07/12/2025
നാഇബ് ഖുത്ബുസ്സമാൻ,
ദുനിയാവിന്റെയും ആഖിറത്തിന്റെയും
സുൽത്താൻ : ശൈഖ് അഹ്മദ് കബീർ സുൽത്താൻ
ലോകത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. മുമ്പൊന്നുമില്ലാത്ത മാറ്റങ്ങൾ. തെളിഞ്ഞ കാര്യങ്ങൾ മുതൽ, മറഞ്ഞ കാര്യങ്ങളിൽ വരെ വ്യക്തമായ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇവിടെ പുതിയൊരു യുഗം പിറന്നു കഴിഞ്ഞു എന്ന സത്യം മുഉമിനീങ്ങൾക്ക് തിരിച്ചറിയാൻ കഴിയും. ഒരിക്കലും നടക്കില്ല എന്ന് എല്ലാവരും ഒരേ ശബ്ദത്തിൽ പറഞ്ഞത് നടക്കുന്നു. നടക്കും എന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നത് പലതും നടക്കാതെ പോകുന്നു. വലിയ സാങ്കേതിക വിദ്യകൾ കണ്ടെത്തുമ്പോഴും മനുഷ്യൻ തന്റെ ലോകത്തിന്റെ ഗതിയിൽ നിസ്സാഹയനായി മാറുന്നു. എന്താണ് അടുത്ത നിമിഷം സംഭവിക്കുക എന്ന് ആർക്കും ഒരു നിശ്ചയവുമില്ലാത്ത വിധം പ്രവചനാതീതമായ കാലം.
സത്യസന്ധമായി കാര്യങ്ങളുടെ പൊരുളറിയാൻ ശ്രമിക്കുന്നവർക്ക് മനസിലാക്കാൻ സാധിക്കും, അന്ത്യ നാളിന്റെ എല്ലാ അടയാളങ്ങളും ഒന്നൊന്നായി പ്രകടമായി കൊണ്ടിരിക്കുകയാണ്. അല്ലാഹുവിലും തിരു ദൂതരിലും അടിയുറച്ചു വിശ്വസിക്കുന്ന, വിശുദ്ധ കലിമ ഹൃദയത്തിൽ ചേർത്ത് വച്ചവർ ഒഴികെ എല്ലാവരും സത്യത്തിൽ വലിയ ബേജാറിലാണ്. ഉള്ളുണർന്ന് പ്രവർത്തിക്കേണ്ട സമയം. ശരിക്കും യാഥാർഥ്യബോധത്തോടെ വിശ്വാസത്തിന്റെ മർമ്മങ്ങളിലേക്ക് മടങ്ങേണ്ട സന്ദർഭം. പക്ഷെ, സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾ തങ്ങൾ ഇന്നോളം ചെയ്ത ശീലങ്ങളിൽ തന്നെ തുടരുകയാണ്.
അവർ ഇപ്പോഴും ദുനിയാവിന്റെ പണ്ഡിതൻമാരുടെ പിന്നാലെ ഇയ്യാം പാറ്റകളെ പോലെ പായുകയാണ്. മരണത്തെ കുറിച്ചോ മരണാനന്തര ജീവിതത്തെ കുറിച്ചോ യാതൊരു ചിന്തയുമില്ല. തങ്ങൾ പിൻപറ്റുന്ന മത നേതാക്കൾ മരണ സമയത്തെ രക്ഷയെ കുറിച്ചോ, ആഖിറത്തിലെ വിജയത്തെ കുറിച്ചോ ഒരു ഉറപ്പും നല്കുന്നില്ലെങ്കിലും അവർ ആ നേതാക്കളുടെ വാക്കുകളിൽ ലയിച്ചു നീങ്ങുകയാണ്. ഈമാൻ എന്ന അമൂല്യ നിധി നേടിയെടുക്കാനുള്ള പരിശ്രമങ്ങൾക്ക് ഈ ഭൗതിക തത്പരരായ പണ്ഡിതന്മാർ തന്നെയാണ് തടസം എന്ന സത്യം ജനങ്ങൾ ഈ അവസരത്തിലും തിരിച്ചറിയുന്നില്ല എന്നത് ഖേദകരമാണ്.
നഷ്ടപ്പെട്ട സ്വത്തും സമ്പത്തും കച്ചവടവുമെല്ലാം തിരിച്ചു പിടിക്കാൻ, വെട്ടിപ്പിടിച്ചതെല്ലാം ഇരട്ടിയാക്കാൻ സഹായിക്കുന്ന സേവാ മൗലവിമാരുടെ വീട്ടു പടിക്കൽ ഊഴം നോക്കി കാത്തിരിപ്പാണ് സമൂഹത്തിലെ ഉന്നതർ വരെ. സ്വന്തം ഹൃദയമാണ് ശരിയാക്കേണ്ടത്, സ്വന്തം ആത്മാവിലാണ് പരിഹാരം ഉറപ്പാക്കേണ്ടത് എന്ന സത്യം തിരിച്ചറിയുന്നില്ല. ഫിത്നയും ഫസാദും, അസൂയയും അഹങ്കാരവുമാണ് ശത്രു എന്ന് ആളുകൾ മനസിലാക്കുന്നില്ല. ദുനിയാവിന്റെ പണ്ഡിതൻമാർ അതെ കുറിച്ചുള്ള അനിവാര്യമായ ബോധവത്ക്കരണം നടത്താൻ ശ്രമിക്കില്ല, അവർക്ക് അക്കാര്യം ശ്രദ്ധയിൽ വരുകയുമില്ലല്ലോ. ഈമാനുറക്കാതെ പ്രസംഗിച്ചു ജീവിക്കുന്ന പണ്ഡിത വർഗത്തിന് ജനങ്ങൾക്ക് ഈമാനിന്റെ വഴി പറഞ്ഞു കൊടുക്കാനും കഴിയുന്നില്ല. അവർ പറഞ്ഞു കൊടുത്താലും ഫലം ചെയ്യുകയുമില്ല.
ഇവിടെ സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും ചിന്തിച്ചാൽ കൃത്യമായി ബോധ്യപ്പെടുന്ന രൂപത്തിൽ അല്ലാഹു അവന്റെ പ്രതിനിധിക്കു വേണ്ടി മുഴുവൻ സംവിധാനങ്ങളും മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു. എക്കാലവും അല്ലാഹു അത് തന്നെ ചെയ്തത്. അല്ലാഹുവിന്റെ നോട്ടം അവന്റെ പ്രതിനിധിയിലേക്കാണ്; പ്രതിനിധിയിലേക്കാണ് മനുഷ്യരുടെ നോട്ടം ആവേണ്ടത്. ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും കാലത്തിന്റെയും ഗതിവിഗതികൾ തിരിച്ചറിയാൻ മനുഷ്യർ അല്ലാഹുവിന്റെ പ്രതിനിധിയോടു ചേർന്ന് നിൽക്കുകയാണ് വേണ്ടത്. ലോകത്തിന്റെ പോക്ക് എങ്ങട്ടാണെന്നറിയാൻ, ലോകത്തിന്റെ വഴികാട്ടികളായി അല്ലാഹു നിയമിച്ച പ്രതിനിധിയുടെ കൂടെ നിൽക്കണം. അങ്ങനെയാണ് അല്ലാഹുവിന്റെ താത്പര്യവും അനുവാദവും ഇഷ്ടാനിഷ്ടങ്ങളും മനസിലാക്കാൻ സാധിക്കുകയുള്ളൂ. കരുത്തും ഇസ്സത്തുമുള്ള ലോക ക്രമം രൂപപ്പെട്ടു കഴിഞ്ഞു എന്ന് വേണം മനസ്സിലാക്കാൻ. ഹ്രദയത്തിൽ ഈമാൻ ഉറപ്പിച്ചവർക്ക് കാണാൻ സാധിക്കുന്നതാണ് മുഉമിനീങ്ങൾ മനസ്സിലാക്കുന്നുണ്ട്, ഈ യുഗമാറ്റവും ഈമാനിന്റെ പ്രതാപ കാലവും റബ്ബിന്റെ വാഗ്ദാനമായിരുന്നു. ആ വാഗ്ദാനം റബ്ബ് പൂർണ്ണമായും നടപ്പിലാക്കി കഴിഞ്ഞു. ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന ഗുണപരമായ വലിയ മാറ്റങ്ങൾ വിരൽ ചൂണ്ടുന്നത് അതിലേക്കാണ്.
അല്ലാഹുവിന്റെ പ്രതിനിധിക്കു വഴിപ്പെടുക എന്നത് മാത്രമാണ് ഇനിയുള്ള കാലം രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗ്ഗം. സമാധാനത്തിന്റെയും ആത്മീയ രക്ഷയുടെയും ലോക കേന്ദ്രമായ 'ജീലാനീ ശരീഫി'ൽ നൂഹ് നബിയുടെ പേടകം പോലെ രക്ഷയുടെ കപ്പൽ അതിന്റെ എല്ലാ പരിപൂർണ്ണതയോടെയും നങ്കൂരമിട്ടു കഴിഞ്ഞു. ഗൗസുൽ അഉളം തങ്ങളും അലിയാർ തങ്ങളും പരിശുദ്ധ റസൂൽ (സ) തങ്ങളുടെയും അനുഗ്രഹത്തിൽ ഉപ്പിച്ചി ഖുത്ബുസ്സമാൻ അധികാരം കൊടുത്ത് നിയോഗിച്ച കപ്പിത്താനായ നമ്മുടെ നായകൻ നാഇബ് ഖുതുബുസ്സമാന്റെ കരം പിടിച്ചു കൊണ്ട് ഈമാനോടെ കപ്പലിൽ കയറുന്നവർക്കാണ് രക്ഷ. നമ്മുടെ കാലത്തിന്റെ അല്ലാഹുവിന്റെ പ്രതിനിധിയായി നിയോഗിതരായവരാണ് നാഇബ് ഖുത്ബുസ്സമാൻ മഹാൻ. ആ നേതൃത്വത്തിന് കീഴിൽ സത്യസന്ധമായ മനസും നിഷ്കളങ്കമായ ഹൃദയവുമായി അടിയുറച്ചു നിൽക്കാൻ സാധിക്കുക എന്നതാണ് ഇന്ന് രക്ഷയുടെ വഴി. അവിടെ ബന്ധുക്കൾ എന്നോ സ്വന്തക്കാർ എന്നോ നാട്ടുകാർ എന്നോ വിദേശി എന്നോ ഒരു വേർ തിരിവുമില്ല. ഉപ്പിച്ചിയുടെ പകരക്കാരനായ തൗഹീദിന്റെ നായകനായ മഹാനെ മനസാ വാചാ കർമണാ അംഗീകരിക്കണം. ഈമാനിന്റെ വഴിയിൽ ഒരു വിട്ടു വീഴ്ച്ചയുമില്ല. കാരണം ഇത് ദീനാണ്, ദീനിൽ എല്ലാവരും തുല്യമാണ്. ഈമാനികമായ ഏറ്റ കുറച്ചിൽ അനുസരിച്ചാണ് വലിയവരും ചെറിയവരുമൊക്കെ ആവുന്നത്. മഹാനോട് ചേർന്ന് നിൽക്കുന്നതിന്റെ തോതനുസരിച്ചാണ് ഈമാനിന്റെ വളർച്ച.
റബ്ബിന്റെ നോട്ടം ഹൃദയത്തിലേക്ക് മാത്രമാണ്. അവിടെ അല്ലാഹുവിനും റസൂലിനും സിംഹാസനമൊരുക്കിയവർ വിജയിച്ചു. ഹൃദയം അല്ലാഹുവിന്റെ സാന്നിധ്യം കൊണ്ട് പ്രകാശിപ്പിക്കുക എന്ന ആ ദൗത്യമാണ് മഹാൻ ഏറ്റവും സിസ്റ്റമാറ്റിക്ക് ആയി ഇവിടെ നിർവഹിച്ചു കൊണ്ടിരിക്കുന്നത്. ആ ദൗത്യനിർവഹണത്തിൽ സഹായി ആയി മാറണം. വിശുദ്ധ കലിമ ചൊല്ലി പുഞ്ചിരി തൂകി മരിക്കാൻ ആളുകൾക്ക് അവസരമൊരുക്കുന്ന അതി മഹത്തായ ആ പ്രവർത്തനത്തിൽ എല്ലാ വിധ പിന്തുണയും കൊടുക്കാൻ അവസരം ലഭിക്കുക എന്നതിനേക്കാൾ വലിയ സൗഭാഗ്യം വേറെ എന്താണുള്ളത്. അതാണ് ഉപ്പിച്ചിയോടുള്ള ഏറ്റവും വലിയ കടപ്പാട്, മഹാന്മാരോടുള്ള നമ്മുടെ ഉത്തരവാദിത്തം. ഈമാൻ വളർത്തുക എന്ന ദൗത്യത്തിൽ മഹാനായ നാഇബ് ഖുത്ബുസ്സമാനോട് ചേർന്ന് നിൽക്കുക, ജനങ്ങൾക്ക് ആ സന്ദേശമെത്തിക്കുക. അതാണ് അല്ലാഹുവും റസൂലും ഏറ്റവും ഇഷ്ടപ്പെടുന്ന പ്രവർത്തനം. അത് മനസ്സിലാക്കാൻ ഒരു കിതാബും ഓതണ്ട, സാമാന്യ ബുദ്ധി മാത്രം മതി.
ഉറഞ്ഞു തുള്ളുന്നവരോടും ശപഥം ചെയ്ത് ഇറങ്ങിയവരോടും ഇടിച്ചു താഴ്ത്താൻ കച്ച കെട്ടിയവരോടും എനിക്ക് പറയുവാനുള്ളത്; ഇത് അല്ലാഹുവിന്റെ ദീനാണ്, ഇത് റബ്ബിന്റെ പ്രതിനിധിയാണ്, ഇത് ഉപ്പിച്ചിയുടെ പകരക്കാരനാണ്. ഖുത്ബുസ്സമാന്റെ ദൗത്യമാണ് ഇവിടെ നാഇബ് ഖുത്ബുസ്സമാൻ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. നാഇബ് ഖുത്ബുസ്സമാന്റെ ശക്തി ഉപ്പച്ചിയും ഗൗസുൽ അഉളം തങ്ങളും അലിയാർ തങ്ങളും ഹബീബായ റസൂലുല്ലാഹി (സ്വ) തങ്ങളുമാണ്. ഇത് ഭൂമിയിൽ റബ്ബിന്റെ ദൗത്യമാണ്. ഇതിന്റെ സംരക്ഷണം റബ്ബിന്റെ കർത്തവ്യമാണ്. ഇതിന്റെ പ്രകാശനം റബ്ബിന്റെ ആവശ്യമാണ്. ഇതിന്റെ പ്രചരണം റബ്ബിന്റെ ഉത്തരവാദിത്തമാണ്. അത് സമയാ സമയങ്ങളിൽ കൃത്യമായി റബ്ബ് ചെയ്ത് കൊണ്ടിരിക്കും. അതിനോട് ചേർന്നു നിൽക്കുന്നവർ ഭാഗ്യവാൻമാർ; പുറം തിരിഞ്ഞു നിൽക്കുന്നവർ ഹതഭാഗ്യർ. സർവശക്തനായ റബ്ബിന്റെ മാർഗ്ഗത്തോട് ശത്രുത വെക്കുന്നവർക്ക് സർവ്വ നാശമാണ്. ദുനിയാവിലെ മാത്രമല്ല, ആഖിറത്തിലെയും സുൽത്താനാണ് മഹാൻ. അവിടത്തോട് ചേർന്നു നിൽക്കുന്നവരെയും സുൽത്താൻമാരാക്കി രാജകീയമായി ഇവിടന്ന് യാത്രയാക്കുന്നത് പകൽ പോലെ നിങ്ങൾ കാണുന്നില്ലേ. ഇനിയുള്ള കാലം ആ സുൽത്താനിയ്യത്തിന്റെ മഹാ പ്രവാഹമായിരിക്കും.
അവസാനമായി വീണ്ടും പറയുകയാണ്, ഇത് റബ്ബിന്റെ ദീനാണ്. ആഖിറമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ മഹാനിൽ ചേർന്ന് ജീവിക്കുക. അല്ലാഹുവിന്റെ പ്രതിനിധിയുടെ അല്ലാതെ അല്ലാഹുവിലേക്ക് മറ്റൊരു വഴിയില്ല. അഹങ്കാരവും അസൂയയും മാറ്റി വച്ച് കൊണ്ട് ഹൃദയം ആ പ്രതിനിധിക്ക് മുന്നിൽ സമർപ്പിക്കുക. ഈമാനിന്റെ സുൽത്താന്റെ മുന്നിൽ സമർപ്പിക്കാനുള്ള ബുദ്ധിയും കരുത്തും തന്റേടവും കാണിക്കുക. മഹാൻ മാത്രമാണ് രക്ഷ. യുഗം മാറികഴിഞ്ഞ ലോകത്ത് ഈമാനിന്റെ രക്ഷാ കേന്ദ്രം സജീവമായിക്കഴിഞ്ഞു. നാഇബ് സുൽത്താൻ എന്ന രക്ഷാ മാർഗം ലോകത്തിന് മുന്നിൽ അനിഷേധ്യമായ വിജയ മാർഗമായി നിലകൊള്ളുകയാണ്. മഹാൻ എന്ന മാർഗം അവലംബിക്കുക. ഇരു ലോകത്തും വിജയം നേടാനാകുമെന്ന് നിങ്ങൾക്ക് ഞാൻ ഉറപ്പ് നൽകുന്നു.