30/08/2022
വടക്കനാര്യാട്, തയ്യിൽ ഗോപാലകൃഷ്ണപണിക്കർ എന്നത് പാതിരപ്പള്ളിക്കാർക്ക് അത്ര പരിചിതമായ പേരാവില്ല. പക്ഷേ "ചായക്കട പണിക്കര് ചേട്ടൻ" എന്നു പറഞ്ഞാൽ ആരും മറക്കില്ല. മഹേഷ് ടീ ഷോപ്പ് എന്ന പേരിൽ പാതിരപ്പള്ളി ജംഗ്ഷനിൽ നിന്നിരുന്ന ഹോട്ടൽ "പണിക്കര് ചേട്ടന്റെ ചായക്കട" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പഴയ തലമുറയ്ക്ക് ഒരുപാട് ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ് ഇന്ന് വിസ്മൃതിയിലായ മഹേഷ് ടീ ഷോപ്പ്. പാതിരപ്പള്ളിയിലെ മുഴുവൻ സാധാരണക്കാർക്കും വെറും നയാ പൈസക്ക് പശിയടക്കാൻ സാധിച്ചിരുന്ന ഒരിടം. പണവുമില്ലാതെ വന്ന പലർക്കും ഒരുനേരത്തെ ഭക്ഷണത്തിന് പണിക്കര് ചേട്ടൻ കണക്കെഴുതിയില്ല. തൊണ്ണൂറുകളിൽ മാത്രമല്ല, രണ്ടായിരികത്തിന്റെ തുടക്കങ്ങളിലും പത്തു രൂപയ്ക്ക് പണിക്കര് ചേട്ടന്റെ കടയിൽ ദോശയും മുട്ടയും കഴിച്ച് ചായയും കുടിച്ചിരുന്ന അനേകം പേരുണ്ട്. പ്രത്യേകിച്ചും പാതിരപ്പള്ളിയുടെ വീഥിയ്ക്കിരുപുറമുള്ള കച്ചവടക്കാരും ഓട്ടോ-ടാക്സി ജീവനക്കാരും. സ്വർണ്ണവർണ്ണമാർന്ന കിഴങ്ങു കറിയും, മസാലയുടെ മണം കൈയ്യിൽ മിന്നു മാറാത്ത മുട്ടറോസ്റ്റും, നല്ല തേങ്ങാചമ്മന്തിയിൽ കുതിർന്ന് പതുമയാർന്ന ദോശയുമൊക്കെ അവിടുത്തെ ആസ്വാദക നാവുകളുടെ രസമുകളങ്ങളെ ഉത്തേജിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം അലമാരയിൽ നിറയുന്ന വൈവിധ്യമാർന്ന എണ്ണപ്പലഹാരങ്ങൾ വാഴയിലയിൽ നറുമണവുമായി കൈമറിഞ്ഞിരുന്നു. കാലത്തിന്റെ മാറ്റത്തിൽ ചായക്കടയും അവിടുത്തെ മുഖങ്ങളും മറഞ്ഞുവെങ്കിലും ആ ഗന്ധവും രുചിയും മനസിലും നാവിലും നിറഞ്ഞു നിൽക്കും.
കോവിഡിന്റെ രൂക്ഷതിയിൽ നാടു വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് പണിക്കര് ചേട്ടൻ നമ്മെ വിട്ടുപോയത്. ഒരുപാട് പേർക്ക് അന്നമൂട്ടിയ അദ്ദേഹത്തിന്റെ ഒന്നാം ആണ്ട് നിരാലംബരായ കിടപ്പ് രോഗികൾക്ക് ഭക്ഷണം നൽക്കൊണ്ടാണെന്നത് കാലത്തിന്റെ നീതിയാവാം. മുഴുവൻ പേർക്കും സാധാരണ കൊടുക്കുന്ന ഭക്ഷണം മാറ്റി എല്ലാവർക്കും പായസം കൂട്ടിയുള്ള സദ്യ തന്നെ വേണമെന്നാണ് ആ കുടുംബം ആവശ്യപ്പെട്ടത്. അതുകൊണ്ടുതന്നെ ഇന്ന് സ്നേഹജാലകത്തിന്റെ പ്രിയപ്പെട്ട കിടപ്പുരോഗികൾക്ക് സ്പെഷ്യൽ സദ്യയാണ്. ഓണത്തിന്റെ ദിനങ്ങളിലേയ്ക്ക് അടുക്കുന്ന ഈ സമയം എല്ലാവരും അവിയലും, സാമ്പാറും, പുളിശ്ശേരിയും, പായസവുമൊക്കെ ചേർത്ത് ഒരു സദ്യ കഴിക്കും.
പ്രിയ പണിക്കര് ചേട്ടന്റെ ഭാര്യ ഓമനയമ്മയ്ക്കും മക്കൾക്കും നന്ദി... പാതിരപ്പള്ളിയുടെ മറക്കാത്ത മുഖങ്ങളിലൊന്നായ പ്രിയ പണിക്കര് ചേട്ടന്റെ ഓർമ്മകൾക്കു മുന്നിൽ സ്നേഹജാലകത്തിന്റെ പ്രണാമം.