14/10/2025
ഒക്ടോബർ 14 സ്വർഗീയ ദത്തോപന്ത് ഠേഗ്ഡിജി സ്മൃതി ദിവസം:-
സ്വർഗീയ ദത്തോപന്ത് ഠേഗ്ഡിജി 2002 ൽ കേരളത്തിൽ ഒരു ബൈഠക്കാനായി വന്നു. രണ്ടുമൂന്നു സ്വയംസേവകർ അദ്ദേഹത്തെ കാണണം എന്ന ആഗ്രഹത്തോടെ കോഴിക്കോട് കാര്യാലയത്തിൽ എത്തി. കേരളത്തിലെ സംഘഗംഗാപ്രവാഹത്തിന് ഉറവയൊരുക്കിയ ആ ഭഗീരഥനെ ഒന്നു കാണണം , മിണ്ടണം അത്രയേ ഉണ്ടായിരുന്നുള്ളൂ.
അതിരാവിലെ കാര്യാലയത്തിന്റെ മുകളിലത്തെ വലിയ ഹാളിൽ അദ്ദേഹം നടത്തത്തിലായിരുന്നു. അദ്ദേഹത്തിന്റെ നടത്തം തടസപ്പെടുത്തണ്ട എന്നു കരുതി അവർ കാത്തുനിന്നു. അദ്ദേഹം അവരെ നോക്കി. അപ്പോളവർ ധൈര്യസമേതം അടുത്തേക്ക് ചെന്ന് നമസ്തെ പറഞ്ഞു, അദ്ദേഹവും പുഞ്ചിരിച്ചു കൊണ്ട് നമസ്തെ പറഞ്ഞു. അറിയാവുന്ന മലയാളേതര ഭാഷകളിൽ അവർ ധൃതിപിടിച്ചു സ്വയംപരിചയപ്പെടുത്തി. അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. നടത്തം നിർത്തി ഹാളിൽ നിന്നും മുറിയിലേക്ക് കയറിപ്പോയി.
അപ്രതീക്ഷിതമായ ഈ പോക്കിൽ സ്വയംസേവകർക്ക് വിഷമം തോന്നി. അവർ പരസ്പരം നോക്കി. മനസിൽ പറഞ്ഞു, " നമ്മൾ നടത്തത്തിനിടയിൽ വന്നു പരിചയപ്പെട്ടത് അദ്ദേഹത്തിന് ഇഷ്ടമായിക്കാണില്ലേ..?"
ഈ ചിന്ത മനസിൽ നിന്നും മായുന്നതിന് മുമ്പ് ഠേഗ്ഡിജി മുറിയിൽ നിന്നു പുറത്തേക്ക് വരുന്നത് അവർ കണ്ടു. രണ്ടു കൈകളിലും ഓരോ ഫൈബർ കസേരയും പിടിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വരവ്. സെക്കൻഡുകൾക്കുള്ളിൽ തന്നെ തങ്ങളുടെ ദുഷ് ചിന്തയിൽ പശ്ചാത്തപിച്ചു കൊണ്ട് അവർ ഓടിച്ചെന്നു കസേര വാങ്ങാൻ ശ്രമിച്ചെങ്കിലും അദ്ദേഹം നൽകിയില്ല.
അവിടെ ഉണ്ടായിരുന്ന ഒരു കസേരയുടെ അടുത്ത് രണ്ടു കസേരകൾ കൂടിയിട്ട് അവരെയദ്ദേഹം ഇരിക്കാൻ ക്ഷണിച്ചു. 20 വയസിനടുത്ത് മാത്രം പ്രായമുള്ള പുതിയ കാര്യകർത്താക്കളോട് ഇരുന്നു സംസാരിക്കാനായിരുന്നു 82 വയസുള്ള ആ വൃദ്ധപ്രചാരകൻ കസേരകളും തൂക്കി വന്നത്.
ഇതായിരുന്നു അദ്ദേഹത്തിന്റെ കാര്യകർത്താസങ്കല്പം. അനുപമനായ ആ സംഘാടകന്റെ, സംഘപ്രവർത്തകന്റെ ഓർമ്മ തന്നെയാണ് പ്രേരണ..