06/04/2026
ഓട്ടോറിക്ഷ മോഷണം ചെയ്ത കേസിലെ പ്രതി പിടിയിൽ
തൃശൂർ തേക്കിൻകാട് മൈതാനത്തുനിന്നും ഓട്ടോറിക്ഷ മോഷണം പോയ കേസിലെ പ്രതിയായ കൊല്ലം പുനലൂർ സ്വദേശിയായ സുഭാഷ് ഭവനിൽ അപ്പു എന്നുവിളിക്കുന്ന സുഭാഷ് (35) എന്നയാളെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്.
22.3.2026 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം കാട്ടൂർ സ്വദേശി നിരവധി വിലപ്പെട്ട രേഖകൾ സഹിതം ഓട്ടോറിക്ഷ തേക്കിൻകാട് മൈതാനത്തിൽ പാർക്കുചെയ്തിരുന്നു. പിന്നീട് ഓട്ടോറിക്ഷ കാണാതാകുകയും ഓട്ടോറിക്ഷ നഷ്ടപെട്ട കാര്യത്തിന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
പരാതിലഭിച്ചതിനെ തുടർന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അന്വേഷണത്തിൽ ഓട്ടോറിക്ഷ മോഷണം ചെയ്തയാളുടെ ചിത്രം ലഭിക്കുകയും തുടർന്ന് ഈ ഫോട്ടോ വിവിധ സ്റ്റേഷനുകളിലേക്ക് അയച്ചു നടത്തിയ അന്വേഷണത്തിൽ കൊല്ലം ജില്ലയിലെ പുനലൂരിൽ ഉണ്ടെന്നുള്ള വിവരം ലഭിക്കുകയും അതുപ്രകാരം അന്വേഷണം കൊല്ലം ജില്ലയിലേക്ക് വ്യാപിപ്പിക്കുകയും ഓട്ടോറിക്ഷ സ്റ്റാൻറുകളിൽ പ്രതിയെപറ്റിയുള്ള വിവരങ്ങൾ ഡ്രൈവർമാർക്ക് നൽകുകയും ചെയ്തു.
പത്താനാപുരം ഭാഗത്ത് പ്രതിയെ കണ്ടുഎന്നുള്ള വിവരം ഓട്ടോറിക്ഷ ഡ്രൈവർമാരിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചതോടെ അന്വേഷണ സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ പ്രതിക്കെതിരെ പത്തനാപുരം പോലീസ് സ്റ്റേഷനിൽ ഒരു കേസ് നിലവിലുണ്ടെന്നും കണ്ടെത്തി.
അസിസ്റ്റൻറ് കമ്മീഷണർ ശശീധരൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കിരൺ സി നായർ, സബ് ഇൻസ്പെക്ടർമാരായ റെജിൻരാജ്, അനുശ്രുതി, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജയകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, ദീപക്, അജ്മൽ, സൂരജ്, റെനീഷ് (ക്യാമറ കൺട്രോൾ റൂം ) എന്നിവരാണ് ഉണ്ടായിരുന്നത്.