01/11/2025
ഗ്യാസ് ക്രിമറ്റോറിയത്തിന്ന് 2 കോടി 8 ലക്ഷം രൂപ അനുവദിച്ചു
കായംകുളം : നഗരസഭയിലെ ശ്മശാനം ഇപ്പോൾ വിറകുകൊണ്ട് ശവസംസ്കാരം നടത്തുന്ന തരത്തിലുള്ളതാണ്. ഇത് ആധുനിക രീതിയിലുള്ള ഗ്യാസ് ക്രിമറ്റോറിയം ആക്കണമെന്ന് നഗരസഭ കൗൺസിലിൽ തീരുമാനിക്കുകയും അതിന്റെ ഡി.പി.ആർ തയ്യാറാക്കുകയും ചെയ്തിരുന്നു. ക്രിമറ്റോറിയം നിർമ്മിക്കാൻ കിഫ്‌ബിയിൽ നിന്നും ഫണ്ട് അനുവദിക്കാം എന്ന് പറഞ്ഞിരുന്നങ്കിലും അത് ലഭ്യമായില്ല. ഈ സാഹചര്യത്തിൽ കെ.യു.ആർ.ഡി.എഫ്.സി യിൽ നിന്നും വായ്‌പ എടുത്ത് നിർമാണം നടത്താൻ കൗൺസിൽ തീരുമാനിച്ചു. 02 കോടി 08 ലക്ഷം രൂപയാണ് നിർമാണത്തിന് വേണ്ടി വരുന്നത്. മുഴുവൻ തുകയും അനുവദിച്ചു. പട്ടണത്തിൽ സ്ഥല പരിമിതിയും താമസക്കാരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ക്രിമറ്റോറിയത്തിന്റെ ഉപയോഗവും കൂടി വരികയാണ്. തൊട്ടടുത്ത പഞ്ചായത്തുകളിൽ നിന്നും ഉള്ളവരെയും നിലവിൽ നഗരസഭ ശ്മശാനത്തിൽ തന്നെയാണ് സംസ്കരിച്ചു വരുന്നത്. ഈ സാഹചര്യത്തിലാണ് ആധുനിക ഗ്യാസ് ക്രിമറ്റോറിയം നിർമ്മിക്കുന്നതിന് ആവശ്യമായ തുക കെ.യു.ആർ.ഡി.എഫ്.സിയിൽ നിന്നും ലോണെടുത്ത് നിർമ്മിക്കാൻ കൗൺസിൽ തീരുമാനിച്ചത്. എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ ഉദ്ഘാടനം ഉടൻ നടത്തുവാൻ കഴിയുമെന്ന് ചെയർപേഴ്സൺ പി. ശശികല പറഞ്ഞു. വൈസ് ചെയർമാൻ ജെ. ആദർശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മായാദേവി, എസ്. കേശുനാഥ്, ഫർസാന ഹബീബ്, പി.എസ് സുൽഫിക്കർ, ഷാമില അനിമോൻ , കൗൺസിലർമാരായ ഷാമില സിയാദ്, ഗംഗാദേവി, സൂര്യ ബിജു, സുകുമാരി, രഞ്ജിതം, ഷെമിമോൾ, ഷീബ ഷാനവാസ്, സുമി അജീർ, റജി മാവനാൽ തുടങ്ങിയവർ പങ്കെടുത്തു.