Remya Balan

Remya Balan അക്ഷരക്കൂട്ടങ്ങളോടൊപ്പം കൂട്ടുകൂടുന്നവൾ

ഈ വിഷുക്കാലത്തിന്റെ നല്ലോർമ്മയ്ക്ക് ഇവിടെ ഇരിക്കട്ടെ 🥰🥰
16/04/2026

ഈ വിഷുക്കാലത്തിന്റെ നല്ലോർമ്മയ്ക്ക് ഇവിടെ ഇരിക്കട്ടെ 🥰🥰

🥰🥰
15/04/2026

🥰🥰

15/04/2026

ഓർമക്കൂട്ടിലേക്ക് ഒരു വിഷുക്കാലം കൂടി..

പുന്നാര കണ്ണനും പീലിയും 😘😘

എല്ലാം മറച്ചു വച്ചിട്ടൊടുവിൽഞാൻ രണ്ടു വിരൽ ചേർത്ത് അവന്റെ തൊലിപ്പുറത്ത് എഴുതി വച്ചിരുന്നു നിന്നെ ഞാൻ ഏറെ സ്നേഹിക്കുന്നുവ...
14/04/2026

എല്ലാം മറച്ചു വച്ചിട്ടൊടുവിൽ
ഞാൻ രണ്ടു വിരൽ ചേർത്ത് അവന്റെ തൊലിപ്പുറത്ത് എഴുതി വച്ചിരുന്നു നിന്നെ ഞാൻ ഏറെ സ്നേഹിക്കുന്നുവെന്നു..

അതു തിരിച്ചറിയാൻ
പോലും നിൽക്കാതെ
ഇറങ്ങിയവൻ നടന്നു നീങ്ങിയത്
രാപ്പാടികളുടെ ശവംതീനികൾ
പാർക്കുന്ന
ഈറ്റില്ലത്തിലേക്കായിരുന്നു.

ഇനിയൊരിക്കലും
തിരികെയില്ലെന്ന്
ആ വഴി പോയ കാറ്റിനോടെങ്കിലും
ഒന്നു പറഞ്ഞുവക്കാമായിരുന്നു.

-രമ്യ ബി-

എന്റെ താമരത്തുമ്പിക്ക് 😘😘
13/04/2026

എന്റെ താമരത്തുമ്പിക്ക് 😘😘

ഇത് കേരളമല്ലേ... കേരളത്തിൽ ഇങ്ങനെ നടക്കില്ലല്ലോ.. എന്ന് ആവേശം കൊള്ളുന്ന നാട്ടിൽ.കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേ...
13/04/2026

ഇത് കേരളമല്ലേ... കേരളത്തിൽ ഇങ്ങനെ നടക്കില്ലല്ലോ.. എന്ന് ആവേശം കൊള്ളുന്ന നാട്ടിൽ.

കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിധിൻ ജാത്യാധിക്ഷേപം കാരണം ജീവൻ അവസാനിപ്പിച്ചു.

നിറത്തിന്റെ പേരിലും, ജാതിയും, പിതാവിന്റെ തൊഴിലിനെയും പരിഹസിച്ചും, മോശമായ വാക്കുകൾ ഉപയോഗിച്ചും പറഞ്ഞു ടീച്ചർമാർ പോലും അവനെ വേട്ടയാടിയിരുന്നു. "കൈകാലുകൾ വെട്ടിമാറ്റും" എന്ന് വരെയായിരുന്നു അധ്യാപകരുടെ ഭീഷണിപ്പെടുത്തൽ.

ആ കുട്ടിയുടെ ഫോൺ സന്ദേശത്തിൽ പറയുന്നത് കേൾക്കുമ്പോൾ തന്നെ നെഞ്ച് പൊടിയുന്നു. അസുഖബാധിതയായ അമ്മയെക്കുറിച്ച് ക്രൂരമായ തമാശകൾ പറഞ്ഞു അധ്യാപകർ
ആസ്വദിച്ചിരുന്നു. ഇതിനെ #നിതിൻ ചോദ്യം ചെയ്തതോടെ, മാർക്ക് വെട്ടിക്കുറച്ച് മാനസികമായി തളർത്താൻ ശ്രമിച്ചുവെന്നും, സ്റ്റാഫ് റൂം ഒരു പീഡനമുറിയാണെന്നും ആ സന്ദേശത്തിൽ നിതിൻ വിതുമ്പുന്നു.

പഠിക്കാൻ മിടുക്കനായിരുന്ന നിതിനെ, സീനിയർ കുട്ടികളും വെറുതെ വിട്ടില്ല. കടുത്ത റാഗിങിന് ഇരയാക്കി. പരാതിയുമായി ചെന്നപ്പോൾ അധികൃതർ മുഖം തിരിച്ചു. ഹോസ്റ്റൽ മുറിയിൽ അവൻ അനുഭവിച്ചത് നരകയാതന തന്നെയാണന്ന് ബന്ധുക്കൾ
പറയുന്നു. പനി പിടിച്ച് വിറച്ച് കിടന്നപ്പോൾ പോലും, ഒരിറ്റ് കരുണ കാട്ടിയില്ല. ഒറ്റപ്പെട്ട മുറിയിൽ പൂട്ടിയിട്ടു. കൂടെയുള്ളവേരാട് മിണ്ടാൻ പോലും സമ്മതിച്ചില്ല.

#നിതിൻ മരിച്ച വിവരം ചാനൽവാർത്ത കണ്ടാണ് രക്ഷിതാക്കൾ അറിഞ്ഞത്. തുടർന്ന് അച്ഛൻ രാജൻ കോളജ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. പ്രിൻസിപ്പലിനെ പലതവണ വിളിച്ചെങ്കിലും പ്രതികരിച്ചില്ല.
വീണ്ടും വിളിച്ചപ്പോൾ, ‘നിങ്ങൾക്കു താങ്ങാൻ പറ്റുമെങ്കിൽ കേട്ടോളൂ’ എന്നു പറഞ്ഞു മകൻ കെട്ടിടത്തിന്റെ മുകളിൽനിന്നു താഴെ വീണതായി അറിയിക്കുകയായിരുന്നു.

നിതിൻ രാജിനെ ജാതീയമായി അധിക്ഷേപിച്ചതുമായി ഒരു പരാതിയും കിട്ടിയില്ലെന്നാണ് പ്രിൻസിപ്പൽ പറഞ്ഞത്. എങ്കിലും ആരോപണങ്ങളെത്തുടർന്ന് #ഡെന്റൽഅനാട്ടമിവിഭാഗംമേധാവിഡോഎം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ കോളേജ് മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു

ഒരു സുരക്ഷയുമില്ലാത്ത കലാലയങ്ങൾ.. ഹോസ്റ്റലുകൾ.... എത്ര കുഞ്ഞുങ്ങളെയാണ് കൊന്നൊടുക്കുന്നത്..

മനുഷ്യാവകാശ സംഘടനകൾ ഇടപ്പെട്ട് ഏതു കുഞ്ഞിനാണു നീതി ലഭിച്ചിട്ടുള്ളത്. നിയമവുമില്ല നീതിയുമില്ല..

തെറ്റുചെയ്തവർ സസ്പെൻഷന് (സ്നേഹ ശാസനയേറ്റ്) ശേഷം മറ്റൊരിടത്തു ജോലി നേടി സുഖവസിക്കും. ഇതല്ലേ ഓരോ ദുരന്തങ്ങൾ നടക്കുമ്പോഴും സംഭവിക്കുന്നത് 🙏🏼🙏🏼.

ഒരു #സിദ്ധാർഥനെ കൊലക്ക് കൊടുത്തതിനു ശേഷം, അങ്ങനെ ഒരു ദുരന്തം നടക്കാതെ കാവലാവേണ്ടിയിരുന്നവർ... യാതൊന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ ഇന്നും സുഖമായി ജോലിയിൽ തുടരുന്നു.
ഇതും അങ്ങനെ തന്നെ തുടരും. വൃത്തികെട്ട രാഷ്ട്രീയ ഇടപെടൽ മൂലം തെറ്റുകാർ രക്ഷപ്പെടും. ഇപ്പോൾ അവർ ശാന്തമായ സുഖവാസത്തിൽ ആയി എന്നേ ഉള്ളൂ. അതാണ് ഈ സസ്പെന്ഷൻ നാടകം. അധികാരത്തിന്റെ, സ്ഥാന മാനങ്ങളുടെ കിരീടവും ധരിച്ചു കൊണ്ടു ഇനിയും പാവങ്ങളുടെ ചോര ഊറ്റി കുടിക്കാനായി പൂർവാധികം ശക്തിയോടെ അവർ തിരിച്ചു വരും.
ഇത്രയധികം നികൃഷ്ടമായ പേരുകൾ ആ കുഞ്ഞിനെ വിളിച്ചിട്ടും അതറിഞ്ഞ ആരും തന്നെ പ്രതികരിച്ചില്ല. കുട്ടികളെ അതും ഇത്ര മുതിർന്ന കുട്ടികളെ അടിക്കുമായിരുന്നത്രെ ആ ഭ്രാന്തൻ. കേൾക്കുമ്പോൾ തന്നെ ചെകിടടിച്ചു പൊളിക്കാൻ തോന്നുന്നു. 😡😡😡

ഇവരെയൊക്കെ ഉടൻ ജോലിയിൽ നിന്നും പിരിച്ചുവിടുകയാണ് വേണ്ടത്. ഇനിയുള്ള ഒരാനുകൂല്യവും കൊടുക്കാതെ സർവീസിൽ നിന്നു തന്നെ ഒഴിവാക്കണം.

കണ്ണീർ വാർത്ത് ജീവിതം തീർക്കാൻ മറ്റൊരമ്മയെ കൂടി കേരളത്തിന്‌ സ്വന്തം.

⭐വിദ്യാലയങ്ങളിൽ, കലാലയങ്ങളിൽ, ഹോസ്റ്റലുകളിൽ ഒരു നിരീക്ഷണ സമിതി വേണം. അതിൽ രക്ഷിതാക്കളുടെ പ്രതിനിധികൾ ഉണ്ടായിരിക്കുകയും വേണം.

⭐കുഞ്ഞുങ്ങളോട് നേരിൽ സംവദിച്ചു അവരുടെ പ്രശ്നങ്ങൾ സമയാസമയങ്ങളിൽ നിരീക്ഷിച്ചു സുരക്ഷ ഒരുക്കണം . പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ ആദ്യം പരിഗണിക്കേണ്ടുന്ന വിഷയം ഇത് തന്നെയാവണം.

ഇപ്പോഴും പല #പ്രൊഫഷണൽകോളേജുകളിലും ഇതുപോലെ നടക്കുന്നുണ്ട്. അധ്യാപഹയൻമാരുടെയോ സഹപാഠികളുടെയോ പീഡനം നേരിടുന്ന, പഠനം മുടങ്ങി പോകുമെന്ന് ഭയന്ന് പ്രതികരിക്കാൻ കഴിയാത്ത കുട്ടികൾ ഇനിയുമുണ്ട്.

ആരും അറിയുന്നില്ലെന്ന് മാത്രം. ദുരന്തം നടന്നു കഴിഞ്ഞാൽ മാധ്യമങ്ങൾക്ക്‌ ഒരിരയെ കൂടി ലഭിക്കും എന്നല്ലാതെ മറ്റൊരു മാറ്റവും ഇവിടെ വരുന്നില്ല.

- രമ്യ ബി-

പുലർച്ചെ മഴ പെയ്യുകയായിരുന്നു.മെഡിക്കൽ കോളേജിന്റെ പഴയ കെട്ടിടത്തിന്റെ ചുവരുകളിൽ മഴത്തുള്ളികൾ പതിഞ്ഞ് പതിഞ്ഞ് താഴേക്ക് ഒഴ...
11/04/2026

പുലർച്ചെ മഴ പെയ്യുകയായിരുന്നു.
മെഡിക്കൽ കോളേജിന്റെ പഴയ കെട്ടിടത്തിന്റെ ചുവരുകളിൽ മഴത്തുള്ളികൾ പതിഞ്ഞ് പതിഞ്ഞ് താഴേക്ക് ഒഴുകി.
അവ ഓരോന്നും ഒരു കഥ പോലെ തോന്നി. ആശുപത്രിയുടെ മുന്നിലെ റോഡ് സാധാരണ ദിവസങ്ങളിൽ ശബ്ദം നിറഞ്ഞതാണ്. ആംബുലൻസ് സൈറൺ. വീൽചെയറുകളുടെ ചക്രശബ്ദം. രോഗികളുടെ ബന്ധുക്കളുടെ ഉത്കണ്ഠ നിറഞ്ഞ വിളികൾ. പക്ഷേ ആ രാവിലെ വ്യത്യസ്തമായിരുന്നു.
വാതിലുകൾ തുറന്നുകിടന്നിരുന്നു.
എന്നാൽ OPD മുറികളുടെ മുന്നിൽ ഒരു നിശ്ശബ്ദത. സമരം. അത് ഒരു വാക്ക് മാത്രമല്ല. ഒരു നീണ്ട നിശ്വാസം.
ഡോ. അനിരുദ്ധൻ ആശുപത്രിയുടെ വരാന്തയിൽ നിന്നു. കയ്യിൽ വെളുത്ത കോട്ട്. അവൻ അത് ധരിച്ചില്ല. അത് അവന്റെ കൈകളിൽ നിശ്ശബ്ദമായി കിടന്നു.

വരാന്തയുടെ അറ്റത്ത് ഒരു വയോധികൻ ഇരുന്നിരുന്നു. കയ്യിൽ പഴയൊരു ഫയൽ.
ഫയലിന്റെ കോണുകൾ മങ്ങിയിരുന്നു.
വർഷങ്ങളായ ചികിത്സയുടെ അടയാളങ്ങൾ അതിൽ പതിഞ്ഞിരുന്നു.
അവൻ അനിരുദ്ധനെ കണ്ടു.
“ഡോക്ടർ…” അവന്റെ ശബ്ദം പതുക്കെയായിരുന്നു. “ഇന്ന് ഒന്ന് കാണാമോ?” ആ ചോദ്യം
മഴത്തുള്ളിപോലെ അനിരുദ്ധന്റെ മനസ്സിൽ വീണു. അവൻ ഒരു നിമിഷം മിണ്ടാതെ നിന്നു കാരണം ആ ചോദ്യം ഒരു രോഗിയുടെ മാത്രം ചോദ്യം ആയിരുന്നില്ല. അത് ഒരു സമൂഹത്തിന്റെ ചോദ്യം. ഡോക്ടർമാർ എന്തിന് സമരം ചെയ്യുന്നു? ആ ചോദ്യം കേൾക്കുമ്പോൾ
അനിരുദ്ധന്റെ മനസ്സ് വർഷങ്ങൾ പിന്നിലേക്ക് പോയി.
ഒരു ചെറിയ ഗ്രാമം. ചെളിയുള്ള വഴികൾ.
അടുത്തടുത്തു വീടുകൾ. വൈകുന്നേരം സ്കൂളിൽ നിന്ന് മടങ്ങുന്ന കുട്ടികൾ. അവിടെ ഒരു ചെറിയ വീട്. അത് അനിരുദ്ധന്റെ വീട്. അവന്റെ അച്ഛൻ ഒരു സ്കൂൾ അധ്യാപകൻ. പുസ്തകങ്ങളുടെ മണം നിറഞ്ഞ ഒരു വീട്. ഒരു ദിവസം
അച്ഛന് നെഞ്ചുവേദന വന്നു. ആശുപത്രി ദൂരെ. ഡോക്ടർ എത്തുമ്പോഴേക്കും
അച്ഛൻ മരിച്ചു. അന്ന് പത്ത് വയസ്സുകാരനായ അനിരുദ്ധൻ
ഒരു തീരുമാനം എടുത്തു. “ഞാൻ ഡോക്ടറാകും.”

വർഷങ്ങൾ കഴിഞ്ഞു. അനിരുദ്ധൻ മെഡിക്കൽ കോളേജിന്റെ ഗേറ്റിൽ നിന്നു.
ആ ദിവസം അവൻ ആദ്യമായി
വെളുത്ത കോട്ട് ധരിച്ചു. അവന്റെ അമ്മയുടെ കണ്ണുകളിൽ കണ്ണീർ.
“നിന്റെ അച്ഛൻ ഉണ്ടായിരുന്നു എങ്കിൽ…”
അവൾ വാചകം പൂർത്തിയാക്കിയില്ല. അനിരുദ്ധന് മനസ്സിലായി. അത് ഒരു സ്വപ്നത്തിന്റെ തുടക്കമായിരുന്നു.

മെഡിക്കൽ കോളേജിലെ ആദ്യ രാത്രി ഡ്യൂട്ടി അവൻ ഒരിക്കലും മറക്കില്ല. Casualty ward ഒരു യുദ്ധഭൂമിപോലെ.
ആംബുലൻസ് എത്തി. ഒരു അപകട കേസ്. രക്തം. നിലവിളി. ഓട്ടം. അവൻ ആദ്യമായി ജീവനും മരണവും ഒരേ മുറിയിൽ കണ്ടു. ആ രാത്രി അവൻ ഉറങ്ങിയില്ല. പക്ഷേ അവൻ മനസ്സിലാക്കി— ഡോക്ടറാകുന്നത് ഒരു ജോലി മാത്രമല്ല. അത് ഒരു ഉത്തരവാദിത്വം. ലീന ഉണ്ടായിരുന്നു. ഒരു നഴ്‌സ്. രാത്രി ഡ്യൂട്ടികളിൽ കാപ്പി പങ്കിട്ടു കുടിക്കുന്ന ഒരു സുഹൃത്ത്. “നിനക്ക് ഒരിക്കലും തോന്നുന്നില്ലേ,” ഒരു ദിവസം അവൾ ചോദിച്ചു, “നാം നമ്മളെ തന്നെ നഷ്ടപ്പെടുത്തുന്നുവെന്ന്?” അനിരുദ്ധൻ ചിരിച്ചു. പക്ഷേ ആ ചോദ്യം
അവന്റെ മനസ്സിൽ കുടുങ്ങി. വർഷങ്ങൾ കടന്നു. ഡ്യൂട്ടികൾ നീണ്ടു. 24 മണിക്കൂർ. ചിലപ്പോൾ 36 മണിക്കൂറും. കസേരയിൽ ഇരുന്ന് അഞ്ചു മിനിറ്റ് ഉറക്കം. ആശുപത്രിയുടെ ലൈറ്റുകൾ ഒരിക്കലും കെടുത്തിയില്ല. അവയോടൊപ്പം അനിരുദ്ധന്റെ ഉറക്കവും.

ഒരു ദിവസം ഡോക്ടർമാർ ഒത്തു ചേർന്നു. ശമ്പള കുടിശിക. സ്റ്റാഫ് കുറവ്. സുരക്ഷാ പ്രശ്നങ്ങൾ. എല്ലാം സംസാരിക്കപ്പെട്ടു. അവസാനം ഒരു വാക്ക്. “സമരം.” ആ വാക്ക് മുറിയിൽ വീണപ്പോൾ എല്ലാവരും നിശ്ശബ്ദം. അത് എളുപ്പമായ തീരുമാനം ആയിരുന്നില്ല.

ആദ്യ ദിവസം OPD വാതിലുകൾ അടഞ്ഞു. രോഗികൾ വന്നു. തിരിഞ്ഞുപോയി. അനിരുദ്ധൻ സമരപ്പന്തലിൽ ഇരുന്നു. അവന്റെ മനസ്സിൽ ഒരു ഭാരമുള്ള ചോദ്യം. ഞാൻ ശരിയായ കാര്യമാണ് ചെയ്യുന്നതോ?വൈകുന്നേരം
മഴ തോർന്നിരുന്നു. ആകാശത്തിൽ ചെറിയ വെളിച്ചം. അനിരുദ്ധൻ ആശുപത്രിയിലേക്ക് നോക്കി. അവൻ മനസ്സിലാക്കി— ഈ സമരം
ജോലി നിർത്താൻ വേണ്ടിയല്ല. ഈ സമരം ഡോക്ടർമാർ മനുഷ്യരായി
തുടരാൻ വേണ്ടിയായിരുന്നു. അടുത്ത ദിവസം മെഡിക്കൽ കോളേജിന്റെ മുന്നിൽ കൂടുതൽ ആളുകൾ. പ്ലക്കാർഡുകൾ കാറ്റിൽ നീങ്ങി. “ആരോഗ്യ സംവിധാനത്തെ രക്ഷിക്കൂ.” മഴ കഴിഞ്ഞ ആകാശം മങ്ങിയിരുന്നു. ആ മങ്ങിയ ആകാശത്തിൻ കീഴിൽ ഡോക്ടർമാർ ഇരുന്നു. അനിരുദ്ധൻ ഒരു കോണിൽ. അവൻ ആശുപത്രിയിലേക്ക് നോക്കി. അവിടെ അവന്റെ ജീവിതത്തിന്റെ പകുതി കിടക്കുന്നു. പകൽ പത്ത് മണിക്ക് മാധ്യമ ക്യാമറകൾ എത്തി. മൈക്ക് മുന്നോട്ട് നീട്ടി. “ഡോക്ടർ, രോഗികൾ കഷ്ടപ്പെടുന്നില്ലേ?” അനിരുദ്ധൻ ഒരു നിമിഷം ചിന്തിച്ചു. പിന്നീട് പതുക്കെ പറഞ്ഞു. “രോഗികൾ ഇന്നല്ല കഷ്ടപ്പെടുന്നത്. വർഷങ്ങളായി കഷ്ടപ്പെടുകയാണ്.” ക്യാമറ ആ വാക്കുകൾ പകർത്തി. അത് വൈകുന്നേരം വാർത്തയായി.

വാർത്ത പുറത്തുവന്നപ്പോൾ രണ്ടു പ്രതികരണങ്ങൾ. ചിലർ പറഞ്ഞു: “ഡോക്ടർമാർക്ക് പണം മാത്രം.” മറ്റുചിലർ പറഞ്ഞു: “അവർ പറയുന്നത് ശരിയാണ്.” സമൂഹം രണ്ടായി പിരിഞ്ഞു. അനിരുദ്ധൻ അത് കണ്ടു. അവൻ മനസ്സിലാക്കി— ഒരു സത്യം എല്ലാവർക്കും ഒരുപോലെ തോന്നില്ല.

വൈകുന്നേരം ലീന അനിരുദ്ധന്റെ അടുത്തെത്തി. “നീ ശരിയാണോ?” അവൾ ചോദിച്ചു “അതെ.” “നീ ക്ഷീണിച്ചിരിക്കുന്നു.” അനിരുദ്ധൻ ചിരിച്ചു. “ക്ഷീണം പുതിയ കാര്യമല്ല.” പക്ഷേ അവൻ അറിഞ്ഞിരുന്നു— ഇത്b ശരീരത്തിന്റെ ക്ഷീണം മാത്രമല്ല. മനസ്സിന്റെ ക്ഷീണം. അന്നേ ദിവസം ഒരു വയോധികൻ സമരപ്പന്തലിലേക്ക് വന്നു. അനിരുദ്ധൻ അവനെ തിരിച്ചറിഞ്ഞു. അവൻ മാസങ്ങളായി ചികിത്സിച്ചിരുന്ന രോഗി.

“ഡോക്ടർ,”
അയാൾ പറഞ്ഞു. “നിങ്ങൾ സമരം ചെയ്യുന്നത് ശരിയാണ്.” അനിരുദ്ധൻ അമ്പരന്നു. “എന്തുകൊണ്ട്?” വയോധികൻ ചിരിച്ചു. “നിങ്ങൾ ഇങ്ങനെ ക്ഷീണിച്ചാൽ നാളെ ഞങ്ങളെ ആരാണ് നോക്കുക?” ആ വാക്കുകൾ അനിരുദ്ധന്റെ മനസ്സിൽ ഒരു പ്രകാശം പോലെ. അടുത്ത ദിവസം വാർത്ത. സർക്കാർ ഡോക്ടർമാരെ ചർച്ചയ്ക്ക് വിളിച്ചു. സമരപ്പന്തലിൽ ഒരു പ്രതീക്ഷ. പക്ഷേ അത് ഒരു സൂക്ഷ്മ പ്രതീക്ഷ. കാരണം ഇത്തരം ചർച്ചകൾ മുമ്പും ഉണ്ടായിട്ടുണ്ട്.

വീട്ടിൽ അമ്മ വീണ്ടും ചോദിച്ചു. “ഇത് എപ്പോഴാണ് അവസാനിക്കുക?” അനിരുദ്ധൻ മിണ്ടാതെ നിന്നു. അവൻ അമ്മയുടെ കൈ പിടിച്ചു.

“അമ്മ, ഞങ്ങൾ തെറ്റായ കാര്യം ചെയ്യുന്നില്ല.” അമ്മ തലകുനിച്ചു. അവൾക്കറിയില്ല സിസ്റ്റം എന്താണെന്ന്. പക്ഷേ അവർക്കറിയാം അവരുടെ മകൻ നല്ല മനുഷ്യനാണെന്ന്.

ആ രാത്രി
മഴ വീണ്ടും തുടങ്ങി. മെഡിക്കൽ കോളേജിന്റെ മുന്നിലെ റോഡ് നനഞ്ഞു തിളങ്ങി. ദൂരത്തിൽ നിന്ന് ഒരു ശബ്ദം. ആംബുലൻസ്. അത് ഒന്ന് മാത്രമല്ല. ഒന്നിന് പിന്നാലെ മറ്റൊന്ന്. ബസ് അപകടത്തിന്റെ ഇരകൾ ഒന്നൊന്നായി എത്തി. ആശുപത്രി ഒരു യുദ്ധഭൂമിയായി.
Casualty ward വിളികളാൽ നിറഞ്ഞു.

“ഡോക്ടർ… ഇവിടെ!” “ഈ കുട്ടിയെ നോക്കൂ!”

“രക്തം വേണം!” നഴ്‌സുമാർ ഓടി. സ്റ്റ്രെച്ചറുകൾ നീങ്ങി. അനിരുദ്ധൻ ഒരു നിമിഷം കണ്ണടച്ചു. പിന്നീട് അവൻ പൂർണ്ണമായി ഡോക്ടറായി മാറി. സ്റ്റ്രെച്ചറിൽ ഒരു ചെറിയ കുട്ടി. ഏഴോ എട്ടോ വയസ്സ്.തലയിൽ രക്തം. ശ്വാസം മന്ദം. ലീന പതുക്കെ പറഞ്ഞു.

“അനിരുദ്ധാ… ഇവന്റെ നില ഗുരുതരമാണ്.” അനിരുദ്ധൻ കുട്ടിയുടെ നെഞ്ചിൽ കൈവച്ചു. ഹൃദയം മന്ദമായി മിടിച്ചു. ഓപ്പറേഷൻ തിയേറ്റർ തയ്യാറായി. ഡോക്ടർമാർ ഒന്നൊന്നായി എത്തി.

സമരം പുറത്താണ്. പക്ഷേ അകത്ത് സമരം ഇല്ല. ഇവിടെ സമയം മാത്രം ശത്രു. ഓപ്പറേഷൻ ലൈറ്റുകൾ തെളിഞ്ഞു. മുറി വെളുത്ത പ്രകാശത്തിൽ മുങ്ങി. അനിരുദ്ധൻ
സ്കാൽപൽ എടുത്തു. കുട്ടിയുടെ ജീവൻ അവന്റെ കൈകളിൽ. മണിക്കൂറുകൾ കടന്നു. വിയർപ്പ്. മൗനം. ഒടുവിൽ മോണിറ്ററിൽ ഹൃദയമിടിപ്പ് ശക്തമായി.

ശസ്ത്രക്രിയ കഴിഞ്ഞു. കുട്ടി ICU യിലേക്ക് മാറ്റി. അനിരുദ്ധൻ കസേരയിൽ ഇരുന്നു. അവൻ ആദ്യമായി
ആ രാത്രി ശ്വാസം വിട്ടു. ലീന ചിരിച്ചു.

“നീ അവനെ രക്ഷിച്ചു.”

കുട്ടിയുടെ അമ്മ വാതിലിന് പുറത്തു നിന്നു. അവളുടെ കണ്ണുകൾ ഭയത്തോടെ നിറഞ്ഞിരുന്നു. അനിരുദ്ധൻ പുറത്തുവന്നു.

“അവൻ സുരക്ഷിതനാണ്.” ആ സ്ത്രീ കരഞ്ഞു. അവൾ അനിരുദ്ധന്റെ കൈ പിടിച്ചു. “നന്ദി ഡോക്ടർ.” അടുത്ത ദിവസം പത്രങ്ങളിൽ ഒരു ചിത്രം. ഓപ്പറേഷൻ തിയേറ്ററിൽ ഡോ. അനിരുദ്ധൻ.
headline: “സമരത്തിനിടയിലും ഡോക്ടർമാർ ജീവൻ രക്ഷിച്ചു.”

സമൂഹം പുതിയ രീതിയിൽ ഡോക്ടർമാരെ കാണാൻ തുടങ്ങി. അനിരുദ്ധൻ വീണ്ടും സമരപ്പന്തലിലേക്ക് നടന്നു. അവിടെ മറ്റു ഡോക്ടർമാർ ഇരുന്നു. അവർ അവനെ നോക്കി.
അവൻ പറഞ്ഞു: “ഇന്നലെ രാത്രി ഒരു കുട്ടി രക്ഷപ്പെട്ടു.” എല്ലാവരും ചിരിച്ചു.

ആ ദിവസം അനിരുദ്ധൻ മനസ്സിലാക്കി. ഡോക്ടർമാർ രണ്ടു ലോകങ്ങളിൽ ജീവിക്കുന്നു. ഒരു ലോകം സമരത്തിന്റെ. മറ്റൊന്ന് ജീവൻ രക്ഷിക്കുന്നതിന്റെ. ഇവ രണ്ടും വിരുദ്ധമല്ല. അവ ഒരേ ലക്ഷ്യത്തിനായി



- രമ്യ ബി -

അവനിലെ ഭ്രാന്ത് പൂക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞതിൽ പിന്നെയാണ് ആശുപത്രിയുടെ ആ നീണ്ട വരാന്ത കടന്നു കെട്ടുകല്ലുകൾ ചവ...
10/04/2026

അവനിലെ ഭ്രാന്ത് പൂക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞതിൽ പിന്നെയാണ് ആശുപത്രിയുടെ ആ നീണ്ട വരാന്ത കടന്നു കെട്ടുകല്ലുകൾ ചവിട്ടി ഞാനിറങ്ങി നടന്നത്.

എന്നിലെ അവനാം പ്രണയത്തെ കണ്ടില്ലെന്നു നടിച്ചുകൊണ്ടായിരുന്നു എന്ന് മാത്രം അറിയാം..
അവൻ ഒന്നും പറഞ്ഞില്ല. എന്റെ പേര് പോലും ചോദിച്ചില്ല. മറിച്ചും അതുണ്ടായില്ല. അവൻ പറഞ്ഞിട്ടും അതുൾക്കൊള്ളാതെ നിന്റെ പേരിൽ ഞാൻ ഒന്നും കണ്ടെത്തുന്നില്ല എന്ന നിസ്സംഗതയിൽ ഞാനിരുന്നതും അതുകൊണ്ടാണല്ലോ.

വീണ്ടും വീണ്ടും അവൻ എന്ന വാക്കിൽ മാത്രം മനസ്സ് ഇങ്ങനെ തറപ്പിച്ചു നിറുത്തുന്നതും.

ഈ രാത്രിയിൽ എനിക്ക് അവനെ എന്റെ മനസ്സിൽ ഒന്നുറക്കി കിടത്തണം. താരാട്ടു മൂളാതെ...
മിന്നാമിനുങ്ങിന്റെ ഒരിറ്റു വെട്ടത്തിൽ ആ മിഴികൾ വെറുതെ വരച്ചെടുക്കണം...

അത്രയേ വേണ്ടതുള്ളൂ....

- രമ്യ ബി -

Address

Kalpetta

Website

Alerts

Be the first to know and let us send you an email when Remya Balan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share