22/04/2019
"പിണറായി വിജയന്റേത് നല്ല ഭരണമായിരുന്നു"
"കമ്യൂണിസ്റ്റുകാർ മദ്യം നന്നായി ഒഴുക്കിയിട്ടുണ്ട്"
"രാജാജി നല്ല മനുഷ്യനാണ്"
"പ്രദീപ് കുമാറിന് നല്ല ട്രാക്ക് റെക്കോർഡാണ്"
"നന്മമരമാണ് രാഘവേട്ടൻ"
"ഇന്നസെന്റ് എന്റെ ദീർഘകാല സുഹൃത്താണ്"
"ഹൈബിയെപ്പോലുള്ള ചെറുപ്പക്കാർ വരട്ടെ"
"സ്ത്രീക്കാണ്, ശ്രീമതിക്കാണ് വോട്ട്"
"സിദധീക്ക് എന്ന മുസ്ലിമിനെ ഒഴിവാക്കരുത്"
"പരിസ്തിഥിക്കുവണ്ടി അൻവറിനെതിരെ"
"ബിജു ദളിതനാണ്"
"ഭിന്ന ലിംഗ സമരത്തിന്റെ ഭാഗമായി ചിഞ്ചുവിന്"
"സ്ത്രീ പ്രതിഷേധമായി ലൈലാ റഷീദിന് വോട്ട്"
"ലോകമലയാളിയുടെ പ്രതീകമായി ശശി തരൂർ"
മേൽപറഞ്ഞ ഈ ജാതി ഡയലോഗുകളോ പ്രസ്താവനകളോ ഒന്നും പ്രസക്തമല്ലാത്ത ഒരു തെരഞ്ഞെടുപ്പാണിത്. മുമ്പു കഴിഞ്ഞു പോയ ഒരു ഇലക്ഷൻ സന്ദർഭവും ഇതുപോലെയുണ്ടായിട്ടില്ല. അടിയന്തിരാവസ്ഥക്കുശേഷം നടന്ന "ഇന്ദിരയെ പുറത്താക്കുക" എന്ന വൺ പോയന്റ് രാഷ്ട്രീയ മുദ്രാവാക്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് മാത്രമാണ് ഇതിനോരു അപവാദം. എല്ലാ പ്രത്യയശാസ്ത്രങ്ങളും മാറ്റിവെച്ച് വലിയൊരു വിഭാഗം ഇന്ദിരക്കെതിരെ ഒന്നിച്ചുനിന്നു. എല്ലാ കോപ്പുകളും കൂടെയുണ്ടായിട്ടും "നാവടക്കൂ പണിയെടുക്കൂ" എന്നു ജനാധിപത്യത്തിന് താഴിട്ടു സീലിട്ട ഇന്ദിര തോറ്റു തുന്നം പാടി. ഇന്ദിരയുടെ 'പശുവും കുട്ടിയും' തെരഞ്ഞെടുപ്പിൽ ചത്തു മലച്ചു.
സമാനമായൊരു അന്തരീക്ഷമാണ് ഇന്ത്യയിലിപ്പോൾ. അങ്ങേയറ്റത്തെ ഫാഷിസ്റ്റ് സ്വഭാവമുള്ള, ഏകശിലാസംസ്കാരത്തെ അടിച്ചേൽപിക്കുന്ന ജനാധിപത്യമെന്തെന്നറിയാത്ത, ഇന്ത്യയിൽ ജനിച്ചുവീണവരെ അടിക്കടി ലിസ്റ്റിൽ നിന്ന് വെട്ടിയൊഴിവാക്കുന്ന തീവ്രദേശീയതയുടെ വക്താക്കളായ ഹിന്ദു വർഗീയവാദികൾ ഏറ്റവും പച്ചയായി ഇന്ത്യയെന്ന ആശയത്തിനെതിരെ തന്നെ കൊലവെളി നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യം. ഈ സാഹചര്യത്തെ ഇല്ലാതാക്കുക എന്ന ഒറ്റപ്പോയന്റിലാണ് ഈ തെരഞെടുപ്പിൽ ഇടപെടേണ്ടത്. അല്ലാത്ത രാഷ്ട്രീയങ്ങളൊക്കെയും അപ്രസക്തമാണെന്നു മാത്രമല്ല അപകടകരം കൂടിയാണ്. അതുകൊണ്ടാണ് കേരളത്തിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയപ്പാർട്ടിയായ കമ്യൂണിസ്റ്റു മാർക്സിസ്റ്റ് പാർട്ടിയെപ്പോലും താൽക്കാലികമായെങ്കിലും അവഗണിക്കേണ്ടി വരുന്നത്. അതു കൊണ്ടാണ് രാജേഷിനെയും സമ്പത്തിനെയും പ്രദീപിനെയും പോലുള്ള നല്ല ഇടത് സ്ഥാനാർത്ഥികളോടുപോലും തൽക്കാലം സോറി പറയേണ്ടി വരുന്നത്. സംശയത്തിലായ രാഘവനെപ്പോലുള്ളവരും ട്രാക്ക് റെക്കോർഡില്ലാത്ത ഉണ്ണിത്താനെപ്പോലുള്ളവരെയും ഒക്കെ ഈ തെരഞ്ഞെടുപ്പിൽ സപ്പോർട്ടു ചെയ്യേണ്ട സാഹചര്യമുണ്ടാകുന്നത്. വളരെ നിർണ്ണായകമായ തീരുമാനമാണിത്. വ്യക്തിപരമായ നൻമകളോ, വികസനമോ, ജാതി പ്രാതിനിധ്യമോ, ന്യൂനപക്ഷ താൽപര്യങ്ങളോ, മൂപ്പിളമകളോ, ജൻഡർ രാഷ്ട്രീയമോ, പ്രാദേശിക വാദങ്ങളോ, സൂക്ഷ-സ്വത്വ രാഷ്ട്രീയമോ ഒന്നും തൽക്കാലം ഈ തെരഞ്ഞെടുപ്പിൽ വിഷയമല്ല; വിഷയമാക്കരുത്. മേൽപറഞ്ഞ ഘടകങ്ങളൊക്കെ മുൻ നിർത്തി നമുക്ക് 2024ൽ നമുക്ക് മത്സരിക്കാം. പക്ഷേ അന്നേക്ക് ഇന്ത്യ ബാക്കിയുണ്ടാവണമെങ്കിൽ ഈ വൺ പോയന്റ് രാഷ്ട്രീയം നമുക്ക് തിരിയണം. ഈ രാഷ്ട്രീയം തിരിച്ചറി
യാതെ നമ്മൾ പോളിംഗ് ബൂത്തിൽ ചെന്നാൽ നമ്മൾ കുത്തുന്നത് ആത്യന്തികമായി ഇന്ത്യ എന്ന ആശയത്തിന്റെ നെഞ്ചത്തായിരിക്കും. ജനാധിപത്യം എന്ന ആശയത്തിന്റെ ശവപ്പെട്ടിമേലുള്ള അവസാനത്തെ ആണിയായത് മാറും. നിർഭാഗ്യവശാൽ അതു തിരിച്ചറിതെയാണ് പലരും പെരുമാറുന്നത്. വിജയൻ നല്ല മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ് ദിവാകരന് വോട്ടു ചെയ്യണമെന്ന് പറയുന്ന കമ്യൂണിസ്റ്റുകാരനും സുരേഷ് ഗോപി തൃശൂരിന് നന്നായിരിക്കും എന്നു പറയുന്ന സഹപ്രവർത്തകൻ ബിജുമേനോനും, ഇന്നസെന്റിന്റെ പ്രചാരണവാഹനത്തിൽ കയറി അരാഷ്ട്രീയമായി വോട്ട് തേടുന്ന മമ്മൂട്ടിയും പരിസ്തിഥിക്കുവേണ്ടി നിലകൊള്ളുന്നവർ അൻവറിനെതിരെ വോട്ടു ചെയ്യണം എന്നു പറയുന്ന സി ആർ നീലകണ്ഠനും, രാജാജി നല്ലവനാണെന്ന് പറയുന്ന കവിയും തരൂർ ആഗോളമലയാളിക്ക് ഗുണമാണെന്ന് നിരീക്ഷിക്കുന്ന വിദേശകാര്യ വിദഗ്ദനും എറണാകുളത്ത് ഭിന്നലിംഗരാഷ്ട്രീയപ്രവർത്തകനായ ചിഞ്ചുവിന് വോട്ട് ചെയ്യണമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിടുന്ന ആക്ടിവിസ്റ്റും ഒക്കെ ഇതേ അപകടകരമായ രാഷ്ട്രീയത്തെയാണ് സഹായിക്കുന്നത്. കേൾക്കുമ്പോൾ ഹരം കൊള്ളുമെങ്കിലും ഈ നീക്കങ്ങൾ ഇന്ത്യയെ സംരക്ഷിക്കുവാനുള്ള മഹത്തായ ആ ശ്രമത്തെയാണ് ആത്യന്തികമായി തളർത്തുക.
ഈ തെരഞ്ഞെടുപ്പൊന്നു കഴിഞ്ഞോട്ടെ. ഇന്ത്യ ബാക്കിയുണ്ടാകുമോന്ന് നോക്കട്ടെ. ബാക്കിയായാൽ നമുക്ക് എല്ലാത്തരം സൂക്ഷ സ്ഥൂല രാഷ്ട്രീയങ്ങളും ചർച്ചയാക്കാം. എല്ലാ വിപ്ലവ മുദ്രാവാക്യങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞ് രംഗത്തിറങ്ങാം.
അതുവരേക്കും എല്ലാ യമണ്ടൻ രാഷ്ട്രീയങ്ങളോടും സോ സോറി. കഴിഞ്ഞ വർഷത്തെ പ്രളയം പോലെ ഒന്നാണിത്. കച്ചിത്തുരുമ്പിന്റെ കരുത്തിൽ അമിതമായി വിശ്വസിച്ചാലേ മതിയാവൂ. പിടിച്ചു കേറുമ്പോൾ മുന്നിൽ തൂങ്ങി നിൽക്കുന്നത് ഏത് പാടത്ത് കൊയ്തെടുത്ത കച്ചിയാണെന്ന് നോക്കുന്ന രാഷ്ട്രീയം മണ്ടത്തരമാണ്. പക്ഷേ അതേ സമയം ഒരു രാഷ്ട്രീയം നോക്കാനുണ്ട് ഈ നിലയില്ലാ വെള്ളത്തിലും. മുന്നിൽ ഞാന്നു കിടക്കുന്ന സാധനത്തിന് ഒരു കച്ചിയാവാനുള്ള ശേഷിയെങ്കിലും ഉണ്ടോ എന്നുള്ളതാണ് അത്. അതാണ് കച്ചിത്തുരുമ്പിന്റെ രാഷ്ട്രീയം. അതു പോലുമില്ലെങ്കിൽ പിന്നെ പിടിച്ചു കേറാൻ ശ്രമിക്കരുത്. മുങ്ങിച്ചാവുകയോ ഒഴുകിപ്പോവുകയോ ആണു ഭേദം.