23/09/2025
ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ.....ഗുരുവായൂരപ്പന് ശബ്ദനിവേദ്യമായി ഗാനകോകിലം പി. ലീല പാടി സമർപ്പിച്ച പ്രഭാതസംകീർത്തനം നാരായണീയം, ജ്ഞാനപ്പാന,ഹരിനാമകീർത്തനം ഗ്രാമഫോൺ റിക്കാർഡ്ന് 64 വർഷം.!!
___________________________
_രാമയ്യർ പരമേശ്വരൻ_
___________________________
ഗുരുവായൂരപ്പന്റെ അനുഗ്രഹം വാങ്ങി സംസ്കൃതാദ്ധ്യാപകന്റെ സഹായത്തോടെ നാരായണീയം അർത്ഥം മനസ്സിലാക്കി പാടാനുള്ള പി.ലീലയുടെ തയ്യാറെടുപ്പ്
__________________________
സംഗീതസംവിധായകൻ ദക്ഷിണാമൂർത്തിസ്വാമിയുടെയും കുഞ്ഞൻമേനോന്റേയും
കഠിന പ്രയത്നം
___________________________
1961 സെപ്റ്റംബർ 21 ന് സാഹിത്യ കുശലൻ പുത്തേഴത്ത് രാമൻ മേനോൻ ഗ്രാമഫോൺ റിക്കാർഡ് പ്രകാശനം ചെയ്തു.!
__________________________
1961 ൽ 3.50രൂപ ക്ക് ഭക്തജനങ്ങൾക്കെല്ലാം ഗ്രാമഫോൺറിക്കാർഡ് വിൽപ്പനക്ക്!
__________________________
പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, ലോക്സഭാ സ്പീക്കർ എന്നിവർക്കുപുറമെ കൊച്ചി രാജാവിനും, തിരുവതാംകൂർ രാജാവിനും ഗ്രാമഫോൺ റിക്കാർഡ് ഉപഹാരമായി നൽകി പി.സി.കുട്ടിയേട്ടൻരാജ!
___________________________
800 എണ്ണം റിക്കാർഡുകൾ ക്ക് 2413 ക 46 പ ചെലവ് !
___________________________
ഗുരുവായൂർ നിവാസിഎസ്.പി.നായർ, കലാനിലയം സൂപ്രണ്ട് ഗോദവർമ്മരാജ, ദേവസ്വം മാനേജർ എം.കെ.രാജ, കമ്മീഷണർ എസ്.ഗോവിന്ദമേനോൻ,എന്നിവരുടെ പരിശ്രമം
___________________________
ഗ്രാമഫോൺ റിക്കാർഡുകൾ തയ്യാറാക്കിയത് മദിരാശിയിലെ സരസ്വതി സ്റ്റോർസ്!
___________________________
ഗുരുപവനപുരത്തിൽ 64 വർഷം പിന്നിട്ട ശബ്ദമാധുര്യം.... ദേവസ്വം വൈദ്യുതി വിഭാഗത്തിലെ ജീവനക്കാരൻ പതിവുപോലെ കൃത്യസമയത്ത് ഇന്ന് തിങ്കളാഴ്ച സെപ്റ്റംബർ 22 ന് പുലർച്ചെ ക്ഷേത്ര ഗോപുരത്തിൻ്റെ മൈക്ക് സെറ്റ് പ്രവർത്തിപ്പിച്ചു... ഗുരുവായൂർ നിവാസികളായ സാധാരണക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ഗുരുവായൂർ ക്ഷേത്രത്തിൽ പാട്ടുവെച്ചു.....ഗുരുവായൂർ പ്രദേശം ഉണർന്നു.....അതെ,ഗാനകോകിലം പി.ലീലയുടെ കണ്ഠങ്ങളിലൂടെ നാരായണീയവും,ജ്ഞാനപ്പാനയും,ഹരിനാമകീർത്തനവും.... ഗുരുവായൂരപ്പനും,ഭക്തജനങ്ങളും ഭക്തിയോടെ ഇന്നും 2025 സെപ്റ്റംബർ 22 നും മുടക്കമില്ലാതെ ശ്രവിച്ചു!....ഓം നമോ...നാരായണായ.....
ഗുരുവായൂരപ്പനെ 100 ദിവസംകൊണ്ട് വ്രതനിഷ്ഠയോടുകൂടി ഭജനം ചെയ്ത മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് ഭക്തിസുരഭിലങ്ങളായ ആയിരം ശ്ലോകപുഷ്പങ്ങളടങ്ങിയ നാരായണീയസ്ത്രോത്രകാവ്യം ( കൊല്ലവർഷം 762 വൃശ്ചികം 28ന് )സമർപ്പിച്ചിട്ട് 439 വർഷം തികയുന്ന ഈ പുണ്യവർഷത്തിൽ മറ്റൊരു സവിശേഷത കൂടി ഇന്ന് സെപ്റ്റംബർ 22 ന് സമാഗതമായി.പാലക്കാട് ജില്ലയിലെ കൊങ്ങൻപട എന്ന ആചാരപ്പെരു കൊണ്ട് പ്രസിദ്ധിയാർജ്ജിച്ച ചിറ്റൂരിലെ പൊറയത്ത് കുടുംബാംഗമായ പി.ലീല തന്റെ ഇരുപത്തിയേഴാമത്തെ വയസ്സിൽ നാരായണീയം കൊണ്ടും,ഹരിനാമകീർത്തനംകൊണ്ടും ഗുരുവായൂരപ്പനെ പാടി പ്പുകഴ്ത്തി ഗ്രാമഫോൺ റിക്കാർഡിലൂടെ ഭക്തജനങ്ങൾക്ക് സംഗീതാമൃതം നൽകിയിട്ട് 21.9.2025 ന് 64 വർഷം പിന്നിട്ടു..!! ഇന്ന് 2025 സെപ്റ്റംബർ 22 ന് അതിരാവിലെ ബ്രാഹ്മമുഹൂർത്തിൽ ഗുരുപവനപുരം പി.ലീലയുടെ കണ്ഠങ്ങളിൽനിന്നും ഉയർന്ന നാരായണീയത്തിലെ അഗ്രേപശ്യാമിതേജോ നിബിഢതരഗളാ.......കേട്ടുണർന്നു. ജ്ഞാനപ്പാനയും,ഹരിനാമകീർത്തനവും അന്തരീക്ഷത്തിൽ ഉയർന്നതോടെ അനശ്വരഗായികയുടെ ശബ്ദം 64 വർഷം പൂർത്തിയായി!.ഗുരുവായൂരിലെന്നല്ല, ലോകമെങ്ങും ഗുരുവായൂർ ദേവസ്വം "സംഗീത നാരായണി" എന്ന ബഹുമതി നൽകി ആദരിച്ച പി.ലീലയുടെ ആ നാദമാധുരി അന്തരീക്ഷത്തിൽ ഭക്തിനിർഭരമായി അലിഞ്ഞുചേർന്നിരിക്കുന്നു.കേരളത്തിനകത്തും,പുറത്തും,ഭാരതഖണ്ഡം മുഴുവനും ,ഈ ഭൂലോകത്തെവിടെയെല്ലാം ക്ഷേത്രസങ്കേതങ്ങളുണ്ടോ അവിടെയെല്ലാം, ഗുരുവായൂരപ്പന്റെ ഭക്തജനമെവിടെയുണ്ടോ അവിടെയെല്ലാം പുലരാൻ നേരത്ത് ഭൂപാളരാഗത്തിലും,രാഗമാലികയിലും,ശങ്കരാഭരണത്തിലും,ഗുരുവായൂരപ്പന്റെ ദിവ്യ നാമം "ഓം നമോ നാരായണായ" എന്ന നാമമന്ത്രത്തിലാരംഭിച്ച് നാരായണീയത്തിലെ കേശാദിപാദവർണ്ണനയും,ഹരിനാമകീർത്തനവും,ജ്ഞാനപ്പാനയും കൂടിയ ഭക്തിസാന്ദ്രമായ നാദമാധുരി
കേട്ടുണരാത്ത മലയാളികളില്ല,മൺതരികളില്ല,ജീവജാലങ്ങളില്ല.അഹോഭാഗ്യം! ഗുരുവായൂരപ്പൻ നമുക്ക് നൽകിയ ഭാഗ്യം!
56 വർഷം മുമ്പ് ഭക്തജനങ്ങൾക്ക് നിത്യപാരായണത്തിനും, സപ്താഹങ്ങൾക്കും ഉപകരിക്കും വിധം ഗുരുവായൂർ ദേവസ്വം വകയായി നാരായണീയം(മൂലം മാത്രം) പുസ്തകരൂപത്തിൽ അച്ചടിച്ച് 1969 ലെ നാരായണീയ ദിനത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ചു.1978 ൽ വനമാല വ്യാഖ്യാനവുംപ്രസിദ്ധീകരിച്ച് ഭക്തജനസമക്ഷം ദേവസ്വം സമർപ്പിച്ചു.എന്നാൽ നാരായണീയവും,ഹരിനാമകീർത്തനവും,ജ്ഞാനപ്പാനയും ഭക്തജനശ്രവണത്തിന്നായി ഗ്രാമഫോൺ റെക്കോർഡിലാക്കാൻ ഗുരുവായൂർ ദേവസ്വം 1961 മാർച്ച് മാസത്തിലാണ് ശ്രമമാരംഭിച്ചത്. ഗുരുവായൂരിലെ ഗണേഷ് പ്രസ്സ് ഉടമയായിരുന്ന എസ്.പി.നായരുടേയും, അന്ന് ക്ഷേത്രം കൃഷ്ണനാട്ടം _കലാനിലയം സൂപ്രഡണ്ടായിരുന്ന എ.സി.ഗോദവർമ്മരാജയുടേയും മഹത്തായ കൈങ്കര്യവും,ആത്മാർത്ഥമായ സേവന സന്നദ്ധതയും ദേവസ്വം വക ഗ്രാമഫോൺ റിക്കാർഡ് പുറത്തിറക്കുന്നതിന് വലിയ സഹായകകരമായിട്ടുണ്ട്.അന്ന് ക്ഷേത്രഭരണം നടത്തിയിരുന്ന മാനേജിംഗ്ട്രസ്റ്റികൂടിയായ സാമൂതിരി രാജയും,കോ ഴിക്കോടും, പാലക്കാടുമുള്ള ഹിന്ദുമതധർമ്മസ്ഥാപനവകുപ്പ് കമ്മീഷണർ,അസി.കമ്മീഷണർ എന്നിവർക്കും ശ്രീമാൻ എസ്.പി.നായർ നൽകിയ ഒരു ചെറിയ അപേക്ഷ പരിഗണിച്ചായിരുന്നു ദേവസ്വം ഈ സദുദ്യമത്തിന് തയ്യാറായത്.നാരായണീയത്തിന്റെ ശബ്ദസന്ദേശം,ശ്ലോകങ്ങളിലെ അർത്ഥഭാവത്തോടേയും,ശബ്ദശുദ്ധിയോടേയും,സംഗീതം കൂട്ടി കലർത്തി ഗുരുവായൂർക്ഷേത്രപരിസരത്ത് ഭക്തിനിർഭരമായ അന്തരീക്ഷം നിലനിർത്താനും,ഭക്തജനശ്രവണത്തിനും,വേണ്ടി ഗ്രാമഫോൺ റെക്കോർഡ് പുറത്തിറക്കണമെന്നതായിരുന്നു ആവശ്യം. ഇതിനെതുടർന്ന് 1961 ൽ ഗുരുവായൂർ ദേവസ്വം മാനേജരായിരുന്ന എം.കെ. രാജ അവർകളുടെ നിർദ്ദേശപ്രകാരം ഗ്രാമഫോൺ തയ്യാറാക്കാൻ ഗുരുവായൂർ ദേവസ്വം ഔദ്യോഗികമായ നടപടികൾ ആരംഭിച്ചു.ഈ ആവശ്യത്തിന് വേണ്ടി മദിരാശിയിൽ പോയി സംഗീതകലാനിധി എം.എസ്.സുബ്ബലക്ഷ്മിയേയും,പി.ലീലയേയും നേരിൽക്കണ്ട് അവരുടെ സഹകരണംസാദ്ധ്യമാക്കുന്നതിനും,മറ്റു നടപടികൾ സ്വീകരിക്കാനും, കോഴിക്കോട് സാമൂതിരി രാജയുടെ നോമിനിയായി എസ്.പി.നായരേയും, ദേവസ്വം പ്രതിനിധിയായി എ.സി.ജി.രാജയേയും സാമൂതിരിരാജയുടെ തിട്ടൂരം പ്രകാരം അന്നത്തെ ഗുരുവായൂർ ദേവസ്വം മാനേജരായിരുന്ന എം.കെ.രാജ ചുമതലപ്പെടുത്തുകയും ചെയ്തു. ഗുരുവായൂർ ദേവസ്വത്തിന്റെ മതപ്രചരണത്തിന്റെ ഭാഗമായി നിത്യേന ക്ഷേത്രപരിസരത്ത് നാമസംകീർത്തനധ്വനി ഉണ്ടാകണമെന്ന ആഗ്രഹത്തോടെ ഗ്രാമഫോൺ റെക്കോർഡ് തയ്യാറാക്കാൻ മാനേജിംഗ് ട്രസ്റ്റിക്ക് എച്ച്.ആർ.ആൻറ് സി. ഇ.കമ്മീഷണർ അനുമതിയും നൽകി.ഗുരുവായൂരപ്പന്റെ ഭക്തയും, പുണ്യവതിയുമായ കേരളത്തിന്റെ ഗാനകോകിലം പി.ലീലയ്ക്കാണ് ഈ മഹാഭാഗ്യത്തിന് ഗുരുവായൂരപ്പൻ അവസരം നൽകിയത് എന്ന് വേണം കരുതാൻ.കാരണം .എം.എസ്.സുബ്ബലക്ഷ്മിയെത്തേടി എസ്.പി.നായരും,ഗോദവർമ്മരാജയും, അവരുടെ വസതിയിൽ ചെന്നപ്പോൾ ഉത്തരേന്ത്യയിലെ മറ്റുചില പരിപാടികൾക്കായി സുബ്ബലക്ഷ്മി യാത്ര പോയിരുന്നു.മാത്രവുല്ല 20 ദിവസങ്ങൾക്കുശേഷമേ ഉത്തരേന്ത്യൻ പര്യടനം കഴിഞ്ഞ് അവർ തിരിച്ചെത്തുകയുള്ളൂ എന്ന വിവരവും ലഭിച്ചു.ഈ സാഹചര്യത്തിൽ നാരായണീയം ശബ്ദലേഖനം ചെയ്യാൻ പി.ലീലയെ തന്നെ നിശ്ചയിക്കുകയായിരുന്നു.ഒരുപക്ഷേ ഇത് ഗുരുവായൂരപ്പന്റ നിശ്ചയവുമായിരിക്കാം. കാരണം തിരുപ്പതി വെങ്കിടാചലപതിയെകുറിച്ചുള്ള വെങ്കടേശസുപ്രഭാതം മഹാഭാഗ്യവതിയായ എം.എസ്.സുബ്ബലക്ഷ്മിയുടെ കണ്ഠങ്ങളിൽനിന്ന് ഭക്തിസാന്ദ്രമായി ഒഴുകുന്ന ഗ്രാമഫോൺ റെക്കോർഡ് നിലവിലുള്ളപ്പോൾ കേരളദേശത്തെ മൂന്ന് ഭക്തൻമാർ രചിച്ച ഭക്തികാവ്യങ്ങൾ കേരളത്തിലെ തന്നെ തന്റെ ഭക്തയായ പി.ലീലയുടെ കണ്ഠങ്ങളിലൂടെ നിർഗളിക്കട്ടെയെന്ന് ഗുരുവായൂരപ്പൻ നിശ്ചയിച്ചതാണോ എന്നാർക്കറിയാം.എന്തായാലും ഗുരുപവനപുരേശന്റെ സന്നിധിയിൽ അന്നും ഇന്നും കേൾക്കുന്ന നാരായണീയവും,,ജ്ഞാനപ്പാനയും ഹരിനാമകീർത്തനവും ഗാനകോകിലം പി.ലീലയുടെ ശബ്ദലേഖന മാണ്.
എസ്.പി.നായർ മദിരാശിയിൽപോയി ആദ്യമായി ഏറ്റവും വലിയ സംഗീതസംവിധായകനും,മലയാളിയും,ഗുരുവായൂരപ്പഭക്തനുമായ ദക്ഷിണാമൂർത്തിസ്വാമിയെകണ്ടു. വിവരം പറഞ്ഞു.അദ്ദേഹംഅതീവസന്തുഷ്ടനായി.ദേവസ്വത്തിന്റെ മഹൽസംരഭത്തെ പ്രശംസിച്ചു. അദ്ദേഹം സംഗീതസംവിധാനം ചെയ്യാമെന്നേറ്റു.ആ മഹാനുഭാവന്റെ ഉപദേശപ്രകാരം പി.ലീലയുടെ പിതാവ് ഇ.കെ.കുഞ്ഞൻമേനോനെ നേരിൽകണ്ട് വിവരം പറഞ്ഞു. ഇക്കാര്യത്തിൽ പരിഭ്രമം അതികലശലായി തന്നെ ഉണ്ടായെങ്കിലും തന്റെ മകൾക്ക് ,പി.ലീലക്ക്,ലഭിച്ച ഗുരുവായൂരപ്പന്റെ മഹദനുഗ്രഹത്തെയോർത്ത് അദ്ദേഹം സന്തുഷ്ടവാനായി. റിക്കാർഡിങ്ങ് സംബന്ധമായ എല്ലാ ചുമതലകളും ദക്ഷിണാമൂർത്തി സ്വാമിയേയും,ഇ.കെ.മേനോനേയും ഏൽപ്പിച്ചു. രണ്ടുപേരും ചേർന്ന് ഭഗവാന്റെ സ്വരൂപവും, മാഹാത്മ്യവും വർണ്ണിക്കുന്ന "സാന്ദ്രാനന്ദാവബോധാത്മകമനുപമിതം" എന്നു തുടങ്ങുന്ന നാരായണീയ ത്തിലെ ഒന്നാം ദശകവും,രസക്രീഡവർണ്ണിക്കുന്ന 69 ആം ദശകവും,കേശാദിപാദവർണ്ണനയുള്ള നൂറാമത്തെ ദശകവുമാണ് റിക്കാർഡിങ്ങിനായി തെരഞ്ഞെടുത്തത്. പി.ലീലയാവട്ടെ ഗുരുവായൂരപ്പന് വേണ്ടി തനിക്ക് ചെയ്യാൻ കഴിയുന്ന ഒരു സമർപ്പണം അതൊരു ഭാഗ്യമായി കരുതി. പിറ്റെ ദിവസം മുതൽ ഒരു സംസ്കൃതാദ്ധ്യാപകന്റെ സഹായത്തോടെ ഈ 3 ദശകങ്ങളിലെ ഓരോശ്ലോകത്തിന്റേയും അർത്ഥം മനസ്സിലാക്കി ഉച്ചാരണശുദ്ധി,അർത്ഥഭാവം, മുതലായ കാര്യങ്ങളെ മുൻനിർത്തി പരിശീലനവും തുടങ്ങി.രാസക്രീഡയിലെ ശ്ലോകങ്ങൾ ഒന്നൊന്നായി വ്യാഖ്യാനിച്ച് ഭക്തിവിഭക്തികളെ മനസ്സിലാക്കി. സംസ്കൃതസാഹിത്യത്തിലെ ഒന്നാംകിട കൃതികളിൽപെട്ട നാരായണീയത്തിലെ ഈ 3 ദശകങ്ങൾ പലവട്ടം ചൊല്ലി ചൊല്ലി പാകത വരുത്തി.ഒപ്പം ഗുരുവായൂരപ്പനോടുള്ള പ്രാർത്ഥനയും.ഏറ്റെടുത്ത പ്രവർത്തി ഗൗരവമേറിയതാണെന്നുള്ള സത്യവും സ്വയം മനസ്സിലാക്കി.നാരായണീയവും,ഹരിനാമകീർത്തനവും,ജ്ഞാനപ്പാനയും, കേരളത്തിൽ മാത്രമല്ല, ഭാരതംമുഴുവനും പ്രചാരമുണ്ടാകുമെന്ന ചിന്തയും പി.ലീലയുടെ മനസ്സിൽ കടന്നുകൂടി.തുടർദിവസങ്ങളിൽ നാരായണീയ ത്തിലെ കഠിനമായ ശ്ലോകങ്ങൾ അല്പം സംഗീതം കലർത്തി കർണ്ണമധുരമാക്കി പ്രചരിപ്പിക്കുവാനും, ഗുരുവായൂരപ്പന്റെ മഹിമാതിശയങ്ങളെ ഭക്തജനങ്ങൾക്ക് കൂടുതൽ ചിന്തോദ്ദീപ്തമാക്കാനും ,കുറ്റമറ്റതാക്കാനും,ലീലയുടേയും,പിതാവ് ഇ.കെ.മേനോന്റേയും, ദക്ഷിണാമൂർത്തി സ്വാമിയുടേയും കഠിനപ്രയത്നം തന്നെ വേണ്ടിവന്നു.അന്ന് തിരുവനന്തപുരം സംസ്കൃതകോളേജ് പ്രിൻസിപ്പളും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ഡോ.പി.കെ.നാരായണപ്പിള്ളയുടെ വിദഗ്ദോപദേശവും ഇവർ തേടിയിരുന്നു.രണ്ടുമാസത്തിനുള്ളിൽ സാങ്കേതിക നടപടികൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും പൂർത്തിയാക്കി പി.ലീലയും,പിതാവ് ഇ.കെ.കുഞ്ഞൻമേനോനുംകൂടി ഗുരുവായൂർ ക്ഷേത്രത്തിൽ വന്ന് ദർശനം നടത്തി സന്ധ്യാസമയത്ത് ഊട്ടുപുരയിൽ ഗുരുനാഥനായ ആഞ്ഞം മാധവൻ നമ്പൂതിരി യുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന നാരായണനാമ യജ്ഞത്തിൽ ഭക്തിയോടെപങ്കെടുത്ത് ഗുരുവായൂരപ്പന്റെ അനുവാദം വാങ്ങി.ഭക്തനായ പരമേശ്വരൻ എമ്പ്രാന്തിരിയെ നേരിൽകണ്ട് നമസ്കരിച്ചു.അദ്ദേഹത്തിൽനിന്നും ഭഗവാൻ്റെ പ്രസാദങ്ങൾ വാങ്ങി സമാധാന
ചിത്തയായി മദിരാശിയിലേക്ക് തിരിച്ചുപോയി. പല നടപടിക്രമങ്ങൾക്ക് ശേഷംഏകദേശം ജൂലായ് മാസത്തോടെ മദിരാശി എച്ഛ്.എം.വി.സ്റ്റുഡിയോവിൽ റിക്കാർഡിങ് പൂർത്തിയാക്കി. 1961 ജൂലായ് മാസം ആദ്യവാരം തന്നെ നാരായണീയം രണ്ടുദശകങ്ങളും പി.ലീലയെക്കൊണ്ട് നാലു കൊളംബിയ റിക്കാർഡുകളിലേക്ക് പകർത്തി തയ്യാറാക്കി. ഹരിനാമകീർത്തനത്തിന്റെ റിഹേഴ്സൽ നടത്തി. ജൂലായ് അവസാനം ടേപ്പിൽ റിക്കാർഡിങ്ങും പൂർത്തീകരിച്ചു.അന്ന് ഗുരുവായൂരപ്പനുവേണ്ടി, ഗുരുവായൂർ ദേവസ്വത്തിനുവേണ്ടി, മറ്റുപരിപാടികളെല്ലാം ഉപേക്ഷിച്ച് പി.ലീല പ്രതിഫലമൊന്നും വാങ്ങാതെ തന്റെ ഇഷ്ടദേവനായ ഗുരുവായൂരപ്പന് ഒരു സമർപ്പണമായിട്ടാണ് ഈ മഹൽകർമ്മം നിർവഹിച്ചത്. മദിരാശിയിലെ സരസ്വതി സ്റ്റോർസ് എന്നസ്ഥാപനമാണ് 200 സെറ്റുകളുടെ 800 എണ്ണം ഗ്രാമഫോൺ റെക്കോർഡ് തയ്യാറാക്കി നൽകിയത്. ഒരുപക്ഷെ,ഗുരുവായൂരപ്പന്റെ നിശ്ചയമായിരിക്കാം, പിന്നീട്1961 സെപ്റ്റംബർ 21 ന് മുപ്പട്ടു വ്യാഴാഴ്ചയാണ് നാം ഇന്ന് ഭക്തിപൂർവ്വം കേൾക്കുന്ന ഗാനകോകിലം പി.ലീല പാടിയ നാരായണീയം,ഹരിനാമകീർത്തനം,എന്നിവയടങ്ങിയ ഗ്രാമഫോൺ റെക്കോർഡ്, കൊച്ചി മഹാരാജാവിന്റെ തൃക്കൈകളാൽ "സാഹിത്യ കുശലൻ" എന്ന ബഹുമതി ലഭിച്ച ഗുരുവായൂരപ്പഭക്തനും, സാഹിത്യ നിപുണനുമായ പുത്തേഴത്ത് ശ്രീ രാമൻ മേനോൻ അവർകൾ ഗുരുവായൂരപ്പന്റെ സന്നിധിയിൽ വെച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. സാമൂതിരി കോവിലകം എസ്റ്റേറ്റ് മാനേജർ കെ.മാധവമേനോൻ, ക്ഷേത്രം മാനേജിങ് ട്രസ്റ്റി യുടെ പ്രതിനിധിയായി ചടങ്ങിൽ പങ്കെടുത്തു.ഉദ്ഘാടനചടങ്ങുകൾക്ക് മാത്രമായി പതിനഞ്ച് രൂപയാണ് ചെലവു ചെയ്തത്. ഇപ്രകാരം സമർപ്പിക്കപ്പെട്ട ഗ്രാമഫോൺ റെക്കോർഡ് 22.9.1961 മുപ്പട്ടു വെള്ളിയാഴ്ച മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ മൈക്കിലൂടെ ഭക്തജനങ്ങൾക്ക് കേൾപ്പിക്കാൻ ആരംഭിച്ചു.64 വർഷമായി, ഗുരുവായൂരപ്പന്റെ നാരായണീയവും, ജ്ഞാനപ്പാനയും,ഹരിനാമകീർത്തനവും ഇന്നും ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ പി.ലീലയുടെ കണ്ഠങ്ങളിലൂടെ അവിസ്മരണീയമായ അനുഭൂതിയിലൂടെ അനുസ്യൂതം തുടരുന്നു.ക്ഷേത്രത്തിലെ നാഴിക മണി മണിക്കൂർ കണക്കിലാണ് മുഴങ്ങുന്നത്.എന്നാൽക്ഷേത്രത്തിൽ പാട്ടു വെച്ചാൽ സമയം പുലർച്ചെ രണ്ടരമണി ആയി എന്നർത്ഥം.തുടർന്ന് ഭാഗ്യവതിയായ പി.ലീലയുടെ കണ്ഠത്തിലൂടെയുള്ള നാരായണീയവും, ജ്ഞാനപ്പാനയും,ഹരിനാമകീർത്തനവും കൊണ്ട് ക്ഷേത്രസന്നിധി ഭക്തിസാന്ദ്രമാകും. അതിനൊരുമാറ്റവും ഇന്നും ഗുരുപവനപുരത്തിൽ ഇല്ല. ഗ്രാമഫോൺ റിക്കാർഡ് തയ്യാറാക്കിയ 1961 ൽ ആവശ്യമായ ഭക്തജനങ്ങൾക്ക് വേണ്ടി 3ക.50 പൈസ നിരക്കിൽ ദേവസ്വം മാനേജിങ് ട്രസ്റ്റി ശ്രീ മാനവിക്രമൻ രാജയുടെ അനുമതിയോടെ വില്പനയും ആരംഭിച്ചു.റിക്കാർഡ് വെക്കുന്നതിനും, വിൽപ്പന സംബന്ധിച്ചുമുള്ള ചുമതല അന്ന് 64 വർഷം മുമ്പ് ദേവസ്വം ഇലക്ട്രിക്കൽ ആന്റ് വാട്ടർവർക്സ് സൂപ്രണ്ടിനെ യാണ് സാമൂതിരിപ്പാട് തമ്പുരാൻ ചുമതലപ്പെടുത്തിയത്.ഇന്ന് റിക്കാർഡ് വിൽപ്പന ഇല്ലെങ്കിലും,കൃത്യസമയത്ത് വളരെ ശ്രദ്ധാപൂർവ്വം, ശുഷ്കാന്തി യോടെ 64 വർഷമായി ഇന്നും ,അതേ വിഭാഗം തന്നെ ഗുരുവായൂരപ്പന്റെ അനുഗ്രഹമായിക്കരുതി,വളരെ ഭംഗിയായി നിർവഹിക്കുന്നു എന്നതും വ്രതചര്യതന്നെ. ഇപ്രകാരം ദേവസ്വം ആദ്യമായി തയ്യാറാക്കി പുറത്തിറക്കിയ ഗ്രാമഫോൺ റിക്കാർഡ് ന്റെ ഓരൊ സെറ്റ് ഇൻഡ്യൻ പ്രസിഡണ്ടിനും, വൈസ്പ്രസിഡന്റ് നും,ലോക്സഭാ സ്പീക്കർ ക്കും ഉപഹാരമായി നൽകുന്നതിന്നായി അന്നത്തെ കേരളാ സ്റ്റേറ്റ് റിലീജിയസ് എന്റോമെൻറ് വകുപ്പ് മന്ത്രി ശ്രീ വി.കെ.വേലപ്പൻ അവർകൾ മുഖേന ദേവസ്വം അധികൃതർ കൊടുത്തയച്ചു.കൂടാതെ അതിരാവിലെ ക്ഷേത്രത്തിൽ റിക്കാർഡ് വെക്കുന്നതിന്നായി കൊച്ചി മഹാരാജാവിനും, തിരുവിതാംകൂർ രാജാവിനും ഓരോ സെറ്റ് ഗ്രാമഫോൺ റിക്കാർഡ് പി.സി.കുട്ടിയേട്ടൻരാജ മുഖേനയും കൊടുത്തയച്ചതായും ഗുരുവായൂർ ക്ഷേത്രചരിത്രം സംബന്ധിച്ച പഴമയുടെ പെരുമയിലെ സാമൂതിരി രേഖകളിൽ കൗതുകകരമാണ്.
ഗുരുവായൂർ ദേവസ്വം 1961 ൽ ഇത്തരം ഒരു സംരംഭത്തിന് മുതിരുമ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിച്ച എസ്.പി.നായരോ,എ.സി.ഗോദവർമ്മരാജയോ,എം.കെ.രാജയോ,ഇതിനു സംഗീതം നൽകിയ ദക്ഷിണാമൂർത്തി സ്വാമിയോ,സംസ്കൃതംപ്രൊഫസ്സർ.നാരായണപിള്ളയോ, മദിരാശിയിലെ എച്ച്.എം.വി.സ്റ്റുഡിയോ , സരസ്വതി സ്റ്റോർസ്, എന്നീ സ്ഥാപനങ്ങളിലെ അധികൃതരോ ,സംഗീതജ്ഞയായ പി.ലീലയോ.പിതാവ് കുഞ്ഞൻ മേനോനോ, ഇതിനുവേണ്ടി പ്രവർത്തിച്ച ആരെങ്കിലുമോ ഇത്രയുംപ്രശസ്തിയിലേക്ക് ഈ ഗ്രാമഫോൺ റിക്കാർഡ് ഉയരുമെന്ന് കരുതിയിരിക്കുമോ? അത് ഗുരുവായൂരപ്പന് മാത്രം അറിയാവുന്ന രഹസ്യം.നാരായണീയവും,ഹരിനാമകീർത്തനവും ഭക്തിയോടെ പാടിയ അനശ്വര ഗായിക പി.ലീല കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് വർഷം 2025 ഒക്ടോബർ മാസത്തിൽ 20 വർഷം തികയും.,സംഗീതം നൽകിയ ദക്ഷിണാമൂർത്തി സ്വാമി ദിവംഗതനായിട്ട് (2.8.2013) 12 വർഷവും കഴിഞ്ഞു. എന്തിനധികം ഇന്ന് ഗ്രാമഫോൺ റിക്കാർഡ് പോലും ഉണ്ടോ എന്നതുതന്നെ സംശയം,പകരം വന്ന കാസറ്റുകൾ പോയി,സി.ഡി.കളായി,എം.പി.ത്രീകളായി പെൻഡ്രൈവുകളായി . ഗുരുവായൂർ ദേവസ്വം സത്രം കോംപൗണ്ടിലെ പ്രത്യേക മുറിയിൽനിന്ന് ദേവസ്വം ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരുടെ ചുമതലയിൽ ആണ് പ്രക്ഷേപണം ആരംഭിച്ചത്.വളരെ കൃത്യതയോടെയുള്ള പ്രക്ഷേപണം.സമയംനോക്കിയുള്ള ജീവനക്കാരുടെ കാത്തിരിപ്പ് ...അത് 1961 ൽ ആരംഭിച്ചതാണ്. അതിന്നുമുണ്ടായി.ഇന്ന് 64 വർഷം തികയുമ്പോൾ ദേവസ്വം വൈദ്യുതി വിഭാഗത്തിലെ ജീവനക്കാരനായ പി.കൃഷ്ണകുമാറിനാണ് ഗുരുവായൂരപ്പനും, ഭക്തജനങ്ങൾക്കും വേണ്ടി സി.ഡി.യിലൂടെ യു.എസ്.ബിയിലൂടെ പി.ലീലയുടെ കണ്ഠങ്ങളിലൂടെയുള്ള നാരായണീയവും ജ്ഞാനപ്പാനയും,ഹരിനാമകീർത്തനവും കേൾപ്പിക്കാൻ നിയോഗമുണ്ടായത്. സത്രത്തിൽനിന്നും ക്ഷേത്രം കിഴക്കെഗോപുരത്തിലാണ്ഇന്നത്തെ സംവിധാനം.ഇന്ന് സ്വിച്ച് ഓൺ ചെയ്യുമ്പോൾ ഒരുപക്ഷേ കൃഷ്ണകുമാറും വൈദ്യുതിവിഭാഗംപോലും അറിഞ്ഞിരിക്കില്ല ഇന്ന് താൻ ചെയ്ത പുണ്യകർമ്മം 64 വർഷം പിന്നിട്ട കഥ! അനശ്വരഗായിക ഗാനകോകിലം,സംഗീത നാരായണി പി.ലീലയുടെ കണ്ഠങ്ങളിൽനിന്നും ഒഴുകിയെത്തു പൂന്താനത്തിൻ്റെ വരികൾ
"അംജം ചത്തു ഗജമായ് പിറക്കുന്നു.
ഗജം ചത്തങ്ങജവുമായീടുന്നു
നരിചത്തു നരനായ്പിറക്കുന്നു
നാരിചത്തുടനോരിയായ് പോകുന്നു.
കൃപ കൂടാതെ പീഡിപ്പിച്ചീടുന്ന നൃപൻ ചത്തു കൃമിയായ് പിറക്കുന്നു.
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെവിലാസങ്ങളിങ്ങനെ.".... ഇവിടെ സാർത്ഥകമാകുന്നു.
കാലം എല്ലാറ്റിനേയും മാററിമറയ്ക്കുന്നു. എന്നിരുന്നാലും അനശ്വര യശസ്വിയായ സംഗീതനാരായണി പി.ലീലയുടെ മനോഹരമായ ശബ്ദം 64 വർഷം തികഞ്ഞൊരു ഗ്രാമഫോൺ റിക്കാർഡിലെ നാദധാര നാരായണീയത്തിലൂടെ ഹരിനാമകീർത്തനത്തിലൂടെ ജ്ഞാനപ്പാനയിലൂടെ അന്നും,ഇന്നും, എന്നും,ഗുരുവായൂർ ക്ഷേത്രസങ്കേതത്തിൽ മായാതെ,മറയാതെ, അന്തരീക്ഷത്തിൽ മുഴങ്ങുന്നു.ഇതല്ലേ ഗുരുവായൂരപ്പന്റെ കാരുണ്യം !
"തത്താവൽഭാതി സാക്ഷാൽ ഗുരുപവനപുരേ ഹന്ത!ഭാഗ്യം ജനാനാം.
"പിഴയാകിലും,പിഴകേടെന്നാകിലും, തിരുവുള്ളമരുൾക ഭഗവാനേ"
ആനന്ദ ചിൻമയഹരേ
ഗോപികാരമണ
ഞാനെന്ന ഭാവമതു
തോന്നായ്കവേണമിഹ
തോന്നുന്നതാകിലഖിലം
തോന്നേണമേ വരദ....
നാരായണായ നമഃ
നാരായണ നാരായണ