1982 ഡിസംബര്‍ 23ന് ഉത്തരദേശം വായനക്കാരുടെ കൈകളിലെത്തി. ഉത്തരദേശത്തിന്‍റെ ചരിത്രം പറഞ്ഞുതുടങ്ങണമെങ്കില്‍ കുറച്ചുകൂടി പിറകോട്ട് സഞ്ചരിക്കേണ്ടതുണ്ട്. ഒരു വയസിനകം മൂന്നുപേരുകള്‍ സ്വീകരിക്കേണ്ടിവന്ന യാദൃശ്ചികതയും ഉത്തരദേശത്തിനുണ്ട്. ആദ്യത്തെ രണ്ടു പേരുകള്‍ ഉപേക്ഷിക്കേണ്ടിവന്നു. മൂന്നാമത്തേത് ഉറയ്ക്കുകയും ചെയ്തു.
1982 ഫെബ്രുവരി 17ന് മറ്റൊരു പേരില്‍ കാസര്‍കോടിന്‍റെ മുഖപത്രം പ്രയാണം തുടങ്ങി. വൈക്കം മുഹമ്
മദ് ബഷീറിന്‍റെ അനുഗ്രഹീതമായ കൈകളില്‍ നിന്ന് വ്യവസായി കെ.എസ്. അബ്ദുല്ലക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കപ്പെട്ടത്. വായനക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് പത്രത്തിന് ലഭിച്ചത്. സാങ്കേതികമായ ചില പ്രശ്നങ്ങള്‍ കാരണം ആ പേര് 1982 ഡിസംബര്‍ 8ന് ഉപേക്ഷിക്കേണ്ടി വന്നു. എങ്കിലും ഒരു ദിവസം പോലും പത്രം മുടങ്ങിയില്ല. അവിഭക്ത കണ്ണൂര്‍ ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കൈവശമുണ്ടായിരുന്ന 'ജയനാദം' എന്ന ഡിക്ലറേഷനില്‍ പത്രം താല്‍ക്കാലികമായി പുറത്തിറങ്ങി. 13 ലക്കങ്ങളാണ് ജയനാദം എന്ന പേരില്‍ ഇറങ്ങിയത്.
1982 ഡിസംബര്‍ 23ന് ഉത്തരദേശം എന്ന പേര് സ്വന്തമായി രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പര്‍ ഓഫ് ഇന്ത്യയില്‍ നിന്ന് അനുവദിച്ചുകിട്ടിയതിനാല്‍ പുതിയ പേരില്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന കെ.എം. അഹ്മദായിരുന്നു സ്ഥാപക പത്രാധിപര്‍. 25 പൈസയായിരുന്നു ആദ്യത്തെ വില. അതിലളിതമായ തുടക്കം. ഒരു ചടങ്ങ് പോലും സംഘടിപ്പിച്ചിരുന്നില്ല. സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഉല്‍ഘാടനം ചെയ്ത പത്രത്തിന്‍റെ തുടര്‍ച്ചയ്ക്ക് മറ്റൊരു ചടങ്ങിന്‍റെ ആവശ്യമുണ്ടായിരുന്നില്ല. വെറും മൂന്ന് വാചകങ്ങളുള്ള ഒരു പരസ്യം ഒന്നാംപേജില്‍ കൊടുത്തിരുന്നു. പത്രത്തിന് സ്വന്തം പേര് അനുവദിച്ചുകിട്ടിയതിനാല്‍ ഇന്നുമുതല്‍ ഉത്തരദേശം പ്രസിദ്ധീകരണമാരംഭിക്കുകയാണ് എന്നു മാത്രം പറഞ്ഞുകൊണ്ട് ലക്ഷ്യബോധത്തോടെ മുന്നോട്ടുള്ള യാത്ര തുടങ്ങി.
കാസര്‍കോടിന് ജില്ലാ പദവി എന്ന ഈ പ്രദേശത്തുകാരുടെ സ്വപ്നങ്ങള്‍ക്ക് ഊര്‍ജം നല്‍കാനും ജില്ലക്കുവേണ്ടി ജനങ്ങളുടെ പടയണി ഒരുക്കാനും ഉത്തരദേശത്തിന് കഴിഞ്ഞു. ജില്ലാ പത്രം എന്ന ഓമനപ്പേരിലാണ് ഉത്തരദേശം ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത നേടിയത്. കാസര്‍കോട് ജില്ലയുടെ സ്ഥാപനം തൊട്ട് നാളിതുവരെ നടന്നിട്ടുള്ള എല്ലാ വികസന പ്രക്രിയകളുടെയും രൂപീകരണത്തിനും സംസ്ഥാപനത്തിനും ഉത്തരദേശം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കാസര്‍കോടിന്‍റെ സാംസ്കാരിക മുഖമായാണ് ഉത്തരദേശം അറിയപ്പെടുന്നത്. വിദൂരത്തുള്ള അധികാര കേന്ദ്രങ്ങളാല്‍ അവഗണനയുടെ കയ്പുനീര്‍ കുടിച്ച്, വികസനം മുരടിച്ചുകിടന്ന ഒരു ജനതയ്ക്ക് ശബ്ദം നല്‍കാന്‍ ഒരു പത്രം എന്ന ആഗ്രഹമാണ് പത്രത്തിന്‍റെ പിറവിക്ക് പിന്നിലെന്ന് ആദ്യത്തെ മുഖപ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു.
പ്രാരംഭകാലം തൊട്ട് നാളിതുവരെ മുടക്കമില്ലാതെ ഗള്‍ഫിലേക്കും പത്രം അയക്കുന്നുണ്ട്. കാസര്‍കോട്ടുകാരായ പ്രവാസി മലയാളികളെ പൂര്‍ണമായും ഉള്‍ക്കൊള്ളാനും അവരുടെ ഹൃദയങ്ങളില്‍ സ്വന്തമായ സ്ഥാനം നേടാനും ഉത്തരദേശത്തിന് കഴിഞ്ഞിട്ടുണ്ട്. ഗള്‍ഫ് മലയാളികളുടെ നിരവധി പ്രശ്നങ്ങള്‍ക്ക് ഉത്തരദേശത്തിന്‍റെ താളുകളിലൂടെ പരിഹാരം കണ്ടെത്തുവാന്‍ സാധിച്ചിട്ടുണ്ട്. മലയാളികളുടെ മറ്റൊരു സ്വപ്ന ഭൂമിയായ മുംബൈയിലും പത്രത്തിന് പ്രചാരമുണ്ട്.
കാസര്‍കോട്ടെ ആദ്യകാല പ്രസ്സുകളിലൊന്നായ മുബാറക് പ്രിന്‍റിംഗ് ആന്‍റ് പബ്ലിഷിംഗ് ഹൌസിലായിരുന്നു അച്ചടി നിര്‍വഹിച്ചത്. അക്ഷരങ്ങള്‍ പെറുക്കിവെച്ച് കന്പോസ് ചെയ്യുന്ന ലെറ്റര്‍ പ്രസ് സന്പ്രദായമായിരുന്നു അന്ന്. ഒരു എഡ്വിന്‍ബര്‍ഗ് സിംഗിള്‍ ഡമ്മി മെഷീനും രണ്ടോ മൂന്നോ ട്രഡില്‍ മെഷീനുകളുമായിരുന്നു പ്രസ്സിലുണ്ടായിരുന്നത്.
എണ്‍പതുകളുടെ പകുതിയില്‍ കെ.എം. അഹ്മദിന് മാതൃഭൂമിയില്‍ നിയമനം ലഭിച്ചപ്പോള്‍ പത്രാധിപത്യ സ്ഥാനവും ഉടമസ്ഥതയും ഒഴിയേണ്ടി വന്നു. 1984 സെപ്തംബര്‍ 24ന് കെ.എം. അഹ്മദിന്‍റെ ഭാര്യ വി.എം. സുഹ്റ പ്രസാധകയും ഉടമസ്ഥയുമായി മാറി. പി.എം. അബ്ദുല്‍ റഹ്മാനായിരുന്നു എഡിറ്റര്‍.
1991 ഏപ്രില്‍ 8ന് പ്രശസ്ത വിവര്‍ത്തകനും മലയാളം, കന്നട, തുളു ഭാഷാ പണ്ഡിതനുമായ സി. രാഘവന്‍ എഡിറ്ററായി ചുമതലയേറ്റു. ഈ ഘട്ടത്തിലാണ് വാരാന്തപ്പതിപ്പ് തുടങ്ങിയത്. ഒരു സായാഹ്ന പത്രത്തിന് വാരാന്തപ്പതിപ്പ് എന്ന രീതി തുടക്കകാലത്ത് ഏറെ പുതുമയുള്ളതായിരുന്നു. വിശ്വപ്രശസ്തനായ കന്നട എഴുത്തുകാരന്‍ ഡോ: ശിവരാമ കാറന്തായിരുന്നു വാരാന്തപ്പതിപ്പിന്‍റെ പ്രകാശനം നിര്‍വഹിച്ചത്.
90കള്‍ പത്രത്തിന്‍റെ ആധുനികവല്‍ക്കരണത്തിന്‍റെ കാലമായിരുന്നു. 29.1.1994ന് അത്യാധുനിക ഓഫ്സെറ്റ് അച്ചടിയിലേക്ക് മാറി. ജില്ലയിലെ ആദ്യത്തെ ഓഫ്സെറ്റ് പ്രസ്സും പേജിനേഷന്‍ സംവിധാനവും സംസം ഗ്രാഫിക്സ് എന്ന പേരില്‍ സ്ഥാപിച്ചു. 10-ാം വാര്‍ഷിക വേളയില്‍ പ്രഭാത പത്രങ്ങള്‍ പ്രിന്‍റ് ചെയ്യുന്ന ബ്രോഡ്ഷീറ്റ് സൈസിലേക്ക് മാറി. 2002ല്‍ പത്രത്തിന്‍റെ വിംശതി ആഘോഷം വിപുലമായി ആഘോഷിച്ചു. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ വി.കെ. മാധവന്‍ കുട്ടിയായിരുന്നു മുഖ്യാതിഥി.
നഗരപ്രദേശങ്ങള്‍ കൂടാതെ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലും മംഗലാപുരം, സുള്ള്യ, പുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും പത്രത്തിന് മികച്ച പ്രചാരം ലഭിച്ചു.
2006 ല്‍ ബഹുവര്‍ണ അച്ചടി സംവിധാനം ഏര്‍പ്പെടുത്തി.
2010 ഫെബ്രുവരി 20ന് സി. രാഘവന്‍റെ മരണത്തോടെ എഡിറ്ററായി കെ.എം. അഹ്മദ് ചുമതലയേറ്റു.
2010 ഡിസംബര്‍ 16ന് കെ.എം. അഹ്മദിന്‍റെ മരണത്തെതുടര്‍ന്ന് എഡിറ്ററായി പി. അപ്പുക്കുട്ടന്‍ ചുമതലയേറ്റു.