Guruvayoor News

Guruvayoor News All about Guruvayur
(1)

പണിമുടക്ക് ദിനത്തിൽക്ഷേത്ര ദർശനത്തിന് ആയിരങ്ങൾ.....പതിനായിരത്തിലേറെ പേർക്ക് പ്രസാദ ഊട്ട് നൽകി.....ഭക്തർക്ക് തുണയായി ഗുരു...
09/07/2025

പണിമുടക്ക് ദിനത്തിൽ
ക്ഷേത്ര ദർശനത്തിന് ആയിരങ്ങൾ.....
പതിനായിരത്തിലേറെ പേർക്ക് പ്രസാദ ഊട്ട് നൽകി.....
ഭക്തർക്ക് തുണയായി ഗുരുവായൂർ ദേവസ്വം.....
പണിമുടക്ക് ദിനത്തിലും ശ്രീഗുരുവായൂരപ്പ ദർശനത്തിന് ആയിരങ്ങളെത്തി. ദർശന സായൂജ്യം നേടിയ പതിനായിരത്തോളം ഭക്തർക്ക് ദേവസ്വം പ്രസാദ ഊട്ട് തയ്യാറാക്കി നൽകി. ഹോട്ടലുകൾ അടഞ്ഞ് കിടന്ന സാഹചര്യത്തിൽ ഭക്തർക്ക് ഏറെ ആശ്വാസമായി ഈ നടപടി.

ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലും പുലർച്ചെ നിർമ്മാല്യം മുതൽ ശ്രീഗുരുവായൂരപ്പ ദർശന സായൂജ്യം തേടി ആയിരങ്ങളാണ് ഗുരുവായൂരിലെത്തിയത്.ഒട്ടേറെ വിവാഹങ്ങളും നടന്നു. ദർശനപുണ്യം നേടിയവർ പുലർച്ചെ 5 മണി മുതൽ ക്ഷേത്രം അന്നലക്ഷ്മി ഹാളിലെത്തി. ചൂടാറാത്ത ഇഡ്ഡലിയും ഉപ്പുമാവും ചട്നിയും സാമ്പാറും പിന്നെ ചുക്കുകാപ്പിയും ഭക്തർക്കായി പാത്രത്തിൽ നിരന്നു. സാധാരണ ദിനങ്ങളിൽ രാവിലെ എട്ടു മണിക്ക് തീരേണ്ട പ്രാതൽ വിളമ്പൽ ഒമ്പതരവരെ നീണ്ടു. വിശപ്പാറ്റാൻ എത്തിയവർക്കായി വീണ്ടും വിഭവങ്ങൾ ഒരുക്കി ദേവസ്വം ഭക്തർക്ക് സഹായമായി.മൂവ്വായിരത്തിലേറെ ഭക്തർ പ്രാതൽ പ്രസാദ ഊട്ടിൽ പങ്കെടുത്തു. പ്രാതലിന് പിന്നാലെ രാവിലെ പത്തു മണിക്ക് തന്നെ ചോറും കാളനും ഓലനും കൂട്ട് കറിയും അച്ചാറുമടങ്ങിയ പ്രസാദ ഊട്ട് വിഭവങ്ങൾ ഭക്തർക്കായി വിളമ്പി.ഒപ്പം മേന്മയേറിയ രസവും ..പത്തിന് തുടങ്ങിയ പ്രസാദ ഊട്ട് ഉച്ചതിരിഞ്ഞ് 3 മണി കഴിഞ്ഞാണ് അവസാനിച്ചത്.ഭക്തർക്ക് കരുതലായി അഡ്മിനിസ്ട്രേറ്റർ ശ്രീ. ഒ.ബി.അരുൺ കുമാറും സേവന സജ്ജരായി ക്ഷേത്രം ജീവനക്കാരും മുന്നിട്ടിറങ്ങിയതോടെ പണിമുടക്ക് ദിനത്തിലും പതിനായിരത്തിലേറെ പേർക്ക് രാവിലെയും ഉച്ചയ്ക്കുമായി പ്രസാദ ഊട്ട് നൽകാൻ ദേവസ്വത്തിനായി.കടകൾ പലതും അടഞ്ഞുകിടന്ന സാഹചര്യത്തിൽ ഭക്തരുടെ തുണക്കെത്തിയ ദേവസ്വം പുതിയ സേവന മാതൃകയായി

ദീപാരാധനാ നേരമായ് കണ്ണന്,ദീപങ്ങളെല്ലാം മിഴി തുറന്നു.
05/07/2025

ദീപാരാധനാ നേരമായ് കണ്ണന്,
ദീപങ്ങളെല്ലാം മിഴി തുറന്നു.

കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യാസം തുടങ്ങി2025വർഷത്തെ കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യസം ഇന്ന് രാവിലെ  ഏഴു മണി മുതൽ തുടങ്ങി. ഭദ്ര...
04/07/2025

കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യാസം തുടങ്ങി

2025വർഷത്തെ കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യസം ഇന്ന് രാവിലെ ഏഴു മണി മുതൽ തുടങ്ങി. ഭദ്രദീപ പ്രകാശനത്തോടെയാണ് ആഭ്യാസം തുടങ്ങിയത്.
ആദ്യ ആഴ്ച രാവിലെ മാത്രമായിരിക്കും അഭ്യാസം'. പുലർച്ചെ 3 മണി മുതലുള്ള ഉഴിച്ചിൽ, അഭ്യാസം, ചൊല്ലിയാട്ടം തുടങ്ങിയവ ജൂലൈ 12 ശനിയാഴ്ച മുതൽ ആരംഭിക്കും. കണ്ണ് സാധകം, കാൽ സാധകം, തീവട്ടം കുടയൽ, ചില്വാനം കാൽ സാധകം, പതിഞ്ഞ ഇരട്ടി വട്ടം എന്നിവ പ്രത്യേകമായി പരിശീലിപ്പിക്കും. ഉഴിച്ചിലും അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, എന്നീ 4 കഥകളുടെ വിശദമായ ചൊല്ലിയാട്ടവും മറ്റു കഥകളിലെ തെരഞ്ഞെടുത്ത രംഗങ്ങളുടെ പരിശീലനവും നടക്കും. വൈകിട്ട് ആറുമണി മുതൽ നാമം ചൊല്ലൽ, സാധകം, മുദ്രാഭിനയം, കണ്ണ് സാധകം, കൈ വീശൽ, കൈമറിയ്ക്കൽ, ചെറിയ കുട്ടികൾക്ക് താളം പിടിക്കൽ, മുഖാഭിനയം എന്നിവപരിശീലിപ്പിക്കും. രാത്രി 8 മണി വരെയാണ് പരിശീലനം. വേഷം, പാട്ട്, ശുദ്ധമദ്ദളം, തൊപ്പി മദ്ദളം, ചുട്ടി എന്നീ വിഭാഗങ്ങൾക്ക് പ്രത്യേകമായും പരിശീലനം നൽകും.41 ദിവസമാണ് കച്ചകെട്ട് അഭ്യാസം. ....
ക്ഷേത്രത്തിൽ
കൃഷ്ണനാട്ടം
സെപ്റ്റംബർ ഒന്നുമുതൽ.......
ജൂലൈ, ആഗസ്റ്റ് മാസത്തെ കച്ചകെട്ട് അഭ്യാസകാലം കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് അവതാരം കളിയോടെ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം പുനരാരംഭിക്കും.

കൃഷ്ണാ! ശ്രീഗുരുവായൂരപ്പാ!

ജൂലൈ  4സ്വാമി വിവേകാനന്ദ മഹാ സമാധിദിനം  "നിങ്ങള്‍ എന്ത് ചിന്തിക്കുന്നുവോ അതായിത്തീരും. നിങ്ങള്‍ ദുര്‍ബലനാണെന്ന് സ്വയം വി...
04/07/2025

ജൂലൈ 4
സ്വാമി വിവേകാനന്ദ
മഹാ സമാധിദിനം


"നിങ്ങള്‍ എന്ത് ചിന്തിക്കുന്നുവോ അതായിത്തീരും.
നിങ്ങള്‍ ദുര്‍ബലനാണെന്ന് സ്വയം വിചാരിച്ചാല്‍ ദുര്‍ബലനായിത്തിരും;
മറിച്ച് കരുത്തനാണെന്ന് വിശ്വസിച്ചാല്‍ നിങ്ങള്‍ കരുത്തനായിത്തീരും."
-സ്വാമി വിവേകാനന്ദ

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ജൂലായ് 7ന് ഗുരുവായൂരിൽ  2 മണിക്കൂർ ദർശന ക്രമീകരണം.....ഉപരാഷ്ട്രപതി ശ്രീ.ജഗദീപ് ധൻകർ ജൂലായ് 7 ...
04/07/2025

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ജൂലായ് 7ന് ഗുരുവായൂരിൽ 2 മണിക്കൂർ ദർശന ക്രമീകരണം.....
ഉപരാഷ്ട്രപതി ശ്രീ.ജഗദീപ് ധൻകർ ജൂലായ് 7 തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ ദർശന നിയന്ത്രണം ഉണ്ടാകും. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിെൻ്റെ ഭാഗമായി രാവിലെ 8 മുതൽ പത്തു മണി വരെ വിവാഹം, ചോറൂൺ, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തും. വിവാഹം, ചോറൂൺ എന്നിവ രാവിലെ 7 മണിക്ക് മുമ്പോ 10 മണിക്ക് ശേഷമോ നടത്തേണ്ടതാണ്. വിവാഹങ്ങൾ നടത്തുന്നതിനായി കൂടുതൽ വിവാഹം മണ്ഡപങ്ങൾ ഏർപ്പെടുത്തും.
'ക്ഷേത്രം ഇന്നർ റിങ്ങ് റോഡുകളിൽ അന്നേ ദിവസം രാവിലെ മുതൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ സന്ദർശനം കഴിയുന്നതുവരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാനും അനുവാദമില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ ദർശന ക്യൂ രാവിലെ 6 മണിക്ക് അവസാനിപ്പിക്കും. ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട് ദേവസ്വം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ,
അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ അഭ്യർത്ഥിച്ചു.

ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു1201-ാമാണ്ടത്തെ ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഒ...
03/07/2025

ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു

1201-ാമാണ്ടത്തെ ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ശ്രീ ഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം .ക്ഷേത്രംകിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ: വി.കെ വിജയൻ , ഗുരുവായൂർ ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ: പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന് പഞ്ചാംഗം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.തുടർന്ന് തന്ത്രി പഞ്ചാംഗം ദേവസ്വം കമ്മീഷണറും റവന്യൂ ദേവസ്വം വകുപ്പ് സെക്രട്ടറിയുമായ ശ്രീ.എം.ജി രാജമാണിക്കം ഐ എ എസിന് സമ്മാനിച്ചു. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ.സി.മനോജ്, ശ്രീ.കെ.പി.വിശ്വനാഥൻ, ശ്രീ.മനോജ് ബി നായർ , അഡ്മിനിസ്ട്രേറ്റർ ശ്രീ.ഒ.ബി.അരുൺകുമാർ, , ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, പബ്ലിക്കേഷൻ അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, , പി.ആർ.ഒ വിമൽ ജി നാഥ്, മരാമത്ത് എക്സി.എൻജിനീയർ എം.കെ അശോക് കുമാർ, കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര,ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.ഗുരുവായൂർ ദേവസ്വം വിശേഷങ്ങൾ, വിഷുഫലം, വ്രതങ്ങളും വിശേഷ ദിവസങ്ങളും,ഗുരുവായൂർ ക്ഷേത്രമഹാത്മ്യം, പൂജാ ക്രമം, വഴിപാട് വിവരങ്ങൾ ഉൾപ്പെടെ സമഗ്രവും ആധികാരികവുമായ വിവരങ്ങൾ പഞ്ചാംഗത്തിലുണ്ട്. ജ്യോതിഷ പണ്ഡിത ശ്രേഷ്ഠരായ ഡോ.കെ.ബാലകൃഷ്ണ വാരിയർ ( ഹരിപ്പാട്), പി.ജഗദീശ് പൊതുവാൾ, പയ്യന്നൂർ, പി.വിജയകുമാർ ഗുപ്തൻ, ചെത്തല്ലൂർ, കെ.എസ്.രാവുണ്ണി പണിക്കർ ,കൂറ്റനാട് എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചാംഗം തയ്യാറാക്കിയത്. ജി എസ് ടി ഉൾപ്പെടെ 70 രൂപയാണ് വില. കിഴക്കേ നടയിലെ ദേവസ്വം പുസ്തകശാലയിൽ നിന്ന് പഞ്ചാംഗം വൈകാതെ ഭക്തജനങ്ങൾക്ക് ലഭിക്കും.

കൃഷ്ണാ! ശ്രീഗുരുവായൂരപ്പാ!

ശ്രീഗുരുവായൂരപ്പന്വഴിപാടായി പുത്തൻ ടാങ്കർ ലോറിഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി അശോക് ലയ്ലാൻഡിൻ്റെ പുത്തൻ ടാങ്കർ ലോറി സമർ...
02/07/2025

ശ്രീഗുരുവായൂരപ്പന്
വഴിപാടായി പുത്തൻ ടാങ്കർ ലോറി

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി അശോക് ലയ്ലാൻഡിൻ്റെ പുത്തൻ ടാങ്കർ ലോറി സമർപ്പണം. കുടിവെള്ള വിതരണത്തിനായി 12000 ലിറ്റർ കപ്പാസിറ്റി ഉള്ള ടാങ്കർ ലോറി സമർപ്പിച്ചത് അങ്കമാലി കറുകുറ്റിയിലെ ആഡ്ലക്സ് മെഡിസിറ്റി ആൻ്റ് കൺവൻഷൻ സെൻ്റർ ഗ്രൂപ്പാണ്. ഇന്നു പന്തീരടി പൂജക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു സമർപ്പണ ചടങ്ങ്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ വാഹനപൂജ നടത്തി. തുടർന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആഡ്ലക്സ് മെഡിസിറ്റി ആൻ്റ് കൺവൻഷൻ സെൻ്റർ മാനേജിങ്ങ് ഡയറക്ടർ ശ്രീ.പി.ഡി.സുധീശനിൽ നിന്നും വാഹനത്തിൻ്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി. വഴിപാടു കാരനായ ശ്രീ.പി.ഡി.സുധീശനെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പൊന്നാടയണിയിച്ചു. നിലവിളക്കും ഉപഹാരമായി നൽകി. തുടർന്ന് കളഭവും പഴവും പഞ്ചസാരയും തിരുമുടി മാലയും നെയ്യ് പായസവുമടങ്ങുന്ന ശ്രീ ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങളും സമ്മാനിച്ചു..ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ശ്രീ.സി.മനോജ്, ശ്രീ.കെ.പി.വിശ്വനാഥൻ, ശ്രീ.മനോജ് ബി നായർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ, ഡി.എ കെ.എസ്.മായാദേവി, ദേവസ്വം മരാമത്ത് എക്സി.എൻജിനീയർ എം കെ അശോക് കുമാർ, പി.ആർ.ഒ വിമൽ.ജി.നാഥ്, അസി.എക്സ്.എൻജിനീയർ വി.ബി.സാബു, അസി.എൻജിനിയർ ഇ.നാരായണനുണ്ണി, ക്ഷേത്രം അസി. മാനേജർ രാമകൃഷ്ണൻ, ടി.കെ.ഗോപാലകൃഷ്ണൻ,എം.വി.ഐ. മഞ്ജു ,ദേവസ്വം ജീവനക്കാർ ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.

ഗുരുവായൂരിലെ കരി വീരന്മാർക്ക് ഇനി സുഖ ചികിത്സ കാലം.ഗുരുവായൂർ  : പുന്നത്തുർ ആനത്താവളത്തിലെ ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായു...
01/07/2025

ഗുരുവായൂരിലെ കരി വീരന്മാർക്ക് ഇനി സുഖ ചികിത്സ കാലം.

ഗുരുവായൂർ : പുന്നത്തുർ ആനത്താവളത്തിലെ ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള ഒരു മാസത്തെ വാർഷിക സുഖചികിത്സ തുടങ്ങി. സംസ്ഥാന റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം കൊമ്പൻമാരായ വിനായകൻ , ജൂനിയർ വിഷ്ണു എന്നിവർക്ക് ഔഷധ ചോറുരുളനൽകിയായിരുന്നു ഉദ്ഘാടനം. തുടർന്ന് മറ്റ് ആനകൾക്കും ഔഷധ ചോറുരുളകൾ നൽകി.

ഗുരുവായൂരപ്പന്റെ ആനകൾക്ക്   89 വർഷം മുമ്പ്  വേനൽക്കാലചികിത്സ !! ചെലവ് 115 ക. 7 അണ ! ഇന്ന് ,2025 ൽ 36 ഗജവീരൻ മാർക്ക് സുഖച...
01/07/2025

ഗുരുവായൂരപ്പന്റെ ആനകൾക്ക് 89 വർഷം മുമ്പ് വേനൽക്കാലചികിത്സ !! ചെലവ് 115 ക. 7 അണ ! ഇന്ന് ,2025 ൽ 36 ഗജവീരൻ മാർക്ക് സുഖചികിത്സ!! 12.5 ലക്ഷം ക! ചെലവ്
ആനയൂട്ട് ആരംഭിച്ചിട്ട് 44 വർഷം !
___________________________
രാമയ്യർ പരമേശ്വരൻ
___________________________
1981 ൽ 40 ൽ എത്തിയ ഗജസമ്പത്ത്. ഗുരുവായൂരപ്പന്റെ ആനകൾക്ക് ആനയൂട്ട് വഴിപാടും ആരംഭിച്ചു. 200 കിലൊ അരിയുടെ ചോറ് !!
___________________________
1992 മുതൽ പഴയകാല വേനൽകാലചികിത്സപോലെ ഗുരുവായൂരപ്പന്റെ ആനകൾക്ക് സുഖചികിത്സ!
___________________________
ഗജപ്രിയനായ ഗുരുവായൂരപ്പന്റെ ആനകൾക്ക് 2025 ജൂലൈ 1 മുതൽ(1.7.2025) സുഖചികിത്സ ആരംഭിക്കും .അഴകും ആരോഗ്യവും മെച്ചപ്പടുത്തുന്നതിനായി ഗുരുവായൂർ ദേവസ്വം വളരെ നിഷ്കർഷയോടെ 33 വർഷംമുമ്പ് 1992 ൽ ആരംഭിച്ചതാണ് ഇത്രയും വിപുലമായ സുഖചികിത്സ സംപ്രദായം.
ഗുരുവായൂർ ക്ഷേത്രം കോഴിക്കോട് സാമൂതിരിരാജ മാനേജിംഗ് ട്രസ്റ്റിയും, ഗുരുവായൂർ മല്ലിശ്ശേരി നമ്പൂതിരി കോ.ട്രസ്റ്റിയുമായി ഭരണം നടത്തിയിരുന്ന കാലഘട്ടത്തിൽ,89 വർഷംമുമ്പ് ദേവസ്വം ആനകൾക്ക് വേനൽക്കാല ചികിത്സ എന്നൊരു സംപ്രദായവും ഉണ്ടായിരുന്നതായി പഴമയുടെപെരുമയിലെ സാമൂതിരി രേഖകളിലെ ചരിത്രരേഖകൾ വ്യക്തമാക്കുന്നു. സാമൂതിരി രാജഭരണകാലത്ത് 1936 മാർച്ച് 25 ന് അന്ന് വേനൽക്കാല ചികിത്സ നടത്തുന്നത് സംബന്ധിച്ച് ദേവസ്വം മാനേജർക്ക് നൽകുന്ന തിട്ടൂരത്തിലെ നിർദേശം ഇങ്ങനെ. " ദേവസ്വം ആനകൾക്ക് വേനൽക്കാലത്ത് നടത്തേണ്ടതായ ചികിത്സ കഴിക്കേണ്ട സംഗതിക്ക് ബോധിച്ച 19.3.36 ലെ റിപ്പോർട്ടും അതൊന്നിച്ചയച്ച 115 ക.7 അണ ക്കുള്ള ചിലവിന്റെ എസ്റ്റിമേറ്റും എത്തി. ചികിത്സ നടത്തുവാൻ സമ്മതിച്ചിരിക്കുന്നു.എസ്റ്റിമെറ്റ് പാസ്സാക്കി മടങ്ങി അയച്ചിരിക്കുന്നു.എന്നാൽ കൊല്ലം 1111 ആമത മീനഞായറ 12 ആനുത്തെ ഈ തീട്ടു പ്രകാരം നടന്നുകൊൾകയും ചെയ്ക. ഒപ്പ് സാമൂതിരി രാജ(മുദ്ര). അന്ന്,ദേവസ്വം വക ആനകളുടെ എണ്ണം കുറവായകാലഘട്ടമായതിനാൽ ആനകാകാര്യസ്ഥൻ എന്ന ഒരു തസ്തിക തന്നെ വേണ്ടെന്നു വെച്ചു.അന്ന് ആനകാകാര്യസ്ഥനായിരുന്ന ആളെ ഒഴിവാക്കി 10 പറ നെല്ല് പെൻഷനായി കൊടുപ്പാനും സാമൂതിരിയുടെ തിട്ടൂരമുണ്ടായി.മാത്രവുമല്ല 1936 മെയ് 28 ലെ ഉത്തരവിലൂടെ ക്ലാർക്ക് രാമന് ഇപ്പോൾ പറയത്തക്ക പണിയൊന്നും ഇല്ലാത്തതിനാൽ രാമനെ ആനകളുടെ മേലന്വേഷണത്തിന് അയപ്പാനും സാമൂതിരി കല്പിച്ചു.
പല ഘട്ടങ്ങളിലും ആനകളുടെ ചികിത്സാ സംപ്രദായവും ആയുർവേദത്തിലൂടെയും കടന്നുപോയി. അമ്പത് വർഷം മുമ്പ് 1970 ൽ ഗുരുവായൂരപ്പന്റെ ഉമ, ബാലഗോപാലൻ എന്നീ ആനകൾക്ക് എരണ്ടക്കെട്ട് ഉണ്ടായി.ഈ ആനകൾക്ക് പ്രസിദ്ധ ആനവൈദ്യൻ കോങ്ങാട് പ്രഭാകരൻ വൈദ്യരുടെ ചികിത്സയുംനടന്നു. ക്രൂരകോഷ്ഠാ പ്രകൃതി ആയതിനാലും കൃമിയുടെ ഉപദ്രവം ഉള്ളതിനാലും വേണ്ടത്ര കാലം മുലപ്പാൽ കുടിക്കാൻ ഇടവരാത്തതുകാരണം ഗ്രഹണിയുടെ ഉപദ്രവം ബാധിച്ച നിലയിലായതിനാലും മേലാൽ ഇത്തരംഅനിഷ്ടസംഭവം ഇല്ലാതിരിക്കാൻ 41 ദിവസം ബാലാമൃതരസായനവും, യൊഗരാജചൂർണ്ണവുംആനകൾക്ക്,നൽകാൻ വൈദ്യൻ നിർദ്ദേശിക്കുന്നുണ്ട്.ഗുരുവായൂരപ്പന് ആനകൾവഴിവാടായി കൂടുതലായി വന്നുതുടങ്ങി.സാഹചര്യങ്ങൾ മാറി. ദേവസ്വം ഭരണസാരഥ്യം സർക്കാരിന്റെ അധീനതയിലായി. 1975 ജൂൺ മാസം 26 ന് ആനകളെ പരിപാലിക്കാൻ പുതിയ വാസസ്ഥലം പുന്നത്തൂർ കോട്ട യിലേക്ക് മാറ്റി.25 ആനകൾ ഉണ്ടായിരുന്ന ഗുരുവായൂരപ്പന്റെ ഗജസമ്പത്തിൽ ആനകൾ 40 ഉം അതിലധികവുമായി.ഈ സാഹചര്യത്തിലാണ് ഭക്തൻമാരുടെ അഭിപ്രായം സ്വീകരിച്ചു കൊണ്ട്
ഗുരുവായൂരപ്പന്റെ ആനകൾക്ക് 1981 മെയ് മാസം മുതൽ ആനയൂട്ട് എന്ന പുതിയൊരു വഴിപാട് ആരംഭിച്ചത് .1200/_ ക യായിരുന്നു ഈവഴിപാടിന് അന്നത്തെ നിരക്ക്. എല്ലാ ആനകളേയും കുളിപ്പിച്ച് ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ കിഴക്കെ നടയിൽ കൊണ്ടുവന്ന് നിർത്തും. ഉച്ചയ്ക്ക് 3 മണിക്ക് ഭഗവൽസന്നിധിയിൽ ആനയൂട്ട് നടക്കും.ചെറിയകുട്ടി ആനകൾമുതൽ വലിയ ആനകൾ ഉൾപ്പെടെ പങ്കെടുത്തിരുന്ന ആനയൂട്ട് ഭക്തജനങ്ങൾക്കെല്ലാം വളരെ കൗതുകമായിരുന്നു.ചില കുറുമ്പൻമാരുടെ വികൃതികൾ ഇടക്കെല്ലാം നിയന്ത്രണാധീതമാകുകയുംക്ഷേത്രപരിസരം ഭക്തജനത്തിരക്ക്മൂലം അസൗകര്യം ഉണ്ടാകുകയും ചെയ്തതോടെ വർഷങ്ങളോളം ഇപ്രകാരം നടന്നു വന്ന ആനയൂട്ട് കാലക്രമേണ പുന്നത്തൂർ കോട്ടയിലെ ആനത്താവളത്തിൽ വെച്ച് തന്നെമതിയെന്നുവെച്ചു. ആനയെ നടയിരുത്തുന്ന ഭക്തൻമാർ ആനയൂട്ട് നടത്തുക പതിവായിരുന്നു. ഇപ്പോൾ ആനയൂട്ട് വഴിപാടിന് 20000/_ കയാണ്.ഗുരുവായൂരപ്പനെ ദർശിക്കാൻ എത്തുന്ന അനവധി ഭക്തജനങ്ങൾ ഭഗവാന്റെ ആനകൾക്ക് ആനയൂട്ട് വഴിപാട് നടത്തുന്നത് പതിവാണ്.ഗുരുവായൂരപ്പന്റെ ആനകളെ ആവോളം പരിപാലിച്ച് ദേവസ്വത്തിൽനിന്ന് വിരമിച്ചവർ ചേർന്ന് വർഷത്തിൽ ഒരു ദിവസം ജൂൺ 26 ന് ആനയൂട്ട് വഴിപാട് നടത്തിവരുന്നുണ്ട്.
കഴിഞ്ഞ 33 വർഷമായി ഗുരുവായൂർ ദേവസ്വം വളരെ ജാഗ്രതയോടെ, ഗുരുവായൂരപ്പന്റെ ആനകൾക്ക് ആവശ്യമായ എല്ലാ സംരക്ഷണവും നൽകുന്നതിന്റെ ഭാഗമായി എല്ലാ വർഷവും സുഖചികിത്സ സംപ്രദായവും നടപ്പിൽ വരുത്തി.
മേൽപ്പത്തൂർ ഭട്ടപാദർ നാരായണീയത്തിലൂടെ ഹന്ത! ഭാഗ്യം ജനാനാം എന്ന് ഉച്ഛൈസ്തരം ഉദ്ഘോഷിച്ചുവെങ്കിൽ ഇന്നിതാ,ഈ ഗുരുപവനപുരത്തിൽ ഗജപരിപാലകനായ ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പേറ്റി ഭജനം ചെയ്യുന്ന ആനകൾക്കിത് സുവർണ്ണകാലം.ഹന്ത! ഭാഗ്യം ഗജാനാം ! 🙏🙏

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ: 57 വർഷം മുമ്പ് ആലോചനയിൽവന്ന തന്ത്രവിദ്യാപീഠവും  ഗുരുവായൂരപ്പന്റെ വേദപാഠശാലയും !____...
30/06/2025

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ: 57 വർഷം മുമ്പ് ആലോചനയിൽവന്ന തന്ത്രവിദ്യാപീഠവും ഗുരുവായൂരപ്പന്റെ വേദപാഠശാലയും !
___________________________
രാമയ്യർപരമേശ്വരൻ
___________________________
ഗുരുവായൂർ ക്ഷേത്രം ട്രസ്റ്റിമാർക്ക് ഗുരുവായൂരപ്പന്റെ തന്ത്രി പുഴക്കരചേന്ദമംഗലത്ത് മന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ 1968 ആഗസ്റ്റ് 2 ലെ കത്ത്
___________________________
1969 ൽ ക്ഷേത്രം തെക്കെ പത്തായപ്പുരയിൽ വേദപാഠശാല ആരംഭിക്കാൻ തന്ത്രി ചേന്ദമംഗലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ അശ്രാന്ത പരിശ്രമം! 12 വിദ്യാർത്ഥികൾ,3 അദ്ധ്യാപകർ,120/_ ക.വീതം പ്രതിഫലം!
__________________________
ആവശ്യം അംഗീകരിച്ച് കൊ.ട്രസ്റ്റി മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിയും, സാമൂതിരിരാജയും!
___________________________
8000/_ രൂപ പ്രാഥമികചെലവുകൾക്ക് അനുമതിയും അംഗീകാരവും നൽകി സാമൂതിരിരാജയും HR&CE ഡെ.കമ്മീഷണർ ഭരത് ഭൂഷണനും
___________________________
1986 ൽ ദേവസ്വം വക സംസ്കൃത പഠനകേന്ദ്രം ആരംഭിക്കാൻ തീരുമാനം
___________________________
1996 നവംബർ 16 ക്ഷേത്രം കൂത്തമ്പലത്തിൽ നിത്യവും വേദ പാരായണം ഭദ്രദീപം കൊളുത്തി ചേന്നാസ് ദിവാകരൻ നമ്പൂതിരിപ്പാട്
___________________________

1997 ൽ ദേവസ്വം വേദ പാഠശാലയിലെ വിദ്യാർത്ഥി
കക്കാട് കിരൺ ആനന്ദ് 2022 ൽ ഗുരുവായൂരപ്പന്റെ മേശ്ശാന്തി !
___________________________
2007 ൽ കാവീട് ഗോശാല കെട്ടിടത്തിൽ വേദ പാഠശാല ഉദ്ഘാടനം ചെയ്ത് ദേവസ്വം മന്ത്രി ജി.സുധാകരൻ!
___________________________
2013 ജൂലൈ 14 വേദ പാഠശാല പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് കാഞ്ചി കാമകോടിപീഠം ജഗദ്ഗുരു ശ്രീ.ശ്രീ.ജയേന്ദ്രസരസ്വതിസ്വാമികൾ
___________________________
2017 ഏപ്രിൽ 28 അക്ഷയതൃതീയ സുദിനത്തിൽ തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതി സ്വാമികൾ വേദപഠനക്ളാസ്സ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
___________________________
ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഇന്ന് ദേവസ്വം വക വേദപാഠശാല യാഥാർത്ഥ്യമാക്കിക്കൊണ്ട് തുടർച്ചയായ വേദപഠത്തിനുള്ള സംവിധാനമൊരുക്കി ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യപ്പെട്ടു.55 വർഷം മുമ്പ് ആശയങ്ങളും,നടപടികളുമായി മുന്നോട്ട് നീങ്ങിയ,എന്നാൽ പല പല കാരണങ്ങൾകൊണ്ട് യാഥാർത്ഥ്യമാകാതെ നീണ്ടുപോയ ഗുരുവായൂരപ്പന്റെ വേദപാഠശാല ദേവസ്വം ഭരണസമിതി അംഗം സി.മനോജ് , ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ , ഗുരുവായൂർ ദേവസ്വം വേദിക് & കൾച്ചറൽ ഡയറക്ടർ ഡോ.നാരായണൻനമ്പൂതിരി,വേദജ്ഞൻ നാറാസ് രവീന്ദ്രൻ നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തിൽ മുമ്പ് വേദ പാഠശാല യുടെ പ്രവർത്തനത്തിന് ഉണ്ടായ പല ഘട്ടങ്ങളും തരണം ചെയ്ത് തുടർച്ചയായ വേദപഠനത്തിന്നായിട്ടുള്ള പ്രവേശനോത്സവം സമാരംഭിച്ചിരിക്കുന്നു. 1968 ൽ നിന്നും 2025 ലേക്കെത്തിയപ്പോൾ ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിൽ ഒരു സരസ്വതി ക്ഷേത്രം കൂടി പ്രാവർത്തികമായിരിക്കുന്നു. യഥാർത്ഥത്തിൽ 57 വർഷം മുമ്പ് 1968 ൽ ഒരു തന്ത്രവിദ്യാപീഠം സ്ഥാപിക്കാൻ അമ്പലപ്പുഴ തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയും,തന്ത്ര വിശാരദൻ അണ്ടലാടിമനയ്ക്കൽ ദിവാകരൻ നമ്പൂതിരിപ്പാടും, ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്ദമംഗലത്ത്മന പരമേശ്വരൻ നമ്പൂതിരി പ്പാടും മുൻകൈയ്യെടുത്ത് ഗുരുവായൂരിൽ വെച്ച് ഒരു ശാസ്ത്രസദസ്സ് നടത്തുവാൻ ആലോചനയോഗം ചേർന്നു. 1968 ആഗസ്റ്റ് 21,22,23 തിയ്യതികളിൽ നടത്തുന്ന സദസ്സിൽ ചർച്ചചെയ്യപ്പെടെണ്ടകാര്യങ്ങളും ധാരണയാക്കി. കേരളത്തിലെ ക്ഷേത്രങ്ങളിലെ ദേവചൈതന്യത്തിന് ദോഷം വരാതെ പരിപോഷിപ്പിക്കേണ്ടതിന് പൂജാ, ക്രിയാദികളെ ശുദ്ധീകരിക്കാനും,മറ്റുമായി എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നും,മറ്റും ആലോചിക്കാനാണ് ശാസ്ത്രസദസ്സ്കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും 60 തോളം തന്ത്രി മാർ പങ്കെടുക്കുന്ന ശാസ്ത്ര സദസ് നടത്തുന്ന ഇക്കാര്യത്തിൽ ഗുരുവായൂർ ദേവസ്വംമുൻകൈഎടുക്കുന്നതാണ് അഭികാമ്യം എന്നും ആവശ്യമായ സഹായങ്ങൾ ചെയ്യണം എന്നും ചേന്ദമംഗലത്ത് പരമേശ്വരൻ നമ്പൂതിരി ട്രസ്റ്റി മാരെ അറിയിച്ചു.ക്ഷേത്രം കൊ.ട്രസ്റ്റി മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാടും, മാനേജിങ് ട്രസ്റ്റി കോഴിക്കോട് സാമൂതിരി രാജയും ശാസ്ത്രസദസ്സിന് വരുന്നവർക്ക് ആവശ്യമായ താമസസൗകര്യവും,ഭക്ഷണം സൗകര്യവും നൽകാൻ ദേവസ്വം മാനേജർക്ക് തിട്ടൂരം നൽകി. കേരളത്തിലെ പ്രസിദ്ധരായ തന്ത്രിമാർ പണ്ഡിത ശ്രേഷ്ഠർ എന്നിവർ ഗുരുവായൂർ പൂതേരി ബംഗ്ലാവിൽ വെച്ച് പങ്കെടുത്തയോഗത്തിൽ ഒരു തന്ത്രവിദ്യാപീഠം സ്ഥാപിക്കാൻ ധാരണയായി.പല തലങ്ങളിലുമുള്ള ചർച്ചകളും ആലോചനകളും വീണ്ടും നടന്നു. തീരുമാനങ്ങൾ വഴിമാറി . പിന്നീട് ഗുരുവായൂർ ക്ഷേത്രം വക ഒരു വേദപാഠശാല ആരംഭിക്കാനുള്ള നടപടിയിലൊതുങ്ങി.അതെ,ഗുരുവായൂരപ്പന്റെ വേദപാഠശാലക്കുമുണ്ടൊരു ചരിത്ര പശ്ചാത്തലം.....പഴമയുടെ പെരുമയിലെ സാമൂതിരി രേഖകളിൽ
ഗുരുവായൂരപ്പന്റെ സന്നിധിയിൽ ദേവസ്വം വകയായി ഒരുവേദപാഠശാല ആരംഭിക്കാൻ ശ്രമം ആരംഭിച്ചിട്ട് യഥാർത്ഥത്തിൽ അരനൂറ്റാണ്ടിലധികം കാലം കഴിഞ്ഞു. എങ്കിലും. 1997 ൽ ഗുരുവായൂരപ്പന്റെ അന്നത്തെ തന്ത്രി ചേന്നാസ് ദിവാകരൻ നമ്പൂതിരിപ്പാടിന്റെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും മൂലം ചെറിയതോതിൽ ഒരു വേദ പാഠശാല പ്രവർത്തനമാരംഭിച്ചിരുന്നു.

ഗുരുവായൂരപ്പന്റെ സ്വന്തം ചെലവിൽ ദേവസ്വം വകയായി നടത്തിവന്ന വേദപാഠശാലയിൽനിന്നും വേദപഠനം നടത്തിയ ഒരേ ഒരു വിദ്യാർത്ഥി...... കക്കാട് ഓതിക്കൻ കിരൺ ആനന്ദ് നമ്പൂതിരി......1198 കന്നി 1 ന്(2022 സെപ്റ്റംബർ 17) ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്ക് ശേഷം ഭക്തജനം തിങ്ങിനിറഞ്ഞ അന്തരീക്ഷത്തിൽ ദേവസ്വം അധികൃതരുടെ സാന്നിദ്ധ്യത്തിൽ നമസ്കാര മണ്ഡപത്തിൽ വെച്ച് നടന്ന നറുക്കെടുപ്പിലൂടെ ഗുരുവായൂരപ്പന്റെ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അതൊരു ചരിത്രസംഭവമായി !
1968 ൽ നടന്ന തന്ത്രിമാരുടെ ശാസ്ത്രസദസ്സിൽ ഉരുത്തിരിഞ്ഞ നടപടികളുടെ ഭാഗമായി 1969 ൽ തന്നെ ഗുരുവായൂർ ദേവസ്വം വകയായി ഒരു വേദപാഠശാല ആരംഭിക്കാൻ ശ്രമമാരഭിച്ചിരുന്നു.തെക്കെ ഊട്ടുപുരയിൽ വെച്ച് വേദപഠനം ക്ലാസ് ആരംഭിക്കാനായിരുന്നു ആലോചന.മങ്കടകോവിലകത്ത് കാശി വിശ്വനാഥ വർമ്മ രാജയുടെ ഉത്സാഹവും,അഖിലകേരള തന്ത്രി സമാജം സെക്രട്ടറി പുല്ലാംവഴി ദേവൻ നാരായണൻ നമ്പൂതിരിപ്പാടും അന്നത്തെ ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട്,മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരി, അമ്പലപ്പുഴ തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി,അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ നാരായണൻ നമ്പൂതിരിപ്പാട്, പൂമുള്ളി മനയ്ക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട്,തന്ത്രി താഴമൺ മഠത്തിൽ നീലകണ്ഠരര്, ചെങ്ങന്നൂർ,എം.സി.കെ.രാജ, രാധാകൃഷ്ണൻ ഏറാടി, കോഴിക്കോട്,എന്നിങ്ങനെ യുള്ള പ്രഗൽഭമതികളുടെ ഉത്സാഹത്തിൽ നടപടി ക്രമങ്ങൾ പുരോഗമിച്ചു.അന്നത്തെ എച്ച്.ആർ.&സി. ഇ.ഡെപ്യൂട്ടി കമീഷണർ ഭരത് ഭൂഷൺ അവർകളുടെ അനുമതി കൂടി ലഭിച്ചതോടെ വേദ പാഠശാല ആരംഭിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ ആക്കാൻ അന്നത്തെ ദേവസ്വം മാനേജർ കെ.വേലായുധൻനായരും ബദ്ധശ്രദ്ധനായി. എന്നാൽ1970 നവംബർ 29 അർദ്ധരാത്രി.....ഗുരുവായൂരിനെ അഗാധദു:ഖത്തിലാഴ്ത്തിയ, ഭക്തജനങ്ങളെയെല്ലാം സങ്കടത്തിലാക്കിയ ഒരു അശനിപാതം.....! ഗുരുവായൂർ ക്ഷേത്രത്തിൽ അവിചാരിതമായി ഉണ്ടായ അഗ്നിബാധയും മറ്റു സംഭവവികാസങ്ങളും വേദപാഠശാലയുടെ തുടർനടപടികളെ മന്ദീഭവിപ്പിച്ചു..... നിശ്ചലമാക്കി എന്ന് തന്നെ പറയാം.കാലം കടന്നുപോയി.ക്ഷേത്രപുനർ നിർമ്മാണപ്രവർത്തനങ്ങൾക്കായി കൂടുതൽ ശ്രദ്ധ.1974 ൽ ക്ഷേത്രപുനർനിർമ്മാണം സഫലീകൃതമായി.മാത്രമോ 1978 ആയപ്പോഴേക്കും ഗുരുവായൂർ ക്ഷേത്രം പൊന്നമ്പലമായി മാറി.പി.ടി.മോഹനകൃഷ്ണൻ ചെയർമാനായി ഗുരുവായൂർദേവസ്വം ഭരണസമിതി നിലവിൽ വന്നു.തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ പ്രത്യേകം നിർദ്ദേശങ്ങൾ പരിഗണിച്ച് ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ തന്ത്രം, ഉപനിഷത്തുകൾ വേദം, വ്യാഖ്യാനം, തർക്കം തുടങ്ങിയ വിവിധവിഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു ഗവേഷണകേന്ദ്രം കൂടി മുന്നിൽകണ്ട് ഒരു സംസ്കൃത പഠനകേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചു.എന്നാൽ1989 മാർച്ച് 24 ...വേദപാഠശാലക്കും, സംസ്കൃത പഠനകേന്ദ്രത്തിനും വേണ്ടി കയ്യും മെയ്യും മറന്ന് പ്രവർത്തിച്ച ക്ഷേത്രം തന്ത്രി ചേന്ദമംഗലത്ത് മന പരമേശ്വരൻ നമ്പൂതിരിപ്പാട് അപ്രതീക്ഷിതമായി ദിവംഗതനായി.തുടർന്ന് ഗുരുവായൂരപ്പന്റെ തന്ത്രിയായി ചുമതലയേറ്റ ചേന്നാസ് ദിവാകരൻ നമ്പൂതിരിപ്പാടിന്റെ നിഷ്കർഷയും ജ്യേഷ്ഠൻ തുടങ്ങിവെച്ച വേദ പാഠശാല പദ്ധതിയെങ്കിലും ഉടനെ പുനരാരംഭിക്കണമെന്ന ദൃഢനിശ്ചയവും ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിൽ വേദപാഠശാലയുടെ പ്രവർത്തനം വീണ്ടും ആരംഭിക്കാൻ കാരണമായി. അതിനു മുമ്പായി ഗുരുവായൂർ ക്ഷേത്രത്തിൽ കൂത്തമ്പലത്തിൽ വെച്ച് നിത്യവും വേദ പാരായണം ആരംഭിച്ചു. അന്നത്തെ അഡ്മിനിസ്ട്രേറ്റർ എസ്സ്.അയ്യപ്പൻനായർ ഐഎഎസ് സാന്നിധ്യം വഹിച്ച ചടങ്ങിൽ ചേന്നാസ് ദിവാകരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി.1996 നവംബർ 16(വൃശ്ചികം 1) മുതൽക്കാണ് വേദ പാരായണം ആരംഭിച്ചത്.കക്കാട് ഓതിക്കൻ നാരായണൻ നമ്പൂതിരിയും സന്നിഹിതനായി. പലതീരുമാനങ്ങളും മാറി മറിഞ്ഞെങ്കിലും ഗുരുവായൂരപ്പന്റെ നിശ്ചയമെന്നോണം1997 ൽ വേദപാഠശാലയുടെ പ്രാരംഭനടപടികളിൽ പ്രവർത്തനമാരംഭിച്ചു.കേരളത്തിലെ പ്രസിദ്ധ വേദപണ്ഡിതനായ നാറാസ് നമ്പൂതിരി എന്നപേരിൽ അറിയപ്പെട്ട നാരായണ മംഗലത്ത് അഗ്നിശർമ്മൻ നമ്പൂതിരിപ്പാടിനെ ചേന്നാസ് ദിവാകരൻ നമ്പൂതിരിപ്പാടിന്റെ പ്രത്യേക നിർദ്ദേശപ്രകാരം വേദാദ്ധ്യാപകനായി ഗുരുവായൂർ ദേവസ്വം നിശ്ചയിച്ചു.അദ്ദേഹത്തിന് താമസസൗകര്യവും,ഭക്ഷണസൗകര്യവും ദേവസ്വം ഏർപ്പെടുത്തി.കാഞ്ചിമഠാധിപതി ജയേന്ദ്രസരസ്വതി സ്വാമികളുടെ വകയായി ദേവസ്വം സ്ഥലത്ത് നിർമ്മിച്ച് നൽകിയ ഇപ്പോഴത്തെ ദേവസ്വംവക വേദപാഠശാലയിലെ പഴയ കെട്ടിടത്തിൽ ഒരു താൽകാലികസംവിധാനമെന്ന നിലയിൽ വേദപഠന ക്ലാസ് ആരംഭിച്ചു.അങ്ങനെ ആദ്യമായി ഒരദ്ധ്യാപകനും ഒരേ ഒരു വിദ്യാർത്ഥി കക്കാട് മനയിലെ കിരൺ ആനന്ദും !! 2005 വരെ കിരൺ ആനന്ദ് നമ്പൂതിരി വേദപഠനം തുടർന്നു.ഭാഗികമായെങ്കിലും പഠനം പൂർത്തിയാക്കി.കടവല്ലൂരിലെ വിദ്വൽ സദസ്സിലുംപങ്കെടുക്കാൻ കഴിഞ്ഞു.എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം. 1997 ഏപ്രിൽ മാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നാലമ്പലത്തിലാണ് വേദപഠനത്തിന് പ്രാരംഭംകുറിച്ചത്.കക്കാട് മനയിലെ മനു നമ്പൂതിരി, വിനീത് നമ്പൂതിരിയും കിരൺ നമ്പൂതിരിയുടെ കൂടെ വേദപഠനക്ളാസ്സിൽ പിന്നീട് ചേരുകയുണ്ടായി.1997 ഏപ്രിൽ മാസത്തിൽ വേദപഠനം ആരംഭിക്കുമ്പോൾ ഗുരുവായൂരപ്പന്റെ തന്ത്രി ചേന്നാസ് ദിവാകരൻ നമ്പൂതിരിപ്പാടിന്റെയും,മേശ്ശാന്തി കുത്തുള്ളി നമ്പൂതിരിയുടേയും സാന്നിദ്ധ്യത്തിൽ വേദപണ്ഡിതനായ നാറാസ് നമ്പൂതിരി നിവേദ്യത്തറയിൽവെച്ച് തന്റെ ശിരസ്സിൽ കൈവെച്ച് അനുഗ്രഹിച്ച അതേ സ്ഥലത്ത് നിന്നു തന്നെ മേശ്ശാന്തി നറുക്കെടുപ്പിലൂടെ.. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ അവർകൾ ഗുരുവായൂരപ്പന്റെ "മേശ്ശാന്തി കക്കാട് കിരൺ ആനന്ദ് "എന്ന നാമധേയം ഉറക്കെ പറഞ്ഞപ്പോൾ സ്ഥലത്തുണ്ടായിരുന്ന കിരൺ ആനന്ദിന് ഗദ്ഗദത്തോടെ ശബ്ദമിടറി...ഒരു നിമിഷം ...ന്റെ ഗുരുവായൂരപ്പാ.....ഉടനെ പരിഭ്രമവും എല്ലാം ആ മുഖത്ത് കാണാമായിരുന്നു. സന്തോഷഭരിതനായ കിരൺ തെല്ലൊന്ന് പതറി....കൂടി നിന്നവരെ ല്ലാം കിരൺ ആനന്ദിനെ ആശ്ലേഷിച്ചു. അഭിനന്ദിച്ചു. വേദപഠനം ആരംഭിച്ച സുദിനത്തിൽ ഗുരുവായൂരപ്പന്റെ തന്ത്രി ചേന്നാസ് ദിവാകരൻ നമ്പൂതിരിപ്പാട് ആയിരുന്നു വെങ്കിൽ ഇന്നിതാ താൻ മേശ്ശാന്തി പദത്തിലേക്ക് എത്തുമ്പോൾ അന്നത്തെ തന്ത്രിയുടെ മകൻ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് തന്ത്രിസ്ഥാനത്ത് മണ്ഡപത്തിൽ ഉണ്ട്.ആചാര്യനായ തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിനെ വണങ്ങി മണ്ഡപത്തിൽ കയറി ഗദ്ഗദത്തോടെ ഗുരുവായൂരപ്പനെ സാഷ്ടാംഗം നമസ്കരിച്ചു.ഗുരുനാഥനായ നാറാസ് നമ്പൂതിരിയെ മനസ്സിൽ ധ്യാനിച്ചു. ഗുരുവായൂരപ്പനും ഒന്ന് കരുതിയൊ...തന്റെ സ്വന്തം വേദപാഠശാലയിൽ 20 വർഷങ്ങൾക്കുമുമ്പ് വേദസൂക്തങ്ങളും,മന്ത്രങ്ങളും പൂർണ്ണമായല്ലെങ്കിലും ആദ്യമായി അഭ്യസിച്ച പ്രഥമ വിദ്യാർത്ഥി കിരൺ ആനന്ദ് തന്നെ പൂജിക്കാൻ അനുവാദംചോദിച്ച് ആദ്യമായി തന്റെ തിരുമുമ്പിൽ അപേക്ഷിച്ച ഈ സന്ദർഭം.... ഒഴിവാക്കാനാകുമോ......ഇതൊരു ചരിത്രനിയോഗമാകട്ടെയെന്ന്......ഗുരുവായൂരപ്പൻ നിശ്ചയിച്ചതല്ലെ.
ഒട്ടും ഉപേക്ഷവരുത്താതെ മേൽശാന്തി പദം കിരണിന് ഗുരുവായൂരപ്പൻ അനുഗ്രിച്ചുനൽകിയതല്ലെ.......എന്തായാലും...അത് കിരൺ ആനന്ദും,ഗുരുവായൂരപ്പനും തീരുമാനിക്കട്ടെ. ഗുരുവായൂരപ്പന്റെ വേദപാഠശാലയിലെ ആദ്യ വിദ്യാർത്ഥി ഇതാ ആദ്യമായി മേശ്ശാന്തിപ്രവർത്തിക്ക് അപേക്ഷിച്ച് ആദ്യ നറുക്കെടുപ്പിലൂടെ ഗുരുവായൂരപ്പന്റെ മേശ്ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഗുരുവായൂർ ദേവസ്വം വേദപാഠശാലക്ക് ഒരു പൊൻതൂവലായി.ഇന്ന് വേദപാഠശാലയിൽ അദ്ധ്യയനത്തിന് എത്തിച്ചേർന്ന വിദ്യാർത്ഥികളും,രക്ഷിതാക്കളും, ഭക്തജനങ്ങളും, ദേവസ്വം അധികൃതരും വേദജ്ഞരും സന്നിഹിതരായ വേദപാഠശാലയിൽ പ്രവേശനോത്സവത്തിന് ദീപപ്രോജ്ജ്വലനം നടന്നപ്പോൾ വേദമന്ത്രങ്ങൾകൊണ്ട് അന്തരീക്ഷം ഭക്തിസാന്ദ്രമായി.2007 ൽ സ്ഥലസൗകര്യം ഇല്ലാത്ത ഒരവസ്ഥയിൽ കാവീട് ഗോശാല കെട്ടിടത്തിൽദേവസ്വത്തിന്റെ വേദ പാഠശാല ദേവസ്വം മന്ത്രി ജി.സുധാകരൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തിരുന്നു. വേദ പണ്ഡിതനായ നാറാസ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാഠശാല ആരംഭിച്ചത്.പിന്നീട് ഗുരുവായൂർ ക്ഷേത്രപരിസരത്ത് ദേവസ്വം സ്ഥലം നൽകിയതോടെ 12 വർഷം മുമ്പ് 2013 ജൂലൈ 14 ന് കാഞ്ചി കാമകോടിപീഠം ജഗദ്ഗുരു ശ്രീ.ശ്രീ.ജയേന്ദ്രസരസ്വതി സ്വാമികളാണ് വേദ പാഠശാലക്ക്പുതിയ ഒരു കോടിയിലധികം രൂപ ചെലവ് ചെയ്ത് ഒരു കെട്ടിടം നിർമിച്ച് സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ടി.വി.ചന്ദ്രമോഹൻ എക്സ്.എം.എൽ., തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു സമർപ്പണചടങ്ങ്.അന്നദ്ദേഹം അനുഗ്രഹപ്രഭാഷണവും നടത്തി........"ധർമ്മത്തെ രക്ഷിക്കാൻ ഉത്തരവാദപ്പെട്ട സ്ഥാപനങ്ങൾ വേദങ്ങളുടെ സംരക്ഷണത്തിനും,പരിപാലനത്തിനും മുൻകൈ എടുക്കണമെന്നും,വേദങ്ങൾ നിലനിൽക്കേണ്ടത് സമൂഹ നന്മക്ക് അത്യന്താപേക്ഷിതമാണെന്നും,ഈ പൗരാണിക സംസ്കാരത്തെ സംരക്ഷിക്കേണ്ടത് ഏവരുടേയും ഉത്തരവാദിത്വബോധമാണെന്നും "ഉദ്ബോധിപ്പിച്ചു കൊണ്ടാണ് പുതിയ വേദ പാഠശാല കെട്ടിടം ഗുരുവായൂരപ്പന് സമർപ്പിച്ചത്.പിന്നീട് 2016 ഏപ്രിൽ 28 ന് അക്ഷയതൃതീയ സുദിനത്തിൽ ഗുരുവായൂരപ്പനെ ദർശിക്കാൻ എത്തിയ സ്വാമികൾ തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ പ്രാഥമിക വേദാരംഭചടങ്ങുകൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ശങ്കരാചാര്യസ്വാമികളുടെ ആഗ്രഹം പോലെ ഗുരുവായൂർ ദേവസ്വം വക വേദ പാഠശാല ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് സമൂഹനനൻമയ്ക്കായി എക്കാലവും നിലകൊള്ളാൻ പ്രാർത്ഥിക്കാം...

ഗുരുവായൂർ ദേവസ്വത്തിൽ  നഴ്സിൻ്റെ ഒരൊഴിവ് , കൂടിക്കാഴ്ച ജൂലൈ ഒന്നിന്.......ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിൽ  ഒഴിവുള്ള ...
28/06/2025

ഗുരുവായൂർ ദേവസ്വത്തിൽ നഴ്സിൻ്റെ ഒരൊഴിവ് , കൂടിക്കാഴ്ച ജൂലൈ ഒന്നിന്.......
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിൽ ഒഴിവുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിൻ്റെ മ്രിഡ് വൈഫ്) ഒരു താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിനായി ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് ദേവസ്വം കാര്യാലയത്തിൽ വെച്ച് കൂടിക്കാഴ്ച നടക്കും. 179 ദിവസത്തേക്കോ പ്രസവ അവധി കഴിഞ്ഞ് ജീവനക്കാരി തിരികെ ജോലിക്കു പ്രവേശിക്കുന്ന തീയതിവരെയാണ് നിയമനം. വേതനം 675. പ്രായപരിധി 2025 ജനുവരി ഒന്നിന് 18 നും 36 നും മധ്യേ.
യോഗ്യരായ ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. യോഗ്യത
എസ്എസ്എൽസിയും
ആക്സിലറി നഴ്സ് മിഡ് വൈഫറി ട്രയിനിങ്ങിൽ 2 വർഷത്തിൽ കുറയാത്ത പരിശീലനവും കേരള നഴ്സസ് ആൻറ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷനും വേണം. ഉദ്യോഗാർത്ഥികൾ ഒരു മണിക്കൂർ നേരത്തെ ഓഫീസിലെത്തണം. സർട്ടിഫിക്കറ്റ് പരിശോധനയ്ക്കാണിത്.
ബയോഡാറ്റയ്ക്കൊപ്പം ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പും നിശ്ചിത മാതൃകയിൽ എഴുതിയ അപേക്ഷ സഹിതംഹാജരാകണം. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസിളവ് ഉണ്ടാകും. വിശദ വിവരങ്ങൾ ദേവസ്വം വെബ്സൈറ്റിലുണ്ട്. വിവരങ്ങൾക്ക് ഈ നമ്പറിൽ 0487-2556335 Extn-251,248,235 വിളിക്കാം. വിശദ വിവരങ്ങൾക്കായി വിജ്ഞാപനം വായിക്കാം.

ഗുരുവായൂരിൽ ഇല്ലം നിറ ആഗസ്റ്റ് 28 ന് ;തൃപ്പുത്തരി സെപ്റ്റംബർ 2ന്..........ഗുരുവായൂർ ക്ഷേത്രത്തിലെ 2025 വർഷത്തെ ഇല്ലം നിറ...
26/06/2025

ഗുരുവായൂരിൽ ഇല്ലം നിറ ആഗസ്റ്റ് 28 ന് ;
തൃപ്പുത്തരി സെപ്റ്റംബർ 2ന്..........
ഗുരുവായൂർ ക്ഷേത്രത്തിലെ 2025 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 28 വ്യാഴാഴ്ച പകൽ 11മുതൽ 1.40 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും.ഈ വർഷത്തെ തൃപ്പുത്തരി സെപ്റ്റംബർ 2 ചൊവ്വാഴ്ച പകൽ 9.16മുതൽ 9.56 വരെയുള്ള മുഹൂർത്തത്തിലാകും നടക്കുക. തൃപ്പുത്തരി ദിവസം ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും. ഒരു ലിറ്ററിന് 240 രൂപയാകും നിരക്ക്. മിനിമം കാൽ ലിറ്റർ പായസത്തിന് 60 രൂപയാകും നിരക്ക്. ഒരാൾക്ക് പരമാവധി 2 ടിക്കറ്റ് അനുവദിക്കും. പുത്തരി പായസം തയ്യാറാക്കുന്നതിനുള്ള എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.
പുത്തരി പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിന് 2200 എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും.
ഫയൽ ചിത്രങ്ങൾ
കൃഷ്ണാ!❤️ശ്രീ ഗുരുവായൂരപ്പാ!❤️

Address

East Nada
Guruvayoor
680101

Website

Alerts

Be the first to know and let us send you an email when Guruvayoor News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share