20/12/2025
പേടി കൊണ്ടും വേദന കൊണ്ടും ആ നെഞ്ചിൻ കൂട് അതി വേഗം ഉയർന്നു താഴ്ന്നു കൊണ്ടിരുന്നു..
അയാളുടെ കണ്ണുകളിൽ കരളിൽ കൊളുത്തുന്ന ദൈന്യത..
ദൈവമേ എനിക്കിത് മറക്കാൻ കഴിയുന്നില്ല.!
ഇന്നലെ വൈകിയാണ് പാലക്കാട് അട്ടപ്പള്ളത്ത് നിന്നുള്ള ആൾക്കൂട്ട കൊലപാതകത്തിന്റെ വിഡിയോ കണ്ടത്.
സ്വതവേ ഒരർദ്ധ പ്രാണൻ മാത്രമുള്ള പട്ടിണി കോലത്തെ അവിടെയുള്ള നാലഞ്ച് ചെറുപ്പക്കാർ ചേർന്ന് തലങ്ങും വിലങ്ങും മർദ്ധിക്കുകയാണ്. തലയ്ക്കു വരെയാണ് ചവുട്ടുന്നത്.
ജാർഘണ്ട് സ്വദേശി,പരമ ദരിദ്രനായ റാം നാരായൺ ഭാര്യയുടെ ആകസ്മികമായ മരണത്തിന് തൊട്ട് പിന്നാലെ മക്കളുടെ പട്ടിണി മാറ്റാനാണ് വെറും നാല് ദിവസം മുൻപ് കേരളത്തിലെത്തിയത്.
ഭാഷയോ വഴികളോ പരിചയമില്ല.
ചോദിക്കുന്നതിനു സമാധാനം പറയാനുമറിയില്ല..
ഭാര്യയുടെ മരണം, ആദ്യമായി നാട് വിട്ട് വന്ന വെപ്രാളം എന്നിവയാൽ കുഴഞ്ഞു മറിഞ്ഞ മനസും.
വഴി തെറ്റി ജന വാസ കേന്ദ്രത്തിലെ വഴിയിൽ ഒറ്റപ്പെട്ടു പോയ ഇയാളെ മോഷ്ടാവ് എന്ന് തെറ്റിദ്ധരിച്ചു കൊണ്ടും കുടിയേറി വന്ന ബംഗ്ലാദേശി എന്നാരോപിച്ചു കൊണ്ടും സ്ഥലത്തെ ബിജെപി പ്രവർത്തകർ മർദിച്ചു കൊല്ലുകയായിരുന്നു.
അറിയാവുന്ന ഭാഷയിൽ അയാൾ ജീവന് വേണ്ടി യാചിക്കുന്നുണ്ട്. പക്ഷേ വിട്ടില്ല.സ്വതവേ ആരോഗ്യത്തോടെ എഴുനേറ്റു നടക്കാൻ പോലും വയ്യാത്ത, തിരികെ ആക്രമിക്കാനോ ഓടി പോകാനോ ഒര് ശതമാനം പോലും ചാൻസില്ലാത്ത ഒരാളെ പോലീസിനെ വിളിച്ചു വരുത്തി ഏല്പിച്ചു വ്യക്തത വരുത്തുന്നതിനു പകരം ചതച്ചു കൊന്നപ്പോൾ എന്ത് സുഖമാണ് സുഹൃത്തുക്കളെ നിങ്ങൾക്ക് കിട്ടിയത്.
ഒരൊറ്റ നിമിഷം ആ കണ്ണിലെ വേദന നിങ്ങൾ നോക്കിയിരുന്നുവെങ്കിൽ...🙏
'' ഒര് ക്രിമിനൽ ബാക്ക്ഗ്രൗണ്ടുമില്ലാത്ത, വെറുമൊരു പാവം മനുഷ്യനായിരുന്നു, വീട്ടിൽ മക്കൾ കാത്തിരിക്കുന്നുണ്ട് '' എന്നാണ് വിവരമറിഞ്ഞെത്തിയ നാട്ടിൽ നിന്നുള്ളവർ പറയുന്നത്.
കൊല്ലപ്പെട്ടത് ഒര് ദരിദ്രനാരായണൻ റാം ആയത് കൊണ്ടും, കൊന്നത് രാമ രാജ്യം നിർബന്ധമായും കൊണ്ട് വരാൻ മിനക്കെടുന്നവരായത് കൊണ്ടും പലരുടെയും, നിക്ഷ്പക്ഷരുടെയും പ്രൊഫൈലുകളിൽ ഈ കൊടും ക്രൂരത കാണുന്നില്ല. എന്തിന് മീഡിയകൾ പോലും ഇന്നലത്തെ പ്രൈം ടൈം വാർത്തകളിൽ ഇത് തമസ്കരിച്ചു.
രാത്രി കാലങ്ങളിൽ സമീപത്തെ കടകളിലെ സാധനങ്ങൾ നശിപ്പിക്കുന്നു എന്ന കുറ്റമാരോപിച്ചായിരുന്നു മധുവിനെ കൊന്നത്..
ഇന്ന് വഴിയേ പോയ ഒര് പാവം മനുഷ്യനെ തല്ലി കൊന്ന് കളഞ്ഞു.
ആർക്കും പ്രതിഷേധിക്കേണ്ട. കവിത എഴുതി കണ്ണീര് വാർക്കണ്ട..
കാരണം ഇതിൽ പലർക്കും അവരവരുടെ ആവശ്യത്തിന് ഉപയോഗിക്കാനുള്ള ഒര് എലമെന്റില്ല..
( പ്രതികൾ..
അട്ടപ്പള്ളം സ്വദേശികളായ അനന്തൻ, അനു, പ്രസാദ്, മുരളി, കെ.ബിബിൻ ) എന്നിവർ.