30/07/2026
📖 ഓർമ്മച്ചെപ്പ് ❤️❤️
– ഭാഗം 10
🎬 ആദ്യമായി തീയേറ്ററിൽ കണ്ട സിനിമ
ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ചില "ആദ്യങ്ങൾ" ഉണ്ടല്ലോ... അതിലൊന്നാണ് ആദ്യമായി തീയേറ്ററിൽ സിനിമ കണ്ട ദിവസം.
അന്ന് എനിക്ക് ഒരു അഞ്ച്-ആറ് വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഞാൻ ആദ്യമായി തീയേറ്ററിൽ കണ്ട സിനിമ "അനിയത്തിപ്രാവ്" ആയിരുന്നു.
അന്ന് ഉഴവൂർ പള്ളിപ്പെരുന്നാൾ എന്നത് ഒരു ഉത്സവം മാത്രമായിരുന്നില്ല...
ഒരു നാട് മുഴുവൻ ഒരുമിച്ചുകൂടുന്ന ദിവസമായിരുന്നു. പള്ളിയിൽ മാത്രമല്ല, ടൗൺ മുഴുവൻ ജനസാഗരം.
ബലൂൺ വിൽക്കുന്നവർ, കളിപ്പാട്ടക്കടകൾ, വളയും മാലയും വിൽക്കുന്നവർ, തുണിക്കടകൾ, പാത്രങ്ങൾ വിൽക്കുന്നവർ... വാങ്ങാൻ വരുന്നവരും പെരുന്നാൾ കൂടാൻ എത്തുന്നവരും മടങ്ങിപ്പോകുന്നവരും... എങ്ങോട്ടു നോക്കിയാലും ആളുകൾ മാത്രം.
ആ തിരക്കിനിടയിലൂടെ കൈവിടാതെ നടന്ന് ഞങ്ങൾ തീയേറ്ററിലെത്തി. ഇടക്കോലിക്ക് പോകുന്ന വഴിയിൽ കയറ്റം കേറി ചെല്ലുന്ന വലത് വശത്ത് ആണ് തീയേറ്റർ.
എന്റെ കുഞ്ഞമ്മച്ചി (അമ്മയുടെ അമ്മ), കുഞ്ഞാന്റി (അമ്മയുടെ അനിയത്തി), അച്ചിച്ച, കുഞ്ഞേട്ടായി ( എന്റെ ആങ്ങളമാർ ), അപ്പു (എന്റെ അനിയത്തി), പിന്നെ ഞാനും... എല്ലാവരും ഒരുമിച്ചായിരുന്നു ആ യാത്ര.
ഞങ്ങൾ ബാൽക്കണിയിലിരുന്നാണ് സിനിമ കണ്ടത്. കുറച്ച് കഴിഞ്ഞപ്പോൾ സീറ്റിലിരുന്ന് മടുത്ത ഞാനും അനിയത്തിയും ബാൽക്കണിയുടെ കൈവരിയിൽ പിടിച്ച് നിന്നുകൊണ്ടാണ് സിനിമ കണ്ടത്. താഴേക്ക് നോക്കുമ്പോൾ ആളുകൾ നിറഞ്ഞ തീയേറ്റർ... മുന്നിൽ വലിയ വെള്ളിത്തിര...
(അത് പപ്പയുടെ വെള്ള ഡബിൾ മുണ്ട് ആണെന്ന് പറഞ്ഞു എന്റെ കുഞ്ഞേട്ടായി എന്നെ പറ്റിച്ചത് വിശ്വസിച്ചിരുന്നു ഞാൻ 🫣)
അന്ന് അതൊക്കെ എനിക്ക് മറ്റൊരു ലോകം പോലെയായിരുന്നു.
എന്നാൽ സിനിമയേക്കാൾ ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് എന്റെ കുഞ്ഞമ്മച്ചിയുടെ നിഷ്കളങ്കമായ പ്രതികരണങ്ങളാണ്.
വില്ലന്മാർ കുഞ്ചാക്കോ ബോബനെ തല്ലുന്ന രംഗം വന്നപ്പോൾ കുഞ്ഞമ്മച്ചി സങ്കടത്തോടെ പറഞ്ഞു...
"ആ കൊച്ചിനെ അവന്മാർ എല്ലാം കൊല്ലുമോ...!"
കുറച്ച് കഴിഞ്ഞ് ശാലിനിയുടെ കഥാപാത്രം നായകനെ കാണാൻ വന്നപ്പോൾ...
"ആ കൊച്ചനെ തല്ല് കൊള്ളിക്കാൻ അവൾ പിന്നേം വരുവാ..." 😄
നായകൻ നായികയോട് എന്തെങ്കിലും പറയുമ്പോഴൊക്കെ കുഞ്ഞമ്മച്ചിയുടെ ഡയലോഗ് ...
"ആ... എന്നാ നീ ചെന്ന് തല്ല് മേടിക്ക്!" 🤭
തീയേറ്ററിലിരുന്ന് ഞങ്ങൾ ചിരി അടക്കാൻ പാടുപെട്ട നിമിഷങ്ങളായിരുന്നു അത്.
സിനിമ കഴിഞ്ഞപ്പോൾ രാത്രി ആയിരുന്നു. പെരുന്നാളിന്റെ തിരക്ക് അപ്പോഴും കുറഞ്ഞിരുന്നില്ല. വെളിച്ചങ്ങളാൽ നിറഞ്ഞ ടൗണിലൂടെ, ആളുകൾക്കിടയിലൂടെ, ഞങ്ങൾ എല്ലാവരും സംസാരിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു.
പക്ഷേ... വീട്ടിലേക്കുള്ള വഴിയിലും സിനിമ തീർന്നിരുന്നില്ല. കുഞ്ഞമ്മച്ചിയുടെ മനസ്സിൽ അത് ഇപ്പോഴും നടന്നുകൊണ്ടിരുന്നു.
"എന്നാ തല്ലാണ് അവന്മാർ ആ കൊച്ചിനെ തല്ലിയത്... ഇനി വല്ലോത്തിനും കൊള്ളുമോ? അതിന്റെ അപ്പനും അമ്മയും എങ്ങനെ സഹിക്കും?"
അത് സിനിമയാണെന്നും അഭിനയമാണെന്നും, ശരിക്കും ഒന്നും സംഭവിച്ചിട്ടില്ലെന്നും കുഞ്ഞാന്റിയും അച്ചിച്ചയും എത്ര പറഞ്ഞിട്ടും കുഞ്ഞമ്മച്ചി വിശ്വസിച്ചില്ല.
ഉടനെ മറുപടി...
"പിന്നെ ചോര വന്നത് ഞാൻ കണ്ടതല്ലേ...!" 😄
ആ മറുപടി കേട്ട് ഞങ്ങൾ എല്ലാവരും പൊട്ടിച്ചിരിച്ചു.
പക്ഷേ ഇന്ന് ആലോചിക്കുമ്പോൾ, അത് ഒരു പ്രായമായ അമ്മയുടെ നിഷ്കളങ്കമായ മനസ്സായിരുന്നു. സിനിമയിലെ കഥാപാത്രങ്ങളെയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച ഒരു ഹൃദയം.
ഇന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും "അനിയത്തിപ്രാവ്" എന്ന പേര് കേൾക്കുമ്പോൾ മനസ്സ് ആദ്യം ഓടിച്ചെല്ലുന്നത് ശക്തി തീയേറ്ററിലേക്കാണ്.
അതിലും കൂടുതൽ... പെരുന്നാളിന്റെ ആ ജനസാഗരത്തിലേക്കും, രാത്രിയിലെ ആ നടപ്പാതയിലേക്കും,
എന്റെ കുഞ്ഞമ്മച്ചിയുടെ നിഷ്കളങ്കമായ കമന്റുകളിലേക്കുമാണ്.
ചില സിനിമകൾ കഥകൊണ്ട് മനസ്സിൽ നിൽക്കും... ചില സിനിമകൾ അതുകണ്ട ദിവസവും കൂടെയുണ്ടായിരുന്ന മനുഷ്യരും ചിരികളും കൊണ്ടാണ് ജീവിതകാലം മുഴുവൻ ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്നത്.
നിങ്ങൾ ആദ്യമായി തീയേറ്ററിൽ കണ്ട സിനിമ ഏതാണ്? ആ ഓർമ്മ ഇന്നും മനസ്സിലുണ്ടോ? 💛
#ഓർമ്മച്ചെപ്പ് #ഓർമ്മച്ചെപ്പ്10 #അനിയത്തിപ്രാവ് #ഉഴവൂർ #ശക്തിതീയറ്റർ #പെരുന്നാൾഓർമ്മകൾ ✍️ 💛