം വൈശാലിയിലെ ലോമപാദ മഹാരാജാവിന്റെ മകള്‍, ഋഷ്യശൃംഗന്റെ തപസ്സിളക്കിയ വൈശാലിയുടെ മുഖത്ത് നിന്ന് ആര്‍ക്കും കണ്ണെടുക്കാന്‍ തോന്നില്ല. അത്രയ്ക്കും സൗന്ദര്യമായിരുന്നു ആ മുഖത്ത് ജ്വലിച്ചു നിന്നിരുന്നത്. മലയാള സിനിമയിലെത്തിയ അന്യഭാഷ നടിമാരില്‍ ഏറ്റവും സുന്ദരി ആരാണെന്ന് ചോദിച്ചാല്‍ ഭൂരിഭാഗം പേരുടേയും ഉത്തരം വൈശാലി സിനിമയിലെ നായികയാണ് എന്ന് തന്നെയാകും. അതിലൊരു സംശയവുമില്ല. ഭരതന്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ മുംബൈ സുന്ദരിയുടെ പേര് സുപര്‍ണ്ണ ആനന്ദ് എന്നാണ്.

ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച നടിയാണ് സുപര്‍ണ്ണ ആനന്ദ്. നാഗിന്‍ ഓര്‍ സുഹാഗിന്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. 1979ല്‍ റിലീസായ ചിത്രത്തില്‍ റിത്ത ബാധുരി അവതരിപ്പിച്ച നായിക കഥാപാത്രമായ ഗൗരിയുടെ ചെറുപ്പക്കാലമാണ് സുപര്‍ണ്ണ ആനന്ദ് അവതരിപ്പിച്ചത്. ജിതേന്ദ്ര നായകനായി എത്തിയ ബോളിവുഡ് ചിത്രം ചോര്‍ണിയിലും ബാലതാരമായി സുപര്‍ണ്ണ ആനന്ദ് പിന്നീട് അഭിനയിച്ചു. നടി നായിക താരമായി തുടക്കം കുറിക്കുന്നത് വൈശാലിയിലൂടെ ആയിരുന്നു. ആദ്യ സിനിമ തന്നെ ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടത് നടിക്ക് വലിയ അവസരങ്ങള്‍ തുറന്നു. മലയാളി ഉള്ളിടത്തോളം കാലം വൈശാലി എന്ന കഥാപാത്രവും ഉണ്ടാകും. അത്രത്തോളം മലയാള സിനിമ പ്രേക്ഷകരെ സ്വാധീനിച്ച കഥാപാത്രമാണ് വൈശാലി. സുപര്‍ണ്ണ ആനന്ദ് എന്ന നടിയെ ഓര്‍ത്തിരിക്കുവാന്‍ ഈ ഒരൊറ്റ കഥാപാത്രം മാത്രം മതിയാകും.

അനില്‍ കപൂറും മാധുരി ദിക്ഷിതും പ്രധാന കഥാപാത്രങ്ങളായി എത്തിയ തേസാബ് എന്ന ബോളിവുഡ് ചിത്രത്തിലും സുപര്‍ണ്ണ ആനന്ദ് നല്ലൊരു കഥാപാത്രമായി എത്തി. നായകന്റെ സഹോദരിയുടെ വേഷത്തിലാണ് നടി അഭിനയിച്ചത്. വൈശാലി എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ് എംടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി പവിത്രന്‍ സംവിധാനം ചെയ്ത ഉത്തരം എന്ന സിനിമയിലും നായികയായി എത്തിയത് സുപര്‍ണ്ണ ആനന്ദ് ആയിരുന്നു. ഇപ്പോഴും സെലിബ്രേറ്റ് ചെയ്യുന്ന സിനിമകളിലൊന്നാണ് മമ്മൂട്ടി നായകനായി എത്തിയ ഉത്തരം. സെലീന ഫ്രാന്‍സിസ് എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് സിനിമയില്‍ നടി കാഴ്ചവെച്ചത്.

മലയാളികളെ ഏറെ ചിരിപ്പിച്ച നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്ന സിനിമയിലും നായികയായി തിളങ്ങിയത് സുപര്‍ണ്ണ ആനന്ദ് ആയിരുന്നു. ജയറാമും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയില്‍ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സുപര്‍ണ്ണ ആനന്ദിന്റെ മറ്റൊരു പ്രധാന കഥാപാത്രമായിരുന്നു ഞാന്‍ ഗന്ധര്‍വ്വന്‍ സിനിമയിലെ ഭാമ. ഏതൊരു ഗന്ധര്‍വ്വനും ആശ തോന്നുന്ന മുഖത്തിന് നടിയ്ക്ക് പകരം മറ്റൊരു ഓപ്ഷനും ഇല്ല എന്ന് തന്നെ പറയാം. പത്മരാജന്‍ സംവിധാനം ചെയ്ത സിനിമയും സിനിമയിലെ ഗാനങ്ങളും ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. സംവിധായകന്റേയും നടിയുടേയും അവസാനത്തെ മലയാള സിനിമ കൂടിയായിരുന്നു ഞാന്‍ ഗന്ധര്‍വ്വന്‍. ആസ്ത എന്ന ബോളിവുഡ് ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. വൈശാലിയിലെ നായകന്‍ സഞ്ജയ് മിശ്രയെയാണ് സുപര്‍ണ്ണ ആനന്ദ് വിവാഹം ചെയ്തത്. വിവാഹശേഷം നടി സിനിമയോട് ബൈ പറയുകയും ചെയ്തു. എന്നാല്‍ 2008ല്‍ ഇവര്‍ വിവാഹ മോചിതരായി. സിനിമയിലേക്ക് തിരിച്ച് വരുവാന്‍ താല്‍പര്യമുണ്ടെന്ന് നടി അടുത്തിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

© ഫിലിം പ്രാന്തൻ

തകര സിനിമയിലെ സുഭാഷിണി, അങ്ങാടിയിലെ ലാടം കാര്‍ത്തി, നവംബറിന്റെ നഷ്ടം സിനിമയിലെ അംബിക. ഭരതന്‍ മലയാള സിനിമയ്ക്ക് പരിചയപ്പെ...
23/09/2025

തകര സിനിമയിലെ സുഭാഷിണി, അങ്ങാടിയിലെ ലാടം കാര്‍ത്തി, നവംബറിന്റെ നഷ്ടം സിനിമയിലെ അംബിക.
ഭരതന്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ അന്യഭാഷ സുന്ദരി

മലയാളത്തില്‍ നിരവധി ക്ലാസിക് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ഭരതന്‍. പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത മിക്ക സിനിമകളും ഇന്നും മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയില്‍ മുന്‍നിരയിലുണ്ടാകും. രതിനിര്‍വ്വേദം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പത്മരാജന്‍ ഭരതന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച സിനിമയായിരുന്നു തകര. മലയാളത്തിലെ അന്ന് വരെയുണ്ടായിരുന്ന നായിക നായക സങ്കല്‍പ്പങ്ങളെയൊക്കെ മാറ്റിമറിച്ച സിനിമകളായിരുന്നു ഇതൊക്കെ. തകര എന്ന റ്റൈറ്റില്‍ കഥാപാത്രമായി സിനിമയില്‍ എത്തിയത് പ്രതാപ് പോത്തന്‍ ആയിരുന്നു. നെടുമുടി വേണു അവതരിപ്പിച്ച ചെല്ലപ്പന്‍ ആശാരി എന്ന കഥാപാത്രത്തേയും സിനിമ കണ്ട പ്രേക്ഷകര്‍ മറക്കാനിടയില്ല. ചെല്ലപ്പന്‍ ആശാരിയുടേയും തകരയുടേയും മനസ്സിളക്കിയ സുഭാഷിണി എന്ന കഥാപാത്രമായി എത്തിയത് ഒരു പുതുമുഖ നടിയായിരുന്നു. മലയാളിയും ആയിരുന്നില്ല.

ആന്ധ്രാപ്രദേശ് സ്വദേശിയായ സുരേഖ എന്ന നടിയാണ് തകരയില്‍ സുഭാഷിണി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളത്തില്‍ തുടക്കം കുറിച്ചത്. ആദ്യ സിനിമയിലെ കഥാപാത്രം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ നടിയെ തേടി നിരവധി അവസരങ്ങള്‍ എത്തി. കരുണാമയുഡു എന്ന തെലുങ്ക് സിനിമയില്‍ അഭിനയിച്ചതോടുകൂടിയാണ് നടി സിനിമ രംഗത്ത് തന്റെ വരവ് അറിയിക്കുന്നത്. സിനിമയില്‍ റ്റൈറ്റില്‍ കഥാപാത്രമായ കന്യാമറിയം ആയി സുരേഖ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. മിശിഹാ ചരിത്രം എന്ന പേരില്‍ ഈ തെലുങ്ക് ചിത്രം മലയാളത്തിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിരുന്നു. ആയിരത്തിതൊള്ളായിരത്തി എഴുപത്തിയെട്ടിലായിരുന്നു അത്. അടുത്ത വര്‍ഷമാണ് നടി തകരയിലെ സുഭാഷിണിയായി മലയാളത്തിലെത്തുന്നത്.

പ്രേംനസീര്‍, ജയന്‍, സീമ തുടങ്ങിയവര്‍ അഭിനയിച്ച പ്രഭു എന്ന സിനിമയിലാണ് നടിയെ പിന്നീട് പ്രേക്ഷകര്‍ കാണുന്നത്. സന്ധ്യ എന്നായിരുന്നു സുരേഖയുടെ കഥാപാത്രത്തിന്റെ പേര്. സൂപ്പര്‍ഹിറ്റ് ചിത്രം അങ്ങാടിയിലെ ലാടം കാര്‍ത്തി സുരേഖ എന്ന നടിയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി മാറ്റുകയും ചെയ്തു. നടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ജയന്‍ നായകനായി എത്തിയ സിനിമയിലെ ആ കഥാപാത്രം. ആരോഹണം സിനിമയിലെ ഗീത, ഗ്രീഷ്മജ്വാല സിനിമയിലെ വല്ലി, ഈ നാട് സിനിമയിലെ ചെമ്പകം, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ സിനിമയിലെ മഞ്ജു തുടങ്ങിയ കഥാപാത്രങ്ങളിലൂടെ നടി മലയാളത്തില്‍ സജീവമായി. പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം സിനിമയിലെ സുരേഖ കഥാപാത്രം ഇപ്പോഴും പ്രേക്ഷകരുടെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒന്നാണ്. മാധവിയാണ് സിനിമയില്‍ നായികയായി എത്തിയതെങ്കിലും പ്രകടനംകൊണ്ട് സുരേഖയുടെ കഥാപാത്രം ജനപ്രീതി നേടി.

മാധവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ നാത്തൂനായ അംബിക ആയിട്ടാണ് സുരേഖ സിനിമയില്‍ എത്തിയത്. നാത്തൂന്‍ ബന്ധം മനോഹരമായി കുറിച്ച സിനിമ കൂടിയായിരുന്നു നവംബറിന്റെ നഷ്ടം. തടാകം, ഇന്നല്ലെങ്കില്‍ നാളെ, സിന്ധൂരസന്ധ്യയ്ക്ക് മൗനം, ആറ്റുവഞ്ചിയുലഞ്ഞപ്പോള്‍, മുളമൂട്ടില്‍ അടിമ, മുഹൂര്‍ത്തം പതിനൊന്ന് മുപ്പതിന്, ചേക്കാറാനൊരു ചില്ല തുടങ്ങിയ സിനിമകളിലും സുരേഖ അഭിനയിച്ചു. വിവാഹ ശേഷം നടി അഭിനയ ജീവിതത്തോട് ബൈ പറഞ്ഞെങ്കിലും വലിയൊരു ഇടവേളയ്ക്ക് ശേഷം സുരേഖ മലയാളത്തില്‍ തിരിച്ചെത്തി. പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തിയ മാസ്‌റ്റേഴ്‌സ് എന്ന സിനിമയിലൂടെയായിരുന്നു അത്. സലീംകുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യ വേഷത്തിലാണ് സുരേഖ എത്തിയത്. പോയ് മറഞ്ഞു പറയാതെ, ഹന്ന തുടങ്ങി നിരവധി സിനിമകളിലൂടെ നടി സജീവമാവുകയും ചെയ്തു. പരേതനായ ശ്രീനിവാസ് ആണ് ഭര്‍ത്താവ്. ഒരു മകളുണ്ട്.

© ഫിലിം പ്രാന്തൻ

Address

Kochi
Fort Kochi
682018

Website

Alerts

Be the first to know and let us send you an email when ഫിലിം പ്രാന്തൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share