News Kerala Channel

News Kerala Channel വാർത്തകൾക്കായി പുതിയ ഒരിടം... സത്യസന്ധതയും തീഷ്ണതയും ഉള്ള വാർത്താവതരണം... മാറ്റത്തിന്റെ പുതിയ മുഖം

ആര്‍ത്തവ അവധിയെ പോസിറ്റീവായി കാണണം, മാറ്റിനിര്‍ത്തലോ വിലക്കോ അല്ല: വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍സ്‌കൂള്‍ വിദ്യാര്‍...
01/06/2026

ആര്‍ത്തവ അവധിയെ പോസിറ്റീവായി കാണണം, മാറ്റിനിര്‍ത്തലോ വിലക്കോ അല്ല: വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കുള്ള ആര്‍ത്തവ അവധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയരുന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍. ആര്‍ത്തവ സമയത്ത് കുട്ടികളെ സ്‌കൂളില്‍ നിന്ന് വിലക്കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്യുന്നുവെന്ന പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇതില്‍ അനാവശ്യ വിവാദമുണ്ടാക്കേണ്ടതില്ല. ഇതിനെ വളരെ പോസിറ്റീവായി മാത്രം കണ്ടാല്‍ മതി. ആര്‍ത്തവ സമയത്ത് വേദന കാരണം കട്ടിലില്‍ നിന്ന് എണീക്കാന്‍ പറ്റാത്ത കുട്ടികളുണ്ട്. അവര്‍ക്ക് ഈ ദിവസങ്ങളില്‍ പഠനത്തിന് യാതൊരു തടസവുമുണ്ടാകരുത്. അതിന് ചെയ്ത് കൊടുക്കുന്ന ഒരു ഇളവ് മാത്രമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടക്കുന്ന പട്ടത്തെ ഗേള്‍സ് സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുഞ്ഞുങ്ങളുടെ വിദ്യാര്‍ഥി ജീവിതത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പിനെ വര്‍ണാഭമാക്കാന്‍ ഉത്സവസമാനമായ ആഘോഷങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കുട്ടികള്‍ക്ക് പിന്തുണ നല്‍കാന്‍ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള നിരവധി പേര്‍ പ്രവേശനോത്സവത്തിനായി എത്തിയിട്ടുണ്ടെന്നും ചടങ്ങിലെ പ്രസംഗത്തില്‍ മന്ത്രി സൂചിപ്പിച്ചു.

'ഭൂട്ടാന്‍ ഇന്ത്യയില്‍ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്, എന്നിട്ടും ഇന്ത്യയിലെ പല നഗരങ്ങളേക്കാളും കുറഞ്ഞ വിലയ്ക്കാണ് ...
01/06/2026

'ഭൂട്ടാന്‍ ഇന്ത്യയില്‍ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്, എന്നിട്ടും ഇന്ത്യയിലെ പല നഗരങ്ങളേക്കാളും കുറഞ്ഞ വിലയ്ക്കാണ് അവിടെ പെട്രോള്‍ ലഭിക്കുന്നത്. പട്‌ന പോലുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ അതേ ഇന്ധനത്തിന് കൂടുതല്‍ പണം നല്‍കേണ്ടി വരുമ്പോള്‍, ഈ വിലവര്‍ദ്ധനവിന് കാരണമാകുന്ന നയങ്ങളെയും നികുതികളെയും ചോദ്യം ചെയ്യാന്‍ അവര്‍ക്ക് എല്ലാ അവകാശവുമുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഇന്ധനച്ചെലവിന്റെ ഭാരം ഒടുവില്‍ ചുമക്കേണ്ടി വരുന്നത് സാധാരണക്കാരാണ്. അവര്‍ക്ക് വേണ്ടത് രാഷ്ട്രീയ മുദ്രാവാക്യങ്ങളല്ല, മറിച്ച് കൃത്യമായ മറുപടികളാണ്'- നേഹ സിംഗ് റാത്തോഡ്

ഇന്ത്യയില്‍ നിന്നാണ് ഇന്ധനം ഇറക്കുമതി ചെയ്യുന്നതെങ്കിലും അയല്‍രാജ്യമായ ഭൂട്ടാനില്‍ പെട്രോളിന് ഇന്ത്യയേക്കാള്‍ വില കുറവാണെന്ന് പ്രശസ്ത ഫോക്ക് ഗായികയും രാഷ്ട്രീയ നിരീക്ഷകയുമായ നേഹ സിംഗ് റാത്തോഡ്. ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 109 രൂപയുള്ളപ്പോള്‍ പട്‌നയിലെ ഉപഭോക്താക്കള്‍ 113 രൂപയോളം നല്‍കേണ്ടി വരുന്നുണ്ടെന്ന് നേഹ വിമര്‍ശിച്ചു. ഈ വിലയിലെ വ്യത്യാസം രാജ്യത്തെ ഇന്ധന നികുതി ഘടനയെയും സര്‍ക്കാരിന്റെ നയങ്ങളെയും ചോദ്യം ചെയ്യുന്നതാണെന്ന് അവര്‍ ആരോപിച്ചു. ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ട്, ഇന്ത്യന്‍ പൗരന്മാര്‍ ഉയര്‍ന്ന ഇന്ധനവിലയുടെ അമിത ഭാരം ചുമക്കുകയാണെന്നും രാഷ്ട്രീയത്തിലെ അന്ധമായ ഭക്തിയാണ് ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നതെന്നും നേഹ കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ഥിനികള്‍ 1000 രൂപ വാങ്ങാന്‍ തയ്യാറായിക്കോ; ഇന്ദിരാ ഗ്യാരന്റി പദ്ധതിക്കായുള്ള കണക്കെടുപ്പ് ആരംഭിച്ചുതിരുവനന്തപുര...
30/05/2026

വിദ്യാര്‍ഥിനികള്‍ 1000 രൂപ വാങ്ങാന്‍ തയ്യാറായിക്കോ; ഇന്ദിരാ ഗ്യാരന്റി പദ്ധതിക്കായുള്ള കണക്കെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: കോൺഗ്രസ് സർക്കാരിൻ്റെ പ്രകടനപത്രികയിലെ രണ്ടാമത്തെ വാഗ്ദാനമായ കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ നൽകുമെന്നുള്ള ഗ്യാരൻ്റി നടപ്പാക്കാനുള്ള കണക്കെടുപ്പ് ആരംഭിച്ചു. സർവകലാശാല തലത്തിൽ കണക്കെടുപ്പ് തുടങ്ങിയതായാണ് വിവരം. വിദ്യാർഥിനികൾക്ക് 1000 രൂപ സ്കോളർഷിപ്പ് നൽകുമെന്നായിരുന്നു കോൺഗ്രസ് വാഗ്ദാനം. കണക്കെടുപ്പ് നടത്താനുള്ള ചുമതല കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയിട്ടുള്ളത്.

സംസ്ഥാനത്ത് 7 ലക്ഷം കോളേജ് വിദ്യാർഥിനികൾ ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. പദ്ധതികൾ നടപ്പാക്കാൻ ഈ വ‍ർഷം അധികമായി 10,000 കോടിയിലധികം രൂപയാണ് കണ്ടെത്തേണ്ടത്. കെഎസ്ആ‍ർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി, കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ, 3000 രൂപ ക്ഷേമ പെൻഷൻ, യുവജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ പലിശ രഹിത വായ്പ എന്നിവയാണ് അഞ്ച് ഗ്യാരണ്ടികളായി പ്രഖ്യാപിച്ചത്.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ആശാ വർക്കമാരുടെ വേതനവർധന, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങളും ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ജൂണ്‍ 9ന് കാലാവധി തീരാനിരിക്കെ എസ്‌ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കാന്‍ നിര്‍ദേശം നല്‍കി ആഭ്യന്തര ...
30/05/2026

ജൂണ്‍ 9ന് കാലാവധി തീരാനിരിക്കെ എസ്‌ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കാന്‍ നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി
രമേശ് ചെന്നിത്തല. 2025 ജൂണ്‍മാസം ഒമ്പതിനാണ് പിഎസ്എസി നടത്തിയ സബ് ഇന്‍സ്പ്ക്ടര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2026 ജൂണ്‍ ഒമ്പതിന് ഈ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയാണ്.

ഇതോടെ ഇവര്‍ക്ക് ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. പിഎസ് എസി റാങ്ക് ലിസ്റ്റുകളടെ കാലാവധി സര്‍ക്കാര്‍ നീട്ടിയെങ്കിലും ഇവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ലാതെ വന്നു. ഇതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ച്തങ്ങളുടെ അവസ്ഥ പങ്കുവച്ചത്. ഇവര്‍ നല്‍കിയ പരാതിയില്‍ അടിയന്തിര നടപടിയുണ്ടാകണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

അര്‍ഹതപ്പെട്ട ഒരാളുടെയും ജോലി നഷ്ടപ്പെടില്ലന്ന് ആഭ്യന്തര മന്ത്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്‍കി ഇതേ തുടര്‍ന്നാണ്് നാല്‍പ്പത്തിമൂന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സബ് ഇന്‍സ്പക്ടര്‍ തസ്തികയില്‍ നിയമനം ലഭിക്കാനുള്ള സാഹചര്യമുണ്ടായത്.

കേരളത്തില്‍ അധികാരമേറ്റ വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ചു. നയപ്രഖ്യാപന പ്ര...
29/05/2026

കേരളത്തില്‍ അധികാരമേറ്റ വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ചു. നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലേക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മുഖ്യമന്ത്രി വി.ഡി. സതീശനും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പാര്‍ലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു. ജനവിധി സര്‍ക്കാര്‍ വിനയത്തോടെ സ്വീകരിക്കുന്നു. ഇത് സുതാര്യ സര്‍ക്കാരെന്നും ഗവര്‍ണര്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കും. യു.ഡി.എഫ് മുന്നോട്ടുവെച്ച ഇന്ദിര ഗ്യാരണ്ടികള്‍ എടുത്തു പറഞ്ഞ് ഗവര്‍ണര്‍
അതേസമയം സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ 6 മാസം പ്രസവ അവധി നിര്‍ബന്ധമാക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി. മൂന്ന് ദിവസം വരെ ആര്‍ത്തവ അവധി നല്‍കുമെന്നും നയപ്രഖ്യാപനം

ഇന്ദിരാഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ച് വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആ...
29/05/2026

ഇന്ദിരാഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ച് വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ പറഞ്ഞു. ജനവിധി സര്‍ക്കാര്‍ വിനയത്തോടെ സ്വീകരിക്കുന്നു. ഇത് സുതാര്യ സര്‍ക്കാരെന്നും ഗവര്‍ണര്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കും. യു.ഡി.എഫ് മുന്നോട്ടുവെച്ച ഇന്ദിര ഗ്യാരണ്ടികള്‍ എടുത്തു പറഞ്ഞ് ഗവര്‍ണര്‍.
അതേസമയം സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ 6 മാസം പ്രസവ അവധി നിര്‍ബന്ധമാക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി. മൂന്ന് ദിവസം വരെ ആര്‍ത്തവ അവധി നല്‍കുമെന്നും നയപ്രഖ്യാപനം. ഇന്ത്യയില്‍ ആദ്യമായി വയോജന വകുപ്പ്. വയോജനങ്ങള്‍ക്കായി സൗഹൃദ പദ്ധതികള്‍ ആവിഷ്‌കരിക്കും . 25 ലക്ഷം രൂപയുടെ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വര്‍ഷം 25 ലക്ഷം എന്ന കണക്കില്‍ കവറേജ് നല്‍കും.

തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉയര്‍ത്തിക്കാട്ടിയ എറ്റവും പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. കേരളത്തിന്റെ ആരോഗ്യ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സാധാരണക്കാരുടെ കണ്ണീരൊപ്പിയ പദ്ധതിയായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടപ്പിലാക്കിയ കാരുണ്യ. ആ കാരുണ്യത്തിന്റെ സ്മരണകളെ വീണ്ടും ഉണര്‍ത്തിക്കൊണ്ടാണ് യുഡിഎഫ് പുതിയ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചത്. സ്വകാര്യ ആശുപത്രികളിലെ വിലകൂടിയ പരിശോധനകളും ഐസിയു സൗകര്യങ്ങളും കാന്‍സര്‍ ചികിത്സയും ഉള്‍പ്പെടെ ഈ ഒറ്റ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഒക്ടോബറില്‍ നിലവില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ ഗസ്സയില്‍ വീണ്ടും യുദ്ധപ്രതിസന്ധിക്ക് വഴിതുറന...
29/05/2026

ഒക്ടോബറില്‍ നിലവില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ ഗസ്സയില്‍ വീണ്ടും യുദ്ധപ്രതിസന്ധിക്ക് വഴിതുറന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം. ഗസ്സയുടെ 70 ശതമാനം പ്രദേശങ്ങളുടെയും നിയന്ത്രണം ഘട്ടഘട്ടമായി ഏറ്റെടുക്കാന്‍ ഇസ്രായേല്‍ സൈന്യത്തിന് നെതന്യാഹു നിര്‍ദേശം നല്‍കി. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നടന്ന ഒരു കോണ്‍ഫറന്‍സിലാണ് ഹമാസിനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ഇക്കാര്യം നിര്‍ദേശിച്ചത്.

ഗസ്സയുടെ 50 ശതമാനത്തില്‍ നിന്നും നിലവില്‍ 60 ശതമാനം പ്രദേശം ഇസ്രയേലിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും, ഇത് 70 ശതമാനമായി ഉയര്‍ത്താനാണ് ഇപ്പോള്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹമാസിനെ പൂര്‍ണ്ണമായും ഞെരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലിന്റെ പുതിയ സൈനിക നീക്കം ഗസ്സയിലെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കുമെന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ബലി പെരുന്നാൾ ദിനത്തിൽ ഹിറ മസ്ജിദിലെ സൗഹൃദ കൂട്ടായ്മ വേറിട്ട അനുഭവമായി.കാഞ്ഞങ്ങാട്:കലുഷിതമായ സമകാലിക സാഹജര്യത്തിൽ ഇതര സമ...
28/05/2026

ബലി പെരുന്നാൾ ദിനത്തിൽ ഹിറ മസ്ജിദിലെ സൗഹൃദ കൂട്ടായ്മ വേറിട്ട അനുഭവമായി.

കാഞ്ഞങ്ങാട്:കലുഷിതമായ സമകാലിക സാഹജര്യത്തിൽ ഇതര സമുദായക്കാരെയും പള്ളി പരിസരത്തെ അയൽവാസികളെയും ചേർത്ത് പിടിച്ച് കാഞ്ഞങ്ങാട് ഹിറ പള്ളിയിൽ നടത്തിയ സൗഹൃദ കൂട്ടായ്മ വേറിട്ട നിലയിലുള്ള പെരുന്നാൾ അനുഭവമായി.
ദൈവത്തിന്റെ സൃഷ്ടികൾ എല്ലാവരും സമൻമാരാണ്, ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ മനുഷ്യ സമൂഹം ഒന്നാകെ സമഭാവനയോടെ മുന്നേറുകയാണ് ഇന്നിന്റെ ആവശ്യമെന്ന് കൂട്ടായ്മ ഉൽഘാടനം ചെയ്ത ഹിറാ മസ്ജിദ് ഖത്തീബ് നാസർ ചെറുകര പറഞ്ഞു.നഗരസഭ വാർഡ് കൗൺസിലർ കെ.സേതു, മുതിർന്ന മാധ്യമ പ്രവർത്തകരായ രവീന്ദ്രൻ രാവണേശ്വരം,ടി.മുഹമ്മദ് അസ്ലം,ഫോട്ടോഗ്രാഫർ സുകുമാരൻ ആശീർവാദ്,മുഹമ്മദ് കുഞ്ഞി തായലക്കണ്ടി, ബി.എം.മുഹമ്മദ് കുഞ്ഞി, മൊയ്തു ഇരിയ,അഹമ്മദ് ബെസ്റ്റോ,സുറൂർ മൊയ്തു ഹാജി,പി.ശ്രീധരൻ,എ. രാജൻ,അഡ്വ:മോഹനൻ,രവീന്ദ്രൻ,അമൽ,സി.എച്ച്.അബ്ദുള്ള,യു.വി.ബഷീർ റഹീം കൊളവയൽ,സി.കെ.നാസർ, മെഹമ്മൂദ് പള്ളിപുഴ,മുഹമ്മദലി ഹിറ തുടങ്ങിയവർ സംസാരിച്ചു.

പടം:ബലി പെരുന്നാൾ ദിനത്തിൽ ഹിറ പള്ളിയിൽ നടന്ന സൗഹൃദ കൂട്ടായ്മ ഖത്തീബ് നാസർ ചെറുകര ഉൽഘാടനം ചെയ്യുന്നു

അബ്ബൂ, ഇവരെന്നെ വിടുമെന്ന് തോന്നുന്നില്ല, വലിയ വഴക്ക് നടക്കുന്നു; മുസ്‌ലിം വിദ്യാര്‍ത്ഥിക്ക് ട്രെയിനില്‍ ക്രൂരമര്‍ദനം, ക...
27/05/2026

അബ്ബൂ, ഇവരെന്നെ വിടുമെന്ന് തോന്നുന്നില്ല, വലിയ വഴക്ക് നടക്കുന്നു; മുസ്‌ലിം വിദ്യാര്‍ത്ഥിക്ക് ട്രെയിനില്‍ ക്രൂരമര്‍ദനം, കുട്ടിയെ കാണാനില്ലെന്ന് കുടുംബം

ഒരു പെരുന്നാള്‍ക്കാലത്തിന്റെ സന്തോഷങ്ങളിലേക്ക് വണ്ടി കയറിയതായിരുന്നു ഇരുപതുകാരനായ ഫൈസാന്‍ അഹ്‌മദ് റാസ. എന്നാല്‍ ബീഹാറിലെ ഫുല്‍വാരിയയിലുള്ള ഫൈസാന്റെ വീട്ടില്‍ ഇപ്പോള്‍ പെരുന്നാള്‍ നിലവിളികളുടേതാണ്. പൂര്‍വാഞ്ജല്‍ എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ തിരക്കിലേക്ക് മറഞ്ഞുപോയ തങ്ങളുടെ മകന്‍ എവിടെയെന്നറിയാതെ വിങ്ങിപ്പൊട്ടുകയാണ് ഒരു കുടുംബം.

മാവോയിലെ ദാറുല്‍ ഉലൂം അംജദിയ്യ മദ്രസയിലെ വിദ്യാര്‍ത്ഥിയായ ഫൈസാന്‍, ബലിപെരുന്നാള്‍ അവധിക്ക് വീട്ടിലേക്ക് വരികയായിരുന്നു. യാത്ര തിരിച്ച് അധികം വൈകും മുന്‍പ് പിതാവ് ഇംതിയാസ് അഹ്‌മദിന്റെ ഫോണിലേക്ക് ആ മകന്റെ അവസാന സന്ദേശമെത്തി, 'അബ്ബൂ... ഇവരെന്നെ വിടുമെന്ന് തോന്നുന്നില്ല. എല്ലാവരും ഉപദ്രവിച്ചോണ്ടിരിക്കുകയാണ്. ആരും കാണാതെയാണ് ഈ മെസേജ് അയക്കുന്നത്...'

ആ വാക്കുകളിലെ ഭയം ഒരു പിതാവിനെ തളര്‍ത്തിക്കളയാന്‍ മാത്രമുള്ളതായിരുന്നു. അതിനുശേഷം ഫൈസാന്റെ ഫോണ്‍ നിശ്ചലമായി. വണ്ടി ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടും ഫൈസാന്‍ മാത്രം ട്രെയിനില്‍ നിന്നിറങ്ങിയില്ല. രാജ്യത്തെ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം നന്നായറിയാവുന്ന ഒരു സാധാരണ പിതാവായിരുന്നു ഇംതിയാസ്. അതുകൊണ്ടുതന്നെ മകന്‍ ട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുമ്പോള്‍ ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ച് പോലും അദ്ദേഹത്തിന് കൃത്യമായ ജാഗ്രതയുണ്ടായിരുന്നു.

ദേശീയ മാധ്യമങ്ങളോട് കണ്ണീരോടെ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഏതൊരു സാധാരണക്കാരന്റെയും നെഞ്ചുലയ്ക്കുന്നതാണ്. 'രാജ്യത്തെ നിലവിലെ സാഹചര്യം നമുക്കറിയാമല്ലോ. അതുകൊണ്ട് ട്രെയിനില്‍ തനിച്ചു യാത്ര ചെയ്യുമ്പോള്‍ കുര്‍ത്തയും പൈജാമയും തലപ്പാവുമൊക്കെ ഒഴിവാക്കണമെന്ന് ഞാന്‍ അവനോട് എപ്പോഴും പറയുമായിരുന്നു. ആ മുന്‍കരുതലുകളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ട്രെയിനിനുള്ളിലെ ഏതോ തീവ്രവിഭാഗങ്ങള്‍ ആ ഇരുപതുകാരനെ ലക്ഷ്യം വെച്ചത്.

മാവോ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഫൈസാന്‍ ട്രെയിനില്‍ കയറിയതായി വ്യക്തമായിട്ടുണ്ട്. അവന്‍ നാട്ടിലേക്ക് പുറപ്പെട്ടിരുന്നു എന്ന് മദ്രസ അധികൃതരും സ്ഥിരീകരിക്കുന്നു. എന്നാല്‍ ട്രെയിനിനുള്ളില്‍ വെച്ച് ആക്രമണം നടന്നുവെന്ന സന്ദേശം വന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഫൈസാനെക്കുറിച്ചോ അവന്റെ സാധനങ്ങളെക്കുറിച്ചോ യാതൊരു വിവരവുമില്ല.

കുടുംബത്തിന്റെ പരാതിയില്‍ ഫുല്‍വാരിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് മണിക്കൂറിലേറെയായിട്ടും യാതൊരു സൂചനയും ലഭിക്കാത്തത് റെയില്‍വേ സുരക്ഷയെക്കുറിച്ചും യാത്രക്കാരുടെ സുരക്ഷിതത്വത്തെക്കുറിച്ചും വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ അപ്രത്യക്ഷനായ ഫൈസാന്‍ സുരക്ഷിതനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആ കുടുംബം.

സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പ...
27/05/2026

സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്. തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിലും മുൻമന്ത്രി പി,എ മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടിലും ആണ് റെയ്ഡ് നടക്കുന്നത്. കൊച്ചിയിലെ സിഎംആർഎൽ ഓഫീസ്, ബംഗളുരുവിലെ എക‌ാലോജിക്കിന്റെ പൂട്ടിയ ഓഫീസ് ഉൾപ്പെടെ പന്ത്രണ്ട് ഇടങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്.

മാസപ്പടിക്കേസിൽ ഇ.ഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ഇ.ഡി സമൻസിനെതിരെ സി.എം.ആർ.എൽ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണത്തിൽ ഇടപെടാനാവില്ലെന്നും ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യലുമായി സഹകരിക്കാമെന്നും കോടതി വ്യക്തമാക്കിയതോടെയാണ് ഇ.ഡി നടപടികൾ വേഗത്തിലാക്കിയത്

സി.എം.ആർ.എൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകി എന്നതാണ് കേസിന്റെ ആധാരം. നേരത്തെ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ അഴിമതി ആരോപണം ഉയർന്നുവന്നത്. തുടർന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും (SFIO), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Address

Kanhangad Manikoth
Kasaragod
671316

Alerts

Be the first to know and let us send you an email when News Kerala Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Kerala Channel:

Share