Kochi Metro

Kochi Metro News, Events , Offers

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ കഴിഞ്ഞ തിങ്കളാഴ്ച ചരിത്രനേട്ടം കുറിച്ച് കെഎസ്ആർടിസി എറണാകുളം ഡിപ്പോ. ഒറ്റദിവസം ...
07/09/2026

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ കഴിഞ്ഞ തിങ്കളാഴ്ച ചരിത്രനേട്ടം കുറിച്ച് കെഎസ്ആർടിസി എറണാകുളം ഡിപ്പോ. ഒറ്റദിവസം കൊണ്ട് ഡിപ്പോ സ്വന്തമാക്കിയത് 29.88 ലക്ഷം രൂപയുടെ (29,88,679 രൂപ) റെക്കോർഡ് വരുമാനമാണ്. ദിവസേന ലക്ഷ്യമിട്ട 25,10,000 രൂപ മറികടന്ന് 116.07 ശതമാനത്തിന്റെ കൂറ്റൻ വർധനവാണ് പ്രതിദിന വരുമാനത്തിൽ എറണാകുളം ഡിപ്പോ രേഖപ്പെടുത്തിയത്. അവധി കഴിഞ്ഞ് മടങ്ങുന്ന വിദ്യാർഥികളുടെയും ജീവനക്കാരുടെയും വൻ തിരക്ക് മുൻകൂട്ടി കണ്ട് കൃത്യമായ ആസൂത്രണത്തോടെ സർവീസുകൾ ക്രമീകരിച്ചതാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. സാധാരണയായി 83 സർവീസുകൾ നടത്തുന്ന ഡിപ്പോയിൽ നിന്ന് അന്നേദിവസം 95 സർവീസുകളാണ് ഓപ്പറേഷൻ നടത്തിയത്. ഓണനാളുകളിലെ മറ്റ് ദിവസങ്ങളിലും മികച്ച വരുമാനം നേടാൻ ഡിപ്പോയ്ക്ക് സാധിച്ചിരുന്നതായി എടിഒ അജിത് വ്യക്തമാക്കി.
അവധി കഴിഞ്ഞ് മടങ്ങുന്നവർക്കായി ഞായറാഴ്ച ഉച്ചയ്ക്ക് ശേഷവും തിങ്കളാഴ്ചയുമായി ബംഗളൂരുവിലേക്ക് 10 അധിക സർവീസുകളും ചെന്നൈയിലേക്ക് ഒരു സർവീസും എറണാകുളത്ത് നിന്ന് നടത്തിയിരുന്നു. ഇതിന് പുറമെ തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേക്ക് നാല് എസി ലോ ഫ്ലോർ ബസുകളും ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ശ്രേണിയിലുള്ള മറ്റ് അധിക സർവീസുകളും ഓടിക്കാൻ കഴിഞ്ഞത് യാത്രാക്ലേശം പൂർണ്ണമായി പരിഹരിക്കാൻ സഹായിച്ചു. ഡിപ്പോയിലെ ആകെയുള്ള സർവീസുകളിൽ 21 എണ്ണം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി ബസുകളാണ്. ഗുരുവായൂർ, പിഴല, ജില്ലയിലെ കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലേക്കാണ് ഇവ സർവീസ് നടത്തുന്നത്.
ബജറ്റ് ടൂറിസം പദ്ധതികളിലൂടെയും പുതിയ ഫീഡർ സർവീസുകളിലൂടെയും വരുമാനം ഇനിയും ഉയർത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിൽ നിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്കുള്ള പുതിയ എസി ലോ ഫ്ലോർ സർവീസിന് കഴിഞ്ഞ വ്യാഴാഴ്ച തുടക്കമായി. ഈ ബസ് വിമാനത്താവളത്തിൽ നിന്ന് പാലക്കാട്ടേക്കും തിരിച്ചുമാണ് തുടർസർവീസ് നടത്തുന്നത്. കൂടാതെ, ഡബിൾ ഡെക്കർ ബസ് ഉൾപ്പെടെയുള്ള ഡിപ്പോയുടെ ജനപ്രിയ ബജറ്റ് ടൂറിസം സർവീസുകളും മികച്ച വരുമാനം നേടുന്നുണ്ട്. ഇവിടേക്ക് ഓൺലൈൻ ബുക്കിങ് സൗകര്യവും ലഭ്യമാണ്.

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് കൊച്ചിയിലെത്തുന്നു. വൈകിട്ട് 4 മണിക്ക് കാക്കനാട് രാജഗിരി എൻജിനീയറിങ് കോളജിന്റെ രജതജ...
31/08/2026

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് കൊച്ചിയിലെത്തുന്നു. വൈകിട്ട് 4 മണിക്ക് കാക്കനാട് രാജഗിരി എൻജിനീയറിങ് കോളജിന്റെ രജതജൂബിലി ആഘോഷവും ഇൻഡസ്ട്രി അക്കാദമിയ സമ്മിറ്റും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ അദ്ദേഹം ആലപ്പുഴ, പത്തനംതിട്ട, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ വിവിധ പരിപാടികൾ പൂർത്തിയാക്കിയ ശേഷമാണ് കൊച്ചിയിൽ എത്തുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരത്തു നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലെത്തുന്ന ഉപരാഷ്ട്രപതി, അലങ്കാര മത്സ്യ വികസനം ലക്ഷ്യമിട്ട് കേന്ദ്ര ഫിഷറീസ് മന്ത്രാലയം ആവിഷ്കരിക്കുന്ന ‘മിഷൻ രംഗീൻ മഛ്‌ലി–2031’ പദ്ധതി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും. ഇതിന് ശേഷം ഉച്ചയ്ക്ക് ഒന്നിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം റോഡ് മാർഗം കാക്കനാട് രാജഗിരി കോളജിലേക്ക് തിരിക്കും. വൈകിട്ടത്തെ ചടങ്ങുകൾക്ക് ശേഷം വീണ്ടും റോഡ് മാർഗം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി രാത്രിയോടെ ഡൽഹിയിലേക്ക് മടങ്ങും.
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കൊച്ചിയിലും പരിസരപ്രദേശങ്ങളിലും കടുത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളുമാണ് പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി റോജി എം. ജോൺ എന്നിവരും പങ്കെടുക്കും. ഉപരാഷ്ട്രപതിയുടെ യാത്ര മുൻനിർത്തി നെടുമ്പാശേരി വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള റൂട്ടിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണമുണ്ടാകും. സുരക്ഷയുടെ ഭാഗമായി എറണാകുളം ജില്ലയിൽ പൂർണ്ണമായും ഡ്രോണുകൾ പറത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വി.ഐ.പി സുരക്ഷയ്ക്കും ട്രാഫിക് നിയന്ത്രണങ്ങൾക്കുമായി കൊച്ചി സിറ്റി, എറണാകുളം റൂറൽ പൊലീസ് അതിർത്തികളിലായി ആയിരത്തിലധികം പോലീസുകാരെയാണ് വഴിയിലുടനീളം വിന്യസിച്ചിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ജങ്ഷനായ വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് വിരാമമിടാൻ കേരള റോഡ് സേഫ്റ്റി അതോറിറ്റി (KRSA) നടപ്പിലാക്ക...
29/08/2026

കേരളത്തിലെ ഏറ്റവും വലിയ ജങ്ഷനായ വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് വിരാമമിടാൻ കേരള റോഡ് സേഫ്റ്റി അതോറിറ്റി (KRSA) നടപ്പിലാക്കുന്ന 1.5 കോടി രൂപയുടെ പുനർവികസന പദ്ധതി പൂർത്തിയാകുന്നു. വൈറ്റില ഫ്ലൈഓവറിന് താഴെ പൊതുമരാമത്ത് വകുപ്പ് (NH വിഭാഗം) നിർമ്മിച്ചിരുന്ന റൗണ്ട് എബൗട്ടിന്റെയും മീഡിയനുകളുടെയും വലിയൊരു ഭാഗം പൊളിച്ചുമാറ്റിയാണ് പുനർവികസനം സാധ്യമാക്കിയത്. വീതികൂട്ടി നവീകരിച്ച ഭാഗങ്ങൾ ഘട്ടംഘട്ടമായി തുറന്നുനൽകിവരികയാണ്. നിലവിൽ ജങ്ഷൻ വികസനത്തിന്റെ 80% ജോലികളും പൂർത്തിയായി. വൈറ്റില മൊബിലിറ്റി ഹബ്ബിലേക്ക് പോകുന്ന കണിയാമ്പുഴ റോഡിന്റെ തെക്ക്-കിഴക്ക് ഭാഗത്ത് പേവർ ബ്ലോക്കുകൾ വിരിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കനത്ത മഴ കാരണമാണ് ഈ പ്രവൃത്തികൾ അല്പം വൈകിയത്. പുതിയതായി വികസിപ്പിച്ച പാതകളുടെ അറ്റങ്ങളിലേക്ക് ട്രാഫിക് സിഗ്നൽ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ട ചുമതല കെൽട്രോണിനാണ്. അരൂർ ഭാഗത്തുനിന്ന് വരുന്ന ബസുകളിലെ യാത്രക്കാർക്ക് ഇറങ്ങാൻ ദക്ഷിണ-പശ്ചിമ ഭാഗത്തായി ഒരേസമയം നാല് ബസുകൾക്ക് പാർക്ക് ചെയ്യാവുന്ന പ്രത്യേക ബസ് ബേ ഒരുക്കും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഡ്രെയിനേജ് ജോലികൾ പൂർത്തിയാക്കുന്നതോടെ ബാരിക്കേഡുകൾ സ്ഥാപിക്കും. അരൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് എസ്.എ. റോഡിലേക്ക് സൗജന്യമായി ഇടത്തോട്ട് (Free Left) തിരിയുന്നതിനായി, റോഡിന്റെ തുടക്കത്തിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് പാതയുടെ വീതി കൂട്ടേണ്ട ചുമതല കൊച്ചി കോർപ്പറേഷനാണ്. യൂട്ടിലിറ്റി കേബിളുകളും സിഗ്നൽ പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നതിലുണ്ടായ കാലതാമസമാണ് പ്രവൃത്തി നീണ്ടുപോകാൻ കാരണമായതെന്ന് തൃക്കാക്കര എം.എൽ.എ ഉമാ തോമസ് വ്യക്തമാക്കി. പുനർവികസനത്തിന് ശേഷം വൈറ്റിലയെ പൂർണ്ണമായും 'സിഗ്നൽ ഫ്രീ' ആക്കി മാറ്റാൻ ശ്രമിക്കുമെന്നും ആവശ്യമാണെങ്കിൽ നാറ്റ്പാക്കിന്റെ (NATPAC) സഹായം തേടുമെന്നും അവർ കൂട്ടിച്ചേർത്തു. വൈറ്റിലയിൽ സിഗ്നൽ ഫ്രീ സംവിധാനം വരുന്നത് മൊബിലിറ്റി ഹബ്ബിലേക്കുള്ള വാഹനങ്ങളുടെ ഗതാഗതം കൂടുതൽ എളുപ്പമാക്കുമെന്നും, അന്തർസംസ്ഥാന ബസുകൾ റോഡിൽ പാർക്ക് ചെയ്യുന്നതിന് പകരം ഹബ്ബിനുള്ളിൽ തന്നെ പാർക്ക് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സാമൂഹിക പ്രവർത്തകനായ ഷമീർ അബ്ദുള്ള ആവശ്യപ്പെട്ടു.

കൊച്ചിയിലെ തിരക്കേറിയ ഇടപ്പള്ളി ജങ്ഷനിലെ ഗതാഗതക്കുരുക്കും പാർക്കിങ് പ്രശ്നങ്ങളും കുറയ്ക്കുന്നതിനായി വൻ നടപടിയുമായി കൊച്ച...
28/08/2026

കൊച്ചിയിലെ തിരക്കേറിയ ഇടപ്പള്ളി ജങ്ഷനിലെ ഗതാഗതക്കുരുക്കും പാർക്കിങ് പ്രശ്നങ്ങളും കുറയ്ക്കുന്നതിനായി വൻ നടപടിയുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). ഇടപ്പള്ളി മെട്രോ സ്‌റ്റേഷന് സമീപം രണ്ടാമത്തെ ഓട്ടോമേറ്റഡ് മൾട്ടി-ലെവൽ കാർ പാർക്കിങ് (MLCP) സൗകര്യം നിർമിക്കാൻ കെഎംആർഎൽ ഒരുങ്ങുകയാണ്. 100 കാറുകൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന കേന്ദ്രത്തിന്റെ നിർമ്മാണം അടുത്ത മാസം ആരംഭിക്കും. സമീപത്ത് വരാനിരിക്കുന്ന പുതിയ ഹോട്ടൽ പദ്ധതിയുമായി പങ്കിടുന്ന സ്ഥലത്തായിരിക്കും ഈ ആധുനിക എംഎൽസിപി ഒരുക്കുന്നത്. അതിൽ കുറച്ച് സ്ലോട്ടുകൾ ഹോട്ടൽ അതിഥികൾക്കായി മാറ്റിവെക്കുമെങ്കിലും ബാക്കിയുള്ളവ മെട്രോ യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി തുറന്നുകൊടുക്കും. നിലവിലെ കുറഞ്ഞ നിരക്ക് തന്നെയായിരിക്കും ഇവിടെയും ഈടാക്കുക. വടക്കേക്കോട്ട മെട്രോ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന കൊച്ചിയിലെ ആദ്യ ഓട്ടോമേറ്റഡ് എംഎൽസിപിക്ക് സമാനമായ റോബോട്ടിക് സംവിധാനവും 24 മണിക്കൂർ സിസിടിവി സുരക്ഷയുമായിരിക്കും ഇടപ്പള്ളിയിലും ഒരുക്കുക. ആദ്യ മെട്രോ സർവീസ് ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പ് മുതൽ അവസാന ട്രെയിൻ ഓടി കഴിഞ്ഞ് ഒരു മണിക്കൂർ വരെ ഇത് പ്രവർത്തിക്കും. മെട്രോ യാത്രക്കാർക്ക് ആദ്യ രണ്ട് മണിക്കൂറിന് 20 രൂപയും തുടർന്ന് ഓരോ മണിക്കൂറിനും 5 രൂപയുമാണ് നിരക്ക്. യാത്രക്കാരല്ലാത്തവർക്ക് ആദ്യ രണ്ട് മണിക്കൂറിന് 60 രൂപയും പിന്നീട് വരുന്ന ഓരോ മണിക്കൂറിനും 20 രൂപയുമാണ് നൽകേണ്ടത്. ഭാവിയിൽ ആലുവ, എറണാകുളം സൗത്ത് മെട്രോ സ്‌റ്റേഷനുകളിലും സമാനമായ എംഎൽസിപികൾ കെഎംആർഎൽ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ കൊച്ചി കോർപ്പറേഷൻ എറണാകുളം മാർക്കറ്റ് കോംപ്ലക്‌സിന് സമീപം 123 കാറുകൾക്കും 100 ഇരുചക്രവാഹനങ്ങൾക്കുമുള്ള എംഎൽസിപിയും, റെയിൽവേയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ സ്‌റ്റേഷനിൽ 110 കാറുകൾക്കുള്ള ആറുനില പാർക്കിങ് കെട്ടിടവും എറണാകുളം ജങ്ഷനിൽ 90 കാറുകൾക്കുള്ള അഞ്ചുനില പാർക്കിങ് കേന്ദ്രവും നിർമിക്കുന്നുണ്ട്. ഈ പദ്ധതികളെല്ലാം പൂർത്തിയാകുന്നതോടെ നഗരത്തിലെ പാർക്കിങ് പ്രതിസന്ധിക്ക് വലിയൊരളവോളം പരിഹാരമാകും.

വലിയ നഗരങ്ങളിൽ എൻഫോഴ്സ്മെന്റ് ഏജൻസികളുടെയും പോലീസിന്റെയും പരിശോധന കർശനമായതോടെ ലഹരി മാഫിയ തങ്ങളുടെ പ്രവർത്തന തന്ത്രം മാറ്...
27/08/2026

വലിയ നഗരങ്ങളിൽ എൻഫോഴ്സ്മെന്റ് ഏജൻസികളുടെയും പോലീസിന്റെയും പരിശോധന കർശനമായതോടെ ലഹരി മാഫിയ തങ്ങളുടെ പ്രവർത്തന തന്ത്രം മാറ്റുന്നു. പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ട് തൊട്ടടുത്തുള്ള ഉപനഗരങ്ങളെയും ചെറുപട്ടണങ്ങളെയും ലഹരി സംഭരണ-വിതരണ കേന്ദ്രങ്ങളാക്കുന്ന പ്രവണതയാണ് അടുത്തിടെ പുറത്തുവന്ന വൻ ലഹരി കേസ് വിവരങ്ങൾ വ്യക്തമാക്കുന്നത്. ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന വാഹനങ്ങൾ കേരള അതിർത്തിയിൽ തമ്പടിച്ച് പകൽസമയത്ത് കോട്ടയം പോലുള്ള പ്രദേശങ്ങളിൽ എത്തിച്ച ശേഷമാണ് പ്രത്യേക കേന്ദ്രങ്ങളിൽ വെച്ച് എംഡിഎംഎ അടക്കമുള്ള രാസലഹരി ചെറു പായ്ക്കറ്റുകളിലാക്കി കൊച്ചി അടക്കമുള്ള വൻകിട നഗരങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം 281 ഗ്രാം എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിലായ തിരുവല്ല സ്വദേശി വരുൺ ദേവും (ബോസ്) കൂട്ടാളി വിപിൻ എസ്. കുമാറും കോട്ടയം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ഡൽഹി-രാജസ്ഥാൻ അതിർത്തിയിൽ നിന്ന് രാസലഹരി നേരിട്ടെത്തിച്ച് കൊച്ചിയിലെ ആഡംബര പാർട്ടികൾക്കും സിനിമാ മേഖലയിലുള്ളവർക്കും വിതരണം ചെയ്യുകയായിരുന്നു ഇവരുടെ രീതി. ഓണക്കാലത്ത് 5 കിലോയോളം എംഡിഎംഎ എത്തിച്ച് കോടികളുടെ കച്ചവടമായിരുന്നു ഇവരുടെ ലക്ഷ്യം. ചെറുനഗരങ്ങൾ കേന്ദ്രീകരിച്ച് നടന്ന മറ്റ് പ്രധാന കേസുകളിൽ ഒന്നാണ് മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ‘കെറ്റാമെലോൺ’ ലഹരി ശൃംഖല. എഞ്ചിനീയറായ എഡിസൺ ബാബുവും സംഘവും ഡാർക്ക് നെറ്റും ക്രിപ്റ്റോ കറൻസിയും വഴി വിദേശത്ത് നിന്ന് എൽഎസ്ഡി സ്റ്റാമ്പുകളും കെറ്റമിനും എത്തിച്ച് പോസ്റ്റ് ഓഫീസ് വഴി വിതരണം ചെയ്യുകയായിരുന്നു. ഇതിന് മുൻഗായായി 2023-ൽ എൻസിബി പിടികൂടിയ ‘സാംബഡ കാർട്ടൽ’ എന്ന ഡാർക്ക് നെറ്റ് ശൃംഖലയും ഹരിയാനയിലെ ബല്ലഭ്ഗഡ് എന്ന ചെറുപ്രദേശം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. വലിയ നഗരങ്ങളോട് ചേർന്നു കിടക്കുന്ന ഉപഗ്രഹനഗരങ്ങളിൽ അന്വേഷണ ഏജൻസികളുടെ നോട്ടമെത്താനുള്ള സാധ്യത കുറവാണെന്നതും, അവിടെനിന്ന് പ്രധാന നഗരങ്ങളിലേക്ക് അതിവേഗം എത്തിച്ചേരാനാകും എന്നതുമാണ് ലഹരി സംഘങ്ങൾ ചെറുപട്ടണങ്ങളെ താവളമാക്കാൻ കാരണം. കൊച്ചിയിൽ പരിശോധന ശക്തമാക്കിയതോടെയാണ് കോട്ടയം, മൂവാറ്റുപുഴ, പത്തനംതിട്ട തുടങ്ങിയ ഭാഗങ്ങളിലേക്ക് സംഭരണ കേന്ദ്രങ്ങൾ മാറ്റി ലഹരി സംഘങ്ങൾ താവളം കണ്ടെത്തുന്നത്.

കെഎസ്ആർടിസിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തിരുവനന്തപുരം–എറണാകുളം എക്സിക്യൂട്ടീവ് വോൾവോ ബസ് സർവീസിന് ഔദ്യോഗികമായി തുടക...
21/08/2026

കെഎസ്ആർടിസിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തിരുവനന്തപുരം–എറണാകുളം എക്സിക്യൂട്ടീവ് വോൾവോ ബസ് സർവീസിന് ഔദ്യോഗികമായി തുടക്കമായി. എന്നാൽ ആദ്യ യാത്രയിൽ തന്നെ രണ്ടു മണിക്കൂറിലധികം വൈകിയാണ് ബസ് എറണാകുളത്ത് എത്തിച്ചേർന്നത്. രാവിലെ 9.45-ന് എറണാകുളം സ്റ്റാൻഡിൽ എത്തേണ്ടിയിരുന്ന ബസ് ഉച്ചയ്ക്ക് 12 മണിക്കാണ് എത്തിച്ചേർന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി റോഡുകളിൽ അനുഭവപ്പെട്ട കനത്ത തിരക്കാണ് ബസ് വൈകാൻ പ്രധാന കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. 36 സീറ്റുകളുള്ള ഈ അത്യാധുനിക ബസിലെ ആദ്യ യാത്രയിൽ 27 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വൈകി എത്തിയെങ്കിലും റോഡിലെ തിരക്ക് നേരിട്ട് ബോധ്യപ്പെട്ടതിനാൽ യാത്രക്കാരുടെ ഭാഗത്തുനിന്ന് പൂർണ്ണ സഹകരണമാണ് ലഭിച്ചതെന്ന് കോഓർഡിനേറ്റർ ആനന്ദ് വി. നായർ അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് എറണാകുളം ബസ് സ്റ്റാൻഡിൽ എത്തിയ ബസിന് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസർ എ. അജിത്തിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഒ.പി. അനൂപ്, ബിടിസി കോഓർഡിനേറ്റർ ആർ. അനീഷ്, ഡിപ്പോ എൻജിനീയർ പ്രശാന്ത് കൈമൾ, എച്ച്‌വിഎസ് ബിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അതേസമയം, നിലവിലെ സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന ശക്തമായ ആവശ്യം യാത്രക്കാരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. രാവിലെ 5.15-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 10.30-ഓടെ എറണാകുളത്ത് എത്തുന്ന രീതിയിൽ സമയം പുനഃക്രമീകരിക്കണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ ബസ് തോപ്പുംപടി വഴി ഹൈക്കോടതി ജംക്‌ഷൻ ചുറ്റിക്കറങ്ങി വരുന്നത് കൂടുതൽ സമയം പാഴാക്കുന്നുണ്ടെന്നും, യാത്രക്കാരുടെ സൗകര്യാർത്ഥം സർവീസ് വൈറ്റില വഴിയാക്കണമെന്നും നിർദ്ദേശമുണ്ട്. ഈ വിഷയം ഗൗരവമായി ആലോചനയിലാണെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. ശരത് കൃഷ്ണയാണ് ബസിന്റെ ഡ്രൈവർ, എ.എം. മോനിതയാണ് കണ്ടക്ടർ കം ഹോസ്റ്റസ്. ശുചിമുറി അടക്കമുള്ള സൗകര്യങ്ങളുള്ള ഈ ബസിൽ ലഘുഭക്ഷണം, ചായ, കാപ്പി, കുടിവെള്ളം എന്നിവയും യാത്രക്കാർക്കായി നൽകുന്നുണ്ട്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരം–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഈ വോൾവോ ബസ്, ശനിയാഴ്ചകളിൽ ഗുരുവായൂരിലേക്കാണ് സർവീസ് നടത്തുന്നത്.

കൊച്ചി മെട്രോ റെയിൽ, കൊച്ചി വാട്ടർ മെട്രോ, ഫീഡർ ബസ് സർവീസുകൾ തുടങ്ങിയവയുടെ വിവരങ്ങൾ സമഗ്രമായി ഏകോപിപ്പിച്ച് ലഭ്യമാക്കുന്...
18/08/2026

കൊച്ചി മെട്രോ റെയിൽ, കൊച്ചി വാട്ടർ മെട്രോ, ഫീഡർ ബസ് സർവീസുകൾ തുടങ്ങിയവയുടെ വിവരങ്ങൾ സമഗ്രമായി ഏകോപിപ്പിച്ച് ലഭ്യമാക്കുന്ന രീതിയിൽ കൊച്ചി മെട്രോയ്ക്കായി പുതിയ വെബ്‌സൈറ്റ് ഒരുക്കി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) വിദ്യാർഥികൾ. ഉപയോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് മികച്ച സാങ്കേതിക നിലവാരത്തോടെ തയ്യാറാക്കിയ ഈ വെബ്‌സൈറ്റ് കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരിയും കെ.എം.ആർ.എൽ (KMRL) മാനേജിങ്‌ ഡയറക്ടർ ലോക്‌നാഥ് ബെഹ്റയും ചേർന്ന് പ്രകാശിപ്പിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആവശ്യപ്പെട്ടതനുസരിച്ചാണ് കുസാറ്റ് ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം അസോസിയറ്റ് പ്രൊഫസർ ഡോ. ദലീഷ എം. വിശ്വനാഥിന്റെ മേൽനോട്ടത്തിൽ അഞ്ചാം സെമസ്റ്റർ ഐ.ടി വിദ്യാർഥികളായ ജയസൂര്യ ജയകുമാർ, അലൻ ഫിലിപ്, ഹാഫിസ് ഹുസൈൻ, സി. മുഹമ്മദ് ദിൽഷാൻ എന്നിവർ ചേർന്നാണ് ഈ വെബ്‌സൈറ്റ് നിർമ്മിച്ചത്. വെറും മൂന്ന് ആഴ്ച കൊണ്ടാണ് വിദ്യാർഥികൾ അതിവിശിഷ്ടമായ നിലവാരത്തിൽ പുതിയ വെബ്‌സൈറ്റ് തയ്യാറാക്കി നൽകിയതെന്ന് കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്റ അഭിനന്ദിച്ചു. വെബ്‌സൈറ്റ് നിർമ്മാണത്തിൽ പങ്കാളികളായ വിദ്യാർഥികൾക്ക് കെ.എം.ആർ.എൽ ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കെ.എം.ആർ.എല്ലുമായി തുടർന്നും വിവിധ സാങ്കേതിക മേഖലകളിൽ സഹകരിക്കാൻ സർവകലാശാല തയ്യാറാണെന്ന് ചടങ്ങിൽ വൈസ് ചാൻസലർ വ്യക്തമാക്കി. ചടങ്ങിൽ കെ.എം.ആർ.എൽ അഡീഷണൽ ജനറൽ മാനേജർ ടി. ജി. ഗോകുൽ, കുസാറ്റ് രജിസ്ട്രാർ ഡോ. എ. യു. അരുൺ, പരീക്ഷാ കൺട്രോളർ ഡോ. എൻ. മനോജ്, ഫിനാൻസ് ഓഫീസർ പി. ജി. ഗിരീഷ് കുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കൗമാരക്കാരെയും യുവാക്കളെയും ജീവിതത്തിന്റെ നേർവഴിയിലേക്ക് തിരികെ കൊണ്ടുവരാൻ ല...
17/08/2026

ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കൗമാരക്കാരെയും യുവാക്കളെയും ജീവിതത്തിന്റെ നേർവഴിയിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിട്ട് സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന ‘നേർവഴി’ പദ്ധതി എറണാകുളം ജില്ലയിൽ പുരോഗമിക്കുന്നു. ലഹരി ഉപയോഗവും കേസുകളും വ്യാപകമായതോടെ ഇത്തരത്തിൽ അകപ്പെട്ടുപോയവരെ കണ്ടെത്തി ശരിയായ മാർഗ്ഗനിർദ്ദേശവും ദിശാബോധവും നൽകി പുനരധിവസിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കാണ് നിലവിൽ കൂടുതൽ ഊന്നൽ നൽകുന്നത്. 2017-ൽ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ ഇരുനൂറോളം പേരെയാണ് വിജയികരമായി പുനരധിവസിപ്പിച്ചത്. കഴിഞ്ഞ വർഷം 46 പേരും 2024-ൽ 72 പേരുമായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കൾ. നിലവിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും ഫണ്ടിന്റെ അപര്യാപ്തത ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നുണ്ട്.
കഴിഞ്ഞ ഏപ്രിൽ മുതലാണ് ജില്ലയിൽ ലഹരിക്കേസുകളിൽ ഉൾപ്പെട്ടവരിലേക്ക് പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കേന്ദ്രീകരിച്ചതെന്ന് ജില്ലാ പ്രബേഷൻ ഓഫീസർ ബെൻസൺ ഡേവിസ് അറിയിച്ചു. നിലവിൽ ലഹരിക്കേസുകളിൽ പെട്ട 15 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഇതിൽ 8 പേർ ജില്ലയിലെ വിവിധ ജയിലുകളിൽ നിന്നും, 5 പേർ എക്സൈസിൽ നിന്നും, ഒരാൾ വീതം ലഹരിമോചന ചികിത്സാകേന്ദ്രത്തിൽ നിന്നും പോലീസ് സ്റ്റേഷനിൽ നിന്നും റഫർ ചെയ്യപ്പെട്ടവരാണ്. ഇവരിൽ 7 പേർ 18-നും 21-നും ഇടയിലും, 7 പേർ 22-നും 25-നും ഇടയിലും, ഒരാൾ 25 വയസ്സിന് മുകളിലുള്ളതുമാണ്. ഗുണഭോക്താക്കളുടെ വീടുകൾ സന്ദർശിച്ച് രേഖാമൂലം അനുമതി വാങ്ങിയ ശേഷം മാസം തോറും ഭവന സന്ദർശനവും കൗൺസിലിംഗും ഉറപ്പാക്കുന്നുണ്ട്. കൂടാതെ ജയിലുകളിൽ കഴിയുന്നവർക്കായി ബോധവൽക്കരണ ക്ലാസുകളും ലൈഫ് സ്കിൽ, മോട്ടിവേഷൻ ക്ലാസുകളും സംഘടിപ്പിച്ചു വരുന്നു.
മദ്യപാന ആസക്തി കുറയ്ക്കാൻ ഡി-അഡിക്ഷൻ സേവനങ്ങളും, വീടില്ലാത്തവർക്ക് സാങ്കേതികമായി താമസസൗകര്യവും പദ്ധതിയിലൂടെ നൽകുന്നുണ്ട്. പഠനം മുടങ്ങിയവർക്ക് തുടർവിദ്യാഭ്യാസം നൽകി തുല്യതാ പരീക്ഷ എഴുതി പാസാകുന്നതുവരെ സഹായം ലഭ്യമാക്കും. കൂടാതെ തൊഴിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകി തൊഴിൽശേഷിയുള്ളവരാക്കി മാറ്റുകയും ചെയ്യുന്നു. ഇവരുടെ മാറ്റം വിലയിരുത്താൻ തുടർച്ചയായ ഭവന സന്ദർശനവും ആശയവിനിമയവും നടക്കും. എന്നാൽ കൊലപാതകം, ബലാത്സംഗം, പോക്സോ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ഈ പദ്ധതിയിലേക്ക് പരിഗണിക്കാറില്ല.

അത്തം കൊടിയേറ്റത്തിന് ഇനി നാലുനാൾ മാത്രം ശേഷിക്കെ നാടെങ്ങും ഓണവിപണി സജീവമായിക്കഴിഞ്ഞു. തിങ്കളാഴ്ച തൃക്കാക്കരയിൽ അത്താഘോഷ...
14/08/2026

അത്തം കൊടിയേറ്റത്തിന് ഇനി നാലുനാൾ മാത്രം ശേഷിക്കെ നാടെങ്ങും ഓണവിപണി സജീവമായിക്കഴിഞ്ഞു. തിങ്കളാഴ്ച തൃക്കാക്കരയിൽ അത്താഘോഷ കൊടിയേറ്റവും സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്ന് ഞായറാഴ്ച തൃപ്പൂണിത്തുറയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന അത്തച്ചമയവും നടക്കുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. മഴ ഭീഷണി മാറിനിന്നതോടെ നാടൻ വിഭവങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്-ഗൃഹോപകരണങ്ങൾ എന്നിവയ്ക്കായി വലിയ ഓഫറുകളും വായ്പാ സൗകര്യങ്ങളുമാണ് വ്യാപാരികൾ ഒരുക്കിയിരിക്കുന്നത്. ഇക്കുറി നബിദിനവും തിരുവോണവും തൊട്ടടുത്ത ദിവസങ്ങളിൽ വരുന്നതും, നാലാം ഓണത്തിന് ശ്രീനാരായണഗുരു-അയ്യങ്കാളി ജയന്തി ആഘോഷങ്ങൾ എത്തുന്നതും ഇരട്ടിമധുരമേകുന്നു. മഴ മാറിനിൽക്കുന്നതോടെ അത്തം മുതൽ പൂക്കളങ്ങൾ സജീവമാകുമെന്ന പ്രതീക്ഷയിലാണ് പൂവിപണി. ഇതരസംസ്ഥാന പൂക്കൾക്ക് പുറമെ പ്രാദേശിക കൂട്ടായ്മകളുടെ പൂകൃഷിയും വിപണിയിലെത്തുന്നുണ്ട്. അതേസമയം, ഇറാൻ-അമേരിക്ക പ്രതിസന്ധിയെ തുടർന്ന് കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ ഈത്തപ്പഴം, പിസ്ത, ബദാം തുടങ്ങിയ ഡ്രൈഫ്രൂട്സ് ഇനങ്ങൾക്കു കിലോയ്ക്ക് 100 മുതൽ 150 രൂപ വരെ വില വർദ്ധിച്ചിട്ടുണ്ട്. തദ്ദേശീയമായി വിവിധ എക്സ്പോകളും ഫെയറുകളും സജീവമാണ്. കലൂർ സ്റ്റേഡിയം ഹെലിപ്പാഡ് ഗ്രൗണ്ടിൽ നടക്കുന്ന സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയർ ഓഗസ്റ്റ് 25 വരെ രാവിലെ 10 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. 13 ഇനം സബ്സിഡി ഉൽപ്പന്നങ്ങൾക്ക് പുറമെ മിൽമ, പച്ചക്കറി, തുണിത്തരങ്ങൾ, ഫുട്‌വെയറുകൾ എന്നിവയടങ്ങിയ വിവിധ സ്റ്റാളുകളും ഇവിടെ സജ്ജമാണ്.

കൊച്ചിയുടെ വികസന കുതിപ്പിന് വേഗം കൂട്ടുന്ന അങ്കമാലി–അരൂർ കൊച്ചി ഔട്ടർ റിങ് റോഡ് പദ്ധതി യാഥാർത്ഥ്യമാകാൻ വഴിയൊരുങ്ങുന്നു. ...
13/08/2026

കൊച്ചിയുടെ വികസന കുതിപ്പിന് വേഗം കൂട്ടുന്ന അങ്കമാലി–അരൂർ കൊച്ചി ഔട്ടർ റിങ് റോഡ് പദ്ധതി യാഥാർത്ഥ്യമാകാൻ വഴിയൊരുങ്ങുന്നു. നിർമ്മാണ സാമഗ്രികളുടെ ജി.എസ്.ടി, റോയൽറ്റി ഇനങ്ങളിൽ കിഴിവ് നൽകേണ്ട സംസ്ഥാന വിഹിതമായ 424 കോടി രൂപ ഒഴിവാക്കി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണ് പദ്ധതിക്ക് വഴിതെളിഞ്ഞത്. ഇതിന് പകരമായി ഭൂമിയേറ്റെടുക്കൽ ചെലവിൽ സംസ്ഥാനം വഹിക്കേണ്ടിയിരുന്ന 25 ശതമാനം വിഹിതം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഒഴിവാക്കി നൽകുകയും ചെയ്തതോടെ നിർമ്മാണത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വം പൂർണ്ണമായും നീങ്ങി. പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾക്കായി കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം '3A' വിജ്ഞാപനം പുറപ്പെടുവിച്ചു. എറണാകുളത്തെ 19 വില്ലേജുകളിലെ ഭൂമിയേറ്റെടുക്കലിനായി എറണാകുളം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറെയും, അരൂർ ഭാഗത്തിനായി ആലപ്പുഴ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 20 വില്ലേജുകളിലായി ആകെ 363.73 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബർ ആദ്യത്തോടെയോ സർവേ അടക്കമുള്ള നടപടികൾ ആരംഭിക്കും. സർവേ പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ അന്തിമ ഭൂമിയേറ്റെടുക്കൽ രേഖയായ '3D' വിജ്ഞാപനം ഇറക്കേണ്ടതുണ്ട്. 49.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ എട്ടുവരിപ്പാത പദ്ധതിക്ക് 6,935.6 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ആകെ ചെലവ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചതനുസരിച്ച് പദ്ധതിയുടെ മേൽനോട്ടത്തിനായുള്ള സംസ്ഥാന അതോറിറ്റിയെ ഒരു മാസത്തിനകം നിയമിക്കും. നഗരകേന്ദ്രത്തിൽ പ്രവേശിക്കാതെ തന്നെ ദീർഘദൂരം യാത്ര ചെയ്യാൻ സഹായിക്കുന്ന ഈ പാതയുടെ പരിധിയിൽ അങ്കമാലി, അരൂർ എന്നിവയ്ക്ക് പുറമെ കരുകുറ്റി, തുറവൂർ, മറ്റൂർ, വടക്കുംഭാഗം, കിഴക്കുംഭാഗം, മാമ്പള്ളി, വെങ്ങോല, അരക്കപ്പടി, പട്ടിമറ്റം, വടവുകോട്, ഐക്കരനാട് നോർത്ത്, ഐക്കരനാട് സൗത്ത്, തിരുവാണിയൂർ, കുരീക്കാട്, കുമ്പളം, തെക്കുംഭാഗം, തിരുവാങ്കുളം, മരട് തുടങ്ങിയ പ്രദേശങ്ങളും ഉൾപ്പെടുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം 1.88 കോടി കവിയുകയും പ്രതിവർഷം 7.5 ലക്ഷത്തിനും 8.8 ലക്ഷത്തിനും ഇടയിൽ പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുകയും ചെയ്യുന്നതിനാൽ പുതിയ പാത വന്നാലും ഗതാഗതക്കുരുക്ക് എത്രത്തോളം കുറയുമെന്നതിൽ ആശങ്കയും നിലനിൽക്കുന്നുണ്ട്.

Address

Kochi
682016

Website

Alerts

Be the first to know and let us send you an email when Kochi Metro posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share