
09/04/2023
ആഗോള മാന്ദ്യം - കേരളത്തിലെ ഐ ടി കമ്പനികളിലും പിരിച്ചു വിടൽ ?
സാമ്പത്തിക മാന്ദ്യ ഭീഷണിയെത്തുടർന്ന് കേരളത്തിലെ ഐ ടി പാർക്കുകളിൽ കമ്പനികളിലും തൊഴിൽ പ്രതിസന്ധി നേരിട്ടേക്കും. ചില കമ്പനികൾ ഇവിടെ ജോലിക്കാരെ കുറയ്ക്കുവാനോ പുതിയ നിയമനങ്ങൾ താൽക്കാലികമായി നിർത്തി വയ്ക്കുവാനോ ആലോചിക്കുന്നു എന്നതാണ് ലഭ്യമായ വിവരം. പ്രമുഖ ഐടി കമ്പനിയായ മക്കിൻസി 250 ജീവനക്കാരോട് രാജി ആവശ്യപ്പെട്ടു. ഈ മാസം അവസാനത്തോടെ ഇവർ ടെക്നോപാർക്കിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും സൂചനയുണ്ട്. രാജി വയ്ക്കാൻ ജീവനക്കാർക്ക് ആറു മാസത്തെ സമയം നൽകി. ഏതാനും പേരെ കേരളത്തിനു പുറത്തേക്കു മാറ്റാനും ആലോചിക്കുന്നു. ഇന്ത്യയിൽ തൽക്കാലം കേരളത്തിൽ മാത്രമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. മധ്യനിരയിലും ഉയർന്ന തലത്തിലും പ്രവർത്തിക്കുന്ന മികച്ച പ്രതിഫലം കൈപ്പറ്റുന്ന പ്രഫഷനലുകളോടാണ് രാജി ആവശ്യപ്പെട്ടത്.
അത് പോലെ തിരുവനന്തപുരത്തും കൊച്ചിയിലും ഡെവലപ്പ്മെന്റ് സെന്ററുകൾ ഉള്ള ഒരു ആഗോള കമ്പനി, നിലവിൽ ജോലിക്കാരെ കേരളത്തിന് പുറത്തുള്ള സെന്ററുകളിലേക്ക് മാറുവാൻ നിർദ്ദേശം കൊടുക്കുന്നതായി അറിഞ്ഞു. തയ്യാറാകാത്ത ജീവനക്കാരോട് പിരിഞ്ഞു പോകുവാൻ ആണ് ആവശ്യപ്പെടുന്നത്.
കോവിഡ് കാലത്ത് മികച്ച ഐടി പ്രഫഷനലുകൾക്കു ക്ഷാമം നേരിട്ടതോടെ ഉയർന്ന ശമ്പളത്തിൽ കമ്പനികൾ ജീവനക്കാരെ റിക്രൂട്ട് ചെയ്തിരുന്നു. കോവിഡാനന്തരം സാമ്പത്തിക മാന്ദ്യ ഭീഷണി കൂടി എത്തിയതോടെയാണ് പിരിച്ചുവിടലും പ്രവർത്തനം അവസാനിപ്പിക്കലും. 30–40 പ്രായപരിധിയിൽപ്പെട്ടവർക്കാണ് പിരിച്ചുവിടൽ സാധ്യതയേറെ. ഐ ടി പാർക്കുകളിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിലാണ്. ആയിരത്തോളം പേർക്ക് നിലവിൽ തൊഴിൽ ഭീഷണിയുണ്ട്.
ഇന്ത്യയിലെ തന്നെ പ്രമുഖ ഐ ടി പാർക്കായ തിരുവനന്തപുരം ടെക്‌നോപാർക്കിൽ നിലവിൽ 70,000 പേരാണ് 480 കമ്പനികളിലായി ജോലി ചെയ്യുന്നത്. വലുപ്പത്തിൽ പിന്നീട് വരുന്ന ഇൻഫോപാർക്കും സൈബർ പാർക്കിലുമായി നൂറുകണക്കിന് കമ്പനികളും പതിനായിരക്കണക്കിന് ഐ ടി , ഐ ടി അനുബന്ധ ജീവനക്കാരനുമാണ് നിലവിലുള്ളത്.
ചെറിയ കമ്പനികളെ വലിയ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നതും, പ്രോജക്ടുകളുടെ സ്വഭാവം മാറുന്നതും, ജീവനക്കാരുടെ കരാർ വ്യവസ്ഥകളിലുണ്ടായ മാറ്റങ്ങളുമാണ് തൊഴിൽ നഷ്ടത്തിന് കാരണമാകുന്നതെന്ന് ടെക്നോപാർക്ക് മാനേജ്മെന്റ് വിലയിരുത്തുന്നു. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് മാന്യമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിന് നിയമ നടപടി സ്വീകരിക്കുമെന്ന് ടെക്നോപാർക്കിലെ ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു. രാജ്യാന്തര തലത്തിൽ വൻകിട കമ്പനികളിൽ പിരിച്ചുവിടൽ വ്യാപകമാണ്. ഇതിന്റെ പരിണിതഫലമായാണ് കേരളത്തിലെ ഐ ടി പാർക്കുകളിലും തൊഴിൽ പ്രതിസന്ധി ഉണ്ടാകുന്നത്.
എന്നാൽ ഇതൊരു താൽക്കാലികമായ പ്രതിസന്ധി മാത്രമെന്നും, ആഗോള വിപണിയിൽ ഉടലെടുത്ത മാന്ദ്യം മാറുന്നതോടെ ഇത്തരം പ്രതിസന്ധി ഇല്ലാതെയാകുമെന്നാണ് വിലയിരുത്തുന്നത്