
08/09/2025
സമൂഹ മാധ്യമങ്ങളിൽ വൈറലായി സുധ മേനോന്റെ പോസ്റ്റ് :
എത്ര മനോഹരമാണ് ഈ ഫോട്ടോ!
പോലീസിന്റെ മർദകമുഖം ലോകത്തിന് മുന്നിൽ തുറന്നുകാട്ടാൻ സമാനതകളില്ലാത്ത പോരാട്ടം നടത്തിയ ഒരു സാധാരണ പാർട്ടി പ്രവർത്തകന് വിവാഹസമ്മാനമായി വിരലിൽ മോതിരമണിയിക്കുന്നത് അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയിൽ ഏറ്റവും സുപ്രധാനമായ പദവി വഹിക്കുന്ന നേതാവാണ്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് മുതൽ ഇലക്ഷൻ കമ്മീഷന് എതിരായ സമരം വരെയുള്ള എല്ലാ തിരക്കുകൾക്കും പ്രശ്നങ്ങൾക്കും ഇടയിലും താഴെത്തട്ടിലെ പോരാളിയും മിടുക്കനുമായ ഒരു പ്രവർത്തകനെ ചേർത്തുപിടിക്കാൻ സമയം കണ്ടെത്തി അദ്ദേഹം ഓടിയെത്തിയതും ഈ സമ്മാനം നൽകിയതും ഹൃദയം നിറച്ചു. ❤️
ഒരു സാധാരണ പ്രവർത്തകനെ സംബന്ധിച്ചിടത്തോളം, നേതാവ് എന്ന വാക്ക് എല്ലായ്പോഴും അർത്ഥവത്താകുന്നത് സർവാധികാരത്തിന്റെ ഗർവിലൂടെയല്ല. മറിച്ച്, കലർപ്പില്ലാത്ത ആത്മാർഥതയിലും, ‘കൂടെയുണ്ട്’ എന്ന ഒരൊറ്റ വാക്കിന്റെ തലോടലിലും ആണ്. കോൺഗ്രസ് പോലുള്ള ഒരു ‘മാസ്സ് പാർട്ടി’യിൽ പ്രവർത്തകർക്ക് ഊർജ്ജം നൽകുന്നത് ഈ ചേർത്തു നിർത്തൽ മാത്രമാണ്. അല്ലാതെ, സാധുക്കളായ പ്രവർത്തകർക്ക് ആരും അലവൻസ് ഒന്നും കൊടുന്നില്ലല്ലോ.
ഓർക്കുക, കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ പ്രതിസന്ധി ഘട്ടത്തിൽ ആണ് ശ്രീ കെ സി വേണുഗോപാൽ സംഘടനാ ജനറൽ സെക്രട്ടറി ആയി സ്ഥാനമേറ്റെടുത്തത്. അതോർക്കാതെ പലപ്പോഴും അദ്ദേഹത്തെ നമ്മൾ പൊരിവെയിലിൽ നിർത്തിയിട്ടുണ്ട്, വിമർശിച്ചിട്ടുണ്ട്, ആക്ഷേപിച്ചിട്ടുണ്ട്. മാധ്യമങ്ങൾ നിരന്തരം പരിഹസിച്ചിട്ടുണ്ട്. കേരളത്തിലെ പാർട്ടി വിഷയങ്ങളിൽ എല്ലാം അനാവശ്യമായി അദ്ദേഹത്തിന്റെ പേര് വലിച്ചിഴച്ചിട്ടുണ്ട്. എന്നിട്ടും, അദ്ദേഹം ഒരിക്കലും പാർട്ടിയെ പൊതുവേദിയിൽ അപഹാസ്യമാക്കിയില്ല. പരാതികളും പരിഭവങ്ങളുമില്ലാതെ, തന്നെ ഏൽപ്പിക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും- ഭാരത് ജോഡോ യാത്ര മുതൽ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി ചെയർമാൻ സ്ഥാനം വരെ- സൂക്ഷ്മമായി നിറവേറ്റി. ഗുജറാത്ത് മുതൽ ബീഹാർ വരെയുള്ള പ്രവർത്തകരുടെ ആവലാതികൾ ക്ഷമയോടെ കേട്ടു. സഹപ്രവർത്തകരെ കരുതൽ കൊണ്ടും,സ്നേഹം കൊണ്ടും, ശാസന കൊണ്ടും ചേർത്തുനിർത്തിയാണ് കെ സി വേണുഗോപാൽ സംഘടനയിൽ സ്വന്തം കൈയൊപ്പ് പതിപ്പിച്ചത്. അതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത് സുദീർഘമായ വിദ്യാർഥി- യുവജന-പാർലമെന്ററി രാഷ്ട്രീയ പ്രവർത്തനവും.
ഇന്ന്, സമർപ്പണം എന്ന വാക്കിന്റെ പര്യായമായി കെ സി വേണുഗോപാൽ മാറിയതിൽ സുജിത്തിനെപ്പോലുള്ള ധാരാളം മനുഷ്യരുടെ ജീവിതത്തിലെ ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ഉള്ള ആ മനുഷ്യന്റെ ഹൃദ്യമായ ഇടപെടലുകൾ ഉണ്ട്.
“മർത്യായുസ്സില്‍ സാരമായതു ചില മുന്തിയ സന്ദര്‍ഭങ്ങള്‍, അല്ല മാത്രകള്‍ മാത്രം” എന്ന വൈലോപ്പിള്ളിയുടെ വരികളാണ് ഈ ഫോട്ടോ കണ്ടപ്പോൾ ആദ്യം മനസിലുടക്കിയത്....
പ്രിയപ്പെട്ട സുജിത്, പൊലീസ് മർദ്ദനം പുറത്തു കൊണ്ടുവരുന്നതിൽ താങ്കൾ നടത്തിയ ധീരമായ പോരാട്ടത്തിന് അഭിവാദ്യങ്ങൾ... പുതു ജീവിതത്തിന് സ്നേഹാശംസകൾ ❤️
കടപ്പാട് : സുധാ മേനോൻ