18/01/2024
എല്ലാവരും വായിച്ചിരിക്കേണ്ട രാമായണ ഭാഗം.... അവലബം : - DC ബുക്ക്സ് ഡോ. കെ.എസ്. രാധാകൃഷ്ണൻ സീതാപരിത്യാഗം ഭാഗം -28 ( ഭാഗം മൂന്ന് )
രാജാവായ രാമന്‍ അശ്വമേധം നടത്തുവാന്‍ തീരുമാനിച്ചു. മൂന്നു അനുജന്മാരോടും പത്‌നിസമേതരായി യാഗത്തില്‍ എത്താന്‍ ആജ്ഞ കൊടുത്തു. തന്റെ അടുത്ത് കാഞ്ചനസീത മതി എന്നും തീരുമാനിച്ചു. നൈമിശാരണ്യത്തിലെ യാഗശാലയുടെ പരിസരത്ത് ഋഷിമണ്ഡലം മുഴുവന്‍ എത്തി പര്‍ണ്ണശാലയിട്ടു താമസിച്ചു. ആക്കൂട്ടത്തില്‍ വാല്മീകിയും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ഉണ്ടായിരുന്നു. തന്ത്രീലയസമായുക്തമായും സമതാളസമന്വിതമായും സത്യയുക്തമായും വാല്മീകി രചിച്ച രാമായണ കാവ്യം അവിടെ മുഴുവന്‍ നിര്‍ത്താതെ പാടിനടക്കാന്‍ തന്റെ ശിഷ്യന്മാര്‍ കൂടിയായ ലവകുശന്മാരെ വാല്മീകി ചുമതലപ്പെടുത്തി. രാമായണ കാവ്യാലാപനം രാമന്റെ ചെവിയിലുമെത്തി. രാജസദസ്സില്‍ കുട്ടികള്‍ പാടി. വാല്മീകിയും രാമന്റെ രാജധാനിയില്‍ എത്തി.
രാമന്‍ രാമായണകാവ്യം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഋഷിമാര്‍ ഇരുന്നതിനു ശേഷമേ പാടാന്‍ പാടുള്ളു എന്നു വാല്മീകി പറഞ്ഞിരുന്നു. സീത സംശുദ്ധയാണെങ്കില്‍ അവള്‍ തെളിയിക്കട്ടെ എന്നു രാമന്‍ പറഞ്ഞു. രാമന്റെ രാജസഭാമദ്ധ്യത്തില്‍ ശപഥം ചെയ്യാനായി സീത എത്തി. വസിഷ്ഠന്‍, വിശ്വാമിത്രന്‍, കാശ്യപന്‍, മാര്‍ക്കണ്ഡേയന്‍ എന്നിവരടങ്ങുന്ന ഋഷിമണ്ഡലം സദസ്സിലുണ്ടായിരുന്നു. സീത തലകുനിച്ച് സദസ്സിലെത്തി. അനൃതം ഓര്‍ക്കാന്‍ പോലും കഴിയാത്തവനും പ്രചേതസ്സിന്റെ പത്താം പുത്രനുമായ വാല്മീകി പറഞ്ഞു, സുവ്രതയും ധര്‍മ്മചാരിണിയും പതിവ്രതയുമാണ് സീത. സീത അവ്വിധമല്ലെങ്കില്‍ ആയിരത്താണ്ടുകള്‍ തപം ചെയ്തു താന്‍ നേടിയ തപഃസിദ്ധികളുടെ ഫലം നിഷ്ഫലമായിത്തീരട്ടെ എന്നു വാല്മീകി സീതയ്ക്കു വേണ്ടി സാക്ഷ്യം പറഞ്ഞു. അപവാദഭയം മൂലം സീതയെ ഉപേക്ഷിച്ച രാജാധിരാജനായ ചക്രവര്‍ത്തിയോട് അരുത് എന്ന് ആജ്ഞാപിക്കുകയായിരുന്നു വാല്മീകി. ജനമദ്ധ്യത്തില്‍ വിശുദ്ധി തെളിയിച്ച സീതക്ക് തന്നില്‍ പ്രീതി തോന്നട്ടെ എന്നായി രാജാവായ രാമന്‍. രാഘവനൊഴികെ ആരെയും താന്‍ മനസ്സുകൊണ്ട് ചിന്തിക്കാറില്ലെങ്കില്‍, മനോവാക്കര്‍മ്മം കൊണ്ട് രാമനെ ആരാധിക്കുന്നു എങ്കില്‍ രാമനെയല്ലാതെ മറ്റാരെയും താന്‍ അറിഞ്ഞില്ല എങ്കില്‍ ഭൂമീദേവി തനിക്ക് ഇടം തരണമെന്ന് സീത പ്രാര്‍ത്ഥിച്ചു. ഭൂമിദേവി രണ്ടുകയ്യും നീട്ടി അവരുടെ മകളെ സ്വീകരിച്ചുകൊണ്ട് രസാതലത്തില്‍ മറഞ്ഞു. ദേവന്മാര്‍ സീതയുടെ മേല്‍ പുഷ്പവൃഷ്ടി നടത്തി.