06/06/2026
കൊല്ലം: ജില്ലയിലെ ശാസ്താംകോട്ടയിൽ മുസ്‌ലിം വിദ്യാർത്ഥികൾക്ക് എയ്ഡഡ് സ്കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി. ശാസ്താംകോട്ട ഡോ. സി.റ്റി. ഈപ്പൻ മെമ്മോറിയൽ ആർ.എച്ച്.എസിലെ പ്രധാന അധ്യാപികയ്ക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്.
വെള്ള വസ്ത്രവും തലപ്പാവും ധരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് സ്കൂളിൽ അഡ്മിഷൻ നൽകില്ലെന്ന് പ്രധാന അധ്യാപിക നിലപാടെടുത്തതായി പിടിഎ ഭാരവാഹികൾ വ്യക്തമാക്കുന്നു. ചക്കുവള്ളിയിലെ ദർസിൽ നിന്ന് ഉൾപ്പെടെ എത്തിയ മുപ്പതോളം വിദ്യാർത്ഥികൾക്കാണ് പ്രവേശനം നിഷേധിക്കപ്പെട്ടത്.
മറ്റ് അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് കുട്ടികൾക്ക് അഡ്മിഷൻ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രധാന അധ്യാപിക വഴങ്ങിയില്ല. തുടർന്ന് സ്കൂൾ മാനേജ്‌മെന്റിനും ഡിഇഒയ്ക്കും പരാതി നൽകിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതോടെ സ്കൂളിലെ പാർട്ട് ടൈം അധ്യാപികയുടെ ജോലി നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ഈ പ്രധാന അധ്യാപിക മുൻപും സമാനമായ രീതിയിൽ വിവേചനപരമായി പെരുമാറിയിട്ടുണ്ടെന്ന് സഹപ്രവർത്തകരായ അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു
വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരണവുമായി രംഗത്തെത്തി. കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ ഔദ്യോഗികമായി പരാതി ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.