09/11/2025
യുവാക്കൾക്ക് ക്രൂരമർദ്ദനം,ഒളിവിലായിരുന്ന പ്രതി നാഗാലാൻഡിൽ നിന്ന് പിടിയിൽ
യുവാക്കളെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച കേസിലെ ഒളിവിലായിരുന്ന പ്രതിയെ നാഗാലാൻഡിലെ ദിമാപൂരിൽ നിന്ന് ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. ശൂരനാട്,ശാസ്താംകോട്ട പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയായ മൈനാഗപ്പള്ളി വേങ്ങ റെയിൽവേ സ്റ്റേഷന് സമീപം ഗായത്രി ഭവനത്തിൽ ടാറ്റു അപ്പു എന്ന് വിളിക്കുന്ന ധനുഷ് ആണ് പോലീസിന്റെ പിടിയിലായത് .
കഴിഞ്ഞ മെയ് മാസം ഇരുപത്തിയെട്ടാം തീയതി രാത്രി ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ചക്കുവള്ളിയിലുള്ള പങ്കാളിസ് എന്ന ക്ലബ്ബിന് സമീപം വെച്ച് ചക്കുവള്ളി സ്വദേശികളായ യുവാക്കളെ, കാറിലും മറ്റു വാഹനങ്ങളുമായി സഞ്ചരിച്ചു വന്ന പ്രതികൾ, അവർ സഞ്ചരിച്ചുവന്ന വന്ന കാറടിച്ച് വീഴ്ത്താൻ ശ്രമിക്കുകയും ഒഴിഞ്ഞുമാറിയ യുവാക്കളെ സംഘത്തിൽ ഉണ്ടായിരുന്ന മറ്റു വാഹനങ്ങളിൽ സഞ്ചരിച്ചു വന്നവർ ചേർന്ന് മുളക് സ്പ്രേ മുഖത്ത് അടിച്ച ശേഷം കമ്പി വടികൊണ്ട് അടിച്ചും ബിയർ കുപ്പി ഉപയോഗിച്ച് തലക്കടിച്ചും ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ ചുടുകട്ട എറിഞ്ഞു വീഴ്ത്തിയ ശേഷം വീണ്ടും മാരകമായി ഉപദ്രവിച്ചും ക്രൂരമർദ്ദനം ഏൽപ്പിക്കുകയായിരുന്നു.
തുടർന്ന് പ്രതികൾ ചേർന്ന് പെട്രോൾ പമ്പിന് സമീപത്ത് വെച്ച് മറ്റൊരു യുവാവിനെയും ക്രൂരമായി മർദ്ധിച്ചു പരിക്കേൽപ്പിക്കുകയുണ്ടായി. തുടർന്ന് സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞ പ്രതികളിൽ ഭൂരിഭാഗത്തെയും പോലീസ് അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യുകയുണ്ടായി. പോലീസിന്റെ അന്വേഷണത്തെ തുടർന്ന് സ്ഥലം വിട്ട ധനുഷിനെ കണ്ടെത്തുന്നതിലേക്കായി ജില്ലാ പോലീസ് മേധാവി ശ്രീ വിഷ്ണു പ്രദീപിന്റെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് ജി ബി ഇതിലേക്കായി ശൂരനാട് ഇൻസ്പെക്ടർ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ് ഐ ദീപു പിള്ള, എസ് ഐ മാരായ രാജേഷ്, പ്രദീപ്, സതീശൻ സി പി ഒ അരുൺ ബാബു, മുഹമ്മദ് അനസ് എന്നിവരടങ്ങിയ സംഘത്തെ നിയോഗിച്ചതനുസരിച്ച് ടി സംഘം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രതിയുടെ ജോലിയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചു നടത്തിയ വിശദമായ അന്വേഷണത്തിൽ, പ്രതി നാഗാലാൻഡിലെ ദീമപൂരിൽ കഴിഞ്ഞു വരുന്നതായി സൂചനകൾ ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘത്തിൽപ്പെട്ട എസ് ഐ സതീശൻ സി പി ഒ അരുൺ ബാബു, മുഹമ്മദ് അനസ് എന്നിവരെ ദിമാപൂരിലേക്ക് നിയോഗിക്കുകയും ടി പോലീസ് ഉദ്യോഗസ്ഥർ അവിടെ ക്യാമ്പ് ചെയ്തു നടത്തിയ തിരച്ചിലിൽ ദിമാപൂരിലെ ബാങ്ക് കോളനി എന്നറിയപ്പെടുന്ന പ്രദേശത്ത് നാഗാലാൻഡ് സ്വദേശി ആണെന്ന് കരുതുന്ന വിധത്തിൽ വേഷപ്പകർച്ച നടത്തി നടത്തി നാഗാലാൻഡ് സ്വദേശിനി തന്നെയായ സുഹൃത്തിനോടൊപ്പം കഴിഞ്ഞു വരികയായിരുന്ന ധനുഷിനെ കണ്ടെത്തി തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് പ്രതിയെ ദിമാപൂർ കോടതിയിൽ ഹാജരാക്കിയ ശേഷം ശൂരനാട് പോലീസ് സ്റ്റേഷനിൽ കൂട്ടി വന്നിട്ടുള്ളതും തുടർന്ന് ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കുകയുമുണ്ടായി.