29/05/2026
വേനലവധിക്കാലത്തിന്റെ സന്തോഷങ്ങൾ പങ്കുവെക്കാനും കുട്ടികളുമൊത്ത് കുറച്ചുസമയം ആസ്വദിക്കാനുമായിരുന്നു അവർ ആ പാർക്കിലേക്ക് എത്തിയത്. എന്നാൽ, നിമിഷനേരം കൊണ്ട് ആ സന്തോഷങ്ങളെല്ലാം നിലവിളികൾക്കും കണ്ണീരിനും വഴിമാറുന്ന കാഴ്ചയ്ക്കാണ് തിരുവനന്തപുരം വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്‌മെന്റ് പാർക്ക് സാക്ഷ്യം വഹിച്ചത്. ജനപ്രിയ റൈഡുകളിലൊന്ന് പെട്ടെന്ന് തകർന്നു വീണപ്പോൾ തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്. എങ്കിലും, തമിഴ്‌നാട്ടിലെ നാഗർകോവിൽ സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ഈ അപകടത്തിൽ ഗുരുതരമായി പര്യക്കേറ്റിട്ടുണ്ട്. മനോരതി, സീമണി, മാലിനി, ശ്യാം ഡാനിയേൽ, റോസ് എന്നിവർക്കാണ് ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ പരിക്കേറ്റത്.
ഇവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറെ പ്രായമുള്ളവരും കുട്ടികളും അടങ്ങുന്ന സംഘം റൈഡിൽ ഇരിക്കുമ്പോൾ, പെട്ടെന്ന് അതിന്റെ വെൽഡിങ് ഭാഗങ്ങൾ വേർപെട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടന്നയുടൻ കൃത്യമായ രക്ഷാപ്രവർത്തനം നടത്താനോ കൃത്യസമയത്ത് ആംബുലൻസ് എത്തിക്കാനോ പാർക്ക് അധികൃതർക്ക് കഴിഞ്ഞില്ലെന്ന് പ്രദേശവാസികൾ കടുത്ത അമർഷത്തോടെ പങ്കുവെക്കുന്നു. മുൻപും സമാനമായ രീതിയിൽ ഇവിടെ ചെറുതും വലുതുമായ സുരക്ഷാവീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ലാഭക്കൊതിയിൽ മനുഷ്യജീവനുകൾക്ക് വില കൽപ്പിക്കാത്ത ഇത്തരം സ്ഥാപനങ്ങളുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ വലിയ രീതിയിലുള്ള ജനരോഷമാണ് ഇപ്പോൾ ഉയരുന്നത്.
ഈ ദാരുണ സംഭവത്തെത്തുടർന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി ശക്തമായ നടപടികൾക്ക് ഉത്തരവിട്ടിരിക്കുകയാണ്. ജനങ്ങളുടെ സുരക്ഷയിൽ യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ഹാപ്പിലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിന്റെ ലൈസൻസ് അടിയന്തരമായി റദ്ദാക്കാൻ നിർദേശിച്ചു. പാർക്കിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെപ്പിക്കാനും അന്വേഷണത്തിന് ഉത്തരവിടാനും സർക്കാർ തയ്യാറായിട്ടുണ്ട്. വെഞ്ഞാറമൂട് പോലീസ് സംഭവത്തിൽ പാർക്ക് ചെയർമാൻ ഉൾപ്പെടെയുള്ള നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി. ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ മുഴുവൻ അമ്യൂസ്‌മെന്റ് പാർക്കുകളിലും അടിയന്തര സുരക്ഷാ പരിശോധന നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. ഒരു ചെറിയ വീഴ്ച പോലും നിരപരാധികളായ മനുഷ്യരുടെ ജീവനെടുക്കാൻ കാരണമാകുമെന്ന ഓർമ്മപ്പെടുത്തലാണ് ഈ സംഭവം നമുക്ക് മുന്നിൽ വെയ്ക്കുന്നത്.