01/08/2026
കേരളത്തിൽ ഗർഭിണികളെയും നിരാലംബരായ യുവതികളെയും ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്നുവെന്ന സംശയിക്കുന്ന നവജാതശിശു കടത്ത് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. സോഷ്യൽ മീഡിയയിലൂടെയും ഇന്റർനെറ്റിലൂടെയും ഒറ്റപ്പെട്ട ഗർഭിണികളെ കണ്ടെത്തി സംരക്ഷണം വാഗ്ദാനം ചെയ്ത് വാടകവീടുകളിൽ പാർപ്പിച്ച ശേഷം, പ്രസവത്തിനുശേഷം വ്യാജരേഖകൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുക്കുകയായിരുന്നു സംഘത്തിന്റെ പ്രവർത്തനരീതിയെന്നാണ് അന്വേഷണ വിവരം. അസം സ്വദേശിയായ 22-കാരി തടവിൽ നിന്ന് രക്ഷപ്പെട്ട് പോലീസിനെ വിവരം അറിയിച്ചതോടെയാണ് കേസ് നിർണായക വഴിത്തിരിവിലെത്തിയത്. തീക്കോയിയിലെ റബ്ബർ തോട്ടത്തിലെ വീട്ടിൽ തടവിലാക്കിയെന്നും പീഡനങ്ങൾ നേരിട്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. കേസിൽ കൊല്ലം സ്വദേശിനി അനീന തെസ്നി, തമിഴ്നാട് സ്വദേശി മൂപ്പിലി രാജ, വാഗമൺ സ്വദേശി അർജുൻ എന്നിവർ അറസ്റ്റിലായിട്ടുണ്ട്. തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുകയാണ്. ശിശു കടത്ത് ശൃംഖലയുടെ ബന്ധങ്ങൾ കേരളത്തിന് പുറത്തേക്കും, പ്രത്യേകിച്ച് തമിഴ്നാട്ടിലേക്കും ഡൽഹിയിലേക്കും വ്യാപിച്ചിട്ടുണ്ടോയെന്ന് പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.