25/05/2026
രാമപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്;
മാതൃകയായി രക്ഷാപ്രവർത്തനം
രാമപുരം: രാമപുരം ടൗണിന് സമീപം പഞ്ചായത്ത് സ്റ്റേഡിയത്തിന് മുൻവശം കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് സ്ത്രീകൾ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം. വൈറ്റിലയിൽ നിന്നും പാലായിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസും, മധുരയിൽ നിന്ന് പാലായിൽ ലോഡ് ഇറക്കിയ ശേഷം തിരികെ പോവുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷൻ ലോറിയുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായി തകർന്നു. ലോറിയുടെയും ബസ്സിന്റെയും ഉള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവർമാരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവർ റോബിനെ (38) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ രാമപുരം സ്വദേശിയായ മാധ്യമപ്രവർത്തകൻ എം. ആർ. രാജു പാലാ മാർ സ്ലീവാ ആശുപത്രിയിൽ ചികിത്സയിലാണ്.
ബസ് ഡ്രൈവർ കുറുപ്പുംപടി സ്വദേശി സി. ശിവൻ (55), യാത്രക്കാരായ പൊൻകുന്നം സ്വദേശികൾ ആദർശ് കെ. പ്രവീൺ (22), സുരേഷ് കുമാർ (49), പീരുമേട് സ്വദേശികളായ ശരണ്യ ശശി (24), സജീവ് (58), പൂവരണി സ്വദേശിനി അലീന (28), കരൂർ സ്വദേശിനി ഉഷ (54), വള്ളിച്ചിറ സ്വദേശി സെബിൻ ഡൊമിനിക് (35), പൂഞ്ഞാർ സ്വദേശികളായ സജീവ് (24), ജോമിറ്റ് (25), രാമമംഗലം സ്വദേശി കുര്യാക്കോസ് (62), കൊടിക്കുന്നം സ്വദേശിനി മിനി (51) എന്നിവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
അപകടത്തെ തുടർന്ന് പാലാ - കൂത്താട്ടുകുളം റോഡിൽ മണിക്കൂറുകളോളം പൂർണ്ണമായി ഗതാഗതം തടസ്സപ്പെട്ടു. റോഡിന് ഇരുവശത്തുമായി കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്.
രാമപുരം പോലീസും പാലായിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഉടനടി രക്ഷാപ്രവർത്തനം നടത്തിയത്. രാമപുരം പോലീസ് സബ് ഇൻസ്പെക്ടർമാരായ അനൂപ്, സാബു ആന്റണി, ബിജു ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ രാജൻ, പ്രദീപ്, രാജേഷ്, വിശാഖ്, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശാന്താറാം, ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുമായ ഡി. പ്രസാദ് ഭക്തിവിലാസ്, ബോബി മേലേവീട്ടിൽ, എം.ടി.ജാന്റിഷ്, അജി സെബാസ്റ്റ്യൻ, ബിനീഷ് കൊണ്ടാട്, റോബി ഊടുപുഴ, സണ്ണി കുഴുമ്പിൽ, ജോമോൻ ഏറത്ത്, ബാബു ഏഴാച്ചേരി, ബെന്നി ഉരുളുപടവിൽ, തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക